കൊണ്ടുപോയപ്പോള്‍ ഒന്നര കിലോ സ്വര്‍ണം, തിരിച്ചെത്തുമ്പോള്‍ 394 ഗ്രാം മാത്രം; നടന്നത് വന്‍ കവര്‍ച്ചയെന്ന് വിജിലന്‍സ്

കൊണ്ടുപോയപ്പോള്‍ ഒന്നര കിലോ സ്വര്‍ണം, തിരിച്ചെത്തുമ്പോള്‍ 394 ഗ്രാം മാത്രം; നടന്നത് വന്‍ കവര്‍ച്ചയെന്ന് വിജിലന്‍സ്

കൊച്ചി: ശബരിമലയില്‍ മുന്‍പുണ്ടായിരുന്നതും നിലവിലുള്ളതും വ്യത്യസ്തമായ സ്വര്‍ണപ്പാളികളാണെന്ന നിമഗനത്തില്‍ ദേവസ്വം വിജിലന്‍സ്. 2019-ന് മുന്‍പുണ്ടായിരുന്ന പാളികളുടെ ചിത്രങ്ങളുമായി ഒത്തുനോക്കിയാണ് രണ്ടും രണ്ടാണെന്ന നിഗമനത്തിലെത്തിയത്. ശബരിമലയില്‍ സ്വര്‍ണ്ണക്കവര്‍ച്ച നടന്നിട്ടുണ്ട്. സംഭവത്തില്‍ വന്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് സംശയമുണ്ടെന്നും ദേവസ്വം വിജിലന്‍സ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച അന്വേഷണ പുരോഗതി റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.

ശബരിമലയില്‍ 1998 ല്‍ സ്വര്‍ണപ്പാളി പൊതിഞ്ഞതുമായി ബന്ധപ്പെട്ട മുഴുവന്‍ വിശദാംശങ്ങളും വിജയ് മല്യയുടെ യു ബി ഗ്രൂപ്പ് ദേവസ്വം വിജിലന്‍സിന് കൈമാറിയിരുന്നു. ഈ റിപ്പോര്‍ട്ട് വിജിലന്‍സ് എസ് പി കോടതിക്ക് കൈമാറി. ഇതില്‍ ഒന്നര കിലോ സ്വര്‍ണം ദ്വാരപാലകശില്‍പ്പത്തില്‍ പൊതിഞ്ഞിരുന്നതായി വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ചെമ്പുപാളിയാണെന്നാണ് 2019 ലെ ദേവസ്വം ബോര്‍ഡിലെ മഹസ്സറില്‍ രേഖപ്പെടുത്തിയിരുന്നത്.

2019 ല്‍ ദ്വാരപാലക ശില്‍പ്പങ്ങളുടെ വിവരങ്ങള്‍ തേടി ഉണ്ണികൃഷ്ണന്‍ പോറ്റി, തന്റെ യാഹൂ മെയില്‍ ഐഡിയില്‍ നിന്നും അന്നത്തെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായിരുന്ന എ പത്മകുമാറിന് ഇ മെയില്‍ മെയില്‍ അയച്ചിരുന്നു. ഒരാഴ്ചയ്ക്കുശേഷം തിരിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഒരു കത്ത് പോകുന്നുണ്ട്. തുടര്‍ന്നാണ് അറ്റകുറ്റപ്പണിക്കായി ദ്വാരപാലകശില്‍പ്പങ്ങള്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കൈമാറുന്നത്.

2019 ല്‍ ഉണ്ണികൃഷ്ണന്‍ പോറ്റി കൊണ്ടുപോയത് ഒന്നര കിലോ സ്വര്‍ണം പൊതിഞ്ഞ ദ്വാരപാലക ശില്‍പ്പമാണ്. എന്നാല്‍ ദേവസ്വം മഹസറില്‍ ചെമ്പുപാളിയെന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ശ്രീകോവിലിനു ചുറ്റുമുള്ള എട്ടു സൈഡ് പാളികളില്‍ രണ്ടു സൈഡ് പാളികള്‍ കൂടി ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കൈമാറിയിരുന്നു. അതു പിന്നീട് തിരിച്ചേല്‍പ്പിച്ചിരുന്നു. എട്ടു പാളികളിലായി നാലു കിലോ സ്വര്‍ണമാണ് യു ബി ഗ്രൂപ്പ് അന്ന് പൊതിഞ്ഞത്. തിരിച്ചേല്‍പ്പിച്ച സ്വര്‍ണ പാളികളില്‍ എത്ര സ്വര്‍ണം ഉണ്ടെന്നത് പരിശോധന നടത്തേണ്ടതുണ്ട്. ദ്വാരപാലക ശില്‍പ്പം തിരിച്ചു കൊണ്ടു വന്നപ്പോള്‍ 394 ഗ്രാം സ്വര്‍ണം മാത്രമാണ് ഉണ്ടായിരുന്നതെന്നും ദേവസ്വം വിജിലന്‍സ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

ഏകദേശം 40 ദിവസത്തിന് ശേഷമാണ് ഈ ശില്‍പ്പങ്ങള്‍ അറ്റകുറ്റപ്പണിക്കായി ചെന്നൈയിലെത്തിക്കുന്നത്. ദ്വാരപാലക ശില്‍പ്പങ്ങള്‍ തിരിച്ചേല്‍പ്പിച്ചപ്പോള്‍ സ്വര്‍ണത്തില്‍ കുറവുണ്ടായ കാര്യം തിരുവാഭരണ കമ്മീഷണര്‍ ദേവസ്വം ബോര്‍ഡിനെ അറിയിച്ചിട്ടില്ല. അതുകൊണ്ടു തന്നെ ഗുരുതരമായ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും ദേവസ്വം ബെഞ്ച് വിലയിരുത്തി. ക്രൈംബ്രാഞ്ച് മേധാവി എച്ച് വെങ്കിടേഷിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം ഒരു മാസത്തിനകം അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ഹൈക്കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. അന്വേഷണം അതീവ രഹസ്യമായിരിക്കണമെന്നും ഹൈക്കോടതി ദേവസ്വം ബെഞ്ച് പ്രത്യേക അന്വേഷണ സംഘത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

‘ചെറിയ ലോട്ടറികള്‍ എടുക്കാറുണ്ട്, ഓണം ബംപര്‍ എടുക്കുന്നത് ആദ്യം; പൈസ എന്തുചെയ്യണമെന്ന് പ്ലാന്‍ ചെയ്യണം’: ശരത് എസ് നായര്‍

‘ചെറിയ ലോട്ടറികള്‍ എടുക്കാറുണ്ട്, ഓണം ബംപര്‍ എടുക്കുന്നത് ആദ്യം; പൈസ എന്തുചെയ്യണമെന്ന് പ്ലാന്‍ ചെയ്യണം’: ശരത് എസ് നായര്‍

ആലപ്പുഴ: ഭാഗ്യം ലഭിച്ചതില്‍ സന്തോഷമെന്ന് 25 കോടിയുടെ തിരുവോണം ബംപര്‍ നേടിയ ശരത് എസ് നായര്‍. നെട്ടൂരില്‍ പെയിന്റ് കട ജീവനക്കാരനാണ് ആലപ്പുഴ തുറവൂര്‍ സ്വദേശിയായ ശരത് എസ് നായര്‍. ‘ലോട്ടറി അടിച്ചതില്‍ സന്തോഷമുണ്ട്. വീട്ടുകാരും സന്തോഷത്തിലാണ്.

റിസല്‍ട്ട് വന്നപ്പോള്‍ ഫോണില്‍ നോക്കി. ആദ്യം വിശ്വസിക്കാന്‍ കഴിഞ്ഞില്ല. അതിന് ശേഷം വീട്ടിലൊക്കെ പോയി വീണ്ടും ചെക്ക് ചെയ്താണ് ഉറപ്പാക്കിയത്. നറുക്കെടുപ്പ് സമയത്ത് ഞാന്‍ ഓഫീസില്‍ ആയിരുന്നു. ഒന്നാം സമ്മാനം ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. ചെറിയ ലോട്ടറികള്‍ വല്ലപ്പോഴും എടുക്കാറുണ്ടെങ്കിലും ആദ്യമായാണ് തിരുവോണം ബംപര്‍ ലോട്ടറി എടുക്കുന്നത്. തുക ഉപയോഗിച്ച് എന്തു ചെയ്യണം എന്നതിനെ കുറിച്ച് ഇതുവരെ പ്ലാന്‍ ചെയ്തിട്ടില്ല. ഇനി അത് ചെയ്യണം’- ശരത് എസ് നായര്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഭാഗ്യവാന്‍ അല്ലെങ്കില്‍ ഭാഗ്യവതി ആര് എന്ന ദിവസങ്ങള്‍ നീണ്ട കാത്തിരിപ്പിന് വിരാമമിട്ടാണ് ലോട്ടറി ജേതാവിനെ കണ്ടെത്തിയത്. നെട്ടൂരില്‍ നിന്ന് എടുത്ത ടിക്കറ്റ് ശരത് എസ് നായര്‍ ബാങ്കില്‍ ഏല്‍പ്പിച്ചു. കഴിഞ്ഞ ദിവസമാണ് തിരുവോണ ബംപര്‍ ലോട്ടറി നറുക്കെടുപ്പ് നടന്നത്.

നെട്ടൂരില്‍ നിന്ന് എടുത്ത ലോട്ടറിക്കാണ് ഒന്നാം സമ്മാനം ലഭിച്ചത് എന്ന വാര്‍ത്ത വന്നെങ്കിലും ഭാഗ്യവാന്‍ കാണാമറയത്ത് തന്നെയായിരുന്നു. അതിനിടെ നെട്ടൂരിലെ ഒരു സ്ത്രീയ്ക്കാണ് ലോട്ടറി അടിച്ചതെന്നും മാധ്യമങ്ങള്‍ക്ക് മുന്നില്‍ വരാന്‍ അവര്‍ക്ക് ആഗ്രഹമില്ല എന്ന തരത്തിലും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. അതിനിടെയാണ് യഥാര്‍ഥ ലോട്ടറി ജേതാവിനെ സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവന്നത്.

ഭഗവതി ലോട്ടറി ഏജന്‍സിയുടെ വൈറ്റിലയിലെ ഏജന്‍സിയില്‍ നിന്നും ഏജന്റ് ലതീഷ് എടുത്ത് വിറ്റ ടിക്കറ്റിനായിരുന്നു ഒന്നാം സമ്മാനം ലഭിച്ചത്. പാലക്കാട് ലോട്ടറി ഓഫിസില്‍ നിന്നാണ് ഏജന്‍സി ലോട്ടറിയെടുത്തത്. നെട്ടൂരില്‍ ടിക്കറ്റ് വില്‍പ്പന നടത്തുന്ന ആളാണ് ലതീഷ്. ഏജന്‍സിക്ക് രണ്ട് കോടി രൂപ കമ്മീഷനായി ലഭിക്കും.

ആ 25 കോടിയുടെ ഭാഗ്യവാന്‍ ഇവിടെ ഉണ്ട്!; തിരുവോണം ബംപര്‍ അടിച്ചത് തുറവൂര്‍ സ്വദേശി ശരത് എസ് നായര്‍ക്ക്

ആ 25 കോടിയുടെ ഭാഗ്യവാന്‍ ഇവിടെ ഉണ്ട്!; തിരുവോണം ബംപര്‍ അടിച്ചത് തുറവൂര്‍ സ്വദേശി ശരത് എസ് നായര്‍ക്ക്

ആലപ്പുഴ: 25 കോടിയുടെ തിരുവോണം ബംപര്‍ ഭാഗ്യവാന്‍ അല്ലെങ്കില്‍ ഭാഗ്യവതി ആര് എന്ന ദിവസങ്ങള്‍ നീണ്ട കാത്തിരിപ്പിന് വിരാമം. അഭ്യൂഹങ്ങള്‍ അവസാനിപ്പിച്ച് ആലപ്പുഴ തുറവൂര്‍ സ്വദേശിയായ ശരത് എസ് നായര്‍ ആണ് ആ ഭാഗ്യശാലി. നെട്ടൂരില്‍ നിന്ന് എടുത്ത ടിക്കറ്റ് ശരത് എസ് നായര്‍ ബാങ്കില്‍ ഏല്‍പ്പിച്ചു.

കഴിഞ്ഞ ദിവസമാണ് തിരുവോണ ബംപര്‍ ലോട്ടറി നറുക്കെടുപ്പ് നടന്നത്. നെട്ടൂരില്‍ നിന്ന് എടുത്ത ലോട്ടറിക്കാണ് ഒന്നാം സമ്മാനം ലഭിച്ചത് എന്ന വാര്‍ത്ത വന്നെങ്കിലും ഭാഗ്യവാന്‍ കാണാമറയത്ത് തന്നെയായിരുന്നു. അതിനിടെ നെട്ടൂരിലെ ഒരു സ്ത്രീയ്ക്കാണ് ലോട്ടറി അടിച്ചതെന്നും മാധ്യമങ്ങള്‍ക്ക് മുന്നില്‍ വരാന്‍ അവര്‍ക്ക് ആഗ്രഹമില്ല എന്ന തരത്തിലും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. അതിനിടെയാണ് യഥാര്‍ഥ ലോട്ടറി ജേതാവിനെ സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവന്നത്.

നെട്ടൂരില്‍ പെയിന്റ് കട ജീവനക്കാരനാണ് ശരത് എസ് നായര്‍. ലോട്ടറി അടിച്ചതില്‍ സന്തോഷമെന്ന് ശരത് എസ് നായര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. ‘വീട്ടുകാര്‍ സന്തോഷത്തിലാണ്. നറുക്കെടുപ്പ് സമയത്ത് ഞാന്‍ ഓഫീസില്‍ ആയിരുന്നു. ഒന്നാം സമ്മാനം ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. ചെറിയ ലോട്ടറികള്‍ വല്ലപ്പോഴും എടുക്കാറുണ്ടെങ്കിലും ആദ്യമായാണ് തിരുവോണം ബംപര്‍ ലോട്ടറി എടുക്കുന്നത്. പണം ഉപയോഗിച്ച് എന്തു ചെയ്യണം എന്നതിനെ കുറിച്ച് ഇതുവരെ പ്ലാന്‍ ചെയ്തിട്ടില്ല. ഇനി അത് ചെയ്യണം’- ശരത് എസ് നായര്‍ പറഞ്ഞു.

കൊച്ചിയിൽ എംപരിവാഹൻ ആപ്പിന്റെ പേരിൽ തട്ടിപ്പ്; 74-കാരന് നഷ്ടമായത് 10.50 ലക്ഷം രൂപ

കൊച്ചിയിൽ എംപരിവാഹൻ ആപ്പിന്റെ പേരിൽ തട്ടിപ്പ്; 74-കാരന് നഷ്ടമായത് 10.50 ലക്ഷം രൂപ

പാലാരിവട്ടം അഞ്ചുമന സ്വദേശിയായ 74-കാരനെയാണ് എംപരിവാഹനിൽ പിഴ അടയ്ക്കാനുണ്ടെന്ന് പറഞ്ഞ് തട്ടിപ്പിന് വിധേയമാക്കിയത്. 10.50 ലക്ഷം രൂപയാണ് 74-കാരന് നഷ്ടപ്പെട്ടത്. ഫോണിൽ വിളിച്ചയാൾ 74-കാരന്റെ ഫോണിൽ സ്ക്രീൻ ഷെയറിംഗിനുള്ള ആപ്പ് ഇൻസ്റ്റാൾ ചെയ്യിച്ചു. തുടർന്ന് ഫോണിന്റെ നിയന്ത്രണം കൈക്കലാക്കി അക്കൗണ്ടിൽ ഉണ്ടായിരുന്ന തുക മറ്റൊരു അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യുകയായിരുന്നു.

തട്ടിപ്പ് തിരിച്ചറിഞ്ഞ 74-കാരൻ പാലാരിവട്ടം പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. പൊലീസ് പരിശോധനയിൽ ഓൺലൈൻ തട്ടിപ്പാണെന്ന് സ്ഥിരീകരിച്ചു. പരാതിയുടെ അടിസ്ഥാനത്തിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.

നെറ്റ്‌വർക്ക് ഇല്ലെങ്കിലും കുഴപ്പമില്ല, കോള്‍ ചെയ്യാം; വോയ്സ് ഓവര്‍ വൈഫൈ അവതരിപ്പിച്ച് ബിഎസ്എന്‍എല്‍

നെറ്റ്‌വർക്ക് ഇല്ലെങ്കിലും കുഴപ്പമില്ല, കോള്‍ ചെയ്യാം; വോയ്സ് ഓവര്‍ വൈഫൈ അവതരിപ്പിച്ച് ബിഎസ്എന്‍എല്‍

ഡല്‍ഹി: ഉപയോക്തക്കള്‍ക്കായി പുതിയ ഫീച്ചര്‍ അവതരിപ്പിച്ച് ബിഎസ്എന്‍എല്‍. നെറ്റ്‌വർക്ക് ഇല്ലെങ്കിലും വോയ്സ് കോളുകള്‍ ചെയ്യാന്‍ കഴിയുന്ന വോയ്സ് ഓവര്‍ വൈ-ഫൈ സേവനമാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്.

തെരഞ്ഞെടുത്ത സ്ഥലങ്ങളിലാണ് ഈ സേവനം ലഭ്യമാകുക. സെല്ലുലാര്‍ നെറ്റ്വര്‍ക്കിന് പകരം വൈ-ഫൈ കണക്ഷന്‍ ഉപയോഗിച്ച് കോളുകള്‍ ചെയ്യാന്‍ ഉപയോക്താക്കളെ അനുവദിക്കുന്നതാണ് ഫീച്ചര്‍. സ്വകാര്യ ടെലികോം കമ്പനികളായ ജിയോ, എയര്‍ടെല്‍, വോഡഫോണ്‍-ഐഡിയ എന്നിവര്‍ നേരത്തെ ഈ സേവനം അവതരിപ്പിച്ചിരുന്നു.

ബിഎസ്എന്‍എല്‍ രാജ്യവ്യാപകമായി 4 ജി നെറ്റ്വര്‍ക്ക് വികസിപ്പിക്കുകയാണ്. ഇന്ത്യയിലുടനീളം 1 ലക്ഷത്തിലധികം മൊബൈല്‍ ടവറുകള്‍ സ്ഥാപിച്ചുകൊണ്ട് 4 ജി സേവനങ്ങള്‍ വികസിപ്പിച്ചിരുന്നു. ബിഎസ്എന്‍എല്ലിന്റെ 25-ാം വാര്‍ഷികാഘോഷത്തിലെ മറ്റൊരു നാഴികക്കല്ലാണ് വോയ്ഫൈ സേവനം. ഒക്ടോബര്‍ 2 ന് ടെലികമ്മ്യൂണിക്കേഷന്‍സ് വകുപ്പ് (ഡിഒടി) സെക്രട്ടറി നീരജ് മിത്തലാണ് ഈ സേവനം അവതരിപ്പിച്ചത്. ബിഎസ്എന്‍എല്ലിന്റെ ഡിജിറ്റല്‍ വികാസത്തിലെ ഒരു സുപ്രധാന ചുവടുവയ്പ്പാണ് പുതിയ പ്രഖ്യാപനങ്ങള്‍.

നിലവില്‍, സൗത്ത്, വെസ്റ്റ് സോണ്‍ സര്‍ക്കിളുകളില്‍ വോയ്‌സ് ഓവര്‍ വൈ-ഫൈ VoWiFi സേവനം ലഭ്യമാണ്, ഉടന്‍ മറ്റ് പ്രദേശങ്ങളിലേക്ക് സേവനം വ്യാപിപ്പിക്കാന്‍ പദ്ധതിയിട്ടിട്ടുണ്ട്. നേരത്തെ തമിഴ്നാട്ടില്‍ ഇസിം അവതരിപ്പിച്ചതിന് ശേഷം കമ്പനി മുംബൈയിലും 4ജി, ഇസിം സേവനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു.

ബിഎസ്എന്‍എല്‍ രാജ്യവ്യാപകമായി 4 ജി നെറ്റ്വര്‍ക്ക് വികസിപ്പിക്കുകയാണ്. ഇന്ത്യയിലുടനീളം 1 ലക്ഷത്തിലധികം മൊബൈല്‍ ടവറുകള്‍ സ്ഥാപിച്ചുകൊണ്ട് 4 ജി സേവനങ്ങള്‍ വികസിപ്പിച്ചിരുന്നു. ബിഎസ്എന്‍എല്ലിന്റെ 25-ാം വാര്‍ഷികാഘോഷത്തിലെ മറ്റൊരു നാഴികക്കല്ലാണ് വോയ്ഫൈ സേവനം. ഒക്ടോബര്‍ 2 ന് ടെലികമ്മ്യൂണിക്കേഷന്‍സ് വകുപ്പ് (ഡിഒടി) സെക്രട്ടറി നീരജ് മിത്തലാണ് ഈ സേവനം അവതരിപ്പിച്ചത്. ബിഎസ്എന്‍എല്ലിന്റെ ഡിജിറ്റല്‍ വികാസത്തിലെ ഒരു സുപ്രധാന ചുവടുവയ്പ്പാണ് പുതിയ പ്രഖ്യാപനങ്ങള്‍.

നിലവില്‍, സൗത്ത്, വെസ്റ്റ് സോണ്‍ സര്‍ക്കിളുകളില്‍ വോയ്‌സ് ഓവര്‍ വൈ-ഫൈ VoWiFi സേവനം ലഭ്യമാണ്, ഉടന്‍ മറ്റ് പ്രദേശങ്ങളിലേക്ക് സേവനം വ്യാപിപ്പിക്കാന്‍ പദ്ധതിയിട്ടിട്ടുണ്ട്. നേരത്തെ തമിഴ്നാട്ടില്‍ ഇസിം അവതരിപ്പിച്ചതിന് ശേഷം കമ്പനി മുംബൈയിലും 4ജി, ഇസിം സേവനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു.