ബുംറ മടങ്ങിയെത്തും; അഞ്ചാം ടെസ്റ്റ് കളിക്കും

ബുംറ മടങ്ങിയെത്തും; അഞ്ചാം ടെസ്റ്റ് കളിക്കും

മുംബൈ: ഇംഗ്ലണ്ടിനെതിരായ അഞ്ചാമത്തേയും അവസാനത്തേയും ക്രിക്കറ്റ് ടെസ്റ്റില്‍ സ്റ്റാര്‍ പേസര്‍ ജസ്പ്രിത് ബുംറ കളിക്കും. നാലാം ടെസ്റ്റില്‍ ബുംറയ്ക്ക് ബിസിസിഐ വിശ്രമം അനുവദിച്ചിരുന്നു. മാര്‍ച്ച് ഏഴ് മുതല്‍ ധരംശാലയിലാണ് അഞ്ചാമത്തെ ടെസ്റ്റ്. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ 3-1നു സ്വന്തമാക്കി കഴിഞ്ഞു.

പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങളും ബുംറ കളിച്ചിരുന്നു. 17 വിക്കറ്റുകളുമായി മിന്നും ഫോമിലാണ് താരം.ടീമിലുണ്ടായിരുന്ന വാഷിങ്ടന്‍ സുന്ദറിനെ ഒഴിവാക്കി. താരം രഞ്ജിയില്‍ തമിഴ്‌നാടിനായി കളിക്കാനിറങ്ങും. പരിക്കേറ്റ് പുറത്തായിരുന്ന കെഎല്‍ രാഹുലിനു ഫിറ്റ്‌നസ് തെളിയിക്കാന്‍ സാധിച്ചില്ല. താരം ചികിത്സയ്ക്കായി ലണ്ടനിലാണ്.

രജത് പടിദാര്‍ ഈ പരമ്പരയില്‍ കാര്യമായ പ്രകടനം നടത്തിയില്ല. നാലാം ടെസ്റ്റില്‍ രണ്ടിന്നിങ്‌സിലും താരം പരാജയമായിരുന്നു. എന്നാല്‍ താരം ടീമില്‍ സ്ഥാനം നിലനിര്‍ത്തി. ടെസ്റ്റ് അരങ്ങേറ്റ ശേഷം താരം ആറ് ഇന്നിങ്‌സുകള്‍ കളിച്ചു. രണ്ട് തവണ ഡക്കില്‍ വീണു. ആകെ നേടിയത് 32 റണ്‍സ്.

കടയ്ക്കാവൂർ എസ്.ആർ.വി . എൽ. പി.സ്കൂൾ വാർഷികാഘോഷം സംഘടിപ്പിച്ചു

കടയ്ക്കാവൂർ എസ്.ആർ.വി . എൽ. പി.സ്കൂൾ വാർഷികാഘോഷം സംഘടിപ്പിച്ചു

കടയ്ക്കാവൂർ എസ് ആർ.വി എൽ പി സ്കൂൾ വാർഷികാഘോഷം നടന്നു. കവിയും ഗാനരചയിതാവുമായ രാധാകൃഷ്ണൻ കുന്നുംപുറം ഉദ്ഘാടനം നിർവ്വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം രേഖസുരേഷ് അധ്യക്ഷയായി. ഹെഡ് മിസ്ട്രസ് മഞ്ചു. കെ എസ് റിപ്പോർട്ട് അവതരിപ്പിച്ചു. അഡ്വക്കേറ്റ് റസൂൽഷാ, പി.ടി.എ. പ്രസിഡന്റ് റോസ്ലി എന്നിവർ സംസാരിച്ചു. സ്കൂൾ മാനേജർ വി.ശ്രീലേഖ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി രമ്യ . വി.എസ് നന്ദിയും പറഞ്ഞു. വിവിധരംഗങ്ങളിൽ മികച്ച പ്രകടനം നടത്തിയ കുട്ടികൾക്ക് ചടങ്ങിൽ പുരസ്ക്കാരങ്ങൾ നൽകി. തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ നടന്നു.

കാര്യവട്ടത്തെ അസ്ഥികൂടം തലശേരി സ്വദേശിയുടേത്?, ഡ്രൈവിങ് ലൈസന്‍സ് കേന്ദ്രീകരിച്ച് അന്വേഷണം

കാര്യവട്ടത്തെ അസ്ഥികൂടം തലശേരി സ്വദേശിയുടേത്?, ഡ്രൈവിങ് ലൈസന്‍സ് കേന്ദ്രീകരിച്ച് അന്വേഷണം

തിരുവനന്തപുരം: കാര്യവട്ടം ക്യാമ്പസിലെ പഴയ വാട്ടര്‍ ടാങ്കില്‍ കണ്ടെത്തിയ അസ്ഥികൂടം തലശേരി സ്വദേശിയുടേതെന്ന് സംശയം. വാട്ടര്‍ ടാങ്കില്‍ കണ്ടെത്തിയ അസ്ഥികൂടത്തിന് സമീപത്ത് നിന്ന് ലഭിച്ച മേല്‍വിലാസമുള്ള ഡ്രൈവിങ് ലൈസന്‍സിന്റെ അടിസ്ഥാനത്തിലാണ് മൃതദേഹം 39കാരനായ തലശേരി സ്വദേശിയുടേതാകാം എന്ന സംശയം ഉയര്‍ന്നത്. കൂടുതല്‍ പരിശോധനകള്‍ക്ക് ശേഷം മാത്രമേ സ്ഥിരീകരണം നല്‍കാന്‍ സാധിക്കുകയുള്ളൂ എന്ന് പൊലീസ് പറയുന്നു. ഡ്രൈവിങ് ലൈസന്‍സിലുള്ള വിവരങ്ങള്‍ കണ്ണൂര്‍ പൊലീസിന് കൈമാറിയിട്ടുണ്ട്. വൈകാതെ തന്നെ ഇക്കാര്യത്തില്‍ സ്ഥീരീകരണം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.

ഇന്നലെ വൈകീട്ടാണ് മൃതദേഹം കണ്ടെത്തിയത്. ഇന്ന് രാവിലെ ഫൊറന്‍സിക് സംഘം പൊലീസിന്റെയും ഫയര്‍ഫോഴ്സിന്റെയും സാന്നിധ്യത്തില്‍ വാട്ടര്‍ ടാങ്കില്‍ പരിശോധന നടത്തി മഹസര്‍ തയ്യാറാക്കി. പരിശോധനയില്‍ അസ്ഥികൂടം പുരുഷന്റേത് എന്ന നിഗമനത്തില്‍ പൊലീസ് എത്തിച്ചേര്‍ന്നിരുന്നു. തുടര്‍ന്ന് അസ്ഥികൂടത്തിന് സമീപത്ത് നിന്ന് ലഭിച്ച മേല്‍വിലാസമുള്ള ഡ്രൈവിങ് ലൈസന്‍സിന്റെ അടിസ്ഥാനത്തിലാണ് മൃതദേഹം തലശേരി സ്വദേശിയുടേതാകാം എന്ന നിഗമനത്തില്‍ പൊലീസ് എത്തിച്ചേര്‍ന്നത്. കൂടുതല്‍ പരിശോധനയ്ക്കായി മൃതദേഹം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. പരിശോധനയിലും ഡ്രൈവിങ് ലൈസന്‍സിലുള്ള മേല്‍വിലാസം കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലും സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.

വാട്ടര്‍ ടാങ്കില്‍ അസ്ഥികൂടത്തിനൊപ്പം പാന്റ്, ഷര്‍ട്ട്, തൊപ്പി, ടൈ, കണ്ണട, ബാഗ് എന്നിവയും കണ്ടെത്തിയിട്ടുണ്ട്. തൂങ്ങി മരണമാകാമെന്നാണ് പൊലീസ് സംശയിക്കുന്നത്. വിശദമായ അന്വേഷണത്തില്‍ മാത്രമേ മരണകാരണം വ്യക്തമാകുകയുള്ളൂ എന്നും പൊലീസ് പറയുന്നു. ഇന്നലെ വൈകീട്ടാണ് മൃതദേഹം കണ്ടെത്തിയത്. ഇന്ന് രാവിലെ ഫൊറന്‍സിക് സംഘം പൊലീസിന്റെയും ഫയര്‍ഫോഴ്സിന്റെയും സാന്നിധ്യത്തില്‍ വാട്ടര്‍ ടാങ്കില്‍ പരിശോധന നടത്തി മഹസര്‍ തയ്യാറാക്കി. പരിശോധനയിലാണ് അസ്ഥികൂടം പുരുഷന്റേത് എന്ന നിഗമനത്തില്‍ പൊലീസ് എത്തിച്ചേര്‍ന്നത്.

വാട്ടര്‍ ടാങ്കിന്റെ മുകളില്‍ നിന്ന് ടാങ്കിനുള്ളിലേക്ക് കഴുത്തില്‍ കുരുക്കിട്ട് തൂങ്ങിമരിച്ചതാകാമെന്നാണ് പൊലീസ് സംശയിക്കുന്നത്. ടാങ്കില്‍ നിന്നും കയറും കുരുക്കും കണ്ടെത്തിയിട്ടുണ്ട്. കാലപഴക്കം കൊണ്ട് മൃതദേഹം അസ്ഥികൂടമായി താഴേക്ക് പതിച്ചതാകാമെന്നും പൊലീസ് പറയുന്നു. വിദഗ്ധമായ പരിശോധനയിലൂടെ മാത്രമേ മരണകാരണം വ്യക്തമാകുകയുള്ളൂ.

അസ്ഥികൂടം കണ്ടെത്തിയതിനെ തുടര്‍ന്ന് പ്രദേശത്ത് കഴിഞ്ഞ കുറനാളുകളായി കാണാതായവരുടെ പട്ടിക തയ്യാറാക്കിയും പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിവിധ സ്റ്റേഷനുകളില്‍ കാണാതായ കേസുകള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്.

പി ജയരാജനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ്; ഒരാളൊഴികെ എല്ലാവരെയും വെറുതെവിട്ടു

പി ജയരാജനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ്; ഒരാളൊഴികെ എല്ലാവരെയും വെറുതെവിട്ടു

കൊച്ചി: സിപിഎം നേതാവ് പി ജയരാജനെ വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒരാളെ ഒഴികെ ബാക്കിയെല്ലാ പ്രതികളെയും വെറുതെ വിട്ടു. രണ്ടാം പ്രതി പ്രശാന്ത് കുറ്റക്കാരനെന്നു കണ്ടെത്തിയ വിചാരണക്കോടതി വിധി ഹൈക്കോടതി ശരിവച്ചു. 1999 ഓഗസ്റ്റ് 25 തിരുവോണദിവസത്തിലാണ് ജയരാജനു നേരെ ആക്രമണമുണ്ടായത്.

കണിച്ചേരി അജി, മനോജ്, പാറ ശശി, എളന്തോട്ടത്തില്‍ മനോജ്, കുനിയില്‍ സനൂപ്, ജയപ്രകാശന്‍, പ്രമോദ്, തൈക്കണ്ടി മോഹനന്‍ എന്നിവരെയാണ് ഹൈക്കോടതി വെറുതെ വിട്ടത്.

കേസില്‍ ആര്‍എസ്എസ് ജില്ലാകാര്യവാഹക് അടക്കം ആറ് പ്രതികളെ ഫാസ്റ്റ് ട്രാക്ക് കോടതി ശിക്ഷിച്ചിരുന്നു. പത്തുവര്‍ഷത്തെ കഠിനതടവും പിഴയുമായിരുന്നു ശിക്ഷ. മൂന്ന് പ്രതികളെ വെറുതെ വിടുകയും ചെയ്തിരുന്നു. ശിക്ഷിക്കപ്പെട്ട ആറ് പ്രതികള്‍ നല്‍കിയ അപ്പീലും മൂന്ന് പ്രതികളെ വെറുതെ വിട്ടതിനെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീലുമാണ് ഹൈക്കോടതിയുടെ പരിഗണനയ്ക്ക് വന്നത്. 9 പ്രതികളില്‍ എട്ടുപേരും കുറ്റക്കാരല്ലെന്നാണ് ഹൈക്കോടതി കണ്ടെത്തിയത്. വിചാരണക്കോടതി കണ്ടെത്തിയ എല്ലാകാര്യങ്ങളും രണ്ടാം പ്രതി പ്രശാന്തിനെതിരെ ഹൈക്കോടതിയില്‍ തെളിയിക്കാന്‍ ആയില്ല.

അനുമതി ലോകായുക്ത ബില്ലിന് മാത്രം; മൂന്ന് ബില്ലുകള്‍ രാഷ്ട്രപതി തടഞ്ഞെന്ന് രാജ്ഭവന്‍

അനുമതി ലോകായുക്ത ബില്ലിന് മാത്രം; മൂന്ന് ബില്ലുകള്‍ രാഷ്ട്രപതി തടഞ്ഞെന്ന് രാജ്ഭവന്‍

തിരുവനന്തപുരം: സര്‍വകലാശാലകളിലെ ചാന്‍സലര്‍ പദവിയില്‍ നിന്ന് ഗവര്‍ണറെ മാറ്റുന്ന ബില്‍ അടക്കം മൂന്ന് ബില്ലുകള്‍ രാഷ്ട്രപതി തടഞ്ഞുവച്ചു. സര്‍വകലാശാല നിയമഭേദഗതി ബില്‍ (സര്‍ച്ച് കമ്മറ്റി ഘടന മാറ്റുന്നതിനുളളത്), സര്‍വകലാശാല നിയമഭേദഗതി ബില്‍
(സാങ്കേതിക സര്‍വകലാശാല സംബന്ധിച്ചത്) എന്നിവയുമാണ് തടഞ്ഞുവച്ചത്. രാജ്ഭവന്‍ വാര്‍ത്താകുറിപ്പിലുടെയാണ് ഇക്കാര്യം അറിയിച്ചത്.

രാഷ്ട്രപതിയുടെ അനുമതി ലോകായുക്ത ബില്ലിന് മാത്രമാണെന്നും കുറിപ്പില്‍ പറയുന്നു. ഏഴ് ബില്ലുകളാണ് രാഷ്ട്രപതിയുടെ അനുമതിയ്ക്കായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അയച്ചത്. സംസ്ഥാനത്തെ 14 സര്‍വകലാശാലകളുടെയും ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് ഗവര്‍ണറെ മാറ്റുകയാണ് സര്‍വകലാശാല ഭേദഗതി ബില്ലിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിട്ടത്. ഭരണഘടനയില്‍ പറയാത്ത ഉത്തരവാദിത്തത്തില്‍ നിന്ന് ഗവര്‍ണറെ ഒഴിവാക്കാനാണ് നിയമനിര്‍മാണമെന്നായിരുന്നു സര്‍ക്കാരിന്റെ വിശദീകരണം.ഗവര്‍ണര്‍ക്ക് പകരം വിദ്യാഭ്യാസ രംഗത്തെ പ്രഗത്ഭരെ സര്‍വകലാശാലകളുടെ ചാന്‍സലര്‍ പദവിയില്‍ നിയമിക്കുന്നതിനുള്ളതാണ് രണ്ടുബില്ലുകള്‍.