by Midhun HP News | May 25, 2026 | Latest News, ദേശീയ വാർത്ത
ബംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തിനിടെ സുരക്ഷാവീഴ്ച കണ്ടെത്തിയതിനെ തുടര്‍ന്ന് സബ് ഇന്‍സ്‌പെക്ടര്‍ ഉള്‍പ്പെടെ ആറ് പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ക്ഷന്‍. കര്‍ണാടകയില്‍ ആര്‍ട്ട് ഓഫ് ലിവിങ് ഫൗണ്ടേഷന്‍ പ്രധാനമന്ത്രി സന്ദര്‍ശിക്കുന്ന പാതയ്ക്ക് സമീപം സ്‌ഫോടകവസ്തുക്കള്‍ കണ്ടെത്തിയ സംഭവത്തിലാണ് നടപടി. സുരക്ഷാവീഴ്ചയുണ്ടായി കണ്ടെത്തി രണ്ടാഴ്ചയ്ക്ക് ശേഷമാണ് ബംഗളൂരു സൗത്ത് എസ്പി ആര്‍. ശ്രീനിവാസ് ഗൗഡ ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്ത് ഉത്തരവിറക്കിയത്. എന്നാല്‍ സസ്‌പെന്‍ഷനിലായ ഉദ്യോഗസ്ഥരുടെ പേരുകള്‍ വെളിപ്പെടുത്തിയിട്ടില്ല.
മെയ് 10നായിരുന്നു പ്രധാനമന്ത്രിയുടെ സന്ദര്‍ശനം. ആര്‍ട്ട് ഓഫ് ലിവിങ് കേന്ദ്രത്തില്‍ നിന്നും ഏകദേശം രണ്ട് കിലോമീറ്റര്‍ അകലെയുള്ള കുപ്പറെഡ്ഡി കെരെക്ക് സമീപത്തുനിന്നാണ് സ്‌ഫോടകവസ്തുക്കള്‍ കണ്ടെത്തിയത്. പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോകുന്നതിന് ഒന്നര മണിക്കൂര്‍ മുമ്പ് ഒരു കോണ്‍സ്റ്റബിളാണ് പ്രധാന റോഡില്‍ നിന്നും 25 അടി മാറി ഒരു സ്വകാര്യ വ്യക്തിയുടെ വസ്തുവിലെ മതിലിനോട് ചേര്‍ന്ന് സംശയാസ്പദമായ കാര്‍ട്ടന്‍ ബോക്‌സ് കണ്ടെത്തിയത്. രണ്ട് ജലാറ്റിന്‍ സ്റ്റിക്കുകള്‍, തീപ്പെട്ടി, കര്‍പ്പൂരം, ബാറ്ററികള്‍, കണക്റ്റിങ് വയറുകള്‍, ഒരു റിയല്‍ ടൈം ക്ലോക്ക്, എല്‍സിഡി ഡിസ്‌പ്ലേ എന്നിവയാണ് കാര്‍ട്ടന്‍ ബോക്‌സിനുള്ളില്‍ ഉണ്ടായിരുന്നത്.
സംഭവത്തില്‍ പ്രതികളെ കണ്ടെത്താനായി തമിഴ്നാട്, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങളിലേക്കും കര്‍ണാടകയിലെ അതിര്‍ത്തി ജില്ലകളിലേക്കും പ്രത്യേക പൊലീസ് സംഘങ്ങളെ നിയോഗിച്ചെങ്കിലും ഇതുവരെയും കേസില്‍ വ്യക്തമായ സൂചനകളൊന്നും ലഭിച്ചിട്ടില്ല. അതേസമയം, കണ്ടെടുത്ത വസ്തുക്കളില്‍ നിന്നും യാതൊരുവിധത്തിലുള്ള സുരക്ഷാഭീഷണിയും ഉണ്ടായിരുന്നില്ലെന്ന് ഫോറന്‍സിക് ലാബ് റിപ്പോര്‍ട്ടില്‍ പറയുന്നു. കാര്‍ട്ടന്‍ ബോക്‌സിലുണ്ടായിരുന്ന ജലാറ്റിന്‍ സ്റ്റിക്കുകള്‍ക്ക് മൂന്ന് വര്‍ഷത്തോളം പഴക്കമുണ്ടായിരുന്നുവെന്നും ടൈമര്‍ പ്രവര്‍ത്തനരഹിതമായിരുന്നുവെന്നും ബോക്‌സില്‍ ഡിറ്റണേറ്റര്‍ ഉണ്ടായിരുന്നില്ലെന്നും ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

by Midhun HP News | May 25, 2026 | Latest News, ദേശീയ വാർത്ത
മക്ക: ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്നെത്തിയ 18 ലക്ഷത്തോളം വിശ്വാസികള്‍ പങ്കെടുക്കുന്ന ഈ വര്‍ഷത്തെ ഹജ്ജ് കര്‍മങ്ങള്‍ക്ക് ഇന്ന് തുടക്കം. ഇന്ന് മിനായില്‍ താമസിക്കുന്ന ഹാജിമാര്‍ നാളെ നടക്കുന്ന ഹജ്ജിന്റെ പ്രധാന കര്‍മമായ അറഫാ സംഗമത്തിനായി സുബ്ഹി നിസ്‌കാര ശേഷം മക്കയില്‍നിന്ന് അറഫാത്തിലേക്ക് നീങ്ങും.
ഞായറാഴ്ച വൈകീട്ട് മുതല്‍ മിന ലക്ഷ്യമാക്കി നീങ്ങിത്തുടങ്ങിയിരുന്നു. ഇത്തവണ 162 രാജ്യങ്ങളില്‍നിന്നുള്ള തീര്‍ഥാടകരാണ് ഹജ്ജിനെത്തിയിട്ടുള്ളത്. സൗദിയിലടക്കം ഗള്‍ഫ് രാജ്യങ്ങളില്‍ ബുധനാഴ്ചയാണ് ബലിപെരുന്നാള്‍. ഇത്തവണ 15 ലക്ഷത്തിലധികം വിദേശ തീര്‍ഥാടകര്‍ ഉള്‍പ്പെടെ ആകെ 18 ലക്ഷത്തോളം പേരാണ് ഹജ്ജ് നിര്‍വഹിക്കാന്‍ സൗദിയില്‍ എത്തിയത്. എല്ലാ ആഭ്യന്തര തീര്‍ഥാടകരും തിങ്കളാഴ്ച വൈകിട്ടോടെ എത്തും. ചൊവ്വാഴ്ച പകല്‍ അറഫയില്‍ പ്രാര്‍ഥനയില്‍ കഴിയുന്ന തീര്‍ഥാടകര്‍ അസ്തമയത്തോടെ മുസ്ദലിഫയിലേക്ക് നീങ്ങും. രാത്രി അവിടെ അന്തിയുറങ്ങി ബുധനാഴ്ച രാവിലെ വീണ്ടും മിനായില്‍ തിരിച്ചെത്തി മൂന്ന് ദിവസത്തെ രാപ്പാര്‍പ്പും ബലി കര്‍മവും ജംറകളിലെ കല്ലേറും പൂര്‍ത്തിയാക്കുന്നതോടെ ഹജ്ജ് കര്‍മങ്ങള്‍ക്ക് സമാപനമാകും.
ഇന്ത്യയില്‍ നിന്ന് ഇത്തവണ 1,22,518 തീര്‍ഥാടകരാണ് ഹജ്ജ് നിര്‍വഹിക്കാനെത്തിയത്. ഇതില്‍ 20,000 പേര്‍ കേരളത്തില്‍ നിന്നാണ്. സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴി കേരളത്തിലെ മൂന്ന് എംബാര്‍ക്കേഷന്‍ പോയിന്റുകളില്‍ നിന്നായി എത്തിയ 13,194 പേരും സ്വകാര്യ ഗ്രൂപ്പുകള്‍ വഴി എത്തിയവരും ഇതില്‍ ഉള്‍പ്പെടും. ഇത്തവണ പുരുഷ തുണയില്ലാതെ (മഹ്റം ഇല്ലാതെ) 4,200 ഓളം വനിതാ തീര്‍ഥാടകര്‍ ഹജ്ജിനെത്തിയിട്ടുണ്ട്. ഹജ്ജ് സുഗമമാക്കാനായി വിപുലമായ സൈനിക, സുരക്ഷാ, മെഡിക്കല്‍ സന്നാഹങ്ങളാണ് സൗദി ഒരുക്കിയിട്ടുള്ളത്. കടുത്ത ചൂടില്‍നിന്ന് തീര്‍ഥാടകര്‍ക്ക് സുരക്ഷ ഒരുക്കാനുള്ള സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.
by Midhun HP News | May 25, 2026 | Latest News, കേരളം
കൊച്ചി: അട്ടപ്പാടി മധു വധക്കേസില്‍ ഒന്നാം പ്രതി മേച്ചേരില്‍ ഹുസൈനെ ഹൈക്കോടതി ഹൈക്കോടതി വെറുതെ വിട്ടു. മറ്റ് പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. ശിക്ഷാ വിധി റദ്ദാക്കണമെന്ന 13 പ്രതികളുടെ അപ്പീല്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളി. 2018 ല്‍ അട്ടപ്പാടി മുക്കാലിയില്‍ ആള്‍ക്കൂട്ട മര്‍ദ്ദനമേറ്റാണ് മധു മരിച്ചത്.
ശിക്ഷ റദ്ദാക്കണമെന്ന പ്രതികളുടേയും, ശിക്ഷ വര്‍ധിപ്പിക്കണമെന്ന സര്‍ക്കാരിന്റെയും അപ്പീലുകളാണ് കോടതി പരിഗണിച്ചത്. മധുവിന്റെ കുടുംബത്തിന്റെ ആവശ്യപ്രകാരമാണ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയത്. കേസിലെ പ്രതികളെല്ലാം കോടതിയില്‍ ഹാജരായിരുന്നു.
2018 ഫെബ്രുവരി 22-നാണ് മുക്കാലിയിൽ, ആദിവാസി യുവാവായ മധുവിനെ ഒരുസംഘം ആൾക്കൂട്ടം മോഷണക്കുറ്റം ആരോപിച്ച് കൈകൾ ബന്ധിച്ച് അതിക്രൂരമായി മർദിച്ച് അവശനാക്കിയത്. പിന്നീട് അഗളി പൊലീസിന് മധുവിനെ കൈമാറി. പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവരുന്ന വഴിയിൽ മധു മരിച്ചു.കേസില്‍ ആകെ 16 പ്രതികളാണ് ഉണ്ടായിരുന്നത്. ഇതില്‍ രണ്ടുപേരെ മണ്ണാര്‍ക്കാട് കോടതി വെറുതെ വിട്ടിരുന്നു. വിചാരണയ്ക്കുശേഷം 2023 ഏപ്രിൽ അഞ്ചിനാണ് കോടതി ശിക്ഷ വിധിച്ചത്. 14 പ്രതികളിൽ 13 പേർക്കും ഏഴുവർഷം കഠിനതടവും ഒരുലക്ഷംരൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. വിവിധ വകുപ്പുകളിലായാണ് പ്രതികളെ ശിക്ഷിച്ചത്. പതിനാറാം പ്രതി മുനീറിന് മൂന്നുമാസം തടവും 500 രൂപ പിഴയും വിധിച്ചു.
by Midhun HP News | May 25, 2026 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും. ഇന്ന് ഒമ്പത് ജില്ലയില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് മുന്നറിയിപ്പുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് മുന്നറിയിപ്പുള്ളത്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.
എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും; മറ്റെല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ അധികൃതരുടെ നിര്‍ദേശാനുസരണം സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കണം.
നദിക്കരകള്‍, അണക്കെട്ടുകളുടെ കീഴ്പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ താമസിക്കുന്നവരും അപകടസാധ്യത മുന്‍കൂട്ടി കണ്ട് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കേണ്ടതാണ്.
by Midhun HP News | May 25, 2026 | Latest News, കേരളം
ന്യൂഡല്‍ഹി: രാജ്യത്ത് ഇന്ധനവിലയില്‍ വീണ്ടും വര്‍ധന. പെട്രോള്‍ വില ലിറ്ററിന് 2.61 രൂപയും ഡീസല്‍ വില ലിറ്ററിന് 2.71 രൂപയുമാണ് എണ്ണ വിപണന കമ്പനികള്‍ വര്‍ധിപ്പിച്ചിരിക്കുന്നത്. രണ്ടാഴ്ചയ്ക്കുള്ളില്‍ നാലാമത്തെ വര്‍ധനവാണിത്.
ഇതോടെ, ഡല്‍ഹിയില്‍ ഡീസല്‍ വില ലിറ്ററിന് 95.20 രൂപയായും പെട്രോള്‍ 102.12 രൂപയുമായി. തിരുവനന്തപുരത്ത് പെട്രോളിന് 115.32 രൂപയും ഡീസലിന് 104.41 രൂപയും ആയി ഉയർന്നു.
ഒരു ബാരൽ ക്രൂഡ് ഓയിൽ വില 100 ഡോളറിന് താഴെ ആണ് നിലവിലുള്ളത്. പശ്ചിമേഷ്യയിലെ നീണ്ടുനില്‍ക്കുന്ന സംഘര്‍ഷങ്ങള്‍, ആഗോള അസംസ്‌കൃത എണ്ണ വിലയിലെ വര്‍ധനവ്, എണ്ണ വിപണന കമ്പനികളില്‍ വര്‍ധിച്ചുവരുന്ന സമ്മര്‍ദ്ദം എന്നിവ പെട്രോള്‍, ഡീസല്‍ വിലകളിലെ സമീപകാല വര്‍ദ്ധനവ് എന്നിവയാണ് ഇന്ധനവിലയില്‍ പ്രതിഫലിപ്പിക്കുന്നത്.
Recent Comments