തെരുവുനായ കുറുകെ ചാടി; ഓട്ടോ നിയന്ത്രണം വിട്ട് മറിഞ്ഞു, ഡ്രൈവര്‍ മരിച്ചു

തെരുവുനായ കുറുകെ ചാടി; ഓട്ടോ നിയന്ത്രണം വിട്ട് മറിഞ്ഞു, ഡ്രൈവര്‍ മരിച്ചു

കോഴിക്കോട്: തെരുവുനായ കുറുകെ ചാടിയതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട് ഓട്ടോ മറിഞ്ഞ് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം. അഴിയൂര്‍ ആവിക്കര റോഡില്‍ പുതിയപറമ്പത്ത് അനില്‍ ബാബു(44) ആണ് മരിച്ചത്. കണ്ണൂക്കരയില്‍ വ്യാഴാഴ്ച്ച വൈകുന്നേരം ആയിരുന്നു അപകടം.

നാട്ടുകാര്‍ വടകര സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു. രാത്രി തെരുവുനായ ഓട്ടോയുടെ മുന്നിലേക്ക് ചാടുകയായിരുന്നു. ഉടന്‍ തന്നെ വാഹനം നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞു.

ഗുരുതരമായി പരിക്കേറ്റ അനില്‍ ബാബുവിനെ ഓടിക്കൂടിയ നാട്ടുകാര്‍ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.

ട്രെയിനില്‍ ഓടിക്കയറുന്നതിനിടെ വിദ്യാർത്ഥി മരിച്ചു

കൊച്ചി: ട്രെയിനിലേക്ക് ഓടിക്കയറുന്നതിനിടെയുണ്ടായ അപകടത്തില്‍ വിദ്യാർത്ഥി മരിച്ചു. ആലപ്പുഴ സ്വദേശി ജിബിന്‍ ഫിലിപ്പ് ആണ് മരിച്ചത്. ആലുവ സ്റ്റേഷനില്‍ വെച്ചായിരുന്നു അപകടം.

ഏറനാട് എക്‌സ്പ്രസില്‍ തൃശൂരിലേക്ക് പോകുകയായിരുന്നു ജിബിന്‍ ഫിലിപ്പ്. കൊച്ചിയില്‍ ഫോട്ടോഗ്രാഫി വിദ്യാര്‍ത്ഥിയാണ്. സ്റ്റേഷനില്‍ വെള്ളം വാങ്ങാനിറങ്ങിയ ജിബിന്‍ ട്രെയിന്‍ പോകുന്നത് കണ്ട് ഓടിക്കയറുകയായിരുന്നു. എന്നാല്‍ പിടിവിട്ട് പാളങ്ങളിലേക്ക് യുവാവ് വീഴുകയും ദേഹത്തിലൂടെ ട്രെയിനിന്റെ ചക്രങ്ങള്‍ കയറിയിറങ്ങുകയും ചെയ്തു.

ഉടന്‍ തന്നെ ആര്‍പിഎഫ് കളമശ്ശേരി മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കൂട്ടുപ്രതിയുടെ ചിത്രം പൊലീസിന് വരച്ചുനൽകി ‘കളളൻ മാതൃകയായി’

കൂട്ടുപ്രതിയുടെ ചിത്രം പൊലീസിന് വരച്ചുനൽകി ‘കളളൻ മാതൃകയായി’

ഇടുക്കി: കളളനിലെ കലാകാരനിൽ കള്ളമില്ലെന്നു തെളിയിക്കുകയാണ് അജയകുമാറെന്ന കളളൻ. നരിയമ്പാറ പുതിയകാവ് ദേവീക്ഷേത്രത്തിലെ കാണിക്കവഞ്ചി മോഷ്ടിച്ചെന്ന പരാതിയിലാണ് കോലഞ്ചേരി ചക്കുങ്കൽ അജയകുമാർ പിടിയിലായത്. എന്നാൽ അജയകുമാറിന്റെ കൂട്ടാളിയെ പിടികൂടാൻ സാധിച്ചില്ല. ഇതോടെയാണ് കൂട്ടാളിയുടെ ചിത്രം വരച്ച് നൽകി അജയകുമാറിലെ കലാകാരനെ പൊലീസ് മനസ്സിലാക്കിയത്.

അജയകുമാറും കൂട്ടാളി വിഷ്ണുവും ഒരുമിച്ചാണ് ക്ഷേത്രത്തിൽ മോഷണത്തിനു പദ്ധതിയിട്ടത്. തുടർന്ന് കാണിക്കവഞ്ചി ഇളക്കി സമീപത്ത് ഒഴിഞ്ഞുകിടക്കുകയായിരുന്ന വീട്ടിൽ പോയി കുത്തിപ്പൊളിക്കുകയായിരുന്നു. എന്നാല്‍ ഈ വീട്ടിൽ കഴിഞ്ഞദിവസം താമസക്കാർ വന്നിരുന്നു. ഇതോടെ ബഹളംകേട്ടു വീട്ടുകാർ ഉണർന്നു നാട്ടുകാരെ അറിയിച്ചു.

മദ്യലഹരിയിലായിരുന്നതിനാൽ അജയകുമാർ മാത്രമാണു പിടിയിലായത്. വിഷ്ണു ഓടി രക്ഷപ്പെടുകയായിരുന്നു. പിന്നാലെ പിടിയിലായ അജയകുമാറിനോട് കൂട്ടുപ്രതിയെക്കുറിച്ചു തിരക്കി. ഒരു പേപ്പറും പെൻസിലും നൽകിയാൽ വിഷ്ണുവിനെ വരച്ചുനൽകാമെന്നായി അജയകുമാർ. ഇതു നൽകിയതോടെ അജയകുമാർ ബെഞ്ചിലിരുന്ന് 2 മിനിറ്റിനുള്ളിൽ വിഷ്ണുവിന്റെ രേഖാചിത്രം പൂർത്തിയാക്കി.

എന്നാൽ ചിത്രം പൊലീസ് പൂർണമായി വിശ്വാസത്തിലെടുത്തില്ല. വിഷ്ണുവിനെ നാട്ടുകാരിൽ ചിലർ കണ്ടിരുന്നതിനാൽ സംശയനിവാരണത്തിനായി അവരെ കാണിച്ചു.

നമിതയുടെ വേർപാടിൽ വിതുമ്പി കുടുംബം

നമിതയുടെ വേർപാടിൽ വിതുമ്പി കുടുംബം

കൊച്ചി: കുടുംബത്തിന് തീരാനോവായി മൂവാറ്റുപുഴ നിര്‍മല കോളേജ് വിദ്യാര്‍ഥിനി നമിത (20)യുടെ മരണം. പിറന്നാള്‍ ദിനത്തിന്റെ രണ്ടുദിവസം മുമ്പുണ്ടായ അപകടത്തിൽ മകൾ വിട്ടുപിരഞ്ഞതിന്‍റെ ഞെട്ടലിലാണ് കുടുംബം. പഠനത്തില്‍ മിടുക്കിയായിരുന്ന നമിത വലിയ സ്വപ്‌നങ്ങളുണ്ടായിരുന്ന കുട്ടിയാണെന്നും തങ്ങള്‍ക്ക് ആശ്രയമായി മാറേണ്ടിയിരുന്നവളായിരുന്നെന്നും മാതാപിതാക്കള്‍ പറഞ്ഞു.

‘ഇന്ന് മോളുടെ പിറന്നാളാണ്, അവളിന്ന് ചാരമായി ദേ അവിടെക്കിടക്കുകയാണ്. ഞങ്ങള്‍ക്കിനി ആരാണ് ആശ്രയമായുള്ളത്? എന്ത് ചെയ്യണം എന്നറിയാന്‍ പാടില്ല. ഇനി ഒരുകുട്ടിയോടും ഇങ്ങനെ ചെയ്യാത്ത വിധത്തിൽ അവന് എന്ത് ശിക്ഷകൊടുക്കാന്‍ പറ്റുമോ അത്രയും വലിയ ശിക്ഷകൊടുക്കണം. കുറച്ചുനാളുകൊണ്ടുപോയി ജയിലില്‍ ഇട്ടിട്ട് പുറത്തിറക്കി വിട്ടാല്‍ പറ്റില്ല. അവന്റെ കൈകൊണ്ട് ഇനിയൊരിക്കലും ഇങ്ങനെയൊരു പ്രവൃത്തി ചെയ്യാത്ത രീതിയില്‍ ശിക്ഷകൊടുക്കണം’, അമ്മ ഗിരിജ പറഞ്ഞു.

‘പരീക്ഷ കഴിഞ്ഞാല്‍ വീട്ടിലേക്ക് വരുന്ന സമയം അറിയിക്കാന്‍ മകള്‍ വിളിക്കുമായിരുന്നു. എന്നാല്‍, ആക്‌സിഡന്റ് നടന്ന ദിവസം നാലുമണിയും നാലരയും കഴിഞ്ഞിട്ടും മകള്‍ വിളിച്ചില്ല. പിന്നീട് ഏറെക്കഴിഞ്ഞ് കോളേജ് പ്രിന്‍സിപ്പാളാണ് വിളിച്ച് അപകടമുണ്ടായ വിവരം പറഞ്ഞത്. പെട്ടെന്ന് വരണം എന്നദ്ദേഹം പറഞ്ഞു. ആദ്യമൊന്ന് പകച്ചുപോയി. എന്താണ് സംഭവിച്ചതെന്ന് ചോദിക്കുന്നതിന് മുമ്പ് പ്രിന്‍സിപ്പാള്‍ ഫോണ്‍ കട്ടാക്കിയിരുന്നു. അപകടമെന്ന് പറഞ്ഞപ്പോള്‍, ഇത്രത്തോളം ഗുരുതരമായിരിക്കുമെന്ന് കരുതിയില്ല. ഉടന്‍ തന്നെ ബന്ധുവിനെ വിളിച്ച് ആശുപത്രയിലേക്ക് പോകണമെന്ന് പറഞ്ഞു’, അപകടം നടന്ന ദിവസത്തെ അച്ഛന്‍ രഘു ഓര്‍ത്തെടുത്തു.

ബന്ധം വേര്‍പ്പെടുത്തിയിട്ടില്ലെന്ന് ഭര്‍ത്താവ്; കാമുകനെ വിവാഹം കഴിക്കാനാകില്ല

ബന്ധം വേര്‍പ്പെടുത്തിയിട്ടില്ലെന്ന് ഭര്‍ത്താവ്; കാമുകനെ വിവാഹം കഴിക്കാനാകില്ല

ന്യൂഡല്‍ഹി: പാകിസ്ഥാനിലെ ഫെയ്‌സ്ബുക്ക് സുഹൃത്തിനെ വിവാഹം കഴിച്ച ഇന്ത്യന്‍ യുവതി അഞ്ജുവിനെതിരെ ഭര്‍ത്താവ് അരവിന്ദ്. അഞ്ജുവുമായിട്ടുള്ള വിവാഹബന്ധം താന്‍ വേര്‍പ്പെടുത്തിയിട്ടില്ല. അതിനാല്‍ അതിര്‍ത്തി കടന്നുപോയി പാകിസ്ഥാനിലെത്തി കാമുകനെ വിവാഹം കഴിക്കാന്‍ കഴിയില്ലെന്നും അരവിന്ദ് പറയുന്നു. ‘മൂന്നു വര്‍ഷം മുന്‍പ് ഡല്‍ഹി കോടതിയില്‍ വിവാഹ മോചനത്തിനുള്ള പേപ്പറുകള്‍ സമര്‍പ്പിച്ചിട്ടുണ്ടെന്നാണ് അഞ്ജു പറഞ്ഞത്. എന്നാല്‍ എനിക്ക് ഇതുവരെ കോടതിയില്‍നിന്ന് സമന്‍സോ നോട്ടിസോ ലഭിച്ചിട്ടില്ല.

പേപ്പറുകളില്‍ അഞ്ജു ഇപ്പോഴും എന്റെ ഭാര്യയാണ്. അതുകൊണ്ടു തന്നെ അവര്‍ക്കു മറ്റൊരാളെ വിവാഹം കഴിക്കാനാകില്ല. സര്‍ക്കാര്‍ ഈ കാര്യങ്ങള്‍ അന്വേഷിക്കണം’ അരവിന്ദ് വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു. അഞ്ജുവുമായിട്ടുള്ളത് അറേഞ്ച്ഡ് മാര്യേജ് ആയിരുന്നു. കുട്ടികളുമായി അഞ്ജു നല്ല രീതിയിലാണ് മുന്നോട്ടു പോയിരുന്നത്. കുട്ടികള്‍ എന്നോടൊപ്പം തന്നെ താമസിക്കും. അഞ്ജുവിനെ ഇനി അമ്മയായി കാണാന്‍ കഴിയില്ലെന്നാണ് മകള്‍ പറയുന്നത്. എനിക്കും ഇനി അങ്ങനെ തന്നെ ആയിരിക്കുമെന്നും അരവിന്ദ് പറഞ്ഞു.

പാക്കിസ്ഥാനിലേക്ക് പോകാൻ അഞ്ജു വ്യാജ പാസ്പോർട്ടും രേഖകളുമാണോ സമർപ്പിച്ചതെന്ന് അന്വേഷിക്കണമെന്നും അരവിന്ദ് ആവശ്യപ്പെട്ടു. പാക്കിസ്ഥാനിലെത്തിയ അഞ്ജു ഫെയ്സ്ബുക് സുഹൃത്ത് നസറുള്ളയെ വിവാഹം കഴിച്ചെന്നും, ഇസ്‍ലാം മതം സ്വീകരിച്ച് ഫാത്തിമ എന്നു പേരു മാറ്റിയെന്നുമാണ് റിപ്പോർട്ട്. അപ്പർ ദിറിലെ ജില്ലാ കോടതിയിൽ നടന്ന ചടങ്ങിലാണ് ഇരുവരും വിവാഹിതരായത്. ഇരുവരും തമ്മിലുള്ള വിഡിയോയും സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

2019ലാണ് നസറുള്ളയും അഞ്ജുവും ഫെയ്സ്ബുക്ക് സുഹൃത്തുക്കളാകുന്നത്. ഈ മാസം 23നാണ് നസറുള്ളയെ കാണാൻ അഞ്ജു അതിർത്തി കടന്നത്. ഭർത്താവ് അരവിന്ദിനോടു കുറച്ചു ദിവസത്തേക്ക് ജയ്പുരിലേക്ക് പോവുകയാണെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങുകയായിരുന്നു. അഞ്ജു അതിർത്തി കടന്ന് പോകുന്നതിന്റെ വീഡിയോയും സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.