കടുത്ത വേനല്‍ച്ചൂട്: കുഞ്ഞുങ്ങളെ അങ്കണവാടിയില്‍ വരാന്‍ നിര്‍ബന്ധിക്കരുതെന്ന് ബാലാവകാശ കമ്മീഷന്‍

കടുത്ത വേനല്‍ച്ചൂട്: കുഞ്ഞുങ്ങളെ അങ്കണവാടിയില്‍ വരാന്‍ നിര്‍ബന്ധിക്കരുതെന്ന് ബാലാവകാശ കമ്മീഷന്‍

തിരുവനന്തപുരം: കടുത്ത വേനല്‍ ചൂട് ആയതിനാല്‍ കുഞ്ഞുങ്ങളെ അങ്കണവാടിയില്‍ വരാന്‍ നിര്‍ബന്ധിക്കരുതെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷന്‍. വരാതിരിക്കുന്ന കുട്ടികള്‍ക്ക് പോഷാകാഹാരമുള്‍പ്പടെയുള്ള ആനുകൂല്യങ്ങള്‍ വീടുകളില്‍ എത്തിച്ച് നല്‍കണമെന്നും കമ്മീഷന്‍ നിര്‍ദേശിച്ചു.

അങ്കണവാടിയിലെത്തുന്ന കുട്ടികള്‍ക്ക് ഇടയ്ക്ക് വെള്ളം നല്‍കണം. തീരുമാനങ്ങള്‍ പതിനഞ്ചുദിവസത്തിനുള്ളില്‍ നടപ്പിലാക്കി വിവരം അറിയിക്കണമെന്നും വനിത ശിശുവികസനവകുപ്പ് ഡയറക്ടര്‍ക്കും തദ്ദേശ സ്വയം ഭരണപ്രിന്‍സിപ്പല്‍ക്കും ബാലവകാശ കമ്മീഷന്‍ നിര്‍ദേശം നല്‍കി. ഷീറ്റ് ഉപയോഗിച്ച് മേല്‍ക്കൂര നിര്‍മിച്ചിട്ടുള്ളതും വായു സഞ്ചാരം ഇല്ലാത്തതുമായ അങ്കണവാടികള്‍ തുറന്നുപ്രവര്‍ത്തിക്കരുതെന്നും നിര്‍ദേശമുണ്ട്. അഡ്വ. എ സുരേഷ് കുമാറിന്റെ പരാതിയിലാണ് ബാലാവകാശ കമ്മീഷന്റെ ഉത്തരവ്.

‘ഐപിഎല്ലിനെക്കുറിച്ച് കുക്കിന് വലിയ പിടിയില്ല, ഈ തണുപ്പില്‍ കൗണ്ടി കളിച്ചിട്ട് എന്തു കാര്യം’

‘ഐപിഎല്ലിനെക്കുറിച്ച് കുക്കിന് വലിയ പിടിയില്ല, ഈ തണുപ്പില്‍ കൗണ്ടി കളിച്ചിട്ട് എന്തു കാര്യം’

ബംഗളൂരു: ടി20 ലോകകപ്പില്‍ ശ്രദ്ധേയ പ്രകടനം നടത്തിയ ഇംഗ്ലണ്ട് താരം ജേക്കബ് ബേതേല്‍ ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു താരമാണ്. എന്നാല്‍ ഇതുവരെയായി താരത്തിനു കാര്യമായ അവസരങ്ങള്‍ കിട്ടിയിട്ടില്ല. ഈ പശ്ചാത്തലത്തില്‍ ബേതേല്‍ ഐപിഎല്‍ ഒഴിവാക്കി ഇംഗ്ലണ്ടിലേക്ക് തിരിച്ചു വന്ന് കൗണ്ടി ക്രിക്കറ്റ് കളിക്കണമെന്നു മുന്‍ ഇംഗ്ലണ്ട് നായകനും ഇതിഹാസ താരവുമായ അലിസ്റ്റര്‍ കുക്ക് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കുക്കിന്റെ ഈ അഭിപ്രായത്തോടെ വിയോജിപ്പുമായി മുന്‍ ഇംഗ്ലണ്ട് നായകന്‍ കെവിന്‍ പീറ്റേഴ്‌സന്‍ രംഗത്തെത്തിയതോടെ ചര്‍ച്ച കേറിയങ്ങ് കൊളുത്തിയിരിക്കുകയാണ് ഇപ്പോള്‍.

കുക്ക് അങ്ങനെയൊരു നിര്‍ദ്ദേശം വച്ചെങ്കിലും ബേതേല്‍ ഐപിഎല്ലില്‍ തുടരാന്‍ തന്നെയാണ് തീരുമാനിച്ചിരിക്കുന്നത്. അതിനിടെയാണ് കുക്കിന്റെ അഭിപ്രായം തള്ളി പീറ്റേഴ്‌സന്‍ രംഗത്തു വന്നത്.

കരിയറില്‍ ഇതുവരെ ഐപിഎല്‍ കളിക്കാത്ത താരമാണ് കുക്ക്. അതിനാല്‍ തന്നെ അദ്ദേഹത്തിനു ഐപിഎല്ലില്‍ എന്താണ് നടക്കുന്നത് എന്നതിനെപ്പറ്റി വലിയ ധാരണയൊന്നുമില്ലെന്നും ബേതേല്‍ ഐപിഎല്ലില്‍ തുടരണമെന്നും പീറ്റേഴ്‌സന്‍ വ്യക്തമാക്കി.

‘ഐപിഎല്‍ എങ്ങനെയാണെന്നു അലിസ്റ്റര്‍ കുക്കിനു ഒരു ധാരണയുമില്ല. ലോകത്തിലെ ഏറ്റവും മികച്ച താരങ്ങള്‍ക്കിടയില്‍ ദിവസങ്ങളോളം കഴിയുന്നതിന്റെ അനുഭവമൊന്നും കുക്കിനെ സംബന്ധിച്ച് ഇല്ല. അതിനാല്‍ തന്നെ ബേതേലിനെക്കുറിച്ച് അദ്ദേഹം പറഞ്ഞ കാര്യത്തിനു ആരു വില കല്‍പ്പിക്കുന്നു. ജേക്കബ് നീ ഇന്ത്യയില്‍ തന്നെ തുടരുക. നിനക്ക് ഇപ്പോള്‍ അവസരം കിട്ടുന്നില്ലായിരിക്കാം. കളിക്കുന്നില്ലെങ്കില്‍ പോലും നിനക്ക് വലിയ കാര്യങ്ങള്‍ പഠിക്കാനുള്ള അവസരമാണ് മുന്നിലുള്ളത്. അതില്‍ നിന്നു പാഠങ്ങള്‍ ഉള്‍ക്കൊണ്ട് കൂടുതല്‍ മികച്ച താരമായി മാറുമെന്നു എനിക്കുറപ്പാണ്’- പീറ്റേഴ്‌സന്‍ എക്‌സ് പോസ്റ്റില്‍ വ്യക്തമാക്കി.

അതിനിടെ കുക്കിനെ അനുകൂലിച്ച് സംസാരിച്ച ഒരു ആരാധകനു പീറ്റേഴ്‌സന്‍ ശക്തമായ ഭാഷയില്‍ മറുപടി നല്‍കുന്നുമുണ്ട്. കുക്കിന്റെ അഭിപ്രായത്തോടാണ് തനിക്ക് യോജിപ്പെന്നായിരുന്നു ആരാധകന്റെ കമന്റ്. കെപി താങ്കളോട് യോജിക്കാന്‍ സാധിക്കില്ലെന്നും ആരാധകന്‍ പറയുന്നു. എല്ലാ മത്സരത്തിലും പുറത്തിരിക്കുന്നതുകൊണ്ട് പ്രത്യേകിച്ച് എന്തുകാര്യമെന്നും കളിക്കാന്‍ അവസരം കിട്ടുകയാണു വേണ്ടതെന്നും അല്ലാതെ നെറ്റ്‌സില്‍ റണ്‍സ് അടിച്ചതുകൊണ്ടു കാര്യമില്ലെന്നും ആരാധകന്‍ ചൂണ്ടിക്കാട്ടുന്നു. ഇതിന് പീറ്റേഴ്‌സന്‍ നല്‍കിയ മറുപടി ഇങ്ങനെ.

‘ലോകത്തിലെ ഏറ്റവും മികച്ച താരങ്ങള്‍ക്കൊപ്പം പരിശീലക്കാന്‍ അവസരമുണ്ട്. ലോകത്തെ മികച്ച താരങ്ങളുടെ ക്രിക്കറ്റ് ഏറ്റവും അടുത്തു നിന്നു കാണാം. ലോകത്തിലെ ഏറ്റവും മികച്ച പരിശീലകരോടു നിരന്തരം സംസാരിക്കാനുള്ള അവസരമുണ്ട്. ലോകത്തിലെ ഏറ്റവും മികച്ച താരങ്ങളുമായി ദീര്‍ഘകാലത്തേക്ക് സൗഹൃദമുണ്ടാക്കാനുള്ള അവസരവും ലഭിക്കുന്നു. ഭാവിയില്‍ ഇന്ത്യയില്‍ പര്യടനത്തിനു വരുന്ന ഇംഗ്ലണ്ട് ടീമില്‍ ബേതേലുമുണ്ടാകും. അപ്പോള്‍ അദ്ദേഹത്തിനു ഇവിടുത്തെ സാഹചര്യങ്ങളുമായി എളുപ്പം പരിചിതമാകാന്‍ ഐപിഎല്‍ സഹായകമാകും. ഏപ്രില്‍ മാസത്തെ തണുപ്പില്‍ ഡെര്‍ബിയില്‍ പോയി കൗണ്ടി കളിക്കുന്നതാണ് ഐപിഎല്ലിനേക്കാള്‍ മികച്ചത് എന്നാണ് നിങ്ങള്‍ കരുതുന്നത് എങ്കില്‍ എനിക്കൊന്നും ചെയ്യാന്‍ കഴിയില്ല’- പീറ്റേഴ്‌സന്‍ വ്യക്തമാക്കി.

ഐപിഎല്ലില്‍ ഇലവനില്‍ അവസരം കിട്ടിയിട്ടില്ലെങ്കിലും ഇത്രയും ദിവസം കൊണ്ടു തന്നെ തന്റെ കളിയില്‍ പ്രകടമായ വ്യത്യാസം വന്നിട്ടുണ്ടെന്നാണ് ബേതേലും പറയുന്നത്. അതിനാല്‍ തുടര്‍ന്നും ആര്‍സിബിക്കൊപ്പം തുടരാന്‍ തന്നെയാണ് തന്റെ തീരുമാനമെന്നും ബേതേല്‍ വ്യക്തമാക്കി.

തിരുവനന്തപുരത്ത് വിദ്യാര്‍ഥിനിക്ക് പാമ്പു കടിയേറ്റു

തിരുവനന്തപുരത്ത് വിദ്യാര്‍ഥിനിക്ക് പാമ്പു കടിയേറ്റു

തിരുവനന്തപുരം: പോത്തന്‍കോട് വിദ്യാര്‍ഥിനിക്ക് പാമ്പുകടിയേറ്റു. വേങ്ങോട് സ്വദേശി ദുര്‍ഗ (18)യ്ക്കാണ് കടിയേറ്റത്.

അമ്മൂമ്മയുടെ വീട്ടില്‍ നിന്നു സ്വന്തം വീട്ടിലേക്ക് മടങ്ങുന്നതിനിടെ വേങ്ങോടു വച്ചാണ് ദുര്‍ഗയ്ക്കു പാമ്പിന്റെ കടിയേറ്റത്. ഇന്ന് വൈകീട്ടാണ് സംഭവം. ഇടവഴിയില്‍ വച്ച് ഇടതു കാലിലെ വിരലിലാണ് കടിയേറ്റത്. പെണ്‍കുട്ടിയെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിലവില്‍ ആരോഗ്യ നില തൃപ്തികരമാണ്.

കനത്ത ചൂട്: കൊല്ലത്ത് നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

കനത്ത ചൂട്: കൊല്ലത്ത് നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

കൊല്ലം: കനത്ത ചൂടിനെ തുടര്‍ന്ന് നാളെ കൊല്ലം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. പൊതുപരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും അവധി ബാധകമല്ലെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

സംസ്ഥാനത്ത് ഉഷ്ണതരംഗ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കൊല്ലം, തൃശൂര്‍, പാലക്കാട് ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്നും നാളെയും ഉഷ്ണതരംഗത്തിന് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.

പാലക്കാട് ജില്ലയില്‍ ഇന്നും നാളെയും താപനില 41 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നേക്കാം. ഈ ദിവസങ്ങളില്‍ കൊല്ലം, തൃശൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില 40 ഡിഗ്രി സെല്‍ഷ്യസ് വരെ രേഖപ്പെടുത്തുമെന്നും കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നു. കോട്ടയം, പത്തനംതിട്ട, എറണാകുളം, കോഴിക്കോട് ജില്ലകളില്‍ ഉയര്‍ന്ന താപനില 38 ഡിഗ്രി വരെയും ആലപ്പുഴ, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ 37 ഡിഗ്രി സെല്‍ഷ്യസ് വരെയും രേഖപ്പെടുത്തുമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം ജില്ലയില്‍ 36 ഡിഗ്രി സെല്‍ഷ്യസ് വരെയും താപനില ഉയരാന്‍ സാധ്യതയുണ്ട്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. സാധാരണയേക്കാള്‍ നാലു മുതല്‍ അഞ്ചു ഡിഗ്രി വരെ താപനില ഉയരാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

നിയന്ത്രണം വിട്ട് ബൈക്ക് മെട്രോയുടെ മീഡിയനിലേക്ക് ഇടിച്ചു കയറി; യുവാവ് മരിച്ചു

നിയന്ത്രണം വിട്ട് ബൈക്ക് മെട്രോയുടെ മീഡിയനിലേക്ക് ഇടിച്ചു കയറി; യുവാവ് മരിച്ചു

കൊച്ചി: തൃപ്പൂണിത്തുറയില്‍ നിയന്ത്രണം വിട്ട് ബൈക്ക് മെട്രോയുടെ മീഡിയനിലേക്ക് ഇടിച്ചു കയറി യുവാവിന് ദാരുണാന്ത്യം. തൃപ്പൂണിത്തുറ തെക്കുംഭാഗം ചിത്രാ നഗര്‍ ആളൂക്കാരന്‍ വീട്ടില്‍ ബിജുവിന്റെയും നിഖി ഉറുമീസിന്റെയും മകന്‍ ഹോര്‍മിസ് മാത്യു (24) ആണ് മരിച്ചത്.

ഇന്ന് പുലര്‍ച്ചെ 1.45 ഓടെയാണ് സംഭവം. ചമ്പക്കര പേട്ട ഭാഗത്ത് 953-ാം നമ്പര്‍ മെട്രോ തൂണിനു സമീപം വച്ച് ഹോര്‍മിസിന്റെ ബൈക്ക് ഇടിച്ചുകയറുകയായിരുന്നു.

തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഹോര്‍മിസിനെ ഉടന്‍ വൈറ്റിലയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തൃപ്പൂണിത്തുറയില്‍ നിന്ന് വൈറ്റിലയിലുള്ള സുഹൃത്തിന്റെ വീട്ടിലേക്ക് പോവുകയായിരുന്നു എന്നാണ് വിവരം.