‘ശിവകുമാറിന് നല്ലകാലം, അടുത്ത തവണയും മുഖ്യമന്ത്രിയാവും’; സ്ഥാനമേല്‍ക്കാന്‍ മൂന്ന് തീയതികള്‍ കുറിച്ച് നല്‍കി ജ്യോത്സ്യന്‍

‘ശിവകുമാറിന് നല്ലകാലം, അടുത്ത തവണയും മുഖ്യമന്ത്രിയാവും’; സ്ഥാനമേല്‍ക്കാന്‍ മൂന്ന് തീയതികള്‍ കുറിച്ച് നല്‍കി ജ്യോത്സ്യന്‍

ബംഗളൂരു: കര്‍ണാടകയിലെ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഡി കെ ശിവകുമാറിന് മുഖ്യമന്ത്രിയായി ദീര്‍ഘകാലം തുടരാന്‍ സാധിക്കുമെന്ന് പ്രമുഖ ജ്യോത്സ്യന്റെ പ്രവചനം. ഹൈക്കമാന്‍ഡ് നിര്‍ദേശത്തെ തുടര്‍ന്നും മുന്‍ ധാരണയുടെ അടിസ്ഥാനത്തിലും സിദ്ധരാമയ്യ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചിരുന്നു. ഇന്ന് നടക്കുന്ന നിയമസഭാ കക്ഷി യോഗത്തില്‍ നിയമസഭാ കക്ഷി നേതാവായി ശിവകുമാറിനെ തെരഞ്ഞെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ സാഹചര്യത്തിലാണ് ജ്യോത്സ്യന്റെ പ്രവചനം.

കനകപുര എംഎല്‍എയായ ശിവകുമാറിന് പുതിയ മുഖ്യമന്ത്രിയായി ചുമതലയേല്‍ക്കാന്‍ ജ്യോത്സ്യന്‍ ദ്വാരകാനാഥ് ഗുരുജി മൂന്ന് തീയതികളാണ് നിശ്ചയിച്ച് നല്‍കിയിരിക്കുന്നത്. ‘ഞാന്‍ അദ്ദേഹത്തിന് മൂന്ന് തീയതികള്‍ നല്‍കിയിട്ടുണ്ട്. അതായത്, മെയ് 31 (ഞായറാഴ്ച), ജൂണ്‍ 5, ജൂണ്‍ 6,’- ഗുരുജി പിടിഐയോട് പറഞ്ഞു.2028ലെ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷവും ശിവകുമാര്‍ അധികാരത്തില്‍ തിരിച്ചെത്തുമെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ രാജി ഗവര്‍ണര്‍ താവര്‍ചന്ദ് ഗെലോട്ട് ഔദ്യോഗികമായി സ്വീകരിക്കുകയും മന്ത്രിസഭ പിരിച്ചുവിടുകയും ചെയ്തതിനെത്തുടര്‍ന്ന്, കര്‍ണാടകയില്‍ പുതിയ സര്‍ക്കാര്‍ രൂപീകരിക്കുന്നത് സംബന്ധിച്ച് പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ തീവ്രമായ ചര്‍ച്ചകളില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. സംസ്ഥാനത്തെ തങ്ങളുടെ പുതിയ നേതാവിനെ തെരഞ്ഞെടുക്കുന്നതിനായി കോണ്‍ഗ്രസ് നിയമസഭാ കക്ഷി യോഗം ശനിയാഴ്ച വൈകുന്നേരം 4 മണിക്ക് ബംഗളൂരുവിലെ വിധാന്‍ സൗധയിലെ കോണ്‍ഫറന്‍സ് ഹാളിലാണ് ചേരുന്നത്.

ശിവകുമാറിന് മുഖ്യമന്ത്രിയെന്ന നിലയില്‍ ദീര്‍ഘകാലം തുടരാന്‍ സാധിക്കുമെന്ന് ഉറപ്പിച്ചു പറഞ്ഞ ദ്വാരകാനാഥ് ഗുരുജി അദ്ദേഹത്തിന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ പിന്തുണ ലഭിക്കുമെന്നും വ്യക്തമാക്കി.’അദ്ദേഹം ഒരു ദിവസത്തെ മുഖ്യമന്ത്രിയോ അല്ലെങ്കില്‍ ഒരു തവണ മാത്രം മുഖ്യമന്ത്രിയാകുന്ന ആളോ അല്ല. അദ്ദേഹം ഒരു നീണ്ട ഇന്നിംഗ്‌സ് കളിക്കും. അദ്ദേഹത്തിന്റെ ജാതകം വളരെ നല്ലതാണ്. ദീര്‍ഘകാലം അദ്ദേഹം കര്‍ണാടകയ്‌ക്കൊപ്പം ഉണ്ടാകും,’- ജ്യോത്സ്യന്‍ പറഞ്ഞു.

ശിവകുമാറിന് സംസ്ഥാനത്തെക്കുറിച്ച് വലിയ കാഴ്ചപ്പാടുള്ളതിനാല്‍ അദ്ദേഹത്തിന്റെ ഭരണത്തിന് കീഴില്‍ സംസ്ഥാനം സമ്പന്നമായി മാറുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ‘തീര്‍ച്ചയായും, അടുത്ത തെരഞ്ഞെടുപ്പില്‍ (2028) ശിവകുമാര്‍ വിജയിക്കണം. അപ്പോള്‍ മാത്രമാണ് അദ്ദേഹം യഥാര്‍ഥ മുഖ്യമന്ത്രിയാകുന്നത്. ഇപ്പോള്‍, അദ്ദേഹം വഹിക്കുന്നത് ഉത്തരവാദിത്തങ്ങളുടെ ഭാരമാണ്. ഇപ്പോള്‍ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റുക, അടുത്ത തവണ മുഖ്യമന്ത്രിപദം ആസ്വദിക്കുക,’- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വീണ്ടും കാട്ടാന ആക്രമണം; ആനയെ തുരത്താന്‍ ശ്രമിക്കുന്നതിനിടെ കര്‍ഷകന്‍ മരിച്ചു

വീണ്ടും കാട്ടാന ആക്രമണം; ആനയെ തുരത്താന്‍ ശ്രമിക്കുന്നതിനിടെ കര്‍ഷകന്‍ മരിച്ചു

തൃശ്ശൂര്‍: അതിരപ്പിള്ളി വൈശേരിയില്‍ കാട്ടനയുടെ ആക്രമണത്തില്‍ 65 കാരന് ദാരുണാന്ത്യം. അതിരപ്പിള്ളി പുല്ലേര്‍കാട്ട് മോഹനന്‍ (65) ആണ് മരിച്ചത്. വീടിന് സമീപമെത്തിയ ആനയെ തുരത്താന്‍ശ്രമിക്കുമ്പോഴായിരുന്നു ആക്രമണം. ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റ മോഹനനെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

പുലര്‍ച്ചെ രണ്ടേമുക്കാലോടെയാണ് ആന മോഹനന്റെ വീടിന്റെ സമീപത്തെത്തിയത്. അയല്‍വാസികളുടെ നിലവിളി കേട്ടാണ് ആന എവിടെയാണെന്നറിയാന്‍ മോഹനന്‍ മുറ്റത്തേക്കിറങ്ങിയത്. എന്നാല്‍ ഇരുട്ടിലൂടെ ആന ഓടിവന്ന് ആക്രമിക്കുകയായിരുന്നു. കാട്ടാന മോഹനനെ നേരെ പാഞ്ഞടുത്ത് ചവിട്ടി കൊലപ്പെടുത്തുകയാരുയിരുന്നു. കാട്ടാന ഈ സമീപത്തു നിന്നും മാറിയപ്പോഴാണ് മോഹനനെ ചാലക്കുടി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയത്.

ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പ്രദേശത്ത് നിരന്തരം കാട്ടാന ശല്യം ഉള്ള മേഖലയാണ്. മോഹനന്റെ വീട്ടുവളപ്പില്‍ കഴിഞ്ഞ ദിവസവും കാട്ടാന എത്തി വ്യാപകമായി കൃഷി നശിപ്പിച്ചിരുന്നു. ജനവാസ മേഖലയായ ഈ ഭാഗത്ത് ആനയിറങ്ങുന്നത് ഇപ്പോള്‍ പതിവായി മാറിയിരിക്കുകയാണ്. നിരവധി പേര്‍ക്കാണ് ഇതിനോടകം ജീവന്‍ നഷ്ടപ്പെട്ടത്. ഒരു വര്‍ഷത്തിനിടെ ഇത് ആറാമത്തെ മരണമാണെന്നാണ് റിപ്പോര്‍ട്ട്.

ഇ ഡി ഉദ്യോഗസ്ഥര്‍ക്ക് നേരെ ആക്രമണം; മുഖ്യപ്രതികള്‍ക്കായി തിരച്ചില്‍, ലുക്ക്ഔട്ട് നോട്ടീസ്

ഇ ഡി ഉദ്യോഗസ്ഥര്‍ക്ക് നേരെ ആക്രമണം; മുഖ്യപ്രതികള്‍ക്കായി തിരച്ചില്‍, ലുക്ക്ഔട്ട് നോട്ടീസ്

തിരുവനന്തപുരം: പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വീട്ടില്‍ റെയ്ഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ പ്രതികള്‍ക്കായി വ്യാപക തിരച്ചില്‍. ഇരുന്നൂറിലേറെ പേരെയാണ് വധശ്രമം അടക്കമുള്ള കേസില്‍ പ്രതിചേര്‍ത്തിട്ടുള്ളത്. ഇതില്‍ വാഹനങ്ങള്‍ ആക്രമിച്ച ഇരുപത്തിയഞ്ചോളം പേരുണ്ടെന്നാണ് പ്രാഥമിക നിഗമനം.

പ്രതിഷേധത്തില്‍ പൊലീസ് പ്രതിരോധം വന്‍ പരാജയമായിരുന്നു എന്ന ആരോപണം ഉയര്‍ന്നതോടെയാണ് പ്രധാന പ്രതികളെ ഉടന്‍ പിടികൂടാനുള്ള ശ്രമത്തിലാണ് പൊലീസ്. തിരിച്ചറിഞ്ഞ എട്ട് പ്രധാന പ്രതികള്‍ക്കായി ലുക്ക്ഔട്ട് നോട്ടീസും ഇറക്കിയിട്ടുണ്ട്. കഴിഞ്ഞ രണ്ട് ദിവസമായി ഇവരുടെ വീടുകളിലും പൊലീസ് സംഘം പരിശോധന നടത്തിയിരുന്നു. മ്യൂസിയം പൊലീസിനെക്കൂടാതെ ഷാഡോ, ഡാന്‍സാഫ്, സംഘങ്ങളും മറ്റ് സ്റ്റേഷനുകളിലെ പൊലീസുകാരും അടങ്ങുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ വിവിധ ടീമുകളായി തിരിഞ്ഞാണ് പരിശോധന.

സംഘര്‍ഷത്തിനു നേതൃത്വം നല്‍കിയ മുന്‍ കൗണ്‍സിലര്‍ ഐപി ബിനു അടക്കം 18 പേര്‍ ഇതുവരെ അറസ്റ്റിലായി. ബാക്കിയുള്ളവര്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കിയതായി സിറ്റി പൊലീസ് അധികൃതര്‍ അറിയിച്ചു. പ്രതികളുടെ വീടുകള്‍ സംശയകരമായ ബന്ധുവീടുകള്‍, സിറ്റിയിലെ ഹോട്ടലുകള്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് പരിശോധനകള്‍ നടത്തുന്നത്. ഇവരുടെ മൊബൈല്‍ഫോണ്‍ രേഖകളടക്കം പരിശോധിച്ചാണ് പ്രതികളിലേക്ക് എത്തിയത്.

ഐപിഎല്‍ രണ്ടാം ക്വാളിഫയറില്‍ രാജസ്ഥാന്‍ റോയല്‍സിനെ തകര്‍ത്ത് ഗുജറാത്ത് ടൈറ്റന്‍സ് ഫൈനലില്‍

ഐപിഎല്‍ രണ്ടാം ക്വാളിഫയറില്‍ രാജസ്ഥാന്‍ റോയല്‍സിനെ തകര്‍ത്ത് ഗുജറാത്ത് ടൈറ്റന്‍സ് ഫൈനലില്‍

ഐപിഎല്‍ രണ്ടാം ക്വാളിഫയറില്‍ രാജസ്ഥാന്‍ റോയല്‍സിനെ തകര്‍ത്ത് ഗുജറാത്ത് ടൈറ്റന്‍സ് ഫൈനലില്‍. ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിന്‍റെയും സായ് സുദര്‍ശന്‍റെയും തകര്‍പ്പനടിയാണ് ഗുജറാത്തിനെ വിജയത്തിലേക്ക് നയിച്ചത്. 167 റണ്‍സിന്‍റെ കൂട്ടുകെട്ടാണ് ഇരുവരും ചേര്‍ന്ന് പടുത്തുയര്‍ത്തത്.

കുറിച്ച 215 റണ്‍സ് വിജയലക്ഷ്യം അനായാസം മറികടക്കാന്‍ ഗുജറാത്തിനെ സഹായിച്ചത്.
രാജസ്ഥാൻ റോയൽസ് ഉയർത്തിയ 215 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന ഗുജറാത്ത്‌ എട്ട് പന്ത് ബാക്കി നിൽക്കേ അത് മറികടന്നു.

26 പന്തിലാണ് സായ് സുദര്‍ശന്‍ അര്‍ധ സെഞ്ചറി നേടിയത്. തൊട്ടുപിന്നാലെ പുറത്താവുകയും ചെയ്തു. നിര്‍ണായക മല്‍സരത്തില്‍ 47 പന്തില്‍ നിന്നാണ് ഗില്‍ സെഞ്ചറി നേടിയത്. ഐപിഎലില്‍ ഗില്ലിന്‍റെ അഞ്ചാം സെഞ്ചറിയാണിത്. 53 പന്തില്‍ 104 റണ്‍സെടുത്ത ഗില്‍ ആര്‍ച്ചര്‍ക്ക് വിക്കറ്റ് നല്‍കിയാണ് ഒടുവില്‍ മടങ്ങി.

ഗ്രൂപ്പ് മല്‍സരങ്ങളില്‍ മികച്ച പ്രകടനവുമായാണ് ഗുജറാത്ത് പ്ലേ ഓഫിലെത്തിയത്. സണ്‍റൈസേഴ്സിനെ നോക്കൗട്ടില്‍ തകര്‍ത്താണ് രാജസ്ഥാനും രണ്ടാം ക്വാളിഫയറിലെത്തിയത്. 2008 ന് ശേഷം ഐപിഎല്‍ കിരീടം നേടാന്‍ രാജസ്ഥാന്‍ റോയല്‍സിനായിട്ടില്ല. ഗുജറാത്തിനാവട്ടെ അഞ്ചുവര്‍ഷത്തിനിടെ ഇത് മൂന്നാം ഫൈനലാണ്.

ടോസ് നേടിയ രാജസ്ഥാന്‍ നിശ്ചിത 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 214 റണ്‍സെടുത്തിരുന്നു. ഒരു വശത്ത് വിക്കറ്റുകള്‍ തുടരെ കൊഴിഞ്ഞപ്പോഴും ഉറച്ച് നിന്ന വൈഭവ് സൂര്യവംശിയുടെ പ്രകടനമാണ് രാജസ്ഥാനെ മികച്ച സ്കോറിലേക്ക് എത്തിച്ചത്. രവീന്ദ്ര ജ‍ഡേജയുടെ ചെറുത്ത് നില്‍പ്പും അവസാന ഓവറുകളില്‍ ഡോനവന്‍ ഫെറേറയുടെ തകര്‍പ്പനടിയും ആയതോടെ സ്കോര്‍ 214 എത്തുകയായിരുന്നു. അഹമ്മദാബാദില്‍ നടക്കുന്ന ഫൈനലില്‍ ഗുജറാത്ത് , റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെ നേരിടും.

ഇരട്ട ചക്രവാതച്ചുഴി; ചൊവ്വാഴ്ച വരെ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ

ഇരട്ട ചക്രവാതച്ചുഴി; ചൊവ്വാഴ്ച വരെ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ

തിരുവനന്തപുരം: ഇരട്ട ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത. മഴയ്‌ക്കൊപ്പം ഇടിമിന്നലിനും മണിക്കൂറില്‍ 30-40 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഞായറാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം ജില്ലകളിലാണ് ശക്തമായ മഴയ്ക്ക് സാധ്യത. തിങ്കളാഴ്ച കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിലും ചൊവ്വാഴ്ച തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളിലും കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.

അടുത്ത 2-3 ദിവസങ്ങള്‍ക്കുള്ളില്‍ തെക്കുപടിഞ്ഞാറന്‍ അറബിക്കടലിന്റെയും തെക്കുകിഴക്കന്‍ അറബിക്കടലിന്റെയും കൂടുതല്‍ ഭാഗങ്ങള്‍, ലക്ഷദ്വീപ് പ്രദേശം, തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍, മധ്യ-കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍, മധ്യ-പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍, തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിന്റെ അവശേഷിക്കുന്ന ഭാഗങ്ങള്‍, വടക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിന്റെ ചില ഭാഗങ്ങള്‍ എന്നിവിടങ്ങളിലേക്ക് തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം മുന്നേറുന്നതിന് അനുകൂലമായ സാഹചര്യം നിലനില്‍ക്കുന്നതായും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

തെക്കുകിഴക്കന്‍ അറബിക്കടലിനും സമീപപ്രദേശങ്ങള്‍ക്കും മുകളിലായാണ് ചക്രവാതച്ചുഴി നിലനില്‍ക്കുന്നത്. തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും അതിനോട് ചേര്‍ന്നുള്ള തമിഴ്നാട് തീരത്തിനും മുകളിലായി മറ്റൊരു ചക്രവാതച്ചുഴിയും സ്ഥിതി ചെയ്യുന്നുണ്ട്. ഇതിന്റെയെല്ലാം സ്വാധീനഫലമായാണ് കേരളത്തില്‍ മഴ ലഭിക്കുന്നതെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.