by Midhun HP News | Jul 31, 2026 | Latest News, കേരളം
കോഴിക്കോട്: നിപ ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവാവിനെ ഐസിയുവില്‍ നിന്നും മാറ്റി. ഫറോക്ക് സ്വദേശിയായ 43 കാരനെയാണ് റൂമിലേക്ക് മാറ്റിയത്. വെന്റിലേറ്ററിലായിരുന്ന ഇയാള്‍ക്ക് ജൂണ്‍ 10 നാണ് നിപ സ്ഥിരീകരിക്കുന്നത്.
അതീവ ഗുരുതരാവസ്ഥയിലായിരുന്ന യുവാവിനെ ജൂണ്‍ 11നാണ് സ്വകാര്യ ആശുപത്രിയില്‍ നിന്ന് മെഡിക്കല്‍ കോളജിലേക്ക് മാറ്റിയത്. രണ്ടു ഡോസ് മോണോക്ലോണല്‍ ആന്റിബോഡി, റംഡെസിവീര്‍ തുടങ്ങിയ മരുന്നുകള്‍ നല്‍കി. വെന്റിലേറ്ററില്‍ ചികിത്സ തുടരുകയുമായിരുന്നു.
രണ്ടു ടെസ്റ്റുകള്‍ നെഗറ്റീവ് ആയതിനുശേഷം ജൂലൈ ഏഴാം തീയതി ഐസൊലേഷന്‍ ഐസിയുവില്‍ നിന്ന് ട്രാന്‍സിറ്റ് ഐസിയുവിലേക്ക് മാറ്റിയിരുന്നു. പൂര്‍ണമായും അബോധാവസ്ഥയിലായിരുന്ന രോഗിക്ക് ബോധം തിരിച്ചുകിട്ടി. പിന്നാലെ ശ്വസനത്തിനും ഭക്ഷണം കൊടുക്കാനും സ്ഥാപിച്ചിരുന്ന ട്യൂബുകളും മാറ്റിയിട്ടുണ്ട്.
by Midhun HP News | Jul 31, 2026 | Latest News, കേരളം
തിരുവനന്തപുരം: തിരുവനന്തപുരത്തെ ബിജെപി കൗൺസിലറും കാപ്പാ കേസ് പ്രതിയുമായ ആർ സുഗതന് കോർപ്പറേഷൻ അവധി അനുവദിച്ചു. കൗൺസിൽ യോഗത്തിൽ പങ്കെടുക്കുന്നതിന് സുഗതന് ആറു മാസത്തേക്കാണ് അവധി നൽകിയത്. 51 വോട്ടിനാണ് സുഗതന്റെ അവധി അപേക്ഷ അംഗീകരിച്ചതെന്ന് മേയർ വി വി രാജേഷ് പറഞ്ഞു.
യുഡിഎഫ് വിമതൻ സുധീഷും സ്വതന്ത്ര കൗൺസിലർ എം രാധാകൃഷ്ണനും അവധി അപേക്ഷയെ പിന്തുണച്ചു. അവധി അപേക്ഷയെ പിന്തുണച്ച് മേയർ വി വി രാജേഷ് കാസ്റ്റിങ്ങ് വോട്ട് രേഖപ്പെടുത്തി. അവധി അപേക്ഷ പാസ്സായതിനു പിന്നാലെ കൗൺസിൽ യോഗത്തിൽ പ്രതിപക്ഷം ശക്തമായ പ്രതിഷേധം ഉയർത്തി. എൽഡിഎഫ് കൗൺസിലർമാർ ഡയസിന് മുന്നിൽ പ്രതിഷേധിച്ചു.
തിരുവനന്തപുരം കോർപ്പറേഷനിലെ വാഴോട്ടുകോണം വാർഡിലെ ബിജെപി കൗൺസിലറാണ് ആർ സുഗതൻ. കാപ്പാ കേസിൽ സുഗതൻ നിലവിൽ വിയ്യൂർ ജയിലിലാണ്. ദൈവങ്ങളുടെയും ബലിദാനികളുടേയും പേരിൽ സത്യപ്രതിജ്ഞ ചെയ്തതിന് സുഗതൻ അടക്കം 20 ബിജെപി കൗൺസിലരുടെ സത്യപ്രതിജ്ഞ ഹൈക്കോടതി അസാധുവാക്കിയിരുന്നു. തുടർന്ന് വിയ്യൂർ ജയിലിലാണ് സുഗതൻ വീണ്ടും സത്യപ്രതിജ്ഞ ചെയ്തത്.
by Midhun HP News | Jul 31, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: വെമ്പായം ബാറിലെ തീവെപ്പ് സംഭവത്തിൽ പരിക്കേറ്റവരിൽ ഒരാൾകൂടി മരിച്ചു. പൊള്ളലേറ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന വെമ്പായം സ്വദേശി നൗഫൽ ആണ് ഇന്ന് മരണപ്പെട്ടത്. ഇതോടെ സംഭവവുമായി ബന്ധപ്പെട്ട് മരിച്ചവരുടെ എണ്ണം നാലായി.
ബാറിൽ ഉണ്ടായ തീവെപ്പിൽ പൊള്ളലേറ്റ നൗഫൽ, സംഭവസ്ഥലത്തുനിന്ന് മതിൽ ചാടി രണ്ട് കിലോമീറ്റർ അകലെയുള്ള പിരപ്പൻകോട് ക്ഷേത്രക്കുളത്തിൽ ചാടിയിരുന്നു. കണ്ടുനിന്ന നാട്ടുകാരാണ് ഇയാളെ കന്യാകുളങ്ങരയിലെ ആശുപത്രിയിൽ എത്തിച്ചത്. നൗഫലിന്റെ ശരീരത്തിൽ 50 ശതമാനത്തിലധികം പൊള്ളലേറ്റിരുന്നു.
പൊള്ളലേറ്റ ഉടൻതന്നെ ചികിത്സ തേടാതെ കുളത്തിൽ ചാടിയതുമൂലം ഉണ്ടായ അണുബാധയാണ് നൗഫലിനെ മരണത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. പൊള്ളലേറ്റ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചിരുന്നുവെങ്കിൽ ഒരുപക്ഷേ ജീവൻ രക്ഷിക്കാമായിരുന്നുവെന്നും സൂചനയുണ്ട്. മദ്യപിക്കുന്നതിനിടയിലുണ്ടായ തർക്കത്തെത്തുടർന്ന് നടന്ന അക്രമത്തിൽ ആദ്യം നവാസും പിന്നീട് തീയിട്ട പ്രതി അനീഷും മരിച്ചിരുന്നു.
കൂടാതെ ഇവർക്കൊപ്പം ബാറിൽ ഉണ്ടായിരുന്ന തേക്കട ഉണ്ടപ്പാറ സ്വദേശി രതീഷ് സംഭവശേഷം വീട്ടിനുള്ളിൽ തൂങ്ങിമരിച്ചിരുന്നു.
by Midhun HP News | Jul 31, 2026 | Latest News, ദേശീയ വാർത്ത
ബംഗളൂരു: ദക്ഷിണേന്ത്യന്‍ ചലച്ചിത്ര ലോകത്തെ മധുര സംഗീതം നിലച്ചു. പതിറ്റാണ്ടുകളായി കോടി കണക്കിന് ആസ്വാദകരുടെ ഹൃദയത്തില്‍ നാദവിസ്മയം തീര്‍ത്ത ഗായിക കെ ജമുനാ റാണി അന്തരിച്ചു. ബംഗളുരുവിലെ വസതിയില്‍ വച്ചായിരുന്നു അന്ത്യം. 88 വയസ്സായിരുന്നു. മലയാളത്തിലടക്കം ആറായിരത്തിലധികം ഗാനങ്ങള്‍ പാടിയിട്ടുണ്ട്. കുടുംബാംഗങ്ങളാണ് ഗായികയുടെ മരണവിവരം പങ്കുവച്ചത്. ഗായികയുടെ മരണത്തില്‍ ചലച്ചിത്രമേഖലയിലെ നിരവധി പ്രമുഖര്‍ അനുശോചനം അറിയിച്ചു.
1938ല്‍ മേയ് പതിനേഴിന് ആന്ധ്രാപ്രദേശില്‍ ജനിച്ച ജമുനാറാണി തെലുങ്ക്, കന്നട, തമിഴ്, മലയാളം, സിംഹള ഉള്‍പ്പടെ അഞ്ച് ഭാഷകളിലായി ആയിരക്കണക്കിന് പാട്ടുകള്‍ പാടിയിട്ടുണ്ട്. മലയാളത്തില്‍ എംസ് വിശ്വനാഥ്, ബ്രദര്‍ ലക്ഷ്മണ്‍, എംബി ശ്രീനിവാസ്, എംഎസ് ബാബു രാജ് അടക്കമുള്ളവരുടെ സംഗീതത്തില്‍ പാടി. ആന വളര്‍ത്തിയ വാനമ്പാടി, ഭാഗ്യ ജാതകം, പുതിയ ആകാശം, പുതിയ ഭൂമി, സ്‌നേഹഗീതം തുടങ്ങി നീളുന്നു ജമുന റാണി പാടിയ മലയാളം ചിത്രങ്ങള്‍,
ഏഴാമത്തെ വയസ്സില്‍ ത്യാഗയ്യ എന്ന തെലുങ്ക് ചിത്രത്തിനു വേണ്ടിയാണ് ആദ്യമായി പാടിയത്. പതിമൂന്നാം വയസ്സില്‍ റാണി വലയപതി, കല്യാണി തുടങ്ങിയ ചിത്രങ്ങളില്‍ പാടി. 1955 ലാണ് തമിഴില്‍ ആദ്യ പാട്ട് പാടുന്നത്. 1953-ല്‍ ആനന്ദ സമരകൂണിന്റെ സംവിധാനത്തില്‍ സുജാതയ്ക്കുവേണ്ടിയാണ് ജമുന റാണി ആദ്യമായി ശ്രീലങ്കന്‍ സിനിമയില്‍ പാടിയത് . തുടര്‍ന്ന് സിംഹള ഭാഷയില്‍ നിരവധി ഗാനങ്ങള്‍ പാടി. പി. സുശീല, പി. ലീല, എല്‍.ആര്‍. ഈശ്വരി തുടങ്ങി നിരവധി ഗായികമാര്‍ക്കൊപ്പം അവര്‍ യുഗ്മഗാനങ്ങളും ആലപിച്ചു. നിരവധി പുരസ്‌കാരങ്ങളും ഇവരെ തേടിയെത്തി.
by Midhun HP News | Jul 31, 2026 | Latest News, കേരളം
കൊച്ചി: എറണാകുളം ഹോട്ടലില്‍ നിന്ന് പിടികൂടിയ സരിതയും മുഹമ്മദ് ഷാഫിയും എംഡിഎംഎ കടത്തുന്നത് വേറിട്ട രീതിയില്‍. കഴിഞ്ഞ ദിവസമാണ് എംഡിഎംഎ വില്‍ക്കുന്ന ഇവരെ പൊലീസ് പിടികൂടിയത്. സ്വകാര്യഭാഗത്ത് മെന്‍സ്ട്രല്‍ കപ്പില്‍ എംഡിഎംഎ നിറച്ച് കടത്തുകയാണ് സരിത ചെയ്യുന്നത്.
ആലപ്പുഴ തൃക്കുന്നപ്പുഴ വില്ലേജ് കൊട്ടേമുറി ദേശം പാണ്ടികശാലയില്‍ വീട്ടില്‍ മുഹമ്മദ് ഷാഫിയും ആലപ്പുഴ സ്വദേശിനി സരിതയുമാണ് പിടിയിലായത്. ബംഗളൂരുവില്‍ നിന്നും വന്‍തോതില്‍ ലഹരിവസ്തുക്കള്‍ വാങ്ങുകയും എറണാകുളത്തേയും ആലപ്പുഴയിലേയും വിവിഡ ലോഡ്ജുകളില്‍ മുറിയെടുത്ത് വില്‍പന നടത്തുകയുമാണ് ഇവരുടെ പതിവ്.
സ്വകാര്യഭാഗത്ത് മെന്‍സ്ട്രല്‍ കപ്പിനുള്ളിലാണ് സരിത എംഡിഎംഎ കടത്തിയിരുന്നത്. കപ്പില്‍ എംഡിഎംഎ നിറച്ച് ഒരു ഭാഗം പശവച്ച് അടച്ച ശേഷം ഇത് സ്വകാര്യ ഭാഗത്ത് ഒളിപ്പിച്ച് കടത്തുകയാണ് സരിത ചെയ്തിരുന്നത്. ബംഗളൂരുവില്‍ നിന്ന് എംഡിഎംഎയുമായി ഇരുവരും ബസില്‍ വരുന്ന വഴി കണ്ണൂര്‍ ഇരിട്ടിയില്‍ പരിശോധന നടന്നിരുന്നു. ഷാഫി കൈയിലുണ്ടായിരുന്ന ലഹരിവസ്തു എറിഞ്ഞുകളഞ്ഞെങ്കിലും സരിത മെന്‍സ്ട്രല്‍ കപ്പിനുള്ളില്‍ ഒളിപ്പിച്ചു വച്ചിരുന്നതിനാല്‍ എക്‌സൈസ് പരിശോധനയില്‍ ലഹരി കണ്ടെത്താനായില്ല. പിന്നീട് ഈ രാസലഹരിയുമായി ഇരുവരും വില്‍പനയ്ക്കായി എറണാകുളത്ത് എത്തുകയായിരുന്നു. ഗ്രാമിന് 4,000 രൂപ നിരക്കിലാണ് ഇവര്‍ എംഡിഎംഎ വില്‍പ്പന നടത്തിയിരുന്നത്. മുമ്പ് ഹോംനഴ്‌സായി ജോലി ചെയ്തിരുന്ന ആളാണ് സരിത. ഇന്റീരിയര്‍ ഡിസൈനറായി ജോലി ചെയ്തു വരികയായിരുന്നു മുഹമ്മദ് ഷാഫി. ഇവരില്‍ നിന്ന് എംഡിഎംഎ വാങ്ങിയ ആളുകളെക്കുറിച്ചും എക്‌സൈസിന് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ടെന്നും ഇവര്‍ നിലവില്‍ നിരീക്ഷണത്തിലാണെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.
വിപണിയില്‍ ലക്ഷക്കണക്കിന് രൂപ വിലമതിക്കുന്ന 94.032 ഗ്രാം എംഡിഎംഎയാണ് എക്‌സൈസ് പിടിച്ചെടുത്തത്. എറണാകുളം സൗത്ത് ഭാഗത്തുള്ള ലോഡ്ജില്‍ നിന്ന് 65.27 ഗ്രാം എംഡിഎംഎയുമായി മുഹമ്മദ് ഷാഫിയെ ആണ് എക്‌സൈസ് സംഘം ആദ്യം കസ്റ്റഡിയിലെടുത്തത്. എറണാകുളത്തെ മുറിയില്‍ എക്‌സൈസ് പരിശോധന നടക്കുമ്പോള്‍ സരിത ആലപ്പുഴയില്‍ എംഡിഎംഎ വില്‍ക്കാന്‍ പോയിരിക്കുകയായിരുന്നു. തുടര്‍ന്ന് എക്‌സൈസ് സംഘം സരിത തിരിച്ചെത്താന്‍ കാത്തിരുന്നു. എറണാകുളത്ത് എത്തിയ സരിതയെ രാത്രി 10.30 യോടെ പിടികൂടുകയായിരുന്നു. ചോദ്യം ചെയ്യലില്‍ വില്‍പ്പനയ്ക്കായി കൊണ്ടുപോയ എംഡിഎംഎ ആലപ്പുഴയിലെ ഒരു വീട്ടില്‍ സൂക്ഷിച്ചിട്ടുണ്ടെന്ന് സരിത വെളിപ്പെടുത്തി. തുടര്‍ന്ന് എക്‌സൈസ് സംഘം പ്രതിയുമായി ആലപ്പുഴയിലെത്തി നടത്തിയ പരിശോധനയില്‍ 28.76 ഗ്രാം എംഡിഎംഎ കൂടി കണ്ടെടുക്കുകയായിരുന്നു. ഇവരില്‍ നിന്നും മൊത്തം 94.032 ഗ്രാം എംഡിഎംഎയും ഒരു മൊബൈല്‍ ഫോണും ലഹരി വില്‍പനയില്‍ നിന്ന് ലഭിച്ച 17,770 രൂപയും എക്‌സൈസ് പിടിച്ചെടുത്തു. എറണാകുളം എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ അഭിരാജ് ആറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.
Recent Comments