കനത്ത മഴയില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിന്റെ മതില്‍ ഇടിഞ്ഞുവീണു

കനത്ത മഴയില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിന്റെ മതില്‍ ഇടിഞ്ഞുവീണു

കണ്ണൂര്‍: കനത്ത മഴയില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിന് അകത്തുള്ള സുരക്ഷാ മതില്‍ ഇടിഞ്ഞുവീണു. മുപ്പത് മീറ്ററോളം ദൂരമാണ് മതില്‍ ഇടിഞ്ഞുവീണത്. രാവിലെ ഏഴുമണിയോടെയാണ് സംഭവം.

1860ല്‍ നിര്‍മ്മിച്ച മതിലാണ് കനത്ത മഴയില്‍ തകര്‍ന്നത്. ഇന്നലെ രാത്രി മുതല്‍ പെയ്ത മഴയും കാലപ്പഴക്കുവുമാണ് മതില്‍ ഇടിയാന്‍ കാരണമായതെന്ന് ജയില്‍ സൂപ്രണ്ട് പി വിജയന്‍ പറഞ്ഞു. വിവരം ഡിജിപി, കലക്ടര്‍ ഉള്‍പ്പടെ എല്ലാവരെയും അറിയിച്ചതായി ജയില്‍ സൂപ്രണ്ട് മാധ്യമങ്ങളോട് പറഞ്ഞു.

ജയിലിലെ ഒന്‍പതാം ബ്ലോക്കിന് സമീപത്തുള്ള മതിലാണ് ഇടിഞ്ഞത്. മതിലിന് ഏകദേശം 160 വര്‍ഷത്തിലേറേ പഴക്കമുണ്ട്. മതില്‍ ഇടിഞ്ഞതിനെ തുടര്‍ന്ന് കുറ്റവാളികള്‍ ചാടിപ്പോകാതിരിക്കാനായി കൂടുതല്‍ സുരക്ഷാ സേനയെ വിന്യസിക്കും. ലീവിലുള്ള ഉദ്യോദസ്ഥരെ തിരികെ ഡ്യൂട്ടിയിലേക്ക് വിളിച്ചിട്ടുണ്ട്. മതിലിന്റെ മറ്റ് ഭാഗങ്ങളും ഇടിയാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. ആ ഭാഗങ്ങളിലേക്ക് പോകന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. തല്‍ക്കാലത്തേക്ക് ഷീറ്റ് വച്ച് മറച്ചിരിക്കുകയാണ്. എംഎല്‍എ കെവി സുമേഷും പിഡബ്ലുഡി ഉദ്യോഗസ്ഥരും സ്ഥലത്തെത്തി.

സംസ്ഥാനത്തുടനീളം ശക്തമായ മഴ തുടരുന്നു. അതിശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാല്‍ ഇന്നു തിരുവനന്തപുരവും കൊല്ലവും ഒഴികെ 12 ജില്ലകളിലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. കൊല്ലത്തു യെല്ലോ അലര്‍ട്ട് ഉണ്ട്. മഴ കനത്ത് ജലനിരപ്പ് ഉയര്‍ന്നതോടെ കേരളത്തില്‍ വിവിധ ഡാമുകള്‍ തുറന്നു. പത്തനംതിട്ടയില്‍ മണിയാര്‍ ഡാം തുറന്ന സാഹചര്യത്തില്‍ പമ്പ, കക്കാട്ടാര്‍ തീരങ്ങളില്‍ വസിക്കുന്നവര്‍ക്കായി ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. കല്ലാര്‍കുട്ടി അണക്കെട്ടിന്റെ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തി. ഒരു ഷട്ടര്‍ 60 സെന്റിമീറ്ററിനും മറ്റൊന്ന് 30 സെന്റിമീറ്ററും ഉയര്‍ത്തി. സെക്കന്‍ഡില്‍ 90 ഘനമീറ്റര്‍ വെള്ളം ഒഴുക്കുന്നു. പാംബ്ല ഡാമും ഉടന്‍ തുറക്കുമെന്നാണ് വിവരം. പെരിയാര്‍, മുതിരപ്പുഴ തീരവാസികള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി.

ഗുജറാത്ത് തീരം മുതൽ കേരള തീരം വരെ തീരദേശ ന്യൂനമർദ്ദ പാത്തി; 2 ദിവസം വ്യാപക മഴ, ശക്തമായ കാറ്റ്, മുന്നറിയിപ്പ്

ഗുജറാത്ത് തീരം മുതൽ കേരള തീരം വരെ തീരദേശ ന്യൂനമർദ്ദ പാത്തി; 2 ദിവസം വ്യാപക മഴ, ശക്തമായ കാറ്റ്, മുന്നറിയിപ്പ്

തിരുവന്തപുരം: സംസ്ഥാനത്ത് കാലവർഷം ശക്തമായതോടെ രണ്ട് ദിവസം കനത്ത് മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. കേരളത്തിൽ അടുത്ത രണ്ട് ദിവസം വ്യാപകമായ മഴക്കും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതി ശക്തമായ മഴക്കും സാധ്യതയുണ്ട്. തുടർന്ന് മഴയുടെ തീവ്രത കുറയുമെന്നാണ് കാലാവസ്താ വകുപ്പിന്‍റെ മുന്നറിയിപ്പ്. ഗുജറാത്ത് തീരം മുതൽ കേരള തീരം വരെ തീരദേശ ന്യൂനമർദ്ദ പാത്തി നിലനിൽക്കുന്നുവെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും അറിയിച്ചു.

മൺസൂൺ പാത്തിയുടെ പടിഞ്ഞാറൻ ഭാഗം നിലവിൽ സാധാരണ സ്ഥാനത്തും മൺസൂൺ പാത്തിയുടെ കിഴക്കൻ ഭാഗം അസാധാരണ സ്ഥാനത്തത് നിന്നും തെക്കോട്ടു മാറിയുമാണ് സ്ഥിതി ചെയ്യുന്നത്. ബംഗാൾ ഉൾക്കടലിലെ ചക്രവാതചുഴി നിലവിൽ മധ്യ -പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ വടക്കൻ ആന്ധ്രാപ്രാദേശിന്‌ സമീപത്തായാണ് നിലകൊള്ളുന്നത്. കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

പത്തനംതിട്ട മുതൽ കാസർകോട് വരെ ഓറഞ്ച് അലർട്ട്, തിരുവനന്തപുരത്തും കൊല്ലത്തും യെല്ലോ അലർട്ടാണ്. ഇടുക്കിയിൽ പല ഭാഗങ്ങളിലും മഴയുണ്ട്. വൃഷ്ടിപ്രദേശങ്ങളിൽ മഴ കനത്തതിനാൽ സംസ്ഥാനത്ത് വിവിധ അണക്കെട്ടുകൾ തുറന്നു. പത്തനംതിട്ടയിൽ മണിയാർ ഡാം തുറന്ന സാഹചര്യത്തിൽ പമ്പ, കക്കാട്ടാർ തീരങ്ങളിൽ വസിക്കുന്നവർക്കായി ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

ഇടുക്കിയിലെ കല്ലാർകുട്ടി, പാംബ്ല ഡാമുകളും തുറന്നിട്ടുണ്ട്. പാംബ്ല ഡാമിൻന്‍റെരണ്ട് ഷട്ടറുകളാണ് തുറന്നത്. ആദ്യ ഷട്ടർ 75 സെന്‍റീമീറ്ററും രണ്ടാമത്തെ ഷട്ടർ 30 സെന്‍റീമീമീറ്ററുമാണ് തുറന്നത്. കല്ലാർകുട്ടി ഡാമിന്‍റെ രണ്ട് ഷട്ടറുകള്‍ തുറന്നു. ഒരു ഷട്ടർ 15 സെന്‍റീമീറ്ററും രണ്ടാമത്തം ഷട്ടർ 90 സെന്‍റീമീമീറ്ററുമാണ് തുറന്നിരിക്കുന്നത്. പെരിയാര്‍ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.

കനത്ത മഴയെ തുടര്‍ന്ന് സംസ്ഥാനത്ത് ആറ് ജില്ലകളിൽ പൂര്‍ണമായും ഒരു ജില്ലയില്‍ ഭാഗികമായും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് (ബുധനാഴ്ച) അവധി പ്രഖ്യാപിച്ചിരുന്നു. കണ്ണൂർ, തൃശ്ശൂർ, എറണാകുളം, ഇടുക്കി, കോട്ടയം എന്നീ ജില്ലകളില്‍ പ്രൊഫഷണൽ കോളജുകൾ ഉള്‍പ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധിയായിരിക്കും. കാസര്‍കോട് ജില്ലയില്‍ പ്രൊഫഷണൽ കോളജുകൾ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. പത്തനംതിട്ട ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാലയങ്ങൾക്ക് മാത്രമാണ് അവധി.

നെടുമ്പാശേരിയിൽ ശക്തമായ മഴയിൽ വീട് തകർന്നു

നെടുമ്പാശേരിയിൽ ശക്തമായ മഴയിൽ വീട് തകർന്നു

നെടുമ്പാശേരിയിൽ ശക്തമായ മഴയിൽ വീട് തകർന്ന് രണ്ട് പേർക്ക് പരുക്കേറ്റു. നെടുമ്പാശേരി ആവണംകോട് മണപ്പുറം വീട്ടിൽ കുഞ്ഞൻ, കുഞ്ഞന്റെ ഭാര്യ സരസു എന്നിവർക്കാണ് പരുക്കേറ്റത്. രാത്രി രണ്ട് മണിയോടെയാണ് വീടിന്റെ മുകൾ ഭാഗം തകർന്നത്. ഉറങ്ങി കിടക്കുകയായിരുന്ന ഇവരുടെ ദേഹത്തേക്ക് വീഴുകയായിരുന്നു.

ഗുരുതരമായി പരുക്കേറ്റ സരസുവിനെ എറണാകുളം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. വീടിന്റെ മുകൾ ഭാഗം പൂർണമായും തകർന്ന് താഴേക്ക് വീഴുകയായിരുന്നു. കുഞ്ഞന്റെ മകൻ ബൈജുവും,ഭാര്യ രേഖയും,ഇവരുടെ കുട്ടികളായ രോഹിതും,രതിയും വീടിനോട് ചേർന്നുള്ള മറ്റൊരു മുറിയിൽ ആയിരുന്നതിനാൽ അത്ഭുതകരമായി രക്ഷപെട്ടു.

പാലക്കാട് നിർത്തിയിട്ട വാഹനം കത്തിയ നിലയിൽ

പാലക്കാട് നിർത്തിയിട്ട വാഹനം കത്തിയ നിലയിൽ

പാലക്കാട് കൊടക്കാട് വീടിന് മുമ്പൽ നിർത്തിയിട്ട വാഹനം കത്തി നശിച്ച നിലയിൽ. കൊടക്കാട് സ്വദേശി തഷ്‌റീഫിന്റെ വാഹനമാണ് കത്തി നശിച്ചത്. വാഹനത്തിലുണ്ടായിരുന്നവർ സുരക്ഷിതരാണ്.

സ്ഥലത്തെത്തിയ പൊലീസ് വിവരങ്ങൾ ശേഖരിച്ചുവരികെയാണ്. അതേസമയം സംസ്ഥാനത്ത് 14 ജില്ലകളിലും മഴ ശക്തമാണ്.പാലക്കാട് ജില്ലയിൽ വാഹനാപകടങ്ങൾ രൂക്ഷമായ സാഹചര്യമാണ്. കരിപ്പാലിയിൽ നാല് വാഹനങ്ങൾ കൂട്ടിയിടിച്ച് 3 പേർക്ക് പരുക്കേറ്റു. കനത്ത മഴയിൽ രണ്ടിടത്ത് മണ്ണിടിഞ്ഞുവീണു. പെരിന്തൽമണ്ണയിൽ റോഡിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങൾക്കുമേൽ മണ്ണിടിഞ്ഞുവീണു. ഒരു സ്‌കൂട്ടറിനും പിക്അപ്പ് വാനിനും മുകളിലേക്കാണ് മണ്ണിടിഞ്ഞു വീണത്. ഇന്ന് പുലർച്ചെയാണ് അപകടമുണ്ടായത്. ആളപായമില്ല.