by Midhun HP News | Jul 22, 2026 | Latest News, കേരളം
തിരുവനന്തപുരം: പ്ലീഡര്‍ നിയമനവുമായി ബന്ധപ്പെട്ട വിവാദത്തില്‍ കെ എസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറിന് പറയാനുള്ളത് സശ്രദ്ധം കേട്ടുവെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍. നൂറിലേറെ സര്‍ക്കാര്‍ പ്ലീഡര്‍മാരെ നിയമിച്ചതില്‍ രണ്ടെണ്ണത്തില്‍ മാത്രമാണ് ആക്ഷേപം ഉയര്‍ന്നത്. മുന്‍ സര്‍ക്കാരുകളുടെ കാലത്തെ നിയമനങ്ങള്‍ കൂടി ഒന്നു പരിശോധിച്ചു നോക്കൂവെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
കെഎസ് യു സംസ്ഥാന പ്രസിഡന്റിന് മുഖ്യമന്ത്രിയുടെ ഓഫീസ് കാണാന്‍ അവസരം നിഷേധിച്ചു എന്നാണ് മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയത്. ഇതു തെറ്റാണ്. മുഖ്യമന്ത്രിയുടെ ഓഫീസ് ആര്‍ക്കും കാണാന്‍ അനുമതി നിഷേധിക്കാറില്ല. സാധാരണക്കാര്‍ മുതല്‍ പ്രമുഖരായ വ്യവസായികളും രാഷ്ട്രീയ നേതാക്കളും അടക്കം തന്നെ വന്നു കാണാറുണ്ട്. തേവര കോളജില്‍ വെച്ച് കെഎസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറെ താന്‍ കണ്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
തേവര കോളജിലെ പരിപാടി കഴിഞ്ഞ് 2. 50 നാണ് താന്‍ പോകുന്നത്. മൂന്നുമണിക്ക് പ്രധാനമന്ത്രിയുടെ ഒരു ഓണ്‍ലൈന്‍ പരിപാടിയില്‍ സംബന്ധിക്കാനുള്ളതിനാല്‍ ധൃതി പിടിച്ച് പോകുകയായിരുന്നു. കണ്ടിട്ട് മിണ്ടാതെ മനഃപൂര്‍വം പോയതല്ല. അന്ന് രാവിലെ മുതല്‍ ഉച്ചയ്ക്ക് വരെ എറണാകുളം ഗസ്റ്റ് ഹൗസില്‍ ഉണ്ടായിരുന്നതായി അലോഷ്യസ് സേവ്യറെ അറിയിച്ചിരുന്നതാണ്. പ്ലീഡര്‍ നിയമനത്തില്‍ കെഎസ് യുവിനെതിരായി ഒന്നും പറഞ്ഞിട്ടില്ല. തിരുവനന്തപുരം ലോ കോളജ് യൂണിറ്റിന് എതിര്‍പ്പുണ്ടെന്ന് മാധ്യമപ്രവര്‍ത്തകര്‍ പറഞ്ഞപ്പോള്‍, ലോ കോളജ് യൂണിറ്റിനോട് ചോദിച്ചിട്ടാണോ പ്ലീഡറെ നിയമിക്കുന്നതെന്നാണ് ചോദിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ റാഗിങ് വിരുദ്ധ നിയമം കൊണ്ടുവരാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതിനായി സിദ്ധാര്‍ഥന്റെ പേരില്‍ ആപ്പ് കൊണ്ടുവരും. ഇതില്‍ വിദ്യാര്‍ഥികള്‍ക്ക് പരാതി നല്‍കാമെന്നും മുഖ്യമന്ത്രി അറിയിച്ചു. പിഎം ശ്രീ പദ്ധതി സംബന്ധിച്ച് ഉപസമിതി റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ല. കേന്ദ്രം വിളിച്ചു ചേര്‍ത്ത വിദ്യാഭ്യാസമന്ത്രിമാരുടെ യോഗത്തില്‍ വിഷയം ഉന്നയിക്കപ്പെട്ടാല്‍, സംസ്ഥാനം നിലപാട് അറിയിക്കും. നവകേരള യാത്രയ്ക്കിടയിലെ രക്ഷാപ്രവര്‍ത്തന കേസില്‍ എഡിജിപി എംആര്‍ അജിത് കുമാറിനെതിരായ അന്വേഷണത്തില്‍ സംസ്ഥാന സര്‍ക്കാരിന് റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.
ഓണക്കാലത്ത് കയര്‍ ഉത്പന്നങ്ങള്‍ വിറ്റഴിക്കുന്നതിന് വലിയ ക്യാമ്പെയ്ന്‍ ആരംഭിക്കാന്‍ തീരുമാനിച്ചു. കയര്‍ തൊഴിലാളികളേയും കയര്‍ മേഖലയേയും സംരക്ഷിക്കുന്നതിനു വേണ്ടി കൂടിയാണ് ഈ ക്യാമ്പെയ്ന്‍. നീറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, പ്രിയങ്കാഗാന്ധി, കെ സി വേണുഗോപാല്‍ തുടങ്ങിയ നേതാക്കളെ വളരെ മോയമായാണ് പൊലീസ് നേരിട്ടത്. ഡല്‍ഹിയില്‍ നടന്നത് നരനായാട്ടാണ്. പൊലീസ് നടപടിയെ ശക്തമായി അപലപിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ടാറ്റയുടെ നിക്ഷേപവുമായി ബന്ധപ്പെട്ട് ആശയക്കുഴപ്പമില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ടാറ്റ പ്രതിനിധികള്‍ വന്ന് ചര്‍ച്ച നടത്തിയതിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നല്ലോ. വെസ്സല്‍ ബില്‍ഡിങ്ങിന്റെ കാര്യം തീരുമാനാകാതെ കിടപ്പുണ്ട്. അതില്‍ തീരുമാനമെടുത്തു. കമ്പനി പ്രതിനിധികള്‍ പോസിറ്റീവായി പ്രതികരിച്ചു. കൂടുതല്‍ നിക്ഷേപം കേരളത്തില്‍ വരണമെന്ന് ആവശ്യപ്പെട്ടു. മലബാർ സിമന്റും ടാറ്റായും കൊച്ചിൻ ഷിപ്പിയാർഡുമായി ചില കാര്യങ്ങളിൽ ധാരണയാവാനുണ്ട്. ഇതുമായി ബന്ധപ്പെട്ട് പൊതുവായി പറഞ്ഞപ്പോള്‍, പതിനായിരം കോടിയുടെ നിക്ഷേപം പ്രതീക്ഷിക്കുന്നുവെന്നാണ് പറഞ്ഞതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
by Midhun HP News | Jul 22, 2026 | Latest News, ദേശീയ വാർത്ത
മുംബൈ: ഇന്റര്‍നെറ്റ് ഇല്ലാത്ത സ്ഥലങ്ങളില്‍ വ്യാപാര സ്ഥാപനങ്ങളിലെ സൈ്വപ്പിങ് മെഷീന്‍ ഉപയോഗിച്ച് യുപിഐ വഴി ചെറിയ തുകയുടെ ഇടപാടുകള്‍ നടത്താന്‍ സൗകര്യമൊരുങ്ങുന്നു. അടിയന്തര ഘട്ടങ്ങളില്‍ 2000 രൂപ വരെയുള്ള ഇടപാടുകള്‍ നടത്താനുള്ള സൗകര്യമാണ് ഒരുക്കുന്നത്. നിയര്‍ ഫീല്‍ഡ് കമ്മ്യൂണിക്കേഷന്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് ഫോണില്‍ നിന്ന് വ്യാപാര സ്ഥാപനങ്ങളിലെ പോയിന്റ് ഓഫ് സെയില്‍ മെഷീനിലേക്ക് ഇടപാട് നടത്താന്‍ കഴിയുന്ന തരത്തിലാണ് പുതിയ ക്രമീകരണം വരുന്നത്.
യുപിഐ ലൈറ്റ് വാലറ്റില്‍ സൂക്ഷിക്കുന്ന പണമാണ് ഇതിനായി ഉപയോഗിക്കുക. ഇതോടെ യുപിഐ പിന്‍ പോലും നല്‍കാതെ സുരക്ഷിതമായി ഇടപാട് നടത്താന്‍ സാധിക്കും. നിയര്‍ ഫീല്‍ഡ് കമ്മ്യൂണിക്കേഷന്‍ സംവിധാനമുള്ള പിഒഎസ് മെഷീനുകളില്‍ ഫോണ്‍ മുട്ടിച്ചാല്‍ ഇടപാട് നടക്കുന്ന തരത്തിലാണ് പുതിയ സംവിധാനം.
സേവനം യാഥാര്‍ഥ്യമായാല്‍ വിമാനങ്ങള്‍, ഭൂഗര്‍ഭ ട്രെയിനുകള്‍ തുടങ്ങി വിവിധ ഇടങ്ങളില്‍ ഇത് പ്രയോജനപ്പെടും. ഇത്തരം മെഷീനുകള്‍ക്ക് നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ഈ വര്‍ഷം തന്നെ സര്‍ട്ടിഫിക്കേഷന്‍ നല്‍കുമെന്നാണ് സൂചന.
by Midhun HP News | Jul 22, 2026 | Latest News, ദേശീയ വാർത്ത
ന്യൂഡല്‍ഹി: പരീക്ഷാ ക്രമക്കേടിനെതിരായ പ്രതിഷേധങ്ങളില്‍ രാഹുല്‍ ഗാന്ധിയെയും കോണ്‍ഗ്രസിനെയും വിമര്‍ശിച്ച് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍. പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ തടസ്സങ്ങള്‍ സൃഷ്ടിക്കാന്‍ രാഹുല്‍ഗാന്ധിയും കോണ്‍ഗ്രസും വിദ്യാര്‍ത്ഥികളെ രാഷ്ട്രീയ ഉപകരണങ്ങളായി ഉപയോഗിക്കുകയാണെന്ന് കേന്ദ്രമന്ത്രി ആരോപിച്ചു.
സമഗ്രമായ ചര്‍ച്ചയ്ക്ക് സര്‍ക്കാര്‍ സന്നദ്ധത അറിയിച്ചതാണ്. എന്നാല്‍ വിദ്യാര്‍ഥികളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുകയല്ല കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. ജനാധിപത്യപരമായ ചര്‍ച്ചയ്ക്ക് പകരം കോണ്‍ഗ്രസ് രാഷ്ട്രീയവല്‍ക്കരിക്കാനാണ് ശ്രമിച്ചത്. രാഷ്ട്രീയ തലക്കെട്ടുകളാണ് അവര്‍ ലക്ഷ്യമിട്ടതെന്നും ധര്‍മ്മേന്ദ്ര പ്രധാന്‍ കുറ്റപ്പെടുത്തി.
പൊതുജനങ്ങള്‍ക്ക് അസൗകര്യമുണ്ടാക്കുകയും, സുരക്ഷാ പ്രോട്ടോക്കോളുകള്‍ അവഗണിക്കുകയും ചെയ്തുകൊണ്ട് പ്രധാനമന്ത്രിയുടെ വസതിക്ക് പുറത്ത് ധര്‍ണ നടത്താനായിരുന്നു അവരുടെ തീരുമാനം. ചര്‍ച്ചയ്ക്കുള്ള എല്ലാ വഴികളും കേന്ദ്രസര്‍ക്കാര്‍ തുറന്നിട്ടപ്പോഴും, ഏറ്റുമുട്ടല്‍ പാതയാണ് രാഹുല്‍ സ്വീകരിച്ചത്. വിദ്യാര്‍ഥികളെക്കുറിച്ചല്ല രാഹുല്‍ഗാന്ധി ചിന്തിച്ചത്.
നീറ്റ് അടക്കമുള്ള വിഷയങ്ങളും പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യുന്നതിനും യുവാക്കളുടെ എല്ലാ യഥാര്‍ത്ഥ ആശങ്കകളും പരിഹരിക്കുന്നതിനും കേന്ദ്രസര്‍ക്കാര്‍ 100 ശതമാനം പ്രതിജ്ഞാബദ്ധമാണ്. ഒരു രാഷ്ട്രീയ പ്രചാരണത്തിലെ ഉപകരണങ്ങളായി ഉപയോഗിക്കപ്പെടുന്നതിനേക്കാള്‍ വളരെ മെച്ചപ്പെട്ട അവസ്ഥ ഇന്ത്യയിലെ വിദ്യാര്‍ഥികള്‍ അര്‍ഹിക്കുന്നുണ്ട്. വെറും പ്രതിഷേധത്തേക്കാള്‍ ഉപരിയായി നാം നമ്മുടെ വിദ്യാര്‍ഥികളോട് കടപ്പെട്ടിരിക്കുന്നുവെന്നും കേന്ദ്രമന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ വ്യക്തമാക്കി.
by Midhun HP News | Jul 22, 2026 | Latest News, കേരളം
തൃശ്ശൂർ: പൊലീസ് ജീപ്പിന് പിഴയിട്ട മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറെ സ്ഥലംമാറ്റി. മോട്ടോർ വെഹിക്കിൾ എൻഫോഴ്സ്മെന്റ് ഇൻസ്‌പെക്ടർ പി വി ബിജുവിനെയാണ് മാറ്റിയത്. അയ്യന്തോളിലെ ആർടിഒ ഓഫീസിലേക്കാണ് മാറ്റം. ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ എൻഫോഴ്സ്മെന്റ് ജോലികളിൽ നിയോഗിക്കരുതെന്ന് നിർദേശിച്ചിട്ടുമുണ്ട്.
വടക്കാഞ്ചേരി സ്റ്റേഷനിലെ പൊലീസ് ജീപ്പിനാണ് ബിജു പിഴ ചുമത്തിയത്. ഇൻഷുറൻസ്, പുക പരിശോധനാ രേഖകൾ പരിശോധനാസമയത്ത് കൈവശമില്ലാത്തതിന്റെ പേരിൽ ജീപ്പിന് 4000 രൂപയാണ് പിഴ ചുമത്തിയത്. പൊലീസ് ഉദ്യോഗസ്ഥൻ ഇൻഷുറൻസ് ഉണ്ടെന്ന് പറഞ്ഞെങ്കിലും പരിവാഹൻ സൈറ്റിൽ വിവരങ്ങൾ കൃത്യമായിരുന്നില്ല.
പിഴയിട്ട കാര്യം സാമൂഹിക മാധ്യമങ്ങളിൽ വാർത്തയായതോടെ പൊലീസിന്റെ കൃത്യനിർവഹണം തടസ്സപ്പെടുത്തി, സേനയ്ക്ക് പൊതുസമൂഹത്തിൽ അവമതിപ്പുണ്ടാക്കാൻ ശ്രമിച്ചു, തുടങ്ങിയവ ആരോപിച്ച് ബിജുവിന്റെ പേരിൽ പൊലീസ് ജാമ്യമില്ലാവകുപ്പ് ചുമത്തി കേസെടുത്തു. അടുത്ത ദിവസം ഇൻഷുറൻസ് രേഖകൾ ഹാജരാക്കിയപ്പോൾ പിഴ 250 രൂപയാക്കി കുറച്ചു.
ഇൻഷുറൻസ് രേഖ കൈവശം വെക്കാത്തതിനും പുകപരിശോധന സർട്ടിഫിക്കറ്റില്ലാത്തതിനുമായി 500 രൂപയാണ് പിന്നീട് പിഴ ചുമത്തിയത്. പൊലീസ് ജീപ്പിന് പിഴയിട്ട മോട്ടോർ വെഹിക്കിൾ എൻഫോഴ്സ്മെന്റ് ഇൻസ്‌പെക്ടറുടെ നടപടി കുറച്ച് ഓവറായിപ്പോയെന്ന് ഗതാഗത മന്ത്രി സി പി ജോൺ പ്രതികരിച്ചിരുന്നു.
by Midhun HP News | Jul 22, 2026 | Latest News, കേരളം
ന്യൂഡല്‍ഹി: നീറ്റ് പരീക്ഷാ ക്രമക്കേട് അടക്കമുള്ള വിഷയങ്ങളില്‍ പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നില്‍ നടന്ന പ്രതിഷേധങ്ങള്‍ക്ക് പിന്നാലെ പാര്‍ലമെന്റിലും നിലപാട് കടുപ്പിക്കാന്‍ പ്രതിപക്ഷം. വിദ്യാഭ്യാസമന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യം ശക്തമായി ഉന്നയിക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. കോക്രോച്ച് ജനതാ പാര്‍ട്ടിക്ക് പിന്നാലെ, കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ കൂടി സമരത്തില്‍ പങ്കാളികളായതോടെ, കേന്ദ്രസര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറായേക്കുമെന്നും സൂചനയുണ്ട്.
ജന്തര്‍മന്തറില്‍ കോക്രോച്ച് പാര്‍ട്ടിയുടെ സമരം നടക്കുന്നതിനിടെയാണ്, കേന്ദ്രസര്‍ക്കാരിനെ ഞെട്ടിച്ച് കോണ്‍ഗ്രസ് പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നില്‍ പ്രതിഷേധ സമരം നടത്തിയത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് പിറന്നാള്‍ ആശംകള്‍ നേരാനെത്തിയ എംപിമാരോട്, പൊടുന്നനെ പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നില്‍ സമരത്തിന് പോകാമെന്ന് രാഹുല്‍ ഗാന്ധി നിര്‍ദേശിക്കുകയായിരുന്നു. ഖാര്‍ഗെയ്ക്ക് പുറമെ, പ്രിയങ്കാഗാന്ധി, കെ സി വേണുഗോപാല്‍ എന്നിവര്‍ക്ക് മാത്രമായിരുന്നു ഈ സമരത്തെപ്പറ്റി മുന്‍കൂര്‍ അറിവുണ്ടായിരുന്നത്.
പ്രതിഷേധം മുന്‍കൂട്ടിയറിഞ്ഞ് പാതിവഴിയില്‍ തടയിടുന്ന ഡല്‍ഹി പൊലീസിന്റെ തന്ത്രം പൊളിക്കാനായിരുന്നു സ്വന്തം എംപിമാരെപ്പോലും അറിയിക്കാതെയുള്ള കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നീക്കം. പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നില്‍ കുത്തിയിരുന്ന നേതാക്കള്‍ സ്വാതന്ത്ര്യം ഇല്ലാതാകുന്നു എന്നു വ്യക്തമാക്കി കൈകള്‍ കെട്ടിയാണ് പ്രതിഷേധിച്ചത്. തുടര്‍ന്ന് പ്രധാനമന്ത്രിയുടെ വസതിയിലേക്കുള്ള എല്ലാ വഴികളും അടച്ചു. തുടര്‍ന്ന് രാഹുല്‍ഗാന്ധി അടക്കമുള്ള എല്ലാ നേതാക്കളെയും പൊലീസ് അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു.
സമരക്കാരുമായി ചര്‍ച്ചയ്‌ക്കെത്തിയ കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്, നീറ്റ് പരീക്ഷാ ക്രമക്കേട് അടക്കമുള്ള കാര്യങ്ങളില്‍ ചര്‍ച്ചയാകാമെന്ന സൂചന പ്രതിപക്ഷത്തിന് നല്‍കിയിട്ടുണ്ട്. എന്നാല്‍ രാഹുല്‍ ഗാന്ധി ഉന്നയിച്ച രണ്ടാമത്തെ ആവശ്യമായ കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യം ബിജെപി നേതൃത്വം അംഗീകരിക്കില്ലെന്നാണ് റിപ്പോര്‍ട്ട്. അതോടൊപ്പം സമരക്കാര്‍ക്കെതിരായ കേസുകള്‍ പിന്‍വലിക്കണം, നീറ്റ് പരിക്ഷാക്രമക്കേടില്‍ വിശദമായ അന്വേഷണം വേണം എന്നീ ആവശ്യങ്ങളും കോണ്‍ഗ്രസ് മുന്നോട്ടു വെച്ചിട്ടുണ്ട്. ഈ വിഷയത്തില്‍ പാര്‍ലമെന്റിന് പുറത്തും സംസ്ഥാനങ്ങളിലും പ്രതിഷേധം ശക്തമാക്കാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം.
Recent Comments