മഴ മുന്നറിയിപ്പില്‍ മാറ്റം; ഏഴ് ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലര്‍ട്ട്

മഴ മുന്നറിയിപ്പില്‍ മാറ്റം; ഏഴ് ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം. ഇന്ന് ഏഴ് ജില്ലകളില്‍ ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ അറിയിച്ചു. ശക്തമായ മഴ കണക്കിലെടുത്ത് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ വകുപ്പ് പ്രതീക്ഷിക്കുന്നത്. ബുധനാഴ്ച കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ശക്തമായ മഴ കണക്കിലെടുത്ത് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഞായര്‍, തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ ഒരു ജില്ലിയിലും മഴ മുന്നറിയിപ്പില്ല. കേരള – ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്നും ഞായറാഴ്ച വരെ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

പൊന്മുടിയിൽ കൊക്കയിലേക്ക് ചാടിയ ആൾ മരിച്ചു

പൊന്മുടിയിൽ കൊക്കയിലേക്ക് ചാടിയ ആൾ മരിച്ചു

വിതുര: കല്ലാർ സെക്ഷൻ പരിധിയിൽ പൊന്മുടി ഇരുപത്തി രണ്ടാം വളവിന് മുകളിൽ പൊന്മുടി സെക്ഷൻ ഫോറെസ്റ്റ് ഓഫീസിന്റെ മുൻപിലുള്ള വളവിൽ നിന്നും കൊക്കയിലേക്ക് പറണ്ടോട് ഭാഗത്തുള്ള അബ്‌ദുൾ വഹാബ് എന്നയാൾ ചാടി ആത്മഹത്യ ചെയ്തു. ഉദ്ദേശം 55 വയസിനു മുകളിൽ പ്രായം ,പൊന്മുടി പോലീസ് എത്തി തുടർ നടപടികൾ നടത്തി,
ഫയർ ഫോഴ്‌സിന്റെയും, പോലീസിന്റെയും, ഫോറസ്റ്റിന്റെയും, നാട്ടുകാരുടെയും നേതൃത്വത്തിൽ അതിസാഹസികമായി മൃതദേഹം പുറത്തെത്തിച്ചു ബുധനാഴ്ച ഉച്ച കഴിഞ്ഞായിരുന്നു സംഭവം.

റെയില്‍ പാളത്തില്‍ വിദ്യാര്‍ഥിയുടെ ആത്മഹത്യ ഭീഷണി, ഓടിച്ചിട്ട് പിടിച്ച് പൊലീസ്

റെയില്‍ പാളത്തില്‍ വിദ്യാര്‍ഥിയുടെ ആത്മഹത്യ ഭീഷണി, ഓടിച്ചിട്ട് പിടിച്ച് പൊലീസ്

കോഴിക്കോട്ട്: സ്‌കൂളിലെ ഓണാഘോഷം അതിരുവിട്ടതില്‍ അധ്യാപകൻ ശകാരിച്ചതിന് ആത്മഹത്യയ്ക്ക് മുതിര്‍ന്ന പ്ലസ്ടു വിദ്യാര്‍ഥിയെ രക്ഷിച്ച് പൊലീസ്. കോഴിക്കോട് വടകരയിലാണ് സംഭവം. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.30-ഓടെയായിരുന്നു ആളുകളെ ആശങ്കിലാക്കിയ സംഭവങ്ങളുടെ തുടക്കം.

ഓണാഘോഷ പരിപാടികൾ അതിരുവിട്ടതോടെ അധ്യാപകര്‍ ഇടപെട്ടതിന് പിന്നാലെയാണ് പ്ലസ്ടു വിദ്യാര്‍ഥി സ്‌കൂളില്‍ നിന്ന് ഇറങ്ങിയോടിയത്. ഇതിനിടെ കൂട്ടുകാരെ വിളിച്ച് ആത്മഹത്യ ഭീഷണിയും വിദ്യാര്‍ഥി മുഴക്കി. സംഭവം പൊലീസില്‍ അറിയിച്ചതോടെ ടവര്‍ ലൊക്കേഷന്‍ പരിശോധിച്ച് അന്വേഷണവും ആരംഭിച്ചു. കുട്ടി ഇരിങ്ങല്‍ ഭാഗത്തുണ്ടെന്ന് കണ്ടെത്തുകയും ചെയ്തു. പോലീസ് സ്ഥലത്തെത്തിയപ്പോള്‍ റെയില്‍വേ സ്റ്റേഷന് സമീപത്തെ പാളത്തില്‍ നില്‍ക്കുകയായിരുന്നു, വിദ്യാര്‍ഥി.

പൊലീസ് ഇടപെട്ട് പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും വിദ്യാര്‍ഥി വഴങ്ങിയില്ല. പൊലിസ് ട്രാക്കിലിറങ്ങിയതോടെ വിദ്യാര്‍ഥി പാളത്തിലൂടെ കോഴിക്കോട് ഭാഗത്തേക്ക് ഓടി. പിന്നാലെ പോലീസും, തുടര്‍ന്ന് കളരിപ്പടി ഭാഗത്തുവെച്ച് തീവണ്ടി വരുന്നതിനിടെ രക്ഷപ്പെടുത്തുകയായിരുന്നു. പോലീസ് സ്റ്റേഷനില്‍ എത്തിച്ച വിദ്യാര്‍ഥിയെ രക്ഷിതാക്കളുടെ സാന്നിധ്യത്തില്‍ ഉപദേശം നല്‍കി പറഞ്ഞയക്കുകയും ചെയ്തു. വടകര എസ്‌ഐ എം കെ. രഞ്ജിത്ത്, എഎസ്‌ഐ ഗണേശന്‍, സിപിഒ സജീവന്‍ എന്നിവരായിരുന്നു ദൗത്യത്തില്‍ പങ്കെടുത്തത്.

പശുവിനെ ‘രാജ്യമാതാവാ’യി പ്രഖ്യാപിക്കണം; മുഖ്യമന്ത്രിക്ക് കത്ത് നല്‍കി കോണ്‍ഗ്രസ് എംപി

പശുവിനെ ‘രാജ്യമാതാവാ’യി പ്രഖ്യാപിക്കണം; മുഖ്യമന്ത്രിക്ക് കത്ത് നല്‍കി കോണ്‍ഗ്രസ് എംപി

അഹമ്മദാബാദ്: ഗുജറാത്തിന്റെ സംസ്ഥാന മാതാവായി പശുവിനെ പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് എംപി മുഖ്യമന്ത്രിക്ക് കത്തയച്ചു. ഗുജറാത്തിലെ ഏക കോണ്‍ഗ്രസ് എംപി ഗെനി ബെന്‍ നാഗാജി ഠാക്കോറാണ് ഇക്കാര്യം ആവശ്യപ്പെട്ട് ഗുജറാത്ത് മുഖ്യമന്ത്രി ഭുപേന്ദ്ര പട്ടേലിന് കത്ത് നല്‍കിയത്. കഴിഞ്ഞവര്‍ഷം മഹാരാഷ്ട്ര സര്‍ക്കാര്‍ പശുവിനെ സംസ്ഥാന മാതാവായി പ്രഖ്യാപിച്ചിരുന്നു.

മൃദു ഹിന്ദുത്വ നിലപാടിന്റെ ഭാഗമായല്ല താന്‍ ഈ ആവശ്യം ഉന്നയിക്കുന്നതെന്നും ജനങ്ങള്‍ പശുവിനെ ഗോമാതാവായി പൂജിക്കുന്നതുകൊണ്ടാണ് ആവശ്യം ഉന്നയിക്കുന്നതെന്നും ഗെനി ബെന്‍ പറഞ്ഞു. ഗുജറാത്തിന്റെ സംസ്ഥാന മാതാവായി പശുവിനെ പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് പ്രാദേശിക മത നേതാവ് മഹന്ത് ദേവനാഥ് ബാപ്പു കഴിഞ്ഞയാഴ്ച മുതല്‍ നിരാഹാര സമരം നടത്തുകയാണ്. ഈ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടാണ് കോണ്‍ഗ്രസ് എംപിയായ ഗെനി ബെന്‍ നാഗാജി ഠാക്കോര്‍ ഗുജറാത്ത് മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയത്. ഈ ആവശ്യം ഉന്നയിച്ച് മഹന്ത് ദേവനാഥ് ബാപ്പു ഗുജറാത്തിലെ 159 എംപിമാര്‍ക്ക് കത്ത് നല്‍കിയിരുന്നു. ഈ കത്തിന് മറുപടി ലഭിക്കാത്ത സാഹചര്യത്തിലാണ് മുഖ്യമന്ത്രിക്ക് കത്തെഴുതുന്നതെന്ന് കോണ്‍ഗ്രസ് എംപി വ്യക്തമാക്കി.

എംപിയെന്ന നിലയിലും കോണ്‍ഗ്രസ് നേതാവെന്ന നിലയിലുമാണ് താന്‍ ഈ ആവശ്യം ഉന്നയിക്കുന്നതെന്ന് ഗെനി ബെന്‍ ഠാക്കോര്‍ വ്യക്തമാക്കി. മഹാരാഷ്ട്ര സര്‍ക്കാര്‍ ചെയ്തതുപോലെ ഗുജറാത്ത് സര്‍ക്കാരും പശുവിനെ സംസ്ഥാന മാതാവായി പ്രഖ്യാപിക്കണമെന്നാണ് ഗെനി ബെന്‍ ആവശ്യപ്പെടുന്നത്.

പുലര്‍ച്ചെ രണ്ടിന് നാടിനെ നടുക്കി ഉഗ്ര സ്ഫോടനം, കൊല്ലപ്പെട്ടത് മുഹമ്മദ് ആഷാം

പുലര്‍ച്ചെ രണ്ടിന് നാടിനെ നടുക്കി ഉഗ്ര സ്ഫോടനം, കൊല്ലപ്പെട്ടത് മുഹമ്മദ് ആഷാം

കണ്ണൂര്‍: കണ്ണപുരം കീഴറയില്‍ വാടക വീട്ടില്‍ നടന്ന ഉഗ്ര സ്‌ഫോടനത്തില്‍ ഒരു മരണം. കണ്ണൂര്‍ ചാലാട് സ്വദേശി മുഹമ്മദ് ആഷാം ആണ് മരിച്ചത്. പൊലീസ് അന്വേഷണത്തിലാണ് മരിച്ച വ്യക്തിയെ തിരിച്ചറിഞ്ഞത്. സ്ഫോടനം നടന്ന വീട് വാടകയ്ക്ക് എടുത്ത അനൂപ് മാലികിന്റെ സഹോദരനാണ് മുഹമ്മദ് ആഷാം. സ്‌ഫോടനത്തില്‍ അനൂപ് മാലിക്കിന് ഏതിരെ പൊലീസ് സ്‌ഫോടകവസ്തു നിയമപ്രകാരം കേസെടുത്തു. പൊടിക്കുണ്ട് സ്‌ഫോടന മുള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയായ അനുപ് മാലിക്കിനായി പൊലിസ് തെരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്. വീട് വാടകയ്ക്ക് എടുത്ത് അനധികൃത ഗുണ്ട് നിര്‍മാണം ഉള്‍പ്പെടെയാണ് ഇവിടെ നടന്നിരുന്നത് എന്നാണ് പൊലീസ് നല്‍കുന്ന വിവരം.

അതേസമയം, സ്‌ഫോടന സമയത്ത് മുഹമ്മദ് ആഷാമിന് പുറമെ ഒരാള്‍ കൂടി വീട്ടില്‍ ഉണ്ടായിരുന്നു എന്നും റിപ്പോര്‍ട്ടുകളുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് നടപടികള്‍ പുരോഗമിക്കുകയാണ്. മുഹമ്മദ് ആഷാമിന്റെ മൃതദ്ദേഹം ഫയര്‍ഫോഴ്‌സ് പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കായി പരിയാരത്തെ കണ്ണൂര്‍ മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി. കണ്ണൂര്‍ കമീഷണറും സംഭവസ്ഥലത്തെത്തിയിരുന്നു.

കീഴറയിലെ ഗോവിന്ദന്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ള വീട്ടില്‍ ശനിയാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സ്‌ഫോടനം ഉണ്ടായത്. ഉഗ്ര സ്‌ഫോടനത്തില്‍ സമീപത്തെ വീടുകള്‍ക്കു കേടുപാടുണ്ടായി. വീടുകളുടെ ജനല്‍ച്ചില്ലുകളും വാതിലുകളും തകര്‍ന്നു. അരക്കിലോമീറ്റര്‍ അകലെയുള്ള വീടുകള്‍ക്കും നാശനഷ്ടങ്ങളുണ്ടായതായി റിപ്പോര്‍ട്ടുകളുണ്ട്.

അതേസമയം, സ്‌ഫോടനം സംബന്ധിച്ച് രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതിയായ അനൂപ് മാലിക്ക് 2016ല്‍ പൊടിക്കുണ്ടില്‍ വീട്ടിലുണ്ടായ സ്‌ഫോടന കേസിലും പ്രതിയാണ്. അന്നും സ്‌ഫോടനത്തില്‍ ഒരാള്‍ മരിച്ചിരുന്നു. 17 വീടുകള്‍ തകരുകയും നാല് കോടിയോളം രൂപയുടെ നാശനഷ്ടവുമുണ്ടായ സംഭവത്തിലെ കേസില്‍ വിചാരണ തലശേരി അഡീഷണല്‍ ജില്ലാ കോടതിയില്‍ പുരോഗമിക്കുകയാണ്.