by Midhun HP News | Nov 27, 2025 | Latest News, ജില്ലാ വാർത്ത, സിനിമ
ഏറ്റവും മികച്ച ഡാൻസർ വിജയ് ആണോ ചിരഞ്ജീവി ആണോ എന്ന ചോദ്യത്തിന് വിജയ് എന്ന് നടി കീർത്തി സുരേഷ് മുൻപ് ഒരു അഭിമുഖത്തിൽ പറഞ്ഞത് ചിരഞ്ജീവി ആരാധകരെ ചൊടിപ്പിച്ചിരുന്നു. ഇപ്പോഴിതാ സംഭവത്തിൽ വീണ്ടും പ്രതികരിച്ചിരിക്കുകയാണ് കീർത്തി. താൻ ആരെയും മോശമാക്കി കാണിക്കാൻ അല്ല അങ്ങനെ പറഞ്ഞതെന്നും ചിരഞ്ജീവി സാറിനെ തനിക്ക് വലിയ ഇഷ്ടമാണെന്നും കീർത്തി സുരേഷ് പറഞ്ഞു.
തന്റെ ഏറ്റവും പുതിയ സിനിമയായ റിവോൾവർ റീത്തയുടെ പ്രൊമോഷനിടെ സംസാരിക്കുകയായിരുന്നു താരം. “ഞാൻ എത്ര വലിയ വിജയ് ഫാൻ ആണെന്ന് ചിരഞ്ജീവി സാറിന് അറിയാം. ചിരഞ്ജീവി സാറിനെ എനിക്ക് വലിയ ഇഷ്ടമാണ് മാത്രമല്ല അദ്ദേഹത്തിനൊപ്പം വർക്ക് ചെയ്യാൻ എനിക്ക് അതിയായ താല്പര്യമുണ്ട്.
അദ്ദേഹത്തോടും ഞാൻ ഇക്കാര്യം പറഞ്ഞിട്ടുണ്ട്. ചിരഞ്ജീവി സാർ മോശമാണ് എന്ന തരത്തിൽ അല്ല ഞാൻ അത് പറഞ്ഞത്. എന്റെ വാക്കുകൾ ചിരഞ്ജീവി ആരാധകരെ വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ഞാൻ ക്ഷമ ചോദിക്കുന്നു. ചിരഞ്ജീവി സാർ എന്നോട് ഒരിക്കൽ ആരുടെ ഡാൻസ് ആണ് ഇഷ്ടം എന്ന് ചോദിച്ചപ്പോഴും ഞാൻ വിജയ് എന്നാണ് പറഞ്ഞത്.
അത് അദ്ദേഹം വരെ ലൈറ്റ് ആയിട്ടാണ് എടുത്തത്. ചിരഞ്ജീവി സാർ എത്രത്തോളം വലിയ നടൻ ആണെന്ന് നമുക്കറിയാം. ആരും ആരെക്കാളും ചെറിയവരല്ല. ഞാൻ ആരെയും മോശമായി കാണിക്കാനല്ല അങ്ങനെ പറഞ്ഞത്’, കീർത്തി സുരേഷ് പറഞ്ഞു. 2024 ൽ നടന്ന ഒരു അഭിമുഖത്തിലായിരുന്നു തനിക്ക് ഏറ്റവും ഇഷ്ടമുള്ള ഡാൻസ് വിജയ്‌യുടെ ആണെന്ന് കീർത്തി പറഞ്ഞത്.അതേസമയം, റിവോൾവർ റീത്തയാണ് ഇനി പുറത്തിറങ്ങാനുള്ള കീർത്തിയുടെ ചിത്രം. രാധിക, സുനിൽ, ജോൺ വിജയ് എന്നിവരാണ് സിനിമയിലെ മറ്റ് കഥാപാത്രങ്ങൾ. ജെ കെ ചന്ദ്രുവാണ് തിരക്കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. നിർമാണം സുധൻ സുന്ദരം, ജഗദീഷ് പളനിസാമി. ഛായാഗ്രഹണം ദിനേശ് കൃഷ്ണൻ, എഡിറ്റിങ് പ്രവീൺ.


by Midhun HP News | Nov 27, 2025 | Latest News, കേരളം
തൃശൂര്‍: വരന്തരപ്പിള്ളിയില്‍ ഗര്‍ഭിണി പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ മകളുടെ ഭര്‍ത്താവിനെതിരെ കുടുംബം. മകള്‍ അര്‍ച്ചനയെ ഭര്‍ത്താവ് ക്രൂരമായി ഉപദ്രവിച്ചിരുന്നതായി പിതാവ് ഹരിദാസ് പറയുന്നു. അര്‍ച്ചന പഠിച്ചിരുന്ന കോളജിന് മുന്‍വശത്ത് വച്ച് ഭര്‍ത്താവ് ഷാരോണ്‍ മര്‍ദ്ദിച്ചിട്ടുണ്ട്. സെക്യൂരിറ്റിക്കാരന്‍ വിളിച്ച് അറിയിച്ചപ്പോഴാണ് സംഭവം അറിയുന്നത്. ഫോണ്‍ വിളിക്കാന്‍ പോലും സമ്മതിച്ചിരുന്നില്ലെന്നും പിതാവ് മാധ്യമങ്ങളോട് പറഞ്ഞു.
ഇന്നലെ വൈകിട്ട് 4ന് വീടിന് പിറകിലെ കോണ്‍ക്രീറ്റ് കാനയിലാണ് അര്‍ച്ചനയുടെ മൃതദേഹം കണ്ടെത്തിയത്. ഭര്‍ത്താവ് ഷാരോണിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയാണ്. അര്‍ച്ചനയുടെ കുടുംബത്തിന്റെ പരാതിയിന്മേല്‍ കേസെടുത്ത് പൊലീസ് അന്വേഷണം നടത്തിവരികയാണ്.’ ഞങ്ങളുമായി ഫോണ്‍ വിളിക്കാന്‍ പോലും അര്‍ച്ചനയെ സമ്മതിച്ചിരുന്നില്ല. ഭാവി ഉണ്ടായിരുന്നു. ക്ലാസില്‍ ഫസ്റ്റ് ആയിരുന്നു. പ്ലേസ്‌മെന്റ് കിട്ടി ജോലിക്ക് പോയി. എന്നാല്‍ പിന്നീട് ഷാരോണ്‍ ജോലിക്ക് പോലും വിട്ടില്ല. ബിടെക് എടുത്ത് കാനഡയില്‍ സെറ്റില്‍ ആകണമെന്നായിരുന്നു ആഗ്രഹം. ഭര്‍ത്താവ് അര്‍ച്ചനയെ ഉപദ്രവിച്ചിട്ടുണ്ട്. ഭീഷണിപ്പെടുത്തിയിട്ടുണ്ട്. പേടിപ്പിച്ച് നിര്‍ത്തിയ പോലെയാണ് ഫോണ്‍ വിളിച്ചാല്‍ സംസാരിക്കാറ്. ഞങ്ങളുമായി അടുപ്പിക്കാന്‍ ഷാരോണ്‍ സമ്മതിക്കുന്നുണ്ടായിരുന്നില്ല.’- കുടുംബം ആരോപിക്കുന്നു.
‘ആറു മാസം മുന്‍പായിരുന്നു വിവാഹം. അര്‍ച്ചനയുടെ വീടിനു പുറകില്‍ വാടകയ്ക്ക് താമസിക്കുമ്പോഴായിരുന്നു ഇരുവരും പരിചയപ്പെട്ടത്. അര്‍ച്ചനയെ വീട്ടില്‍നിന്ന് ഇറക്കികൊണ്ടുപോയി വിവാഹം കഴിക്കുകയായിരുന്നു. വീട്ടിലേക്കു ഫോണ്‍ ചെയ്യാന്‍ മകളെ സമ്മതിക്കില്ലായിരുന്നു. അവള്‍ക്ക് അവനെ പേടിയായിരുന്നു. വിവാഹശേഷം വീട്ടിലേക്ക് വന്നിട്ടില്ല. പഠിക്കാനുള്ള ബുക്കുകള്‍ ഞാന്‍ കൊടുത്തയച്ചിരുന്നു. കഞ്ചാവു കേസിലെ പ്രതിയായിരുന്നു ഷാരോണ്‍. ഈ ബന്ധം വേണ്ടെന്നു മുന്‍പേ പറഞ്ഞതാണ്. മകളെ നിരന്തരം അവന്‍ ഭീഷണിപ്പെടുത്തിയിരുന്നു’- ഹരിദാസ് പറയുന്നു.
ഗര്‍ഭിണിയായിരുന്ന അര്‍ച്ചനയെ മാട്ടുമല മാക്കോത്തുള്ള ഷാരോണിന്റെ വീടിന് പുറകിലെ കോണ്‍ക്രീറ്റ് കാനയിലാണ് പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയത്. ഷാരോണിന്റെ അമ്മ പുറത്തുപോയി തിരിച്ചുവന്നപ്പോഴാണ് അര്‍ച്ചനയെ മരിച്ചനിലയില്‍ കണ്ടത്. അര്‍ച്ചന ഭര്‍തൃവീട്ടില്‍ നിരന്തര ശാരീരിക പീഡനം നേരിട്ടുവെന്ന് മാതാപിതാക്കള്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ഷാരോണ്‍ തമിഴ്‌നാട്ടില്‍ കഞ്ചാവു കേസില്‍ പ്രതിയാണെന്നു പൊലീസ് പറഞ്ഞു.


by Midhun HP News | Nov 27, 2025 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഡെമോക്രസി ആന്‍ഡ് ഇലക്ടറല്‍ അസിസ്റ്റന്‍സിന്റെ (ഐഐഡിഇഎ) അധ്യക്ഷനായി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെ തെരഞ്ഞെടുത്തു. ഡിസംബര്‍ 03 ന് സ്വീഡനിലെ സ്റ്റോക്ക്‌ഹോമില്‍ നടക്കുന്ന അംഗരാജ്യങ്ങളുടെ കൗണ്‍സില്‍ യോഗത്തില്‍ ഗ്യാനേഷ് കുമാര്‍ ചുമതലയേറ്റെടുക്കും.
ജനാധിപത്യ സ്ഥാപനങ്ങളെയും തെരഞ്ഞെടുപ്പ് പ്രക്രിയയേയും ശക്തിപ്പെടുത്തുന്നതിനായി പ്രവര്‍ത്തിക്കുന്ന രാജ്യാന്തര സംഘടനയാണ് സ്വീഡനിലെ സ്റ്റോക് ഹോം ആസ്ഥാനമായി 1995 മുതല്‍ പ്രവര്‍ത്തനം നടത്തുന്ന ഐഐഡിഇഎ. നിലവില്‍ ഇന്ത്യ ഉള്‍പ്പെടെ 35 രാജ്യങ്ങള്‍ സംഘടനയില്‍ അംഗങ്ങളാണ്. യുണൈറ്റഡ് സ്റ്റേറ്റ്‌സും ജപ്പാനും നിരീക്ഷകരായും സംഘടനയിലുണ്ട്. എല്ലാവരെയും ഉള്‍ക്കൊള്ളുന്നതും, സ്ഥിരതയുള്ളതുമായ, ഉത്തരവാദിത്ത ജനാധിപത്യത്തെ പ്രോത്സാഹിപ്പിക്കുന്നു. ചെയര്‍മാന്‍ എന്ന നിലയില്‍ 2026 ലെ എല്ലാ കൗണ്‍സില്‍ യോഗങ്ങളിലും ഗ്യാനേഷ്‌കുമാര്‍ അധ്യക്ഷത വഹിക്കും.


by Midhun HP News | Nov 27, 2025 | Latest News, ജില്ലാ വാർത്ത
മേലാറ്റിങ്ങൽ ദീപാ വിലാസത്തിൽ എൻ. രാഘവൻ പിള്ള (81) അന്തരിച്ചു.
വിമുക്ത ഭടനായിരുന്നു.
ആറ്റിങ്ങൽ മുനിസിപ്പാലിറ്റി പൂവൻപാറ വാർഡ് മുൻ കൗൺസിലർ ദീപ രാജേഷ് മകളും, ബി ജെ പി തിരുവനന്തപുരം നോർത്ത് ജില്ലാ കമ്മറ്റി ജനറൽ സെക്രട്ടറി രാജേഷ് മാധവൻ മരുമകനുമാണ്.
ദീപ്തി സനൽ, ദിവ്യ സാബു എന്നിവർ മറ്റു മക്കളാണ്.
പരേതൻ്റെ സംസ്കാരച്ചടങ്ങുകൾ നാളെ (28.11.2025 വെള്ളി) രാവിലെ9.00 ന് സ്വവസതിയിൽ.
by Midhun HP News | Nov 27, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിന്റെ പുതിയ ലേബര്‍ കോഡിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ തൊഴില്‍ മന്ത്രി വി ശിവന്‍കുട്ടി വിളിച്ച തൊഴിലാളി സംഘടനകളുടെ യോഗം ഇന്ന് ചേരും. ഉച്ചയ്ക്ക് 12 മണിക്ക് ഓണ്‍ലൈനായാണ് യോഗം ചേരുന്നത്. സിഐടിയു, ഐഎന്‍ടിയുസി, എഐടിയുസി, എസ്ടിയു അടക്കമുള്ള യൂണിയന്‍ നേതാക്കള്‍ പങ്കെടുക്കും.
കേന്ദ്രസര്‍ക്കാര്‍ പാസ്സാക്കിയ ലേബര്‍ കോഡ് സംസ്ഥാനത്ത് നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട തുടര്‍നടപടികള്‍ യോഗത്തില്‍ ചര്‍ച്ചയാകും. കോഡില്‍ ഇളവ് തേടുന്ന കാര്യം നിയമ വിദഗ്ധരുമായി ചര്‍ച്ച ചെയ്യുന്നതിലും യോഗം തീരുമാനമെടുത്തേക്കും. ഇടതുമുന്നണിയും ട്രേഡ് യൂണിയനുകളും അറിയാതെ ലേബര്‍ കോഡിന്റെ കരട് ചട്ടം സര്‍ക്കാര്‍ തയ്യാറാക്കിയെന്ന ആക്ഷേപത്തിന്റെ പശ്ചാത്തലത്തിലാണ് യോഗം.
ചര്‍ച്ച ചെയ്യാതെ തൊഴില്‍ കോഡില്‍ കരട് ചട്ടങ്ങളുടെ വിജ്ഞാപനം സര്‍ക്കാര്‍ ഇറക്കിയതിനെതില്‍ ശക്തമായ പ്രതിഷേധം ഇടതു യൂണിയനുകള്‍ അറിയിക്കും. എന്നാല്‍ കരട് തയ്യാറാക്കിയ സമയത്ത് ട്രേഡ് യൂണിയനുകളെ വിവരം അറിയിച്ചിട്ടുണ്ടായിരുന്നു എന്നാണ് മന്ത്രി ശിവന്‍കുട്ടി പറയുന്നത്. ചട്ടങ്ങള്‍ രൂപീകരിക്കാന്‍ കേന്ദ്രത്തിന്റെ കടുത്ത സമ്മര്‍ദ്ദമുണ്ടായിരുന്നു എന്നാണ് മന്ത്രി വിശദീകരിച്ചത്.


Recent Comments