വരുന്നു… ബാങ്ക് ഓഫ് ഇന്ത്യയിൽ അവസരം; 779 ക്രെഡിറ്റ് ഓഫീസർ ഒഴിവുകൾ

വരുന്നു… ബാങ്ക് ഓഫ് ഇന്ത്യയിൽ അവസരം; 779 ക്രെഡിറ്റ് ഓഫീസർ ഒഴിവുകൾ

പൊതുമേഖലാ ബാങ്കായ ബാങ്ക് ഓഫ് ഇന്ത്യ (BOI) വിവിധ ക്രെഡിറ്റ് ഓഫീസർ തസ്തികകളിലേക്ക് 779 ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. പൂർണമായ വിജ്ഞാപനം ഉടൻ പുറത്തിറങ്ങും. ബാങ്കിങ് മേഖലയിലെ പ്രവൃത്തിപരിചയമുള്ള ഉദ്യോഗാർഥികൾക്ക് മികച്ച അവസരമാണിത്. ഓൺലൈൻ വഴി ജൂൺ 30 മുതൽ അപേക്ഷ സമർപ്പിക്കാം.

ഒഴിവുകൾ
ക്രെഡിറ്റ് ഓഫീസർ (MMGS-II)

ക്രെഡിറ്റ് ഓഫീസർ (MMGS-III)

സീനിയർ ക്രെഡിറ്റ് ഓഫീസർ (SMGS-IV)

മറ്റ് ക്രെഡിറ്റ് സംബന്ധമായ തസ്തികകൾ

വിദ്യാഭ്യാസ യോഗ്യത
ക്രെഡിറ്റ് ഓഫീസർ

അംഗീകൃത സർവകലാശാലയിൽ നിന്ന് ഏതെങ്കിലും വിഷയത്തിൽ 60% മാർക്കോടെ ബിരുദം (SC/ST/OBC/PwBD വിഭാഗങ്ങൾക്ക് 55%).

കൂടാതെ CA / CFA / CMA (ICWA) അല്ലെങ്കിൽ MBA / PGDBM / രണ്ട് വർഷത്തെ ഫുൾടൈം പി.ജി. ബിരുദം (ബാങ്കിങ്, ഫിനാൻസ്, ക്രെഡിറ്റ് അനുബന്ധ മേഖലകൾ) ഉണ്ടായിരിക്കണം.

ബന്ധപ്പെട്ട ബാങ്കിങ്/ക്രെഡിറ്റ് മേഖലയിലെ പ്രവൃത്തിപരിചയം നിർബന്ധമാണ്.

സീനിയർ ക്രെഡിറ്റ് ഓഫീസർ

ഏതെങ്കിലും വിഷയത്തിൽ 60% മാർക്കോടെ ബിരുദം (സംവരണ വിഭാഗങ്ങൾക്ക് 55%).

MBA/PGDBM/രണ്ട് വർഷത്തെ ഫുൾടൈം മാസ്റ്റർ ബിരുദം അല്ലെങ്കിൽ CA/CFA/CMA(ICWA) യോഗ്യത.

ബന്ധപ്പെട്ട മേഖലയിൽ ആവശ്യമായ പ്രവൃത്തിപരിചയം വേണം.

അപേക്ഷകരുടെ പ്രായപരിധി 25 മുതൽ 40 വയസ്സ് വരെയാണ്. പ്രതിമാസ ശമ്പളം 64,820 മുതൽ 1,20,940 രൂപ വരെ ലഭിക്കും. അപേക്ഷാ ഫീസ് ജനറൽ, ഒബിസി, ഇഡബ്ല്യുഎസ് വിഭാഗങ്ങൾക്ക് 850 രൂപയും എസ്‌സി, എസ്‌ടി, ഭിന്നശേഷി വിഭാഗങ്ങൾക്ക് 175 രൂപയുമാണ്..

അപേക്ഷിക്കേണ്ട വിധം

ബാങ്ക് ഓഫ് ഇന്ത്യയുടെ ഔദ്യോഗിക വെബ്സൈറ്റിലെ Career/Recruitment വിഭാഗത്തിൽ പ്രവേശിക്കുക.

Credit Officer Recruitment 2026 തിരഞ്ഞെടുക്കുക.

ഇ-മെയിൽ ഐഡിയും മൊബൈൽ നമ്പറും ഉപയോഗിച്ച് രജിസ്റ്റർ ചെയ്യുക.

അപേക്ഷാ ഫോം പൂരിപ്പിച്ച് ആവശ്യമായ രേഖകൾ അപ്‌ലോഡ് ചെയ്യുക.

ഫീസ് അടച്ച് അപേക്ഷ സമർപ്പിച്ച ശേഷം പ്രിന്റ് ഔട്ട് സൂക്ഷിക്കുക.

ഹൈവേയില്‍ കാര്‍ പിന്നോട്ടെടുക്കുന്നതിനിടെ എസ് യു വി വന്നിടിച്ചു, ഒരു കുടുംബത്തിലെ നാല് പേര്‍ക്ക് ദാരുണാന്ത്യം

ഹൈവേയില്‍ കാര്‍ പിന്നോട്ടെടുക്കുന്നതിനിടെ എസ് യു വി വന്നിടിച്ചു, ഒരു കുടുംബത്തിലെ നാല് പേര്‍ക്ക് ദാരുണാന്ത്യം

ലഖ്‌നൗ: ആറുവരി പാതയില്‍ പിന്നിലോട്ട് എടുത്ത കാറില്‍ മറ്റൊരു വാഹനം ഇടിച്ച് ഒരു കുടുംബത്തിലെ നാല് പേര്‍ക്ക് ദാരുണാന്ത്യം. അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ഉത്തര്‍ പ്രദേശിലെ സഹരണ്‍പൂരില്‍ വെള്ളിയാഴ്ചയായിരുന്നു അപകടം. അപകടത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പുറത്തുവന്നിട്ടുണ്ട്.

ഡെറാഡൂണ്‍-പഞ്ച്കുല ആറുവരിപ്പാതയില്‍ സഹാറന്‍പൂരിലെ റാംപൂര്‍ മണിഹരണിലാണ് സംഭവം. ഹൈവേയില്‍ കാര്‍ പിന്നിലേക്ക് എടുക്കുന്നതിനിടെ പുറകില്‍ നിന്നുവന്ന എസ്യുവി കാര്‍ വന്നിടിക്കുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് കാര്‍ സമീപത്തുള്ള ഡിവൈഡറില്‍ ഇടിച്ച് റോഡിന് കുറുകെ മറിഞ്ഞ് മറ്റൊരു ഡിവൈഡറില്‍ ഇടിച്ചു. എസ്യുവി റോഡില്‍ തലകീഴായി മറിയുകയും ചെയ്തു. ഹരിയാന സ്വദേശികളായ ചരണ്‍ സിങ്, ഭാര്യ സുദേഷ്, മരുമകള്‍ പ്രീതി, ചെറുമകന്‍ ശിവാന്‍ഷ് എന്നിവരാണ് മരിച്ചത്. കാറിലുണ്ടായിരുന്ന മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

ഹരിയാനയിലെ സോണിപത് ജില്ലയിലെ ബഹാദൂര്‍ഗഢില്‍ നിന്നുള്ളവരാണ് അപകടത്തില്‍പ്പെട്ടതെന്നും ഹരിദ്വാറിലേക്ക് യാത്രക്കിടെയായിരുന്നു സംഘമെന്നും പൊലീസ് പറഞ്ഞു. റാംപൂര്‍ മണിഹരണ്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ഹല്‍ഗോയ ഗ്രാമത്തിന് സമീപം അപകടം. അപകടത്തില്‍ അന്വേഷണം ആരംഭിച്ചതായും പൊലീസ് പറഞ്ഞു. അപകടമുണ്ടാക്കിയ രണ്ട് കാറുകളും പിടിച്ചെടുത്തു. ഡ്രൈവര്‍ക്കെതിരെ നിയമനടപടി സ്വീകരിച്ചതായും പൊലീസ് പറഞ്ഞു.

ഇര്‍ഷാദ് അഹമ്മദ് പേരുമാറ്റി ‘രാഹുല്‍’ ആയി; യുവതിയെ വിവാഹ വാഗ്ദാനം ചെയ്ത് നിരവധി തവണ പീഡിപ്പിച്ചു; കേസ്

ഇര്‍ഷാദ് അഹമ്മദ് പേരുമാറ്റി ‘രാഹുല്‍’ ആയി; യുവതിയെ വിവാഹ വാഗ്ദാനം ചെയ്ത് നിരവധി തവണ പീഡിപ്പിച്ചു; കേസ്

ലഖ്‌നൗ: മതം മറച്ചുവച്ച് യുവതിയെ ലൈംഗികമായി ചൂഷണം ചെയ്തയാള്‍ക്കെതിരെ കേസ് എടുത്ത് ഉത്തര്‍പ്രദേശ് പൊലീസ്. ലഖ്‌നൗ സ്വദേശിയായ ഇര്‍ഷാദ് അഹമ്മദ് എന്ന യുവാവ് ആണ് രാഹുല്‍ എന്ന പേര് ഉപയോഗിച്ച് സൗഹൃദം സ്ഥാപിച്ച ശേഷം യുവതിയെ വിവാഹ വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചത്. യുവതിയെ മതം മാറാന്‍ പ്രേരിപ്പിച്ചതിനും ഇയാള്‍ക്കെതിരെ കേസ് എടുത്തതായി പൊലിസ് പറഞ്ഞു.

ഹിന്ദു സമുദായത്തില്‍പ്പെട്ട ‘രാഹുല്‍’ എന്ന പേരിലാണ് ഇര്‍ഷാദ് യുവതിയുമായി സൗഹൃദത്തിലായത്. 2022ല്‍ ഇന്‍സ്റ്റഗ്രാം വഴിയായിരുന്നു പരിചയം. പിന്നാലെ വിവാഹ വാഗ്ദാനം ചെയ്ത് യുവതിയെ നിരവധി തവണ ലൈംഗികമായി പീഡിപ്പിച്ചു. യുവതിയുടെ സ്വകാര്യദൃശ്യങ്ങള്‍ പകര്‍ത്തിയ ഇയാള്‍ പലതവണ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചതായും യുവതി പറയുന്നു. വിവാഹം വൈകിയതോടെ പൊലീസിനെ സമീപിക്കുമെന്ന് പറഞ്ഞതോടെ ജനുവരി 26ന് ലഖ്നൗവിലെ ക്ഷേത്രത്തില്‍ വെച്ച് ഇരുവരും വിവാഹം കഴിച്ചതായും വഒരു വാടകവീട്ടില്‍ താമസം തുടങ്ങിയതായും യുവതിയുടെ പരാതിയില്‍ പറയുന്നു. ദിവസങ്ങള്‍ക്ക് ശേഷം ഇയാളുടെ കുടുംബാംഗങ്ങളുമായി ബന്ധപ്പെട്ടപ്പോഴാണ് യഥാര്‍ഥ പേര് ‘ഇര്‍ഷാദ് അഹമ്മദ്’ എന്നാണെന്ന് മനസിലാക്കിയതെന്ന് യുവതി പറയുന്നു. ഇര്‍ഷാദിന്റെ വീട്ടില്‍ എത്തിയപ്പോള്‍ ഇയാളും കുടുംബവും ചേര്‍ന്ന് തന്നെ മര്‍ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. മതം മാറി നിക്കാഹിന് നിര്‍ബന്ധിച്ചതായും യുവതി പരാതിയില്‍ പറയുന്നു.

ഇയാള്‍ നേരത്തെ വിവാഹിതനാണെന്നും, രണ്ടാം ഭാര്യയായി ജീവിക്കാന്‍ തന്നെ നിര്‍ബന്ധിച്ചതായും യുവതി പറയുന്നു. വാടകയ്ക്ക് താമസിക്കുന്നതിനിടെ സ്വര്‍ണാഭരണങ്ങളും 15,000 രൂപയും ഇയാള്‍ മോഷ്ടിച്ചതായും യുവതി ആരോപിച്ചു. സംഭവത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതായും പ്രതിയെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് അറിയിച്ചു.

‘ഓസിന് പോവണം, കാശ് കൊടുത്ത് ടിക്കറ്റെടുത്തവര്‍ നിന്നും’; കെഎസ്ആര്‍ടിസിയിലെ അനുഭവം പങ്കുവെച്ച് യുവാവ്

‘ഓസിന് പോവണം, കാശ് കൊടുത്ത് ടിക്കറ്റെടുത്തവര്‍ നിന്നും’; കെഎസ്ആര്‍ടിസിയിലെ അനുഭവം പങ്കുവെച്ച് യുവാവ്

കേരളത്തില്‍ കെഎസ്ആര്‍ടിസി ബസിലുണ്ടായ മോശം അനുഭവം പങ്കുവെച്ച് തമിഴ്‌നാട് സ്വദേശിയായ യുവാവ്. തമിഴ്‌നാട്ടില്‍ കിട്ടിയ മര്യാദ തനിക്ക് കേരളത്തില്‍ കിട്ടിയില്ലെന്നാണ് സാമൂഹിക മാധ്യമത്തില്‍ വിഡിയോ പങ്കിട്ട് യുവാവ് പറയുന്നത്. താനൊരു വെള്ളക്കുപ്പി വാങ്ങാന്‍ പുറത്തിറങ്ങി തിരിച്ച് ബസില്‍ കയറിയപ്പോഴേയ്ക്കും സീറ്റ് നഷ്ടമായെന്നും അവിടെ ഒരു കുടുംബം കയറിയിരുന്നുവെന്നും സീറ്റ് തിരികെ ചോദിച്ചിട്ട് കിട്ടിയില്ലെന്നുമാണ് യുവാവിന്റെ പരാതി.

തന്റെ സീറ്റാണെന്ന് പറഞ്ഞപ്പോള്‍ ആ കുടുംബമോ കണ്ടക്ടറോ മറ്റ് യാത്രക്കാരോ തന്നെ പിന്തുണച്ചില്ലെന്നു മാത്രമല്ല വളരെ മോശമായ രീതിയിലാണ് ആളുകള്‍ പ്രതികരിച്ചതെന്നും യുവാവ് പറയുന്നു. ഇതിനിടെ ചുറ്റും നിന്ന സ്ത്രീകളെല്ലാം യുവാവുമായി തര്‍ക്കിക്കുന്നതും വിഡിയോയില്‍ കാണുന്നുണ്ട്. താന്‍ ടിക്കറ്റെടുത്ത് യാത്ര ചെയ്തതാണെന്നാണ് യുവാവ് അവരോട് പറയുന്നത്. എന്നാല്‍ ബുക്ക് ചെയ്ത സീറ്റല്ലല്ലോ എന്നാണ് യാത്രക്കാര്‍ തിരിച്ച് ചോദിക്കുന്നത്.

തൃശൂരില്‍ ആശുപത്രി കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി എംബിബിഎസ് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു; അന്വേഷണം

തൃശൂരില്‍ ആശുപത്രി കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി എംബിബിഎസ് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു; അന്വേഷണം

തൃശൂര്‍: തൃശൂരില്‍ എംബിബിഎസ് വിദ്യാര്‍ഥിനി കെട്ടിടത്തിന്റെ മുകളില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തു. ജൂബിലി മിഷന്‍ ആശുപത്രി ഹോസ്റ്റല്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് ചാടിയാണ് ഒന്നാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തത്. കോട്ടയം സ്വദേശിയ സ്‌നേഹ പൗലോസ് ആണ് മരിച്ചത്. 20 വയസ്സായിരുന്നു.

ഹോസ്റ്റല്‍ ബ്ലോക്കിന്റെ നാലാംനിലയില്‍ നിന്ന് വിദ്യാര്‍ഥിനി താഴേക്ക് ചാടുകായിരുന്നെന്നാണ് വിവരം. ഉടന്‍ തന്നെ കുട്ടിയെ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആത്മഹത്യയുടെ കാരണം വ്യക്തമല്ല. സംഭവത്തിന് പിന്നാലെ ഈസ്റ്റ് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

രാവിലെ പതിനൊന്ന് മണിയോടെയായിരുന്നു സംഭവം. വിവരമറിഞ്ഞ് വിദ്യാര്‍ഥിനിയുടെ വീട്ടുകാര്‍ തൃശൂരിലേക്ക് തിരിച്ചിട്ടുണ്ട്. വിദ്യാര്‍ഥിനിക്ക് എംബിബിഎസ് കോഴ്‌സിനോട് താത്പര്യമുണ്ടായിരുന്നില്ലെന്ന് സഹപാഠികള്‍ പറഞ്ഞു. ഇതാവാം ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.