കനത്ത മഴ തുടരും; 5 ജില്ലകളിൽ ഓറഞ്ച്, അഞ്ചിടത്ത് യെല്ലോ അലർട്ട്

കനത്ത മഴ തുടരും; 5 ജില്ലകളിൽ ഓറഞ്ച്, അഞ്ചിടത്ത് യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരും. ഇന്ന് അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട്. അഞ്ച് ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർക്കോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 എംഎം മുതൽ 204.4 എംഎം വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർഥമാക്കുന്നത്.

തിരുവനന്തപുരം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിലാണ് യെല്ലോ അലർട്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർഥമാക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്. 40 കിലോമീറ്റർ വരെ വേ​ഗതയിൽ കാറ്റ് വീശാനും സാധ്യതയെന്നു കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നു.

പുതുക്കിയ മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം

കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ ഈ മാസം 27 വരെ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മധ്യ കിഴക്കൻ അറബിക്കടലിന്റെ തെക്കു പടിഞ്ഞാറൻ ഭാഗങ്ങൾ അതിനോട് ചേർന്ന കടൽ പ്രദേശങ്ങൾ, തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടലിന്റെ വടക്കു കിഴക്കൻ ഭാഗങ്ങൾ അതിനോട് ചേർന്ന കടൽ പ്രദേശങ്ങൾ എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

തെക്കൻ കൊങ്കൺ, ഗോവ തീരങ്ങൾ അതിനോട് ചേർന്ന കടൽ പ്രദേശങ്ങൾ, ലക്ഷദ്വീപ് പ്രദേശം, മാലിദ്വീപ് പ്രദേശം, തെക്കു കിഴക്കൻ അറബിക്കടൽ അതിനോട് ചേർന്ന തെക്കു പടിഞ്ഞാറൻ അറബിക്കടൽ, മധ്യ കിഴക്കൻ അറബിക്കടൽ അതിനോട് ചേർന്ന മധ്യ പടിഞ്ഞാറൻ അറബിക്കടൽ, അതിനോട് ചേർന്ന തെക്കൻ ആന്ധ്രപ്രദേശ് തീരം, തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടൽ അതിനോട് ചേർന്ന മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടൽ, മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, ആൻഡമാൻ കടൽ, എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

പേ വിഷമുക്ത കേരളത്തിനായി കിഴുവിലം ജി. വി. ആർ. എം. യൂ. പി. സ്കൂളിൽ ബോധവത്കരണ ക്ലാസ് നടത്തി

പേ വിഷമുക്ത കേരളത്തിനായി കിഴുവിലം ജി. വി. ആർ. എം. യൂ. പി. സ്കൂളിൽ ബോധവത്കരണ ക്ലാസ് നടത്തി

കേരള സംസ്ഥാന മൃഗസംരക്ഷണ വകുപ്പിന്റെ ‘പേ വിഷരഹിത കേരളം’ പദ്ധതിയുടെ ഭാഗമായി പേവിഷബാധയെക്കുറിച്ച് വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കുമായി ബോധവത്കരണ ക്ലാസ് കിഴുവിലം ജി. വി. ആർ. എം. യു. പി. സ്കൂളിൽ സംഘടിപ്പിച്ചു.

ലോകാരോഗ്യ സംഘടനയുടെ സഹകരണത്തോടെയായിരുന്നു പരിപാടി. മൃഗസംരക്ഷണ വകുപ്പ് പ്രോജക്ട് ‘റാബീസ് ഫ്രീ കേരള’യുടെ ജില്ലാ വിദ്യാഭ്യാസ ഓഫീസറും CAWA അംഗവുമായ എം. അശ്വനി ക്ലാസ് നയിച്ചു. മൃഗങ്ങളുമായുള്ള ഇടപെടലുകൾ, പേവിഷബാധയുടെ ലക്ഷണങ്ങൾ, പ്രതിരോധ മാർഗ്ഗങ്ങൾ, കടിയേറ്റാൽ ഉടൻ ചെയ്യേണ്ട കാര്യങ്ങൾ തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് ലളിതമായി വിശദീകരിച്ചു. പി. ടി. എ പ്രസിഡന്റ്‌ ശ്യാംകൃഷ്ണ അധ്യക്ഷനായ പരിപാടിയിൽ സ്കൂൾ അധ്യാപിക റീനാറാണി സ്വാഗതം ആശംസിച്ചു. അധ്യാപകൻ ശ്രീശേഖർ നന്ദി പ്രകാശിപ്പിച്ചു.

മുരാരി ബാബു ഉണ്ണികൃഷ്ണൻ പോറ്റിക്കൊപ്പം ഗൂഢാലോചന നടത്തി; റിമാൻ‌ഡ് റിപ്പോർട്ട്

മുരാരി ബാബു ഉണ്ണികൃഷ്ണൻ പോറ്റിക്കൊപ്പം ഗൂഢാലോചന നടത്തി; റിമാൻ‌ഡ് റിപ്പോർട്ട്

പത്തനംതിട്ട: ശബരിമലയിലെ സ്വര്‍ണപ്പാളികള്‍ ഔദ്യോഗിക രേഖയില്‍ ചെമ്പെന്ന് ദേവസ്വം ബോര്‍ഡ് മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബു എഴുതിയത് മനഃപൂര്‍വമെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്. മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിക്കൊപ്പം മുരാരി ബാബു ഗൂഢാലോചന നടത്തി. ബോധപൂര്‍വം തട്ടിപ്പുകള്‍ക്ക് കൂട്ടുനിന്നുവെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.

1998ൽ തന്നെ പാളികൾ സ്വർണം പൂശിയതായി മുരാരി ബാബുവിന് വ്യക്തതയുണ്ടായിരുന്നു. സ്വർണ്ണപ്പാളികൾ, രേഖയിൽ ചെമ്പെന്ന് എന്ന് രേഖപ്പെടുത്തിയത് മനപ്പൂർവ്വമാണ്. തട്ടിപ്പിലൂടെ ശബരിമല ക്ഷേത്ര വിശ്വാസികളുടെ വികാരത്തെ വൃണപ്പെടുത്തി. മുരാരി ബാബു ക്ഷേത്ര ശ്രീകോവിൽ കട്ടളയിലെ സ്വർണ്ണം കൊള്ള ചെയ്ത കേസിലും പ്രതിയാണെന്നും എസ്ഐടി കോടതിയിൽ പറഞ്ഞു. കേസിലെ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയെ എസ്ഐടി ചോദ്യം ചെയ്തു വരികയാണ്. പോറ്റിയിൽനിന്ന് കൂടുതൽ വിവരങ്ങൾ അറിയാനുണ്ടെന്നും അതിനുശേഷം മുരാരിയെ കസ്റ്റഡിയിൽ മതിയെന്നും എസ്ഐടി കോടതിയെ അറിയിച്ചു. ഇതേത്തുടർന്ന് രണ്ട് ആഴ്ചത്തേക്ക് കോടതി മുരാരി ബാബുവിനെ റിമാൻഡ് ചെയ്തു. ഉണ്ണികൃഷ്ണൻ പോറ്റിയുടെ ചോദ്യം ചെയ്യൽ പൂർത്തിയായശേഷം മുരാരി ബാബുവിനെ വിട്ടുകിട്ടാൻ കോടതിയിൽ കസ്റ്റഡി അപേക്ഷ നൽകാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം.

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന; പവന് 280 രൂപ കൂടി

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന; പവന് 280 രൂപ കൂടി

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന. പവന് 280 രൂപ കൂടിയതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ 92,000 രൂപയിലെത്തി. ഗ്രാമിന് ആനുപാതികമായി 35 രൂപയാണ് കൂടിയത്. 11,500 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില.

ചൊവ്വാഴ്ച രാവിലെ സ്വര്‍ണവില 17ന് രേഖപ്പെടുത്തിയ റെക്കോര്‍ഡ് ഉയരമായ 97,360 രൂപയ്‌ക്കൊപ്പമെത്തിയിരുന്നു. തുടര്‍ന്ന് വില ഇടിയുന്നതാണ് ദൃശ്യമായത്.

ഓപ്പണിങില്‍ 212 റണ്‍സ് ചേര്‍ത്ത് ഇന്ത്യന്‍ വനിതകള്‍

ഓപ്പണിങില്‍ 212 റണ്‍സ് ചേര്‍ത്ത് ഇന്ത്യന്‍ വനിതകള്‍

മുംബൈ: വനിതാ ലോകകപ്പിലെ നിര്‍ണായക പോരാട്ടത്തില്‍ ന്യൂസിലന്‍ഡിനെതിരെ കിടിലന്‍ ബാറ്റിങുമായി ഇന്ത്യന്‍ വനിതകള്‍. ടോസ് നേടി ന്യൂസിലന്‍ഡ് ഇന്ത്യയെ ബാറ്റിങിനു വിടുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്യുന്ന ഇന്ത്യ നിലവില്‍ 1 വിക്കറ്റ് നഷ്ടത്തില്‍ 251 റണ്‍സെന്ന നിലയില്‍. ഓപ്പണര്‍മാരായ സ്മൃതി മന്ധാനയും പ്രതിക റാവലും സെഞ്ച്വറികളുമായി കളം വാണു.

ഓപ്പണര്‍ സ്മൃതി മന്ധാന കിടിലന്‍ സെഞ്ച്വറിയുമായി മടങ്ങി. സുസി ബെയ്റ്റ്‌സാണ് ഇരട്ട സെഞ്ച്വറി കൂട്ടുകെട്ടുയര്‍ത്തിയ ഓപ്പണിങ് സഖ്യം പൊളിച്ച് കിവികള്‍ക്ക് ആശ്വാസം നല്‍കിയത്. കരിയറിലെ 14ാം ശതകം കുറിച്ച സ്മൃതി 94 പന്തില്‍ 4 സിക്‌സും 10 ഫോറും സഹിതം 109 റണ്‍സുമായി പുറത്തായി.

സ്മൃതി പുറത്തായതിനു പിന്നാലെ പ്രതിക റാവലും സെഞ്ച്വറി അടിച്ചു. കരിയറിലെ രണ്ടാം സെഞ്ച്വറിയാണ് പ്രതിക കുറിച്ചത്. താരം 122 പന്തില്‍ 13 ഫോറുകള്‍ സഹിതം 100 റണ്‍സിലെത്തി. പ്രതികയ്‌ക്കൊപ്പം 16 റണ്‍സുമായി ജെമിമ റോ‍ഡ്രി​ഗസാണ് ക്രീസില്‍. പ്രതിക നിലവിൽ 125 പന്തിൽ 108 റൺസുമായി നിൽക്കുന്നു.

ലോകകപ്പിന്റെ സെമിയിലെത്താന്‍ ജയം അനിവാര്യമായ ഇന്ത്യക്ക് ആത്മവിശ്വാസം നല്‍കുന്ന തുടക്കമാണ് ഓപ്പണര്‍മാര്‍ നല്‍കിയത്. ഇരുവരും ചേര്‍ന്നു ഓപ്പണിങില്‍ 212 റണ്‍സ് ബോര്‍ഡില്‍ ചേര്‍ത്താണ് പിരിഞ്ഞത്.