കാനഡയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിനി കുത്തേറ്റ് മരിച്ചു

കാനഡയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിനി കുത്തേറ്റ് മരിച്ചു

ടൊറന്റോ: കാനഡയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിനി കൊല്ലപ്പെട്ടു. ഗുജറാത്തിലെ ആനന്ദ് ജില്ലയിലെ ബൊര്‍സാദ് സ്വദേശിയായ വിധി കല്‍പേഷ്ഭായ് മേഘാനിയാണ് കുത്തേറ്റ് മരിച്ചത്. 22 വയസ്സായിരുന്നു. കാനഡയിലെ നയാഗ്ര മേഖലയില്‍ വെച്ചായിരുന്നു ആക്രമണം.

ഗുജറാത്ത് സ്വദേശിനിയായ വിധി കല്‍പേഷ്ഭായ് നാല് വര്‍ഷമായി കാനഡയില്‍ താമസിച്ചുവരികയാണ്. പഠനത്തോടൊപ്പം പാര്‍ട് ടൈം ജോലിയും ചെയ്തുവരികയായിരുന്നു.മെയ് 15 നാണ് വിധി മേഘാനിക്ക് നേരെ ആക്രമണം ഉണ്ടായത്. ആക്രമണത്തിന്റെ കാരണം വ്യക്തമല്ല. കൊലപാതകക്കേസ് രജിസ്റ്റര്‍ ചെയ്ത കനേഡിയന്‍ പൊലീസ് അക്രമിക്കായി തിരച്ചില്‍ നടത്തിവരികയാണ്.

മുന്നറിയിപ്പില്‍ മാറ്റം, ഇന്ന് എട്ടു ജില്ലകളില്‍ ശക്തമായ മഴ; യെല്ലോ അലര്‍ട്ട്

മുന്നറിയിപ്പില്‍ മാറ്റം, ഇന്ന് എട്ടു ജില്ലകളില്‍ ശക്തമായ മഴ; യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. ഇന്ന് എട്ടു ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. ഞായറാഴ്ച വരെ മഴയ്‌ക്കൊപ്പം ഇടിമിന്നലിനും മണിക്കൂറില്‍ 30-40 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

ഇന്ന് തെക്കന്‍ കേരളത്തിലും മധ്യ കേരളത്തിലുമാണ് ശക്തമായ മഴയ്ക്കുള്ള സാധ്യത നിലനില്‍ക്കുന്നത്. ജാഗ്രതയുടെ ഭാഗമായി തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലാണ് മഴ മുന്നറിയിപ്പ് ഉള്ളത്.

അന്വേഷണം മന്ത്രിമാരിലേക്കും?; സിഎംആര്‍എല്‍- എക്‌സാലോജിക് കേസിൽ അന്വേഷണം വ്യാപിപ്പിക്കാൻ ഇഡി

അന്വേഷണം മന്ത്രിമാരിലേക്കും?; സിഎംആര്‍എല്‍- എക്‌സാലോജിക് കേസിൽ അന്വേഷണം വ്യാപിപ്പിക്കാൻ ഇഡി

തിരുവനന്തപുരം: സിഎംആര്‍എല്‍- എക്‌സാലോജിക് സാമ്പത്തിക ഇടപാടു കേസ് അന്വേഷണം മുൻമുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ മകള്‍ ടി വീണയില്‍ മാത്രം ഒതുങ്ങില്ല. സിഎംആര്‍എല്ലില്‍ നിന്നും പണം കൈപ്പറ്റിയ മുഴുവന്‍ പേരിലേക്കും അന്വേഷണം നീളുമെന്നാണ് ഇഡി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. മന്ത്രിസഭയിലെ അംഗങ്ങളും അന്വേഷണ പരിധിയിലുണ്ടെന്നാണ് വിവരം.

സിഎംആര്‍എല്‍- എക്‌സാലോജിക് മാസപ്പടി കേസുമായി ബന്ധപ്പെട്ട് വീണയും പിണറായി വിജയനും താമസിക്കുന്ന വീട് ഉള്‍പ്പെടെ 12 ഓളം കേന്ദ്രങ്ങളില്‍ ഇന്നലെ ഇഡി റെയ്ഡ് നടത്തിയിരുന്നു. നിരവധി രേഖകളും ഡിജിറ്റല്‍ തെളിവുകളും ശേഖരിക്കുകയും ചെയ്തു. വീണയുടെ മൂന്ന് അക്കൗണ്ടുകള്‍ മരവിപ്പിക്കുകയും, മൊബൈല്‍ ഫോണ്‍ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു.

ഇതിനു പിന്നാലെയാണ് സിഎംആര്‍എല്ലില്‍ നിന്നും പണം കൈപ്പറ്റിയ മറ്റുള്ളവരിലേക്കും ഇഡി അന്വേഷണം വ്യാപിക്കുന്നത്. സിഎംആര്‍എല്ലിന്റെ മുഴുവന്‍ സാമ്പത്തിക ഇടപാടുകളും പരിശോധിക്കുമെന്നാണ് ഇഡി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. സിഎംആര്‍എല്ലിന്റെ പക്കല്‍ നിന്നും നേരത്തെ പിടിച്ചെടുത്ത ഡയറികളില്‍ നിന്നും ഏതാനും ചുരുക്കപ്പേരുകള്‍ കണ്ടെത്തിയിരുന്നു. ഇപ്പോഴത്തെ യുഡിഎഫ് മന്ത്രിസഭയിലെ അംഗങ്ങളുടെ അടക്കം സിഎംആര്‍എല്ലുമായ സാമ്പത്തിക ഇടപാടുകളും പരിശോധിക്കാനൊരുങ്ങുന്നത്.

സിഎംആര്‍എല്ലുമായി ബന്ധപ്പെട്ട മുഴുവന്‍ സാമ്പത്തിക ഇടപാടു രേഖകളും വിശദമായി പരിശോധിച്ചശേഷം, ഇതുമായി ബന്ധപ്പെട്ടവരെ സമന്‍സ് അയച്ച് വിളിച്ചു വരുത്തി ഇഡി ചോദ്യം ചെയ്യുമെന്നാണ് സൂചന. കണ്ടെടുത്ത രേഖകള്‍ വിശദമായി പരിശോധിച്ച ശേഷം ആദ്യഘട്ടത്തില്‍ സിഎംആര്‍എല്‍ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യലിനു വിളിപ്പിക്കാനായിരുന്നു ഇ ഡി ആലോചിച്ചിരുന്നത്. ഇതിനുശേഷം വീണയെ വിളിച്ചു വരുത്തിയാല്‍ മതിയെന്നും തീരുമാനമുണ്ടായിരുന്നു. എന്നാല്‍ അക്രമ സംഭവങ്ങള്‍ അരങ്ങേറിയ സാഹചര്യത്തില്‍ ഉടന്‍ വീണയ്ക്ക് സമന്‍സ് അയച്ചേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

ആശുപത്രി വാർഡിലെ എസി ഓഫാക്കി; 6 നവജാത ശിശുക്കൾക്ക് ദാരുണാന്ത്യം

ആശുപത്രി വാർഡിലെ എസി ഓഫാക്കി; 6 നവജാത ശിശുക്കൾക്ക് ദാരുണാന്ത്യം

ധാക്ക: ബം​ഗ്ലാദേശിലെ സ്വകാര്യ ആശുപത്രിയിൽ 6 നവജാത ശിശുക്കൾ മരിച്ചു. ജനിച്ച് ഒരു ദിവസം മുതൽ 3 ദിവസം വരെ പ്രായമുള്ള കുഞ്ഞുങ്ങളാണ് മരിച്ചത്. അദ്‍ദിൻ ആശുപത്രിയിലാണ് ദാരുണ സംഭവം. എസി ഓഫാക്കിയതിനു പിന്നാലെ കുട്ടികൾക്ക് സുഖമില്ലാതാവുകയും മരിക്കുകയുമായിരുന്നു. രാവിലെ ആറ് മണിക്കാണ് ആദ്യത്തെ കുട്ടി മരിച്ചത്. പിന്നീട് ഒൻപതരയോടെ മറ്റ് കുട്ടികളും മരിച്ചെന്നു മട്രോ പൊളിറ്റൻ പൊലീസ് വ്യക്തമാക്കി.

പുലർച്ചെ 2 മണിയോടെ കുഞ്ഞുങ്ങൾക്കു തണുക്കുന്നുവെന്നു വാർഡിലെ ഒരു കൂട്ടിരിപ്പുകാരൻ പരാതിപ്പെട്ടിരുന്നു. ഇതോടെ ആ മുറിയിലെ എസി ഏതാണ്ട് ഒരു മണിക്കൂറോളം നിർത്തി വച്ചു. പിന്നീട് ചൂട് അനുഭവപ്പെട്ടതിനെ തുടർന്നു വീണ്ടും എസി പ്രവർത്തിപ്പിച്ചു. പിന്നാലെ രണ്ട് കുട്ടികൾക്കു സുഖമില്ലെന്നു കണ്ടതോടെ ഇരുവരേയും എൻഐസിയുവിലേക്ക് മാറ്റി. പിന്നീട് വാർഡിലേക്ക് മാറ്റിയെങ്കിലും പുലർച്ചെ ആറ് മണിയോടെ കുട്ടികൾക്കു വീണ്ടും സുഖമില്ലാതായതോടെ അവരെ എൻഐസിയുവിലേക്ക് തന്നെ മാറ്റി. പിന്നാലെ വെന്റിലേറ്ററിലേക്കും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സംഭവം നടക്കുമ്പോൾ ധാക്കയിലെ താപനില ഏതാണ്ട് 32 ഡി​ഗ്രി സെൽഷ്യസ് ആയിരുന്നു. എസി ഓഫ് ചെയ്തതോടെ മുറിക്കുള്ളിലേക്ക് വായു സഞ്ചാരത്തിനുള്ള മറ്റു വഴികളുണ്ടായിരുന്നില്ലെന്നും അന്തരീക്ഷം ശ്വാസം മുട്ടിക്കുന്നതായിരുന്നുവെന്നു ആരോ​ഗ്യ വകുപ്പ് മേധാവ് പ്രഭാത് ചന്ദ്ര ബിശ്വാസ് വ്യക്തമാക്കി. എസിക്കുണ്ടായ തകരാറിനെത്തുടർന്നു വാതക ചോർച്ചയുണ്ടായിരിക്കാമെന്നും കുട്ടികളുടെ ആരോ​ഗ്യനില വഷളാകാൻ ഇതു കാരണമായെന്നും പ്രാഥമിക അന്വേഷണ റിപ്പോർട്ടുണ്ട്. സംഭവത്തിൽ ആരോ​ഗ്യ മന്ത്രാലയം അന്വേഷണത്തിനു ഉത്തരവിട്ടു.

നേരിട്ട് ഹാജരാകണമെന്ന് ‘അമ്മ’; പിഷാരടിയും ധ്യാനുമടങ്ങിയ സമിതി വേണമെന്ന് അന്‍സിബയുടെ മറുപടി

നേരിട്ട് ഹാജരാകണമെന്ന് ‘അമ്മ’; പിഷാരടിയും ധ്യാനുമടങ്ങിയ സമിതി വേണമെന്ന് അന്‍സിബയുടെ മറുപടി

കൊച്ചി: താരസംഘടനയായ ‘അമ്മ’യുടെ കത്തിന് മറുപടി നൽകി മുൻ ജോയിന്റ് സെക്രട്ടറി അൻസിബ ഹസൻ. തന്റെ പരാതി കേൾക്കാൻ നിഷ്പക്ഷമായ പ്രത്യേക സമിതി രൂപീകരിക്കണമെന്നാണ് അൻസിബയുടെ ആവശ്യം. രമേഷ് പിഷാരടി, ധ്യാൻ ശ്രീനിവാസൻ, മാല പാര്‍വതി എന്നിവർ ഉൾപ്പെടുന്ന സമിതി വേണമെന്നാണ് ആവശ്യം.

ഇവരിൽ ആരെങ്കിലും ലഭ്യമാകാതിരിക്കുകയോ താല്പര്യമില്ലായ്മ പ്രകടിപ്പിക്കുകയോ ചെയ്താൽ, തന്നോട് കൂടി ആലോചിച്ച ശേഷം മറ്റ് ബദൽ അംഗങ്ങളെ തീരുമാനിക്കണമെന്നും കത്തിൽ ആവശ്യപ്പെടുന്നു. ഹിയറിങ് നടപടികൾ പൂർണമായും റെക്കോർഡ് ചെയ്യണമെന്നും ഈ റെക്കോർഡിങ്ങുകൾ അമ്മയുടെ ഔദ്യോഗിക രേഖകളിൽ സൂക്ഷിക്കേണ്ടതും, അതിന്റെ പകർപ്പുകൾ തനിക്കും ഈ വിഷയത്തിൽ ഉൾപ്പെട്ടിരിക്കുന്ന എതിർകക്ഷികൾക്കും നൽകണമെന്നും അൻസിബ ആവശ്യപ്പെട്ടു.

തന്റെ ആരോപണങ്ങളും പരാതികളും ‘അമ്മ’യുടെ പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ഒരു എക്സിക്യൂട്ടീവ് അംഗം എന്നിവർക്കെതിരെ ആയതിനാൽ, വിഷയം നിഷ്പക്ഷമായി കേൾക്കുന്നതിന് ബന്ധപ്പെട്ട എല്ലാ കക്ഷികൾക്കും പാനലിന് മുന്നിൽ തങ്ങളുടെ ഭാഗം വിശദീകരിക്കാനുള്ള അവസരം നൽകേണ്ടത് അത്യാവശ്യമാണ്.

അതുകൊണ്ടാണ് ഈ പ്രശ്നങ്ങൾ കൂട്ടായും നിഷ്പക്ഷമായും കേൾക്കുന്നതിനായി ഒരു സ്വതന്ത്ര പാനൽ രൂപീകരിക്കണമെന്ന് ആവശ്യപ്പെടുന്നത്.- അൻസിബ കത്തിൽ പറയുന്നു. ‘അമ്മ’ എക്സിക്യൂട്ടീവ് അം​ഗത്തിനെതിരെയുള്ള തന്റെ പരാതിയിൽ നിയമപ്രകാരം ജാമ്യമില്ലാ വകുപ്പുകൾ ചുമത്താവുന്ന ആരോപണങ്ങൾ ഉൾപ്പെടുന്നുണ്ടെന്നും മറ്റ് അസോസിയേഷൻ അം​ഗങ്ങളുടെയും പൊതുജനങ്ങളുടെയും മുന്നിൽ വച്ച് അദ്ദേഹം പരസ്യമായി അപമാനിക്കുകയും സ്ത്രീത്വത്തെ അപമാനിക്കുകയും ചെയ്തതിനാൽ, കുറ്റാരോപിതനെതിരെ നിയമനടപടികൾ ആരംഭിക്കാനും പൊലീസ് പരാതി നൽകാനും തീരുമാനിച്ചിട്ടുണ്ടെന്നും മെയിലിൽ ചൂണ്ടിക്കാട്ടുന്നു.

വൈസ് പ്രസിഡന്റ് ‘അമ്മ’യുടെ പ്രസിഡന്റുമായും തൃപ്പൂണിത്തുറ വനിതാ പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ രേഷ്മയുമായും ചേർന്ന് ഗൂഢാലോചന നടത്തി. ഈ വിഷയവുമായി ബന്ധപ്പെട്ട്, തന്റെ മൗലികാവകാശങ്ങൾ ഗുരുതരമായി ലംഘിക്കപ്പെട്ടതിനാൽ മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവര്‍ക്ക് പരാതികൾ സമർപ്പിച്ചിട്ടുണ്ട്.

തെറ്റായതും മനഃപൂർവ്വം കെട്ടിച്ചമച്ചതുമായ ഒരു പരാതിയുടെ അടിസ്ഥാനത്തിൽ മൂന്ന് മണിക്കൂറിലധികം പൊലീസ് സ്റ്റേഷനിൽ തന്നെ നിയമവിരുദ്ധമായി തടഞ്ഞുവെക്കുകയും, അനാവശ്യമായ ചോദ്യം ചെയ്യലിനും പീഡനത്തിനും മാനസിക വിഷമങ്ങൾക്കും ഇരയാക്കുകയും ചെയ്തുവെന്നും കത്തിൽ‌ പറയുന്നു. അതേസമയം ‘അമ്മ’യിലെ നാലു പേർക്ക് കാരണം കാണിക്കൽ നോട്ടീസും നൽകിയിട്ടുണ്ട്.

അൻസിബ ഹസൻ, ടിനി ടോം, കുക്കു പരമേശ്വരൻ, ലക്ഷ്മി പ്രിയ എന്നിവർക്കാണ് നോട്ടീസ് നൽകിയത്. ജൂൺ ഒന്നിനും മൂന്നിനും ഇടയിൽ നേരിട്ട് ഹാജരായി കാര്യങ്ങൾ വിശദീകരിക്കണം. ജൂൺ 21 നാണ് ‘അമ്മ’യുടെ ജനറൽ ബോഡി
യോ​ഗം ചേരുന്നത്.