ചിറയിൻകീഴിന്റെ സ്വന്തം ശാർക്കര പച്ചരി വിപണിയിലിറങ്ങി

ചിറയിൻകീഴിന്റെ സ്വന്തം ശാർക്കര പച്ചരി വിപണിയിലിറങ്ങി

ചിറയിൻകീഴ്: ചിറയിൻകീഴ് ഗ്രാമപ്പഞ്ചായത്തിലെ കൃഷിഭവന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ശാർക്കര കൃഷിക്കൂട്ടം ശാർക്കര പച്ചരി എന്ന അരി ഉത്‌പന്നം തയ്യാറാക്കി വിപണിയിലെത്തിച്ചു. ഇതിന്റെ ഔദ്യോഗിക വിപണനോദ്ഘാടനവും ബ്രാൻഡ് പ്രകാശനവും ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി.മുരളി നിർവഹിച്ചു.

ഒരു കൃഷിഭവൻ ഒരു ഉത്പന്നം എന്ന സംസ്ഥാന കൃഷിവകുപ്പിന്റെ വിഭാവനപ്രകാരമാണ് ചിറയിൻകീഴ് ഗ്രാമപ്പഞ്ചായത്ത് ഉത്പന്നം വിപണിയിലിറക്കിയത്. ചിറയിൽ പാടശേഖരത്തിൽ കെ.എസ്.പ്രകാശ് കൃഷിചെയ്തെടുത്ത പച്ചനെല്ല് കുത്തിയെടുത്ത് വത്സല, സുജാത, ശ്രീദേവി, ജീവ, സിന്ധു, സൂര്യ തുടങ്ങിയവർ ചേർന്ന് രൂപവത്കരിച്ച ശാർക്കര കൃഷിക്കൂട്ടമാണ് ശാർക്കര പച്ചരിയുടെ പിന്നിലുള്ളത്. കൃഷി അസിസ്റ്റന്റ് കാർത്തിക ജെ.എസ്. ആണ് പ്രോജക്ട് കോ-ഓർഡിനേറ്റർ.

പഞ്ചായത്തിൽ നടന്ന പച്ചരി ബ്രാൻഡ് പ്രകാശനച്ചടങ്ങിൽ വൈസ് പ്രസിഡന്റ് ആർ.സരിത, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ പി.ബിജു, സെക്രട്ടറി എസ്.ബിന്ദുലേഖ, കൃഷി ഓഫീസർ എസ്.ജയകുമാർ, അസി. കൃഷി ഓഫീസർ എസ്.അനിൽകുമാർ, പെസ്റ്റ് സ്കൗട്ട് ഗുരുദത്ത്, കാർഷിക വികസന സമിതി അംഗം രാധാകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു

അതിതീവ്ര മഴ തുടരുമെന്ന് മുന്നറിയിപ്പ്; മരം കടപുഴകി, വീടുകള്‍ തകര്‍ന്നു, ജാഗ്രതാ നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷം കനത്തതിനെ തുടര്‍ന്ന് പലയിടത്തും വെള്ളപ്പൊക്കവും വ്യാപകമായ നാശനഷ്ടവും. നിരവധി വീടുകള്‍ തകര്‍ന്നു. പലയിടത്തും മരം കടംപുഴകി വീണ് റോഡ് ഗതാഗതം തടസപ്പെട്ടു. അതിതീവ്രമഴ കണക്കിലെടുത്ത് ഇടുക്കി, കണ്ണൂര്‍ ജില്ലകളില്‍ ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഇന്നു റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കാസര്‍കോട് ജില്ലകളില്‍ തീവ്രമഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

5 ദിവസം ശക്തമായ മഴ തുടരുമെന്നു കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഉയര്‍ന്ന തിരമാലയും കടലാക്രമണവും ഉണ്ടാകുമെന്നു ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പു നല്‍കി. കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ നിന്നു മീന്‍പിടിത്തത്തിനു പോകാന്‍ പാടില്ല.പത്തനംതിട്ട മണിയാര്‍ അണക്കെട്ടിന്റെ രണ്ടു ഷട്ടറുകള്‍ 10 സെ.മീ വീതം ഉയര്‍ത്തി. പത്തനംതിട്ട കലക്ടറേറ്റിലും താലൂക്ക് ഓഫിസുകളിലും പ്രത്യേക കണ്‍ട്രോണ്‍ റൂം തുറന്നു.

മഴയുണ്ടെങ്കിൽ സ്കൂളുകൾക്ക് അവധി തലേ ദിവസം പ്രഖ്യാപിക്കണം: മന്ത്രി

മഴയുണ്ടെങ്കിൽ സ്കൂളുകൾക്ക് അവധി തലേ ദിവസം പ്രഖ്യാപിക്കണം: മന്ത്രി

തിരുവനന്തപുരം: മഴയുണ്ടെങ്കിൽ സ്കൂളുകൾക്ക് അവധി തലേന്ന് തന്നെ പ്രഖ്യാപിക്കണമെന്ന് ജില്ല കലക്ടർമാർക്ക് നിർദേശം നൽകിയതായി മന്ത്രി വി. ശിവൻ കുട്ടി. രാവിലെ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചാൽ കുട്ടികൾക്ക് പ്രയാസത്തിലാകും. രാവിലെ കുട്ടികൾ ഇറങ്ങി കഴിയും. മഴ പ്രയാസം സൃഷ്ടിക്കുമെന്ന് ഉറപ്പാണെങ്കിൽ നേരത്തെ അവധി പ്രഖ്യാപിക്കണം മന്ത്രി പറഞ്ഞു.

മഴ മുന്നൊരുക്കത്തിന്റെ ഭാഗമായി സ്കൂളുകളിലെ അപകടകരമായ മരങ്ങൾ മുറിച്ച് മാറ്റിയിരുന്നു. എന്നാൽ, ഇന്നലെ കാസർകോട്ടെ സ്കൂളിൽ കടപുഴകിയ മരം അപകടമായ അവസ്ഥയിലുള്ള മരങ്ങളുടെ കൂട്ടത്തിലല്ലായിരുന്നു. മരിച്ച കുട്ടിയടക്കം പിന്നിലെ ഗേറ്റ് വഴിയാണ് ഇറങ്ങിയത്. കുട്ടിയുടെ പിതാവുമായി സംസാരിച്ചിരുന്നുവെന്നും സാധ്യമായ സഹായമെല്ലാം സർക്കാർ കുടുംബത്തിനായി ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി.

സ്കൂളിൽ അഴൂർ ഗവ. സ്കൂളിൽ വൻ മരം കടപുഴകി വീണു; ആളപായമില്ല

സ്കൂളിൽ അഴൂർ ഗവ. സ്കൂളിൽ വൻ മരം കടപുഴകി വീണു; ആളപായമില്ല

അഴൂർ ഗവ. സ്കൂളിൽ വൻ മരം കടപുഴകി വീണു മതിൽ തകർന്നു. ക്ലാസുകൾ നടന്നുകൊണ്ടിരുന്നതിനാൽ കുട്ടികൾ ക്ലാസ്സ്മുറികളിലായിരുന്നു. അതിനാൽ വൻ ദുരന്തം ഒഴിവായി. മതിൽ തകർന്ന് സ്കൂൾ ഗ്രൗണ്ടിലേക്കാണ് മരം പതിഞ്ഞിരിക്കുന്നത്.

വാണിജ്യ സിലിണ്ടറിന്റെ വില വര്‍ധിപ്പിച്ചു

വാണിജ്യ സിലിണ്ടറിന്റെ വില വര്‍ധിപ്പിച്ചു

ഡല്‍ഹി: വാണിജ്യ ആവശ്യത്തിന് ഉപയോഗിക്കുന്ന പാചകവാതക സിലിണ്ടറിന്റെ വില വര്‍ധിപ്പിച്ചു. സിലിണ്ടറിന് ഏഴു രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ വര്‍ധിപ്പിച്ചത്. അതേസമയം ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല.

മാസത്തിന്റെ തുടക്കത്തില്‍ പതിവായി എണ്ണ വിതരണ കമ്പനികള്‍ പാചകവാതക സിലിണ്ടറിന്റെ വില പുനഃപരിശോധിക്കാറുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് വാണിജ്യ ആവശ്യത്തിന് ഉപയോഗിക്കുന്ന പാചകവാതക സിലിണ്ടറിന്റെ വില വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത്.ഇതോടെ ഡല്‍ഹിയില്‍ 19 കിലോഗ്രാം സിലിണ്ടറിന്റെ വില 1780 രൂപയായി. തുടര്‍ച്ചയായി രണ്ടുതവണ വില കുറച്ച ശേഷമാണ് ഇത്തവണ വില വര്‍ധിപ്പിച്ചത്. ജൂണില്‍ വാണിജ്യ സിലിണ്ടറിന്റെ വിലയില്‍ 83 രൂപയുടെ കുറവാണ് വരുത്തിയത്. മെയ് മാസത്തില്‍ 172 രൂപ കുറച്ചതിന് പിന്നാലെയാണ് ജൂണില്‍ 83 രൂപ കൂടി കുറച്ചത്.