ക്യൂരിയോസിറ്റി 2025 – ജില്ലാതല ക്വിസ് മത്സരം

ക്യൂരിയോസിറ്റി 2025 – ജില്ലാതല ക്വിസ് മത്സരം

എംപ്ലോയീസ് കൾച്ചറൽ ഓർഗനൈസേഷൻ-എക്കോയുടെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച വി. സദാശിവൻ പിള്ള മെമ്മോറിയൽ ജില്ലാ തല മെഗാ ക്വിസ് – ക്യൂരിയോസിറ്റി 2025 ൽ വെള്ളനാട് ജി. കാർത്തികേയൻ മെമ്മോറിയൽ ഗവ. ഹയർസെക്കന്ററി സ്‌കൂളിലെ എസ്.എൽ. ശ്രീലേഷ്, എസ്.എൽ. ശ്രീലവ്യ എന്നിവർ ചാമ്പ്യൻമാരായി.

കിളിമാനൂർ ഗവ. ഹയർ സെക്കന്ററി സ്‌കൂളിലെ പി.ആർ. ആദർശ്, എസ്. നീരജ് എന്നിവർക്ക് രണ്ടാം സ്ഥാനവും ഇളമ്പ ഗവ. ഹയർ സെക്കന്ററി സ്‌കൂളിലെ ഡി.എസ്. സാധിക, എസ്.വി. സാനന്ദ് എന്നിവർ മൂന്നാം സ്ഥാനവും നേടി.

ആറ്റിങ്ങൽ ഗേൾസ് ഹയർസെക്കന്ററി സ്കൂളിൽ നടന്ന മത്സരം എക്കോ പ്രസിഡന്റ് കെ. അജന്തൻ നായർ ഉദ്ഘാടനം ചെയ്തു. രഞ്ജിത് വെള്ളല്ലൂർ നയിച്ച ക്യൂരിയോസിറ്റി 2025 ൽ ആറ്റിങ്ങൽ വിദ്യാഭ്യാസജില്ലയിലെ സ്‌കൂളുകളിൽ നിന്നുള്ള 20 ടീമുകൾ പങ്കെടുത്തു. എക്കോ ഭാരവാഹികളായ കെ. വേലായുധൻ, അഡ്വ. കെ. ജയപാൽ, പി.ഡി. കൃഷ്ണൻകുട്ടി നായർ, എൻ. മാധവൻ പിള്ള, സാബു നീലകണ്ഠൻ, കെ. വേണു, പി. ഷിബുകുമാർ എന്നിവർ നേതൃത്വം നൽകി.

രാഹുലിനെ ശബരിമലയില്‍ എത്തിക്കാന്‍ കോണ്‍ഗ്രസ്, അയ്യപ്പവിശ്വാസികളെ ‘തിരിച്ചുപിടിക്കുക’ ലക്ഷ്യം

രാഹുലിനെ ശബരിമലയില്‍ എത്തിക്കാന്‍ കോണ്‍ഗ്രസ്, അയ്യപ്പവിശ്വാസികളെ ‘തിരിച്ചുപിടിക്കുക’ ലക്ഷ്യം

തിരുവനന്തപുരം: ആഗോള അയ്യപ്പസംഗമത്തില്‍ നിന്നു വിട്ടുനിന്ന കോണ്‍ഗ്രസ് നിലപാടിനെതിരെ പാര്‍ട്ടിക്കുള്ളിലും യുഡിഎഫിലും അഭിപ്രായ ഭിന്നത രൂക്ഷമായിരിക്കെ, രാഹുല്‍ ഗാന്ധിയെ രംഗത്തിറക്കി പ്രതിച്ഛായ മെച്ചപ്പെടുത്താനുള്ള നീക്കവുമായി കോണ്‍ഗ്രസ്. രാഹുല്‍ ഗാന്ധിയെ ശബരിമലയില്‍ എത്തിക്കാനോ, അല്ലെങ്കില്‍ ഈ വിഷയത്തില്‍ കോണ്‍ഗ്രസ് നിലപാട് വ്യക്തമാക്കുന്ന കണ്‍വെന്‍ഷനില്‍ പങ്കെടുപ്പിക്കാനാ ആണ് ഒരു വിഭാഗം നേതാക്കള്‍ ലക്ഷ്യമിടുന്നത്. ഇക്കാര്യം യുഡിഎഫ് നേതാക്കള്‍ രാഹുലിനെ അറിയിച്ചിട്ടുണ്ട്.

വിഷയത്തിന്റെ രാഷ്ട്രീയ പ്രാധാന്യം രാഹുലിനെ അറിയിച്ചതായി മുതിര്‍ന്ന യുഡിഎഫ് നേതാവ് ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു. നിലവില്‍ യുഡിഎഫിന് അകത്ത് നേതൃപരമായ ശൂന്യതയുണ്ട്. എന്‍എസ്എസ് ഉള്‍പ്പടെയുള്ള സമുദായ സംഘടനകളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കഴിവുള്ള നേതാക്കളില്ലെന്നും ശബരിമല പ്രക്ഷോഭ കാലഘട്ടത്തില്‍ ചെയ്തതുപോലെ ഹിന്ദുവികാരങ്ങള്‍ ഉള്‍ക്കൊളേളണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

രാഹുലിന്റെ പെട്ടന്നുള്ള രാഷ്ട്രീയ സന്ദര്‍ശനം രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വഴി വെക്കുമെന്നതിനാല്‍ മണ്ഡല മകരവിളക്ക് കാലത്ത് അദ്ദേഹത്തെ ശബരിമലയില്‍ എത്തിക്കാനാണ് ആലോചന. ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് കോണ്‍ഗ്രസാണ്. സംഗമത്തോട് സഹകരിച്ചില്ലെങ്കിലും ചില നേതാക്കളുടെ പെരുമാറ്റം തങ്ങള്‍ അയ്യപ്പ സംഗമം ബഹിഷ്കരിക്കുന്നുവെന്ന സന്ദേശമാണ് നല്‍കിയത്. തങ്ങളുടെ പ്രവര്‍ത്തകര്‍ക്ക് ആവശ്യമെങ്കില്‍ ആഗോള അയ്യപ്പസംഗമത്തില്‍ പങ്കെടുക്കാമെന്ന നിര്‍ദേശം നല്‍കാന്‍ കഴിഞ്ഞില്ലെന്ന് മറ്റൈാരു നേതാവ് പറഞ്ഞു.

രാഹുല്‍ പതിവായി ഉത്തരേന്ത്യയിലെ ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കുന്നതിനാല്‍ ശബരിമല സന്ദര്‍ശനവും ആളുകള്‍ രാഷ്ട്രീയ ലക്ഷ്യമെന്ന രീതിയില്‍ കാണില്ലെന്നും നേതാക്കള്‍ കണക്കൂകൂട്ടുന്നു. ശബരിമല വിഷയത്തില്‍ അദ്ദേഹം ഒന്നും പറയേണ്ടതില്ല. സന്ദര്‍ശനത്തിന് ആയിരം വാക്കുകളുടെ ശക്തിയുണ്ടാകുമെന്ന് ഒരു കോണ്‍ഗ്രസ് നേതാവ് പറഞ്ഞു. ചില ന്യൂനപക്ഷ സമുദായ നേതാക്കളെ മാത്രം സന്ദര്‍ശിക്കുന്നുവെന്ന പ്രിയങ്കയ്‌ക്കെതിരായ ആക്ഷേപത്തിനും ഇതോടെ പരിഹാരമാകുമെന്നും നേതാക്കള്‍ കരുതുന്നു.

അയ്യപ്പസംഗമം ഭൂരിപക്ഷ പ്രീണനമാണെന്ന പ്രതിപക്ഷ നേതാവിന്റെ പരാമര്‍ശത്തിലും പാര്‍ട്ടിക്കുള്ളിലും യുഡിഎഫിലും ഭിന്നതയുണ്ട്. സംഗമം നടത്തിയത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആണ്. ഇതിനെ എങ്ങനെ ഭൂരിപക്ഷ പ്രീണനം എന്നുപറയാനാകുമെന്ന് ഒരുവിഭാഗം നേതാക്കള്‍ ചോദിക്കുന്നു.

ട്രിവിയ 2k25 ഉം റോബോട്ടിക്സ് ഫെസ്റ്റും സംഘടിപ്പിച്ച് വക്കം ജി വി എച്ച് എസ് എസ്

ട്രിവിയ 2k25 ഉം റോബോട്ടിക്സ് ഫെസ്റ്റും സംഘടിപ്പിച്ച് വക്കം ജി വി എച്ച് എസ് എസ്

വക്കം ജി വി എച്ച് എസ് എസിൽ സ്കൂൾ തല സയൻസ്, സോഷ്യൽ സയൻസ്, ഗണിത പ്രവൃത്തി പരിചയ മേള ട്രിവിയ 2025 ഉം റോബോട്ടിക്സ് ഫെസ്റ്റും സംഘടിപ്പിച്ചു. പുതുക്കിയ മേള നിർദേശങ്ങൾക്കനുസരിച്ചു എസ് എസ് മേളയ്ക്ക് തൽസമയ മത്സരങ്ങളാണ് സംഘടിപ്പിച്ചത്.

ഓഹരി വിപണിയില്‍ കനത്ത ഇടിവ്, സെന്‍സെക്‌സ് 450 പോയിന്റ് താഴ്ന്നു

ഓഹരി വിപണിയില്‍ കനത്ത ഇടിവ്, സെന്‍സെക്‌സ് 450 പോയിന്റ് താഴ്ന്നു

മുംബൈ: വ്യാപാരത്തിന്റെ തുടക്കത്തില്‍ നേട്ടത്തിന്റെ പാതയിലായിരുന്ന ഓഹരി വിപണിയില്‍ കനത്ത ഇടിവ്. വ്യാപാരത്തിന്റെ ഒരു ഘട്ടത്തില്‍ ബിഎസ്ഇ സെന്‍സെക്‌സ് 450 പോയിന്റ് ആണ് ഇടിഞ്ഞത്. നിഫ്റ്റി 24,650 എന്ന സൈക്കോളജിക്കല്‍ ലെവലിനും താഴെ എത്തി.

ഓഹരി വിപണിയുടെ ഇടിവിന് പ്രധാനമായി രണ്ട് കാരണങ്ങളെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിച്ചു. ആര്‍ബിഐയുടെ നാളെ നടക്കാനിരിക്കുന്ന പണ വായ്പ നയ പ്രഖ്യാപനമാണ് ഇതില്‍ ഒന്ന്. നിലവിലെ സാഹചര്യത്തില്‍ ആര്‍ബിഐ മുഖ്യ പലിശനിരക്കില്‍ മാറ്റം വരുത്തില്ലെന്നാണ് അറിയുന്നത്. പലിശനിരക്ക് കുറയ്ക്കാതെ തല്‍സ്ഥിതി തുടര്‍ന്നാല്‍ ഇത് വിപണിയില്‍ ഒരു നെഗറ്റീവ് ഇംപാക്ടിനുള്ള സാധ്യത സൃഷ്ടിച്ചേക്കാം. ആര്‍ബിഐയുടെ തീരുമാനം സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചയ്ക്ക് കരുത്തുപകരുന്നതല്ല എന്ന വിലയിരുത്തലില്‍ വിപണി ഇടിയാന്‍ സാധ്യതയുണ്ട്. ഇത് മുന്‍കൂട്ടി കണ്ട് നിക്ഷേപകര്‍ വിപണിയില്‍ കരുതലോടെ ഇടപെടുന്നതാണ് ഇന്നത്തെ വിപണിയുടെ നഷ്ടത്തിന് കാരണമെന്നും വിദഗ്ധര്‍ പറയുന്നു.

ആര്‍ബിഐയുടെ വായ്പ നയ പ്രഖ്യാപനം വരാനിരിക്കേ, ബാങ്ക് ഓഹരികളാണ് പ്രധാനമായി ഇന്ന് നഷ്ടം നേരിട്ടത്.ഓഹരി വിപണിയില്‍ നിന്ന് വിദേശ നിക്ഷേപത്തിന്റെ പുറത്തേയ്ക്കുള്ള ഒഴുക്കാണ് മറ്റൊരു കാരണം. വിപണിക്ക് കരുത്തു പകരുന്ന ഘടകങ്ങള്‍ ഒന്നും ഇല്ലാത്തതാണ് വിദേശ നിക്ഷേപകരുടെ വില്‍പ്പന തുടരുന്നതിന് ഒരു പ്രധാന കാരണം. ഐസിഐസിഐ ബാങ്ക്, ടാറ്റ മോട്ടോഴ്‌സ്, റിലയന്‍സ് ഓഹരികള്‍ നഷ്ടം നേരിട്ടപ്പോള്‍ എച്ച്ഡിഎഫ്‌സി ബാങ്ക്, കൊട്ടക് മഹീന്ദ്ര, ഹിന്‍ഡാല്‍കോ, എച്ച്‌സിഎല്‍ ടെക് ഓഹരികള്‍ നേട്ടം ഉണ്ടാക്കി.

സ്വര്‍ണവില 90,000 തൊടുമോ?, രണ്ടുദിവസത്തിനിടെ വര്‍ധിച്ചത് 2080 രൂപ

സ്വര്‍ണവില 90,000 തൊടുമോ?, രണ്ടുദിവസത്തിനിടെ വര്‍ധിച്ചത് 2080 രൂപ

കൊച്ചി: സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ചുള്ള സ്വര്‍ണവിലയുടെ കുതിപ്പ് തുടരുന്നു. ഇന്ന് പവന് 1040 രൂപ വര്‍ധിച്ച് സ്വര്‍ണവില പുതിയ ഉയരം കുറിച്ചു. 86,000 കടന്ന് 87,000ലേക്ക് അടുക്കുകയാണ് സ്വര്‍ണവില. 86,760 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 130 രൂപയാണ് വര്‍ധിച്ചത്. 10,845 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഇന്നലെ രാവിലെയാണ് സ്വര്‍ണവില ആദ്യമായി 85000 കടന്നത്. പവന് 680 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില 85,000 കടന്നത്. എന്നാല്‍ ഉച്ചയോടെ വീണ്ടും 360 രൂപ വര്‍ധിച്ചു. ഇന്നലെ രണ്ടു തവണയായി 1040 രൂപയാണ് വര്‍ധിച്ചത്. ഈ കുതിപ്പ് ഇന്നും തുടരുകയായിരുന്നു. രണ്ടുദിവസത്തിനിടെ 2080 രൂപയുടെ വര്‍ധനയാണ് സ്വര്‍ണവിലയില്‍ ഉണ്ടായത്.

ഈ മാസം ആദ്യം 77,640 രൂപയായിരുന്നു സംസ്ഥാനത്തെ സ്വര്‍ണവില. സെപ്റ്റംബര്‍ 9 നാണ് വില എണ്‍പതിനായിരം പിന്നിട്ടത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഓരോ ദിവസവും റെക്കോര്‍ഡുകള്‍ ഭേദിച്ച് സ്വര്‍ണവില കുതിക്കുന്ന കാഴ്ചയാണ് ദൃശ്യമായത്. അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളാണ് സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്. കൂടാതെ സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ കൂടുതല്‍ ആളുകള്‍ സ്വര്‍ണത്തിലേക്ക് തിരിയുന്നതും വില ഉയരാന്‍ കാരണമാകുന്നുണ്ട്.