സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു

സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. ജൂലൈ ആദ്യ ദിനം ഉയർന്ന സ്വർണവില ഇന്നലെ മാറ്റമില്ലാതെ തുടർന്നിരുന്നു. ഒരു പവൻ സ്വർണത്തിന് 160 രൂപയാണ് ജൂലൈ ഒന്നിന് ഉയർന്നത്. ഇന്ന് 80 രൂപ കുറഞ്ഞു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 43,240 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 10 രൂപ കുറഞ്ഞു. വിപണി വില 5405 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 5 രൂപ കുറഞ്ഞു. വിപണി വില 4478 രൂപയാണ്.

കൊച്ചിയിലെ മറുനാടൻ മലയാളി ഓഫീസിലെ റെയ്ഡ് പൂർത്തിയായി

കൊച്ചിയിലെ മറുനാടൻ മലയാളി ഓഫീസിലെ റെയ്ഡ് പൂർത്തിയായി

കൊച്ചി: മറുനാടൻ മലയാളി ഓൺലൈൻ ചാനലിലെ കൊച്ചിയിലെ ഓഫീസിലെ പൊലീസ് റെയ്ഡ് പൂർത്തിയായി. ഓഫീസിലെ കമ്പ്യൂട്ടർ, ലാപ്ടോപ് എന്നിവയും ജീവനക്കാരുടെ മൊബൈൽ ഫോണും പിടിച്ചെടുത്തു. പരിശോധനയ്ക്ക് ശേഷം മാത്രമേ മൊബൈൽ അടക്കം തിരിച്ച് നൽകുകയുള്ളൂവെന്ന് പൊലീസ് അറിയിച്ചു. ചീഫ് എഡിറ്റർ ഷാജൻ സ്കറിയയെ കണ്ടെത്താനും, പി. വി ശ്രീനിജൻ എംഎൽഎയ്ക്ക് എതിരായ വാർത്തയുടെ ഉറവിടം കണ്ടെത്താനുമാണ് പരിശോധന നടത്തിയതെന്നും പൊലീസ് വ്യക്തമാക്കി.

സംസ്ഥാനത്ത് പലയിടത്തും മറുനാടൻ മലയാളിയുടെ ഓഫീസുകളിലും ജീവനക്കാരുടെ വീടുകളിലും പരിശോധന തുടരുകയാണ്. കൊല്ലത്ത് ശ്യാം എന്ന മറുനാടൻ മലയാളി റിപ്പോർട്ടർ പൊലീസ് കസ്റ്റഡിയിലാണെന്ന് വിവരം പുറത്തുവന്നിരുന്നു. എന്നാൽ ശ്യാമിനെ മൊഴി എടുക്കാനായി വിളിപ്പിച്ചതാണെന്ന് പോലീസ് വ്യക്തമാക്കി. തിരുവനന്തപുരത്ത് മറുനാടൻ മലയാളിയുടെ ജീവനക്കാരായ രണ്ട് പേരുടെ വീടുകളിൽ ഇന്ന് രാവിലെ പൊലീസ് പരിശോധന നടത്തി. മരുതംകുഴി, വലിയവിള എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്. പട്ടത്തുള്ള മറുനാടൻ മലയാളിയുടെ ഓഫീസിൽ കൊച്ചിയിൽ നിന്നുള്ള പൊലീസ് സംഘം കഴിഞ്ഞ ദിവസം പരിശോധന നടത്തിയിരുന്നു.

ഇന്ത്യയില്‍ നിന്നും തായ്‍ലൻഡിലേക്ക് ഇനി കാറോടിച്ച് പോകാം: ഹൈവേ നിർമ്മാണം അന്തിമഘട്ടത്തില്‍

ഇന്ത്യയില്‍ നിന്നും തായ്‍ലൻഡിലേക്ക് ഇനി കാറോടിച്ച് പോകാം: ഹൈവേ നിർമ്മാണം അന്തിമഘട്ടത്തില്‍

ഡൽഹി: ഇന്ത്യ-മ്യാൻമർ-തായ്‌ലൻഡ് ട്രൈലാറ്ററൽ ഹൈവേയുടെ 70 ശതമാനം നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായതായി കേന്ദ്ര ഹൈവേ മന്ത്രി നിതിൻ ഗഡ്‍കരി വ്യക്തമാക്കി. മൂന്നോ നാലോ വർഷത്തിനുള്ളിൽ ഈ ഹൈവേ യാത്രക്കാർക്കായി തുറന്നുകൊടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇന്ത്യ-മ്യാൻമർ-തായ്‌ലൻഡ് ട്രൈലാറ്ററൽ ഹൈവേ 1,400 കിലോമീറ്റർ ദൈർഘ്യമുള്ള ഒരു ട്രാൻസ് നേഷൻ ഹൈവേയാണ്. ഇത് രാജ്യത്തെ തെക്കുകിഴക്കൻ ഏഷ്യയുമായി കരമാർഗം ബന്ധിപ്പിക്കുകയും മൂന്ന് രാജ്യങ്ങൾ തമ്മിലുള്ള വ്യാപാരം, ആരോഗ്യം, വിദ്യാഭ്യാസം, ടൂറിസം ബന്ധങ്ങൾക്ക് ഉത്തേജനം നൽകുകയും ചെയ്യും. വ്യാപാരവും വിനോദസഞ്ചാരവും ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയാണ് ഈ ഹൈവേ ആദ്യമായി നിർദ്ദേശിച്ചത്.

2002 ഏപ്രിലിൽ ഇന്ത്യയും മ്യാൻമറും തായ്‌ലൻഡും തമ്മിൽ നടന്ന മന്ത്രിതല യോഗത്തിൽ ഇത് അംഗീകരിക്കപ്പെട്ടു. 2019 ൽ ഹൈവേ പൂർത്തിയാക്കാനാണ് കേന്ദ്രം ലക്ഷ്യമിട്ടിരുന്നതെങ്കിലും കോവിഡ് അടക്കം പല കാരണങ്ങളാൽ നിർമാണ പ്രവർത്തനങ്ങൾ വൈകുകയായിരുന്നു. ഇന്ത്യ-മ്യാൻമർ-തായ്‌ലൻഡ് ട്രൈലാറ്ററൽ ഹൈവേ മണിപ്പൂർ അതിർത്തിക്കടുത്തുള്ള മോറെ എന്ന സ്ഥലത്ത് നിന്ന് ആരംഭിക്കും. മ്യാൻമർ-തായ്‌ലൻഡ് അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന മേ സോട്ട് നഗരത്തിലാണ് ഇതവസാനിക്കുക. ഇന്ത്യൻ ഭാഗത്തുള്ള ത്രിരാഷ്ട്ര ഹൈവേയുടെ ഇംഫാൽ-മോറെ ഭാഗം ഈ വർഷം അവസാനത്തോടെ പൂർത്തിയാകും. മൂന്ന് വർഷത്തിനുള്ളിൽ മുഴുവൻ ഹൈവേയും പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഈ ഹൈവേ പൂർത്തിയായിക്കഴിയുന്നതോടെ ലാവോസ്, കംബോഡിയ, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന ത്രിരാഷ്ട്ര ഹൈവേ തെക്കുകിഴക്കൻ ഏഷ്യയിലേക്ക് കൂടുതൽ നീട്ടാനും ഇന്ത്യ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

കനത്ത കാറ്റിലും തിരമാലയിലും മീൻപിടിത്ത ബോട്ട് തകർന്നു

കനത്ത കാറ്റിലും തിരമാലയിലും മീൻപിടിത്ത ബോട്ട് തകർന്നു

കൊല്ലം അഴീക്കലിൽ കനത്ത കാറ്റിലും തിരമാലയിലും മീൻപിടിത്ത ബോട്ട് തകർന്നു. കടലിൽ കുടുങ്ങിയ നാല് മത്സ്യത്തൊഴിലാളികളെ സാഹസികമായി രക്ഷപെടുത്തി.

ഡെങ്കിപ്പനി; സംസ്ഥാനത്ത് 138 ഹോട്‌സ്‌പോട്ടുകള്‍

ഡെങ്കിപ്പനി; സംസ്ഥാനത്ത് 138 ഹോട്‌സ്‌പോട്ടുകള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് 138 ഇടങ്ങളില്‍ ഡെങ്കിപ്പനി ഹോട്‌സ്‌പോട്ടുകള്‍ നിര്‍ണയിച്ച് ആരോഗ്യ വകുപ്പ്. ഡെങ്കിപ്പനി രോഗബാധ കൂടുതലുള്ളതും ഡെങ്കിപ്പനി പരത്തുന്ന ഈഡിസ് കൊതുകുകളുടെ സാന്നിധ്യവും കൂടുതലുള്ളതുമായ മേഖലകളാണ് ഡെങ്കിപ്പനി ബാധിത മേഖലകള്‍ അഥവാ ഹോട്‌സ്‌പോട്ടുകളായി നിര്‍ണയിച്ചിട്ടുള്ളത്.

കൂടുതല്‍ ഡെങ്കി രോഗ ബാധിതരുള്ള കോഴിക്കോട്, കൊല്ലം ജില്ലകളിലാണ് ഏറ്റവും കൂടുതല്‍ ഹോട്‌സ്‌പോട്ടുകളുള്ളത്. ഇരു ജില്ലകളിലും ഇരുപത് വീതം ഹോട്‌സ്‌പോട്ടുകളാണുള്ളത്. കോഴിക്കോട് കൂരാച്ചുണ്ട്, മുക്കം, കൊടുവള്ളി, പേരാമ്പ്ര ഉള്‍പ്പെടയുള്ള പ്രദേശങ്ങളാണ് ഹോട്‌സ്‌പോട്ടുകളായി തരം തിരിച്ചിട്ടുള്ളത്. കൊല്ലത്ത് അഞ്ചല്‍, കരവാളൂര്‍, തെന്മല, പുനലൂര്‍, കൊട്ടാരക്കര പ്രദേശങ്ങളും ഹോട്‌സ്‌പോട്ടുകളാണ്.

ഹോട്‌സ്‌പോട്ടായി നിര്‍ണയിച്ച പ്രദേശങ്ങളില്‍ പ്രത്യേക ജാഗ്രതക്കും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ഡെങ്കിപ്പനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന എറണാകുളം ജില്ലയില്‍ ഒമ്പത് ഹോട്‌സ്‌പോട്ടുകളാണുള്ളത്. കൊച്ചി കോര്‍പറേഷന്‍ പ്രദേശം ഹോട്‌സ്‌പോട്ടുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.