കെജരിവാളിന് തിരിച്ചടി; ജാമ്യമില്ല, ജയിലില്‍ തുടരും

കെജരിവാളിന് തിരിച്ചടി; ജാമ്യമില്ല, ജയിലില്‍ തുടരും

ഡല്‍ഹി: മദ്യനയ കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന് തിരിച്ചടി. കെജരിവാളിന് ജാമ്യമില്ല. വിചാരണക്കോടതിയുടെ ജാമ്യ ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്തു. ജസ്റ്റിസ് സുധീര്‍ കുമാര്‍ ജെയ്‌നാണ് വിധി പ്രസ്താവിച്ചത്. അഴിമതി കേസില്‍ ജയിലില്‍ കഴിയുന്ന കെജരിവാളിന് ജാമ്യം അനുവദിച്ച വിചാരണ കോടതി വിധി ചോദ്യം ചെയ്താണ് ഇഡി ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചത്.

ജാമ്യം അനുവദിച്ചു കൊണ്ടുള്ള വിചാരണക്കോടതി ഉത്തരവിലെ ചില നിരീക്ഷണങ്ങള്‍ ശരിയല്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. പ്രധാനപ്പെട്ട പല വസ്തുതകളും കണക്കിലെടുക്കാതെയാണ് വിചാരണക്കോടതി ജാമ്യം അനുവദിച്ചത്. പിഎംഎല്‍എ കേസില്‍ വ്യവസ്ഥ ചെയ്തിട്ടുള്ള ഇരട്ട വ്യവസ്ഥകള്‍ പാലിച്ചല്ല കെജരിവാളിന് ജാമ്യം നല്‍കിയതെന്നും കോടതി നിരീക്ഷിച്ചു.

മദ്യനയ അഴിമതിക്കേസില്‍ ഡല്‍ഹി റോസ് അവന്യൂ കോടതി നേരത്തെ കെജരിവാളിന് ജാമ്യം അനുവദിച്ചിരുന്നു. ഇഡി പക്ഷപാതപരമായി പെരുമാറുകയാണെന്നും, കുറ്റകൃത്യവുമായി കെജരിവാളിനെ ബന്ധിപ്പിക്കുന്ന തെളിവുകള്‍ ഇഡിക്ക് ഹാജരാക്കാനായിട്ടില്ലെന്നും ജാമ്യം അനുവദിച്ചു കൊണ്ട് വിചാരണ കോടതി നിരീക്ഷിച്ചിരുന്നു. ഈ വിധിക്കെതിരെയാണ് ഇഡി ഹൈക്കോടതിയെ സമീപിച്ചത്.

ജാമ്യം നേരത്തെ താൽക്കാലികമായി സ്റ്റേ ചെയ്തതിനെതിരെ അരവിന്ദ് കെജരിവാള്‍ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ കേസില്‍ ഡല്‍ഹി ഹൈക്കോടതിയുടെ വിധി വന്ന ശേഷം പരിഗണിക്കാമെന്ന് പറഞ്ഞ് സുപ്രീംകോടതി മാറ്റിവെക്കുകയായിരുന്നു. ജസ്റ്റിസുമാരായ മനോജ് മിശ്ര, എസ് വി എന്‍ ഭട്ടി എന്നിവര്‍ അടങ്ങിയ ബെഞ്ച് കെജരിവാളിന്റെ ഹര്‍ജി നാളെ പരിഗണിക്കും.

ശ്രീനിവാസന്‍ വധം: 17 പ്രതികള്‍ക്ക് ജാമ്യം

ശ്രീനിവാസന്‍ വധം: 17 പ്രതികള്‍ക്ക് ജാമ്യം

കൊച്ചി: പാലക്കാട്ടെ ആര്‍എസ്എസ് നേതാവ് എ ശ്രീനിവാസന്‍ കൊല്ലപ്പെട്ട കേസില്‍ 9 പ്രതികള്‍ ഒഴികെയുള്ളവര്‍ക്ക് ജാമ്യം. 17 പേര്‍ക്കാണ് കോടതി ജാമ്യം അനുവദിച്ചത്. എന്‍ഐഎ അന്വേഷിച്ച കേസില്‍ പോപ്പുലര്‍ ഫ്രണ്ട് എസ്ഡിപിഐ നേതാക്കളും പ്രവര്‍ത്തകരുമായ 40ലേറെ പേരാണ് പ്രതികള്‍. കര്‍ശന ഉപാധികളോടെയാണു ഹൈക്കോടതി ജാമ്യം അനുവദിച്ചത്.

മൊബൈല്‍ ഫോണ്‍ വിശദാംശങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കൈമാറുന്നത് അടക്കമുള്ള ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. കരമന അഷറഫ് മൗലവി, യഹിയ കോയ തങ്ങള്‍, അബ്ദുല്‍ റൗഫ്, അബ്ദുല്‍ സത്താര്‍ തുടങ്ങിയവര്‍ അടക്കമുള്ളവര്‍ക്കാണ് ജസ്റ്റിസുമാരായ എ കെ ജയശങ്കരന്‍ നമ്പ്യാര്‍, ശ്യാംകുമാര്‍ വി എം എന്നിവരുടെ ബെഞ്ച് ജാമ്യം നിഷേധിച്ചത്. കുറ്റകൃത്യത്തില്‍ നേരിട്ടു പങ്കെടുത്തിട്ടില്ലെന്ന് പ്രഥമദൃഷ്ട്യാ തെളിവില്ലാത്തവര്‍ക്കാണ് കോടതി ജാമ്യം അനുവദിച്ചത്. സാക്ഷിമൊഴികള്‍ മാത്രമാണ് ഇവര്‍ക്കെതിരെയുള്ളത്.

ക്വാറി ഉടമയുടെ കൊലപാതകം; ഗുണ്ടാസംഘം പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് കൊല്ലപ്പെട്ട എസ് ദീപുവിന്റെ ഭാര്യ

ക്വാറി ഉടമയുടെ കൊലപാതകം; ഗുണ്ടാസംഘം പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് കൊല്ലപ്പെട്ട എസ് ദീപുവിന്റെ ഭാര്യ

കളിയിക്കാവിളയിൽ ക്വാറി ഉടമ കാറിനുള്ളിൽ കഴുത്തറത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വെളിപ്പെടുത്തലുമായി ഭാര്യ. ഗുണ്ടാസംഘം പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് കൊല്ലപ്പെട്ട എസ് ദീപുവിന്റെ ഭാര്യ പറയുന്നു. ആദ്യം 10 ലക്ഷവും പിന്നീട് 50 ലക്ഷവും ആവശ്യപ്പെട്ടിരുന്നതായി ദീപുവിന്റെ ഭാര്യ വെളിപ്പെടുത്തി.

പണം നൽകാത്തതാണ് കൊലപാതകത്തിന് കാരണമെന്ന സംശയിക്കുന്നതായി ദീപുവിന്റെ ഭാര്യ പറഞ്ഞു. പണം നൽകിയില്ലെങ്കിൽ മക്കളെ അപായപ്പെടുത്തുമെന്ന് ഭീഷണയുണ്ടായിരുന്നതായി അവർ പറഞ്ഞു. കാറിന്റെ മുൻസീറ്റിൽ കഴുത്തറത്ത് നിലയിലാണ് ദീപുവിനെ കണ്ടത്തെത്തിയത്. സമീപത്തെ സിസിടിവി ദൃശ്യങ്ങളിൽ ഒരാൾ കാറിൽ നിന്ന് ഇറങ്ങിപ്പോകുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.

ദീപുവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ കാറിലുണ്ടായിരുന്ന 10 ലക്ഷം രൂപ കാണാനില്ല. ദീപുവിന്റെ ഫോണും കാണാതായിട്ടുണ്ട്. കൊലപാതകം അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. കന്യാകുമാരി എസ്പി സുന്ദനവദനത്തിന്റെ നേതൃത്വത്തിലുള്ള ഏഴം​ഗ സംഘം കേസ് അന്വേഷിക്കുക. കേരള പൊലീസിന്റെ സഹായത്തോടെയാണ് തമിഴ്‌നാട് പൊലീസ് കേസ് അന്വേഷിക്കുന്നത്.

നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കി; ജൂലൈ 11 ന് സമ്മേളനം അവസാനിക്കും

നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കി; ജൂലൈ 11 ന് സമ്മേളനം അവസാനിക്കും

നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കി. ജൂലൈ 11 ന് സമ്മേളനം അവസാനിക്കും. കാര്യോപദേശക സമിതി യോഗത്തിലാണ് സമ്മേളനം വെട്ടിച്ചുരുക്കുന്നത് സംബന്ധിച്ച് തീരുമാനം. ജൂലൈ 25 വരെ സഭ സമ്മേളിക്കാനായിരുന്നു തീരുമാനം. നടപടിക്രമങ്ങൾ ജൂലൈ 11 നുള്ളിൽ തന്നെ തീരുമെന്ന വിലയിരുത്തലിൻ്റെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം.

സംസ്ഥാനത്ത് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്; മൂന്നിടത്ത് ഓറഞ്ച് അലര്‍ട്ട്

സംസ്ഥാനത്ത് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്; മൂന്നിടത്ത് ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ മാറ്റം. ചൊവ്വാഴ്ച മൂന്ന് ജില്ലകളില്‍ തീവ്രമഴ കണക്കിലെടുത്ത് കേന്ദ്രകാലാവസ്ഥ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. എല്ലാ ജില്ലകളിലും ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ്.

അടുത്ത രണ്ടുദിവസം കൂടി സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പില്‍ പറയുന്നു. ബുധനാഴ്ച കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ തീവ്രമഴയ്ക്ക് സാധ്യത കണക്കിലെടുത്ത് ഓറഞ്ച് അലര്‍ട്ടാണ്. എറണാകുളം, തൃശൂര്‍,പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്.

വ്യാഴാഴ്ച വയനാട്, കണ്ണൂര്‍ ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. എറണാകുളം മുതല്‍ കാസര്‍കോട് വരെയുള്ള മറ്റ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

ഉയര്‍ന്ന തിരമാല ജാഗ്രത നിര്‍ദേശം

കണ്ണൂര്‍, കാസര്‍കോട്, തിരുവനന്തപുരം തീരങ്ങള്‍ക്ക് പ്രത്യേക ജാഗ്രത നിര്‍ദേശം

കാസര്‍കോട്, കണ്ണൂര്‍, തിരുവനന്തപുരം ജില്ലകളിലെ തീരങ്ങളില്‍ ചൊവ്വാഴ്ച രാത്രി 11.30 വരെ 2.9 മുതല്‍ 3.4 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.

കേരള തീരത്തും, തമിഴ്നാട് തീരത്തും ചൊവ്വാഴ്ച രാത്രി 11.30 വരെ കള്ളക്കടല്‍ പ്രതിഭാസത്തിനും, ഉയര്‍ന്ന തിരമാലയ്ക്കും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. ഈ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിയ്ക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.