മോദിയുടെ സന്ദര്‍ശനം; തിരുവനന്തപുരത്ത് ഇന്നും നാളെയും ഗതാഗത നിയന്ത്രണം

മോദിയുടെ സന്ദര്‍ശനം; തിരുവനന്തപുരത്ത് ഇന്നും നാളെയും ഗതാഗത നിയന്ത്രണം

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കേരള സന്ദർശനത്തിന്‍റെ ഭാ​ഗമായി തിരുവനന്തപുരം ന​ഗരത്തിൽ ഇന്നും നാളെയും ​ഗതാ​ഗത നിയന്ത്രണം. ഇന്ന് രാവിലെ മുതൽ ഉച്ച വരെയും നാളെ 11 മണി മുതൽ ഉച്ച വരെയുമാണ് നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെ വ്യോമസേനയുടെ ടെക്നിക്കൽ ഏരിയയിൽ രാവിലെ 10.30ന് എത്തുന്ന പ്രധാനമന്ത്രി അവിടെ നിന്ന് വിക്രം സാരാഭായ് സ്പേസ് സെന്ററിലേക്ക് പോകും. വിഎസ്എസ്‍സിയിൽ വിവിധ പദ്ധതികളുടെ ഉദ്ഘാടനം അദ്ദേഹം നിർവഹിക്കും. തുടർന്ന് ഉച്ചയ്ക്ക് 12 മുതൽ ഒരു മണി വരെ തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന പൊതുപരിപാടിയിൽ പങ്കെടുക്കും. ഉച്ചയ്ക്ക് 1.20ന് തിരുവനന്തപുരത്ത് നിന്ന് തമിഴ്നാട്ടിലേക്ക് യാത്ര തിരിക്കും.

പാര്‍ക്കിങ്ങിന് നിരോധനം

പുലർച്ചെ 5 മണിമുതല്‍ ഉച്ചയ്ക്ക് 2 മണി വരെ തലസ്ഥാന നഗരത്തിൽ ഗതാഗത നിയന്ത്രണമുണ്ടാകും. എയർപോർട്ട് – ശംഖുമുഖം – കൊച്ചുവേളി- പൗണ്ട്കടവ് വരെയുള്ള റോഡിലും ആള്‍സെയിൻസ് – പേട്ട – ആശാൻ സ്ക്വയർ – പാളയം – സ്റ്റാച്യൂ – പുളിമൂട് വരെയുള്ള റോഡിലും സെക്രട്ടറിയേറ്റിനും സെന്‍ട്രല്‍ സ്റ്റേഡിയത്തിനും ചുറ്റുമുള്ള റോഡിലുമാണ് പ്രധാനമായും ഗതാഗത നിയന്ത്രണമുണ്ടാകുക. ഈ സ്ഥലങ്ങളിൽ റോഡുകള്‍ക്ക് ഇരുവശങ്ങളിലും വാഹനങ്ങള്‍ പാർക്ക് ചെയ്യാനും അനുവദിക്കില്ല.

നാളെ രാവിലെ 11 മണി മുതല്‍ ഉച്ചയ്ക്ക് 2 മണി വരെയാണ് ഗതാഗത നിയന്ത്രണം. എയർപോർട്ട് – ശംഖുമുഖം – ചാക്ക – ഈഞ്ചക്കല്‍ റോഡിലാണ് അന്നേ ദിവസം ഗതാഗത നിയന്ത്രണമുണ്ടായിരിക്കുക. ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ള പ്രധാന റോഡുകളിലോ ഇടറോഡുകളിലോ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ അനുവദിക്കില്ല. അത്തരത്തില്‍ പാർക്ക് ചെയ്യുന്ന വാഹനങ്ങളെ റിക്കവറി വാഹനം ഉപയോഗിച്ച്‌ നീക്കം ചെയ്യുന്നതുള്‍പ്പെടെയുള്ള നിയമനടപടികള്‍ സ്വീകരിക്കുന്നതാണെന്ന് അറിയിപ്പുണ്ട്.

എയര്‍പോര്‍ട്ടിലേക്ക് പോകുന്നവര്‍ ശ്രദ്ധിക്കുക

എയര്‍പോര്‍ട്ടിലേക്ക് പോകുന്ന യാത്രക്കാരടക്കം മുൻകൂട്ടി യാത്രകള്‍ ക്രമീകരിക്കണം. ഡൊമസ്റ്റിക് എയര്‍പോര്‍ട്ടിലേക്ക് പോകുന്ന യാത്രക്കാര്‍ വെണ്‍പാലവട്ടം – ചാക്ക ഫ്ളൈ ഓവര്‍ – ഈഞ്ചക്കല്‍ കല്ലുംമൂട് – വലിയതുറ വഴി തിരഞ്ഞെടുക്കണം. ഇൻര്‍നാഷണല്‍ ടെര്‍മിനലിലേക്ക് പോകുന്ന യാത്രക്കാരാണെങ്കിൽ വെണ്‍പാലവട്ടം – ചാക്ക ഫ്ളൈ ഓവര്‍, ഈഞ്ചക്കല്‍ അനന്തപുരി ആശുപത്രി സര്‍വീസ് റോഡ് തെരഞ്ഞെടുക്കാവുന്നതാണ്.

സെന്‍ട്രല്‍ സ്റ്റേഡിയത്തിലെ പൊതുപരിപാടിക്കായി എത്തുന്ന വാഹനങ്ങള്‍ പനവിള, ഊറ്റുകുഴി എന്നിവിടങ്ങളില്‍ ആളുകളെ ഇറക്കിയശേഷം വാഹനങ്ങള്‍ ആറ്റുകാല്‍ ക്ഷേത്രം ഗ്രൗണ്ടിലോ കോവളം ബൈപ്പാസില്‍ ഈഞ്ചക്കല്‍ മുതല്‍ തിരുവല്ലം വരെയുള്ള റോഡിൻറെ വശങ്ങളിലോ പാര്‍ക്ക് ചെയ്യേണ്ടതാണ്. 27, 28 തീയതികളില്‍ രാവിലെ 6 മണിമുതല്‍ വൈകുന്നേരം 6 മണിവരെ ഡ്രോണ്‍ പറത്തുന്നതും കർശനമായി നിരോധിച്ചിട്ടുണ്ട്.

മൂന്നാറില്‍ കാട്ടാന ആക്രമണത്തില്‍ ഓട്ടോ ഡ്രൈവറായ യുവാവ് മരിച്ചു; മൂന്നുപേര്‍ക്ക് പരിക്ക്

മൂന്നാറില്‍ കാട്ടാന ആക്രമണത്തില്‍ ഓട്ടോ ഡ്രൈവറായ യുവാവ് മരിച്ചു; മൂന്നുപേര്‍ക്ക് പരിക്ക്

ഇടുക്കി: മൂന്നാറില്‍ കാട്ടാന ആക്രമണത്തില്‍ യുവാവ് മരിച്ചു. കന്നിമല എസ്റ്റേറ്റ് സ്വദേശി സുരേഷ് കുമാര്‍ (മണി-45) ആണ് മരിച്ചത്. മൂന്നാര്‍ പെരിയവര സ്റ്റാന്‍ഡിലെ ഓട്ടോ ഡ്രൈവറാണ്. ഓട്ടോയില്‍ സുരേഷിനൊപ്പമുണ്ടായിരുന്ന മൂന്നുപേര്‍ക്ക് പരിക്കേറ്റു.

ഇദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്ന രണ്ടുപേര്‍ക്ക് പരിക്കേറ്റു. തിങ്കളാഴ്ച രാത്രി 10-ന് ആണ് സംഭവം. ഇന്നലെ രാത്രി 10ന് കന്നിമല ടോപ് ഡിവിഷനിലെ തൊഴിലാളി ലയങ്ങൾക്കു സമീപമാണ് സംഭവം. മൂന്നാറിൽ നിന്നു കന്നിമലയിലേക്ക് യാത്രക്കാരുമായി പോകുകയായിരുന്ന ഓട്ടോറിക്ഷ ഒറ്റയാന്റെ മുന്നിൽ പെടുകയായിരുന്നു.

കാട്ടാന ഓട്ടോ കുത്തിമറിച്ചിട്ടപ്പോൾ ആനയുടെ മുന്നിലേക്ക് തെറിച്ചുവീണ സുരേഷ് കുമാറിനെ ആന തുമ്പിക്കയ്യിലെടുത്ത് എറിയുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ മൂന്നാറിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.

ബൈക്കുകൾ കൂട്ടിയിടിച്ചു; നടൻ ടൊവിനോയുടെ ഷെഫ് വിഷ്ണു മരിച്ചു

ബൈക്കുകൾ കൂട്ടിയിടിച്ചു; നടൻ ടൊവിനോയുടെ ഷെഫ് വിഷ്ണു മരിച്ചു

കോട്ടയം: മണർക്കാട് ബൈപ്പാസിൽ ബൈക്കുകൾ നേർക്കുനേർ കൂട്ടിയിടിച്ച് യുവാവ് മരിച്ചു. കല്ലറ തെക്കേ ഈട്ടിത്തറ വിഷ്ണു ശിവാനന്ദൻ (31) ആണ് മരിച്ചത്. നടൻ ടൊവിനോ തോമസിന്റെ പാചകക്കാരനാണ് മരിച്ച വിഷ്ണു.

അപകടത്തിൽ രണ്ട് പേർക്ക് ​ഗുരുതര പരിക്കുണ്ട്. അപകടത്തിൽപ്പെട്ട രണ്ടാമത്തെ ബൈക്കിൽ സഞ്ചരിച്ച പേരൂർ സ്വദേശികളായ മാത്യൂസ് റെജി, ജസ്റ്റിൻ മാത്യു എന്നിവർക്കാണ് പരിക്ക്. ഇരുവരും കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ.ഇന്നലെ പുലർച്ചെ ഒന്നരയോടെ പട്ടിത്താനം- മണർക്കാട് ബൈപ്പാസിൽ ചെറുവാണ്ടൂർ- കെഎൻബി ഒഡിറ്റോറിയത്തിനു സമീപത്താണ് അപകടം. പേരൂരിലെ ബന്ധു വീട്ടിലെത്തിയ ശേഷം തിരികെ മടങ്ങുന്നതിനിടെയാണ് അപകടം. പൊലീസും നാട്ടുകാരും ചേർന്നാണ് അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിൽ എത്തിച്ചത്.

വിഷ്ണുവിനെ തെള്ളകത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പാരലൽ കോളജ് അധ്യാപികനായിരുന്ന പരേതനായ ശിവാനന്ദൻ- രാജി ദ​മ്പതികളുടെ മകനാണ് വിഷ്ണു. ഭാര്യ: ആതിര. സഹോദരങ്ങൾ: ശ്രീജ, ജ്യോതി. സംസ്കാരം ഇന്ന് നാലിനു വെച്ചൂരിലെ വീട്ടുവളപ്പിൽ.

പി.എച്ച്.ഡി ജേതാവിനെ ആദരിച്ച്  പരുത്തിയിൽ വാർഡ് കോൺഗ്രസ് കമ്മിറ്റി

പി.എച്ച്.ഡി ജേതാവിനെ ആദരിച്ച് പരുത്തിയിൽ വാർഡ് കോൺഗ്രസ് കമ്മിറ്റി

ആറ്റിങ്ങൽ: കേരള സർവകലാശാലയിൽ നിന്നും കെമിസ്ട്രിയിൽ പി.എച്ച്.ഡി നേടി നാടിന്റെ അഭിമാനമായി മാറിയ എ.എസ്.അച്യുതയെ പരുത്തിയിൽ വാർഡ് കോൺഗ്രസ് കമ്മിറ്റി ആദരിച്ചു.

ചിറയിൻകീഴ് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ.ആർ.അഭയൻ മെമെന്റോ നൽകി. പ്രൊഫസർ വിഎൽ പുഷ്പയുടെ കീഴിലാണ് അച്യുത ഗവേഷണം പൂർത്തിയാക്കിയത്. ആറ്റിങ്ങൽ അവനവഞ്ചേരി പരുത്തി പാർപ്പിടത്തിൽ എസ്.അനിൽകുമാറിന്റെയും (കോൺഗ്രസ് മണ്ഡലം സെക്രട്ടറി), ഡെപ്യൂട്ടി തഹസിൽദാർ വി.കെ. ഷീജയുടെയും മകളാണ് അച്യുത. അനുമോദന ചടങ്ങിൽ പ്രദീപ് കൊച്ചു പരുത്തി, കൃഷ്ണപിള്ള, ശശിധരൻ ചെട്ടിയാർ, വാർഡ് മെമ്പർ ശശികല, മോഹൻദാസ് എന്നിവർ പങ്കെടുത്തു.

തിരുവനന്തപുരത്ത് സിനിമാതാരങ്ങള്‍ പരിഗണനയില്‍; അനില്‍ ആന്റണിയും അബ്ദുള്ളക്കുട്ടിയും ബിജെപി സ്ഥാനാര്‍ത്ഥികളാകും

തിരുവനന്തപുരത്ത് സിനിമാതാരങ്ങള്‍ പരിഗണനയില്‍; അനില്‍ ആന്റണിയും അബ്ദുള്ളക്കുട്ടിയും ബിജെപി സ്ഥാനാര്‍ത്ഥികളാകും

തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കുന്നതില്‍ ബിജെപിയിലും ചര്‍ച്ചകള്‍ സജീവമായി. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എകെ ആന്റണിയുടെ മകന്‍ അനില്‍ ആന്റണി, പാര്‍ട്ടി ദേശീയ വൈസ് പ്രസിഡന്റ് എ പി അബ്ദുള്ളക്കുട്ടി എന്നിവര്‍ സ്ഥാനാര്‍ത്ഥികളാകുന്നതില്‍ തീരുമാനമായതായാണ് റിപ്പോര്‍ട്ട്. തിരുവനന്തപുരത്ത് ശശി തരൂരിനെതിരെ സിനിമാ താരങ്ങളും കേന്ദ്രമന്ത്രിമാരും അടക്കം പരിഗണനയിലുണ്ട്.

ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ബിജെപിയില്‍ ചേര്‍ന്ന അനില്‍ ആന്റണിയെ എറണാകുളം, കോട്ടയം മണ്ഡലങ്ങളിലേക്കാണ് പരിഗണിക്കുന്നത്. അനില്‍ ആന്റണി ബിജെപി ദേശീയ സെക്രട്ടറിയാണ്. ദേശീയ വൈസ് പ്രസിഡന്റ് എപി അബ്ദുള്ളക്കുട്ടിയെ മലബാര്‍ മേഖലയിലാണ് പരിഗണിക്കുന്നത്. കണ്ണൂരില്‍ മത്സരിക്കാനാണ് സാധ്യതയെന്ന് ദി ന്യൂ ഇന്‍ഡ്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. ബിജെപി ദേശീയ നേതൃത്വമാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക.