‘ലോകകപ്പിൽ രോഹിത് ശർമ- വൈഭവ് സൂര്യവംശി ഓപ്പണിങ്’

‘ലോകകപ്പിൽ രോഹിത് ശർമ- വൈഭവ് സൂര്യവംശി ഓപ്പണിങ്’

മുംബൈ: അടുത്ത വർഷം നടക്കുന്ന ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ വണ്ടർ കിഡ് വൈഭവ് സൂര്യവംശിയെ ഉൾപ്പെടുത്തണമെന്നും രോഹിത് ശർമയ്ക്കൊപ്പം കൗമാര വിസ്മയത്തെ ഓപ്പണറാക്കി ഇറക്കണമെന്നും മുൻ ഇന്ത്യൻ താരവും ഇതിഹാസവുമായ ഫാറൂഖ് എൻജിനീയർ. നിലവിൽ ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മാൻ ​ഗില്ലാണ് രോഹതിനൊപ്പം ഏകദിനത്തിൽ ഓപ്പണർ. ​ഗില്ലിനെ നാലാം സ്ഥാനത്തിറക്കണമെന്നും ഫാറൂഖ് എൻജിനീയർ വ്യക്തമാക്കി.

‘ശുഭ്മാൻ ​ഗില്ലും വൈഭവ് സൂര്യവംശിയും അടങ്ങുന്ന ബാറ്റിങ് നിര ടീമിനു അനുയോജ്യമായ അവസ്ഥ സൃഷ്ടിക്കും. ​ഗിൽ ക്ലാസ് കളിക്കാരനാണ്. നിലവിലെ ടീമിൽ ഏറ്റവും മികച്ച ബാറ്റർ ​ഗില്ലാണെന്നാണ് എന്റെ പക്ഷം. അതിനാൽ ​ഗിൽ നാലാം നമ്പറിൽ ബാറ്റ് ചെയ്യണം.’ ‌

‘പന്ത് വായുവിൽ ഉയർത്തിയടിക്കുന്ന ശൈലിയല്ല ​ഗില്ലിന്റേത്. അതിനാൽ ഏകദിനങ്ങളിൽ ഒരു ഇടം കൈയൻ- വലം കൈയൻ കോംപോ നിലനിർത്തുന്നതാകും ഉചിതം. അതിനാൽ രോഹിത് കളിക്കുന്നുണ്ടെങ്കിൽ (അദ്ദേഹം കളിക്കണം എന്നു തന്നെയാണ് എന്റെ ആ​ഗ്രഹം) അദ്ദേഹം സൂര്യവംശിയ്ക്കൊപ്പം ഇന്നിങ്സ് ഓപ്പൺ ചെയ്യട്ടെ.’

‘സൂര്യവംശിയെപ്പോലെ ഒരു ബാറ്റർ ഓപ്പണറാകുന്നതാണ് കൂടുതൽ നല്ലത്. ഫീൽഡിലെ വിടവുകൾ കൃത്യമായി കണ്ടെത്താൻ അദ്ദേഹത്തിനു സാധിക്കും. വിരാട് കോഹ്‍‍ലി മൂന്നാമതും ​ഗിൽ നാലാം സ്ഥാനത്തും ഇറങ്ങുന്നതോടെ ഇന്ത്യക്ക് ശക്തമായ ബാറ്റിങ് നിരയെയാണ് ലഭിക്കുക.’

‘സൂര്യവംശിയെ ഇന്ത്യയുടെ ഏകദിന ടീമിലേക്ക് കൊണ്ടുവരാൻ ഏറ്റവും അനുയോജ്യമായ സമയമാണിത്. ഏകദിനവും ടി20യും തമ്മിൽ ആളുകൾ എന്തിനാണ് ഇത്രയധികം വേർതിരിച്ചു കാണുന്നതെന്നു എനിക്കു മനസിലാകുന്നില്ല. അദ്ദേഹം നിരന്തരം റൺസ് കണ്ടെത്തുന്നു. കൂടാതെ ഇന്നിങ്സ് ഓപ്പൺ ചെയ്യാനുള്ള ആത്മവിശ്വാസവും സൂര്യവംശിയ്ക്കുണ്ട്. വിജയങ്ങൾ സമ്മാനിക്കാൻ കെൽപ്പുള്ള ബാറ്ററാണ് സൂര്യവംശി. ഓപ്പണിങിൽ മികച്ച തുടക്കം നൽകുമ്പോൾ ബാക്കിയുള്ള താരങ്ങൾക്ക് ഇന്നിങ്സ് പടുത്തുയർത്താനു വലിയ സ്കോറിലേക്ക് എത്തിക്കാനും ആവശ്യത്തിനു സമയം കിട്ടും.’

‘ഷോർട്ട് ലെങ്ത് പന്തുകൾ പോലും സിക്സടിക്കാൻ മികവുള്ള താരമാണ് സൂര്യവംശി. സ്വന്തം തെറ്റുകളിൽ നിന്നു പാഠം പഠിച്ച് മുന്നേറാൻ അദ്ദേഹത്തിനു സാധിക്കുന്നുണ്ട്. സ്വയം നിയന്ത്രിക്കാനും പരിശീലിച്ചിട്ടുണ്ട്. അമിതമായി പരിശീലനത്തിൽ തളച്ചിട്ട് കൗമാര താരത്തിന്റെ പ്രതിഭയെ ഇല്ലാതാക്കരുത്. കോച്ചിങ് ബുക്കിലെ പരമ്പരാ​ഗത രീതിക്കു വഴങ്ങുന്ന താരമല്ല സൂര്യവംശി. മാത്രമല്ല ആ സ്റ്റൈൽ കോച്ചിങൊക്കെ കാലഹരണപ്പെട്ടതുമാണ്.’

‘സൂര്യവംശി പ്രതിഭയാണ്. വിവിയൻ റിച്ചാർഡ്സും സമാന മികവുകൾ കാണിച്ച താരമാണ്. ഞാൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മികച്ച ബാറ്ററാണ് വിവ്. സൂര്യവംശിയുമായി മുന്നോട്ടു പോകുക. അദ്ദേഹം ഇന്ത്യൻ ടീമിനു വലിയ സമ്പത്തായി മാറും’- ഫാറൂഖ് എൻജിനീയർ വ്യക്തമാക്കി.

ഹോമിയോപ്പതിക്ക് മറ്റ് ആരോഗ്യ വിഭാഗങ്ങൾക്ക് തുല്യമായ പരിഗണനയാണ് സർക്കാർ നൽകുന്നതെന്ന് മന്ത്രി

ഹോമിയോപ്പതിക്ക് മറ്റ് ആരോഗ്യ വിഭാഗങ്ങൾക്ക് തുല്യമായ പരിഗണനയാണ് സർക്കാർ നൽകുന്നതെന്ന് മന്ത്രി

ഹോമിയോപ്പതിക്ക് മറ്റ് ആരോഗ്യ വിഭാഗങ്ങൾക്ക് തുല്യമായ പരിഗണനയാണ് സർക്കാർ നൽകുന്നതെന്ന് മന്ത്രി കെ മുരളീധരൻ. കേരള ഗവൺമെന്റ് ഹോമിയോ മെഡിക്കൽ ഓഫീസർ അസോസിയേഷൻ 60 വാർഷികത്തിന്റെ ഭാഗമായി സംഘടിപ്പിച്ച വിഷൻ 2031 കോൺക്ലേവും സംഘടനയുടെ ഡയമണ്ട് ജൂബിലി ആഘോഷങ്ങളും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

കെ ജി എച്ച് എം ഒ എ സംസ്ഥാന പ്രസിഡന്റ് ഡോക്ടർ പി ജി ബിജു അധ്യക്ഷനായി. ജനറൽ സെക്രട്ടറി ഡോക്ടർ എസ് ശ്രീജിത്ത്, നാഷണൽ ആയുഷ് മിഷൻ സ്റ്റേറ്റ് മിഷൻ ഡയറക്ടർ അനു എസ് നായർ, ഹോമിയോപ്പതി ഡയറക്ടർ ഡോക്ടർ എം പി ബീന, ഡെപ്യൂട്ടി ഡയറക്ടർ ഡോക്ടർ വി കെ പ്രിയദർശിനി, പത്തനംതിട്ട ജില്ലാ മെഡിക്കൽ ഓഫീസർ ഡോക്ടർ ബിജു, ആയുഷ് മിഷൻ സ്റ്റേറ്റ് പ്രോഗ്രാം മാനേജർ ഡോക്ടർ എസ് കെ അനിൽ, കോൺക്ലേവ് കോൺഫറൻസ് ഡയറക്ടർ ഡോക്ടർ മനു വർഗീസ് എന്നിവർ പങ്കെടുത്തു.

ഓണത്തിരക്ക് പരിഹരിക്കാന്‍ സ്വകാര്യ ബസുകള്‍ വാടകയ്ക്കെടുക്കാന്‍ കെഎസ്ആര്‍ടിസി

ഓണത്തിരക്ക് പരിഹരിക്കാന്‍ സ്വകാര്യ ബസുകള്‍ വാടകയ്ക്കെടുക്കാന്‍ കെഎസ്ആര്‍ടിസി

കണ്ണൂര്‍: ഓണക്കാലത്തെ യാത്രാതിരക്ക് പരിഹരിക്കാന്‍ സ്വകാര്യ ബസുകള്‍ വാടകയ്ക്കെടുക്കാന്‍ കെഎസ്ആര്‍ടിസി ആലോചിക്കുന്നതായി ഗതാഗത മന്ത്രി സിപി ജോണ്‍. കെഎസ്ആര്‍ടിസിക്ക് സ്വന്തമായുള്ള ബസുകളുടെ കുറവ് മൂലമാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് നീങ്ങുന്നതെന്ന് കണ്ണൂരില്‍ മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ഒരു പതിറ്റാണ്ടായി കെഎസ്ആര്‍ടിസി പുതിയ ബസുകള്‍ വാങ്ങിയിട്ടില്ലെന്നും നിലവില്‍ സര്‍വീസ് നടത്തുന്ന പല ബസുകളും പഴക്കമേറിയെന്നും മന്ത്രി ചൂണ്ടിക്കാട്ടി. അതിനാല്‍ ഉത്സവകാലത്ത് ആവശ്യത്തിന് സര്‍വീസുകള്‍ നടത്താന്‍ പ്രയാസമാണ്. കേരളത്തിന് പുറത്ത് പഠിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്ന പതിനായിരക്കണക്കിന് ആളുകളാണ് ഓണത്തിന് നാട്ടിലേക്ക് മടങ്ങുന്നത്. ഈ സമയം സ്വകാര്യ മേഖലയില്‍ ടിക്കറ്റ് നിരക്ക് രണ്ട് മുതല്‍ മൂന്ന് ഇരട്ടി വരെ ഉയര്‍ത്താറുണ്ട്. 1,500 രൂപയുള്ള ടിക്കറ്റുകള്‍ക്ക് 3,000 മുതല്‍ 4,000 രൂപ വരെ ഈടാക്കുന്നതിനാല്‍ സാധാരണക്കാര്‍ക്ക് എസി ബസുകളിലെ യാത്ര ബുദ്ധിമുട്ടാകുന്നു.

മികച്ച നിലയിലുള്ള ബസുകള്‍ വാടകയ്ക്ക് ലഭ്യമാക്കാന്‍ സ്വകാര്യ ബസ് ഉടമകളോട് മന്ത്രി അഭ്യര്‍ഥിച്ചു. നല്ല രീതിയില്‍ പരിപാലിക്കപ്പെടുന്ന ബസുകള്‍ നല്‍കുന്ന ഉടമകള്‍ക്ക് അന്നന്നത്തെ വരുമാനം പങ്കുവെക്കാന്‍ കെഎസ്ആര്‍ടിസി തയ്യാറാണ്. കെഎസ്ആര്‍ടിസി നിലവില്‍ സാമ്പത്തിക സ്ഥിരത കൈവരിച്ചിട്ടുണ്ടെന്നും നിലവിലെ ബാധ്യതകള്‍ കൃത്യമായി നിറവേറ്റുന്നുണ്ടെന്നും അതിനാല്‍ ബസ് ഉടമകള്‍ സഹകരിക്കാന്‍ മടിക്കരുതെന്നും മന്ത്രി വ്യക്തമാക്കി.

ലേബർ കോൺട്രാക്ട് സൊസൈറ്റികൾക്ക് പ്രൈസ് പ്രിഫറൻസ് അവസാനിപ്പിക്കണം

ലേബർ കോൺട്രാക്ട് സൊസൈറ്റികൾക്ക് പ്രൈസ് പ്രിഫറൻസ് അവസാനിപ്പിക്കണം

ആറ്റിങ്ങൽ: ലേബർ കോൺട്രാക്ട് സൊസൈറ്റികൾക്ക് കരാർ പണികളിൽ 10% പ്രൈസ് പ്രിഫറൻസ് നൽകുന്നത് അവസാനിപ്പിക്കണമെന്ന് ആൾ കേരള ഗവൺമെൻ്റ് കോൺട്രാക്ടേഴ്സ് അസോസിയേഷൻ ആറ്റിങ്ങൽ താലൂക്ക് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. താലൂക്ക് പ്രസിഡൻ്റ് എ. നഹാസിൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം സംസ്ഥാന ട്രഷറർ ജി. തൃദീപ് ഉദ്ഘാടനം ചെയ്തു.

ജില്ലാ പ്രസിഡൻ്റ് എ.താജുദ്ദീൻ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ വൈസ് പ്രസിഡൻ്റ് എം. ആർ. ഷാനവാസ്, താലൂക്ക് സെക്രട്ടറി ആർ.എസ്.വിനോദ് മണി, നടാർഷാൻ, വി.തുളസീധരൻനായർ, ആർ.മുരളീധരൻ നായർ, ഇൻസാർ .എസ്, എസ്. ശശാങ്കൻ, ജെ .എച്ച്.സുഭാഷ്ചന്ദ്രബാബു, എസ്. എൻ.താരിഫ് മുഹമ്മദ്, ശശി കുറ്റിമൂട് തുടങ്ങിയവർ സംസാരിച്ചു.

ഒരു കോടിയുടെ ലോട്ടറി ഭാഗ്യം തേടി ഒരു പതിറ്റാണ്ട്; ഇനിയെങ്കിലും തുണയ്ക്കുമോ കാരുണ്യ? കാത്തിരിപ്പിൽ ഈ ഓട്ടോ ഡ്രൈവർ

ഒരു കോടിയുടെ ലോട്ടറി ഭാഗ്യം തേടി ഒരു പതിറ്റാണ്ട്; ഇനിയെങ്കിലും തുണയ്ക്കുമോ കാരുണ്യ? കാത്തിരിപ്പിൽ ഈ ഓട്ടോ ഡ്രൈവർ

കോഴിക്കോട്: 2016ല്‍ കാരുണ്യ ലോട്ടറിയുടെ ഒരു കോടി രൂപ ഒന്നാം സമ്മാനം അടിച്ചപ്പോള്‍ തന്റെ ജീവിതം മാറിമറിയുമെന്നാണ് കോഴിക്കോട് പരന്നൂര്‍ സ്വദേശിയായ കോയ കരുതിയത്. എന്നാല്‍ ഭാഗ്യം വന്ന വഴിക്ക് തന്നെ ജീവിതം കൂടുതല്‍ ദുരിതപൂര്‍ണമാകുകയാണ് ചെയ്തത്. കഴിഞ്ഞ 10 വര്‍ഷമായി ഈ ഓട്ടോ ഡ്രൈവറുടെ ജീവിതം പരാതി നല്‍കലും, കോഴിക്കോട്ടുനിന്ന് തിരുവനന്തപുരത്തെ സര്‍ക്കാര്‍ ഓഫിസുകളിലേക്കുള്ള യാത്രകളുമായി മാറി. വാടകയും കടങ്ങളും മറ്റ് ചെലവുകളും വേറെ.

2016 ജൂലൈ 9ന് നറുക്കെടുത്ത കാരുണ്യ ലോട്ടറിയുടെ KE 454045 നമ്പര്‍ ടിക്കറ്റിനാണ് തനിക്ക് ഒന്നാം സമ്മാനമായ ഒരു കോടി രൂപ അടിച്ചതെന്ന് 70കാരനായ കോയ പറയുന്നു. എന്നാല്‍ ആ സന്തോഷത്തിന് ഒരു തടസ്സമുണ്ടായിരുന്നു; ടിക്കറ്റിന് ചെറിയ കേടുപാട് സംഭവിച്ചിരുന്നു. ബാങ്ക് ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശപ്രകാരം 2016 ജൂലൈ 13ന് തിരുവനന്തപുരം വികാസ് ഭവനിലുള്ള ഭാഗ്യക്കുറി വകുപ്പ് ഓഫിസിലെത്തി അദ്ദേഹം പരിശോധനയ്ക്കായി ടിക്കറ്റ് കൈമാറി. മൂന്ന് മാസത്തിന് ശേഷം വരാനാണ് അന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞത്. എന്നാല്‍ ആ കാത്തിരിപ്പ് ഇന്നും തുടരുന്നുവെന്ന് കോയ പറയുന്നു.

പിന്നീട്, അന്ന് ധനമന്ത്രിയായിരുന്ന ടിഎം തോമസ് ഐസക്കിന്റെ ഓഫീസിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും കോയ സമീപിച്ചു. പരാതിയുടെ അടിസ്ഥാനത്തില്‍ വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടെങ്കിലും, സമ്മാനാര്‍ഹമായ ടിക്കറ്റ് ഹാജരാക്കിയതിന് മതിയായ തെളിവുകളില്ലെന്ന് കാണിച്ച് 2018 മാര്‍ച്ചില്‍ ലോട്ടറി വകുപ്പ് അദ്ദേഹത്തിന്റെ അവകാശവാദം തള്ളി. കോയയ്ക്ക് ടിക്കറ്റ് വിറ്റ ലോട്ടറി ഏജന്റ് എവി ദേവരാജന്‍ ഒപ്പിട്ടു നല്‍കിയ സാക്ഷ്യപത്രവും ലോട്ടറി വകുപ്പ് സ്വീകരിച്ചില്ല.

എന്നാല്‍ ടിക്കറ്റ് താന്‍ ഹാജരാക്കിയിട്ടുണ്ടെന്ന് കോയ ഉറപ്പിച്ചു പറയുന്നു. കൈമാറുന്നതിന് മുമ്പ് അതിന്റെ ഒരു കോപ്പി എടുത്തില്ല എന്നതാണ് താന്‍ ചെയ്ത ഏക തെറ്റ്. സര്‍ക്കാര്‍ സംവിധാനത്തെ താന്‍ വിശ്വസിച്ചെന്നും അദ്ദേഹം പറയുന്നു. 2021ല്‍, കോയയുടെയും ഏജന്റ് ദേവരാജന്റെയും ഭാഗം കേട്ട ശേഷം സമ്മാനത്തുക ലഭിക്കാനുള്ള അര്‍ഹതയില്‍ തീരുമാനമെടുക്കാന്‍ കോടതി ലോട്ടറി വകുപ്പിനോട് നിര്‍ദ്ദേശിച്ചു. എന്നാല്‍ വകുപ്പോ സര്‍ക്കാരോ ഇതുവരെ തുടര്‍നടപടികളൊന്നും സ്വീകരിച്ചിട്ടില്ല. തന്റെ ടിക്കറ്റ് ഓഫിസില്‍ വെച്ച് നഷ്ടപ്പെട്ടിരിക്കാം എന്നും അത് തിരിച്ചുകിട്ടിയാല്‍ പോലും എന്താണ് സംഭവിച്ചതെന്ന് തുറന്നുപറയാന്‍ അധികൃതര്‍ തയ്യാറായേക്കില്ലെന്നും കോയ കരുതുന്നു.

കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ മറ്റാരും ഈ സമ്മാനത്തുകയ്ക്കായി അവകാശവാദം ഉന്നയിച്ചിട്ടില്ലെന്നതാണ് ശ്രദ്ധേയം. താനല്ലെങ്കില്‍ മറ്റാരാണ് വിജയിയെന്ന് കോയ ചോദിക്കുന്നു. 1990കളില്‍ ഇതര സംസ്ഥാന ലോട്ടറികള്‍ നിരോധിച്ചതിനെ തുടര്‍ന്ന് വന്‍ സാമ്പത്തിക തകര്‍ച്ച നേരിട്ട മുന്‍ ലോട്ടറി ഏജന്റ് കൂടിയാണ് കോയ. കാലക്രമേണ അദ്ദേഹത്തിന് 76 ലക്ഷം രൂപയോളം കടബാധ്യതയുണ്ടായി. അത് വീട്ടാന്‍ രണ്ട് വീടുകളും 70 സെന്റ് സ്ഥലവും വില്‍ക്കേണ്ടി വന്നു. നിലവില്‍ 32 ലക്ഷത്തോളം രൂപയുടെ കടബാധ്യതയുണ്ട്. ഭാര്യ സൗദയും മക്കളും കോഴിക്കോട്ടെ വാടകവീട്ടിലാണ് കഴിയുന്നത്.

1970കളില്‍ സര്‍ക്കസില്‍ അപകടകരമായ പ്രകടനങ്ങള്‍ നടത്തുകയും, ‘മരണക്കിണറില്‍’ ബൈക്ക് ഓടിക്കുകയും, മുടി കൊണ്ട് കാര്‍ വലിക്കുകയും ചെയ്തിരുന്ന കോയയ്ക്ക്, നീതി ലഭിക്കാനായുള്ള ഈ നിരന്തര പോരാട്ടമാണ് ഇപ്പോള്‍ ഏറ്റവും വലിയ തളര്‍ച്ചയുണ്ടാക്കുന്നത്. തനിക്ക് നേരിട്ട അനീതിയില്‍ പുതിയ സര്‍ക്കാര്‍ ഇടപെട്ട് കേസ് വീണ്ടും പരിശോധിക്കുമെന്നും തനിക്ക് പറയാനുള്ളത് കേള്‍ക്കാന്‍ അവസരം നല്‍കുമെന്നുമുള്ള പ്രതീക്ഷയിലാണ് അദ്ദേഹം ഇപ്പോള്‍.