ദേവ് റെസിഡൻസി ഉടമയും ഭാര്യയും തൂങ്ങിമരിച്ച നിലയിൽ

ദേവ് റെസിഡൻസി ഉടമയും ഭാര്യയും തൂങ്ങിമരിച്ച നിലയിൽ

ആറ്റിങ്ങൽ : ആറ്റിങ്ങൽ മൂന്നുമുക്കിൽ പ്രവർത്തിക്കുന്ന ദേവ് റെസിഡൻസി ഉടമ കടയ്ക്കൽ അഞ്ചുമുക്ക് ഉഷസിൽ സുഗതനെയും ഭാര്യ ലതയെയും വീടിനുളളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.

ഇന്ന് വിദേശത്തേക്ക് പോകാനിരിക്കെയാണ് ഇരുവരുടെയും മരണം. വീടിനുള്ളിലെ കിടപ്പുമുറിയിൽ ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. രണ്ടുപേരും വർഷങ്ങളായി വിദേശത്ത് താമസിക്കുന്നവരാണ്. അവിടെയാണ് ജോലി ചെയ്യുന്നതും. ഇത്തവണ നാട്ടിൽ വന്ന് തിരിച്ചുപോകാനിരിക്കെയാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല. പൊലീസ് സംഭവസ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചുവരികയാണ്.

സിജെപി സ്ഥാപകന്‍ അഭിജീത് ദീപ്‌കെയുടെ ഇന്‍സ്റ്റഗ്രാം ഹാക്ക് ചെയ്തു

സിജെപി സ്ഥാപകന്‍ അഭിജീത് ദീപ്‌കെയുടെ ഇന്‍സ്റ്റഗ്രാം ഹാക്ക് ചെയ്തു

ന്യൂഡല്‍ഹി: കോക്രോച്ച് ജനത പാര്‍ട്ടി (സിജെപി) സ്ഥാപകന്‍ അഭിജീത് ദിപ്‌കെയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്തു. നിരവധി തവണ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് വീണ്ടെടുക്കാന്‍ ശ്രമിച്ചെങ്കിലും അതിന് കഴിഞ്ഞില്ലെന്ന് അഭിജീത്ത് പറഞ്ഞു. ഇതിന്റെ സ്‌ക്രീന്‍ഷോട്ടുകളും അഭിജീത്ത് പങ്കുവച്ചിട്ടുണ്ട്. റിക്കവര്‍ ഇറ്റ് നൗ എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുമ്പോഴെല്ലാം നിങ്ങളുടെ സുരക്ഷയ്ക്കായി ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ലോക്ക് ചെയ്തിരിക്കുന്നു എന്ന സന്ദേശമാണ് ലഭിക്കുന്നത്.

അക്കൗണ്ട് വീണ്ടെടുക്കാന്‍ ഐഡന്റിറ്റി വെരിഫൈ ചെയ്യുകയും പുതിയ പാസ്വേഡ് നല്‍കുകയും ചെയ്യേണ്ടതുണ്ടെന്നാണ് ഇന്‍സ്റ്റഗ്രാം പറയുന്നതെന്നും എക്‌സില്‍ അഭിജിത്ത് കുറിച്ചു. ഇതിന്റെ സ്‌ക്രീന്‍ഷോട്ടുകള്‍ ഉള്‍പ്പെടെയാണ് വിവരം പങ്കുവെച്ചിരിക്കുന്നത്.കേന്ദ്രസര്‍ക്കാര്‍ കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ (സിജെപി) എക്‌സ് അക്കൗണ്ടിന് നേരത്തേ വിലക്കേര്‍പ്പെടുത്തിയിരുന്നു. രാജ്യസുരക്ഷയ്ക്ക് ഭീഷണിയെന്നു ചൂണ്ടിക്കാട്ടി ഐബി കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്‍കിയതിനു പിന്നാലെയായിരുന്നു നടപടി. സിജെപിയുടെ അക്കൗണ്ട് തടഞ്ഞുവയ്ക്കാന്‍ സമൂഹമാധ്യമമായ എക്‌സിനോട് വിവരസാങ്കേതിക മന്ത്രാലയം ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്നാണ് കോക്രോച്ച് ഈസ് ബാക്ക് എന്ന പുതിയ അക്കൗണ്ടുമായി സംഘം വീണ്ടും എത്തിയത്.

മയക്കുമരുന്ന് വിപണനവും ലഹരി മാഫിയയും തടയുന്നതിനായി ‘ഓപ്പറേഷന്‍ തുഫാന്‍’

മയക്കുമരുന്ന് വിപണനവും ലഹരി മാഫിയയും തടയുന്നതിനായി ‘ഓപ്പറേഷന്‍ തുഫാന്‍’

സംസ്ഥാനത്ത് വര്‍ദ്ധിച്ചുവരുന്ന മയക്കുമരുന്ന് വിപണനവും ലഹരി മാഫിയയും തടയുന്നതിനായി ‘ഓപ്പറേഷന്‍ തുഫാന്‍’ എന്ന പേരില്‍ പുതിയ പദ്ധതി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

സ്‌കൂളുകള്‍ തുറക്കുന്നതിന് മുന്‍പ് തന്നെ ലഹരി വിരുദ്ധ പരിശോധനകള്‍ ശക്തമാക്കുമെന്നും മയക്കുമരുന്നിന്റെ ഉറവിടം കണ്ടെത്താനാണ് പ്രാഥമിക ലക്ഷ്യമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കേരളത്തിന് പുറത്തുനിന്നുള്ള ലഹരി കടത്ത് തടയാന്‍ സംസ്ഥാന പൊലീസ് മേധാവി മറ്റ് സംസ്ഥാനങ്ങളിലെ ഡിജിപിമാരുമായി സംസാരിക്കും. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ അതിക്രമം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. നിയമം കൈയിലെടുക്കുന്നവരെ വെറുതെ വിടില്ലെന്നും അദ്ദേഹം പറഞ്ഞു.

ജനമൈത്രി പൊലീസിനും സ്റ്റുഡന്റ്സ് പൊലീസിനും കൂടുതല്‍ പ്രാധാന്യം നല്‍കും. ട്രാഫിക് അപകടങ്ങള്‍ കുറയ്ക്കാന്‍ പുതിയ സാങ്കേതിക സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തും. മാറുന്ന സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് പൊലീസ് ട്രെയിനിങ് സിലബസ് പരിഷ്‌കരിക്കും. സൈബര്‍ കുറ്റകൃത്യങ്ങള്‍ നേരിടുന്നതിലെ സാങ്കേതിക പരിമിതികള്‍ പരിഹരിച്ച് പുതിയ പ്രത്യേക സൗകര്യങ്ങള്‍ കൊണ്ടുവരും.

മുന്‍ മുഖ്യമന്ത്രിയുടെ നവകേരള യാത്രയ്ക്കിടെ പ്രതിഷേധക്കാര്‍ക്ക് മര്‍ദനമേറ്റ സംഭവം നിര്‍ഭാഗ്യകരമാണെന്നും കേസില്‍ എഡിജിപിക്കെതിരെയുള്ള ആരോപണങ്ങള്‍ ഉള്‍പ്പെടെ പ്രത്യേക അന്വേഷണ സംഘം (SIT) അന്വേഷിക്കുകയാണെന്നും റിപ്പോര്‍ട്ട് വന്നാലുടന്‍ കര്‍ശന നടപടിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

അതേസമയം കാഫിര്‍ സ്‌ക്രീന്‍ഷോട്ട് വിഷയത്തില്‍ പാറക്കല്‍ അബ്ദുള്ള എംഎല്‍എയുടെ നിവേദനം ലഭിച്ചിട്ടുണ്ടെന്നും SIT അന്വേഷണം പരിശോധിച്ചുവരികയാണെന്നും മന്ത്രി വ്യക്തമാക്കി. സ്റ്റേഷനുകളുടെ ചുമതല എസ്.ഐമാര്‍ക്ക് നല്‍കുന്നതിനെക്കുറിച്ച് പഠിക്കാന്‍ പൊലീസ് ആസ്ഥാനത്തെ എഡിജിപിയെ ചുമതലപ്പെടുത്തി.

‘എന്നെ ജിഹാദി എന്ന് വിളിച്ചു, മതതീവ്രവാദിയാക്കി, അവിഹിതമുണ്ടെന്ന് പറഞ്ഞു പരത്തി’; ടിനി ടോമിനെതിരെ അൻ‍സിബ

‘എന്നെ ജിഹാദി എന്ന് വിളിച്ചു, മതതീവ്രവാദിയാക്കി, അവിഹിതമുണ്ടെന്ന് പറഞ്ഞു പരത്തി’; ടിനി ടോമിനെതിരെ അൻ‍സിബ

കൊച്ചി: അമ്മയില്‍ നിന്ന് രാജി വെക്കാനുള്ള കാരണം നടന്‍ ടിനി ടോമാണെന്ന് തുറന്നുപറഞ്ഞ് നടി അന്‍സിബ ഹസൻ. അഭിപ്രായവ്യത്യാസങ്ങൾ മാത്രമല്ല തനിക്ക് എല്ലാവരുമായി അവിഹിതമുണ്ടെന്ന് ടിനി പറഞ്ഞു പരത്തിയെന്നും അൻസിബ വ്യക്തമാക്കി. ജിഹാദി എന്ന് വിളിച്ചു അധിക്ഷേപിച്ചു. തന്റെ പേര് അൻസിബ ഹസ്സൻ എന്നായതു കൊണ്ടല്ലേ ഇങ്ങനെ മോശമായി ചിത്രീകരിക്കുന്നത് എന്നും അൻസിബ ചോദിച്ചു.

അമ്മയുടെ ജോയ്ന്റ് സെക്രട്ടറിയായത് മുതൽ പല കാര്യങ്ങളിലും അഭിപ്രായ വ്യത്യാസങ്ങള്‍ പറയുമ്പോൾ അതിനെ വ്യക്തിപരമായി എടുത്ത്, തനിക്കെതിരെ വ്യാജമായ ആരോപണം ഉന്നയിക്കുകയാണ് ടിനി ടോമെന്ന് താരം പറയുന്നു.

“ടിനി ടോം എന്നെപ്പറ്റി മോശമായ അവിഹിത കഥകള്‍ പ്രചരിപ്പിക്കുകയാണ്. ഇതൊന്നും എന്നോടല്ല പറയുന്നത്, മറ്റ് പലരോടും പറഞ്ഞ്, അവർ വഴി എന്റെ ചെവിയിലെത്തുന്നതാണ്. ഒരു പെണ്ണിനെ മോശക്കാരിയാക്കാനുള്ള ഏറ്റവും നല്ല മാര്‍ഗമാണല്ലോ അവിഹിത കഥകൾ.

അതാകുമ്പോൾ ഒരു പെണ്ണിനെ എളുപ്പം തകര്‍ക്കാം. ഇതിനേക്കാൾ എന്നെ വേദനിപ്പിച്ചത് ‍ഞാൻ പലരെയും മതം മാറ്റി ഇസ്ലാമാക്കാൻ നോക്കുന്നുവെന്ന ടിനി ടോമിന്റെ വാക്കുകളാണ്. ഞാന്‍ ടിനി ടോമിന്റെ ഡ്രൈവറെ ഇസ്ലാമിലേക്ക് പരിവര്‍ത്തനം ചെയ്യാന്‍ ശ്രമിച്ചെന്നാണ് പറഞ്ഞ് നടക്കുന്നത്. എന്നെ മതതീവ്രവാദിയാക്കി, ജിഹാദി എന്ന് വിളിച്ചു. ഇങ്ങനെ പറഞ്ഞു നടക്കുന്ന ഒരാളുടെ കൂടെയിരുന്ന് എങ്ങനെയാണ് വർക്ക് ചെയ്യുക.

അറപ്പ് തോന്നൂല്ലേ. നീന കുറുപ്പാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞു നടക്കുന്നുവെന്ന് എന്നോട് പറഞ്ഞത്. എന്റെ പേര് അൻസിബ ഹസൻ എന്ന് ആയത് കൊണ്ട് മാത്രമല്ലേ ഇസ്ലാമിലേക്ക് പരിവര്‍ത്തനം ചെയ്യാൻ നോക്കി എന്നൊക്കെ പറയുന്നത്. പല വിഷയങ്ങളിലും എനിക്ക് എതിരഭിപ്രായങ്ങളും മറ്റും ഉണ്ടാകും. അതുകൊണ്ടാണോ ഇങ്ങനെയൊക്കെ പറഞ്ഞ് പരത്തുന്നത്.

ടിനി ടോം വൃത്തികെട്ട രീതിയിൽ നീന കുറിപ്പിനെ തെറി വിളിച്ചിട്ടുണ്ട്. നീന കുറിപ്പിനെ അടിക്കാനായി ടിനി ടോം കൈ ഓങ്ങിയിട്ടുണ്ടെന്നും അറിഞ്ഞു. ഇതൊക്കെ പുറത്ത് പറഞ്ഞാൽ സംഘടനക്ക് ചീത്തപ്പേര് വരുമോ, എന്റെ കരിയറിനെ ബാധിക്കുമോ എന്നൊക്കെ എനിക്ക് പേടിയുണ്ടായിരുന്നു.

വ്യക്തിഹത്യയുടെ പരിധിയെല്ലാം കഴിഞ്ഞു. ടിനി ടോമാണ് രാജി വെക്കാനുള്ള കാരണമെന്ന് അമ്മയിലെ മുതിർന്ന അം​ഗങ്ങൾക്കെല്ലാം വോയ്സ് മെസേജ് അയച്ചിരുന്നു”. – അന്‍സിബ ഹസൻ വ്യക്തമാക്കി.

സ്വയംഭൂവായി ശിവന്‍, പെയ്തിറങ്ങുന്ന മഴത്തുള്ളികള്‍ പോലെ ഒരായിരം കഥകള്‍; കൊട്ടിയൂര്‍ ഉത്സവത്തിന് വ്യാഴാഴ്ച തുടക്കം, അറിയേണ്ടതെല്ലാം

സ്വയംഭൂവായി ശിവന്‍, പെയ്തിറങ്ങുന്ന മഴത്തുള്ളികള്‍ പോലെ ഒരായിരം കഥകള്‍; കൊട്ടിയൂര്‍ ഉത്സവത്തിന് വ്യാഴാഴ്ച തുടക്കം, അറിയേണ്ടതെല്ലാം

ഇത്തവണത്തെ കൊട്ടിയൂര്‍ വൈശാഖോത്സവം ഈ മാസം 28ഓടെ ആരംഭിക്കും. 28ന് നടക്കുന്ന നെയ്യാട്ടത്തോടെയാണ് വൈശാഖോത്സവം ആരംഭിക്കുന്നത്.

ദക്ഷയാഗം നടന്ന സ്ഥലമെന്ന് വിശ്വസിക്കുന്ന കൊട്ടിയൂരിലെ ഉത്സവം പോലെ കേരളത്തില്‍ എവിടെയും ഉണ്ടാകില്ല. കണ്ണൂര്‍ ജില്ലയിലെ മലയോര ഗ്രാമമാണ് കൊട്ടിയൂര്‍. വയനാടന്‍ മലനിരകളുടെ താഴ് വാരത്താണ് ഇത് സ്ഥിതി ചെയ്യുന്നത്.

എല്ലായിടത്തും ഉത്സവം കൊടിയിറങ്ങുമ്പോഴാണ് കൊടിയേറ്റം പോലുമില്ലാതെ കൊട്ടിയൂരില്‍ ഉത്സവം തുടങ്ങുന്നത്. വ്യത്യസ്തമായ നിരവധി ചടങ്ങുകളും പൂജകളും നടക്കുന്ന ഉത്സവകാലമാണിത്. യാഗം നടന്ന സ്ഥലമായതുകൊണ്ടാകാം പൂജകള്‍ക്ക് ഇവിടെ ഇത്രമാത്രം പ്രസക്തി. ഒരു പടക്കം പോലും ഇവിടെ പൊട്ടിക്കില്ല. ചില ദിവസങ്ങളില്‍ മാത്രമാണ് ഒന്നോ രണ്ടോ ആനകളെ എഴുന്നള്ളിക്കുന്നത്. ചില പ്രത്യേക ദിവസം കഴിഞ്ഞാല്‍ സ്ത്രീകള്‍ക്കും ഇവിടേക്ക് പ്രവേശനമില്ല.

ബാവലിപ്പുഴയില്‍ കുളിച്ച് ഈറനോടെയാണ് വിശ്വാസികള്‍ ക്ഷേത്രത്തിലേക്ക് പ്രവേശിക്കുന്നത്. വൈശാഖ മഹോത്സവം നടക്കുന്ന 28 ദിവസം മാത്രമാണ് ഈ ക്ഷേത്രത്തില്‍ പൂജയും പ്രവേശനവും. ബ്രാഹ്മണര്‍ക്കും ആദിവാസികള്‍ക്കുമെല്ലാം ഈ ക്ഷേത്രത്തില്‍ ചില അവകാശങ്ങളുണ്ട്. 64 കുടുംബങ്ങളാണ് ഓരോ ചടങ്ങിന്റെയും അവകാശികള്‍. ഇവര്‍ ഓരോ കയ്യാലകളിലായി (ഓല മേഞ്ഞ ചെറിയ കുടിലുകള്‍) ക്ഷേത്രത്തിന് ചുറ്റും താമസിക്കും. കുടുംബത്തിലെ പ്രധാനപ്പെട്ട ഒരാള്‍ 28 ദിവസവും ഈ കയ്യാലയിലാണ് താമസിക്കുന്നത്. കുടുംബത്തില്‍ മരണം സംഭവിച്ചാല്‍ പോലും ക്ഷേത്ര പരിസരത്തു നിന്നും പുറത്തുപോകില്ല.

സതീ ദേവി ആത്മാഹുതി ചെയ്ത സ്ഥലത്ത് ശിവന്‍ സ്വയംഭൂവായെന്നാണ് വിശ്വാസം. എന്നാണ് ഈ ക്ഷേത്രം ഉണ്ടായതെന്ന് ആര്‍ക്കും വലിയ നിശ്ചയമില്ല. പെയ്തിറങ്ങുന്ന മഴത്തുള്ളികള്‍ പോലെ ഒരായിരം കഥളുടെ കേന്ദ്രമാണ് കൊട്ടിയൂര്‍. ആഘോഷങ്ങള്‍ക്കപ്പുറം പ്രാര്‍ഥനയുടെയും പൂജയുടേയും ഉത്സവമാണ് കൊട്ടിയൂരിലേത്.

പ്രധാന വിശേഷ ദിവസങ്ങള്‍: 28ന് നെയ്യാട്ടം, ജൂണ്‍ 5 തിരുവോണം ആരാധാന, ഏഴിന് ഇളനീര്‍ വെപ്പ്, എട്ടിന് ഇളനീരാട്ടം, അഷ്ടമി ആരാധന. ജൂണ്‍ 10ന് രേവതി ആരാധന, 14ന് രോഹിണി ആരാധന.

ജൂണ്‍ 16ന് തിരുവാതിര ചതുശ്ശതം, 17ന് പുണര്‍തം ചതുശ്ശതം, 19ന് ആയില്യം ചതുശ്ശതം. 20ന് മകം കലംവരവ്, 23ന് അത്തം ചതുശ്ശതം, വാളാട്ടം, കലശപൂജ.

24ന് തൃക്കലശാട്ട്. ഈ മാസം 30 മുതല്‍ ജൂണ്‍ 20ന് ഉച്ചശീവേലി വരെയാണ് സ്ത്രീകള്‍ക്കു അക്കരെ കൊട്ടിയൂരില്‍ പ്രവേശനം.