തൃശൂരില്‍ ഭൂചലനം, ഭൂമിക്കടിയില്‍ നിന്ന് മുഴക്കം: നാട്ടുകാര്‍ പരിഭ്രാന്തിയില്‍

തൃശൂരില്‍ ഭൂചലനം, ഭൂമിക്കടിയില്‍ നിന്ന് മുഴക്കം: നാട്ടുകാര്‍ പരിഭ്രാന്തിയില്‍

തൃശ്ശൂര്‍: തൃശ്ശൂരില്‍ വിവിധ ഭാഗങ്ങളില്‍ അനുഭവപ്പെട്ട നേരിയ ഭൂചലനത്തില്‍ നാട്ടുകാര്‍ പരിഭ്രാന്തിയില്‍. ഭൂമിക്കടിയില്‍ നിന്ന് മുഴക്കവും നേരിയ ഭൂചലനവും അനുഭവപ്പെട്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. തൃശൂര്‍, കല്ലൂര്‍, ആമ്പല്ലൂര്‍ ഭാഗങ്ങളിലാണ് പ്രകമ്പനം ഉണ്ടായത്. എന്നാല്‍ ആശങ്കപ്പെടാന്‍ ഒന്നുമില്ലെന്നും ജനങ്ങള്‍ക്കിടയില്‍ പരിഭ്രാന്തി പരത്തരുതെന്നും ജില്ലാ കലക്ടര്‍ വി ആര്‍ കൃഷ്ണതേജ ആവശ്യപ്പെട്ടു. ഭൂചലനം അനുഭവപ്പെട്ട സ്ഥലങ്ങള്‍ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ജില്ലാ കലക്ടര്‍.

രാവിലെ ഏഴിനും എട്ടിനും ഇടയിലാണ് ഭൂചലനം അനുഭവപ്പെട്ടത്. ഭൂചലനം രണ്ട് സെക്കന്‍ഡ് മാത്രമാണ് നീണ്ടുനിന്നത്. ഭൂചലനം അനുഭവപ്പെട്ട കാര്യം റവന്യൂമന്ത്രി അടക്കം ബന്ധപ്പെട്ട അധികൃതരെ അറിയിച്ചിട്ടുണ്ടെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു. റിക്ടര്‍ സ്‌കെയിലില്‍ മൂന്നില്‍ താഴെ തീവ്രത വരുന്ന ചലനമാണ് പ്രദേശത്ത് അനുഭവപ്പെട്ടത്. അതുകൊണ്ടാണ് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജിക്ക് ഭൂചലനം രേഖപ്പെടുത്താന്‍ കഴിയാതെ വന്നത്. അതിനാല്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു. ഭൂചലനം അനുഭവപ്പെട്ട സ്ഥലങ്ങളില്‍ വരും ദിനങ്ങളില്‍ നിരീക്ഷണം ഏര്‍പ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

നാല് വര്‍ഷം മുന്‍പും സമാനമായ രീതിയില്‍ തൃശ്ശൂരിലും പരിസര പ്രദേശങ്ങളിലും ഭൂചലനം അനുഭവപ്പെട്ടിരുന്നു. തൃശ്ശൂര്‍, ഒല്ലൂര്‍, ലാല്ലൂര്‍, കണ്ണന്‍കുളങ്ങര, കൂര്‍ക്കഞ്ചേരി അടക്കമുള്ള പ്രദേശങ്ങളിലാണ് രാത്രിയില്‍ ഭൂചലനം അനുഭവപ്പെട്ടത്.

ആർ രാമചന്ദ്രൻ നായർ അന്തരിച്ചു

ആർ രാമചന്ദ്രൻ നായർ അന്തരിച്ചു

ആറ്റിങ്ങൽ തോട്ടവാരം ഗീതാരാമത്തിൽ ആർ രാമചന്ദ്രൻ നായർ അന്തരിച്ചു. 74 വയസ്സായിരുന്നു. സംസ്കാരം ഇന്ന് രാവിലെ 11 മണിയ്ക്ക് വീട്ടുവളപ്പിൽ.
കാനറാ ബാങ്കിലെ മുൻ ഉദ്യോഗസ്ഥനായിരുന്നു. ഇന്ന് പുലർച്ചെ മൂന്നുമണിയ്ക്ക് ഹൃദയസ്തംഭനം മൂലം വീട്ടിൽ വച്ചായിരുന്നു അന്ത്യം സംഭവിച്ചത്.

ഭാര്യ: ഗീത രാമചന്ദ്രൻ.
മക്കൾ: കൃഷ്ണകുമാർ (സെക്രട്ടേറിയറ്റ്), രാഗി (കീഴാറ്റിങ്ങൽ ഡി വി യുപിഎസ് അധ്യാപിക)
മരുമക്കൾ: അശ്വതി (കെഎസ്എഫ്ഇ വെഞ്ഞാറമൂട്), സുനിൽ ചന്ദ്രൻ (കായംകുളം ഗവൺമെന്റ് എച്ച്എസ്എസ് പ്രിൻസിപ്പൽ)

മഴ കനക്കുന്നു, മുന്നറിയിപ്പുകൾ കൃത്യമായി പാലിക്കണമെന്ന് സർക്കാർ; ഇന്ന് മന്ത്രിസഭാ യോഗം

തിരുവനന്തപുരം: ‌സംസ്ഥാനത്ത് കാലവർഷം രൂക്ഷമാകുന്ന സാഹചര്യം ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗം ചർച്ച ചെയ്യും. മഴക്കെടുതി നേരിടാനുള്ള നിർദേശങ്ങൾ വിവിധ ജില്ലകളിലെ കലക്ടർമാർ ഇതിനകം കൈമാറിയിട്ടുണ്ട്. ആശങ്ക വേണ്ടെന്നും മുന്നറിയിപ്പുകൾ കൃത്യമായി പാലിക്കണമെന്നുമാണ് സർക്കാർ നിർദേശം.

സംസ്ഥാനത്ത് ഇന്നും മഴ കനക്കുമെന്നാണ് മുന്നറിയിപ്പുള്ളത്. 12 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കൊല്ലം, തിരുവനന്തപുരം ഒഴികെയുള്ള ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കൊല്ലത്ത് യെല്ലോ അലർട്ടാണ്. തിരുവനന്തപുരത്ത് മഴ മുന്നറിയിപ്പില്ല. നാളെയും ശക്തമായ മഴ പെയ്തേക്കുമാണ് മുന്നറിയിപ്പുള്ളത്.

മഴ പെയ്തേക്കുമെന്ന മുന്നറിയിപ്പിനെത്തുടർന്ന് ആറ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. എറണാകുളം, കോട്ടയം, ഇടുക്കി, തൃശൂർ, കണ്ണൂർ ജില്ലകളിൽ പ്രൊഫഷണൽ കോളജുകൾക്ക് ഉൾപ്പെടെയാണ് അവധി പ്രഖ്യാപിച്ചത്. കാസർകോട് കോളജുകൾ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയാണ്. കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ക്യാംപുകൾ തുറന്ന പത്തനംതിട്ട ജില്ലയിലെ സ്കൂളുകൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

നിലമ്പൂരിൽ ഒരു കുടുംബത്തിലെ അഞ്ച് പേർ ഒഴുക്കിൽപ്പെട്ടു; രണ്ടു പേരെ കാണാതായി; തെരച്ചിൽ

നിലമ്പൂരിൽ ഒരു കുടുംബത്തിലെ അഞ്ച് പേർ ഒഴുക്കിൽപ്പെട്ടു; രണ്ടു പേരെ കാണാതായി; തെരച്ചിൽ

മലപ്പുറം: നിലമ്പൂരിൽ ഒരു കുടുംബത്തിലെ അഞ്ച് പേർ ഒഴുക്കിൽപ്പെട്ടു. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവമുണ്ടായത്. നിലമ്പൂർ അമരമ്പലത്ത് ക്ഷേത്രത്തിന് സമീപം വാടകക്ക് താമസിക്കുന്ന കുടുംബത്തിലെ മൂന്ന് കുട്ടികളും രണ്ട് സ്ത്രീകളുമാണ് ഒഴുക്കിൽപ്പെട്ടത്. രണ്ടു പേരെ കാണാതായി. ഇവർക്കായുള്ള തിരച്ചിൽ ഊർജിതമാക്കി. മൂന്നു പേരെ രക്ഷപ്പെടുത്തി.

കുതിരപ്പുഴയിലാണ് ഇവരെ കാണാതായത്. ഇവരിൽ രണ്ട് കുട്ടികൾ ആദ്യം രക്ഷപ്പെട്ടു. ഇവരാണ് നാട്ടുകാരെ വിവരം അറിയിക്കുന്നത്. തുടർന്ന് നടത്തിയ തെരച്ചിലിൽ ഒരു സ്ത്രീയെ മൂന്ന് കിലോമീറ്റർ അകലെ നിന്നും കണ്ടെത്തി. എന്നാൽ രണ്ട് പേരെ കാണാതായിട്ടുണ്ട്. സുശീല (60), അനുശ്രീ (12) എന്നിവരെയാണ് കണ്ടെത്താൻ ഉള്ളത്. അതിരാവിലെ ക്ഷേത്രത്തിൽ ബലിയർപ്പിക്കുന്നതടക്കമുള്ള ചടങ്ങുകൾക്കായി എത്തിയവരാണ് ഇവരെന്നാണ് വിവരം.

അഞ്ചുതെങ്ങിൽ കടലാക്രമണം രൂക്ഷമാകുന്നു: തീരവാസികൾ ഭീതിയിൽ

അഞ്ചുതെങ്ങിൽ കടലാക്രമണം രൂക്ഷമാകുന്നു: തീരവാസികൾ ഭീതിയിൽ

അഞ്ചുതെങ്ങിലും പ്രാന്ത പ്രദേശങ്ങളിലും കടലാക്രമണം അതി രൂക്ഷമാകുന്നു. ശക്തമായ തിരമാലകൾ ഉയരുന്നത് തീരവാസികളെ ഭീതിയിലാക്കിയിരിക്കുകയാണ്. പെരുമാതുര, പൂത്തുറ, വലിയപള്ളി, അഞ്ചുതെങ്ങ്, മാമ്പള്ളി, കായിക്കര തീരങ്ങളിൽ പലയിടത്തും കടൽക്ഷോഭം അതി രൂക്ഷമായിട്ടുണ്ട്.

കടൽക്ഷോഭത്തിൽ തങ്ങളുടെ വീടുകളും റോഡുകളും നശിക്കുന്നതിൽ നിന്ന് രക്ഷനേടാൻ തീരവാസികൾ കടലിനോട് ചേർന്ന് ഇളകിയ പാറക്കല്ലുകൾക്ക് സമീപം മണൽചാക്കുകൾ നിരത്താൻ ആരംഭിച്ചിട്ടുണ്ട്. ഇന്ന് ഉച്ചയോടെ പൂത്തുറ അഞ്ചക്കടവിൽ കടൽ തിരമാലകൾ കടൽത്തീരത്തെ റോഡിലേക്ക് അടിച്ചുകയറിയത് ഗതാഗതം തടസ്സപ്പെടുത്തി. കരയിലേക്ക് ആഞ്ഞടിക്കുന്ന കൂറ്റൻ തിരമാലകൾ പരിഭ്രാന്തി സൃഷ്ടിക്കുന്നുണ്ട്. നിലവിൽ സീവാളിലെ പാറക്കല്ലുകൾക്ക് മുകളിലൂടെ വൻ തിരമാലകൾ ആഞ്ഞടിക്കുകയാണ്.