by Midhun HP News | May 29, 2026 | Latest News, ദേശീയ വാർത്ത
മുംബൈ: വ്യാജമദ്യം കഴിച്ച് 18 പേര്‍ മരിച്ചു. മഹാരാഷ്ട്രയിലെ പൂനെയിലാണ് സംഭവം. നിരവധി പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇതില്‍ മൂന്നുപേരുടെ നില ഗുരുതരമാണ്. ഏതാനും പേരുടെ കാഴ്ച ശക്തി നഷ്ടമായതായും റിപ്പോര്‍ട്ടുകളുണ്ട്.
പിംപ്രി-ചിഞ്ച്വാഡിലെ ഫുഗേവാഡി പ്രദേശത്തുനിന്നും പൂനെയിലെ ഹഡപ്സര്‍ മേഖലയിലുമാണ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഫുഗേവാഡിയില്‍ 13 പേരാണ് മരിച്ചത്. യോഗേഷ് വാംഖഡെ എന്നയാളാണ് വ്യാജമദ്യം വിതരണം ചെയ്തത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. വ്യാജമദ്യ വില്‍പ്പനയുമായി ബന്ധപ്പെട്ട് യോഗേഷിനെ കൂടാതെ, ഏഴു പേരെ കൂടി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തില്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടു. കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ട ഒരാള്‍ പോലും രക്ഷപ്പെടാന്‍ അനുവദിക്കരുതെന്ന് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.

by Midhun HP News | May 29, 2026 | Latest News, കേരളം
തിരുവനന്തപുരം: നിയമസഭയില്‍ വന്ദേമാതരം പൂര്‍ണമായി ആലപിക്കാത്തതില്‍ പ്രതികരിച്ച് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍. വന്ദേമാതരം പൂര്‍ണമായി ആലപിക്കാതിരുന്നത് പ്രോട്ടോക്കോള്‍ ലംഘനമാണ്. വന്ദേമാതരം പൂര്‍ണമായി പാടണമായിരുന്നു. ലോക്ഭവന്‍ ഇക്കാര്യം നിര്‍ദേശിച്ചിരുന്നു. എന്തുകൊണ്ട് മുഴുവനായി പാടിയില്ല എന്ന് സ്പീക്കറോട് ചോദിച്ചിരുന്നുവെന്നും ഗവര്‍ണര്‍ ആര്‍ലേക്കര്‍ പറഞ്ഞു.
ഗവര്‍ണര്‍ പങ്കെടുക്കുന്ന ചടങ്ങില്‍ വന്ദേമാതരം പൂര്‍ണമായി ആലപിക്കണമെന്നാണ് നിയമം. എന്നാല്‍ നിയമസഭയില്‍ വന്ദേമാതരം പാടുകയല്ല, അതിന്റെ സംഗീതമാണ് ആലപിച്ചത്. ഇക്കാര്യത്തില്‍ വ്യക്തത തേടും. എന്നാല്‍ വന്ദേമാതരം പൂര്‍ണമായി ആലപിക്കാത്തതില്‍ വിശദീകരണം ചോദിക്കുന്നതിനെപ്പറ്റി തീരുമാനിച്ചിട്ടില്ലെന്നും ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം വന്ദേമാതരം പൂര്‍ണമായി ആലപിക്കേണ്ടതില്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ പറഞ്ഞു. ആദ്യ രണ്ടു ഭാഗങ്ങള്‍ ദേശീയഗീതമായതിനാല്‍ ആലപിച്ചാല്‍ മതിയാകും. മുഴുവനായി ആലപിക്കുക എന്നത് ആര്‍എസ്എസ് അജണ്ടയാണ്. വന്ദേമാതരം ആലപിക്കുമ്പോള്‍ എഴുന്നേറ്റു നില്‍ക്കേണ്ടതില്ലെന്നും പിണറായി വിജയന്‍ പറഞ്ഞു. പറഞ്ഞു. എന്നാല്‍ ഗവര്‍ണറെ അപമാനിച്ചെന്ന് ബിജെപി നേതാവ് വി മുരളീധരന്‍ എംഎല്‍എ കുറ്റപ്പെടുത്തി. ഗവര്‍ണര്‍ പങ്കെടുക്കുന്ന പരിപാടികളില്‍ ദേശീയ ഗീതമായ വന്ദേമാതരം മുഴുവന്‍ ആലപിക്കണം എന്ന കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശമുണ്ടായിട്ടും നിയമസഭയില്‍ അത് പാലിക്കപ്പെട്ടില്ല. ഇതുവഴി ഗവര്‍ണറെയും ലോക്ഭവനെയും അവഹേളിക്കുകയാണ് ചെയ്തത്. ജമാഅത്തെ ഇസ്ലാമിക്കും സിപിഎമ്മിനും വിഡി സതീശന്‍ സര്‍ക്കാര്‍ കീഴ്‌പ്പെട്ടുവെന്നും മുരളീധരന്‍ കുറ്റപ്പെടുത്തി.
നിയമസഭയുടെ ചരിത്രത്തില്‍ ആദ്യമായി വന്ദേമാതരം ആലപിച്ചുകൊണ്ടാണ് ഇത്തവണ സഭാ നടപടികള്‍ ആരംഭിച്ചത്. എന്നാല്‍ വന്ദേമാതരം മുഴുവന്‍ ആലപിച്ചില്ല. വന്ദേമാതരത്തിന്റെ ആദ്യഭാഗമാണ് പൊലീസ് ബാന്റ് വായിച്ചത്. വരികള്‍ വായിക്കാതെ സംഗീതം മാത്രമാണ് ഉണ്ടായിരുന്നത്. വന്ദേമാതരം മുഴുവന്‍ വായിക്കണമെന്ന് ലോക്ഭവന്റെ നിര്‍ദേശം ഉണ്ടായിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ഇത് അംഗീകരിച്ചില്ല.

by Midhun HP News | May 29, 2026 | Latest News, കേരളം
തിരുവനന്തപുരം: നയപ്രഖ്യാപന പ്രസംഗത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരായ വിമര്‍ശനം ഇല്ലെന്നത് ശ്രദ്ധേയമാണ്. വിഡി സതീശന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് സര്‍ക്കാരിലെ ആദ്യ നയപ്രഖ്യാപന പ്രസംഗത്തില്‍ കേന്ദ്ര സര്‍ക്കാരില്‍ നിന്ന് അര്‍ഹമായ പിന്തുണ ആഗ്രഹിക്കുന്നു എന്നു വ്യക്തമാക്കുന്നു.
ഫെഡറലിസത്തില്‍ ഊന്നി കേന്ദ്രസര്‍ക്കാരുമായി മികച്ച ബന്ധത്തില്‍ പോകാനാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്ന് നയപ്രഖ്യാപനത്തില്‍ പറയുന്നു. ഇതല്ലാതെ കേന്ദ്രത്തെ വിമര്‍ശിക്കുന്നതോ, കേന്ദ്രസര്‍ക്കാരിനെ കടന്നാക്രമിക്കുന്നതോ ആയ പരാമര്‍ശങ്ങളൊന്നും നയപ്രഖ്യാപനത്തില്‍ ഇല്ല.
ജവഹര്‍ലാല്‍ നെഹ്റുവിനെ ഉദ്ധരിച്ചാണ് ഗവര്‍ണര്‍ നയപ്രഖ്യാപനപ്രസംഗം തുടങ്ങിയത്. സാമ്പത്തിക മേഖലയില്‍ കടുത്ത പ്രതിസന്ധി നിലനില്‍ക്കുന്നുവെന്ന് നയപ്രഖ്യാപനത്തില്‍ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ പറഞ്ഞു. കേരളത്തിന്റെ വികസനത്തിനായി സമസ്ത മേഖലകളെയും സ്പര്‍ശിച്ചുകൊണ്ടുള്ള നയപ്രഖ്യാപനമാണ് യുഡിഎഫ് സര്‍ക്കാരിനുവേണ്ടി ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ നടത്തിയത്.
പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതു സര്‍ക്കാരിന്റെ നയപ്രഖ്യാപന പ്രസംഗത്തില്‍ അടക്കം കേന്ദ്രസര്‍ക്കാരിനെതിരായ അതിരൂക്ഷ വിമര്‍ശനം പതിവായിരുന്നു. സാമ്പത്തിക രംഗത്ത് കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്തെ ഞെരുക്കുന്നതും, വികസനപദ്ധതികള്‍ക്ക് പണം അനുവദിക്കാത്തതിലും ഇടതുസര്‍ക്കാര്‍ ചൂണ്ടിക്കാട്ടിയിരുന്നു. മുമ്പ് കേന്ദ്ര വിമര്‍ശനത്തില്‍ മുന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പിണറായി സര്‍ക്കാരുമായി ഏറ്റുമുട്ടിയിരുന്നു.

by Midhun HP News | May 29, 2026 | Latest News, കേരളം
കണ്ണൂർ: മയ്യിൽ പാവന്നൂർ കടവിൽ റോഡരികിൽ നിൽക്കുകയായിരുന്ന കുടുംബത്തിലേക്ക് മിനി ലോറി നിയന്ത്രണം വിട്ട് പാഞ്ഞുകയറി നാല് വയസ്സുകാരിക്ക് ദാരുണാന്ത്യം. അപകടത്തിൽ കുട്ടിയുടെ മാതാപിതാക്കൾക്ക് ഗുരുതരമായി പരിക്കേറ്റു. വ്യാഴാഴ്ച രാത്രി 8.20 ഓടെ പാവന്നൂർ കടവിലായിരുന്നു നാടിനെ നടുക്കിയ ഈ ദാരുണ അപകടം സംഭവിച്ചത്. പാവന്നൂർ കടവ് എടത്തിലേക്കണ്ടി ഹൗസിൽ പി. കെ സാജിദിന്റെയും എ.കെ മൈമൂനത്തിന്റെയും മകൾ തഷ്രീഫ (4) ആണ് മരണപ്പെട്ടത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ സാജിദിനെയും മൈമൂനത്തിനെയും കണ്ണൂരിലെ കിംസ് ശ്രീചന്ദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരും തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
കുടുംബം സഞ്ചരിച്ചിരുന്ന സ്‌കൂട്ടർ റോഡരികിൽ നിർത്തി നിൽക്കുകയായിരുന്നു. ഈ സമയം പാവന്നൂർ എ. എൽ. പി. സ്കൂൾ ഭാഗത്ത് നിന്ന് അമിതവേഗതയിൽ ഓടിച്ചു വന്ന കെ. എൽ. 59 4847 നമ്പർ മിനിലോറി ഇവരുടെ ഇടയിലേക്ക് നിയന്ത്രണം വിട്ട് ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ കുട്ടിയെയും മാതാപിതാക്കളെയും ഉടൻ തന്നെ നാട്ടുകാർ ചേർന്ന് കണ്ണൂർ ശ്രീചന്ദ് ആശുപത്രിയിൽ എത്തിച്ചെങ്കിലും കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. ലോറി ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമായതെന്ന് നാട്ടുകാർ ആരോപിച്ചു. ഇൻക്വസ്റ്റ് നടപടികൾക്കും പോസ്റ്റുമോർട്ടത്തിനും ശേഷം തഷ്രീഫയുടെ മൃതദേഹം പാവന്നൂർ കടവ് മദ്‌റസയിൽ എത്തിച്ച് പൊതുദർശനത്തിന് വെക്കും. തുടർന്ന് പാവന്നൂർ കടവ് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കം നടക്കും. അപകടത്തിൽ മയ്യിൽ പോലീസ് കേസെടുത്ത് മിനി ലോറി കസ്റ്റഡിയിലെടുത്തു.

by Midhun HP News | May 29, 2026 | Latest News, ദേശീയ വാർത്ത
ബംഗളൂരു: കർണ്ണാടക രാഷ്ട്രീയത്തിലെ നിർണ്ണായക അധികാരക്കൈമാറ്റത്തിന് ഔദ്യോഗിക സ്ഥിരീകരണം നൽകിക്കൊണ്ട് മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ രാജി ഗവർണ്ണർ താവർചന്ദ് ഗെഹ്‌ലോട്ട് വെള്ളിയാഴ്ച ഔദ്യോഗികമായി സ്വീകരിച്ചു. ഇന്ത്യൻ ഭരണഘടനയുടെ 164(1) വകുപ്പ് പ്രകാരം സിദ്ധരാമയ്യയുടെ രാജി സ്വീകരിച്ചതായും അദ്ദേഹം നയിച്ചിരുന്ന മന്ത്രിസഭ ഉടനടി പ്രാബല്യത്തോടെ പിരിച്ചുവിട്ടതായും രാജ്ഭവൻ പുറപ്പെടുവിച്ച പ്രത്യേക വിജ്ഞാപനത്തിൽ ഗവർണ്ണർ വ്യക്തമാക്കി. എന്നാൽ സംസ്ഥാനത്ത് പുതിയ ഭരണസംവിധാനം നിലവിൽ വരുന്നതുവരെ മുഖ്യമന്ത്രി പദവിയിൽ താൽക്കാലികമായി തുടരാൻ സിദ്ധരാമയ്യയോട് ഗവർണ്ണർ നിർദ്ദേശിച്ചിട്ടുണ്ട്. ഇതിനിടെ, പുതിയ മുഖ്യമന്ത്രിയായി ഉടൻ ചുമതലയേൽക്കുമെന്ന് കരുതപ്പെടുന്ന ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറും സിദ്ധരാമയ്യയും ഒന്നിച്ച് ഡൽഹിയിലെത്തി കോൺഗ്രസ് ഹൈക്കമാൻഡുമായി പുതിയ മന്ത്രിസഭാ രൂപീകരണ ചർച്ചകൾ ആരംഭിക്കും.
തന്റെ ദീർഘകാലത്തെ രാഷ്ട്രീയ ജീവിതത്തിന്റെ ഒരു പ്രധാന അധ്യായം സിദ്ധരാമയ്യ അവസാനിപ്പിക്കുമ്പോൾ, പാർട്ടിയിലും ഭരണത്തിലും ഉണ്ടാകാനിടയുള്ള അസ്വാരസ്യങ്ങൾ ഒഴിവാക്കാനായി ഡികെ ശിവകുമാർ പുതിയൊരു രാഷ്ട്രീയ ഫോർമുല മുന്നോട്ട് വെച്ചിട്ടുണ്ടെന്നാണ് ഹൈക്കമാൻഡ് വൃത്തങ്ങൾ നൽകുന്ന സൂചന. സിദ്ധരാമയ്യയുടെ രാജിയിൽ അതൃപ്തിയുള്ള അനുയായികളെയും പ്രത്യേകിച്ച് കുറുബ സമുദായത്തെയും ശാന്തരാക്കുന്നതിനായി സിദ്ധരാമയ്യയുടെ മകനും എംഎൽസിയുമായ ഡോ യതീന്ദ്രയെ പുതിയ മന്ത്രിസഭയിൽ ഉപമുഖ്യമന്ത്രി ആക്കാനാണ് ഡി.കെ. ശിവകുമാർ പദ്ധതിയിടുന്നത്.
ഭരണത്തിന്റെ സുസ്ഥിരത ഉറപ്പാക്കാനുള്ള ഒരു ‘ഇൻഷുറൻസ്’ കൂടിയായാണ് ഡികെ ഈ നീക്കത്തെ കാണുന്നത്. ഹൈക്കമാൻഡ് വാഗ്ദാനം ചെയ്ത രാജ്യസഭാ സീറ്റും കേന്ദ്ര നേതൃത്വത്തിലെ പദവികളും സിദ്ധരാമയ്യ നിരസിച്ചുവെങ്കിലും, മകന് ഉപമുഖ്യമന്ത്രി പദം നൽകാനുള്ള രാഹുൽ ഗാന്ധിയുടെയും ഡികെയുടെയും പുതിയ ഫോർമുലയോട് അദ്ദേഹം അനുകൂലമായി പ്രതികരിച്ചേക്കുമെന്നാണ് അറിയുന്നത്. കോൺഗ്രസ് നിയമസഭാ കക്ഷി യോഗം ചേരുന്നതിന് മുൻപ് തന്നെ മന്ത്രിസഭയുടെ അന്തിമ രൂപരേഖ തയ്യാറാക്കാനാണ് ഇരുവരുടെയും നീക്കം.
അതേസമയം, ഡികെ ശിവകുമാർ മുഖ്യമന്ത്രിയാകുന്നതോടെ പുതിയ കെപിസിസി പ്രസിഡന്റ് ആരാകുമെന്നതിലും, മന്ത്രിസഭയിൽ എത്ര ഉപമുഖ്യമന്ത്രിമാർ വേണമെന്നതിലും ചർച്ചകൾ സജീവമാണ്. എഐസിസി പ്രസിഡന്റ് മല്ലികാർജ്ജുൻ ഖാർഗെയുടെ മകനും മന്ത്രിയുമായ പ്രിയങ്ക് ഖാർഗെയെയും ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ട്. പുതിയ മന്ത്രിസഭയിൽ വലിയ തോതിൽ പുതുമുഖങ്ങൾക്ക് അവസരം ലഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. കെജെ ജോർജ്ജ്, എംബി പാട്ടീൽ, ഡോ ജി പരമേശ്വര, കൃഷ്ണ ബൈരെ ഗൗഡ, സമീർ അഹമ്മദ് ഖാൻ തുടങ്ങിയ മുതിർന്ന നേതാക്കളെ നിലനിർത്തിക്കൊണ്ട് തന്നെ പുതിയ പലരെയും ഉൾപ്പെടുത്തും. സ്പീക്കർ യുടി ഖാദറിനെ മന്ത്രിസഭയിലേക്ക് കൊണ്ടുവന്ന് പരമേശ്വരയെ സ്പീക്കറാക്കാനും ആലോചനയുണ്ട്. ശ്രീനിവാസ് മാനെ, ബികെ ഹരിപ്രസാദ്, സലീം അഹമ്മദ്, തൻവീർ സേട്ട് എന്നിവരാണ് മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന മറ്റ് പ്രമുഖ പുതുമുഖങ്ങൾ. വരുന്ന തിങ്കളാഴ്ച അതായത് ജൂൺ ഒന്നിന് പുതിയ സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് ബംഗളൂരുവിൽ നടക്കുമെന്നാണ് മുതിർന്ന കോൺഗ്രസ് നേതാവ് രാമലിംഗ റെഡ്ഡി വ്യക്തമാക്കുന്നത്.

Recent Comments