ഐഎസ് ഭീകരരില്‍ നിന്നും ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങള്‍

ഐഎസ് ഭീകരരില്‍ നിന്നും ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങള്‍

ഡല്‍ഹി: അഹമ്മദാബാദില്‍ നിന്നും കഴിഞ്ഞ ദിവസം അറസ്റ്റിലായ ഡോക്ടര്‍ അഹമ്മദ് മുഹയുദ്ദീന്‍ സയീദ്, ഭീകരാക്രമണത്തിനായി അതിമാരകമായ റൈസിന്‍ വിഷപദാര്‍ത്ഥം തയ്യാറാക്കിയിരുന്നതായി അന്വേഷണ സംഘം. മൂന്നു നഗരങ്ങളിലെ തിരക്കേറിയ ഭക്ഷ്യമാര്‍ക്കറ്റുകളില്‍ ഭീകരര്‍ നിരീക്ഷണം നടത്തുകയും ചെയ്തിരുന്നുവെന്ന് ഗുജറാത്ത് ഭീകരവിരുദ്ധ സേന (എടിഎസ്) വ്യക്തമാക്കി.

ഡല്‍ഹിയിലെ ആസാദ്പൂര്‍ മണ്ടി, അഹമ്മദാബാദിലെ നരോദ പഴച്ചന്ത, ലഖ്നൗവിലെ ആര്‍എസ്എസ് ഓഫീസ് എന്നിവിടങ്ങളിലാണ് കഴിഞ്ഞ ആറ് മാസത്തിനിടെ ഡോക്ടര്‍ അഹമ്മദ് മുഹയുദ്ദീന്‍ സയീദ് നിരീക്ഷണം നടത്തിയിരുന്നത്. ജനത്തിരക്കും ഉയര്‍ന്ന പൊതുജന ബാഹുല്യവുമാണ് ഈ സ്ഥലങ്ങള്‍ ലക്ഷ്യമിടാന്‍ കാരണമെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. വിഷപദാര്‍ത്ഥങ്ങള്‍ കൊണ്ടും, സ്‌ഫോടകവസ്തുക്കള്‍ ഉപയോഗിച്ചും ഭീകരാക്രമണങ്ങളാണ് സംഘം പദ്ധതിയിട്ടിരുന്നത്.

ഹൈദരാബാദ് സ്വദേശിയാണ് ഗുജറാത്ത് എടിഎസ് പിടികൂടിയ ഡോക്ടര്‍ അഹമ്മദ് മുഹയുദ്ദീന്‍ സയീദ്. ആണക്കിന്‍ കുരുവില്‍ നിന്നും വേര്‍തിരിച്ചെടുത്ത റൈസിന്‍ എന്ന പ്രോട്ടീന്‍ കൊണ്ടുള്ള വിഷപദാര്‍ത്ഥമാണ് തയ്യാറാക്കിയിരുന്നത്. റൈസിന്‍ വിഷം ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നത് അപൂര്‍വമാണെന്നും, എന്നാല്‍ വലിയ അളവില്‍ ശരീരത്തില്‍ പ്രവേശിക്കുന്നത് മാരകമായ അവസ്ഥയ്ക്ക് കാരണമാകുമെന്നും ഉദ്യോഗസ്ഥര്‍ സൂചിപ്പിച്ചു.

‘റൈസിന്‍’ വിഷം തയ്യാറാക്കുന്നതിനുള്ള ഉപകരണങ്ങള്‍, അസംസ്‌കൃത വസ്തുക്കള്‍ തുടങ്ങിയവയും ഡോക്ടറുടെ പക്കല്‍ നിന്നും ഗുജറാത്ത് എടിഎസ് കണ്ടെടുത്തിട്ടുണ്ട്. പിടിച്ചെടുത്ത വസ്തുക്കളും ഇലക്ട്രോണിക് തെളിവുകളും എടിഎസും കേന്ദ്ര ഏജന്‍സികളും വിശകലനം ചെയ്യുകയാണ്. ഐഎസ് ബന്ധം പുലര്‍ത്തിയിരുന്ന രണ്ടു ഭീകരരെ ഉത്തര്‍പ്രദേശില്‍ നിന്നും ഒരാളെ ഹൈദരാബാദില്‍ നിന്നുമാണ് എടിഎസ് പിടികൂടിയത്.

ചൈനയില്‍ നിന്നാണ് അഹമ്മദ് മുഹയുദ്ദീന്‍ സയീദ് എംബിബിഎസ് ബിരുദം കരസ്ഥമാക്കിയത്. ഇയാള്‍ ഐഎസിന്റെ ഖൊരാസന്‍ പ്രവിശ്യാ തലവനായ അബു ഖാദിമുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നുവെന്നും എടിഎസിന് വിവരം ലഭിച്ചിട്ടുണ്ട്. ആസാദ് സുലൈമാന്‍ ഷേഖ്, മുഹമ്മദ് സുഹൈല്‍ മുഹമ്മദ് സലീം എന്നിവരാണ് ഉത്തര്‍പ്രദേശില്‍ നിന്നും പിടിയിലായ ഭീകരര്‍.

‘സഞ്ജു ചെന്നൈയുടെ ഭാവി ക്യാപ്റ്റന്‍, ജഡേജയെ നഷ്ടപ്പെടുത്തും

‘സഞ്ജു ചെന്നൈയുടെ ഭാവി ക്യാപ്റ്റന്‍, ജഡേജയെ നഷ്ടപ്പെടുത്തും

ചെന്നൈ: ഐപിഎല്ലിന്റെ പുതിയ സീസണില്‍ സഞ്ജു സാംസണ്‍ ചെന്നൈ സൂപ്പര്‍ കിങ്‌സില്‍ എത്തുമോയെന്ന കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനം വരാന്‍ കാത്തിരിക്കുകയാണ് ഐപിഎല്‍ ആരാധകര്‍. രാജസ്ഥാനും ചെന്നൈ സൂപ്പര്‍ കിങ്‌സും നടത്തിയ ചര്‍ച്ചയില്‍ രവീന്ദ്ര ജഡേജയെയും സാം കറനെയും വിട്ടുകൊടുത്ത് സഞ്ജുവിനെ വാങ്ങാന്‍ ധാരണയായതായാണു പുറത്തുവരുന്ന വിവരം. എന്നാല്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ ശരിവെയ്ക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫ്.

സിഎസ്‌കെയ്ക്ക് വേണ്ടി സഞ്ജുവിനെ സ്വന്തമാക്കാന്‍ രവീന്ദ്ര ജഡേജയെ വിട്ടുകൊടുക്കാന്‍ ധോനി തയാറാകുമെന്നും കൈഫ് പറഞ്ഞു. സിഎസ്‌കെയെ വീണ്ടും ചാംപ്യന്മാരാക്കുക എന്നതാണ് ധോനിയുടെ ലക്ഷ്യമെന്നും തന്റെ യൂട്യൂബ് ചാനലിലൂടെ കൈഫ് പറഞ്ഞു.

‘ധോനിയെ സംബന്ധിച്ചിടത്തോളം, ടീമിനെ വിജയിപ്പിക്കുക എന്നതാണ് ഏറ്റവും വലിയ ലക്ഷ്യം. ടീമിനെ മറ്റൊരു ട്രോഫി നേടുക എന്നതായിരിക്കും ധോനിയുടെ ലക്ഷ്യം. ഒരു കളിക്കാരനെ മാത്രം ആശ്രയിച്ച് ഒരു ടീമിന് കിരീടം നേടാന്‍ കഴിയില്ല, ടീമിന്റെ നന്മയ്ക്കായി ജഡേജയെ നഷ്ടപ്പെടുത്തണമെങ്കിലും ധോനി അത് ചെയ്യും. ജഡേജയെ വിട്ടുകൊടുക്കുന്നതിലൂടെ ടീമിന് ഒരു മികച്ച ഓപ്ഷന്‍ ലഭിക്കുമെന്ന് ധോനിക്ക് തോന്നിയാല്‍, അദ്ദേഹം ആ തീരുരുമാനമെടുക്കും,’ കൈഫ് പറഞ്ഞു.

ടീം മാറ്റത്തിന് മുമ്പ് സഞ്ജു സാംസണ്‍ ധോനിയുമായി ഫോണില്‍ സാംസാരിച്ചിരിക്കാം, ഇത്തവണ ധോനിയാകും ടീമിനെ നയിക്കുക. സഞ്ജുവിനെ ചൈന്നെയില്‍ എത്തിക്കുന്നുണ്ടെങ്കില്‍ ചെന്നൈയുടെ ഭാവി ക്യാപ്റ്റനും സഞ്ജു തന്നെ ആകാമെന്നും കൈഫ് പറഞ്ഞു. ‘ബാറ്റിംഗ് ശൈലി നോക്കുമ്പോള്‍, ഋഷഭ് പന്തിനേക്കാളും കെഎല്‍ രാഹുലിനേക്കാളും ചെന്നൈയില്‍ സഞ്ജു ബാറ്റിങ്ങില്‍ വിജയിക്കാന്‍ സാധ്യതയുണ്ട്. സഞ്ജു മൂന്നാം സ്ഥാനത്തോ നാലാം സ്ഥാനത്തോ വന്നേക്കാം, മധ്യ ഓവറുകളില്‍ സിക്‌സറുകള്‍ അടിക്കാന്‍ താരത്തിന് കഴിയുമെന്നും കൈഫ് പറഞ്ഞു.

ഇന്ത്യയിലേയ്ക്ക് പോകരുത്, അവിടെ വൃത്തിയില്ലെന്ന് അവര്‍ പറഞ്ഞു; കേരളം സിനിമ പോലെയെന്ന് വിദേശ സഞ്ചാരി

ഇന്ത്യയിലേയ്ക്ക് പോകരുത്, അവിടെ വൃത്തിയില്ലെന്ന് അവര്‍ പറഞ്ഞു; കേരളം സിനിമ പോലെയെന്ന് വിദേശ സഞ്ചാരി

കേരളത്തെ പ്രകീര്‍ത്തിച്ച് വിദേശ സഞ്ചാരി. കേരളത്തിലെ വര്‍ക്കലയില്‍ എത്തിയ എമ്മ എന്ന സ്ഞ്ചാരിയുടെ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടിയിരിക്കുന്നത്. സിനിമയിലെന്ന പോലത്തെ അനുഭവമാണ് തനിക്കുണ്ടായതെന്നാണ് എമ്മയുടെ പ്രതികരണം. ഇന്ത്യയിലേക്ക് പോകരുത്, അവിടം വൃത്തിയില്ലാത്തയിടമെന്നാണ് തന്നോട് എല്ലാവരും പറഞ്ഞത്. എന്നാല്‍, ആ പറഞ്ഞത് ശരിയല്ലെന്ന് കാണിക്കാന്‍ താനിവിടെ ഉണ്ടെന്നും എമ്മ പറയുന്നു. കേരളത്തിലെ വര്‍ക്കലയിലാണ് താനെന്നും സിനിമയില്‍ നിന്ന് ഇറങ്ങിവന്ന ഒരു സ്ഥലം പോലെയുണ്ട് ഇവിടെന്നും എമ്മ വ്യക്തമാക്കുന്നു.

വര്‍ക്കലയില്‍ നിന്നുള്ള വിഡിയോയ്ക്ക് ഒപ്പം മനോഹരമായ കുറിപ്പും പങ്കുവെച്ചിട്ടുണ്ട്. ‘നിങ്ങള്‍ ഇതിനോട് യോജിക്കുന്നുണ്ടോ? ഇന്ത്യയിലേക്ക് പോകരുതെന്ന് നിരവധി ആളുകള്‍ എന്നോട് പറഞ്ഞു. മാലിന്യം നിറഞ്ഞ, താറുമാറായ, തട്ടിപ്പുകള്‍ നിറഞ്ഞ സ്ഥലമാണ് ഇന്ത്യയെന്നാണ് എല്ലാവരും പറഞ്ഞത്. എന്നാല്‍ അതല്ല ഇന്ത്യയുടെ പൂര്‍ണചിത്രമെന്ന് നിങ്ങളോട് പറയാന്‍ ഞാന്‍ ഇവിടെ എത്തിയിരിക്കുകയാണ്.

കേരളത്തിലെ വര്‍ക്കലയിലാണ് ഞാന്‍. സിനിമയില്‍ നിന്ന് ഒരു സ്ഥലം നേരിട്ട് ഇറങ്ങി വന്നതു പോലെയാണ് ഇവിടം. ക്ലിഫില്‍ നിരനിരയായി നില്‍ക്കുന്ന ഈന്തപ്പനകള്‍, താഴെ ആഞ്ഞടിക്കുന്ന തിരമാലകള്‍, ഇന്ത്യയെക്കുറിച്ച് നിങ്ങള്‍ കേട്ടിരിക്കുന്ന എല്ലാ കഥകളും മറക്കാന്‍ പ്രേരിപ്പിക്കുന്ന സൂര്യാസ്തമയങ്ങള്‍. കേരളത്തെക്കുറിച്ചുള്ള ആഖ്യാനത്തെ തന്നെ ഇത് മാറ്റിമറിക്കുന്നു. ഇത് വൃത്തിയുള്ളതും ശാന്തമായതും അവിശ്വസനീയമാം വിധം സുന്ദരവുമാണ്. ബീച്ചുകള്‍ ശാന്തമാണ്. ഇവിടെയുള്ള നാട്ടുകാര്‍ ഞാന്‍ ഇതുവരെ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും ഫ്രണ്ട്‌ലിയാണ്. ഇവിടുത്തെ ഭക്ഷണം വേറെ ലെവല്‍ ആണ്.’

കേരളവും വര്‍ക്കലയും സന്ദര്‍ശിച്ചിട്ടുള്ള നിരവധി വിദേശ സഞ്ചാരികള്‍ തങ്ങളുടെ അനുഭവം കമന്റ് ബോക്‌സില്‍ പങ്കുവച്ചിട്ടുണ്ട്. ബീച്ചല്ലാതെ വേറെ എന്തെങ്കിലും കേരളത്തില്‍ ഉണ്ടോ എന്ന് ചോദിക്കുന്ന ഒരു വിദേശസഞ്ചാരിക്ക് അനു ജോര്‍ജ് എന്നയാള്‍ മനോഹരമായ മറുപടി നല്‍കിയിട്ടുണ്ട്. കേരളത്തില്‍ ഇല്ലാത്തതായി ഒന്നുമില്ല. കടല്‍ത്തീരങ്ങള്‍, വനങ്ങള്‍, ഹില്‍ടോപ്പുകള്‍, കായല്‍, നല്ല കാലാവസ്ഥ, മനോഹരമായ വെള്ളച്ചാട്ടങ്ങള്‍, നല്ല ഭക്ഷണം, സംസ്‌കാരം, പിന്നെ ഞങ്ങളുടെ ആതിഥ്യമര്യാദ’ ഇങ്ങനെയാണ് അനു മറുപടി നല്‍കുന്നത്.

അടുത്തിടെ തായ്‌ലന്‍ഡില്‍ നിന്ന് എത്തിയ വിനോദസഞ്ചാരിയായ അലക്‌സ് വാണ്ടേര്‍സിന്റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിന്നു. ‘കേരള, എനിക്ക് നിരാശ തോന്നുന്നു’ എന്ന അടിക്കുറിപ്പോടെയാണ് വര്‍ക്കല ക്ലിഫില്‍ നിന്നുള്ള വിഡിയോ അലക്‌സ് പങ്കുവച്ചിരിക്കുന്നത്. ‘ഭൂമിയിലെ മനുഷ്യരെ, എന്തുകൊണ്ടാണ് നിങ്ങളിങ്ങനെ’ എന്ന വാചകം പറഞ്ഞുകൊണ്ടാണ് വിഡിയോ ആരംഭിക്കുന്നത്. അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി കമന്റുകളുമായി ഓണ്‍ലൈനില്‍ സഞ്ചാരികള്‍ സംവാദം തുടരുകയാണ്.

ആറ്റിങ്ങൽ അയിലത്ത് വീട്ടമ്മയെയും മകളെയും ഉപദ്രവിക്കാൻ ശ്രമിച്ചയാൾ പിടിയിൽ

ആറ്റിങ്ങൽ അയിലത്ത് വീട്ടമ്മയെയും മകളെയും ഉപദ്രവിക്കാൻ ശ്രമിച്ചയാൾ പിടിയിൽ

ആറ്റിങ്ങൽ അയിലത്ത് വീട്ടമ്മയെയും മകളെയും ഉപദ്രവിക്കാൻ ശ്രമിച്ചയാൾ പിടിയിൽ. ആറ്റിങ്ങൽ അയിലം സ്വദേശി 57 വയസ്സുള്ള പ്രക്ഷോഭനെയാണ് സംഭവത്തിൽ ആറ്റിങ്ങൽ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ വീട്ടമ്മയുടെ അയൽവാസി കൂടിയാണ്.

യുവശക്തിയിലൂടെ ഏക ഭാരതം ശ്രേഷ്ഠ ഭാരതം യാഥാർത്ഥ്യമാകും: എം.അനിൽകുമാർ

യുവശക്തിയിലൂടെ ഏക ഭാരതം ശ്രേഷ്ഠ ഭാരതം യാഥാർത്ഥ്യമാകും: എം.അനിൽകുമാർ

ആറ്റിങ്ങൽ: യുവശക്തിയിലൂടെ ഭാരതത്തിൽ ഏക ഭാരതം ശ്രേഷ്ഠ ഭാരതം എന്ന സങ്കല്പം യാഥാർത്ഥ്യമാകുമെന്ന് യുവജന കാര്യ കായിക മന്ത്രാലയം മൈഭാരത് കേരളാ സോൺ സംസ്ഥാന ഡയറക്ടർ എം. അനിൽകുമാർ പറഞ്ഞു. വികസിത ഭാരതം എന്ന സങ്കല്പവും യാഥാർത്ഥ്യമാകാൻ രാഷ്ട്ര നിർമ്മാണ പ്രകൃയയിൽ യുവജനങ്ങൾ പങ്കാളികളാകണമെന്നും അദ്ദേഹം കൂട്ടി ചേർത്തു.

സർദാർ പട്ടേലിൻ്റെ നൂറ്റിഅൻപതാം ജന്മവാർഷികാഘോഷങ്ങളുടെ ഭാഗമായി ആറ്റിങ്ങലിൽ മൈഭാരത് സംഘടിപ്പിച്ച ഏകതാ പദയാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആറ്റിങ്ങൽ കച്ചേരി ജംഗ്ഷനിലെ സ്വാതന്ത്ര്യ സമര സ്മാരകത്തിൽ നിന്നാരംഭിച്ച പദയാത്ര ആറ്റിങ്ങൽ മണ്ണൂർഭാഗം ജ്യോതിസ് സെൻട്രൽ സ്കൂളിൽ സമാപിച്ചു.

സമാപന സമ്മേളനത്തിൽ ജ്യോതിസ് ഇൻസ്റ്റിറ്റൂഷൻസ് ചെയർമാൻ എസ്. ജ്യോതിസ് ചന്ദ്രൻ അധ്യക്ഷത വഹിച്ചു. സർദ്ദാർ പട്ടേലിൻ്റെ ഛായാചിത്രത്തിൽ പുഷ്പാർച്ചനയോടെ ആരംഭിച്ച ചടങ്ങിൽ ആറ്റിങ്ങൽ സബ് ഇൻസ്പെക്ടർ സിതാര മോഹൻ ഏകതാപ്രതിജ്ഞചൊല്ലി കൊടുത്തു. നഗരസഭാ കൗൺസിലർ ദീപാ രാജേഷ്, ലഫ്റ്റനൻ്റ് കേണൽ ഭൂപേന്ദ്ര താപ്പെ, ജില്ലാ യൂത്ത് ആഫീസർ സുഹാസ്, മൻ കീ ബാത് പരിഭാഷകൻ പള്ളിപ്പുറം ജയകുമാർ എന്നിവർ സംസാരിച്ചു. എൻ.സി.സി, എൻ.എസ്.എസ്, മൈഭാരത് വോളൻ്റിയർമാർ ഉൾപ്പടെ അഞ്ഞൂറിലധികം പേർ പദയാത്രയിൽ പങ്കെടുത്തു.