നീറ്റ് പരീക്ഷാ ഫലത്തിൽ കൃത്രിമം കാട്ടിയ കേസിൽ ഡി വൈ എഫ് ഐ പ്രവർത്തകൻ പിടിയിൽ

നീറ്റ് പരീക്ഷാ ഫലത്തിൽ കൃത്രിമം കാട്ടിയ കേസിൽ ഡി വൈ എഫ് ഐ പ്രവർത്തകൻ പിടിയിൽ

കൊല്ലം: നീറ്റ് പരീക്ഷാ ഫലത്തിൽ കൃത്രിമം കാട്ടിയ കേസിൽ കൊല്ലത്ത് ഡി വൈ എഫ് ഐ പ്രവർത്തകൻ പിടിയിലായി. കൊല്ലം കടയ്ക്കൽ സ്വദേശി സമിഖാൻ (21) ആണ് അറസ്റ്റിലായത്. 2021 – 22 ലെ നീറ്റ് പരീക്ഷയിൽ ഉയർന്ന റാങ്കും മാർക്കും നേടിയതായി കൃത്രിമ രേഖയുണ്ടാക്കിയെന്നാണ് കേസ്. പ്രവേശനം ലഭിക്കാതെ വന്നതോടെ ഹൈക്കോടതിയെ സമീപിച്ചിരുന്നു.

ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരം സൈബർ സെൽ പരിശോധനയിൽ രേഖ കൃത്രിമമാണെന്ന് തെളിഞ്ഞു. ഇതോടെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് സമീഖാനെ അറസ്റ്റ് ചെയ്തത്. ബാലസംഘം കടയ്ക്കൽ കോ ഓർഡിനേറ്ററായിരുന്നു സമീഖാൻ. പ്രതിയെ കസ്റ്റഡിയിൽ കിട്ടാൻ പൊലീസ് കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ട്. നീറ്റ് പരീക്ഷയിൽ സമീഖാന് വെറും 16 മാർക്കാണ് ലഭിച്ചത്. ഇത് 468 ആക്കി വ്യാജ മാർക്ക് ലിസ്റ്റ് ഉണ്ടാക്കിയായിരുന്നു തട്ടിപ്പ്.

ഹോട്ടലില്‍ നിന്ന് പഴകിയ ഇറച്ചി പിടികൂടി; ലൈസന്‍സ് റദ്ദാക്കും

ഹോട്ടലില്‍ നിന്ന് പഴകിയ ഇറച്ചി പിടികൂടി; ലൈസന്‍സ് റദ്ദാക്കും

കൊച്ചി: ആലുവയിലെ ഹോട്ടലില്‍ നിന്ന് പഴകിയ ഇറച്ചി പിടികൂടി. ഹോട്ടല്‍ പൂട്ടാന്‍ നിര്‍ദേശം നല്‍കിയതായും ലൈസന്‍സ് റദ്ദാക്കാന്‍ ശുപാര്‍ശ നല്‍കുമെന്നും ഭക്ഷ്യസുരക്ഷാ വകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് സുനാമി ഇറച്ചി പിടികൂടാന്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ വ്യാപക പരിശോധനയ്ക്കിടെയാണ് ആലുവയിലെ ഹോട്ടലില്‍ നിന്ന് പഴകിയ ഇറച്ചി പിടികൂടിയത്. ഹോട്ടലുകളിലും ട്രെയിനുകളിലുമാണ് പ്രധാനമായി ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന നടത്തുന്നത്.

അടുത്തിടെ വിവിധ ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷണം പിടികൂടിയിരുന്നു. ഇതിന് പിന്നാലെയാണ് സംസ്ഥാനമൊട്ടാകെ വ്യാപക പരിശോധന നടത്താന്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് തീരുമാനിച്ചത്.

വീണ്ടും പനിമരണം; തൃശൂരില്‍ വാദ്യകലാകാരന്‍ അന്തരിച്ചു

വീണ്ടും പനിമരണം; തൃശൂരില്‍ വാദ്യകലാകാരന്‍ അന്തരിച്ചു

തൃശൂര്‍: സംസ്ഥാനത്ത് വീണ്ടും പനിമരണം. തൃശൂരില്‍ വാദ്യകലാകാരന്‍ പനി ബാധിച്ച് മരിച്ചു. ഇലത്താള കലാകാരനായ തൃശൂര്‍ വല്ലച്ചിറ ചെറുശേരി ശ്രീകുമാറാണ് (41) മരിച്ചത്. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കേ ഇന്ന് രാവിലെയാണ് അന്ത്യം.
ശനിയാഴ്ചയാണ് പനി ബാധിച്ചതിനെ തുടര്‍ന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയത്. ഇന്ന് രാവിലെ ആരോഗ്യനില വഷളായതിനെ തുടര്‍ന്നാണ് മരണം സംഭവിച്ചത്. ഏത് തരം പനിയാണ് ബാധിച്ചത് എന്ന് വ്യക്തമല്ല. തൃശൂര്‍ പൂരം, പെരുവനം പൂരം, തൃപ്രയാര്‍ പൂരം തുടങ്ങി പ്രധാന ഉത്സവങ്ങളില്‍ സജീവ സാന്നിധ്യമായിരുന്നു ശ്രീകുമാര്‍.

ഗിരിജ തിയറ്ററിനെ ഹൗസ് ഫുള്ളാക്കി പെൺകൂട്ടം; പിന്തുണയുമായി ഷറഫുദ്ദീനും എത്തി, കേക്ക് മുറിച്ച് ആഘോഷം

ഗിരിജ തിയറ്ററിനെ ഹൗസ് ഫുള്ളാക്കി പെൺകൂട്ടം; പിന്തുണയുമായി ഷറഫുദ്ദീനും എത്തി, കേക്ക് മുറിച്ച് ആഘോഷം

തൃശൂർ: തൃശൂരിലെ തിയറ്റർ ഉടമയായ ഡോ. ​ഗിരിജ കെപി അനുഭവിക്കുന്ന സോഷ്യൽ മീഡിയ ആക്രമണം വലിയ വാർത്തയായിരുന്നു. അതിനു പിന്നാലെ ​ഗിരിജാ തിയറ്ററിന് പിന്തുണയുമായി സിനിമാപ്രേമികൾ ഒന്നിച്ചിരിക്കുകയാണ്. സ്ത്രീ പ്രേക്ഷകരാണ് ​പിന്തുണ അറിയിച്ചുകൊണ്ട് സിനിമ കാണാനെത്തിയത്. നടൻ ഷറഫുദ്ദീനും ​ഗിരിജയ്ക്ക് പിന്തുണയുമായി തിയറ്ററിൽ എത്തിയിരുന്നു.

പുതിയ ചിത്രമായ ‘മധുര മനോഹര മോഹം’ എന്ന സിനിമയുടെ പ്രദർശനത്തിനാണ് വിവിധ കൂട്ടായ്മയിലുള്ള സ്ത്രീകൾ ഒന്നിച്ചെത്തിയത്. സ്റ്റെഫി സേവ്യർ സംവിധാനം ചെയ്ത ചിത്രത്തിലെ നായകനാണ് ഷറഫുദ്ദീൻ. ഷോ തുടങ്ങുന്നതിനു മുമ്പ് എത്തിയ ഷറഫുദ്ദീൻ സിനിമയ്ക്കുശേഷം കാണികൾക്കൊപ്പം ഏറെ സമയം ചിലവിട്ടാണ് മടങ്ങിയത്. സൈബർ ആക്രമണവും, സോഷ്യൽമീഡിയ അക്കൗണ്ട് പൂട്ടിക്കലും രൂക്ഷമായതോടെയാണ് തിയറ്റർ നടത്തിപ്പ് പ്രതിസന്ധിയിലായത്.

മദ്യപിക്കാന്‍ പണം നല്‍കിയില്ല; വ്ലോഗറിന്‍റെ കാര്‍ അടിച്ചുതകര്‍ത്ത്, ക്യാമറ കവര്‍ന്നതായി പരാതി

മദ്യപിക്കാന്‍ പണം നല്‍കിയില്ല; വ്ലോഗറിന്‍റെ കാര്‍ അടിച്ചുതകര്‍ത്ത്, ക്യാമറ കവര്‍ന്നതായി പരാതി

തിരുവനന്തപുരം: മദ്യപിക്കാൻ പണം നൽകാത്തതിന്റെ പേരിൽ യൂട്യൂബ് വ്ലോഗറിന്റെ കാർ അടിച്ച് തകർത്ത്, കാറിൽ ഉണ്ടായിരുന്ന ക്യാമറ കവർന്നതായി പരാതി. നെടുമങ്ങാട് സ്വദേശി കാർത്തിക് മണിക്കുട്ടന്റെ വീടിന് സമീപത്ത് പാർക്ക് ചെയ്തിരുന്ന കാർ തകർത്ത് ക്യാമറ മോഷ്ടിച്ചതെന്നാണ് പരാതി. ശനിയാഴ്ച രാത്രി 12 മണിയോടെ ആയിരുന്നു സംഭവം.

ബൈക്കിൽ എത്തിയ 3 അംഗ സംഘം കാറിന്റെ നാലു ഭാഗത്തെ ഗ്ലാസുകൾ തകർക്കുകയും, കാറിന് അകത്ത് സൂക്ഷിച്ചിരുന്ന രണ്ടര ലക്ഷം രൂപ വിലയുളള ക്യാമറ കവർന്നെന്നുമാണ് പരാതി. കഴിഞ്ഞ കുറച്ച് നാളുകളായി പട്ടാളം ഷിബു എന്ന് വിളിപ്പേര് ഉള്ള മനോജ് എന്ന ആൾ മദ്യപിക്കാൻ തന്നെ ഫോൺ വിളിച്ച് പണം ആവശ്യപ്പെടാറുണ്ടെന്നും ഇക്കഴിഞ്ഞ വെള്ളിയാഴ്ചയും രാത്രി ഇതുപോലെ പണം ആവശ്യപ്പെട്ട് വിളിക്കുകയും, പണം നൽകാത്തതിനാൽ അസഭ്യം പറഞ്ഞെന്നും പരാതിയിൽ പറയുന്നു.

തുടർന്ന് ഇന്നലെ രാത്രി 12 മണിയോടെ നമ്പർ പ്ലേറ്റ് മറച്ച് ബൈക്കിൽ എത്തിയ 3 അംഗ സംഘം കാർത്തിക്കിന്റെ വീട്ടുവളപ്പിൽ കിടന്ന കാർ അടിച്ചു തകർക്കുകയായിരുന്നു. കാറിന്‍റെ പലഭാഗത്തും സംഘം കേടുപാടുകൾ വരുത്തിയിട്ടുണ്ട്. തുടർന്ന് വാഹനത്തി നുള്ളിൽ ഉണ്ടായിരുന്ന ക്യാമറയുമായി ആണ് സംഘം കടന്നത് എന്ന് കാർത്തിക് പറയുന്നു. യൂട്യൂബിൽ ട്രിവിയൻ ഫുഡി എന്ന ചാനൽ വഴി വീഡിയോകൾ ഇടുന്ന വ്യക്തിയാണ് കാർത്തിക്. യൂട്യൂബ് വരുമാനം വഴി വാങ്ങിയ കാർ ആണ് അക്രമികൾ അടിച്ചു തകർത്തത്. വീഡിയോ ചിത്രീകരിക്കാൻ ഉപയോഗിക്കുന്ന രണ്ടു ലക്ഷത്തോളം വില വരുന്ന ക്യാമറയാണ് സംഘം മോഷ്ടിച്ചത് എന്ന് കാർത്തിക് പറയുന്നു.