ബുധനാഴ്ച വരെ ശക്തമായ മഴ; ആറു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ബുധനാഴ്ച വരെ ശക്തമായ മഴ; ആറു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ബുധനാഴ്ച വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളില്‍ ശക്തമായ മഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. മഴയ്‌ക്കൊപ്പം ഇടിമിന്നലിനും മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

തിങ്കളാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും ചൊവ്വാഴ്ച തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിലും ബുധനാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയാണ് കാലാവസ്ഥ വകുപ്പ് കണക്കുകൂട്ടുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അര്‍ഥമാക്കുന്നത്.

തെക്കു – പടിഞ്ഞാറന്‍ കാലവര്‍ഷം തെക്കുപടിഞ്ഞാറന്‍ അറബിക്കടലിന്റെ ചില ഭാഗങ്ങളിലേയ്ക്കും തെക്കു- കിഴക്കന്‍ അറബിക്കടലിന്റെ കൂടുതല്‍ ഭാഗങ്ങളിലേയ്ക്കും കന്യാകുമാരി പ്രദേശത്തേയ്ക്കും തെക്കുപടിഞ്ഞാറന്‍, തെക്കുകിഴക്കന്‍, മധ്യ-കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലേയ്ക്കും ആന്‍ഡമാന്‍ കടലിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലേയ്ക്കും വ്യാപിച്ചു. തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനും സമീപ പ്രദേശങ്ങള്‍ക്കും മുകളിലായി നിലനിന്നിരുന്ന ചക്രവാതച്ചുഴി ഇപ്പോള്‍ തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും അതിനോട് ചേര്‍ന്നുള്ള മധ്യ ബംഗാള്‍ ഉള്‍ക്കടലിലും സമുദ്രനിരപ്പില്‍ നിന്ന് 3.1 കിലോമീറ്റര്‍ മുതല്‍ 5.8 കിലോമീറ്റര്‍ വരെ ഉയരത്തിലായി സ്ഥിതി ചെയ്യുന്നു. തെക്കുപടിഞ്ഞാറന്‍ അറബിക്കടലിനു മുകളിലായി സമുദ്രനിരപ്പില്‍ നിന്ന് 3.1 കിലോമീറ്റര്‍ മുതല്‍ 5.8 കിലോമീറ്റര്‍ വരെ ഉയരത്തില്‍ മറ്റൊരു ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നുണ്ട്. ഇതിന്റെയെല്ലാം സ്വാധീനഫലമായാണ് മഴ ലഭിക്കുന്നതെന്നും മുന്നറിയിപ്പില്‍ പറയുന്നു.

‘എന്റെ ലക്കി നമ്പര്‍ രണ്ടാണ്, രണ്ട് എവിടെയും എടുക്കും’; വിഷു ബംപര്‍ അടിച്ച ഭാഗ്യശാലിയെ കണ്ടെത്തി

‘എന്റെ ലക്കി നമ്പര്‍ രണ്ടാണ്, രണ്ട് എവിടെയും എടുക്കും’; വിഷു ബംപര്‍ അടിച്ച ഭാഗ്യശാലിയെ കണ്ടെത്തി

കൊല്ലം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിഷു ബംപറടിച്ച ഭാഗ്യശാലിയെ കണ്ടെത്തി. കരുനാഗപ്പള്ളി സ്വദേശി പൊന്നന്‍, എടുത്ത ടിക്കറ്റാണ് സമ്മാനര്‍ഹമായത്. ലോട്ടറിക്കച്ചവടമാണ് തൊഴില്‍.

‘എന്റെ ലക്കി നമ്പര്‍ രണ്ടാണ്, രണ്ട് എവിടെയും എടുക്കും. ഇത് സ്ഥിരം എടുക്കുന്നുണ്ട്. ഇങ്ങനെ എടുത്തതെല്ലാം ഇവിടെയുണ്ട്. ഞങ്ങള്‍ വീട്ടില്‍ എല്ലാവര്‍ക്കും ലോട്ടറി കച്ചവടമാണ്.’ ഗൃഹനാഥനായ പൊന്നന്‍ പറഞ്ഞു. ഇവര്‍ എടുത്ത വിബി 135452 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ 12 കോടി രൂപ.

കൊല്ലം കരുനാഗപ്പള്ളി മണപ്പള്ളിയില്‍ പ്രവര്‍ത്തിക്കുന്ന അമ്മ ലോട്ടറീസില്‍ നിന്നാണ് ടിക്കറ്റ് വാങ്ങിയത്. വില്‍പനയ്ക്കായി ചെറിയ ലോട്ടറികള്‍ ഏജന്‍സിയില്‍ നിന്ന് വാങ്ങിയപ്പോള്‍ അവയ്‌ക്കൊപ്പം തനിക്കായി ഒരു ബംപര്‍ ടിക്കറ്റ് വാങ്ങുകയായിരുന്നു. പൊന്നന്‍ പറഞ്ഞു. പൊന്നനൊപ്പം ഭാര്യ രാധാമണിയമ്മ, മകന്‍ വിനോദും കരുനാഗപ്പള്ളിയിലെ വീട്ടില്‍ താമസിക്കുന്നുണ്ട്. എല്ലാവര്‍ക്കും ലോട്ടറി കച്ചവടാണ് തൊഴില്‍.

ദേവ് റെസിഡൻസി ഉടമയും ഭാര്യയും തൂങ്ങിമരിച്ച നിലയിൽ

ദേവ് റെസിഡൻസി ഉടമയും ഭാര്യയും തൂങ്ങിമരിച്ച നിലയിൽ

ആറ്റിങ്ങൽ : ആറ്റിങ്ങൽ മൂന്നുമുക്കിൽ പ്രവർത്തിക്കുന്ന ദേവ് റെസിഡൻസി ഉടമ കടയ്ക്കൽ അഞ്ചുമുക്ക് ഉഷസിൽ സുഗതനെയും ഭാര്യ ലതയെയും വീടിനുളളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.

ഇന്ന് വിദേശത്തേക്ക് പോകാനിരിക്കെയാണ് ഇരുവരുടെയും മരണം. വീടിനുള്ളിലെ കിടപ്പുമുറിയിൽ ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. രണ്ടുപേരും വർഷങ്ങളായി വിദേശത്ത് താമസിക്കുന്നവരാണ്. അവിടെയാണ് ജോലി ചെയ്യുന്നതും. ഇത്തവണ നാട്ടിൽ വന്ന് തിരിച്ചുപോകാനിരിക്കെയാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല. പൊലീസ് സംഭവസ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചുവരികയാണ്.

സിജെപി സ്ഥാപകന്‍ അഭിജീത് ദീപ്‌കെയുടെ ഇന്‍സ്റ്റഗ്രാം ഹാക്ക് ചെയ്തു

സിജെപി സ്ഥാപകന്‍ അഭിജീത് ദീപ്‌കെയുടെ ഇന്‍സ്റ്റഗ്രാം ഹാക്ക് ചെയ്തു

ന്യൂഡല്‍ഹി: കോക്രോച്ച് ജനത പാര്‍ട്ടി (സിജെപി) സ്ഥാപകന്‍ അഭിജീത് ദിപ്‌കെയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്തു. നിരവധി തവണ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് വീണ്ടെടുക്കാന്‍ ശ്രമിച്ചെങ്കിലും അതിന് കഴിഞ്ഞില്ലെന്ന് അഭിജീത്ത് പറഞ്ഞു. ഇതിന്റെ സ്‌ക്രീന്‍ഷോട്ടുകളും അഭിജീത്ത് പങ്കുവച്ചിട്ടുണ്ട്. റിക്കവര്‍ ഇറ്റ് നൗ എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുമ്പോഴെല്ലാം നിങ്ങളുടെ സുരക്ഷയ്ക്കായി ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ലോക്ക് ചെയ്തിരിക്കുന്നു എന്ന സന്ദേശമാണ് ലഭിക്കുന്നത്.

അക്കൗണ്ട് വീണ്ടെടുക്കാന്‍ ഐഡന്റിറ്റി വെരിഫൈ ചെയ്യുകയും പുതിയ പാസ്വേഡ് നല്‍കുകയും ചെയ്യേണ്ടതുണ്ടെന്നാണ് ഇന്‍സ്റ്റഗ്രാം പറയുന്നതെന്നും എക്‌സില്‍ അഭിജിത്ത് കുറിച്ചു. ഇതിന്റെ സ്‌ക്രീന്‍ഷോട്ടുകള്‍ ഉള്‍പ്പെടെയാണ് വിവരം പങ്കുവെച്ചിരിക്കുന്നത്.കേന്ദ്രസര്‍ക്കാര്‍ കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ (സിജെപി) എക്‌സ് അക്കൗണ്ടിന് നേരത്തേ വിലക്കേര്‍പ്പെടുത്തിയിരുന്നു. രാജ്യസുരക്ഷയ്ക്ക് ഭീഷണിയെന്നു ചൂണ്ടിക്കാട്ടി ഐബി കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്‍കിയതിനു പിന്നാലെയായിരുന്നു നടപടി. സിജെപിയുടെ അക്കൗണ്ട് തടഞ്ഞുവയ്ക്കാന്‍ സമൂഹമാധ്യമമായ എക്‌സിനോട് വിവരസാങ്കേതിക മന്ത്രാലയം ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്നാണ് കോക്രോച്ച് ഈസ് ബാക്ക് എന്ന പുതിയ അക്കൗണ്ടുമായി സംഘം വീണ്ടും എത്തിയത്.

മയക്കുമരുന്ന് വിപണനവും ലഹരി മാഫിയയും തടയുന്നതിനായി ‘ഓപ്പറേഷന്‍ തുഫാന്‍’

മയക്കുമരുന്ന് വിപണനവും ലഹരി മാഫിയയും തടയുന്നതിനായി ‘ഓപ്പറേഷന്‍ തുഫാന്‍’

സംസ്ഥാനത്ത് വര്‍ദ്ധിച്ചുവരുന്ന മയക്കുമരുന്ന് വിപണനവും ലഹരി മാഫിയയും തടയുന്നതിനായി ‘ഓപ്പറേഷന്‍ തുഫാന്‍’ എന്ന പേരില്‍ പുതിയ പദ്ധതി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

സ്‌കൂളുകള്‍ തുറക്കുന്നതിന് മുന്‍പ് തന്നെ ലഹരി വിരുദ്ധ പരിശോധനകള്‍ ശക്തമാക്കുമെന്നും മയക്കുമരുന്നിന്റെ ഉറവിടം കണ്ടെത്താനാണ് പ്രാഥമിക ലക്ഷ്യമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കേരളത്തിന് പുറത്തുനിന്നുള്ള ലഹരി കടത്ത് തടയാന്‍ സംസ്ഥാന പൊലീസ് മേധാവി മറ്റ് സംസ്ഥാനങ്ങളിലെ ഡിജിപിമാരുമായി സംസാരിക്കും. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ അതിക്രമം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. നിയമം കൈയിലെടുക്കുന്നവരെ വെറുതെ വിടില്ലെന്നും അദ്ദേഹം പറഞ്ഞു.

ജനമൈത്രി പൊലീസിനും സ്റ്റുഡന്റ്സ് പൊലീസിനും കൂടുതല്‍ പ്രാധാന്യം നല്‍കും. ട്രാഫിക് അപകടങ്ങള്‍ കുറയ്ക്കാന്‍ പുതിയ സാങ്കേതിക സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തും. മാറുന്ന സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് പൊലീസ് ട്രെയിനിങ് സിലബസ് പരിഷ്‌കരിക്കും. സൈബര്‍ കുറ്റകൃത്യങ്ങള്‍ നേരിടുന്നതിലെ സാങ്കേതിക പരിമിതികള്‍ പരിഹരിച്ച് പുതിയ പ്രത്യേക സൗകര്യങ്ങള്‍ കൊണ്ടുവരും.

മുന്‍ മുഖ്യമന്ത്രിയുടെ നവകേരള യാത്രയ്ക്കിടെ പ്രതിഷേധക്കാര്‍ക്ക് മര്‍ദനമേറ്റ സംഭവം നിര്‍ഭാഗ്യകരമാണെന്നും കേസില്‍ എഡിജിപിക്കെതിരെയുള്ള ആരോപണങ്ങള്‍ ഉള്‍പ്പെടെ പ്രത്യേക അന്വേഷണ സംഘം (SIT) അന്വേഷിക്കുകയാണെന്നും റിപ്പോര്‍ട്ട് വന്നാലുടന്‍ കര്‍ശന നടപടിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

അതേസമയം കാഫിര്‍ സ്‌ക്രീന്‍ഷോട്ട് വിഷയത്തില്‍ പാറക്കല്‍ അബ്ദുള്ള എംഎല്‍എയുടെ നിവേദനം ലഭിച്ചിട്ടുണ്ടെന്നും SIT അന്വേഷണം പരിശോധിച്ചുവരികയാണെന്നും മന്ത്രി വ്യക്തമാക്കി. സ്റ്റേഷനുകളുടെ ചുമതല എസ്.ഐമാര്‍ക്ക് നല്‍കുന്നതിനെക്കുറിച്ച് പഠിക്കാന്‍ പൊലീസ് ആസ്ഥാനത്തെ എഡിജിപിയെ ചുമതലപ്പെടുത്തി.