by Midhun HP News | Oct 24, 2025 | Latest News, ദേശീയ വാർത്ത
ബംഗളൂരു-ഹൈദരാബാദ് ദേശീയപാതയില്‍ ബസിന് തീപിടിച്ച് വന്‍ ദുരന്തം. കുര്‍ണൂരിനടുത്ത് ഉള്ളിന്ദകൊണ്ട ക്രോസിന് സമീപം പുലര്‍ച്ചെയാണ് അപകടം സംഭവിച്ചത്. അപകടത്തില്‍ 25ലധികം പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്.
കാവേരി ട്രാവല്‍സ് ബസിനാണ് തീപിടിച്ചത്. അപകടസമയത്ത് ബസില്‍ 40ഓളം യാത്രക്കാരുണ്ടായിരുന്നതായാണ് റിപ്പോര്‍ട്ട്. അതേസമയം ബസില്‍ നിന്ന് 12ഓളം യാത്രക്കാരെ രക്ഷപ്പെടുത്തി. തീ പടര്‍ന്നതോടെ യാത്രക്കാര്‍ ജനാലകള്‍ തകര്‍ത്ത് രക്ഷപ്പെടുകയായിരുന്നു. അപകടത്തില്‍ ബസ് പൂര്‍ണമായി കത്തിയമര്‍ന്നു.
പുലര്‍ച്ചെ 3.30നായിരുന്നു അപകടം. ബസ് ബൈക്കുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അതേസമയം അഗ്നിശമന സേനാംഗങ്ങള്‍ സ്ഥലത്തെത്തിയപ്പോഴേക്കും ബസ് പൂര്‍ണ്ണമായും കത്തിനശിച്ചു. പരിക്കേറ്റവരെ കുര്‍ണൂല്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രദേശത്ത് ഇപ്പോഴും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. പൊലീസ് സ്ഥിതിഗതികള്‍ വിലയിരുത്തിവരികയാണ്. അപകടത്തില്‍ ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡു അനുശോചനം രേഖപ്പെടുത്തി.


by Midhun HP News | Oct 24, 2025 | Latest News, കേരളം
ശബരിമലയിലെ ദ്വാരപാലകരുടെ മേൽ സ്ഥാപിച്ചിരുന്ന സ്വർണ്ണ പാളികൾ ഇളക്കി കൊണ്ട് പോയി വിറ്റതിനെതിരെ വ്യാപകമായി ബിജെപി സംഘടിപ്പിച്ചിട്ടുള്ള പ്രതിഷേധ ധർണ്ണ ഇന്നലെ ചിറയിൻകീഴിലും നടന്നു. സന്ധ്യയ്ക്ക് 6.30 ന് വലിയകടയിൽ നിന്നാരംഭിച്ച പന്തം കൊളുത്തി പ്രകടനം 7.00 മണിയോടെ ശാർക്കര ജംഗ്ഷനിലെത്തി ദേവസ്വം മന്ത്രിയുടെ കോലം കത്തിച്ചു കൊണ്ട് അവസാനിപ്പിച്ചു. മണ്ഡലം സെക്രട്ടറി കോട്ടറക്കരി സുരേഷ് പ്രതിഷേധ ധർണ്ണ ഉത്ഘടം ചെയ്ത് സംസാരിച്ചു. മണ്ഡലം സെക്രട്ടറി സുനിൽ ശങ്കർ, മണ്ഡലം വൈസ് വൈസ് പ്രസിഡൻ്റ് മഞ്ചു, ചിറയിൻകീഴ് ഏര്യാ പ്രസിഡൻ്റ് റിജു, ജനറൽ സെക്രട്ടറി രാഖി, ആനത്തലവട്ടം ഏര്യാ പ്രസിഡൻ്റ് ശ്രീകുമാർ, വാർഡ് ഇൻചാർജ്മാർ തുടങ്ങി അനേകം പ്രവർത്തകർ പങ്കെടുത്തു.


by Midhun HP News | Oct 24, 2025 | Latest News, ജില്ലാ വാർത്ത
കാബൂള്‍: പാകിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിലുള്ള അതിര്‍ത്തി അടച്ചിട്ടതിന് പിന്നാലെ ഇരു രാജ്യങ്ങളിലെയും അവശ്യവസ്തുക്കളുടെ വില കുത്തനെ ഉയര്‍ന്നു. ഇരുരാജ്യങ്ങളും യുദ്ധം ആരംഭിച്ചതിന് ശേഷം പാകിസ്ഥാനില്‍ തക്കാളിയുടെ വില അഞ്ചിരട്ടിയായി വര്‍ദ്ധിച്ചതായാണ് റിപ്പോര്‍ട്ട്.
2,600 കിലോമീറ്ററാണ് ഇരു രാജ്യങ്ങളുടെയും അതിര്‍ത്തി. ഒക്ടോബര്‍ 11 മുതല്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള അതിര്‍ത്തികള്‍ അടച്ചിട്ടിരിക്കുകയാണ്. സംഘര്‍ഷങ്ങള്‍ക്ക് പിന്നാലെ ഇരുരാജ്യങ്ങള്‍ക്കിടയിലുള്ള എല്ലാ വ്യാപാരവും ഗതാഗതവും വിലക്കിയതായി കാബൂളിലെ പാക്-അഫ്ഗാന്‍ ചേംബര്‍ ഓഫ് കൊമേഴ്സിന്റെ തലവന്‍ ഖാന്‍ ജാന്‍ അലോകോസയ് റോയിട്ടേഴ്സിനോട് പറഞ്ഞു. ഓരോ ദിവസവും കഴിയുന്തോറും ഇരു രാജ്യങ്ങള്‍ക്കും ഏകദേശം 10 ലക്ഷം ഡോളറിന്റെ നഷ്ടമാണ് സംഭവിക്കുന്നത്.
പഴങ്ങള്‍, പച്ചക്കറികള്‍, ധാതുക്കള്‍, മരുന്ന്, ഗോതമ്പ്, അരി, പഞ്ചസാര, മാംസം, പാല്‍ ഉല്‍പന്നങ്ങള്‍ എന്നിവയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരത്തില്‍ ഭൂരിഭാഗവും. പ്രതിവര്‍ഷ 230 കോടി ഡോളറിന്റെ വ്യാപാരമാണ് നടക്കുന്നത്. പാകിസ്ഥാനില്‍ പാചകത്തിനു വ്യാപകമായി ഉപയോഗിക്കുന്ന തക്കാളിയുടെ വില 400 ശതമാനത്തിലധികം വര്‍ധിച്ച് കിലോയ്ക്ക് 600 പാകിസ്ഥാനി രൂപയായി (2.13 ഡോളര്‍). അഫ്ഗാനിസ്ഥാനില്‍ നിന്നു വരുന്ന ആപ്പിളിനും വില വര്‍ധിച്ചു. ഏകദേശം 5,000 കണ്ടെയ്നറുകള്‍ വ്യാപാര സാധനങ്ങളുമായി അതിര്‍ത്തിയുടെ ഇരുവശത്തുമായി കുടുങ്ങിക്കിടക്കുകയാണ്.


by Midhun HP News | Oct 24, 2025 | Latest News, ജില്ലാ വാർത്ത
മമ്മൂട്ടിയും മുരളിയും തകർത്തഭിനയിച്ച ചിത്രമാണ് അമരം. ലോഹിതദാസിന്റെ തിരക്കഥയിൽ മമ്മൂട്ടിയെ നായകനാക്കി ഭരതൻ സംവിധാനം ചെയ്ത ചിത്രം 1991 ലാണ് റിലീസിനെത്തിയത്. മമ്മൂട്ടിയുടെ അച്ചൂട്ടി എന്ന ചിത്രത്തിലെ കഥാപാത്രത്തിന് ഇന്നും ഒട്ടേറെ ആരാധകരാണുള്ളത്. ഇപ്പോഴിതാ അമരം റിലീസ് ചെയ്ത് 34 വർഷത്തിന് ശേഷം സിനിമ വീണ്ടും ബിഗ് സ്ക്രീനിലേക്ക് തിരിച്ചെത്തുകയാണ്.
നവംബർ 7ന് ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ അമരം എത്തും. 4K ഡോൾബി അറ്റ്മോസിലാണ് സിനിമ റീ റിലീസിന് ഒരുങ്ങുന്നത്. ഓസ്ട്രേലിയ ആസ്ഥാനമായുള്ള ചലച്ചിത്ര വിതരണ കമ്പനിയായ സൈബർ സിസ്റ്റംസ് ഓസ്ട്രേലിയ ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്. മത്സ്യബന്ധന തൊഴിലാളികളുടെ ജീവിതപശ്ചാത്തലത്തില്‍ ഇമോഷണല്‍ ഡ്രാമയായി എത്തിയ അമരം തിയറ്ററില്‍ വലിയ വിജയമായിരുന്നു.
200 ദിവസത്തോളമാണ് ചിത്രം കേരളത്തിലെ തിയറ്ററുകളില്‍ പ്രദര്‍ശനം നടത്തിയത്. മദ്രാസിലെ തിയറ്ററുകളിലും 50 ദിവസത്തോളം അമരം നിറഞ്ഞ സദസുകളെ നേടി. അതേസമയം, മമ്മൂട്ടി ആരാധകരുടെ പക്കൽ നിന്നും നിരാശയുണർത്തുന്ന പ്രതികരണമാണ് അമരം റീ റിലീസിന് ഉയരുന്നത്. രാജമാണിക്യം, മായാവി, ബിഗ് ബി, ന്യൂഡൽഹി തുടങ്ങിയ മമ്മൂട്ടി സിനിമകളാണ് റീ റിലീസ് ചെയ്യണ്ടതെന്നും അമരം പോലെയുള്ള സിനിമകൾക്ക് റീ റിലീസിൽ ആളെക്കൂട്ടാൻ സാധിക്കില്ലെന്നാണ് പലരും പറയുന്നത്. മധു അമ്പാട്ട്, ജോണ്‍സണ്‍, രവീന്ദ്രന്‍, വി ടി വിജയന്‍, ബി ലെനിന്‍ തുടങ്ങി മലയാളത്തിലെ എക്കാലത്തെയും പ്രതിഭാധനരായ പിന്നണിപ്രവര്‍ത്തകര്‍ അണിനിരന്ന ചിത്രം കൂടിയായിരുന്നു അമരം.
സിനിമയിലെ ഗാനങ്ങളെല്ലാം എവര്‍ഗ്രീന്‍ സോങ്ങ്‌സായി ഇന്നും തുടരുകയാണ്. കൂടാതെ ചിത്രത്തിലെ ഓരോ അഭിനേതാക്കളുടെയും പ്രകടനം അവരുടെ കരിയറിലെ ഏറ്റവും മികച്ച വേഷങ്ങളുടെ നിരയിലും ഇടംപിടിച്ചിരുന്നു.ഭാര്‍ഗവിയായുള്ള പെര്‍ഫോമന്‍സിലൂടെ കെ പി എ സി ലളിതയ്ക്ക് മികച്ച സഹനടിയ്ക്കുള്ള ദേശീയ-സംസ്ഥാന പുരസ്‌കാരങ്ങളാണ് ലഭിച്ചത്. മുരളിയ്ക്ക് സംസ്ഥാന പുരസ്‌കാരവും ലഭിച്ചു. സംസ്ഥാന ചലച്ചിത്ര പുരസ്കാരപട്ടികയില്‍ ആ വര്‍ഷത്തെ മികച്ച ഛായാഗ്രാഹകനായത് മധു അമ്പാട്ടായിരുന്നു.


by Midhun HP News | Oct 24, 2025 | Latest News, കായികം, ജില്ലാ വാർത്ത
സിഡ്‌നി: ഇന്ത്യക്കെതിരായ ഏകദിന പരമ്പര ഉറപ്പിച്ചതോടെ ടീമില്‍ വന്‍ അഴിച്ചുപണിയുമായി ഓസ്‌ട്രേലിയ. ഇന്ത്യക്കെതിരായ അവസാന ഏകദിനത്തിനും ടി20 പരമ്പരയ്ക്കുമുള്ള ടീമുകളിലാണ് ഓസീസ് മാറ്റം വരുത്തിയത്. സിഡ്‌നിയില്‍ നടക്കുന്ന മൂന്നാം ഏകദിനത്തിനുള്ള ടീമിലേക്ക് പുതുമുഖം ജാക്ക് എഡ്വേര്‍ഡ്‌സിനെ ഉള്‍പ്പെടുത്തി. ഇതാദ്യമായാണ് താരത്തിനു ഓസീസ് സീനിയര്‍ ടീമിലേക്ക് വിളിയെത്തുന്നത്. പരിക്കേറ്റ് വിശ്രമിക്കുന്ന ഓള്‍ റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്‌വെല്‍ അവസാന മൂന്ന് ടി20 മത്സരങ്ങള്‍ക്കുള്ള ടീമിലും ഉള്‍പ്പെട്ടിട്ടുണ്ട്.
കഴിഞ്ഞ മാസം പരിശീലനത്തിനിടെയാണ് മക്‌സ്‌വെല്ലിനു പരിക്കേറ്റത്. പരിക്കു മാറുന്ന മുറയ്ക്കു താരം ഓസീസ് ടീമിലെത്തും. അവസാന മൂന്ന് ടി20 മത്സരങ്ങള്‍ക്കുള്ള ടീമിലാണ് താരമുള്ളത്. ബെന്‍ ഡ്വാര്‍ഷുയിസും പരിക്കിനെ തുടര്‍ന്നു വിശ്രമത്തിലാണ്. താരത്തെ അവസാന രണ്ട് മത്സരങ്ങള്‍ക്കുള്ള ടീമിലും ഉള്‍പ്പെടുത്തി.
ഇന്ത്യ എയ്‌ക്കെതിരായ പോരാട്ടത്തില്‍ ഓസ്‌ട്രേലിയ എ ടീമിനായി മികച്ച പ്രകടനം പുറത്തെടുത്തതാണ് ജാക്ക് എഡ്വേര്‍ഡ്‌സിനെ തുണച്ചത്. ഓസീസ് എ ടീമിനെ നയിച്ച താരം രണ്ടാം ചതുര്‍ദിന ടെസ്റ്റില്‍ താരം 88 റണ്‍സ് നേടിയിരുന്നു. പിന്നാലെ നടന്ന ഏകദിന പരമ്പരയില്‍ താരം 75 പന്തില്‍ 89 റണ്‍സ് നേടിയും തിളങ്ങി.
വെസ്റ്റേണ്‍ ഓസ്‌ട്രേലിയയുടെ 20കാരന്‍ മഹ്‌ലി ബീര്‍ഡ്മാനാണ് അപ്രതീക്ഷിത വിളിയെത്തിയ മറ്റൊരു താരം. താരത്തെ അവസാന മൂന്ന് ടി20 മത്സരങ്ങള്‍ക്കുള്ള ടീമിലേക്കാണ് വിളിച്ചത്. എ ടീമിനായും ബിഗ് ബാഷ് ലീഗിലെ മികച്ച പ്രകടനങ്ങളുമാണ് ബീര്‍ഡ്മാനെ തുണച്ചത്.
ഏകദിന ടീമിലുണ്ടായിരുന്ന മര്‍നസ് ലാബുഷെയ്‌നെ ടീമില്‍ നിന്നു മാറ്റിയിട്ടുണ്ട്. താരം ക്വീന്‍സ്‌ലന്‍ഡിനായി ഷെഫീല്‍ഡ് ഷീല്‍ഡ് പോരാട്ടത്തില്‍ ഇറങ്ങും. ആഷസ് പരമ്പര തുടങ്ങാനിരിക്കെയാണ് താരത്തെ ആഭ്യന്തര ക്രിക്കറ്റ് കളിക്കാനായി ഓസീസ് നിയോഗിച്ചത്.
പേസര്‍മാരായ ജോഷ് ഹെയ്‌സല്‍വുഡ്, സീന്‍ ആബട്ട് എന്നിവരും എല്ലാ ടി20 മത്സരങ്ങളും കളിക്കില്ല. ആദ്യ രണ്ട് മത്സരങ്ങളിലായിരിക്കും ഹെയ്‌സല്‍വുഡ് കളിക്കുക. ആദ്യ മൂന്ന് മത്സരങ്ങള്‍ക്കു ശേഷം ആബട്ടും ടീം വിടും. ഇരുവരും ഷെഫീല്‍ഡ് പോരാട്ടത്തിനായാണ് ടീമില്‍ നിന്നു ഒഴിവാകുന്നത്.
ഇന്ത്യക്കെതിരെ ആദ്യ ഏകദിന കളിച്ച സ്പിന്നര്‍ മാത്യു കുനെമന്‍ മൂന്നാം ഏകദിന ടീമിലേക്ക് തിരിച്ചെത്തും. രണ്ടാം പോരില്‍ ആദം സാംപ തിരിച്ചെത്തിയപ്പോള്‍ താരത്തിനു അവസരം കിട്ടിയിരുന്നില്ല. ആദ്യ മത്സരത്തില്‍ ടീമിലുണ്ടായിരുന്ന വിക്കറ്റ് കീപ്പര്‍ ജോഷ് ഫിലിപ്പിനെ ടി20 പരമ്പരയ്ക്കുള്ള ടീമിലും ഉള്‍പ്പെടുത്തി. രണ്ടാം ഏകദിനത്തില്‍ അലക്‌സ് കാരി തിരിച്ചെത്തിയതോടെ താരത്തെ പ്ലെയിങ് ഇലവനില്‍ നിന്നു മാറ്റിയിരുന്നു. മൂന്നാം ഏകദിന ടീമിലും താരമുണ്ട്.
മൂന്നാം ഏകദിനത്തിനുള്ള ഓസ്ട്രേലിയ ടീം: മിച്ചല്‍ മാര്‍ഷ് (ക്യാപ്റ്റന്‍), സേവ്യര്‍ ബാര്‍ട്‌ലെറ്റ്, അലക്‌സ് കാരി, കൂപ്പര്‍ കോണോലി, ജാക്ക് എഡ്വേര്‍ഡ്‌സ്, നതാന്‍ എല്ലിസ്, ജോഷ് ഹെയ്‌സല്‍വുഡ്, ട്രാവിസ് ഹെഡ്, ജോഷ് ഇംഗ്ലിസ്, മാത്യു കുനെമാന്‍, മിച്ചല്‍ ഓവന്‍, ജോഷ് ഫിലിപ്പ്, മാറ്റ് റെന്‍ഷോ, മാത്യു ഷോര്‍ട്ട്, മിച്ചല്‍ സ്റ്റാര്‍ക്ക്, ആദം സാംപ.
ഓസ്ട്രേലിയ ടി20 ടീം: മിച്ചല്‍ മാര്‍ഷ് (ക്യാപ്റ്റന്‍), സീന്‍ ആബട്ട് (ആദ്യ മൂന്ന് മത്സരങ്ങള്‍), സേവ്യര്‍ ബാര്‍ട്‌ലെറ്റ്, മഹ്ലി ബീര്‍ഡ്മാന്‍ (അവസാന മൂന്ന് മത്സരങ്ങള്‍), ടിം ഡേവിഡ്, ബെന്‍ ഡ്വാര്‍ഷുയിസ് (അവസാന രണ്ട് മത്സരങ്ങള്‍), നതാന്‍ എല്ലിസ്, ജോഷ് ഹെയ്‌സല്‍വുഡ് (ആദ്യ രണ്ട് മത്സരങ്ങള്‍), ട്രാവിസ് ഹെഡ്, ജോഷ് ഇംഗ്ലിസ്, മാത്യു കുനെമാന്‍, മിച്ചല്‍ ഓവന്‍, ജോഷ് ഫിലിപ്പ്, മാത്യു ഷോര്‍ട്ട്, മാര്‍ക്കസ് സ്റ്റോയിനിസ്, ആദം സാംപ.


Recent Comments