by Midhun HP News | Jun 29, 2026 | Latest News, കേരളം
കൊച്ചി: ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ ഒമ്പതാം പ്രതിക്ക് ജാമ്യം കിട്ടാന്‍ കാരണം പബ്ലിക് പ്രോസിക്യൂട്ടറുടെ വീഴ്ചയാണെന്നുള്ള വിമര്‍ശനം ഉയരുന്നതിനിടെ പ്രോസിക്യൂട്ടര്‍ ഗീനാ കുമാരിയെ അനുകൂലിച്ച് നിരവധിപ്പേരാണ് രംഗത്ത് വന്നിട്ടുള്ളത്. നിരവധി കൊലപാതക കേസുകള്‍ ഉള്‍പ്പെടെ സര്‍ക്കാരിനു വേണ്ടി വാദിച്ചു പ്രതികള്‍ക്ക് ശിക്ഷ വാങ്ങി കൊടുത്തിട്ടുള്ള വളരെ ടാലന്‍ഡഡ് ആയ അഭിഭാഷകയെ കരിവാരിത്തേക്കാമെന്ന് വിചാരിക്കേണ്ടെന്ന് അഭിഭാഷകയായ അയ്ഷ പി ജമാലിന്റെ കുറിപ്പ് ശ്രദ്ധേയമാകുന്നു. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യം തള്ളിയപ്പോഴും, അയാളുടെ തന്നെ ജാമ്യം പിന്നീട് പരിഗണിച്ചപ്പോഴും, ആ കോടതിയിലെ പ്രോസിക്യൂട്ടര്‍ ഗീനാകുമാരി തന്നെയായിരുന്നു. കോണ്‍ഗ്രസുകാരും, മുസ്ലിം ലീഗുകാരും, ബിജെപിക്കാരും സിപിഐഎംകാരും പ്രതികളായി വരുന്ന കേസുകളില്‍ നീതിക്ക് നിരക്കാത്ത കാര്യങ്ങള്‍ എന്തെങ്കിലും ചെയ്തതായി ഇതുവരെ ഒരു ആരോപണവും ഉയര്‍ന്നിട്ടില്ലെന്നും അയ്ഷ പറയുന്നു. ഒരാള്‍ക്ക് എങ്ങനെ ജാമ്യം നല്‍കുമെന്നും അന്വേഷണ ഉദ്യോഗസ്ഥന്റെ ഉത്തരവാദിത്തത്തെക്കുറിച്ചും അഭിഭാഷക കുറിപ്പില്‍ പറയുന്നു.
ജാമ്യമാണ് നിയമം, ജയില്‍ അപവാദവും, ഇതാണ് ജാമ്യത്തെ സംബന്ധിച്ച സംബന്ധിച്ച ഇന്ത്യന്‍ ക്രിമിനല്‍ വ്യവസ്ഥിതിയിലെ അടിസ്ഥാന ആപ്തവാക്യം. അറസ്റ്റ് ചെയ്യപ്പെടുന്ന പ്രതിയെ, ജയിലില്‍ അടയ്ക്കുക എന്നുള്ളതല്ല കോടതിയുടെ ഉത്തരവാദിത്വം. ജയിലില്‍ അടയ്‌ക്കേണ്ട സാഹചര്യങ്ങള്‍ വ്യക്തമാക്കിക്കൊണ്ട് അന്വേഷണ ഉദ്യോഗസ്ഥന്‍ സമര്‍പ്പിക്കുന്ന റിമാന്‍ഡ് റിപ്പോര്‍ട്ടും പ്രോസിക്യൂഷന്റെ വാദവും കേട്ട ശേഷം റിമാന്‍ഡ് ചെയ്യേണ്ട കാരണങ്ങള്‍ എഴുതി വേണം ഒരു ജുഡീഷ്യല്‍ ഓഫീസര്‍ പ്രതിയെ റിമാന്‍ഡ് ചെയ്യാന്‍. സര്‍ക്കാറുകള്‍ മാറുമ്പോള്‍ പ്രോസികുട്ടര്‍മാരെയും മാറ്റും, അത് വളരെ സാധാരണമായി നടപടിയാണ്. പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം തിരുവനന്തപുരത്തും അതിനായി അപേക്ഷകള്‍ ക്ഷണിച്ചിട്ടുണ്ട്.
തിരുവനന്തപുരത്ത് ഇഡി യെ ആക്രമിച്ച കേസില്‍ കണ്ടാലറിയാവുന്ന 300 ഓളം പേരെ പ്രതിചേര്‍ത്തിട്ടുണ്ട്. അതില്‍ കുറച്ചുപേരെ അറസ്റ്റ് ചെയ്തിട്ടുമുണ്ട്.
അറസ്റ്റ് ചെയ്യപ്പെട്ടവരെ, കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിട്ടും ഉണ്ട്. ഇനി അവര്‍ക്ക് ജാമ്യം കൊടുക്കാമോ എന്നാണ് ചോദ്യം..?
ഏറ്റവും പ്രധാനപ്പെട്ട ചോദ്യം ഇനി കസ്റ്റഡി ആവശ്യമുണ്ടോ എന്നാണ്. ജാമ്യം നിരസിക്കാനുള്ള റിപ്പോര്‍ട്ടില്‍ അത് പോലീസ് വ്യക്തമായി പറഞ്ഞിരിക്കണം. ഇനിയും അയാളെ കസ്റ്റഡിയില്‍ ആവശ്യമുണ്ടോ എന്ന്.
പിന്നെ ആക്രമണത്തിന് ഉപയോഗിച്ച ആയുധം (ഈ കേസില്‍ വടി ആണ് ) കണ്ടെടുത്തിട്ടുണ്ടോ എന്നത്. 27 ദിവസമായി പ്രതി ജയിലില്‍ കിടന്നിട്ടും പോലീസ് ആ വടി കണ്ടെത്തിയിട്ടില്ല.
അടുത്തത് പരിക്കിന്റെ ആഴമാണ്. അത്തരം കാര്യപ്പെട്ട എന്തെങ്കിലും പരിക്ക് ഉള്ളതായി wound certificate ല്‍ പറയുന്നുമില്ല. ആ സമയത്തുള്ള സിസിടിവി ദൃശ്യങ്ങളും, ചാനല്‍ ദൃശ്യങ്ങളും പരിശോധിച്ചാല്‍ കാണുന്നുമില്ല.
പിന്നെ,എന്തിനാണ് ഒരാളെ ജയിലില്‍ ഇടുന്നത്. ജാമ്യം കിട്ടിയ ആള്‍ മുമ്പൊരു കേസില്‍ പോലും പ്രതിയായ വ്യക്തിയല്ല.ഇ ഡി ഉദ്യോഗസ്ഥരെ സ്വാധീനിക്കാനോ സാധ്യമല്ല.
ജാമ്യപേക്ഷയുടെ ഉത്തരവ് ഇതോടൊപ്പം നല്‍കുന്നുണ്ട് , അതില്‍ പ്രോസിക്യൂട്ടര്‍ക്കെതിരെ യാതൊരു പരാമര്‍ശവും ഇല്ല. Custodial interrogation വേണമോ എന്ന ചോദ്യത്തിന് വേണ്ട, എന്നു പറഞ്ഞു. അതാണത്രേ ജാമ്യം കിട്ടാന്‍ കാരണം. പോലീസ് റിപ്പോര്‍ട്ടില്‍ , കസ്റ്റഡിയില്‍ വാങ്ങിയ, ഒരുതവണ അന്വേഷണം നടത്തിയ പ്രതിയെ, ഇനിയും കസ്റ്റഡിയില്‍ ആവശ്യമുണ്ടെങ്കില്‍ പ്രത്യേകം രേഖപ്പെടുത്തണം. അങ്ങനെ രേഖപ്പെടുത്താത്തിടത്തോളം ഒരു പ്രോസിക്യൂട്ടര്‍ക്കും കോടതിയില്‍ custodial interrogation വേണമെന്ന് വെറുതെ പറയാനാകില്ല. സുപ്രധാനമായ കേസുകളില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍, പ്രോസിക്യൂട്ടറെ നേരിട്ട് കണ്ടും, അല്ലെങ്കില്‍ ഫോണ്‍ ചെയ്തും, ജാമ്യം നിഷേധിക്കേണ്ട സാഹചര്യങ്ങള്‍ വിവരിക്കാറുണ്ട്. ഈ കേസില്‍ അങ്ങനെ ഉണ്ടായിട്ടുണ്ടോ..?, കുറിപ്പില്‍ പറയുന്നു.
by Midhun HP News | Jun 29, 2026 | Latest News, കേരളം
ആലപ്പുഴ: ചരിത്രപ്രസിദ്ധമായ ചമ്പകുളം മൂലം വള്ളംകളി ഇന്ന് നടക്കാനിരിക്കെ, കുട്ടനാട് താലൂക്കിന് ഇന്ന് പ്രാദേശിക അവധി ഇല്ല. നേരത്തെ ഇക്കാര്യം കുട്ടനാട് എംഎല്‍എ റെജി ചെറിയാന്‍ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇക്കാര്യം പരിശോധിച്ചു തീരുമാനിക്കാമെന്നു പറഞ്ഞ മുഖ്യമന്ത്രി, പിന്നാലെ ഒരു കാരണവശാലും അവധി കൊടുക്കില്ലെന്ന് പറയുകയും ചെയ്തത് ഏറെ വിവാദമായിരുന്നു.
അതേസമയം, പ്രാദേശിക അവധി അനുവദിക്കാത്തതില്‍ കടുത്ത വിഷമമുണ്ടെന്ന് കുട്ടനാട് എംഎല്‍എ റെജി ചെറിയാന്‍ പറഞ്ഞു. അവധി ലഭിക്കുമെന്നാണ് കരുതിയിരുന്നതെന്നും എന്നാല്‍ അനുമതി കിട്ടാത്തതില്‍ ജനപ്രതിനിധി എന്ന നിലയില്‍ സങ്കടമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഇത് കുട്ടനാടിന്റെ വലിയൊരു ചരിത്രമാണ്. ചെമ്പകശ്ശേരി പള്ളിയില്‍ നിന്ന് ആചാരപ്രകാരം കയറും കൊടിയും ഏറ്റുവാങ്ങി നടത്തുന്ന നാനൂറിലധികം വര്‍ഷത്തെ പാരമ്പര്യമുള്ള വള്ളംകളിയാണിത്. ഇതിന്റെ ചരിത്രം പഠിച്ചാല്‍ കുട്ടനാടിന് മാത്രമല്ല, കേരളത്തിന് മൊത്തം അവധി നല്‍കേണ്ടി വരും. അടുത്ത വര്‍ഷം ശക്തമായി ആവശ്യപ്പെടും. ഈ വര്‍ഷം അവധി ലഭിച്ചില്ലെങ്കിലും വള്ളംകളിയെക്കുറിച്ച് സംസ്ഥാനം മുഴുവന്‍ ഇപ്പോള്‍ ചര്‍ച്ച ചെയ്യുകയാണ്. അതുകൊണ്ട് തന്നെ അടുത്ത വര്‍ഷം ഇതിലും ശക്തമായി കുട്ടനാട്ടുകാര്‍ക്കായി പ്രാദേശിക അവധി ആവശ്യപ്പെടുമെന്നും അത് നല്‍കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരാകുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
വള്ളംകളിക്ക് അവധി ചോദിച്ചതുമായി ബന്ധപ്പെട്ട് ഉണ്ടായ അനാവശ്യ വിവാദങ്ങളിലും തര്‍ക്കങ്ങളിലും തനിക്ക് വ്യക്തിപരമായി വലിയ വിഷമമുണ്ട്. ഒരു നല്ല കാര്യം ചെയ്യാന്‍ ഇറങ്ങുമ്പോള്‍ ഇത്തരം പ്രതിസന്ധികള്‍ ഉണ്ടാകുന്നത് സങ്കടകരമാണെന്നും റെജി ചെറിയാന്‍ പറഞ്ഞു.
ചമ്പക്കുളം മൂലം വള്ളംകളി നടക്കുന്ന 29നു കുട്ടനാട് താലൂക്കിനു പ്രാദേശിക അവധി അനുവദിക്കണമെന്നു സബ്മിഷന്‍ അവതരിപ്പിച്ച കുട്ടനാട് എംഎല്‍എ റെജി ചെറിയാനു നിയമസഭയില്‍ മുഖ്യമന്ത്രി വിഡി സതീശന്‍ നല്‍കിയ മറുപടി വിവാദമായിരുന്നു.’പരിശോധിച്ചു തീരുമാനിക്കാ’മെന്നു സബ്മിഷനു മറുപടി പറഞ്ഞ മുഖ്യമന്ത്രി സീറ്റില്‍ ഇരിക്കുന്നതിനിടെ, അടുത്തിരുന്ന മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടിയോട് ‘ഒരു കാരണവശാലും കൊടുക്കില്ല’ എന്നു പറയുന്ന വിഡിയോ ക്ലിപ് പ്രചരിച്ചതോടെയാണു വിവാദമുണ്ടായത്.

by Midhun HP News | Jun 29, 2026 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്ത് വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ പുകയുന്നതിനിടെ നിയമസഭാ സമ്മേളനം ഇന്ന് പുനരാരംഭിക്കും. ഭരണ-പ്രതിപക്ഷ ഭേദമന്യേ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നെങ്കിലും, സര്‍ക്കാര്‍ തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുകയാണ്. വിവാദമായ നികുതി ഇളവ് ഉള്‍പ്പെടുത്തിയ ധനബില്‍ ഈ സമ്മേളനത്തില്‍ തന്നെ പാസാക്കാനാണ് സര്‍ക്കാരിന്റെ നീക്കം.
ഇതിന്റെ ഭാഗമായി വിവിധ വകുപ്പുകളുടെ ധനാഭ്യര്‍ഥനയും സഭയുടെ പരിഗണനയ്‌ക്കെത്തും. വീര്യം കുറഞ്ഞ മദ്യത്തിന് സര്‍ക്കാര്‍ പ്രഖ്യാപിച്ച നികുതിയിളവും അതുമായി ബന്ധപ്പെട്ട വിവാദങ്ങളും ഇന്നത്തെ സഭാ നടപടികളില്‍ പ്രധാന ചര്‍ച്ചാ വിഷയമായേക്കും. മറ്റന്നാള്‍ ആണ് ധനബില്‍ നിയമസഭയില്‍ പാസാക്കുന്നത്. ബില്‍ പരിഗണനയ്ക്ക് വരുമ്പോള്‍ സഭയ്ക്കുള്ളില്‍ ശക്തമായ പ്രതിഷേധം ഉയര്‍ത്താനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.
എസ്‌കൈസിന്റേതുള്‍പ്പെടെ വിവിധ വകുപ്പുകളുടെ ധനാഭ്യര്‍ഥന ചര്‍ച്ചകളും ചോദ്യോത്തര വേളയുമാണ് ഇന്നത്തെ പ്രധാന അജണ്ട. ആഭ്യന്തരം, വിദ്യാഭ്യാസം, എക്‌സൈസ്, വ്യവസായം തുടങ്ങിയ സുപ്രധാന വകുപ്പുകളുടെ ധനാഭ്യര്‍ത്ഥനകളിന്മേല്‍ ഇന്ന് സഭയില്‍ വിശദമായ ചര്‍ച്ച നടക്കും. സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരിന്റെ ‘പിഎം ശ്രീ’ പദ്ധതി അടക്കമുള്ള വിഷയങ്ങള്‍ ചോദ്യോത്തര വേളയില്‍ ഉന്നയിക്കപ്പെടും.
ഗതാഗത സുരക്ഷയുമായി ബന്ധപ്പെട്ട സുപ്രധാനമായ ഒരു വിഷയം ഇന്ന് സഭയുടെ ശ്രദ്ധ ക്ഷണിക്കലായി വരുന്നുണ്ട്. വേഗത കുറഞ്ഞവ ഉള്‍പ്പെടെ എല്ലാവിധ ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍ക്കും ഹെല്‍മറ്റ് കര്‍ശനമായി നിര്‍ബന്ധമാക്കണമെന്ന ആവശ്യമാണ് സഭയുടെ ശ്രദ്ധയില്‍ കൊണ്ടുവരുന്നത്.
സംസ്ഥാനത്തെ ബാധിക്കുന്ന ഏതെങ്കിലും പ്രധാനപ്പെട്ട ജനകീയ വിഷയം മുന്‍നിര്‍ത്തി സര്‍ക്കാരിനെതിരെ അടിയന്തര പ്രമേയം കൊണ്ടുവരാനും പ്രതിപക്ഷം ഇന്ന് ആലോചിക്കുന്നുണ്ട്. മദ്യനയത്തിലെ പ്രതിഷേധങ്ങള്‍ക്കൊപ്പം അടിയന്തര പ്രമേയം കൂടി വരുന്നതോടെ ഇന്നത്തെ നിയമസഭാ സമ്മേളനം പ്രക്ഷുബ്ധമാകാനാണ് സാധ്യത.

by Midhun HP News | Jun 29, 2026 | Latest News, കേരളം
തൃശൂര്‍: വാഹനാപകടത്തില്‍ പരിക്കേറ്റ് മസ്തിഷ്‌ക മരണം സംഭവിച്ച യുവതിയുടെ അവയവങ്ങള്‍ ദാനം ചെയ്യും. വടക്കാഞ്ചേരി പുല്ലാനിക്കാട് വാണിയം കിഴക്കേല്‍ വിന്‍സെന്റിന്റെ മകള്‍ നവോമി (23) ക്കാണ് മസ്തിഷ്‌കമരണം സ്ഥിരീകരിച്ചത്. അവയവ ദാനത്തിനായി ബന്ധുക്കള്‍ സമ്മതപത്രം കൈമാറി.
കഴിഞ്ഞ മാസം 25ന് കൊട്ടാരക്കര വാളകത്ത് കാറും പാഴ്സല്‍ ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ് തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു നവോമി. 24ന് രാത്രി അമ്മ ജിപ്സിയും സഹോദരന്‍ ജോയലും ചേര്‍ന്ന് തിരുവനന്തപുരത്തേക്ക് ജോലി ആവശ്യത്തിന് പോകുമ്പോഴാണ് പുലര്‍ച്ചെ നാലുമണിയോടെ അപകടം സംഭവിച്ചത്.
ഗുരുതരമായി പരുക്കേറ്റ നവോമിയെ കൊട്ടാരക്കര വിജയ ഹോസ്പ്പിറ്റലും തുടര്‍ന്ന് തിരുവനന്തപുരം കിംസ് ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു. അപകടത്തില്‍ അമ്മയ്ക്കും സഹോദരനും പരിക്കേറ്റിരുന്നു. ഖോ ഖോ താരമായിരുന്ന നവോമി രജിഷ വിജയന്‍ പ്രധാന വേഷത്തിലെത്തിയ ‘ഖോ ഖോ’ എന്ന സിനിമയിലും അഭിനയിച്ചിട്ടുണ്ട്. തൃശൂര്‍ സെന്റ് തോമസ് കോളജിലെ സൈക്കോളജിയില്‍ പി.ജി. ബിരുദം നേടി ആദ്യമായി കിട്ടിയ ജോലിക്കായി തിരുവനന്തപുരത്തേക്ക് പോകുമ്പോഴായിരുന്നു അപകടം. അച്ഛന്‍ വിന്റ്സെന്റ് ഡ്രൈവറാണ്. അമ്മ ജീപ്‌സി ജിം ട്രെയിനറും, സഹോദരങ്ങള്‍: എയ്ഞ്ചല്‍ (അധ്യാപിക, എറണാകുളം), ജോയല്‍ (തൃശൂര്‍ സെന്റ് തോമസ് കോളജ് വിദ്യാര്‍ഥി).
by Midhun HP News | Jun 29, 2026 | Latest News, ജില്ലാ വാർത്ത, മരണം
ആറ്റിങ്ങൽ: കടുവയിൽ വെള്ളുർക്കോണം റിജാ ഭവനിൽ (സി.റ്റി.ആർ.എ 29) വി രാമചന്ദ്രൻ (66) അന്തരിച്ചു.
ഭാര്യ: ജെ റീജ
മക്കൾ: ആർ.എസ് ഇന്ദ്രജിത്ത് (ആർമി), ആർ.എസ് രേഷ്മ, അശ്വതി ചന്ദ്രൻ, അഷ്ടമി ചന്ദ്രൻ.
മരുമക്കൾ: എസ് അപർണ്ണ, ബി ശ്രീജേഷ്, ബി.എസ് ആദിത്ത്.
സഞ്ചയനം: ചൊവാഴ്ച രാവിലെ 9 മണിക്ക്.
Recent Comments