by Midhun HP News | Aug 21, 2026 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: ബിജെപി തിരുവനന്തപുരം നോർത്ത് ജില്ല സംഘടിപ്പിച്ച വന്ദേമാതര സദസ്സിൽ ജില്ല വൈസ് പ്രസിഡൻ്റ് അഡ്വ. സ്മിത സുന്ദരേശൻ അദ്ധ്യക്ഷയായി. ജില്ല ജനറൽ സെക്രട്ടറി രാജേഷ് മാധവൻ സ്വാഗതം പറഞ്ഞ ചടങ്ങ് സംസ്ഥാന വക്താവ് യുവരാജ് ഗോകുൽ ഉദ്ഘാടനം ചെയ്തു. ജില്ല സഹ പ്രഭാരി എ ജി ശ്രീകുമാർ ആശംസകൾ നേർന്ന ചടങ്ങിൽ ജില്ല ജനറൽ സെക്രട്ടറി ഇലകമൺ സതീശൻ, ജില്ല ഭാരവാഹികൾ, ജന പ്രതിനിധികൾ, മണ്ഡലം ഭാരവാഹികൾ എന്നിവർ പങ്കെടുത്തു. ഗായത്രി ടീച്ചർ വന്ദേമാതരം ആലപിച്ചു. മഹിളാ മോർച്ച ജില്ല അദ്ധ്യക്ഷ റീന. എസ്. ധരൻ നന്ദി പറഞ്ഞു.




by Midhun HP News | Aug 21, 2026 | Latest News, മരണം
കിളിമാനൂർ: പോങ്ങനാട് അജിതാ ഭവനിൽ വി. എസ്.പ്രദീപ് കുമാർ (54) (കിളിമാനൂർ ഉപ ജില്ലാ വിദ്യാഭ്യാസ ഓഫീസർ) അന്തരിച്ചു.
ഭാര്യ: സരിത (അദ്ധ്യാപിക, വൊക്കേഷണൽ ഹയർ സെക്കൻ്റ്റി സ്‌കൂൾ
തിരുവല്ലം)
മകൾ: അനഘ (വിദ്യാർത്ഥിനി)
സംസ്‌കാരം: (നാളെ) ശനിയാഴ്ച ഉച്ചക്കു ശേഷം 3 മണിക്ക് വീട്ടുവളപ്പിൽ
by Midhun HP News | Aug 21, 2026 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: ജന്തര്‍മന്തറില്‍ നടന്ന പ്രക്ഷോഭത്തിനിടെ പെല്ലറ്റ് ആക്രമണത്തില്‍ പരിക്കേറ്റ വിദ്യാര്‍ഥിയുമായി രാഹുല്‍ ഗാന്ധിയുടെ പൊലീസ് സ്റ്റേഷന്‍ ധര്‍ണ. ഡല്‍ഹി പാര്‍ലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനു മുന്നിലായിരുന്നു രാഹുലിന്റെ പ്രതിഷേധം. മുന്‍ വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാര്‍ട്ടി (സിജെപി) നയിച്ച മാര്‍ച്ചില്‍ പെല്ലറ്റ് ആക്രമണത്തില്‍ പരിക്കേറ്റ സഹില്‍ ലോച്ചബ് എന്ന വിദ്യാര്‍ഥിയേയും കൂട്ടിയായിരുന്നു രാഹുല്‍ പൊലീസ് സ്റ്റേഷനിലെത്തിയത്.
ജൂലൈ 20ന് ജന്തര്‍ മന്തറില്‍ നടന്ന പ്രതിഷേധത്തിനിടെ പെല്ലറ്റ് ഗണ്‍ പ്രയോഗിച്ച പൊലീസുകാര്‍ക്കെതിരെ കേസെടുക്കണമെന്നാണ് ആവശ്യം. പൊലീസ് അതിക്രമത്തിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാഹുല്‍ഗാന്ധി നേരത്തെ മന്ദിര്‍ മാര്‍ഗ് പൊലീസ് സ്റ്റേഷനിലെത്തിയിരുന്നു. എന്നാല്‍ കേസെടുക്കാന്‍ പൊലീസ് കൂട്ടാക്കിയില്ല. തുടര്‍ന്ന് ഇക്കാര്യം ഉന്നയിച്ച് സെന്‍ട്രല്‍ ഡിസിപിയെയും രാഹുല്‍ കണ്ടിരുന്നു.

കേസെടുക്കുന്നതില്‍ വിസമ്മതം തുടര്‍ന്നതോടെയാണ് പൊലീസ് സ്റ്റേഷനു മുന്നില്‍ ധര്‍ണ നടത്തിയത്. പരാതി ഔദ്യോഗികമായി അംഗീകരിക്കുന്നതുവരെ താന്‍ പൊലീസ് സ്റ്റേഷനിലെ ധര്‍ണ തുടരുമെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി. പെല്ലറ്റ് ഗണ്‍ പ്രയോഗത്തെ തുടര്‍ന്ന് പരിക്കേറ്റ വിദ്യാര്‍ഥി റാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പ്രതിഷേധക്കാര്‍ക്ക് നേരെ അതിക്രമം ഉണ്ടായിട്ടില്ലെന്നാണ് ഡല്‍ഹി പൊലീസിന്റെ വാദം. ജന്തര്‍മന്തര്‍ അതിക്രമങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ സുപ്രീംകോടതി ഉന്നതാധികാര സമിതിയെ നിയോഗിച്ചിട്ടുണ്ട്.



by Midhun HP News | Aug 21, 2026 | Latest News, കേരളം
കാഞ്ഞങ്ങാട്: തറവാട്ടു വീട്ടിലെ ആവശ്യത്തിനായി വെള്ളം കോരുന്നതിനിടെ കിണറ്റിൽ വീണ് പാരലൽ കോളേജ് അധ്യാപകൻ മരിച്ചു. പെരിയ വടക്കേക്കരയിലെ നടുവിൽവീട്ടിൽ പുരുഷോത്തമൻ നായർ (64) ആണ് ദാരുണമായി മരിച്ചത്. വെള്ളിയാഴ്ച രാവിലെയോടെയായിരുന്നു അപകടം.രാവിലെ തറവാട്ടു വീട്ടിലേക്ക് ആവശ്യമായ വെള്ളം കോരാനായി പോയതായിരുന്നു പുരുഷോത്തമൻ നായർ. ഏറെ നേരം കഴിഞ്ഞിട്ടും ഇദ്ദേഹത്തെ കാണാത്തതിനെ തുടർന്ന് സംശയം തോന്നിയ വീട്ടുകാർ അന്വേഷിച്ച് എത്തിയപ്പോഴാണ് വെള്ളം കോരുന്ന കയർ കിണറ്റിലേക്ക് താഴ്ന്നു കിടക്കുന്ന നിലയിൽ കണ്ടത്.

അപകടം മനസ്സിലാക്കിയ വീട്ടുകാർ ഉടൻതന്നെ നാട്ടുകാരെയും അഗ്നിരക്ഷാ സേനയെയും വിവരമറിയിച്ചു. സ്ഥലത്തെത്തിയ ഫയർഫോഴ്സ് സംഘം കിണറ്റിലിറങ്ങി നടത്തിയ തിരച്ചിലിനൊടുവിലാണ് പുരുഷോത്തമൻ നായരുടെ മൃതദേഹം കണ്ടെത്തി പുറത്തെടുത്തത്. ഭാര്യ: ശോഭ. മക്കൾ: സച്ചിൻ കൃഷ്ണ, ശ്വേത.



by Midhun HP News | Aug 21, 2026 | Latest News, കേരളം
കണ്ണൂർ: സ്വർണ്ണക്കടത്ത് ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ അഴീക്കോട് നുച്ചിത്തോട് ആയങ്കി ഹൗസിൽ അർജുൻ ആയങ്കിക്കെതിരെ (29) കാപ്പ ചുമത്തി ഉത്തരവിറങ്ങി. കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ നൽകിയ റിപ്പോർട്ടും ശുപാർശയും പരിഗണിച്ച് ജില്ലാ കളക്ടർ പി. വിഷ്ണുരാജാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

കഴിഞ്ഞ ഏഴ് വർഷത്തിനിടയിൽ ഒൻപതോളം ക്രിമിനൽ കേസുകളിൽ പ്രതിയായിട്ടുള്ള അർജുൻ ആയങ്കി പൊതുസമൂഹത്തിന് ഭീഷണിയാണെന്ന് പൊലീസ് റിപ്പോർട്ട് ചെയ്തിരുന്നു. നിലവിൽ മറ്റ് കേസുകളുമായി ബന്ധപ്പെട്ട് ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന ഇയാൾ ജാമ്യത്തിലിറങ്ങിയാൽ വീണ്ടും സമാനമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെടാൻ സാധ്യതയുണ്ടെന്ന് വിലയിരുത്തിയാണ് നടപടി. ക്രമസമാധാനം ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഇയാളെ കണ്ണൂർ സെൻട്രൽ ജയിലിൽ കരുതൽ തടങ്കലിൽ പാർപ്പിക്കാനാണ് ജില്ലാ മജിസ്ട്രേറ്റ് കൂടിയായ കളക്ടറുടെ നിർദ്ദേശം.



Recent Comments