സംസ്ഥാനത്ത് ഇന്ന് മുതല്‍ ഓണ്‍ലൈന്‍ ടാക്‌സി, കാര്‍ ഡ്രൈവര്‍മാര്‍ അനിശ്ചിതകാല സമരത്തിന്

സംസ്ഥാനത്ത് ഇന്ന് മുതല്‍ ഓണ്‍ലൈന്‍ ടാക്‌സി, കാര്‍ ഡ്രൈവര്‍മാര്‍ അനിശ്ചിതകാല സമരത്തിന്

നിരക്ക് വർധിപ്പിക്കണമെന്നും ബൈക്ക് ടാക്സിക്ക് അനുമതി നല്‍കുന്നത് അവസാനിപ്പിക്കണമെന്നും ഉള്‍പ്പെടെ 11 ആവശ്യങ്ങള്‍ ഉന്നയിച്ച്‌ സംസ്ഥാനത്തെ ഓണ്‍ലൈൻ ടാക്സി, കാർ ഡ്രൈവർമാർ ഇന്ന് മുതല്‍ അനിശ്ചിതകാല സമരത്തില്‍.പണിമുടക്കിന്റെ ഭാഗമായി ഊബര്‍, ഓല, റാപ്പിഡോ, കേരള സവാരി കമ്പനികളുമായി സഹകരിച്ച്‌ പ്രവര്‍ത്തിക്കുന്ന ടാക്സികള്‍ ഓഫ്ലൈന്‍ ആകുമെന്നാണ് പ്രഖ്യാപനം.

ന്യായമായ നിരക്ക് പരിഷ്‌കരണം, ബൈക്ക് ടാക്സി സേവനം അവസാനിപ്പിക്കല്‍ എന്നിവയാണ് പ്രധാന ആവശ്യങ്ങള്‍. മുൻപ് പ്രതിഷേധത്തെ തുടർന്ന് വര്‍ധിപ്പിച്ച തുക പിന്നീട് കമ്പനികള്‍ പിൻവലിച്ചതാണ് സമരത്തിലേക്ക് നയിച്ചതെന്ന് ഡ്രൈവർമാർ ആരോപിക്കുന്നു. രേഖാമൂലമുള്ള ഉറപ്പാണ് തങ്ങള്‍ ആവശ്യപ്പെടുന്നതെന്നും അവർ വ്യക്തമാക്കി.

സമരത്തെ തുടർന്ന് ഓണ്‍ലൈൻ ക്യാബ് സേവനങ്ങളെ ആശ്രയിക്കുന്ന യാത്രക്കാർക്ക് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ യാത്രാ ബുദ്ധിമുട്ട് നേരിടാൻ സാധ്യതയുണ്ട്.

കിളിമാനൂർ പാപ്പാലയിൽ MC റോഡിൽ നിർത്തിയിട്ട ലോറിക്ക് പിന്നിൽ ടെമ്പോ ട്രാവലർ ഇടിച്ച് അപകടം; തൃശൂർ സ്വദേശിയ്ക്ക് ദാരുണാന്ത്യം

കിളിമാനൂർ പാപ്പാലയിൽ MC റോഡിൽ നിർത്തിയിട്ട ലോറിക്ക് പിന്നിൽ ടെമ്പോ ട്രാവലർ ഇടിച്ച് അപകടം; തൃശൂർ സ്വദേശിയ്ക്ക് ദാരുണാന്ത്യം

ലോറിക്ക് പിന്നിൽ ടെമ്പോ ട്രാവലർ ഇടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. തൃശൂർ സ്വദേശിയായ യാത്രക്കാരനാണ് മരിച്ചത്. കിളിമാനൂർ പാപ്പാലയിൽ MC റോഡിൽ നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ സാധനങ്ങൾ കൊണ്ട് വന്ന ടെംമ്പോ ട്രാവലർ ഇടിച്ചാണ് അപകടം സംഭവിച്ചത്. ടെംമ്പോ ട്രാവൽ യാത്രക്കാരനായ ആളാണ് മരിച്ചത്. അപകടത്തിൽ രണ്ടു പേർക്ക് പരുക്കേറ്റു.

നിലമേൽ ഭാഗത്തു നിന്ന് തിരുവനന്തപുരം ഭാഗത്തേയ്ക്ക് വരികയായിരുന്നു ടെമ്പോ ട്രാവലർ. തിരുവനന്തപുരം ഭാഗത്തേയ്ക്ക് പോകുന്ന ലോറി റോഡ് സൈഡിൽ നിർത്തിയിട്ടിരിക്കുകയായിരുന്നു. ഈ സമയം ലോറിയുടെ പുറകിൽ ടെമ്പോ ട്രാവലർ ഇടിക്കുകയായിരുന്നു. ടെംമ്പോ ടാവലറിൽ ഡ്രൈവർ ഉൾപ്പെടെ മൂന്നു പേർ പേരാണ് യാത്ര ചെയ്തിരുന്നത്.

വെഞ്ഞാറമൂട് ഫയർ ഫോഴ്സും പോലീസും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. പരുക്കേറ്റവരെ ആംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റി. ലോറി നിർത്തിയിട്ട ശേഷം ഡ്രൈവർ ചായ കുടിയ്ക്കാൻ പോയ നേരത്താണ് അപകടം ഉണ്ടായത്. കിളിമാനൂർ പൊലീസ് കേസ് എടുത്തു.

1000 കോടിയുടെ 12 കോടി മയക്കുമരുന്ന് ​ഗുളികകൾ പിടിച്ചെടുത്തു; പിന്നിൽ മലയാളികളും; 2 പേർ കൊച്ചിയിൽ അറസ്റ്റിൽ

1000 കോടിയുടെ 12 കോടി മയക്കുമരുന്ന് ​ഗുളികകൾ പിടിച്ചെടുത്തു; പിന്നിൽ മലയാളികളും; 2 പേർ കൊച്ചിയിൽ അറസ്റ്റിൽ

കൊച്ചി: വിദേശത്തേക്ക് കടത്താൻ ശ്രമിച്ച 1000 കോടിയലധികം രൂപ വില വരുന്ന 12 കോടി മയക്കുമരുന്ന് ​ഗുളികകൾ (ട്രാമഡോൾ) ഡൽഹിയിൽ പിടികൂടി. സംഭവത്തിൽ മലയാളി സൂത്രധാരൻമാർ ഉൾപ്പെടെ 3 പേർ അറസ്റ്റിലായി. രാജ്യത്ത് മയക്കുമരുന്ന് ഗുളികകൾ പിടികൂടുന്ന ചരിത്രത്തിലെ ഏറ്റവും വലിയ വേട്ടയാണിത്. തിരുവനന്തപുരം സ്വദേശി ഉമേഷ് കുമാർ, മലപ്പുറം സ്വദേശി ഫിർദോസ് എന്നിവരെ കൊച്ചി ഇടപ്പള്ളിയിൽ നിന്നു സെൻട്രൽ ബ്യൂറോ ഓഫ് നർകോട്ടിക്സ് (സിബിഎൻ) പിടികൂടി. കേസിൽ ഉൾപ്പെട്ട ബംഗളൂരു ആസ്ഥാനമായുള്ള കമ്പനിയുടെ ഡയറക്ടറെ ബംഗളൂരുവിൽ നിന്നു മുൻപ് അറസ്റ്റ് ചെയ്തിരുന്നു.

ഡോക്ടർമാരുടെ നിർദേശപ്രകാരം മാത്രം നൽകുന്ന ശക്തമായ വേദനസംഹാരിയാണ് ട്രാമഡോൾ. ഡൽഹിയിലെ ഒരു വെയർഹൗസിൽ സൂക്ഷിച്ചിരുന്ന 30,000 കിലോ തൂക്കം വരുന്ന ട്രാമഡോളാണ് സിബിഎൻ സംഘം പിടിച്ചെടുത്തത്. സംഘർഷ മേഖലകളിൽ ലഹരി മരുന്നായാണ് ഇവ ഉപയോഗിക്കുന്നത്. പിടിയിലായ മൂന്ന് പ്രതികൾക്കെതിരേയും 1985ലെ എൻഡിപിഎസ് ആക്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

കേന്ദ്ര ധനമന്ത്രാലയത്തിലെ റവന്യൂ വകുപ്പിന് കീഴിലുള്ള ഏജൻസിയായ സെൻട്രൽ ബ്യൂറോ ഓഫ് നർകോട്ടിക്സ് നടത്തിവരുന്ന ‘ഓപ്പറേഷൻ വജ്ര’ ദൗത്യത്തിന്റെ ഭാഗമായാണ് വൻ ലഹരിവേട്ട നടന്നത്. ജൂലൈ 10നും 20നും ഇടയിൽ ഗ്വാളിയോറിലെ സിബിഎൻ പ്രിവന്റീവ് സംഘം ബംഗളൂരു, ഡൽഹി, കൊച്ചി എന്നിവിടങ്ങളിലെ ഡിആർഐ കേന്ദ്രങ്ങളുടെ സഹകരണത്തോടെ നടത്തിയ തിരച്ചിലിലാണ് പ്രതികൾ കുടുങ്ങിയത്.

ആഫ്രിക്കൻ രാജ്യമായ ​ഗ്വിനിയ- ബിസാവുവിലേക്ക് കയറ്റി അയക്കാൻ എന്ന വ്യാജേന രേഖകൾ ഉണ്ടാക്കി ലഹരി ശേഖരം ലിബിയയിലേക്ക് വഴിതിരിച്ചുവിടാനായിരുന്നു പ്രതികളുടെ പദ്ധതി. അന്താരാഷ്ട്ര നർകോട്ടിക്സ് കൺട്രോൾ ബോർഡുമായും ​ഗ്വിനിയ- ബിസാവുവിലെ അധികാരികളുമായും ഏകോപിപ്പിച്ച് സിബിഎൻ നടത്തിയ അന്വേഷണത്തിലാണ് ലക്ഷ്യസ്ഥാനം വ്യാജമാണെന്ന് തെളിഞ്ഞത്.

തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിലാണ് ഗൂഢാലോചനയ്ക്ക് പിന്നിൽ പ്രവർത്തിച്ച മലയാളികളെക്കുറിച്ച് സൂചന ലഭിച്ചത്. കേസിൽ കൂടുതൽ അന്താരാഷ്ട്ര ബന്ധങ്ങൾ ഉണ്ടോയെന്ന് കണ്ടെത്താൻ അന്വേഷണം പുരോഗമിക്കുകയാണ്

ദേശാഭിമാനിയിലെ ‘കള്ളൻ വിജയൻ’ വിവാ​​​ദം; മാറ്റിവച്ച ലേഖനം ഫെയ്സ്ബുക്കിൽ

ദേശാഭിമാനിയിലെ ‘കള്ളൻ വിജയൻ’ വിവാ​​​ദം; മാറ്റിവച്ച ലേഖനം ഫെയ്സ്ബുക്കിൽ

​തിരുവനന്തപുരം: ദേശാഭിമാനി വാരാന്തപ്പതിപ്പിലെ ലേഖന തലക്കെട്ടുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് പിന്നാലെ പത്രത്തിൽ പ്രസിദ്ധീകരിക്കാതെ മാറ്റിവെച്ച ഫീച്ചർ ലേഖനം സാമൂഹ മാധ്യമത്തിൽ പങ്കിട്ട് മാധ്യമപ്രവർത്തകൻ ടിസി രാജേഷ്. തലക്കെട്ടിൽ വന്ന ജാഗ്രതക്കുറവിന്റെ പൂർണ ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ടാണ് ടിസി രാജേഷ് ലേഖനം ഫെയ്‌സ്ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.

തിരുവനന്തപുരം പുല്ലാംപാറയിലെ നാടക ഗ്രാമത്തെക്കുറിച്ചും അവിടുത്തെ പ്രശസ്ത നാടക കലാകാരനായ വിജയനെക്കുറിച്ചുമുള്ളതായിരുന്നു രാജേഷ് തയ്യാറാക്കിയ ലേഖനം. നാടകവേദിയിലെ ‘കള്ളൻ’ എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ വിജയന് ‘കള്ളൻ വിജയൻ, ധന്യ നാടകഗ്രാമം, മുത്തിപ്പാറ പി.ഒ’ എന്ന മേൽവിലാസത്തിൽ അയക്കുന്ന കത്തുകൾ പോലും കൃത്യമായി ലഭിക്കാറുണ്ടെന്ന പശ്ചാത്തലത്തിലായിരുന്നു ലേഖനത്തിന് ഈ തലക്കെട്ട് നൽകിയത്.

​​വിഎസ് അച്യുതാനന്ദന്റെ ഒന്നാം ചരമ വാർഷികത്തോട് അനുബന്ധിച്ച് പ്രത്യേക ഓർമക്കുറിപ്പുകളോടെ അച്ചടിച്ച ജൂലൈ 19ലെ ദേശാഭിമാനി വാരാന്തപ്പതിപ്പാണ് അവസാന നിമിഷം വിതരണം ചെയ്യാതെ തടഞ്ഞുവെച്ചത്. ഒന്നാം പേജിൽ വിഎസ് അനുസ്മരണവും പിൻപേജിൽ വലിയ അക്ഷരത്തിൽ ‘കള്ളൻ വിജയൻ’ എന്ന തലക്കെട്ടും വരുന്നത് രാഷ്ട്രീയ എതിരാളികൾ ദുർവ്യാഖ്യാനം ചെയ്യാൻ ഇടയാക്കുമെന്ന എഡിറ്റോറിയൽ ബോർഡിന്റെ ആശങ്കയാണ് നടപടിക്ക് പിന്നിൽ.​ 20ന് പതിപ്പ് പ്രസിദ്ധീകരിച്ചെങ്കിലും പത്രത്തിൽ നിന്ന് ലേഖനം പൂർണമായി ഒഴിവാക്കപ്പെട്ടു.

സംഭവത്തിൽ ലേഖകൻ തന്നെ വിശദീകരണവുമായി രംഗത്തെത്തിയിരുന്നു. തലക്കെട്ടിൽ വന്ന അപാകതയിൽ മാധ്യമ പ്രവർത്തകൻ എന്ന നിലയിൽ തനിക്ക് ജാഗ്രതക്കുറവ് ഉണ്ടായെന്ന് അദ്ദേഹം ഫെയ്‌സ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി. പിന്നാലെയാണ് പത്രത്തിലൂടെ വായനക്കാരിലേക്ക് എത്താതെപോയ നാടകകലാകാരനായ വിജയന്റെ ജീവിതവും നാടകഗ്രാമത്തിന്റെ വിശേഷങ്ങളും ടി സി രാജേഷ് സമൂഹ മാധ്യമങ്ങളിലൂടെ വായനക്കാർക്കായി പങ്കിട്ടത്.

‘കണ്ണേ കരളേ വിഎസ്സേ…’ മായാതെ മറയാതെ ആ വിപ്ലവ സൂര്യന്‍; ഓര്‍മകള്‍ക്ക് ഒരാണ്ട്

‘കണ്ണേ കരളേ വിഎസ്സേ…’ മായാതെ മറയാതെ ആ വിപ്ലവ സൂര്യന്‍; ഓര്‍മകള്‍ക്ക് ഒരാണ്ട്

കൊച്ചി: കേരളത്തിലെ വിപ്ലവപ്രസ്ഥാനത്തിന്റേയും പുരോഗമനോന്മുഖ മുന്നേറ്റങ്ങളുടേയും ചരിത്രത്തില്‍ തന്റേതായ മുദ്ര പതിപ്പിച്ച വി എസ് അച്യുതാനന്ദന്‍ വിട പറഞ്ഞിട്ട് ഇന്ന് ഒരു വര്‍ഷം. ആയിരക്കണക്കിന് സമരപോരാളികളെ വാര്‍ത്തെടുത്ത രാഷ്ട്രീയ ഇച്ഛാശക്തിയുടെ പേരായിരുന്നു വി എസ് എന്ന രണ്ടക്ഷരം. വി എസ് മലയാളിയുടെ മനസില്‍ നേടിയ സ്ഥാനം സമാനതകളില്ലാത്തതാണ്. നൈരന്തര്യപോരാട്ടത്തിന്റെ ആള്‍രൂപമായിരുന്നു വേലിക്കകത്ത് ശങ്കരന്‍ അച്യുതാനന്ദന്‍ എന്ന വി എസ് അച്യുതാനന്ദന്‍. മലയാളിയുടെ മനസില്‍ നിന്നും ആ വിപ്ലവ സൂര്യന്‍ എന്നും അതേ ശോഭയോടെ ജ്വലിച്ചു നില്‍ക്കുന്നു.

വി എസിനെ കമ്യൂണിസ്റ്റ് പാര്‍ട്ടിയിലെത്തിച്ചത് സഖാവ് പി.കൃഷ്ണപിള്ളയുടെ സ്വാധീനമായിരുന്നു. തൊഴിലാളി വര്‍ഗ പോരാട്ടത്തിന്റെ ജ്വലിക്കുന്ന ഏടായ പുന്നപ്ര-വയലാര്‍ സമരത്തിന്റെ മുന്നണിയില്‍ വിഎസ് അച്യുതാനന്ദന്‍ നിന്നു. 1964ല്‍ ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍ന്നപ്പോള്‍ ദേശീയ കൗണ്‍സിലില്‍ നിന്ന് മുപ്പത്തിരണ്ടു പേര്‍ ഇറങ്ങിപ്പോയപ്പോള്‍ അതിലൊരാളായി. 1980 മുതല്‍ 1992 വരെ 12 വര്‍ഷം സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറി. 1985 മുതല്‍ 2009 വരെ 24 വര്‍ഷക്കാലം പൊളിറ്റ് ബ്യൂറോ അംഗം. പാര്‍ട്ടി ജയിക്കുമ്പോള്‍ വിഎസ് തോല്‍ക്കുകയും വിഎസ് ജയിക്കുമ്പോള്‍ പാര്‍ട്ടി തോല്‍ക്കുകയും ചെയ്യുന്ന വൈരുദ്ധ്യത്തിന്റെ കാലവുമുണ്ടായി ആ രാഷ്ട്രീയ ജീവിതത്തില്‍. പാമോലിന്‍, ലാവ്‌ലിന്‍, ഐസ്‌ക്രീം പാര്‍ലര്‍, ഇടമലയാര്‍ എന്നീ വിവാദ കേസുകളില്‍ ഒറ്റയ്ക്ക് പോരാടി. എന്‍ഡോസള്‍ഫാന്‍, പ്ലാച്ചിമട കൊക്കോക്കോള വിരുദ്ധ സമരം എന്നിങ്ങനെ ജനകീയ വിഷയങ്ങള്‍ ഏറ്റെടുത്തു. മതികെട്ടാന്‍മല നടന്നുകയറി. എണ്‍പത്തിരണ്ടാം വയസില്‍ കേരളമുഖ്യമന്ത്രി. അധികാരത്തിലിരിക്കുമ്പോഴും സമരമായിരുന്നു ആ ജീവിതം. അങ്ങനെ, സമരമെന്നാല്‍, കേരളത്തിന് വിഎസായി.

പത്മവിഭൂഷണ്‍ പുരസ്‌കാരം മരണാനന്തരം ലഭിച്ചെങ്കിലും പാര്‍ട്ടിയോട് ആലോചിച്ചശേഷം കുടുംബം അതു നിരസിക്കുകയായിരുന്നു. 1923 ഒക്ടോബര്‍ 20നു ജനിച്ച വിഎസ്, 101ാം വയസ്സില്‍ 2025 ജൂലൈ 21നാണു വിടവാങ്ങിയത്. എട്ടു പതിറ്റാണ്ടിലേറെ നീണ്ട സമരജീവിതത്തിന് ഉചിതമായ സ്മാരകമൊരുക്കാന്‍ പാര്‍ട്ടി തീരുമാനിച്ചിട്ടുണ്ട്. ഇതിനു പുറമേ, വിഎസ് അന്ത്യവിശ്രമം കൊള്ളുന്ന ആലപ്പുഴ വലിയചുടുകാട്ടില്‍ നിര്‍മിച്ച വിഎസ് സ്മാരകം ഇന്ന് ഉദ്ഘാടനം ചെയ്യും. വൈകിട്ട് വലിയചുടുകാട്ടില്‍ നടക്കുന്ന റാലിയും പൊതുസമ്മേളനവും പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ശില്‍പി ഉണ്ണി കാനായി നിര്‍മിച്ച, വിഎസിന്റെ അര്‍ധകായ പ്രതിമ ഇന്ന് പറവൂര്‍ വേലിക്കകത്തെ വീട്ടുവളപ്പില്‍ സ്ഥാപിക്കും. സംസ്ഥാനമെങ്ങും ചരമവാര്‍ഷികാചരണ പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്.

തൊഴിലാളി വര്‍ഗമുന്നേറ്റങ്ങള്‍ കേരളത്തിലെ പുരോഗമന പ്രസ്ഥാനങ്ങള്‍ക്ക് നല്‍കിയ ഈടുറ്റ സംഭാവനയായിരുന്നു വി എസ്. ജനകീയ പോരാട്ടങ്ങളുടെ സമരനായകാനായിരുന്ന വി എസ് ജനപ്രതിനിധിയായും പ്രതിപക്ഷനേതാവായും മുഖ്യമന്ത്രിയായും അവസാനം അവസാനം ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനായും പ്രവര്‍ത്തിച്ചു. അവസാന ശ്വാസം വരെ കര്‍മനിരതനായിരുന്നു ആ കമ്യൂണിസ്റ്റ്. അടുത്തൊരു നൂറ്റാണ്ടിന് കൂടി കരുത്ത് പകര്‍ന്നാണ് ഒരു നൂറ്റാണ്ടോളം നീണ്ട ആ സമര്‍പ്പിത ജീവിതത്തിന് അന്ത്യമായത്. വി.എസ്സിനോളം വലിയൊരു നേതാവ് ഇനി മലയാളിക്കില്ല, ഇനി ഉണ്ടാകാനുമിടയുമില്ല.