ഇന്ത്യയുടെ മുൻ ക്രിക്കറ്റ് താരം പ്രവീൺ കുമാറും മകനും സഞ്ചരിച്ച കാർ അപകടത്തിൽ പെട്ടു

ഇന്ത്യയുടെ മുൻ ക്രിക്കറ്റ് താരം പ്രവീൺ കുമാറും മകനും സഞ്ചരിച്ച കാർ അപകടത്തിൽ പെട്ടു

ഇന്ത്യയുടെ മുൻ ക്രിക്കറ്റ് താരം പ്രവീൺ കുമാറും മകനും സഞ്ചരിച്ച കാർ അപകടത്തിൽ പെട്ടു. ഉത്തർ പ്രദേശിലെ മീററ്റിൽ വച്ചാണ് അപകടമുണ്ടായത്. ഇരുവരും അത്ഭുതകരമായി രക്ഷപ്പെട്ടു.

ചൊവ്വാഴ്ച വൈകിട്ട് 4 മണിയോടെയായിരുന്നു അപകടം. പാണ്ഡവ് നഗറിൽ നിന്ന് വരികയായിരുന്ന പ്രവീൺ കുമാറിൻ്റെ കാറിൽ കണ്ടെയ്‌നർ ഇടിക്കുകയായിരുന്നു. കമ്മീഷണറിൻ്റെ വസതിക്കരികിൽ വച്ചായിരുന്നു അപകടം. കണ്ടെയ്‌നർ ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്യുകയും വാഹനം കസ്റ്റഡിയിലെടുക്കുകയും ചെയ്തു. അപകടത്തിൽ കാർ തകർന്നെങ്കിലും പ്രവീൺ കുമാറും മകനും അപകടത്തിൽ നിന്ന് രക്ഷപ്പെട്ടു.
ഇന്ത്യക്കായി മൂന്ന് ഫോർമാറ്റുകളിലും കളിച്ച താരമാണ് പ്രവീൺ കുമാർ. ബൗളിംഗ് ഓൾറൗണ്ടറായിരുന്ന താരം ഐപിഎലിലും കളിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് സ്വർണവിലയില്‍ വീണ്ടും വർധനവ്

സംസ്ഥാനത്ത് സ്വർണവിലയില്‍ വീണ്ടും വർധനവ്

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും വര്‍ധിച്ചു. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് കേരളത്തിലെ സ്വര്‍ണവിപണയില്‍ വില കൂടുന്നത്. പവന് 80 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഒരു പവന്‍ സ്വര്‍ണത്തിന് 43,400 രൂപയാണ് ഇന്നത്തെ വില. കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി സ്വർണവിലയിൽ ചാഞ്ചാട്ടം തുടര്‍ന്ന ശേഷമാണ് വീണ്ടും വില വര്‍ധിച്ചത്. ഒരു ഗ്രാം സ്വര്‍ണത്തിന് 5425 രൂപയാണ് ഇന്നത്തെ വില. ഒരു പവന് 43320 രൂപയും ഗ്രാമിന് 5425 രൂപയുമായിരുന്നു ഇന്നലത്തെ വില.

വാഹനം ഓടിക്കുന്നവർക്ക് മുന്നറിയിപ്പുമായി കേരള പോലീസ്

വാഹനം ഓടിക്കുന്നവർക്ക് മുന്നറിയിപ്പുമായി കേരള പോലീസ്

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം ശക്തിപ്രാപിച്ചിരിക്കുന്ന സാഹചര്യത്തിൽ വാഹനം ഓടിക്കുന്നവർക്ക് മുന്നറിയിപ്പുമായി കേരളം പോലീസ്. നിരത്തുകളിൽ വാഹനങ്ങൾ തെന്നി നീങ്ങി അപകടങ്ങൾ ഉണ്ടാവാനുള്ള സാധ്യത കൂടുതലായതിനാൽ വേഗം കുറച്ച് സുരക്ഷിത അകലം പാലിച്ച് വാഹനം ഓടിക്കാൻ പൊലീസ് മുന്നറിയിപ്പ് നൽകി. മഴ സമയത്ത് അമിത വേഗത്തിൽ വന്ന കാർ തെന്നി നിയന്ത്ര വീട് മതിലിൽ ഇടിക്കുന്ന ദൃശ്യങ്ങൾ ഉദാഹരണമായി പങ്കുവെച്ച് കൊണ്ടാണ് കേരള പൊലീസിന്റെ മുന്നറിയിപ്പ്. മഴക്കാലത്ത് വാഹനങ്ങൾ വേഗത കുറച്ചുപോകണം. സഡൻ ബ്രേക്ക് ഒഴിവാക്കുകയും സുരക്ഷിത അകലം പാലിക്കുകയും വേണം. ടയറുകളുടെയും ബ്രേക്കിന്റേയും പ്രവർത്തനക്ഷമത ഉറപ്പാക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.

കൊല്ലത്തെ ഡിവൈഎഫ്ഐ പ്രവർത്തകൻ കോടതിയിൽ ഹാജരാക്കിയത് 9 തിരുത്ത് വരുത്തിയ മാർക്ക് ലിസ്റ്റ്

കൊല്ലത്തെ ഡിവൈഎഫ്ഐ പ്രവർത്തകൻ കോടതിയിൽ ഹാജരാക്കിയത് 9 തിരുത്ത് വരുത്തിയ മാർക്ക് ലിസ്റ്റ്

കൊല്ലം: കൊല്ലം കടയ്ക്കലിലെ ഡിവൈഎഫ്ഐ പ്രവർത്തകൻ സമിഖാൻ കോടതിയിൽ ഹാജരാക്കിയത് ഒമ്പത് തിരുത്ത് വരുത്തിയ വ്യാജ മാർക്ക് ലിസ്റ്റ്. ആപ്ലിക്കേഷൻ നമ്പറിലും ഫോണ്ടിലും ഫോർമാറ്റിലും അടക്കം വ്യത്യാസം പ്രകടമാണ്. ഇതിന് മുമ്പും സമിഖാൻ വ്യാജ മാർക്ക് ലിസ്റ്റ് തയ്യാറാക്കിയിട്ടുണ്ട്. 2021 ൽ വ്യാജ മാർക്ക് ലിസ്റ്റ് തയ്യാറാക്കി വെറ്ററിനറി സർവകലാശാലയിൽ പ്രവേശനത്തിന് ശ്രമിച്ചിരുന്നു. എന്നാല്‍, അന്ന് മാർക്ക് കുറവായതിനാൽ പ്രവേശനം നടന്നില്ല. സമി ഖാനെ ഇന്ന് പൊലീസ് കസ്റ്റഡിയിൽ വാങ്ങും.

കൊല്ലം ചിതറ ഒഴുകുപാറ മടത്തറയിൽ നീറ്റ് പരീക്ഷാ മാര്‍ക്ക് ലിസ്റ്റ് വ്യാജമായുണ്ടാക്കിയ കേസിൽ ഡിവൈഎഫ്ഐ പ്രവര്‍ത്തകൻ സമി ഖാനെ കഴിഞ്ഞ ദിവസമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വ്യാജ മാര്‍ക്ക് ലിസ്റ്റ് ഉണ്ടാക്കി ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിച്ച് ഉപരിപഠനത്തിന് ശ്രമിച്ചെന്നാണ് കേസ്. 2021-22 നീറ്റ് പരീക്ഷയിൽ സമി ഖാന് കിട്ടിയത് 16 മാര്‍ക്കാണ്. ഇത് 468 മാര്‍ക്ക് ആക്കി മാറ്റിയാണ് വ്യാജ മാര്‍ക്ക് ലിസ്റ്റുണ്ടാക്കിയത്. അക്ഷയയിൽ പോയി യഥാര്‍ത്ഥ മാര്‍ക്ക് ലിസ്റ്റിന്‍റേയും വ്യാജ മാര്‍ക്ക് ലിസ്റ്റിന്‍റേയും പകര്‍പ്പെടുത്തു. പിന്നാലെ രണ്ട് തരത്തിൽ മാര്‍ക്ക് ലിസ്റ്റ് കിട്ടിയെന്നും യഥാര്‍ത്ഥ മാര്‍ക്ക് 468 ആണെന്നും ചൂണ്ടിക്കാട്ടി സമി ഖാൻ ഹോക്കോടതിയെ സമീപിക്കുകയായിരുന്നു.

32കാരന് 17കാരി വധു; മാതാപിതാക്കൾക്കും വരനുമെതിരെ കേസ്, നാല് പേരും മുങ്ങി

32കാരന് 17കാരി വധു; മാതാപിതാക്കൾക്കും വരനുമെതിരെ കേസ്, നാല് പേരും മുങ്ങി

പാലക്കാട്: ചെർപ്പുളശ്ശേരിയിൽ തൂത ഭഗവതിക്ഷേത്രത്തിൽ നടന്ന ബാലവിവാഹത്തിൽ വരനുൾപ്പെടെ മൂന്നുപേർക്കെതിരേ പൊലീസ് കേസെടുത്തു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ 32കാരൻ വിവാഹം കഴിച്ച സംഭവത്തിലാണ് ചെർപ്പുളശ്ശേരി പൊലീസ് കേസെടുത്തത്. ബാലവിവാഹ നിരോധന നിയമം ചുമത്തി വരൻ തൂത തെക്കുംമുറി കുളത്തുള്ളി വീട്ടിൽ മണികണ്ഠൻ, പെൺകുട്ടിയുടെ അച്ഛൻ, അമ്മ എന്നിവർക്കെതിരേയാണ് കേസെടുത്തത്. സംഭവത്തിൽ ചൈൽഡ് വെൽഫയർ കമ്മിറ്റിയും അന്വേഷണം നടത്തും.

മുപ്പത്തിരണ്ടുകാരൻ പതിനേഴുകാരിയെ വിവാഹം കഴിച്ചെന്നാണ് കേസ്. പെൺകുട്ടിയുടെ കുടുംബത്തിൻറെ സാമ്പത്തിക പരാധീനത മുതലെടുത്തായിരുന്നു വിവാഹമെന്നാണ് പൊലീസ് പറയുന്നത്. ഭർത്താവിനും പെൺകുട്ടിയുടെ മാതാപിതാക്കൾക്കുമെതിരെ രണ്ട് വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തിയത്.

ജൂൺ 29നാണ് ചെർപ്പുളശേരി സ്വദേശിയായ 17കാരിയുടെ വിവാഹം നടന്നത്. ബന്ധുക്കൾ ഉൾപ്പെടെ നൂറിലധികം പേർ വിവാഹത്തിൽ പങ്കെടുത്തു. വിവാഹം നടന്നെന്ന രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് ചൈൽഡ് വെൽഫയർ കമ്മിറ്റി മണ്ണാർക്കാട്, ചെർപ്പുളശേരി പൊലീസിനോട് റിപ്പോർട്ട് തേടിയതോടെയാണ് സംഭവം പുറത്തറിയുന്നത്. പൊലീസ് അന്വേഷണം തുടങ്ങിയതോടെ വധൂവരൻമാരും മാതാപിതാക്കളും ഒളിവിലാണ്. വധുവിൻറെ പ്രായത്തെ കുറിച്ച് അറിയില്ലായിരുന്നുവെന്നാണ് ക്ഷേത്രം ഭാരവാഹികളുടെ മൊഴി. തുടരന്വേഷണത്തിൽ കൂടുതൽ പേരെ പ്രതി ചേർക്കുമെന്ന് പൊലീസ് അറിയിച്ചു.