വയനാട് പുനര്‍നിര്‍മാണത്തിന് കേന്ദ്ര സഹായം; 206.56 കോടി അനുവദിച്ചു

വയനാട് പുനര്‍നിര്‍മാണത്തിന് കേന്ദ്ര സഹായം; 206.56 കോടി അനുവദിച്ചു

ഡല്‍ഹി: രാജ്യത്തെ 9 സംസ്ഥാനങ്ങള്‍ക്ക് ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍. വയനാട് മുണ്ടക്കൈ – ചൂരല്‍മല ഉരുള്‍പ്പൊട്ടല്‍ ദുരന്തബാധിത പ്രദേശത്തിന്റെ പുനര്‍നിര്‍മാണത്തിനുള്ള 206.56 കോടിയുള്‍പ്പെടെയാണ് കേന്ദ്രം അനുവദിച്ചിരിക്കുന്നത്. 4654.60 കോടിയാണ് 9 സംസ്ഥാനങ്ങള്‍ക്കായി നല്‍കിയത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അധ്യക്ഷതയിലുള്ള ഉന്നതതല സമിതിയാണ് പണം അനുവദിച്ചത്.

രാജ്യത്തെ നഗരങ്ങളിലെ വെള്ളപ്പൊക്കം നിയന്ത്രിക്കുന്നതിന് 2444.42 കോടി രൂപയും നീക്കിവച്ചിട്ടുണ്ട്. ഇതില്‍ കേരളത്തിന്റെ തലസ്ഥാന നഗരമായ തിരുവനന്തപുരവും ഉള്‍പ്പെടുന്നു. തിരുവനന്തപുരത്തിന് പുറമെ 10 നഗരങ്ങള്‍ക്കാണ് വെള്ളപ്പൊക്ക പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി തുക നീക്കിവച്ചിരിക്കുന്നത്.

അര്‍ബര്‍ ഫ്‌ളഡ് റിസ്‌ക് മാനേജ്‌മെന്റ് പദ്ധതിയുടെ രണ്ടാം ഘട്ടത്തിലാണ് തിരുവനന്തപുരം ഉള്‍പ്പെട്ടിരിക്കുന്നത്. പദ്ധതി പ്രകാരമുള്ള പ്രവര്‍ത്തനങ്ങള്‍ക്കുള്ള ചെലവിന്റെ 90 ശതമാനം കേന്ദ്ര സര്‍ക്കാരും 10 ശതമാനം സംസ്ഥാനവുമാണ് വഹിക്കേണ്ടത്.

ഫാസിസ്റ്റ് വിരുദ്ധ പോരാട്ടങ്ങൾക്ക് കാലാതീതമായ മാതൃക : വി ഡി സതീശൻ

ഫാസിസ്റ്റ് വിരുദ്ധ പോരാട്ടങ്ങൾക്ക് കാലാതീതമായ മാതൃക : വി ഡി സതീശൻ

കൊച്ചി: ഫാസിസ്റ്റ് വിരുദ്ധ പോരാട്ടങ്ങൾക്ക് കാലാതീതമായ മാതൃകയാണ് ​ഗാന്ധിജിയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ജാതി, മത, വർഗ, വർണ, ദേശ, ഭാഷാ വ്യത്യാസങ്ങളില്ലാതെ എല്ലാത്തിനെയും ഒന്നായി കാണുന്ന, എല്ലാത്തിനും ഉത്തരം നൽകുന്ന, എല്ലാത്തിനെയും ഒന്നിപ്പിക്കുന്ന ആശയമാണ് ഗാന്ധി. വിഡി സതീശൻ ഫെയ്സ്ബുക്കിൽ കുറിച്ചു.

ഗാന്ധിയൻ ആശയ സംഹിതയുടെ അന്തസത്ത കൊണ്ട് ആറ്റിക്കുറുക്കി എടുത്തതാണ് ഇന്ത്യ. സത്യം എന്ന വാക്കിന് മറുപേരാകുന്നു ഗാന്ധി. ഓരോ അനുഭവത്തിലും ഓരോ സമരമുഖത്തും ഗാന്ധിജി പുനർജനിക്കുന്നു. ലോകത്തിലെ എല്ലാ സ്വാതന്ത്ര്യ – അതിജീവന പോരാട്ടങ്ങൾക്കും വഴിവെളിച്ചവും ഊർജവും തിരുത്തലുമാണ് ​ഗാന്ധിയെന്നും വി ഡി സതീശൻ കുറിച്ചു.

വിഡി സതീശന്റെ ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

ജാതി, മത, വർഗ, വർണ, ദേശ, ഭാഷാ വ്യത്യാസങ്ങളില്ലാതെ എല്ലാത്തിനെയും ഒന്നായി കാണുന്ന, എല്ലാത്തിനും ഉത്തരം നൽകുന്ന, എല്ലാത്തിനെയും ഒന്നിപ്പിക്കുന്ന ആശയമാണ് ഗാന്ധി.

ഗാന്ധിയൻ ആശയ സംഹിതയുടെ അന്തസത്ത കൊണ്ട് ആറ്റിക്കുറുക്കി എടുത്തതാണ് ഇന്ത്യ. സത്യം എന്ന വാക്കിന് മറുപേരാകുന്നു ഗാന്ധി. ഓരോ അനുഭവത്തിലും ഓരോ സമരമുഖത്തും ഗാന്ധിജി പുനർജനിക്കുന്നു.

ലോകത്തിലെ എല്ലാ സ്വാതന്ത്ര്യ – അതിജീവന- ഫാഷിസ്റ്റ് വിരുദ്ധ പോരാട്ടങ്ങൾക്കും കാലാതീതമായ മാതൃക തീർക്കുകയായിരുന്നു ഗാന്ധി. ഇന്നും ഗാന്ധിസം പ്രസക്തമാകുന്നതും വഴിവെളിച്ചവും ഊർജവും തിരുത്തലുമായി മാറുന്നതും അതിനാലാണ്.

ഇന്ത്യ- വെസ്റ്റ് ഇന്‍ഡീസ് ടെസ്റ്റ് പരമ്പരക്ക് ഇന്ന് തുടക്കം; മികവ് തുടരാൻ ​ഗില്ലും സംഘവും

ഇന്ത്യ- വെസ്റ്റ് ഇന്‍ഡീസ് ടെസ്റ്റ് പരമ്പരക്ക് ഇന്ന് തുടക്കം; മികവ് തുടരാൻ ​ഗില്ലും സംഘവും

അഹമ്മദാബാദ്: വെസ്റ്റ് ഇൻഡീസിനെതിരായ ഇന്ത്യയുടെ ടെസ്റ്റ് പരമ്പരയ്ക്ക് ഇന്ന് തുടക്കം. അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയത്തില്‍ രാവിലെ 9.30 നാണ് ടെസ്റ്റിന് തുടക്കമാകുന്നത്. രണ്ട് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. ശുഭ്മാൻ ​ഗില്ലിന്റെ നേതൃത്വത്തിലാണ് ഇന്ത്യൻ ടീം ഇറങ്ങുന്നത്. ഇം​ഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ മികച്ച പ്രകടനത്തിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ ഇറങ്ങുന്നത്.

ക്യാപ്റ്റൻ ​ഗിൽ, യശസ്വി ജയ്സ്വാൾ, കെ എൽ രാഹുൽ എന്നിവർ മികച്ച ഫോമിലാണ്. പരിക്കേറ്റ ഋഷഭ് പന്തിന് പകരം ധ്രുവ് ജുറേലാണ് ഇന്ത്യൻ വിക്കറ്റ് കീപ്പർ. വൈസ് ക്യാപ്റ്റൻ രവീന്ദ്ര ജഡേജ നയിക്കുന്ന സ്പിൻ വിഭാ​ഗത്തിൽ അക്ഷർ പട്ടേൽ, വാഷിങ്ടൺ സുന്ദർ, കുൽദീപ് യാദവ് എന്നിവർ കരുത്തേകും. ബുംറ നയിക്കുന്ന പേസ് നിരയിൽ മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ എന്നിവർ പ്രധാനികളാണ്.

വിൻഡീസ് നിരയെ റോസ്റ്റൺ ചേസാണ് നയിക്കുന്നത്. ബ്രണ്ടൻ കിങ്, അലിക് അതാൻസി, ഷായ് ഹോപ് എന്നി ബാറ്റർമാരിലാണ് വിൻഡീസ് പ്രതീക്ഷ. ഇടംകൈ സ്പിന്നർ ജോമൽ വാരികാന്റെ പ്രകടനവും നിർണായകമാണ്. പേസർ ഷമാർ ജോസഫ് പരിക്കേറ്റ് പുറത്തായത് വിൻഡീസിന് വലിയ തിരിച്ചടിയാണ്. 2018 ലാണ് വിൻഡീസ് അവസാനമായി ഇന്ത്യയിൽ ടെസ്റ്റ് പര്യടനം നടത്തിയത്. സ്വന്തം നാട്ടില്‍ നടക്കുന്ന ആദ്യ പരമ്പര എന്ന നിലയിൽ ഇന്ത്യൻ നായകൻ ​ഗില്ലിനും ഈ പരമ്പര നിർണായകമാണ്.

പൊലീസുകാര്‍ക്ക് നേരെ പ്രതിയുടെ ആക്രമണം, ചാവക്കാട് എസ്‌ഐക്കും സിപിഒയ്ക്കും കുത്തേറ്റു

പൊലീസുകാര്‍ക്ക് നേരെ പ്രതിയുടെ ആക്രമണം, ചാവക്കാട് എസ്‌ഐക്കും സിപിഒയ്ക്കും കുത്തേറ്റു

തൃശൂര്‍: ചാവക്കാട് പൊലീസിന് നേരെ ആക്രമണം. രണ്ട് ഉദ്യോഗസ്ഥകര്‍ക്ക് കുത്തേറ്റു. ചാവക്കാട് സ്വദേശി നിസാര്‍ ആണ് പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചത്. ചാവക്കാട് എസ് ഐ, സിപിഒ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം.

സഹോദരനെ ആക്രമിച്ച സംഭവത്തില്‍ നിസാറിനെ പൊലീസ് പിടികൂടാന്‍ ശ്രമിക്കുന്നതിനിടെയാണ് നിസാര്‍ ഉദ്യോഗസ്ഥരെ ആക്രമിച്ചത്. നിസാറിനെ കീഴടക്കാനുള്ള ശ്രമത്തിനിടെ ഇയാള്‍ പൊലീസുകാരെ ആക്രമിക്കുകയായിരുന്നു. സബ് ഇന്‍സ്‌പെക്ടര്‍ ശരത്, സിവില്‍ പൊലീസ് ഓഫീസര്‍ ടി അരുണ്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. കൈയ്ക്ക് പരിക്കേറ്റ എസ്‌ഐ ശരത്തിനെ ശസ്ത്രക്രിയക്ക് വിധേയനാക്കി. നിസാറിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

ഇന്ന് വിജയദശമി; അറിവിന്റെ ആദ്യാക്ഷരം കുറിക്കാൻ കുരുന്നുകൾ‌

ഇന്ന് വിജയദശമി; അറിവിന്റെ ആദ്യാക്ഷരം കുറിക്കാൻ കുരുന്നുകൾ‌

തിരുവനന്തപുരം: ഇന്ന് വിജയദശമി. കുരുന്നുകൾക്ക് അറിവിന്റെ ആദ്യാക്ഷരം കുറിക്കാൻ സംസ്ഥാനത്തെ പ്രധാന ക്ഷേത്രങ്ങളിലും പ്രമുഖ എഴുത്തിനിരുത്ത് കേന്ദ്രങ്ങളിലും വൻ തിരക്കാണ് അനുഭവപ്പെടുന്നത്. നിരവധി കുരുന്നുകളാണ് ആദ്യാക്ഷരം കുറിച്ച് അക്ഷര മുറ്റത്തേക്ക് കാൽ വയ്ക്കാൻ എത്തിയിട്ടുള്ളത്.

എഴുത്തിനിരുത്തലിനോട് അനുബന്ധിച്ച് വിപുലമായ ഒരുക്കങ്ങളാണ് കൊല്ലൂർ മൂകാംബിക, ദക്ഷിണ മൂകാംബിക എന്നറിയപ്പെടുന്ന പനച്ചിക്കാട് ദേവീ ക്ഷേത്രം, ചോറ്റാനിക്കര ദേവീക്ഷേത്രം, തിരൂർ തുഞ്ചൻ പറമ്പ് തുടങ്ങിയ സ്ഥലങ്ങളിലെല്ലാം ഏർപ്പെടുത്തിയിരിക്കുന്നത്. തുഞ്ചൻപറമ്പിൽ പുലർച്ചെ മുതൽ എഴുത്തിനിരുത്തൽ ചടങ്ങുകൾ ആരംഭിച്ചു.

കോട്ടയം പനച്ചിക്കാട് ദക്ഷിണ മൂകാംബി ക്ഷേത്രത്തിൽ പുലർച്ചെ നാലു മണിക്ക് വിദ്യാരംഭ ചടങ്ങുകൾ തുടങ്ങി. ചോറ്റാനിക്കര ദേവീക്ഷേത്രത്തിലും വിദ്യാരംഭത്തിനായി പതിനായിരങ്ങളാണ് രാവിലെ തന്നെ എത്തിച്ചേർന്നിട്ടുള്ളത്. പ്രമുഖ ക്ഷേത്രങ്ങളിലും സാംസ്‌കാരിക കേന്ദ്രങ്ങളിലും പുസ്തകങ്ങളും ആയുധങ്ങളും മറ്റും പൂജക്ക് വെച്ചിട്ടുണ്ട്. വിജയദശമി ദിനത്തിലെ സരസ്വതി പൂജയ്ക്ക് ശേഷം പൂജയെടുപ്പ് നടക്കും.

വാദ്യ-നൃത്ത-സംഗീത കലകള്‍ക്ക് തുടക്കം കുറിക്കുന്നതും വിജയദശമി ദിനത്തിലാണ്. ആരാധനാലയങ്ങള്‍ക്കു പുറമേ, വിവിധ സ്ഥാപനങ്ങളിലും എഴുത്തിനിരുത്ത് നടക്കും. ദുര്‍ഗാദേവി മഹിഷാസുരനെ വധിച്ച്, തിന്മയ്ക്കുമേല്‍ നന്മ വിജയം നേടിയതിന്റെ ആഘോഷമാണ് വിജയദശമി. വടക്കേ ഇന്ത്യയില്‍ ഇത് രാവണനിഗ്രഹവുമായി ബന്ധപ്പെട്ട ആഘോഷമാണ്.