മിഠായി തെരുവ് ഇൻ്റർനാഷണൽ ഷോർട്ട് മൂവി ഫെസ്റ്റിവലിലേക്ക് എൻട്രികൾ ക്ഷണിച്ചു

മിഠായി തെരുവ് ഇൻ്റർനാഷണൽ ഷോർട്ട് മൂവി ഫെസ്റ്റിവലിലേക്ക് എൻട്രികൾ ക്ഷണിച്ചു

ഫസ്റ്റ് ക്ലാപ് ഫിലിം സൊസൈറ്റി സംഘടിപ്പിക്കുന്ന മിഠായി തെരുവ് ഇൻ്റർനാഷണൽ ഷോർട്ട് മൂവി ഫെസ്റ്റിവലിലേക്ക് എൻട്രികൾ ക്ഷണിച്ചു. ഒരു ലക്ഷം രൂപയ്ക്ക് മുകളിൽ സമ്മാനത്തുക നൽകുന്ന ഫെസ്റ്റിവലാണ് ഫസ്റ്റ് ക്ലാപ് ഫിലിം സൊസൈറ്റി സംഘടിപ്പിക്കുന്നത്. പ്രശസ്ത ഛായാഗ്രാഹകനും സംവിധായകനുമായ പി സുകുമാറാണ് ജൂറി ചെയർമാൻ. കൂടാതെ തിരക്കഥാകൃത്ത് ഷഹാന റഫീഖ്, ക്രിട്ടിക്കും സംവിധായകനുമായ പ്രേംചന്ദ്, സംവിധായകരായ എം പത്മകുമാർ, രതീഷ് അമ്പാട്ട്, ദിൻജിത്ത് അയ്യത്താൻ തുടങ്ങിയ പ്രഗത്ഭരാണ് മറ്റു ജൂറി അംഗങ്ങൾ.

ഷോർട്ട് ഫിലിംസിനു പുറമേ മ്യൂസിക് ആൽബവും മത്സര വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സംവിധായകൻ ജയസൂര്യ, സംഗീത സംവിധായകൻ രവീന്ദ്രൻ മാഷിന്റെ മകനും പ്രശസ്ഥ സംഗീത സംവിധായകനുമായ സാജൻ മാധവ്, ഗാനരചയിതാവ് ദിൻനാഥ് പുത്തഞ്ചേരി തുടങ്ങിയവരാണ് മ്യൂസിക് ആൽബത്തിൻ്റെ ജൂറി അംഗങ്ങൾ \.

2025 ഡിസംബർ 5 ആണ് എൻട്രികൾ നൽകേണ്ട അവസാന തീയതി. കൂടുതൽ വിവരങ്ങൾക്ക് https://www.firstclapfilmsociety.com സന്ദർശിക്കുക

ആലപ്പുഴയിലും വാട്ടര്‍ മെട്രോ; സാധ്യതാ പഠനം ഡിസംബറില്‍ പൂര്‍ത്തിയാക്കും

ആലപ്പുഴയിലും വാട്ടര്‍ മെട്രോ; സാധ്യതാ പഠനം ഡിസംബറില്‍ പൂര്‍ത്തിയാക്കും

ആലപ്പുഴ: ആലപ്പുഴ വാട്ടര്‍ മെട്രോ പദ്ധതിയുടെ സാധ്യതാ പഠനം ഡിസംബറില്‍ പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് കൈമാറും. കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിനാണ് (കെഎംആര്‍എല്‍) പദ്ധതി ചുമതല. കൊച്ചി വാട്ടര്‍ മെട്രോയുടെ മാതൃകയിലാണ് പദ്ധതി.

കൊല്ലത്തും വാട്ടര്‍ മെട്രോ സ്ഥാപിക്കാന്‍ പദ്ധതിയുണ്ട്. ഗതാഗത സംവിധാനത്തിനൊപ്പം വിനോദസഞ്ചാര മേഖലയ്ക്കും ഗുണം ലഭിക്കുന്ന രീതിയിലായിരിക്കും പദ്ധതി. പദ്ധതി പ്രദേശം, റൂട്ടുകള്‍, ബോട്ടുകള്‍, ജെട്ടികള്‍, മറ്റ് അനുബന്ധ സൗകര്യങ്ങള്‍ തുടങ്ങിയവയെപ്പറ്റി വിശദ പഠനത്തിന് ശേഷമാണ് തീരുമാനമെടുക്കുകയെന്ന് കെഎംആര്‍എല്‍ അറിയിച്ചു.

കൂടുതല്‍ ജലാശയങ്ങള്‍ ഉള്ളതും യാത്രക്കാര്‍ ഏറിയതുമായ പ്രദേശങ്ങള്‍ കണക്കിലെടുത്താണ് ആലപ്പുഴയെയും കൊല്ലത്തെയും വാട്ടര്‍ മെട്രോ പദ്ധതിക്കായി തെരഞ്ഞെടുത്തത്. ദിവസവും ആയിരക്കണക്കിന് സഞ്ചാരികളാണ് ആലപ്പുഴയുടെ പ്രകൃതിഭംഗി ആസ്വദിക്കാനായി എത്തുന്നത്. വെള്ളത്താല്‍ ചുറ്റപ്പെട്ട പ്രദേശങ്ങള്‍ നിറഞ്ഞ ജില്ലയിലെ ഭൂരിഭാഗം പ്രദേശങ്ങളും ടൂറിസം സാധ്യതകള്‍ ശക്തമാക്കുന്നതാണ്.

ജലഗതാഗത വകുപ്പിന്റെ സര്‍വീസുകളെ ബാധിക്കാതെയാവും വാട്ടര്‍ മെട്രോ സര്‍വീസ്. പൂര്‍ണമായും സൗരോര്‍ജ ബോട്ടുകള്‍ ഉപയോഗിക്കുന്നതിനാല്‍ പരിസ്ഥിതി മലിനീകരണവും ഉണ്ടാവില്ല. എയര്‍ കണ്ടീഷന്‍ സൗകര്യമുള്ള ആധുനിക ബോട്ടുകളാവും ഉണ്ടാവുക. കൊച്ചി വാട്ടര്‍ മെട്രോയുടെ മാതൃകയില്‍ ഏകീകൃത ഓപ്പറേഷന്‍ കണ്‍ട്രോള്‍ സെന്ററില്‍ (ഒസിസി) നിന്നാവും ബോട്ട് നിയന്ത്രിക്കുക. വിനോദസഞ്ചാരികള്‍ ഏറെയുള്ള ആലപ്പുഴ, മുഹമ്മ, പാതിരാമണല്‍, കുമരകം റൂട്ടുകള്‍ക്കാണ് പ്രാമുഖ്യം.

വര്‍ക്കലയിൽ സ്‌കൂബ ഡൈവിംഗ് പരിശീലനത്തിനിടെ പെൺകുട്ടികളെ കടന്നു പിടിച്ചു; ഉദ്യോഗസ്ഥനെതിരെ കേസ്

വര്‍ക്കലയിൽ സ്‌കൂബ ഡൈവിംഗ് പരിശീലനത്തിനിടെ പെൺകുട്ടികളെ കടന്നു പിടിച്ചു; ഉദ്യോഗസ്ഥനെതിരെ കേസ്

വർക്കല: സ്‌കൂബ ഡൈവിംഗ് പരിശീലനത്തിനിടെ കടന്നു പിടിച്ച പരിശീലകനെതിരെ പരാതി നല്‍കി പെണ്‍കുട്ടികള്‍. വര്‍ക്കല കാപ്പില്‍ വെച്ചായിരുന്നു സംഭവം. വെള്ളത്തിനടിയില്‍ വച്ച് പരിശീലകന്‍ പെണ്‍കുട്ടികളെ കടന്നു പിടിക്കുകയായിരുന്നു. തിരുവനന്തപുരത്തെ വിദ്യാലയത്തിലെ എന്‍സിസി കേഡറ്റുകളാണ് പെണ്‍കുട്ടികള്‍.

പരിശീലനത്തിന്റെ ഭാഗമായാണ് കാപ്പില്‍ എത്തിയത്. നിരവധി പെണ്‍കുട്ടികള്‍ക്ക് സമാന അനുഭവം ഉണ്ടായതാണ് സൂചന. രണ്ട് പെണ്‍കുട്ടികളാണ് പൂജപ്പുര പൊലീസില്‍ പരാതി നല്‍കിയത്. എയർഫോഴ്സ് ഉദ്യോഗസ്ഥനാണ് പരിശീലകന്‍. സംഭവത്തില്‍ അയിരൂര്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.

കൊല്ലത്ത് വന്ദേഭാരത് ട്രെയിനിന് നേരേ കല്ലേറ്, ചില്ലുപൊട്ടി; പ്രതി അറസ്റ്റിൽ

കൊല്ലത്ത് വന്ദേഭാരത് ട്രെയിനിന് നേരേ കല്ലേറ്, ചില്ലുപൊട്ടി; പ്രതി അറസ്റ്റിൽ

കൊല്ലം: വന്ദേഭാരത് ട്രെയിനിന് കല്ലെറിഞ്ഞയാളെ പോലീസ് പിടികൂടി. പ്രാക്കുളം പണ്ടാരഴികത്ത് സുനിലിനെ(38)യാണ് ആർപിഎഫ് അറസ്റ്റ് ചെയ്ത‌ത്.

നവംബർ അഞ്ചിന് രാത്രിയായിരുന്നു സംഭവം. കാസർകോട്-തിരുവനന്തപുരം വന്ദേഭാരത് കൊല്ലം റെയിൽവേ സ്റ്റേഷൻവിട്ട് ചിന്നക്കട റെയിൽവേ ഓവർബ്രിഡ്‌ജിനു സമീപം എത്തിയപ്പോഴാണ് കല്ലേറുണ്ടായത്. സി ഒന്ന് കോച്ചിന്റെ ചില്ലുപൊട്ടി.

വിവരമറിഞ്ഞയുടൻ ആർപിഎഫും ഇന്റലിജൻസ് വിഭാഗവും അന്വേഷണം ആരംഭിച്ചു. ഏഴിന് രാവിലെ ഇതേസ്ഥലത്ത് സംശയാസ്‌പദമായി കണ്ടയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യുകയായിരുന്നു. പ്രതി കുറ്റം സമ്മതിച്ചു. ട്രെയിനിലെ ക്യാമറയിലെ സമയവും പിടികൂടിയ ആളുടെ മൊബൈൽ ലൊക്കേഷൻ സമയവും പരിശോധിക്കുകയും ചെയ്‌തു. റെയിൽവേ നിയമം-153 പ്രകാരമാണ് കേസെടുത്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
ആർപിഎഫ് ഇൻസ്പെക്‌ടർ ടി.ആർ. അനീഷ്, എഎസ്ഐ പി.എസ്. ജ്യോതീന്ദ്രൻ, തിരുവനന്തപുരം ആർപിഎഫ് ക്രൈം ഇന്റലിജൻസ് ബ്രാഞ്ച് എസ്ഐ പ്രെയ്‌സ് മാത്യു, ആർപിഎഫ് ഹെഡ് കോൺസ്റ്റബിൾമാരായ അബ്‌ദുൾ സലാം, എസ്. മധു, കൊല്ലം സ്പെഷ്യൽ ഇന്റലിജൻസ് ബ്രാഞ്ചിലെ വിജയകൃഷ്ണൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

മഴ വീണ്ടും ശക്തമാകുന്നു, അഞ്ചു ജില്ലകളിൽ യെല്ലോ അലർട്ട്

മഴ വീണ്ടും ശക്തമാകുന്നു, അഞ്ചു ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു. ഇന്ന് അഞ്ചു ജില്ലകളിൽ അതിശക്ത മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുള്ളത്. നാളെ തിരുവനന്തപുരം, കൊല്ലം ജില്ലകളിലും യെല്ലോ അലർട്ടുണ്ട്.

ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം

കേരള – ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് പോകാൻ പാടില്ല. എന്നാൽ കർണാടക തീരത്ത് മത്സ്യബന്ധനത്തിന് തടസമില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തെക്കൻ കേരള – ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.