by liji HP News | Mar 1, 2024 | Latest News, കേരളം
തിരുവനന്തപുരം: ക്യാമ്പസുകളില്‍ എസ്എഫ്‌ഐ ക്രിമിനലുകള്‍ അഴിഞ്ഞാടുകയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ക്യാമ്പസുകളില്‍ ഇവര്‍ ഭീതിയുടെ അന്തരീക്ഷം സൃഷ്ടിക്കുകയാണ്. കോളജുകളിലേക്ക് മക്കളെ അയക്കാന്‍ രക്ഷിതാക്കള്‍ ഭയപ്പെടുന്നെന്നും എല്ലാ ആക്രമണങ്ങളെയും പ്രോത്സാഹിപ്പിക്കുന്നത് മുഖ്യമന്ത്രിയാണെന്നും വിഡി സതീശന്‍ പറഞ്ഞു.
ആള്‍ക്കൂട്ട ആക്രമണത്തിന് സമാനമായരീതിയിലാണ് പൂക്കോട് കോളജിലെ വിദ്യാര്‍ഥി സിദ്ധാര്‍ഥിന് നേരെയുണ്ടായതെന്ന് സതീശന്‍ പറഞ്ഞു. ഇത്രയും ദിവസമായിട്ടും ഈ വിഷയത്തില്‍ മുഖ്യമന്ത്രിയേന്തേ മഹാമൗനം തുടരുന്നത്. സിദ്ധാര്‍ഥിന്റെ മരണത്തില്‍ ഡീനിനെ പ്രതിയാക്കണം. കൂടാതെ ആരോപണ വിധേയരായ അധ്യാപകരെ മാറ്റിനിര്‍ത്തണമെന്നും സതീശന്‍ പറഞ്ഞു.
എസ്എഫ്‌ഐയുടെ ക്രിമിനലുകളെ പൊലീസ് സംരക്ഷിക്കുകയാണ്. ക്രിമിനല്‍ പശ്ചാത്തലമുള്ളവരാണ് എസ്എഫ്‌ഐ നേതാക്കള്‍. ലോ കോളജില്‍ കെഎസ് യു പ്രവര്‍ത്തകനെ ക്രൂരമായി മര്‍ദിക്കുന്നതിന് നേതൃത്വം നല്‍കിയത് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറിയാണ്. പൊലീസുകാരന്റെ കര്‍ണപടം അടിച്ചുതകര്‍ത്തതും എസ്എഫ്‌ഐക്കാരാണ്. ഇവര്‍ക്കെതിരെ നടപടിയെടുത്തില്ലെങ്കില്‍ ശക്തമായ സമരം നടത്തുമെന്നും സതീശന്‍ പറഞ്ഞു.
കോളജ് ഹോസ്റ്റലുകള്‍ പാര്‍ട്ടി ഗ്രാമങ്ങള്‍ പോലെയാകുന്നുവെന്നും എസ്എഫ്‌ഐയെ ഒരു ക്രിമിനല്‍ സംഘമായി വളര്‍ത്തിയ മുഖ്യമന്ത്രിയടക്കം സിദ്ധാര്‍ഥന്റെ മരണത്തിന് ഉത്തരവാദിയെന്നും കെസി വേണുഗോപാല്‍ എംപി പറഞ്ഞു. അഴിമതികളില്‍ നിന്നും ശ്രദ്ധ വ്യതിചലിപ്പിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ എസ്എഫ്‌ഐ പ്രവര്‍ത്തകരെ ഉപയോഗിക്കുകയാണെന്നും കേരളത്തിലെ അമ്മമാര്‍ കുട്ടികളെ കോളജില്‍വിടാന്‍ ഭയപ്പെടുന്ന സാഹചര്യമാണ് സംസ്ഥാനത്ത് നിലനില്‍ക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
തിരുവനന്തപുരത്ത് സിദ്ധാര്‍ഥിന്റെ വീട്ടിലെത്തി അമ്മയേയും അച്ഛനേയും കണ്ടശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു കെസി വേണുഗോപാല്‍.
by liji HP News | Mar 1, 2024 | Latest News, ദേശീയ വാർത്ത
തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ മുതിര്‍ന്ന നേതാക്കളെ ബിജെപി സ്ഥാനാര്‍ത്ഥികള്‍ ആക്കിയേക്കില്ലെന്ന് റിപ്പോര്‍ട്ട്. മുന്‍ സംസ്ഥാന പ്രസിഡന്റുമായ കുമ്മനം രാജശേഖരന്‍, പി കെ കൃഷ്ണദാസ്, സികെപി പത്മനാഭന്‍, മുതിര്‍ന്ന നേതാവ് എഎന്‍ രാധാകൃഷ്ണൻ തുടങ്ങിയവരെ സ്ഥാനാര്‍ത്ഥികളാക്കില്ലെന്ന് ദി ന്യൂ ഇന്‍ഡ്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.
കേന്ദ്രമന്ത്രി വി മുരളീധരന്‍, ശോഭ സുരേന്ദ്രന്‍ എന്നിവരെ മാത്രമാണ് മുതിര്‍ന്ന നേതാക്കള്‍ എന്ന നിലയില്‍ സ്ഥാനാര്‍ത്ഥിത്വത്തിലേക്ക് പരിഗണിക്കുന്നത്. മത്സരത്തില്‍ നിന്നും മാറി നില്‍ക്കാന്‍ അനുവദിക്കണമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എംടി രമേശും പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. ശോഭ സുരേന്ദ്രനെ ഏതു മണ്ഡലത്തില്‍ മത്സരിപ്പിക്കും എന്നതിലും അനിശ്ചിതത്വം നിലനില്‍ക്കുന്നു.
നിലവില്‍ മൂന്നു മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥി സംബന്ധിച്ചാണ് പാര്‍ട്ടിയില്‍ അന്തിമ ധാരണയായത്. ഇതു പ്രകാരം ആറ്റിങ്ങലില്‍ വി മുരളീധരനും, തൃശൂരില്‍ സുരേഷ് ഗോപിയും പാലക്കാട് സി കൃഷ്ണകുമാറും ബിജെപി സ്ഥാനാര്‍ത്ഥികളാകും. കോഴിക്കോട് മണ്ഡലത്തിലേക്ക് യുവ വനിതാ നേതാവിനെയാണ് പരിഗണിക്കുന്നത്.
കോഴിക്കോട് കോര്‍പ്പറേഷന്‍ പാര്‍ലമെന്ററി പാര്‍ട്ടി നേതാവും ബിജെപി മസ്ദൂര്‍ മഹാസംഘ് സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ നവ്യ ഹരിദാസാണ് സജീവ പരിഗണനയിലുള്ളത്. കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെയാണ് തിരുവനന്തപുരത്തേക്ക് പരിഗണിക്കുന്നത്. എന്നാല്‍ കര്‍ണാടകയിലെ ബംഗലൂരു നോര്‍ത്ത് മണ്ഡലം ലഭിക്കാനാണ് രാജീവ് ചന്ദ്രശേഖര്‍ ശ്രമിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.
മുതിര്‍ന്ന നേതാക്കളെ മാറ്റി പുതുമുഖങ്ങളെ അവതരിപ്പിച്ച് മാറ്റത്തിന് വഴി തുറക്കാനാണ് ബിജെപി കേന്ദ്രനേതൃത്വം സംസ്ഥാന നേതൃത്വത്തിന് നിര്‍ദേശം നല്‍കിയത്. മാവേലിക്കര, കോട്ടയം, ചാലക്കുടി, ഇടുക്കി മണ്ഡലങ്ങളില്‍ ബിഡിജെഎസ് മത്സരിക്കും. വയനാട്ടിലും ആലത്തൂരിലും മത്സരിക്കാനുള്ള വിമുഖത ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി ബിജെപി നേതാക്കളെ അറിയിച്ചതായാണ് സൂചന.
by liji HP News | Mar 1, 2024 | Latest News, ജില്ലാ വാർത്ത
കാര്യവട്ടം സർവ്വകലാശാല ക്യാമ്പസിലെ വാട്ടർ ടാങ്കിനുള്ളിൽ കണ്ടെത്തിയ അസ്ഥികൂടം തലശേരി സ്വദേശിയുടേതാണോയെന്ന് സംശയത്തിലാണ് പോലീസ്. സമീപത്ത് ലഭിച്ച ഡ്രൈവിംഗ് ലൈസൻസിന്റെ ഉടമയെ ചുറ്റിപ്പറ്റിയാണ് നിലവിൽ അന്വേഷണം. ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഉടമയുടെ ചെന്നൈയിലുള്ള ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തിയേക്കും. 2017 മുതൽ ഇയാളെ കാണാനില്ലെന്ന് സ്ഥിരീകരിച്ചിരിക്കുകയാണ് കുടുംബം.അടുത്ത ദിവസങ്ങളിൽ യുവാവിന്റെ മാതാപിതാക്കൾ തിരുവനന്തപുരത്തെത്തി അന്വേഷണവുമായി സഹകരിക്കും. അതേസമയം ലഭിച്ച അസ്ഥി കഷണങ്ങളുടെ വിശദ പരിശോധന നടത്തിയാലേ സംഭവത്തിൽ കൂടുതൽ വ്യക്തത വരുകയുള്ളുവെന്ന് പൊലീസ് അറിയിച്ചു.
കഴിഞ്ഞ ദിവസം ക്യാമ്പസിലെ ജീവനക്കാരനാണ് പഴയ വാട്ടർ ടാങ്കിനുള്ളിൽ അസ്ഥികൂടം കണ്ടെത്തിയത്. പൊലീസും ഫയർഫോഴ്സും പുറത്തെടുക്കാനുള്ള ശ്രമം നടത്തിയെങ്കിലും മതിയായ സുരക്ഷയില്ലാത്തതിനാൽ കഴിഞ്ഞില്ല. ഇന്നലെ രാവിലെ ഫോറൻസിക് വിദഗ്ധരുടെയും ഡോഗ് സ്ക്വാഡിന്റെയും സാന്നിധ്യത്തിൽ പൊലീസും അഗ്നി രക്ഷാ സേനാംഗങ്ങളും ഏറെ കഷ്ടപ്പെട്ടാണ് 15 അടി താഴ്ചയിൽ നിന്ന് അസ്ഥികൂടം പുറത്തെടുത്തത്. അസ്ഥികൂടത്തോടൊപ്പം ടാങ്കിൽ നിന്ന് ഷർട്ടിന്റെയും പാന്റിന്റെയും അംശങ്ങൾ കണ്ടത്തിയിട്ടുണ്ട്. ഇതു കൂടാതെ തൊപ്പി, ടൈ, റീഡിങ്ങ് ഗ്ലാസ്, എന്നിവയും കണ്ടെത്തി. സമീപത്തു നിന്ന് ഒരു ചെറിയ സ്റ്റൂളും കയറും ലഭിച്ചിട്ടുണ്ട്. മൃതദേഹത്തിനു സമീപത്തു നിന്ന് ലഭിച്ച ഡ്രൈവിങ് ലൈസൻസിൽ തലശേരി സ്വദേശി അവിനാശിന്റെ പേരാണുള്ളത്.
ലൈസൻസിലുള്ള വിലാസം തേടി പൊലീസ് ചെന്നെങ്കിലും ആ വിലാസമുള്ള വീടിപ്പോഴില്ല. ഈ കുടുംബം വർഷങ്ങൾക്കു മുമ്പ് ചെന്നെെയിലേക്ക് താമസം മാറിയതാണ്. ലൈസൻസിന്റെ ഉടമ കൊച്ചി ടെക്നോപാർക്ക്, ഇൻഫോപാർക്ക് എന്നിവിടങ്ങളിൽ ജോലി ചെയ്തിട്ടുള്ളയാളാണ്.
ഇയാളുടെ പിതാവ് വെള്ളിയാഴ്ചയോടെ പൊലീസിന്റെ നിർദ്ദേശപ്രകാരം തിരുവനന്തപുരത്തെത്തും. കണ്ടെത്തിയ അസ്ഥികൂടത്തിന് ഒരു വർഷത്തിലേറെ പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കഴക്കൂട്ടം പൊലീസ് കേസടുത്തിട്ടുണ്ട്. അസ്ഥികൂടം ആരുടേതെന്ന് സ്ഥിരീകരിക്കാൻ ഡി എൻ എ പരിശോധനയുൾപ്പടെയുള്ള വിശദമായ അന്വേഷണം നടത്താനാണ് തീരുമാനം.
by liji HP News | Mar 1, 2024 | Latest News, കേരളം
കഴിഞ്ഞ നാല് ദിവസമായി അനക്കമില്ലാതെ കിടന്ന സ്വര്‍ണവിലയില്‍ ഇന്ന് വര്‍ധനവ്. ഒരു പവന്‍ സ്വര്‍ണത്തിന് 240 രൂപയുടെ വര്‍ധനയാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. ഗ്രാമിന് 30 രൂപയും ഇന്ന് കൂട്ടി. ഇതോടെ സംസ്ഥാനത്തെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 46,320 രൂപയായി. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 5,790 എന്ന നിരക്കിലുമാണ് ഇന്ന് വ്യാപാരം നടക്കുന്നത്.
കഴിഞ്ഞ നാല് ദിവസങ്ങളായി ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 5760 രൂപയും ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 46080 രൂപയുമായിരുന്നു. ഫെബ്രുവരി മാസത്തിന്റെ തുടക്കത്തില്‍ 46,520 രൂപയായിരുന്നു സ്വര്‍ണവില. രണ്ടിന് 46,640 രൂപയായി ഉയര്‍ന്ന് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തി. പിന്നീട് സ്വര്‍ണവില കുറഞ്ഞിരുന്നു.
by liji HP News | Mar 1, 2024 | Latest News, കേരളം
കൊച്ചി: നല്ല ആണ്‍കുഞ്ഞുണ്ടാകാന്‍ ഏത് രീതിയിലും സമയത്തുമാണ് ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടേണ്ടതെന്ന കുറിപ്പ് കൈമാറിയ ഭര്‍ത്താവ്, ഭര്‍തൃവീട്ടുകാര്‍ക്കെതിരെ യുവതി നല്‍കിയ ഹര്‍ജിയില്‍ എതിര്‍കക്ഷികള്‍ക്ക് പ്രത്യേക ദൂതന്‍ വഴി നോട്ടീസ് അയയ്ക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചു. ഇത്തരത്തിലൊരു കുറിപ്പ് ഭര്‍തൃവീട്ടുകാര്‍ കൈമാറിയെന്ന ആരോപണം ശരിയാണെങ്കില്‍ ഞെട്ടിക്കുന്നതാണെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ വാക്കാല്‍ അഭിപ്രായപ്പെട്ടു. ഹര്‍ജി വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും.
ഒരു സ്ത്രീയുടെ ശരീരത്തിന്റെ അവകാശി അവള്‍ മാത്രമാണെന്നിരിക്കെ മറ്റാര്‍ക്കും ഇങ്ങനെയുള്ള കാര്യങ്ങളില്‍ ഇടപെടാനാവില്ല. ദമ്പതിമാരുടെ പത്തുവയസ്സുള്ള മകളെ ഈ പ്രശ്നം എങ്ങനെ ബാധിക്കുമെന്നതാണ് കൂടുതല്‍ ആശങ്കപ്പെടുത്തുന്നതെന്ന് കോടതി വാക്കാല്‍ പറഞ്ഞു. ഗര്‍ഭസ്ഥ ശിശുവിന്റെ ലിംഗനിര്‍ണയം വിലക്കുന്ന നിയമപ്രകാരം ഇവര്‍ക്കെതിരെ പരാതി നല്‍കിയിട്ടും നടപടി സ്വീകരിക്കാത്തതിന് എതിരെയാണ് കൊല്ലം സ്വദേശിനായ 39കാരി ഹര്‍ജി നല്‍കിയത്.
Recent Comments