by liji HP News | Feb 23, 2024 | Latest News, കേരളം
സംസ്ഥാനത്തെ തീയേറ്ററുകളിൽ ഇന്നുമുതൽ മലയാള സിനിമകൾ റിലീസ് ചെയ്യില്ല. തിയ്യറ്ററുടമകളുടെ സംഘടനയായ ഫിയോക്കിൻ്റേതാണ് തീരുമാനം. ഒ ടി ടി റിലീസ്, കണ്ടന്‍റ് മസ്റ്ററിങ്ങ് ഉള്‍പ്പടെയുള്ള വിഷയങ്ങളില്‍ നിര്‍മ്മാതാക്കളുടെ നിലപാടുകളില്‍ പ്രതിഷേധിച്ചാണ് തീരുമാനം. ഒ ടി ടി റിലീസുമായി ബന്ധപ്പെട്ട കരാര്‍, തുടര്‍ച്ചയായി ലംഘിക്കുന്ന വിഷയം നിലനില്‍ക്കെയാണ് കണ്ടന്‍റ് മസ്റ്ററിങ്ങുമായി ബന്ധപ്പെട്ട് പുതിയ പ്രശ്നം രൂപപ്പെട്ടിരിക്കുന്നതെന്ന് തിയേറ്ററുടമകൾ ചൂണ്ടിക്കാട്ടിയിരുന്നു.
നിലവിൽ യുഎഫ്ഒ അടക്കമുള്ള കമ്പനികളുടെ ഡിജിറ്റൽ കണ്ടന്റ് കാണിക്കാൻ കഴിയുന്ന പ്രൊജക്ടുകളാണ് സംസ്ഥാനത്തെ ഭൂരിപക്ഷം തിയറ്ററുകളിലുമുള്ളത്. എന്നാൽ നിർമാതാക്കളുടെ സംഘടനയിൽപെട്ട ചിലർ കണ്ടന്റ് മാസ്റ്ററിങ് യൂണിറ്റ് ആരംഭിച്ചതോടെ അവരുടെ കണ്ടന്റ് തിയറ്ററിൽ നല്‍കാന്‍ കഴിയുന്ന പ്രൊജക്ടറുകള്‍ തിയ്യറ്ററുകളില്‍ സ്ഥാപിക്കണമെന്ന് നിര്‍മ്മാതാക്കള്‍ നിര്‍ബന്ധിക്കുകയാണെന്നാണ് ഫിയോക്ക് ഭാരവാഹികളുടെ ആരോപണം. അത്തരം സിനിമ കണ്ടന്‍റുകള്‍ പ്രദർശിപ്പിക്കണമെങ്കിൽ വിലകൂടിയ പുതിയ പ്രൊജക്ടറുകൾ വാങ്ങേണ്ട ഗതികേടിലാണ് തങ്ങളെന്നും പ്രോജക്ടർ ഏത് വയ്ക്കണം എന്നത് തീയേറ്റർ ഉടമയുടെ അവകാശമാണെന്നും ഫിയോക്ക് വ്യക്തമാക്കിയിരുന്നു.കൂടാതെ 42 ദിവസത്തിന് ശേഷമേ ചിത്രങ്ങൾ ഒ ടി ടിയിൽ നൽകുകയുള്ളു എന്ന മുൻധാരണ നിർമാതാക്കൾ തുടര്‍ച്ചയായി ലംഘിക്കുകയാണെന്നും ഫിയോക്ക് ഭാരവാഹികള്‍ പറയുന്നു.
തിയറ്ററിൽ റിലീസ് ചെയ്ത് 28ദിവസമാകുമ്പോഴേക്ക് ഭൂരിപക്ഷം ചിത്രങ്ങളും ഒടിടിയിലേക്ക് നൽകുകയാണ്. തിയേറ്ററിൽ മികച്ച കലക്ഷൻ നിലനിൽക്കെയാണ് ഈ പ്രവണതയെന്നും ഫിയോക് ചൂണ്ടിക്കാട്ടിയിരുന്നു. ഈ സാഹചര്യത്തിലാണ് സംസ്ഥാനത്തെ തിയ്യറ്ററുകളിൽ മലയാള സിനിമികൾ വെള്ളിയാഴ്ച മുതൽ റിലീസ് ചെയ്യേണ്ടെന്ന് ഫിയോക്ക് തീരുമാനിച്ചത്. എന്നാൽ ഇതിനകം റിലീസ് ചെയ്ത, സിനിമകളുടെ പ്രദർശനം തുടരുമെന്നും ഫിയോക്ക് അറിയിച്ചിട്ടുണ്ട്. ഈ മാസം 28ന് ഫിലിം ചേംബര്‍ വിളിച്ച യോഗത്തില്‍ ഈ വിഷയങ്ങള്‍ ചര്‍ച്ചയാകുമെന്നും ഫിയോക്ക് ഭാരവാഹികള്‍ അറിയിച്ചിരുന്നു.
by liji HP News | Feb 23, 2024 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: ബൈജൂസ് സ്ഥാപകനും സിഇഒയുമായ ബൈജു രവീന്ദ്രനെ നീക്കം ചെയ്യണമെന്ന ആവശ്യവുമായി നിക്ഷേപകര്‍ ദേശീയ കമ്പനി ലോ ട്രൈബ്യൂണലില്‍. കമ്പനിയെ നയിക്കാന്‍ ബൈജു രവീന്ദ്രന്‍ അയോഗ്യനെന്നു പ്രഖ്യാപിക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. അതിനിടെ ബൈജുവിനെ നീക്കം ചെയ്യുന്നതു ചര്‍ച്ച ചെയ്യാന്‍ ഓഹരിയുടമകള്‍ വിളിച്ചുചേര്‍ത്ത അസാധാരണ പൊതുയോഗം (ഇജിഎം) ഡല്‍ഹിയില്‍ തുടങ്ങി.
ഇജിഎമ്മിനു മുന്നോടിയായാണ് ഏതാനും നിക്ഷേപകര്‍ ഹര്‍ജിയുമായി ട്രൈബ്യൂണല്‍ ബംഗളൂരു ബെഞ്ചിനെ സമീപിച്ചത്. ബൈജു രവീന്ദ്രനെ നീക്കം ചെയ്ത് കമ്പനിക്കു പുതിയ ബോര്‍ഡിനെ നിയമിക്കണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. അടുത്തിടെ കമ്പനി നടത്തിയ റൈറ്റ്‌സ് ഇഷ്യു റദ്ദാക്കണമെന്നും അക്കൗണ്ടുകള്‍ ഫൊറന്‍സിക് ഓഡിറ്റ് നടത്തണമെന്നും ഹര്‍ജിയില്‍ ആവശ്യമുണ്ട്.
ഇജിഎമ്മില്‍ ബൈജൂസ് ജീവനക്കാര്‍ അടക്കമുള്ളവര്‍ പങ്കെടുക്കുന്നുണ്ടെന്നാണ് വിവരം. ഇരുന്നൂറോളം പേര്‍ യോഗത്തിനെത്തിയിട്ടുണ്ടെന്ന്, വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ബൈജു രവീന്ദ്രനെ നീക്കം ചെയ്തുകൊണ്ടു യോഗം പ്രമേയം പാസാക്കിയാലും മാര്‍ച്ച് 13 വരെ അതു പ്രാബല്യത്തില്‍ വരില്ല. അന്നുവരെ നടപടി പാടില്ലെന്ന്, ബൈജു രവീന്ദ്രന്റെ ഹര്‍ജി പരിഗണിച്ചുകൊണ്ട് കര്‍ണാടക ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്. അതേസമയം ഇജിഎം തടയണമെന്ന ആവശ്യം കോടതി അംഗീകരിച്ചില്ല.
by liji HP News | Feb 23, 2024 | Latest News, കേരളം
മലപ്പുറം: കുസാറ്റിലെ അധ്യാപകനെയും കുടുംബത്തെയും കാര്‍ തടഞ്ഞു നിര്‍ത്തി ബൈക്കിലെത്തിയ രണ്ടംഗ സംഘം ആക്രമിച്ചതായി പരാതി. കുസാറ്റിലെ അസി. പ്രൊഫസര്‍ നൗഫല്‍, ഭാര്യ രാജഗിരി ആശുപത്രിയിലെ ഡോക്ടര്‍ ഷഹര്‍ബാനു, 2 മക്കള്‍ എന്നിവരാണ് കാറിലുണ്ടായിരുന്നത്. ആക്രമണത്തില്‍ ഭാര്യയ്ക്കും കുഞ്ഞിനും പരിക്കേറ്റു. കാറിന്റെ ചില്ല് അടിച്ചുതകര്‍ത്ത സംഭവത്തില്‍ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.
തിരൂര്‍-ചമ്രവട്ടം റോഡില്‍ വ്യാഴാഴ്ച രാത്രി 10.45നാണ് സംഭവം.പൊന്നാനി ഈശ്വരമംഗലം സ്വദേശികളായ പുഴവക്കത്ത് പറമ്പില്‍ അനീഷ് (35), വള്ളിക്കാട്ടു വളപ്പില്‍ ബിനീഷ് (35) എന്നിവരാണ് അറസ്റ്റിലായത്. നൗഫലും കുടുംബവും കാറില്‍ കൊച്ചിയില്‍ നിന്നു കോഴിക്കോട് ഭാഗത്തേക്കു പോവുന്ന സമയത്തായിരുന്നു ആക്രമണം.
പൊന്നാനിയില്‍ വച്ച് സൈഡ് നല്‍കിയില്ലെന്ന് ആരോപിച്ച് രണ്ടംഗ സംഘം ബൈക്കില്‍ ഇവരെ പിന്തുടര്‍ന്നു. 7 കിലോമീറ്റര്‍ കൂടി കഴിഞ്ഞപ്പോള്‍ ഗതാഗതക്കുരുക്കില്‍ വച്ച് കാറിനു മുന്നിലേക്ക് ചാടി വീണാണ് ആക്രമണം നടത്തിയത്. ഉടന്‍ നാട്ടുകാര്‍ ഇടപെട്ട് അക്രമികളെ തടഞ്ഞുവയ്ക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് എത്തിയാണ് ഇവരെ അറസ്റ്റ് ചെയ്തത്.
by liji HP News | Feb 23, 2024 | Latest News, കായികം
റാഞ്ചി: ഇന്ത്യക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ട് കൂട്ടത്തകര്‍ച്ച ഒഴിവാക്കി പൊരുതുന്നു. ഉച്ച ഭക്ഷണത്തിനു പിരിയുമ്പോള്‍ 112 റണ്‍സ് ചേര്‍ക്കുന്നതിനിടെ അഞ്ച് വിക്കറ്റുകള്‍ നഷ്ടമായ ഇംഗ്ലണ്ട് ഉച്ച ഭക്ഷണ ശേഷം വിക്കറ്റ് കളയാതെ പൊരുതുന്നു. അവര്‍ നിലവില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 198 റണ്‍സെന്ന നിലയില്‍.
മുന്‍ നായകന്‍ ജോ റൂട്ട് അര്‍ധ സെഞ്ച്വറിയുമായി ഒരറ്റം കാത്തപ്പോള്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ബെന്‍ ഫോക്‌സും പ്രതിരോധം തീര്‍ത്തു. നിലവില്‍ റൂട്ട് 67 റണ്‍സുമായും ഫോക്‌സ് 28 റണ്‍സുമായും ക്രീസില്‍.
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത് ഒന്നാം ഇന്നിങ്സ് തുടങ്ങിയ ഇംഗ്ലണ്ടിനു സ്‌കോര്‍ 47ല്‍ നില്‍ക്കെയാണ് ആദ്യ വിക്കറ്റ് നഷ്ടമായത്. പിന്നാലെ അതേ സ്‌കോറില്‍ രണ്ടാം വിക്കറ്റും നഷ്ടം. പിന്നീട് കൃത്യമായ ഇടവേളകളില്‍ മൂന്ന് വിക്കറ്റുകള്‍ കൂടി ബലി കഴിക്കേണ്ടി വന്നു.
അരങ്ങേറ്റം അവിസ്മരണീയമാക്കി അകാശ് ദീപ് മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി കരുത്തു കാണിച്ചു. പിന്നാലെ പന്തെടുത്ത സ്പിന്നര്‍മാരായ ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീഴ്ത്തി ഇംഗ്ലീഷ് മുറിവില്‍ കൂടുതല്‍ ഉപ്പ് തേച്ചു.
ജസ്പ്രിത് ബുംറയുടെ അഭാവത്തില്‍ ടെസ്റ്റില്‍ ഇന്ത്യക്കായി അരങ്ങേറിയ പേസര്‍ അകാശ് ദീപ് ഇംഗ്ലണ്ടിന്റെ നിര്‍ണായക മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി അവരുടെ തുടക്കം തകര്‍ത്തു. കഴിഞ്ഞ കളികളില്‍ നിര്‍ണായക ബാറ്റിങുമായി കളം നിറഞ്ഞ ബെന്‍ ഡുക്കറ്റ്, ഓലി പോപ്പ് എന്നിവരെ ഒറ്റ ഓവറില്‍ മടക്കി ഇംഗ്ലണ്ടിനെ ഞെട്ടിച്ച അകാശ് ദീപ് തൊട്ടുപിന്നാലെ സാക് ക്രൗളിയേയും മടക്കി ഇംഗ്ലണ്ടിനെ പ്രതിരോധത്തിലാക്കി.
ബാസ്ബോള്‍ ശൈലിയില്‍ അടിച്ചു തകര്‍ത്ത സാക് ക്രൗളി 42 പന്തില്‍ ആറ് ഫോറും ഒരു സിക്സും സഹിതം 42 റണ്‍സെടുത്തു മടങ്ങി. ബെന്‍ ഡുക്കറ്റ് 11 റണ്‍സിലും പുറത്ത്. ഒലി പോപ്പ് പൂജ്യത്തിലും കൂടാരം കയറി.
പിന്നീട് ഇന്നിങ്സ് നേരെയാക്കാന്‍ ജോണി ബെയര്‍സ്റ്റോ- ജോ റൂട്ട് സഖ്യത്തിന്റെ ശ്രമം. ബെയര്‍സ്റ്റോ ഫോമിലേക്കെന്ന സൂചന നല്‍കി മുന്നേറവേയാണ് അശ്വിന്‍ പന്തെടുത്തത്. ബെയര്‍സ്റ്റോ 35 പന്തില്‍ 38 റണ്‍സുമായി മടങ്ങി. താരം നാല് ഫോറും ഒരു സിക്സും തൂക്കി. പിന്നാലെ വന്ന ബെന്‍ സ്റ്റോക്സിനെ മൂന്ന് റണ്‍സില്‍ ജഡേജയും മടക്കി.
by liji HP News | Feb 23, 2024 | Latest News, കേരളം
തിരുവനന്തപുരം: ചൂട് വളരെ കൂടുതലായതിനാല്‍ പൊങ്കാലയിടുന്ന എല്ലാവരും സുരക്ഷിതത്വം ഉറപ്പാക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. അന്തരീക്ഷ താപനില കൂടുതലായതിനാല്‍ ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ എല്ലാവരും പാലിക്കണം. ചൂട് കൂടുതലായതിനാല്‍ നിര്‍ജലീകരണം ഉണ്ടാകാതിരിക്കാന്‍ ദാഹം തോന്നുന്നില്ലെങ്കില്‍ പോലും ഇടയ്ക്കിടയ്ക്ക് ധാരാളം വെള്ളം കുടിക്കുക.
ക്ഷീണം, തലവേദന, തലകറക്കം, ശ്വാസതടസം തുടങ്ങിയവ ഉണ്ടായാല്‍ തണലത്തേക്ക് മാറുകയും വൈദ്യസഹായം തേടുകയും ചെയ്യുക. ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് ആരോഗ്യ വകുപ്പ് വിവിധ സ്ഥലങ്ങളില്‍ മെഡിക്കല്‍ ടീമുകളെ സജ്ജമാക്കിയിട്ടുണ്ട്. ഇതുകൂടാതെ ആംബുലന്‍സ് സേവനവും ലഭ്യമാക്കിയിട്ടുണ്ട്. ദിശ 104, 1056, 0471 2552056 ലേക്ക് വിളിച്ച് ഡോക്ടറുടെ ഉപദേശം തേടാവുന്നതാണെന്നും മന്ത്രി പറഞ്ഞു.
Recent Comments