സമയപരിധി അവസാനിച്ചു; മഅദനി ഇന്ന് തിരികെ ബംഗളൂരുവിലേക്ക് മടങ്ങും

സമയപരിധി അവസാനിച്ചു; മഅദനി ഇന്ന് തിരികെ ബംഗളൂരുവിലേക്ക് മടങ്ങും

ജാമ്യവ്യവസ്ഥയിൽ ഇളവ് നേടി കേരളത്തിലെത്തിയ പിഡിപി ചെയർമാൻ അബ്ദുൾ നാസർ മഅദനി ഇന്ന് തിരികെ ബംഗളൂരുവിലേക്ക് മടങ്ങും. പിതാവിനെ കാണാനായി കേരളത്തിലെത്തിയ മഅദനി ആരോഗ്യ പ്രശ്‌നങ്ങളാൽ എറണാകുളം ജനറൽ ആശുപത്രിയിൽ തന്നെ തുടരുകയായിരുന്നു.ഇന്ന് വൈകിട്ട് സമയപരിധി അവസാനിച്ചതോടെയാണ് മഅദനി മടങ്ങുന്നത്. ജാമ്യവ്യവസ്ഥയിൽ വീണ്ടും ഇളവ് തേടി സുപ്രിം കോടതിയെ സമീപിച്ചെങ്കിലും ഇത് വരെ കോടതി മഅദനിയുടെ ഹർജി പരിഗണിച്ചിട്ടില്ല. മഅദനിയുടെ ആരോഗ്യാവസ്ഥ മോശമാണെന്നും രണ്ട് കിഡ്നിയും രോഗബാധിതമാണെന്നുമാണ് പിഡിപി നേതൃത്വം പറയുന്നത്. എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ കഴിയുന്ന മഅദനിക്ക് ഇത് വരെ പിതാവാനെ കാണാൻ കഴിഞ്ഞിട്ടില്ല.

ബംഗളൂരുവിൽ നിന്ന് പിതാവിനെ കാണാൻ ജാമ്യ വ്യവസ്ഥയിൽ ഇളവ് ലഭിച്ചതിനെ തുടർന്നാണ് മഅദനിക്ക് കേരളത്തിൽ എത്താൻ അവസരം ലഭിച്ചത്. 12 ദിവസത്തേക്കായിരുന്നു സന്ദർശനാനുമതി. ബംഗളൂരുവിൽ നിന്ന് നെടുമ്പാശേരി എയർപോർട്ടിൽ എത്തിയ മഅദനി അവിടെ നിന്ന് കൊല്ലത്തേക്ക് പോകും വഴി ദേഹാസ്വാസ്ഥ്യമുണ്ടാവുകയായിരുന്നു. ക്രിയാറ്റിൻ ഉൾപ്പെടെയുള്ളവയുടെ അളവ് വലിയ രീതിയിൽ വർധിച്ചുവെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചത്.

രാജ്യത്തിന്റെ നീതി സംവിധാനത്തിന് തന്നെ അപമാനമാണ് തന്നെ വിചാരണ തടവുകാരനാക്കുന്നതെന്ന് മഅദനി കേരളത്തിലേക്കുള്ള യാത്രയ്ക്ക് മുൻപായി പ്രതികരിച്ചിരുന്നു. ആസൂത്രിതമായി തന്നെ കുടുക്കുകയായിരുന്നു. രാജ്യത്തിന്റെ നീതി സംവിധാനത്തിന് തന്നെ അപമാനമാണ് ദീർഘമായ കാലം വിചാരണതടവുകാരായി വയ്ക്കുകയും ജീവഛവങ്ങളായി കഴിയുമ്പോൾ നിരപരാധികളെന്ന് പറഞ്ഞ് വിട്ടയയ്ക്കുകയും ചെയ്യുന്നത്. ഇതേ കുറിച്ച് ഉത്തരവാദിത്തപ്പെട്ടവർ പുനർവിചിന്തനം നടത്തണമെന്നും മഅദനി പറഞ്ഞു.

വർക്കലയിൽ ഓട്ടോറിക്ഷ കടലിലേക്ക് മറിഞ്ഞ് കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി

വർക്കലയിൽ ഓട്ടോറിക്ഷ കടലിലേക്ക് മറിഞ്ഞ് കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി

വർക്കലയിൽ ഓട്ടോറിക്ഷ കുന്നിൽ മുകളിൽ നിന്നും കടലിലേക്ക് മറിഞ്ഞ് കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി. മരിച്ചത് ഇടവ ഓടയം സ്വദേശി ഫാറൂഖ് (46).
വർക്കല താഴെവെട്ടൂർ കടപ്പുറത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഇടവ മാന്തറ ക്ലിഫിൽ നിന്നുമാണ് ഓട്ടോറിക്ഷ കടലിലേക്ക് വീണത് ഇന്നലെ രാത്രി 8 മണിയോടുകൂടിയാണ് ഓട്ടോകടലിൽ വീണത്. കുന്നിൽ നിന്നും 50 അടിയോളം
താഴ്ച്ചയിലേക്കാണ് ഓട്ടോ വീണത്.ഓട്ടോ പൂർണമായും തകർന്നു. അപകടം അറിഞ്ഞ നാട്ടുകാരും പോലീസും ഫയർ ഫോഴ്‌സും തിരഞ്ഞെങ്കിലും ഇന്നലെ ഫാറൂക്കിനെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.

തമിഴ്നാട്ടിൽ ഡി ഐജി ആത്മഹത്യ ചെയ്ത നിലയിൽ

തമിഴ്നാട്ടിൽ ഡി ഐജി ആത്മഹത്യ ചെയ്ത നിലയിൽ

തമിഴ്നാട്ടിൽ കോയമ്പത്തൂർ റേഞ്ച് ഡിഐജി ആത്മഹത്യ ചെയ്ത നിലയിൽ കാണപ്പെട്ടു.
ഡിഐജി സി വിജയകുമാർ ആണ് മരണപ്പെട്ടത്. ക്യാമ്പ് ഓഫീസിൽ സ്വയം വെടി വച്ചാണ് മരണമെന്ന് സൂചന. പ്രഭാത നടത്തത്തിന് ശേഷം ആറുമണിയോടെ വീട്ടിലെത്തിയാണ് സംഭവം.

ജസ്റ്റിസ് ആശിഷ് ജെ ദേശായി കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസാകും

ജസ്റ്റിസ് ആശിഷ് ജെ ദേശായി കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസാകും

ഡൽഹി: ജസ്റ്റിസ് ആശിഷ് ജെ ദേശായി കേരള ഹൈക്കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസാകും. ആശിഷ് ജെ ദേശായിയെ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിക്കാന്‍ സുപ്രീം കോടതി കൊളീജിയം ശുപാര്‍ശചെയ്തു. കേന്ദ്ര സര്‍ക്കാര്‍ നിയമന ഉത്തരവിറക്കിയാല്‍ ഉടന്‍ കേരള ഹൈക്കോടതിയുടെ 38-ാമത് ചീഫ് ജസ്റ്റിസായി അദ്ദേ​ഹം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും.

നിലവിൽ ​ഗുജറാത്ത് ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസാണ് ആശിഷ് ജെ.ദേശായി. ഗുജറാത്ത് ഹൈക്കോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് ജെ.പി.ദേശായിയുടെ മകനാണ്. ശുപാർശ അംഗീകരിച്ചാൽ, ഗുജറാത്ത് ഹൈക്കോടതിയിൽനിന്നു കേരള ചീഫ് ജസ്റ്റിസാകുന്ന ആദ്യ ആളാകും ജസ്റ്റിസ് ദേശായി.

2011 ലാണു ഗുജറാത്ത് ഹൈക്കോടതിയിലെ അഡീഷനൽ ജഡ്ജിയായത്. നേരത്തേ, ഗുജറാത്ത് ഹൈക്കോടതിയിൽ കേന്ദ്ര സർക്കാരിന്റെ സ്റ്റാൻഡിങ് കൗൺസൽ ആയിരുന്നു. സുപ്രീം കോടതിയിലേക്കു സ്ഥാനക്കയറ്റം ലഭിച്ചില്ലെങ്കിൽ അടുത്തവർഷം ജൂലൈ നാലിനു വിരമിക്കും. കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ്.വി. ഭട്ടിയെ സുപ്രീം കോടതി ജഡ്ജിയായി ഉയര്‍ത്താന്‍ കൊളീജിയം ശുപാര്‍ശ ചെയ്തിരുന്നു. ഈ സാഹചര്യത്തില്‍ ഒഴിവുവരുന്ന കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് പദവിയിലേക്ക് ജസ്റ്റിസ് എ.ജെ. ദേശായിയെ നിയമിക്കാനാണ് ശുപാര്‍ശ.

ന്യൂനമര്‍ദ പാത്തി; 24 മണിക്കൂര്‍ സംസ്ഥാനത്ത് വ്യാപകമഴ

തിരുവനന്തപുരം: സംസ്ഥാനത്ത് 24 മണിക്കൂര്‍ കൂടി വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായതോ അതിശക്തമായതോ ആയ മഴ തുടരും. ശക്തമായ മഴ കണക്കിലെടുത്ത് ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ന്യൂനമര്‍ദ പാത്തി നിലനില്‍ക്കുന്നതാണ് മഴയ്ക്ക് കാരണം.

മണ്‍സൂണ്‍ പാത്തി അതിന്റെ സാധാരണ സ്ഥാനത്തത് നിന്നും തെക്കോട്ടു മാറി സ്ഥിതി ചെയ്യുന്നു. തെക്കന്‍ ഗുജറാത്ത് തീരം മുതല്‍ വടക്കന്‍ കേരള തീരം വരെ തീരദേശ ന്യുനമര്‍ദ പാത്തി നിലനില്‍ക്കുന്നു. ചക്രവാതചുഴി നിലവില്‍ പശ്ചിമ ബംഗാള്‍ വടക്കന്‍ ഒഡിഷക്ക് മുകളില്‍ നിലനില്‍ക്കുന്നതായും കാലാവസ്ഥ കേന്ദ്രം അറിയിച്ചു. ഇതിന്റെ സ്വാധീന ഫലമായികേരളത്തില്‍ അടുത്ത 24 മണിക്കൂര്‍ കൂടി വ്യാപകമായ മഴക്കും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ/അതി ശക്തമായ മഴക്കും സാധ്യതയുണ്ട്. തുടര്‍ന്ന് മഴയുടെ തീവ്രത കുറയാനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പില്‍ പറയുന്നു.