എസ്എസ്എൽസി പരീക്ഷ ഇന്ന് മുതൽ; 2971 കേന്ദ്രങ്ങള്‍, 4.27 ലക്ഷം വിദ്യാർഥികൾ; ആശംസകളുമായി മന്ത്രി

എസ്എസ്എൽസി പരീക്ഷ ഇന്ന് മുതൽ; 2971 കേന്ദ്രങ്ങള്‍, 4.27 ലക്ഷം വിദ്യാർഥികൾ; ആശംസകളുമായി മന്ത്രി

തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷയ്ക്ക് ഇന്ന് തുടക്കമായി. 2971 കേന്ദ്രങ്ങളിലായി 4.27 ലക്ഷം വിദ്യാർഥികൾ പരീക്ഷ എഴുതും. ടിഎച്ച്എസ്എൽസി, ആർട് എച്ച്എസ്എസ് പരീക്ഷകൾക്കും ഇന്ന് തുടക്കമാകും. ഇന്ന് ഒന്നാം ഭാഷയുടെ പരീക്ഷയാണ് നടക്കുക. രാവിലെ 9.30 മുതൽ 11.15 വരെയാണ് പരീക്ഷ നടക്കുക. 25 ന് പരീക്ഷ അവസാനിക്കും. പരീക്ഷ, സുഗമമായി നടത്തുന്നതിന് വേണ്ട ക്രമീകരണങ്ങൾ പൂർത്തിയായതായി മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. എല്ലാ കുട്ടികളും ആത്മവിശ്വാസത്തോടെ പരീക്ഷ എഴുതണമെന്ന് മന്ത്രി പറഞ്ഞു. വിദ്യാർഥികൾക്ക് മന്ത്രി ആശംസകളും നേർന്നു.

പൂക്കോട് ക്യാമ്പസില്‍ എസ്എഫ്‌ഐക്ക് പ്രത്യേക കോടതി മുറിയെന്ന് വെളിപ്പെടുത്തല്‍; പ്രതികളുമായി ഇന്നും തെളിവെടുപ്പ്

പൂക്കോട് ക്യാമ്പസില്‍ എസ്എഫ്‌ഐക്ക് പ്രത്യേക കോടതി മുറിയെന്ന് വെളിപ്പെടുത്തല്‍; പ്രതികളുമായി ഇന്നും തെളിവെടുപ്പ്

കല്‍പ്പറ്റ: സിദ്ധാര്‍ത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് പൊലീസ് ഇന്നും പ്രതികളുമായി തെളിവെടുപ്പ് നടത്തി. സിദ്ധാര്‍ത്ഥനെ മര്‍ദ്ദിച്ച കുന്നിന്‍മുകളിലെത്തിച്ചാണ് പൊലീസ് തെളിവെടുത്തത്. രഹാന്‍, ആകാശ് എന്നീ പ്രതികളെ കൊണ്ടു വന്നാണ് തെളിവെടുപ്പ്. കേസിലെ മുഖ്യപ്രതി സിന്‍ജോ ജോണ്‍സണെ ഇന്നലെ ഹോസ്റ്റലില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു.

അതിനിടെ, പൂക്കോട് വെറ്ററിനറി കോളജ് ക്യാമ്പസില്‍ എസ്എഫ്‌ഐക്ക് പ്രത്യേക കോടതി മുറിയുണ്ടെന്ന് മുന്‍ പിടിഐ പ്രസിഡന്റിന്റെ വെളിപ്പെടുത്തല്‍. മകനെ ഭീഷണിപ്പെടുത്തി എസ്എഫ്‌ഐയില്‍ അംഗത്വമെടുപ്പിച്ചു. ഹോസ്റ്റല്‍ മുറിയില്‍ മകന്റെ ചോര കൊണ്ട് എസ്എഫ്‌ഐ സിന്ദാബാദ് എന്ന് എഴുതിച്ചെന്നും മുന്‍ പിടിഐ പ്രസിഡന്റായിരുന്ന കുഞ്ഞാമു പറഞ്ഞു.

മകന്റെ പഠനം മുടങ്ങുമെന്ന് കരുതിയാണ് അന്ന് പ്രതികരിക്കാതിരുന്നത്. ആ കോളജില്‍ നടക്കുന്ന ക്രൂരതകളും തനിക്കറിയാം. എസ്എഫ്‌ഐയില്‍ മെമ്പര്‍ഷിപ്പ് എടുത്തില്ലെങ്കില്‍ റാഗ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയാണ് മകനെക്കൊണ്ട് അംഗത്വമെടുപ്പിച്ചത്. അവിടെ മറ്റൊരു വിദ്യാര്‍ത്ഥി സംഘടനയും പ്രവര്‍ത്തിക്കാന്‍ പാടില്ല. അതാണ് ഏറ്റവും വലിയ ക്രൂരത. ഇതിന്റെ ബലിയാടാണ് സിദ്ധാര്‍ത്ഥനെന്നും കുഞ്ഞാമു മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ പ്രതികള്‍ക്കെതിരെ ഗുരുതര വകുപ്പുകള്‍ ചുമത്തണമെന്ന് കുടുംബം ആവശ്യപ്പെട്ടു. കൊലപാതകക്കുറ്റം, ക്രിമിനല്‍ ഗൂഢാലോചന തുടങ്ങിയ വകുപ്പുകള്‍ കൂടി ചുമത്തണമെന്ന് സിദ്ധാര്‍ത്ഥന്റെ അമ്മാവന്‍ ഷിബു ആവശ്യപ്പെട്ടു. പ്രതികള്‍ക്കെതിരെ ദുര്‍ബല വകുപ്പുകളാണ് ചുമത്തിയിട്ടുള്ളതെന്നും, അന്വേഷണം മുന്നോട്ടുപോകുന്തോറും കേസ് അട്ടിമറിക്കപ്പെടുമെന്ന് ആശങ്കയുണ്ടെന്നും സിദ്ധാര്‍ത്ഥന്റെ അച്ഛന്‍ ജയപ്രകാശ് വ്യക്തമാക്കിയിരുന്നു.

സിദ്ധാര്‍ത്ഥനെ വിളിച്ചു വരുത്തി ക്രൂരമായി മര്‍ദ്ദനത്തിന് ഇരയാക്കിയതായി പൊലീസിന്റെ അന്വേഷണത്തില്‍ വ്യക്തമായിരുന്നു. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പ്രകാരം സിദ്ധാര്‍ത്ഥന്‍ ക്രൂരമായ പീഡനങ്ങള്‍ക്ക് വിധേയനായതായി വ്യക്തമാണ്. എന്തുകൊണ്ടാണ് ഇത്ര ക്രൂരമായ മര്‍ദ്ദനമേറ്റ് മരണത്തിലേക്ക് നയിച്ച സംഭവത്തില്‍ ഗുരുതര വകുപ്പുകള്‍ പ്രതികള്‍ക്കെതിരെ ചുമത്താത്തതെന്ന് സിദ്ധാര്‍ത്ഥന്റെ കുടുംബം ചോദിക്കുന്നു.

നിങ്ങളുടെ ലൈസന്‍സ് കാലാവധി കഴിഞ്ഞോ? പുതുക്കല്‍ നിര്‍ദേശങ്ങളുമായി എംവിഡിയുടെ കുറിപ്പ്

നിങ്ങളുടെ ലൈസന്‍സ് കാലാവധി കഴിഞ്ഞോ? പുതുക്കല്‍ നിര്‍ദേശങ്ങളുമായി എംവിഡിയുടെ കുറിപ്പ്

തിരുവനന്തപുരം: ഡ്രൈവിങ് ലൈസന്‍സ് കാലാവധി സംബന്ധിച്ച് സംശയമുള്ളവര്‍ക്ക് നിര്‍ദേശങ്ങളുമായി മോട്ടോര്‍ വാഹന വകുപ്പിന്റെ കുറിപ്പ്.

2019 സെപ്റ്റമ്പര്‍ 1 ന് മുന്‍പ് ലൈസന്‍സ് എടുത്തവര്‍ക്കും അല്ലെങ്കില്‍ അവ പുതുക്കിയവര്‍ക്കും : – 20 വര്‍ഷമോ 50 വയസോ ഏതാണ് ആദ്യം പൂര്‍ത്തിയാവുന്നത് ആ തീയതി വരെ ആയിരിക്കും ലൈസന്‍സിന്റെ കാലാവധി.

50 വയസ് കഴിഞ്ഞാല്‍ ഓരോ 5 വര്‍ഷത്തേക്കും പുതുക്കി നല്‍കിയിരുന്നു. ഹെവി ലൈസന്‍സ് 3 വര്‍ഷം ആയിരുന്നു കാലാവധി. പിന്നീട് ഓരോ മൂന്നു വര്‍ഷവും പുതുക്കണമായിരുന്നു. ഹസാര്‍ഡസ് ലൈസന്‍സ് 3 വര്‍ഷമായിരുന്നു കാലാവധി. പിന്നീട് ഓരോ വര്‍ഷവും പുതുക്കണമായിരുന്നു. 2019 സെപ്റ്റമ്പര്‍ 1 ന് ശേഷം ലൈസന്‍സ് എടുത്തവര്‍ക്കും അല്ലെങ്കില്‍ പുതുക്കുന്നവര്‍ക്കും : 30 വയസിനുള്ളില്‍ എടുത്താല്‍ – 40 വയസു വരെ കാലാവധി.

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല. 47000 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 5875 രൂപ. പണിക്കൂലിയും നികുതിയും പ്രത്യേകമായും നല്‍കണം.

കഴിഞ്ഞ ദിവസം ഒറ്റയടിക്ക് 680 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില വീണ്ടും 47000ല്‍ എത്തിയത്. കഴിഞ്ഞമാസത്തിന്റെ തുടക്കത്തില്‍ 46,520 രൂപയായിരുന്നു സ്വര്‍ണവില. രണ്ടിന് 46,640 രൂപയായി ഉയര്‍ന്ന് ഫെബ്രുവരി മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തി. പിന്നീട് സ്വര്‍ണവില കുറയുന്ന കാഴ്ചയാണ് ദൃശ്യമായത്.

15ന് 45,520 രൂപയായി താഴ്ന്ന് ആ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്കും സ്വര്‍ണവില ഇടിഞ്ഞു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ സ്വര്‍ണവില തിരിച്ചുകയറുന്നതാണ് കണ്ടത്. 16 ദിവസത്തിനിടെ 1500 രൂപയാണ് വര്‍ധിച്ചത്.

70 ശതമാനം വരെ വിലക്കിഴിവ്: നീതി മെഡിക്കല്‍ സ്റ്റോറുകള്‍ വഴി കുറഞ്ഞ നിരക്കില്‍ മരുന്നുകള്‍, പദ്ധതി ഏപ്രില്‍ ഒന്നുമുതല്‍

70 ശതമാനം വരെ വിലക്കിഴിവ്: നീതി മെഡിക്കല്‍ സ്റ്റോറുകള്‍ വഴി കുറഞ്ഞ നിരക്കില്‍ മരുന്നുകള്‍, പദ്ധതി ഏപ്രില്‍ ഒന്നുമുതല്‍

കൊച്ചി: അര്‍ബുദബാധിതര്‍ക്കും ഡയാലിസിസ് ചെയ്യുന്നവര്‍ക്കുമുള്ള മരുന്നുകള്‍ കുറഞ്ഞ നിരക്കില്‍ നല്‍കുന്ന ‘നീതി മെഡിക്കല്‍ സ്‌കീം’ പദ്ധതി മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. പദ്ധതി ഏപ്രില്‍ ഒന്നുമുതല്‍ ആരംഭിക്കുമെന്ന് കണ്‍സ്യൂമര്‍ഫെഡ് ചെയര്‍മാന്‍ എം മെഹബൂബ് പറഞ്ഞു. നീതി മെഡിക്കല്‍ സ്റ്റോറുകള്‍ വഴി ബ്രാന്‍ഡഡ്, ജനറിക് മരുന്നുകള്‍ 16 മുതല്‍ 70 ശതമാനംവരെ വിലക്കിഴിവില്‍ ഏപ്രില്‍ ഒന്നുമുതല്‍ ലഭിക്കുമെന്നും എം മെഹബൂബ് അറിയിച്ചു.

ജനറിക് മരുന്നുകള്‍ ഗുണനിലവാരം ഉറപ്പാക്കി നല്‍കുന്ന ‘നീതിയുടെ ഉറപ്പ്’പദ്ധതിക്കും ഏപ്രില്‍ ഒന്നിന് തുടക്കമാകും. മരുന്നുകമ്പനികളുടെ ഗുണനിലവാര സര്‍ട്ടിഫിക്കറ്റ്, ഡോക്ടര്‍മാര്‍ ഉള്‍പ്പെടുന്ന ഉപദേശകസമിതിയുടെ പരിശോധന, അനലിറ്റിക്കല്‍ റിപ്പോര്‍ട്ട് എന്നിവ വഴി മരുന്നുകളുടെ ഗുണനിലവാരം ഉറപ്പാക്കുകയാണ് ലക്ഷ്യം. പിഎച്ച്സി മുതല്‍ മെഡിക്കല്‍ കോളേജില്‍ വരെ മരുന്നുകളും ശസ്ത്രക്രിയാ ഉപകരണങ്ങളും 50 ശതമാനംവരെ വിലക്കുറവില്‍ നല്‍കുന്ന പദ്ധതിയും ഏപ്രില്‍ ഒന്നിന് ആരംഭിക്കും.