ക്ഷേത്രോത്സവത്തിന് നൃത്തം അവതരിപ്പിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം, വീട്ടമ്മ കുഴഞ്ഞുവീണു മരിച്ചു

ക്ഷേത്രോത്സവത്തിന് നൃത്തം അവതരിപ്പിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം, വീട്ടമ്മ കുഴഞ്ഞുവീണു മരിച്ചു

കോഴിക്കോട്: പെരുമണ്ണ പയ്യടി മേത്തൽ ചിറക്കൽ ഭവഗതി ക്ഷേത്രത്തിലെ ഉത്സവ ചടങ്ങിൽ നൃത്തം അവതരിപ്പിക്കുന്നതിനിടെ വീട്ടമ്മ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് മരിച്ചു. പാലാഴി സ്വദേശി ഷൈനി (54) ആണ് മരിച്ചത്.

വീട്ടമ്മമാരുടെ സംഘമായിരുന്നു നൃത്തം അവതരിപ്പിച്ചത്. ഇതിനിടെ ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടതോടെ ഷൈനി സ്റ്റേജിന് പിറകിലേക്ക് പോയി.പാലാഴിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇന്നലെ രാത്രി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാ​ഗമായാണ് പ്രദേശത്തെ ഏഴ് വീട്ടമ്മമാർ ചേർന്ന് നൃത്തം അവതരിപ്പിച്ചത്. ഭർത്താവ്- എഎൻ ഷാജു, ഡോ. സ്‌നേഹ, സപ്‌ത എന്നിവർ മക്കളാണ്.

കാട്ടാക്കടയിൽ യുവാവ് കുത്തേറ്റ് മരിച്ചു

കാട്ടാക്കടയിൽ യുവാവ് കുത്തേറ്റ് മരിച്ചു

തിരുവനന്തപുരം: കാട്ടാക്കടയിൽ യുവാവ് കുത്തേറ്റ് മരിച്ചു. കാട്ടാക്കട എള്ളുവിള സ്വദേശി രാഹുൽ (24) ആണ് മരിച്ചത്. ഇന്നലെ രാത്രി 11 മണിയോടെ കാട്ടാക്കാട കിള്ളി രാജശ്രീ ഓഡിറ്റോറിയത്തിന് സമീപത്തായിരുന്നു സംഭവം.

രാഹുലും മറ്റൊരാളും തമ്മിലുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ഇരുവരും മദ്യലഹരിയിലായിരുന്നു. ബാറിൽ വെച്ചും ഇരുവരും തമ്മിൽ തർക്കമുണ്ടായിരുന്നു. താക്കോൽ കൊണ്ട് ഒപ്പമുണ്ടായിരുന്നയാൾ രാഹുലിൻ്റെ വാരിയെല്ലിന് സമീപത്തായി കുത്തുകയായിരുന്നു.തുടർന്ന് രാഹുലിനെ കാട്ടാക്കട മമൽ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളജിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുത്തിയ ആളെ കുറിച്ച് ഇതുവരെ വിവരം ലഭിച്ചിട്ടില്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

അവധിക്കാലം ആഘോഷമാക്കി കെഎസ്ആർടിസിയുടെ ഉല്ലാസയാത്രകൾ

അവധിക്കാലം ആഘോഷമാക്കി കെഎസ്ആർടിസിയുടെ ഉല്ലാസയാത്രകൾ

തിരുവനന്തപുരം: അവധിക്കാലം ഉല്ലാസമാക്കി മാറ്റാൻ വിവിധ തരം വിനോദയാത്രകൾ സജ്ജമാക്കിയിരിക്കുകയാണ് കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസം സെല്ലുകൾ. ഏപ്രിൽ അവസാനവാരത്തിലും മേയിലുമായുള്ള യാത്രകൾക്ക് ഒരുക്കം പൂർത്തിയായി.മിതമായ നിരക്കിൽ ചെറുതും വലുതുമായ യാത്രകളാണ് ഇക്കുറിയും ഒരുക്കിയിട്ടുള്ളത്. ഭക്തർക്കായി തീർഥാടനയാത്രകളും നടത്തുന്നുണ്ട്.

കൊടുംചൂടിൽ വലയുന്ന സമയത്ത് തണുപ്പു തേടിയുള്ള യാത്രകൾക്കാണ് ആളുകൾക്കിടയിൽ പ്രിയം കൂടുതൽ. മൂന്നാർ-വട്ടവട യാത്രയാണ് പ്രധാനം. കൂടാതെ അടവി, ഗവി, പരുന്തുംപാറ, വയനാട്, കാൽവരി മൗണ്ട്, സീ അഷ്ടമുടി, മറയൂർ, സൈലന്റ് വാലി, ഇല്ലിക്കൽക്കല്ല്, ഇലവീഴാപ്പൂഞ്ചിറ, മലക്കപ്പാറ, മാമലക്കണ്ടം, ചതുരംഗപ്പാറ, അഞ്ചുരുളി, പൊൻമുടി, രാമക്കൽമേട്, നെല്ലിയാമ്പതി, വാഗമൺ എന്നീ സ്ഥലങ്ങളിലേക്കും ബജറ്റ് ടൂറിസം സെൽ യാത്ര നടത്തുന്നുണ്ട്.

സിൽവർ സ്റ്റോം പാർക്കും കൊച്ചി നെഫർറ്റിറ്റി കപ്പൽയാത്രയും സഞ്ചാരികളുടെ ഇഷ്ട പാക്കേജുകളാണ്. ഭക്തർക്കായി ഗുരുവായൂർ, മൂകാംബിക, വേളാങ്കണി എന്നീ തീർഥാടനകേന്ദ്രങ്ങളിലേക്കും യാത്രകൾ ക്രമീകരിച്ചിട്ടുണ്ട്. പരീക്ഷണാടിസ്ഥാനത്തിൽ തുടങ്ങിയ ഉല്ലാസയാത്രകൾ വളരെ വേ​ഗത്തിൽ ഹിറ്റായി മാറുകയായിരുന്നു. 2021-ലാണ് ടിക്കറ്റിതര വരുമാനം ലക്ഷ്യമാക്കി കെഎസ്ആർടിസി ബജറ്റ് ടൂറിസം പദ്ധതി വിപുലമാക്കുന്നത്.

ആലപ്പുഴ ജില്ലയിൽനിന്നുള്ള ആദ്യ ഗോവ യാത്ര ഇന്ന് ആരംഭിച്ചു. 38 പേരുമായി ആദ്യ ട്രിപ്പ് മാവേലിക്കര ഡിപ്പോയിൽനിന്നും രാവിലെ അഞ്ചിനാണ് പുറപ്പെട്ടത്.മൂന്നു രാത്രിയും രണ്ടു പകലും ചേർന്നതാണു യാത്ര. കാസർകോടുവരെ കെഎസ്ആർടിസി ബസുകളിലും അവിടെനിന്ന് ഗോവ വരെ ആഡംബര എസി ബസുകളിലും പോകും.

അടുത്ത മാസം ജില്ലയിലെ അഞ്ചു ഡിപ്പോകളിൽനിന്ന് ഗോവ യാത്രയുണ്ട്. ഗോവയിലെ ബീച്ചുകളും രാത്രിജീവിതവും ഗോവൻഭക്ഷണവും ആസ്വദിക്കാം. താമസിക്കാൻ മികച്ച ഹോട്ടലുകളാണ് ഒരുക്കിയിരിക്കുന്നത്. ഫോൺ: 9188938525, 9846475874.

ഡിഎൻഎ പരിശോധന എളുപ്പമാക്കാൻ മൊബൈൽ യൂണിറ്റ്

ഡിഎൻഎ പരിശോധന എളുപ്പമാക്കാൻ മൊബൈൽ യൂണിറ്റ്

തൃശൂര്‍: മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തഭൂമിയില്‍ നിന്ന് ലഭിച്ച ശരീരഭാഗങ്ങളുടെ ഡിഎന്‍എ പരിശോധന എളുപ്പമാക്കാന്‍ തൃശൂര്‍ മെഡിക്കല്‍ കോളജിൽ മൊബൈല്‍ ഡിഎഎ ടെസ്റ്റിങ് യൂണിറ്റ് സജ്ജമാക്കി. പരിശോധനയിൽ കൂടുതൽ ശരീരഭാഗങ്ങൾ കിട്ടുന്ന സാഹചര്യത്തിലാണ് നടപടി. പരിസര പ്രദേശത്ത് നിന്ന് ഇന്നലെ നടന്ന പരിശേധനയില്‍ പത്ത് ശരീരഭാഗങ്ങള്‍ കൂടി കിട്ടിയിരുന്നു. നാളെ മുതല്‍ ഡിഎൻഎ പരിശോധനഫലങ്ങള്‍ വന്നു തുടങ്ങുമെന്നാണ് റിപ്പോർട്ട്.

രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ബയോടെക്‌നോളജിയുടെ മൊബൈല്‍ യൂണിറ്റ് ആണ് എത്തിച്ചിരിക്കുന്നത്. സാധാരണഗതിയിൽ ഒരാഴ്ച മുതല്‍ മൂന്നാഴ്ച വരെയാണ് ഡിഎന്‍എ പരിശോധന ഫലം വരാനെടുക്കുന്നത്. എന്നാൽ മൊബൈൽ യൂണിറ്റിൻ്റെ സഹായത്തോടെ മൂന്ന് ദിവസം കൊണ്ട് പരിശോധന ഫലം അറിയാം.

ഇന്നലെ വരെ കിട്ടിയ 103 ശരീരഭാഗങ്ങളില്‍ നിന്നുള്ള ഡിഎന്‍എ സാമ്പിളുകൾ ഇന്നലെ രാത്രിയോടെ തന്നെ ഐസൊലേഷൻ ചെയ്തു. തിരുവനന്തപുരം ലാബിലേക്ക് അയച്ചതായി അധികൃതർ അറിയിച്ചു. അന്തിമ പരിശോധന ഫലം തിരുവനന്തപുരത്തെ ലാബില്‍ നിന്നാണ് ലഭിക്കുക. അതേസമയം മുണ്ടത്തിക്കോട് ദുരന്തഭൂമിയില്‍ ഇന്നും കഡാവര്‍ നായകളെ ഉപയോഗിച്ച് പരിശോധന തുടരും. തൃശൂര്‍ മെഡിക്കല്‍ കോളജില്‍ പത്ത് പേരാണ് ചികിത്സയിലുള്ളത് അതില്‍ മൂന്ന് പേരുടെ നില ഗുരുതരമാണ്.

‘തലച്ചോര്‍ അടക്കം വെന്ത നിലയില്‍, ഇനി ഒരാളെയും തിരിച്ചറിയാന്‍ ആഭരണങ്ങളുടെ സഹായം തേടേണ്ട സാഹചര്യം ഉണ്ടാകരുത്’ ; ഫോറന്‍സിക് സര്‍ജന്റെ ഞെട്ടിക്കുന്ന കുറിപ്പ്

‘തലച്ചോര്‍ അടക്കം വെന്ത നിലയില്‍, ഇനി ഒരാളെയും തിരിച്ചറിയാന്‍ ആഭരണങ്ങളുടെ സഹായം തേടേണ്ട സാഹചര്യം ഉണ്ടാകരുത്’ ; ഫോറന്‍സിക് സര്‍ജന്റെ ഞെട്ടിക്കുന്ന കുറിപ്പ്

തൃശൂര്‍: മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയ്ക്ക് തീപിടിച്ചുണ്ടായ ദുരന്തത്തില്‍ മരിച്ചവരുടെ പോസ്റ്റ്‌മോര്‍ട്ടത്തിന് നേതൃത്വം നല്‍കിയ തൃശൂര്‍ മെഡിക്കല്‍ കോളജിലെ ഫോറന്‍സിക് സര്‍ജന്‍ ഡോ. ഹിതേഷ് ശങ്കറിന്റെ ഫെയ്‌സ്ബുക്ക് കുറിച്ച് ചര്‍ച്ചയാകുന്നു. പല മൃതദേഹങ്ങളും പൂര്‍ണ്ണമായും കത്തിക്കരിഞ്ഞ് തിരിച്ചറിയാന്‍ പോലും പ്രയാസമുള്ള അവസ്ഥയിലായിരുന്നു. തലച്ചോര്‍ തുടങ്ങി വിവിധ അവയവങ്ങള്‍ പാതി വെന്ത അവസ്ഥയിലായിരുന്നു. ഡോക്ടര്‍ ഹിതേഷ് ശങ്കർ പറയുന്നു.

ചിലരെ കൈയിലെ മോതിരം , കാതിലെ കമ്മല്‍, മസിലിന്റെ ചുറ്റളവ് ,ഹൃദയത്തിലെ രക്തകുഴലുകളില്‍ ഇട്ട സ്റ്റെന്റ്, പല്ലിന്റെ ഘടന, പല്ലിലെ സ്റ്റെയിന്‍, സ്ഥിരമായി പുകയില ഉപയോഗത്തിന്റെ ലക്ഷണങ്ങള്‍ എന്നിവയുടെ അടിസ്ഥാനത്തിലൂടെയാണ് തിരിച്ചറിയാന്‍ കഴിഞ്ഞത്. ഒരു മനുഷ്യജീവിതം എത്ര എളുപ്പത്തില്‍ നഷ്ടപ്പെടാം എന്നതിന്റെ ഏറ്റവും ഭീകരമായ ഓര്‍മ്മപ്പെടുത്തലാണ് ഈ ദുരന്തം. ഇനി ഒരാളെയും തിരിച്ചറിയാന്‍ ആഭരണങ്ങളുടെ സഹായം തേടേണ്ട സാഹചര്യം ഉണ്ടാകരുതെന്നും ഡോക്ടര്‍ കുറിപ്പില്‍ സൂചിപ്പിക്കുന്നു.

ഡോക്ടര്‍ ഹിതേഷ് ശങ്കറിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം:

പ്രിയരേ,

മുണ്ടത്തിക്കോട് കമ്പപ്പുരയിലെ ദുരന്തത്തിന്റെ ദൃശ്യങ്ങൾ മനസ്സിൽ നിന്ന് മായുന്നില്ല. ശരീരഭാഗങ്ങൾ , തൊലി അടക്കമുള്ള വിവിധ അവയവങ്ങൾ ,എല്ലുകൾ വരെ തെറിച്ചുവീണ നിലയിൽ ലഭിച്ചു. പല മൃതദേഹങ്ങളും പൂർണ്ണമായും കത്തിക്കരിഞ്ഞ് തിരിച്ചറിയാൻ പോലും പ്രയാസമുള്ള അവസ്ഥയിലായിരുന്നു. ബ്രെയിൻ തുടങ്ങി വിവിധ അവയവങ്ങൾ പാതി വെന്ത അവസഥയിൽ. ചിലരെ കൈയിലെ മോതിരം , കാതിലെ കമ്മൽ, മസിലിന്റെ ചുറ്റളവ് ,ഹൃദയത്തിലെ രക്ത കുഴലുകളിൽ ഇട്ട സ്റ്റെന്റ് , പല്ലിന്റെ ഘടന ,പല്ലിലെ സ്റ്റെയിൻ, സ്ഥിരമായി പുകയില ഉപയോഗത്തിന്റെ ലക്ഷണങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലൂടെയാണ് തിരിച്ചറിയാൻ കഴിഞ്ഞത്. പൊള്ളലുകൾക്കൊപ്പം സ്ഫോടനത്തിന്റെ ആഘാതം അതീവ ഗുരുതരമായിരുന്നു. വായു ഉള്ള ശരീരത്തിലെ ശ്വാസകോശം ,കുടലുകൾ തുടങ്ങിയ അവയവങ്ങളെ ഏറെ ബാധിച്ചിരുന്നു . ഒരു മനുഷ്യജീവിതം എത്ര എളുപ്പത്തിൽ നഷ്ടപ്പെടാം എന്നതിന്റെ ഏറ്റവും ഭീകരമായ ഓർമ്മപ്പെടുത്തലാണ് ഈ ദുരന്തം.രക്ഷപെട്ടവരുടെ രോദനം കണ്ണിൽ നിന്നും മായുന്നില്ല്യ .

ഇത് ആഘോഷങ്ങളെ അവസാനിപ്പിക്കണമെന്ന് പറയാനുള്ള സമയമല്ല. നമ്മുടെ നാട്ടിന്റെ സംസ്കാരത്തോടും ആഘോഷങ്ങളോടും ചേർന്ന് നിൽക്കുന്ന വെടിക്കെട്ടിനെയും പടക്ക നിർമ്മാണത്തെയും പൂർണ്ണമായും നിരാകരിക്കാനാവില്ല. പക്ഷേ നിയന്ത്രണങ്ങളില്ലാത്ത, സുരക്ഷിതത്വമില്ലാത്ത, അതീവ ലാഘവത്തോടെ നടക്കുന്ന നിർമ്മാണരീതികൾ ഇനി ഒരിക്കലും അനുവദിക്കരുത്.

ഇത്രയും വലിയ അളവിൽ സ്ഫോടകവസ്തുക്കൾ വളരെ ചെറിയ സ്ഥലത്ത് സൂക്ഷിക്കുന്നതും, അതേ സ്ഥലത്ത് നിരവധി തൊഴിലാളികളെ ഒരുമിച്ച് നിർത്തി ജോലി ചെയ്യിക്കുന്നതും അപകടസാധ്യതയെ പലമടങ്ങ് വർദ്ധിപ്പിക്കുന്നു. നിർമ്മാണം നടക്കുന്ന ഭാഗവും തയ്യാറായ വസ്തുക്കൾ സൂക്ഷിക്കുന്ന ഭാഗവും പൂർണ്ണമായി വേർതിരിക്കണം. അപകടസാധ്യത കുറഞ്ഞ ജോലികൾ ചെയ്യുന്ന തൊഴിലാളികളും നിർമാണം പൂർത്തിയായ സ്ഫോടകവസ്തുക്കളും ഒരേ സ്ഥലത്ത് ഉണ്ടാകരുത്.

വെടിക്കെട്ട് നിർമ്മാണപുരകൾ കർശനമായ മേൽനോട്ടത്തിലും ലൈസൻസിംഗിലും ആയിരിക്കണം പ്രവർത്തിക്കേണ്ടത്. ഓരോ നിർമ്മാണപുരക്കും സുരക്ഷാ മാനദണ്ഡങ്ങൾ നിർബന്ധമാക്കണം. ചൂട് കൂടുന്ന സമയങ്ങളിൽ ഇത്തരം ജോലികൾ ഒഴിവാക്കണം. രാവിലെ നേരത്തെയും വൈകിട്ട് 3 മണിക്ക് ശേഷവും മാത്രമായി തൊഴിൽ സമയം നിജപ്പെടുത്തുന്നതുപോലുള്ള പ്രായോഗിക നിർദേശങ്ങൾ പരിഗണിക്കണം. ചൂട്, ഘർഷണം, തിരക്ക്, സംഭരണരീതി ഇവയൊക്കെയാണ് ഇത്തരം ദുരന്തങ്ങൾക്ക് വഴിയൊരുക്കുന്നത്.

ഒരു ദുരന്തം സംഭവിച്ച ശേഷം മാത്രം ഞെട്ടി നോക്കിക്കൊണ്ടിരിക്കാതെ, അതിനു മുൻപ് തന്നെ തടയാൻ കഴിയുന്ന രീതിയിൽ നിയമങ്ങളും ചട്ടങ്ങളും പുതുക്കേണ്ട സമയമാണിത്. ഇനി ഒരാളെയും തിരിച്ചറിയാൻ ആഭരണങ്ങളുടെ സഹായം തേടേണ്ട സാഹചര്യം ഉണ്ടാകരുത്.