ടി പി കേസിലെ പ്രതികൾക്ക് തിരിച്ചടി; വിചാരണ കോടതി ശിക്ഷ ശരിവെച്ചു, 2 പ്രതികളെ വെറുതെ വിട്ടത് റദ്ദാക്കി

ടി പി കേസിലെ പ്രതികൾക്ക് തിരിച്ചടി; വിചാരണ കോടതി ശിക്ഷ ശരിവെച്ചു, 2 പ്രതികളെ വെറുതെ വിട്ടത് റദ്ദാക്കി

കൊച്ചി: ആർഎംപി നേതാവ് ടി പി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികൾക്ക് തിരിച്ചടി. വിചാരണ കോടതിയുടെ ശിക്ഷ വിധി ഹൈക്കോടതി ശരിവെച്ചു. കുഞ്ഞനന്തൻ അടക്കമുള്ള 10 പ്രതികളെ ശിക്ഷിച്ച വിധിയാണ് ഹൈക്കോടതി ശരിവെച്ചത്. അതേസമയം, കെ കെ കൃഷ്ണന്‍, ജ്യോതി ബാബു എന്നിവരെ വെറുതെ വിട്ടത് വിചാരണ കോടതിയുടെ വിധി ഹൈക്കോടതി റദ്ദാക്കി. എന്നാല്‍, മോഹനന്‍ മാസ്റ്ററെ വെറുതെ വിട്ട വിധി കോടതി ശരിവെച്ചു. ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതികളും പി മോഹനനൻ അടക്കം പ്രതികളെ വെറുതെവിട്ടത് ചോദ്യം ചെയ്ത് കെകെ രമ എംഎൽഎയും പ്രതികളുടെ ശിക്ഷ കൂട്ടണമെന്ന സർക്കാരും സമര്‍പ്പിച്ച അപ്പീലാണ് ഹൈക്കോടതി പരിഗണിച്ചത്.

വടകരയ്ക്കടുത്ത് വള്ളിക്കാട് വച്ച് 2012 മേയ് 4ന് ആർഎംപി സ്ഥാപക നേതാവ് ടി.പി.ചന്ദ്രശേഖരനെ ഒരു സംഘം ബോംബെറിഞ്ഞ് വീഴ്ത്തിയ ശേഷം വെട്ടിക്കൊലപ്പെടുതിയത്. വിചാരണയ്ക്ക് ശേഷം 2014ൽ എം. സി. അനൂപ്, കിർമാണി മനോജ്, കൊടി സുനി, ടി. കെ. രജീഷ്, സിപിഎം പാനൂർ ഏരിയ കമ്മിറ്റി അംഗമായിരുന്ന പി. കെ. കുഞ്ഞനന്തൻ അടക്കം 11 പ്രതികളെ ജീവപര്യന്തം തടവിനും കണ്ണൂർ സ്വദേശി ലംബു പ്രദീപിനെ 3 വർഷത്തെ തടവിനും ശിക്ഷിച്ചിരുന്നു.

36 പ്രതികളുണ്ടായിരുന്ന കേസിൽ സിപിഎം നേതാവായ പി.മോഹനൻ ഉൾപ്പെടെ 24 പേരെ വിട്ടയച്ചു. ശിക്ഷ അനുഭവിക്കുന്നതിനിടെ പി.കെ.കുഞ്ഞനന്തൻ 2020 ജൂണിൽ മരിച്ചിരുന്നു. കൊലപാതകത്തിന് പിന്നിൽ വലിയ രാഷ്ട്രീയ ഗൂഢാലോചന ഉണ്ടെന്നാണ് കെ കെ രമ വാദിക്കുന്നത്. പ്രതികൾ ചെയ്ത കുറ്റകൃത്യത്തിന്റെ സ്വഭാവം കണക്കിലെടുത്ത് പരമാവധി ശിക്ഷ വിധിക്കണം എന്നാണ് സർക്കാരിന്റെ അപ്പീലായി കോടതിക്ക് മുന്നിലുള്ളത്.

ജിയോ, എയര്‍ടെല്‍ കമ്പനികളെ നേരിടാന്‍ നിര്‍ദേശവുമായി ബിഎസ്എന്‍എല്‍ ജീവനക്കാര്‍

ജിയോ, എയര്‍ടെല്‍ കമ്പനികളെ നേരിടാന്‍ നിര്‍ദേശവുമായി ബിഎസ്എന്‍എല്‍ ജീവനക്കാര്‍

ഡല്‍ഹി: പ്രമുഖ ടെലികോം കമ്പനികളായ ജിയോയോടും എയര്‍ടെലിനോടും മത്സരിക്കാന്‍ വേറിട്ട നിര്‍ദേശവുമായി പ്രമുഖ പൊതുമേഖല ടെലികോം കമ്പനിയായ ബിഎസ്എന്‍എല്ലിലെ ജീവനക്കാര്‍. ജിയോയോടും എയര്‍ടെലിനോടും മത്സരിക്കാന്‍ വോഡഫോണ്‍- ഐഡിയ ഫോര്‍ ജി നെറ്റ് വര്‍ക്ക് ഉപയോഗിക്കാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവിന് ബിഎസ്എന്‍എല്‍ എംപ്ലോയീസ് യൂണിയന്‍ കത്തയച്ചു.

ഫോര്‍ ജി സേവനങ്ങള്‍ ലഭ്യമല്ലാത്തതിനാല്‍ തങ്ങളുടെ ഉപഭോക്താക്കളില്‍ വലിയൊരു വിഭാഗം എതിരാളികളായ റിലയന്‍സ് ജിയോ, എയര്‍ടെല്‍ തുടങ്ങിയ ടെലികോം സേവനദാതാക്കളിലേക്ക് പോര്‍ട്ട് ചെയ്യുന്നതായി ബിഎസ്എന്‍എല്‍ യൂണിയന്‍ കത്തില്‍ ആരോപിച്ചു. ഈ രണ്ടു കമ്പനികളും അത്യാധുനിക ഫൈവ് ജി സാങ്കേതികവിദ്യയാണ് വാഗ്ദാനം ചെയ്യുന്നതെന്നും കത്തില്‍ പറയുന്നു.

വോഡഫോണ്‍-ഐഡിയയിലെ ഏറ്റവും വലിയ ഓഹരിയുടമ കേന്ദ്രസര്‍ക്കാരാണ്. കമ്പനിയില്‍ 33.1% ഓഹരിയാണ് സര്‍ക്കാരിനുള്ളത്. ഇരു കമ്പനികളും തമ്മില്‍ ഫോര്‍ ജി നെറ്റ്വര്‍ക്ക് പങ്കിടുന്നത് ഇത് എളുപ്പമാക്കുമെന്നും കത്തില്‍ ബിഎസ്എന്‍എല്‍ യൂണിയന്‍ ചൂണ്ടിക്കാട്ടി. കൂടാതെ, വോഡഫോണ്‍-ഐഡിയ കമ്പനിക്ക് ഉപഭോക്താക്കളെ നഷ്ടപ്പെട്ട് കൊണ്ടിരിക്കുകയാണ്. നെറ്റ്വര്‍ക്കില്‍ കാര്യമായി തിരക്കില്ലാത്തതിനാല്‍ ഇത്തരത്തിലുള്ള ക്രമീകരണം രണ്ട് കമ്പനികള്‍ക്കും ഗുണം ചെയ്യുമെന്നും കത്തില്‍ പറയുന്നു.

ഫോര്‍ ജി നെറ്റ്വര്‍ക്കിന്റെ ഈ പങ്കിടല്‍ ഒരു താല്‍ക്കാലിക നടപടി മാത്രമായിരിക്കും. ബിഎസ്എന്‍എല്ലിന്റെ ഫോര്‍ ജി നെറ്റ്വര്‍ക്ക് ടിസിഎസ് കമ്മീഷന്‍ ചെയ്യുന്നതുവരെ ഇത് ഒരു താല്‍ക്കാലിക നടപടി മാത്രമായിരിക്കുമെന്നും കത്തില്‍ പറയുന്നു.

ചൂട് കൂടും: കേരളത്തിൽ 3 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്

ചൂട് കൂടും: കേരളത്തിൽ 3 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്

കേരളത്തിൽ ഇന്നും ഉയർന്ന താപനില മുന്നറിയിപ്പ്. കോഴിക്കോട്, കണ്ണൂർ, തിരുവനന്തപുരം ജില്ലകളിലാണ് മുന്നറിയിപ്പ്. കോഴിക്കോട് ഉയർന്ന താപനില 37°C വരെയും തിരുവനന്തപുരം, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 36 ഡിഗ്രിവരെയും ഉയരാമെന്നാണ് മുന്നറിയിപ്പ്. ഞായറാഴ്ചയും തിങ്കളാഴ്ചയും കോഴിക്കോട് ജില്ലയില്‍ ഉയര്‍ന്ന താപനില 37°C വരെയും തിരുവനന്തപുരം, കണ്ണൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില 36°C വരെയും രേഖപ്പെടുത്താന്‍ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നത്.

സാധാരണയെക്കാള്‍ 3 – 4 °C വരെ ഉയര്‍ന്ന താപനില രേഖപ്പെടുത്താന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു. പകൽ സമയങ്ങളിൽ പുറത്തിറങ്ങുന്നവർ സൂര്യാഘാത സാധ്യത കണക്കിലെടുത്ത് സൂര്യപ്രകാശം നേരിട്ട് ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കണം. പകൽ 11 മണി മുതൽ 3 വരെ പ്രത്യേക ജാഗ്രത പാലിക്കണം. നിർജലീകരണം ഒഴിവാക്കാൻ ധാരാളം വെള്ളം കുടിക്കണമെന്നും ആരോഗ്യവകുപ്പ് നിർദ്ദേശിക്കുന്നു.

ടിപി വധക്കേസ്: വിചാരണ കോടതി വിധിക്കെതിരായ അപ്പീലുകളിൽ ഹൈക്കോടതി വിധി ഇന്ന്

ടിപി വധക്കേസ്: വിചാരണ കോടതി വിധിക്കെതിരായ അപ്പീലുകളിൽ ഹൈക്കോടതി വിധി ഇന്ന്

ടിപി ചന്ദ്രശേഖരൻ വധക്കേസിൽ വിചാരണ കോടതി വിധി ചോദ്യം ചെയ്തുള്ള അപ്പീലുകളിൽ ഹൈക്കോടതി ഇന്ന് വിധി പറയും. പ്രതികളും സർക്കാരും ടിപി ചന്ദ്രശേഖരന്റെ ഭാര്യ കെ കെ രമയും നൽകിയ അപ്പീലുകളാണ് കോടതി പരിഗണിച്ചത്

ജസ്റ്റിസ് ജയശങ്കരൻ നമ്പ്യാർ അടങ്ങുന്ന ഡിവിഷൻ ബെഞ്ചാണ് വിധി പറയുന്നത്. കേസിൽ 2014ലാണ് 12 പ്രതികളെ വിചാരണ കോടതി ശിക്ഷിച്ചത്. ഈ ഉത്തരവ് ചോദ്യം ചെയ്താണ് പ്രതികൾ ഹൈക്കോടതിയിൽ എത്തിയത്.

ശിക്ഷാവിധിക്കെതിരെ പ്രതികളും പ്രതികൾക്ക് പരമാവധി ശിക്ഷ നൽകണമെന്ന് ആവശ്യപ്പെട്ട് സർക്കാരും, സിപിഎം നേതാവ് പി മോഹനൻ ഉൾപ്പെടെയുള്ള പ്രതികളെ വിട്ടയച്ചതിനെതിരെ കെ കെ രമയും നൽകിയ അപ്പീലുകളിലാണ് ഹൈക്കോടതിയുടെ വിധി.

‘ഭാരത് അരി’യേക്കാള്‍ വില കുറച്ച് കേരളത്തിന്റെ ‘കെ- അരി’- റേഷൻ കട വഴി വിതരണം

‘ഭാരത് അരി’യേക്കാള്‍ വില കുറച്ച് കേരളത്തിന്റെ ‘കെ- അരി’- റേഷൻ കട വഴി വിതരണം

തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ ‘ഭാരത് അരി’ക്ക് ബദലായി കേരളത്തിന്റെ ‘കെ- അരി’ വിതരണം ചെയ്യുന്നതിൽ ഈ ആഴ്ച തീരുമാനമെന്നു ഭക്ഷ്യ വകുപ്പ്. ഭാരത് അരി കിലോയ്ക്ക് 29 രൂപയ്ക്കാണ് നൽകുന്നതെങ്കിൽ കെ- അരി 25 മുതൽ 27 രൂപ വരെയായിരിക്കും വില.

നാഫെഡ് വിപണന കേന്ദ്രങ്ങൾ വഴിയാണ് ഭാരത് അരിയുടെ വിതരണം. കെ- അരി പൊതുവിതരണ സംവിധാനം വഴിയായിരിക്കും ലഭ്യമാക്കുക. നീല, വെള്ള കാർഡ് ഉടമകൾക്കു 10 കിലോ​ഗ്രാം വീതം നൽകാനാണ് ആലോചന. റേഷൻ കാർഡ് ഉടമകൾക്ക് ഇപ്പോഴുള്ള വിഹിതത്തിനു പുറമേ കെ- അരിയും ലഭ്യമാക്കും.

ചമ്പാവ്, ജയ, കുറുവ അരികളായിരിക്കും വിൽക്കുക. മലയാളിക്കു പ്രിയപ്പെട്ട മട്ട അരിയും നൽകും. ഇവയുടെ സ്റ്റോക്കെടുക്കാൻ സിവിൽ സപ്ലൈസ് കമ്മീഷണർക്കും ഡയറക്ടർമാർക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. എഫ്സിഐ വഴി ലഭിക്കുന്ന വിഹിതത്തിൽ വിതരണം ചെയ്യാതെ ബാക്കിയുള്ള അരി കെ- ബ്രാൻഡിൽ ഉൾപ്പെടുത്തി റേഷൻ കാർഡുകാർക്ക് നൽകും.

പദ്ധതി ശുപാർശ ഭക്ഷ്യ വകുപ്പ് ഈയാഴ്ച തന്നെ തയ്യാറാക്കും. മന്ത്രിസഭാ യോ​ഗം ഇക്കാര്യത്തിൽ തീരുമാനമെടുക്കും. മാർച്ച് ആദ്യം ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമെന്നു റിപ്പോർട്ടുകളുണ്ട്. അതിനു മുൻപ് വിതരണം തുടങ്ങാനാണ് നീക്കം.