by Midhun HP News | Jul 20, 2026 | Latest News, ദേശീയ വാർത്ത
ന്യൂഡല്‍ഹി: കോക്രോച്ച് ജനതാ പാര്‍ട്ടി ( സിജെപി ) പാര്‍ലമെന്റിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചു. പാര്‍ലമെന്റിന് മുന്നിലേക്ക് മാര്‍ച്ചുമായെത്തിയ വിദ്യാര്‍ഥികള്‍ അടക്കമുള്ള പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പൊലീസ് കണ്ണീര്‍ വാതകവും ലാത്തിച്ചാര്‍ജും നടത്തി. ഉച്ചയോടെ വീണ്ടും പ്രതിഷേധക്കാര്‍ ഇരമ്പിയെത്തിയപ്പോള്‍ പ്രതിരോധിക്കാന്‍ പൊലീസുമിറങ്ങിയതോടെ, ജന്തര്‍ മന്തറും പരിസര പ്രദേശങ്ങളും യുദ്ധക്കളമായി മാറി.
സിജെപി സ്ഥാപകന്‍ അഭിജിത് ദീപ്‌കെയുടെ നേതൃത്വത്തിലാണ് പ്രതിഷേധ മാര്‍ച്ച് നടക്കുന്നത്. പൊലീസ് മാര്‍ച്ച് തടഞ്ഞതോടെ റെയ്‌സീന റോഡിലും സംഘര്‍ഷമായി. സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പ്രദേശത്തെ മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ സസ്‌പെന്‍ഡ് ചെയ്തു. പാര്‍ലമെന്റിന്റെ കവാടങ്ങളെല്ലാം അടച്ചു.
പൊലീസിന്റെ ബാരിക്കേഡ് മറികടന്ന് പാര്‍ലമെന്റിന് സമീപത്തേക്ക് പ്രതിഷേധക്കാര്‍ നീങ്ങുകയായിരുന്നു. ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, ആഭ്യന്തരമന്ത്രി എന്നിവര്‍ പാര്‍ലമെന്റിലുള്ളപ്പോഴാണ് പ്രതിഷേധക്കാര്‍ എത്തിയത്. പ്രതിഷേധം കണക്കിലെടുത്ത് പാര്‍ലമെന്റിന് ചുറ്റും സുരക്ഷാ സൈനികരെ വിന്യസിച്ചിട്ടുണ്ട്. ഡല്‍ഹി പൊലീസ് അനുമതി നിഷേധിച്ചിട്ടും രാവിലെ നൂറുകണക്കിന് യുവാക്കള്‍ പ്രതിഷേധമാര്‍ച്ചിനായി യുവാക്കള്‍ തലസ്ഥാനത്തേക്ക് എത്തുകയായിരുന്നു.
by Midhun HP News | Jul 20, 2026 | Latest News, കായികം
ന്യൂയോർക്ക്: ഇത്തവണത്തെ ഫിഫ ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും ബൃഹത്തായ എഡിഷനായിരുന്നു. മൂന്ന് രാജ്യങ്ങളിലായി അരങ്ങേറിയ പോരാട്ടത്തിനാണ് ലോകം സാക്ഷ്യം വഹിച്ചത്. 2030ലെ ലോകകപ്പ് ഇതിലും വൈവിധ്യമുള്ളതായിരിക്കുമെന്ന സൂചനകളാണ് ഇപ്പോൾ വരുന്നത്. രണ്ട് പ്രധാന വൻകരകളിലെ മൂന്ന് രാജ്യങ്ങൾ മുഖ്യ ആതിഥേയരാകും. മറ്റൊരു വൻകരയിലെ മൂന്ന് രാജ്യങ്ങൾ ആദ്യ മൂന്ന് മത്സരങ്ങൾക്കും വേദിയൊരുക്കും. യൂറോപ്പ്, ആഫ്രിക്ക വൻകരളാണ് പ്രധാന ആതിഥേയർ. ലാറ്റിനമേരിക്കയിലെ മൂന്ന് രാജ്യങ്ങളാണ് ആദ്യ മൂന്ന് പോരിന് വേദിയൊരുക്കുന്നത്.
2030ലെ ലോകകപ്പ് മൂന്ന് വൻകരകളിലായാണ് അരങ്ങേറുന്നത്. 6 രാജ്യങ്ങളാണ് ആതിഥേയത്വം വഹിക്കുന്നത്. ഫിഫ ലോകകപ്പിന്റെ 100ാം വാർഷികം പ്രമാണിച്ചാണ് ഫിഫ മൂന്ന് വൻകരകളിലെ ആറ് രാജ്യങ്ങളെ ആതിഥേയരായി തിരഞ്ഞെടുത്തത്. നിലവിലെ ചാംപ്യൻമാരായ സ്പെയിനും ഒരു ആതിഥേയ രാജ്യമാണ്.
യൂറോപ്യൻ, ആഫ്രിക്കൻ വൻകരകളിലെ മൂന്ന് രാജ്യങ്ങളാണ് അടുത്ത എഡിഷന്റെ പ്രധാന ആതിഥേയർ. സ്പെയിൻ, പോർച്ചുഗൽ, മൊറോക്കോ. ഈ മൂന്ന് രാജ്യങ്ങളും ആതിഥേയരെന്ന നിലയിൽ അടുത്ത എഡിഷനിലേക്ക് യോഗ്യതയും ഉറപ്പാക്കിയിട്ടുണ്ട്. രണ്ട് വൻകരകളിലായി നടക്കുന്ന ചരിത്രത്തിലെ ആദ്യ ലോകകപ്പെന്ന റെക്കോർഡാണ് അടുത്ത അധ്യയത്തിൽ ആതിഥേയരെ കാത്തിരിക്കുന്ന നേട്ടം.
ലോകകപ്പ് ആരംഭിച്ച ഇടത്തു നിന്നു 100ാം വാർഷികത്തിലെ മത്സരങ്ങൾ തുടങ്ങുന്നതിന്റെ ഭാഗമായാണ് ഉദ്ഘാടന മത്സരം അടക്കമുള്ള ആദ്യത്തെ മൂന്ന് പോരാട്ടങ്ങൾ ലാറ്റിനമേരിക്കയിൽ നടത്താൻ ഫിഫ ഒരുങ്ങുന്നത്. ഉറുഗ്വെ, അർജന്റീന, പരാഗ്വെ എന്നീ രാജ്യങ്ങളിലാണ് ഈ മൂന്ന് പോരാട്ടങ്ങൾ നടക്കുക. ഇതോടെയാണ് ഫലത്തിൽ ആറ് രാജ്യങ്ങൾ ലോകകപ്പിനു വേദിയൊരുക്കുന്നത്. ഈ രാജ്യങ്ങളും യോഗ്യതാ മത്സരങ്ങൾ കളിക്കാതെ തന്നെ ആതിഥേയരെന്ന നിലയിൽ യോഗ്യത ഉറപ്പിച്ചിട്ടുണ്ട്. അതിനാൽ 2030ലെ ലോകകപ്പ് യോഗ്യതയ്ക്കായി 42 സീറ്റുകളാണ് ശേഷിക്കുന്നത്.
1930ലാണ് ലോകകപ്പ് ഫുട്ബോൾ പോരാട്ടങ്ങൾക്ക് തുടക്കമായത്. അന്ന് ഉറുഗ്വെയാണ് പ്രഥമ പോരിനു വേദിയായത്. ഫൈനലിൽ അർജന്റീനയെ വീഴ്ത്തി ഉറുഗ്വെ ചാംപ്യൻമാരുമായി. മോണ്ടെവീഡിയോ നഗരത്തിലാണ് ചരിത്രത്തിലാദ്യമായി ലോകകപ്പ് പോരാട്ടം നടന്നത്. അതിന്റെ ഓർമ പുതുക്കൽ കൂടിയായിരിക്കും 2030ലെ ഉദ്ഘാടന പോരാട്ടം.
ആദ്യ ലോകകപ്പിലെ രണ്ടാം സ്ഥാനക്കാരെന്നു പരിഗണിച്ചാണ് അർജന്റീനയെ തിരഞ്ഞെടുത്തത്. പരാഗ്വെയെ തിരഞ്ഞെടുത്തതാകട്ടെ ആദ്യ ലോകകപ്പ് സമയത്ത് ഒരേയൊരു വൻകര ഫുട്ബോൾ ഭരണ സമിതിയേ (കോൺമെബോൾ) ഉണ്ടായിരുന്നുള്ളു. അതിന്റെ ആസ്ഥാനം പരാഗ്വെയിലാണ്. അതിനാലാണ് പരഗ്വെയ്ക്കും നേരിട്ട് കളിക്കാൻ യോഗ്യത ഉറപ്പായത്.

by Midhun HP News | Jul 20, 2026 | Latest News, കേരളം
പാരിപ്പള്ളി മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ ഓഫീസറുടെ മുറിയുടെ ഗ്ലാസ് ഡോർ ഹെൽമറ്റ് ഉപയോഗിച്ച് തല്ലിത്തകർത്ത പ്രതിയെ പാരിപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു. ഭൂതക്കുളം പഞ്ചായത്ത് ജംഗ്ഷൻ സമീപം ആലിന്റെ മൂട് മാനസവീട്ടിൽ മഹേഷ് (46)ആണ് പിടിയിലായത്. കഴിഞ്ഞ പതിനാലാം തീയതി ഉച്ചയ്ക്ക് ഒരു മണിയോടെ മുൻജീവനക്കാരനായിരുന്നു പ്രതി ജോലിയിൽ പുനർനിയമനം നടത്താത്തതിലുള്ള വിരോധത്താൽ ആശുപത്രിയിലെത്തി കയ്യിലുണ്ടായിരുന്ന ഹെൽമറ്റ് ഉപയോഗിച്ച് ഓഫീസറുടെ ഡോറിന്റെ ഗ്ലാസ് അടിച്ചു തകർക്കുകയായിരുന്നു.
അക്രമത്തിനിടയിൽ പ്രതിയുടെ കൈക്കും പരിക്കേറ്റിരുന്നു. തുടർന്ന് ആശുപത്രി അധികൃതരുടെ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.
പ്രതിക്കെതിരെ ആശുപത്രി അതിക്രമം തടയൽ നിയമത്തിലെ വകുപ്പുകളും പൊതുമുതൽ നശിപ്പിച്ചതും ആയി ബന്ധപ്പെട്ട നിയമ വകുപ്പുകളും ഉൾപ്പെടുത്തി കേസ് രജിസ്റ്റർ ചെയ്തു. പാരിപ്പള്ളി പോലീസ് ഇൻസ്പെക്ടർ സുജിത്ത് പിഎസ്സിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

by Midhun HP News | Jul 20, 2026 | Latest News, ജില്ലാ വാർത്ത
ലോകത്തിലെ ഏറ്റവും വലിയ സന്നദ്ധ സാമൂഹ്യസേവന സംഘടനയായ ലയൺസ് ക്ലബ് ഇന്റർനാഷണൽ ഡോക്ടേഴ്സ് ഡേയോടനുബന്ധിച്ച് ഏർപ്പെടുത്തിയിരിക്കുന്ന “ഡോക്ടേഴ്സ് സോഷ്യൽ സർവീസ് എക്സലൻസ് അവാർഡ്–2026” ജേതാക്കൾക്ക് അവർഡുകൾ നൽകി.
ആരോഗ്യരംഗത്ത് നിസ്വാർത്ഥമായും ധാർമ്മികമായും മാതൃകാപരമായ സേവനം അനുഷ്ഠിക്കുകയും, സാമൂഹിക പ്രതിബദ്ധതയോടെയുള്ള ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ സമൂഹത്തിന് വിലമതിക്കാനാവാത്ത സംഭാവനകൾ നൽകുകയും ചെയ്ത പത്മശ്രീ ഡോ. ജെ. ഹരീന്ദ്രൻ നായർ, ഡോ. കെ. പി. അയ്യപ്പൻ, ഡോ. സാഗർ തങ്കച്ചൻ എന്നിവരെയാണ് ഈ വർഷത്തെ അവാർഡിന് തെരഞ്ഞെടുത്തത്.
ഡിസ്ട്രിക്ട് ഗവർണർ ലയൺ എൻജിനീയർ വി. അനിൽ കുമാർ, ലയൺ ഡോ. പി. രാധാകൃഷ്ണൻ നായർ എന്നിവരുടെ നേതൃത്വത്തിൽ രൂപീകരിച്ച ജില്ലാ കോർ കമ്മിറ്റിയാണ് ദീർഘകാല ആതുരസേവനം, സാമൂഹ്യസേവനം, ലയൺസ് ക്ലബുമായി ചേർന്ന് നടത്തിയ ജീവകാരുണ്യ പ്രവർത്തനങ്ങൾ എന്നിവ വിലയിരുത്തിയാണ് അവാർഡ് ജേതാക്കളെ തിരഞ്ഞെടുത്തത്.
അവാർഡ് സമർപ്പണച്ചടങ്ങ് തിരുവനന്തപുരം ഐ.എം.എ. ഹാളിലാണ് നടന്നത്. ഡിസ്ട്രിക് ട് ഗവർണർ Lion V. അനിൽ കുമാറിൻ്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൻ്റ ഉദ്ഘാടനവും അവാർഡു ദാനവും കേരള ആരോഗ്യ സർവകലാശാല വൈസ് ചാൻസലർ ഡോ. മോഹൻ കുന്നുമ്മേൽ നിർവ്വഹിച്ചു. ലയൺ നേതാക്കന്മാരും പ്രശസ്ത ഡോകടർമാരും സംബന്ധിച്ചു. ചടങ്ങിനോട് അനുബന്ധിച്ച് ഡോ. രാധാകൃഷ്ണൻ നായർ രചിച്ച പുസ്തകങ്ങളുടെ പ്രദർശനവും ഉണ്ടായിരുന്നു.

by Midhun HP News | Jul 20, 2026 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: കേരള കർഷക തൊഴിലാളി യൂണിയൻ ആറ്റിങ്ങൽ വെസ്റ്റ് മേഖല കമ്മിറ്റി പച്ചംകുളം യൂണിറ്റ് സമ്മേളനം കെ.എസ്.കെ.റ്റി.യു ആറ്റിങ്ങൽ ഏരിയാ സെക്രട്ടറി ആർ രാജു ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡൻ്റ് എൽ ലത അധ്യക്ഷത വഹിച്ചു.
യൂണിറ്റ് സെക്രട്ടറി എ അജി സ്വാഗതം പറഞ്ഞു. രക്തസാക്ഷി പ്രമേയം പ്രജിത സുധീറും, അനുശോചന പ്രമേയം ബി മുരളീധരനും അവതരിപ്പിച്ചു. വാർഡ് കൗൺസിലർ കെ തുളസീധരൻ നായർ, മേഖല സെക്രട്ടറി എസ് സതീഷ് കുമാർ, മേഖല വനിത സബ് കമ്മിറ്റി കൺവീനർ എം .ആർ രമ്യ എന്നിവർ സംസാരിച്ചു. പുതിയ ഭാരവാഹികളായി എൽ ലത പ്രസിഡൻ്റും, എ അജിയെ കൺവീനറായും തെരഞ്ഞെടുത്തു.

Recent Comments