by Midhun HP News | Jun 29, 2026 | Latest News, ജില്ലാ വാർത്ത, മരണം
ആറ്റിങ്ങൽ: ഗേൾസ് ഹൈസ്കൂൾ ജംഗ്ഷന് സമീപം വട്ടവിളയിൽ VGRA 30, ഭാരതീയത്തിൽ എസ് വിജയകുമാർ (63) അന്തരിച്ചു. സംസ്കാരം ഇന്ന് രാവിലെ പത്തിന് വട്ടവിളയിൽ ഭാരതീയത്തിൽ നടന്നു.
ഭാര്യ: കെ പി ദിവ്യ
മകൾ: ദിയ വിജയ്
ആറ്റിങ്ങൽ നഗരസഭയിൽ രണ്ടു തവണ കൗൺസിലറായിരുന്ന എസ് വിജയകുമാർ ഏറെ നാളായി രോഗബാധിതനായി ചികിത്സയിലായിരുന്നു. കഴിഞ്ഞ ഇരുപതോളം വർഷമായി പൊതുരംഗത്ത് നിന്നും വിട്ടുനിൽക്കുകയായിരുന്നു.
ആറ്റിങ്ങൽ മേഖലയിലെ കോൺഗ്രസിന്റെ സജീവ പ്രവർത്തകനായിരുന്നു എസ് വിജയകുമാർ. കോൺഗ്രസിന്റെയും ഐ എൻ ടി യു സിയുടെയും നേതൃത്വത്തിൽ ഏറെക്കാലം പ്രവർത്തിച്ചിരുന്നു. ഐഎൻടിയുസി സംസ്ഥാന കമ്മിറ്റി അംഗമായിരുന്നു. താലൂക്ക് സെക്രട്ടറിയായും പ്രവർത്തിച്ചു.
യൂത്ത് കോൺഗ്രസ് മണ്ഡലം സെക്രട്ടറി, അർബൻ കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഡയറക്ടർ ബോർഡ് അംഗം, ഖാദി കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ്, മദ്യ തൊഴിലാളി കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡണ്ട്, തിരുവനന്തപുരം ജില്ല പാറ തൊഴിലാളി യൂണിയൻ വൈസ് പ്രസിഡന്റ് തുടങ്ങിയ നിലകളിൽ സജീവ പ്രവർത്തനമാണ് വിജയകുമാർ കാഴ്ചവച്ചത്.
നഗരസഭയിൽ കൗൺസിലർ എന്ന നിലയിൽ എസ് വിജയകുമാറിന്റെ പ്രവർത്തനം എടുത്തു പറയേണ്ടതാണ്.
ജനകീയ പ്രശ്നങ്ങൾ കൗൺസിലിൽ അവതരിപ്പിക്കുന്നതിനും ജനകീയ പ്രക്ഷോഭങ്ങളിലുമൊക്കെ വിജയകുമാർ മുൻനിരയിൽ നിന്നിരുന്നു.
by Midhun HP News | Jun 29, 2026 | Latest News, കേരളം
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്. പവന് 680 രൂപയാണ് കുറഞ്ഞത്. 104,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില. ഗ്രാമിന് ആനുപാതികമായി 85 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാമിന് 13,110 രൂപയാണ് ഇന്നത്തെ വില.
യുഎസ് ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് വര്‍ധിപ്പിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകളും ആഗോള വിപണിയില്‍ എണ്ണവില കുറയുന്നതും അടക്കമുള്ള വിഷയങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്.
വിലക്കയറ്റം നിയന്ത്രിക്കുന്നതിന് യുഎസ് ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് കൂട്ടുമെന്ന റിപ്പോര്‍ട്ടുകളാണ് കഴിഞ്ഞദിവസങ്ങളില്‍ സ്വര്‍ണവില കുറയാന്‍ ഇടയാക്കിയത്. എന്നാല്‍ അമേരിക്ക- ഇറാന്‍ സമാധാന കരാറിനെ തുടര്‍ന്ന് എണ്ണവില ഗണ്യമായി കുറഞ്ഞതും സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നുണ്ട്. ഈ മാസത്തിന്റെ തുടക്കത്തില്‍ 1,14,560 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്.
by Midhun HP News | Jun 29, 2026 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും കാലവര്‍ഷം ശക്തമായി. അടുത്ത അഞ്ച് ദിവസം ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കനത്ത മഴ കണക്കിലെടുത്ത് വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിങ്കളാഴ്ച കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ചൊവ്വാഴ്ച കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ബുധനാഴ്ച കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 115.6 mm മുതല്‍ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.
തിങ്കളാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും ചൊവ്വാഴ്ച ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലും ബുധനാഴ്ച തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും വ്യാഴാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ശക്തമായ മഴ കണക്കിലെടുത്ത് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.
പൊതുജനങ്ങൾക്കുള്ള ജാഗ്രത നിർദേശം
ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദേശാനുസരണം സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കണം.
നദിക്കരകൾ, അണക്കെട്ടുകളുടെ കീഴ്പ്രദേശങ്ങൾ എന്നിവിടങ്ങളിൽ താമസിക്കുന്നവരും അപകടസാധ്യത മുൻകൂട്ടി കണ്ട് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കേണ്ടതാണ്.
ദുരന്തസാധ്യത പ്രദേശങ്ങളിൽ താമസിക്കുന്നവർ നിർബന്ധമായും തങ്ങളുടെ പ്രദേശത്ത് ക്യാമ്പുകൾ തുറന്നു എന്നുറപ്പാക്കേണ്ടതും പകൽ സമയത്ത് തന്നെ അങ്ങോട്ട് മാറി താമസിക്കേണ്ടതുമാണ്. ഇതിനായി തദ്ദേശ സ്ഥാപന, റവന്യൂ അധികാരികളുമായി ബന്ധപ്പെടാവുന്നതാണ്.
ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും മേൽക്കൂര ശക്തമല്ലാത്ത വീടുകളിൽ താമസിക്കുന്നവരും പ്രത്യേക ജാഗ്രത പാലിക്കേണ്ടതാണ്. അപകടാവസ്ഥ മുന്നിൽ കാണുന്നവർ അധികൃതരുമായി ബന്ധപ്പെട്ട് സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി മാറി താമസിക്കണം.
കാറ്റിൽ മരങ്ങൾ കടപുഴകി വീണും പോസ്റ്റുകൾ തകർന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങളെയും ശ്രദ്ധിക്കേണ്ടതാണ്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിച്ച ശക്തമായ കാറ്റിൽ സ്വീകരിക്കേണ്ട മുൻകരുതൽ നടപടികൾ https://sdma.kerala.gov.in/windwarning/ എന്ന ലിങ്കിൽ ലഭ്യമാണ്
ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ ഒരു കാരണവശാലും നദികൾ മുറിച്ചു കടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീൻപിടിക്കാനോ മറ്റ് ആവശ്യങ്ങൾക്കോ ഇറങ്ങാൻ പാടുള്ളതല്ല.
ജലാശയങ്ങൾക്ക് മുകളിലെ മേൽപ്പാലങ്ങളിൽ കയറി കാഴ്ച കാണുകയോ സെൽഫി എടുക്കുകയോ കൂട്ടം കൂടി നിൽക്കുകയോ ചെയ്യാൻ പാടുള്ളതല്ല.
മഴ ശക്തമാകുന്ന അവസരങ്ങളിൽ അത്യാവശ്യമല്ലാത്ത യാത്രകൾ പൂർണമായും ഒഴിവാക്കുക. വെള്ളച്ചാട്ടങ്ങൾ, ജലാശയങ്ങൾ, മലയോര മേഖലകൾ എന്നിവിടങ്ങളിലേക്കുള്ള വിനോദയാത്രകൾ മഴ മുന്നറിയിപ്പ് മാറുന്നത് വരെ പൂർണമായി ഒഴിവാക്കേണ്ടതാണ്.
ജലാശയങ്ങളോട് ചേർന്ന റോഡുകളിലൂടെയുള്ള യാത്രകളിൽ പ്രത്യേക ജാഗ്രത പാലിക്കുക. അറ്റകുറ്റപ്പണികൾ നടക്കുന്ന റോഡുകളിലും ജാഗ്രത പാലിക്കുക. അതിശക്തമായ മഴയുണ്ടാകുന്ന സാഹചര്യത്തിൽ റോഡപകടങ്ങൾ വർധിക്കാൻ സാധ്യത മുന്നിൽ കാണണം. ജലാശയങ്ങൾ കരകവിഞ്ഞ് ഒഴുകുന്നയിടങ്ങളിൽ വാഹനം ഓടിക്കാൻ ശ്രമിക്കരുത്.
സ്വകാര്യ – പൊതു ഇടങ്ങളിൽ അപകടാവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ/പോസ്റ്റുകൾ/ബോർഡുകൾ, മതിലുകൾ തുടങ്ങിയവ സുരക്ഷിതമാക്കേണ്ടതും മരങ്ങൾ കോതി ഒതുക്കുകയും ചെയ്യേണ്ടതാണ്. അപകടാവസ്ഥകൾ അധികൃതരുടെ ശ്രദ്ധയിൽ പെടുത്തേണ്ടതാണ്.
ദുരന്ത സാധ്യത മേഖലയിലുള്ളവർ ഒരു എമർജൻസി കിറ്റ് അടിയന്തരമായി തയ്യാറാക്കി വയ്ക്കേണ്ടതാണ്. കിറ്റ് തയ്യാറാക്കുന്നതിനുള്ള നിർദേശങ്ങൾ https://sdma.kerala.gov.in/…/2020/07/Emergency-Kit.pdf എന്ന ലിങ്കിൽ ലഭിക്കും.
കേരളത്തിലെ എല്ലാ ജില്ലകളിലും 24*7 മണിക്കൂർ പ്രവർത്തിക്കുന്ന താലൂക്ക്, ജില്ലാ കണ്ട്രോൾ റൂമുകൾ ഉണ്ട്. അപകട സാധ്യത മുന്നിൽ കാണുന്ന ഘട്ടത്തിലും സഹായങ്ങൾക്കുമായി 1077,1070 എന്നീ ടോൾ ഫ്രീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ച ജില്ലകളിൽ എങ്ങനെയാണ് മുന്നൊരുക്കങ്ങൾ നടത്തേണ്ടതെന്നും ഏത് തരത്തിലാണ് അലർട്ടുകളെ മനസിലാക്കേണ്ടത് എന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ ഓറഞ്ച് പുസ്തകം 2026 ൽ വിശദീകരിക്കുന്നുണ്ട്. അത് https://sdma.kerala.gov.in/…/Orange-Book-of-Disaster… എന്ന ലിങ്കിൽ ലഭ്യമാണ്.
കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പിൽ മാറ്റങ്ങൾ വരുത്തുന്നതനുസരിച്ച് അലർട്ടുകളിൽ മാറ്റം വരാവുന്നതാണ്. ദുരന്ത നിവാരണ അതോറിറ്റിയുടെ ഫേസ്‌ബുക്ക്, ട്വിറ്റർ പേജുകളും പരിശോധിക്കുക.
by Midhun HP News | Jun 28, 2026 | Latest News, കായികം
ഡാലസ്: ഫിഫ ലോകകപ്പില്‍ ജെ ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ ജോര്‍ദാനെ തോല്‍പ്പിച്ച് അര്‍ജന്റീന. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് അര്‍ജന്റീനയുടെ വിജയം.
19-ാം മിനിറ്റില്‍ ഫ്രീകിക്കിലൂടെ ജിയോവാനി ലോസെല്‍സോയും 31-ാം മിനിറ്റില്‍ പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് ലൗട്ടാരോ മാര്‍ട്ടിനെസും 80-ാം മിനിറ്റില്‍ മെസിയുമാണ് അര്‍ജന്റീനയ്ക്കായി സ്‌കോര്‍ ചെയ്തത്. ലോകകപ്പിലെ ആറാം ഗോളാണ് മെസി നേടിയത്.
ഫ്രീ കിക്കിലൂടെയാണ് മെസി വല ചലിപ്പിച്ചത്. ജോര്‍ദാന് വേ്ണ്ടി 55-ാം മിനിറ്റില്‍ മുസാ അല്‍ തമരിയാണ് ആശ്വാസ ഗോള്‍ നേടിയത്. 60-ാം മിനിറ്റില്‍ ലൗട്ടാരോ മാര്‍ട്ടിനെസിന് പകരക്കാരനായാണ് മെസി കളിക്കളത്തില്‍ ഇറങ്ങിയത്.

by Midhun HP News | Jun 28, 2026 | Latest News, ജില്ലാ വാർത്ത
പോത്തൻകോട്: സമൂഹത്തിൽ വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെ വിദ്യാർത്ഥികളെ സന്നാഹമാക്കുക എന്ന ലക്ഷ്യത്തോടെ പോത്തൻകോട് ലക്ഷ്മി വിലാസം ഹൈസ്കൂൾ വിമുക്തി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസും സന്ദേശ റാലിയും സംഘടിപ്പിച്ചു.
വിദ്യാർത്ഥികളിൽ ലഹരിയുടെ ദൂഷ്യഫലങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി സംഘടിപ്പിച്ച ലഹരിവിരുദ്ധ സന്ദേശ ക്ലാസ്സിൽ പോത്തൻകോട് പഞ്ചായത്ത് ബ്ലോക്ക് മെമ്പറും പി.ടി.എ.പ്രസിഡൻ്റുമായ നയനഷമീർ അദ്ധ്യക്ഷത വഹിച്ചു.
അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ രവീന്ദ്രൻ നായർ ലഹരി വിരുദ്ധ ക്ലാസ്സിന് നേതൃത്വം നൽകി. ലഹരി വസ്തുക്കൾ വ്യക്തി ജീവിതത്തെയും കുടുംബത്തെയും സമൂഹത്തെയും എങ്ങനെ തകർക്കുന്നുവെന്ന് അദ്ദേഹം കുട്ടികൾക്ക് വിശദീകരിച്ചു നൽകി. തുടർന്ന് ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു. സ്‌കൂൾ ഹെഡ്മിസ്ട്രസ്സ് അനീഷ് ജ്യോതി, അദ്ധ്യാപകരായ മുനിർ, ബിജുലാൽ, വിഷ്‌ണു, ഷൈനി എന്നിവരും പി.ടി.എ എക്സിക്യൂട്ടിവ് അംഗങ്ങളായ ശാന്തിലാൽ, ഹലീൽ, അനുപമ,ലതി എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
ക്ലാസ്സിനുശേഷം വിദ്യാലയത്തിലെ വിവിധ സേനാവിഭാഗങ്ങളെ അണിനിരത്തിക്കൊണ്ട് വിപുലമായ ലഹരിവിരുദ്ധ സന്ദേശ റാലിയും നടന്നു. സ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റ് (SPC), എൻ.സി.സി ആർമി (NCC Army), എൻ.സി.സി നേവി (NCC Navy), ജൂനിയർ റെഡ് ക്രോസ് (JRC) തുടങ്ങിയ ലഹരിക്കെതിരെയുള്ള പ്ലക്കാർഡുകളും മുദ്രാവാക്യങ്ങളുമായി നീങ്ങിയ റാലി, സ്കൂൾ ഹെഡ്മിസ്ട്രസ്സ് അനീഷ് ജ്യോതിയും പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് മെമ്പറും സ്കൂൾ പി.ടി.എ പ്രസിഡൻ്റുമായ നയന ഷമീറും ചേർന്ന് ഫ്ലാഗ് ഓഫ് ചെയ്തു.
ലഹരിയില്ലാത്ത ഒരു നല്ല നാളെയെ കെട്ടിപ്പടുക്കാൻ വിദ്യാർത്ഥി സമൂഹം മുന്നിട്ടിറങ്ങണമെന്ന് ചടങ്ങിൽ സംസാരിച്ച അധ്യാപകരും പി.ടി.എ എക്സിക്യൂട്ടിവ് അംഗങ്ങളും ഓർമ്മിപ്പിച്ചു. സ്കൂളിലെ മറ്റ് അധ്യാപകരും വിമുക്തി ക്ലബ്ബ് പ്രതിനിധികളും പങ്കെടുത്തു.

Recent Comments