ഉന്നത വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി വിനീത് ജോഷിയെ മാറ്റി; നീറ്റ് പ്രക്ഷോഭത്തിനിടെ നടപടിയുമായി കേന്ദ്രം

ഉന്നത വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി വിനീത് ജോഷിയെ മാറ്റി; നീറ്റ് പ്രക്ഷോഭത്തിനിടെ നടപടിയുമായി കേന്ദ്രം

ന്യൂഡല്‍ഹി: നീറ്റ് ഉള്‍പ്പെടെയുള്ള പരീക്ഷാ ക്രമക്കേടുകള്‍ക്കെതിരെ രാജ്യവ്യാപക പ്രക്ഷോഭം ശക്തമായിരിക്കെ, നടപടിയുമായി കേന്ദ്രസര്‍ക്കാര്‍. കേന്ദ്ര ഉന്നത വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി വിനീത് ജോഷിയെ മാറ്റി. പഞ്ചായത്ത് രാജ് സെക്രട്ടറിയായാണ് വിനീത് ജോഷിയെ മാറ്റി നിയമിച്ചത്. വിനീത് ജോഷിക്ക് പകരം നരേഷ് പാല്‍ ഗാംഗ്‌വറിനെ പുതിയ ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയായി നിയമിച്ചു.

പശ്ചിമ ബംഗാള്‍ കേഡറില്‍ നിന്നുള്ള 1994 ബാച്ച് ഉദ്യോഗസ്ഥനാണ് പുതിയ വിദ്യാഭ്യാസ സെക്രട്ടറിയായി നിയമിതനായ നരേഷ് പാല്‍ ഗാംഗ്‌വാര്‍. നേരത്തെ ഫിഷറീസ്, മൃഗസംരക്ഷണം, ക്ഷീരവികസന മന്ത്രാലയത്തിലെ മൃഗസംരക്ഷണം-ക്ഷീരവികസന വകുപ്പ് സെക്രട്ടറിയായിരുന്നു. സ്ഥലംമാറ്റപ്പെട്ട വിനീത് ജോഷി 1992 ബാച്ച് മണിപ്പൂര്‍ കേഡര്‍ ഉദ്യോഗസ്ഥനാണ്.

നീറ്റ് (NEET) ഉള്‍പ്പെടെയുള്ള വിവിധ മത്സരപരീക്ഷകളിലെ ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് രാജ്യവ്യാപകമായി വിദ്യാര്‍ഥി പ്രതിഷേധങ്ങള്‍ ശക്തമായ പശ്ചാത്തലത്തിലാണ് കേന്ദ്രസര്‍ക്കാരിന്റെ നടപടി. ടി കെ അനില്‍കുമാര്‍ ഐഎഎസ് ആണ് പുതിയ സ്‌കൂള്‍ വിദ്യാഭ്യാസ- സാക്ഷരത വകുപ്പ് സെക്രട്ടറി. ഗ്രാമീണ വികസന മന്ത്രാലയത്തില്‍ അഡീഷണല്‍ സെക്രട്ടറിയായിരുന്ന അനില്‍കുമാറിനെ, സ്‌കൂള്‍ വിദ്യാഭ്യാസ സെക്രട്ടറിയായി മാറ്റി നിയമിക്കുകയായിരുന്നു.

‘സന്തുഷ്ടനാണ്’; നിരാഹാര സമരം അവസാനിപ്പിച്ച് സോനം വാങ്ചുക്

‘സന്തുഷ്ടനാണ്’; നിരാഹാര സമരം അവസാനിപ്പിച്ച് സോനം വാങ്ചുക്

ന്യൂഡല്‍ഹി: നീറ്റ് പരീക്ഷയിലെ ക്രമക്കേടുകള്‍ക്കെതിരെയും വിദ്യാഭ്യാസ പരിഷ്‌കരണങ്ങള്‍ ആവശ്യപ്പെട്ടും സമരം നടത്തിവന്ന വിദ്യാഭ്യാസ പരിഷ്‌കര്‍ത്താവും പരിസ്ഥിതി പ്രവര്‍ത്തകനുമായ സോനം വാങ്ചുക് നിരാഹാര സമരം അവസാനിപ്പിച്ചു. 26 ദിവസം നീണ്ട നിരാഹാര സമരമാണ് സോനം വാങ്ചുക് അവസാനിപ്പിച്ചത്. ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയില്‍ വെച്ച് കേന്ദ്രമന്ത്രിമാരായ ജെ പി നഡ്ഡയുടെയും ജിതേന്ദ്ര സിങിന്റെയും സാന്നിധ്യത്തിലാണ് അദ്ദേഹം വെള്ളിയാഴ്ച പുലര്‍ച്ചെ ഉപവാസം അവസാനിപ്പിച്ചത്. ആരോഗ്യനില മോശമായതിനെത്തുടര്‍ന്ന് ഡോക്ടര്‍മാരുടെ നിര്‍ദ്ദേശപ്രകാരം അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി നിരീക്ഷിച്ചുവരികയായിരുന്നു.

ഗുരുഗ്രാം മെദാന്ത ആശുപത്രിയില്‍ ജിതേന്ദ്ര സിങ് കിടക്കയില്‍ നിന്ന് എഴുന്നേല്‍ക്കാന്‍ സഹായിക്കുന്നതും ജെ പി നഡ്ഡ അദ്ദേഹത്തിന് വെള്ളം നല്‍കുന്നതുമായ ദൃശ്യങ്ങള്‍ പുറത്തു വന്നു. സമരം അവസാനിപ്പിക്കുന്ന സമയത്ത് വാങ്ചുകിന്റെ ഭാര്യ ഗീതാഞ്ജലി ആങ്മോ അടുത്തുണ്ടായിരുന്നു. സമരം അവസാനിപ്പിച്ചതിന് ശേഷം എല്ലാവര്‍ക്കും നന്ദി പറഞ്ഞ അദ്ദേഹം, തന്റെ പോരാട്ടത്തില്‍ എപ്പോഴും കരുത്തായി ഒപ്പമുണ്ടായിരുന്ന ഭാര്യയോടുള്ള കടപ്പാട് പ്രകടിപ്പിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷമാണ് മന്ത്രിമാര്‍ വാങ്ചുകിനെ സന്ദര്‍ശിച്ചതും നിരാഹാരസമരം ഒത്തുതീര്‍പ്പായതും.

നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് താന്‍ ഉപവാസം അവസാനിപ്പിച്ചതെന്ന് വാങ്ചുക് പറഞ്ഞു. സമരം അക്രമാസക്തമാകാനുള്ള സാധ്യതയും രാജ്യത്തെ സമാധാനാന്തരീക്ഷം തകരുമോ എന്ന ആശങ്കയും ഈ തീരുമാനത്തിന് പിന്നിലുണ്ടെന്ന് അദ്ദേഹം പറഞ്ഞു.. വിവിധ രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നുള്ള 65 പാര്‍ലമെന്റ് അംഗങ്ങള്‍ തന്നെ സന്ദര്‍ശിക്കുകയോ സമരം അവസാനിപ്പിക്കാന്‍ അഭ്യര്‍ത്ഥിക്കുകയോ ചെയ്തിരുന്നതായും അദ്ദേഹം പറഞ്ഞു. സമാധാനപരമായ പോരാട്ടമാണ് തന്റെ രീതിയെന്നും അനുയായികള്‍ യാതൊരുവിധ അക്രമങ്ങളിലും ഏര്‍പ്പെടരുതെന്നും അദ്ദേഹം പ്രത്യേകം അഭ്യര്‍ത്ഥിച്ചു. പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ച്ച തടയുന്നതിനായി കര്‍ശനമായ നിയമം കൊണ്ടുവരുമെന്ന് സര്‍ക്കാര്‍ ഉറപ്പുനല്‍കിയിട്ടുണ്ട്. ഫാസ്റ്റ് ട്രാക്ക് കോടതികളും കടുത്ത ശിക്ഷാ നടപടികളും ഉള്‍പ്പെടുന്ന പുതിയ നിയമം പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ അവതരിപ്പിക്കാനാണ് കേന്ദ്ര മന്ത്രിസഭ ലക്ഷ്യമിടുന്നത്. ഇതിനോടൊപ്പം തന്നെ വിദ്യാഭ്യാസ മന്ത്രാലയത്തില്‍ സെക്രട്ടറി തലത്തില്‍ വലിയ തോതിലുള്ള ഉദ്യോഗസ്ഥ അഴിച്ചുപണിയും സര്‍ക്കാര്‍ നടത്തിക്കഴിഞ്ഞു. വാങ്ചുക് ഉപവാസം അവസാനിപ്പിച്ചതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ദേഹത്തിന് വേഗത്തില്‍ സുഖം പ്രാപിക്കട്ടെ എന്ന് ആശംസിച്ചു. ജൂണ്‍ 28ന് ജന്തര്‍ മന്തറില്‍ വിദ്യാര്‍ഥി പ്രക്ഷോഭം ആരംഭിച്ചു. ഇതിനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് വാങ്ചുക് നിരാഹാര സമരം നടത്തിയത്. വാങ്ചുക് ഉപവാസം അവസാനിപ്പിച്ചെങ്കിലും കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ (സിജെപി) നേതൃത്വത്തില്‍ നടക്കുന്ന ഈ പ്രതിഷേധം തുടരുമെന്നാണ് സൂചനകള്‍.

‘കുറ്റവാളികള്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കാന്‍ ബില്‍, അടുത്തയാഴ്ച അവതരിപ്പിക്കും’; നീറ്റ് ചോര്‍ച്ചയില്‍ മോദിയുടെ വീഡിയോ സന്ദേശം

‘കുറ്റവാളികള്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കാന്‍ ബില്‍, അടുത്തയാഴ്ച അവതരിപ്പിക്കും’; നീറ്റ് ചോര്‍ച്ചയില്‍ മോദിയുടെ വീഡിയോ സന്ദേശം

ന്യൂഡല്‍ഹി: നീറ്റ് ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയില്‍ കൂടുതല്‍ കടുത്ത നടപടികള്‍ ഉണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കുറ്റവാളികള്‍ക്ക് കടുത്ത ശിക്ഷയും അതിവേഗ വിചാരണയും ഉറപ്പാക്കുന്ന കരട് ബില്ലിന് കേന്ദ്ര മന്ത്രിസഭ രൂപം നല്‍കും. അടുത്തയാഴ്ച ബില്ല് പാര്‍ലമെന്റില്‍ അവതരിപ്പിക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു. രാത്രി 11:52 ന് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച വീഡിയോ സന്ദേശത്തിലാണ് പ്രധാനമന്ത്രിയുടെ പ്രതികരണം.

ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയില്‍ ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗത്തില്‍ കൂടുതല്‍ കടുത്ത നടപടികള്‍ സ്വീകരിക്കുമെന്ന് നരേന്ദ്രമോദി വീഡിയോ സന്ദേശത്തില്‍ പറയുന്നു. എന്നാല്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജിയെക്കുറിച്ച് വീഡിയോ സന്ദേശത്തില്‍ പരാമര്‍ശമില്ല. ചോദ്യപേപ്പര്‍ ചോര്‍ച്ച അടക്കമുള്ള ക്രമക്കേടുകളുടെ ഉത്തരവാദിത്തമാറ്റെടുത്ത് മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് സിജെപിയുടെ നേതൃത്വത്തില്‍ യുവാക്കള്‍ ഡല്‍ഹിയില്‍ സമരം തുടരുന്ന പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രിയുടെ പ്രതികരണം.

‘സുഹൃത്തുക്കളേ, ചോദ്യപേപ്പര്‍ ചോര്‍ച്ച ഒരു സാധാരണ പ്രശ്‌നമല്ലെന്ന് എനിക്കറിയാം. ലക്ഷക്കണക്കിന് വിദ്യാര്‍ഥികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും ഇത് വളരെ വേദനാജനകമാണ്. അതുകൊണ്ടാണ് കഴിഞ്ഞ രണ്ടര മാസത്തിനുള്ളില്‍ നിരവധി നടപടികള്‍ സ്വീകരിച്ചത്. കുറ്റവാളികളെ പിടികൂടി ജയിലിലടച്ചു. വിദ്യാര്‍ത്ഥികള്‍ ഒരു വര്‍ഷം പോലും പാഴാക്കരുതെന്ന് ഉറപ്പാക്കുക എന്നതായിരുന്നു ഞങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട ഉത്തരവാദിത്തം. പരീക്ഷകള്‍ ഉടനടി എഴുതേണ്ടത് വളരെ പ്രധാനമായിരുന്നു. 22 ലക്ഷം വിദ്യാര്‍ഥികള്‍ക്ക് പരീക്ഷ എഴുതാന്‍ ക്രമീകരണമൊരുക്കാന്‍ സര്‍ക്കാര്‍ അതിന്റെ പൂര്‍ണശേഷിയും ഉപയോഗിച്ചു’ പ്രധാനമന്ത്രി പറഞ്ഞു.

‘ഫാസ്റ്റ് ട്രാക്ക് കോടതിക്കായി വകുപ്പുകള്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. വകുപ്പുകള്‍ കഠിനാധ്വാനം ചെയ്ത് ഇന്നുരാത്രി വൈകിയാണ് എനിക്ക് റിപ്പോര്‍ട്ട് നല്‍കിയത്. നാളെ മന്ത്രിസഭയില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യും. മന്ത്രിസഭാംഗങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ കൂടി പരിഗണിച്ച്, അതിന് അന്തിമരൂപം നല്‍കും. പാര്‍ലമെന്റിന്റെ രണ്ടാം ആഴ്ച ആരംഭിക്കുന്ന തിങ്കളാഴ്ച തന്നെ ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കും. കഴിയുന്നത്ര വേഗം ബില്‍ പാസ്സാക്കാന്‍ ഞങ്ങള്‍ ശ്രമിക്കും.’ പ്രധാനമന്ത്രി നരേന്ദ്രമോദി വീഡിയോ സന്ദേശത്തില്‍ പറഞ്ഞു.

പിഎസ് സി: റദ്ദാക്കിയ പരീക്ഷയുടെ പുതിയ തീയതി പ്രഖ്യാപിച്ചു

പിഎസ് സി: റദ്ദാക്കിയ പരീക്ഷയുടെ പുതിയ തീയതി പ്രഖ്യാപിച്ചു

തിരുവനന്തപുരം: കേരള പബ്ലിക് സര്‍വീസ് കമീഷന്‍ റദ്ദ് ചെയ്ത പരീക്ഷയുടെ പുതുക്കിയ തീയതി പ്രഖ്യാപിച്ചു. ചോദ്യ പേപ്പര്‍ വിതരണത്തിലെ തകരാറിനെ തുടര്‍ന്ന് ജൂലൈ 18ന് ഉച്ചയ്ക്ക് 1.30 മുതല്‍ 3.05 വരെ നടത്താന്‍ നിശ്ചയിച്ചിരുന്ന പത്താം തരം പൊതു പ്രാഥമിക പരീക്ഷയുടെ രണ്ടാം ഘട്ട പരീക്ഷയാണ് റദ്ദാക്കിയത്.

അന്നേ ദിവസം രാവിലെ 10 മുതല്‍ 11.35 വരെ നടന്ന ആലപ്പുഴ ജില്ലയിലെ ലജനത്തുള്‍ മുഹമ്മദീയ എച്ച്എസ്എസ് സ്‌കൂളിലെ സെന്റര്‍ 2 (എച്ച്എസ്എസ് വിഭാഗം) ല്‍ നടന്ന പരീക്ഷയും റദ്ദാക്കിയിരുന്നു. പത്താം തരം പൊതു പ്രാഥമിക പരീക്ഷയാണ് റദ്ദാക്കിയത്. പരീക്ഷയുടെ രണ്ടാം ഘട്ടവും ലജനത്തുള്‍ സ്‌കൂളില്‍ പരീക്ഷ എഴുതിയ ഉദ്യോഗാര്‍ഥികള്‍ക്കുളള പുന:പരീക്ഷയും ഓഗസ്റ്റ് 22ന് രാവിലെ 10.30 മുതല്‍ ഉച്ചയ്ക്ക് 12.05 വരെ നടത്തും.

ഓഗസ്റ്റ് 22 ന് നടത്തുവാന്‍ നിശ്ചയിച്ചിരുന്ന ലീഗല്‍ മെട്രോളജി വകുപ്പിലെ ഇന്‍സ്‌പെക്ടിങ് അസിസ്റ്റന്റ് (കാറ്റഗറി നമ്പര്‍ 883/2025, 647/2025 എല്‍സി/എഐ) പരീക്ഷ നവംബര്‍ 21ലേക്ക് മാറ്റിവച്ചു. വിശദവിവരങ്ങള്‍ പിഎസ്‌സി ഔദ്യോഗിക വെബ്‌സൈറ്റില്‍.

ചിറയിൻകീഴിൽ കെ.എസ്.യു വിദ്യാഭ്യാസ ബന്ദ് പൂർണ്ണം

ചിറയിൻകീഴിൽ കെ.എസ്.യു വിദ്യാഭ്യാസ ബന്ദ് പൂർണ്ണം

ചിറയിൻകീഴ് നിയോജക മണ്ഡലത്തിൽ കെ എസ് യു ആഹ്വാനം ചെയ്ത വിദ്യാഭ്യാസ ബന്ദ് പൂർണം. ഡൽഹിയിൽ വിദ്യാർത്ഥികൾ നടത്തുന്ന പ്രതിഷേധത്തിന് നേരെയും രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള പ്രതിപക്ഷ നേതാക്കൾക്ക് എതിരെയും കേന്ദ്രസർക്കാർ പോലീസിനെ ഉപയോഗിച്ചു നടത്തിയ അതിക്രമത്തിൽ പ്രതിഷേധിച്ച് ആണ് വിദ്യാഭ്യാസ ബന്ദ് നടത്തിയത്. ചിറയിൻകീഴിലെ കെഎസ്‌യു പ്രതിഷേധം ചിറയിൻകീഴ് കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് അജു കൊച്ചാലുംമൂട് ഉദ്ഘാടനം ചെയ്തു. മനു ശാർക്കര , അരുൺ , ഷാൻ മുഹമ്മദ് , റെനീസ്, വൈഷ്ണവ് , ഫഹദ് , ഭരത്, കുഞ്ഞിമോൻ , ഫാരീസ് , ബിലാൽ എന്നിവർ നൽകി.