ആറ്റിങ്ങൽ ഗവ. ഐ.ടി.ഐ പ്ലേസ്മെന്റ് & കരിയർ ഗൈഡൻസ് സെല്ലിന്റെ ആഭിമുഖ്യത്തിൽ മൾട്ടി നാഷണൽ കമ്പനിയിൽ വിദ്യാർത്ഥികൾക്ക് നിയമനം

ആറ്റിങ്ങൽ ഗവ. ഐ.ടി.ഐ പ്ലേസ്മെന്റ് & കരിയർ ഗൈഡൻസ് സെല്ലിന്റെ ആഭിമുഖ്യത്തിൽ മൾട്ടി നാഷണൽ കമ്പനിയിൽ വിദ്യാർത്ഥികൾക്ക് നിയമനം

ആറ്റിങ്ങൽ ഗവ. ഐ.ടി.ഐ പ്ലേസ്മെന്റ് ആൻഡ് കരിയർ ഗൈഡൻസ് സെല്ലിന്റെ ആഭിമുഖ്യത്തിൽ മൾട്ടി നാഷണൽ കമ്പനിയായ എൽ ആൻഡ്‌ ടി ആറ്റിങ്ങൽ ഐ ടി ഐ യിൽ വച്ചു നടത്തിയ ക്യാമ്പസ് ഇന്റർ വ്യൂവിൽ 15 വിദ്യാർത്ഥികൾക്ക് കൂടി നിയമനം. 2024-25 അധ്യയന വർഷാവസാനം വിവിധ ട്രേഡുകളിലായി
പഠിച്ചുകൊണ്ടിരിക്കുന്ന 61 പേർക്ക് കാഞ്ചിപുരം എൽ ആൻഡ്‌ ടി.യിലും ഡ്രാഫ്റ്റ്‌മാൻ സിവിൽ/ മെക്കാനിക്കൽ ട്രേഡിലെ 14 പേർക്ക് തിരുവനന്തപുരം ബിംലാബ്‌സ് എന്ന സ്ഥാപനത്തിലും ലഭിച്ച നിയമനത്തിന് പുറമേയാണിത്.

കഴിഞ്ഞ അധ്യയന വർഷം യു എ ഇ ആസ്ഥാനമായുള്ള വെർട്ടിവ് പവർ ബാർ, ഐവ ഗ്രൂപ്പ്, അശോക് ലൈലാൻഡ്, വർക്‌സ് ഇന്റർനാഷണൽ എന്നീ പ്രമുഖ കമ്പനികളിൽ ഉൾപ്പെടെ 625 ഓളം ട്രെയിനികൾക്ക് പ്ലേസ്മെന്റ് സെൽ വഴി ജോലി ലഭിച്ചിട്ടുണ്ട്. ആറ്റിങ്ങൽ ഐടിഐ പ്രിൻസിപ്പൽ ശിവരാജ് അവർകൾ നിയമന ഉത്തരവുകൾ വിദ്യാർത്ഥികൾക്ക് കൈമാറി. വൈസ് പ്രിൻസിപ്പൽ മിനി. കെ, ഗ്രൂപ്പ് ഇൻസ്ട്രക്ടറർമാരായ സന്തോഷ്, ഉമേഷ്, സാബു, സ്റ്റാഫ് സെക്രട്ടറി മിഥുൻലാൽ എം, പ്ലേസ്മെൻ്റ് ഓഫീസർ പ്രീത വി കെ , തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും; വിവിധ ജില്ലകളില്‍ മുന്നറിയിപ്പ്

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും; വിവിധ ജില്ലകളില്‍ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ച വരെ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നു.

ഇന്ന് അഞ്ച് ജില്ലകളിലാണ് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളത്. ജാഗ്രതയുടെ ഭാഗമായി എറണാകുളം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഞായറാഴ്ച മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും തിങ്കളാഴ്ച കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

പതിനെട്ടാം തീയതി മുതല്‍ മഴ ദുര്‍ബലമാകുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ഓഗസ്റ്റ് 27 ഓടെ ബംഗാള്‍ ഉള്‍ക്കടലില്‍ ഒഡീഷ – പശ്ചിമ ബംഗാള്‍ തീരത്തു പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ കണക്കുകൂട്ടല്‍. അങ്ങനെയെങ്കില്‍ ഈ മാസം അവസാനത്തോടെ സംസ്ഥാനത്ത് വീണ്ടും മഴ സജീവമാകാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നു.

സംസ്ഥാാനത്ത് ഞായറാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനു സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരള തീരത്ത് ഞായറാഴ്ച വരെയും, കര്‍ണാടക തീരത്ത് ചൊവ്വാഴ്ച വരെയും, ലക്ഷദ്വീപ് തീരത്ത് തിങ്കളാഴ്ച വരെയും മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കശ്മീര്‍ മേഘവിസ്ഫോടനം; മരിച്ചവരുടെ എണ്ണം 65 ആയി, രക്ഷാപ്രവര്‍ത്തനം തുടരുന്നു

കശ്മീര്‍ മേഘവിസ്ഫോടനം; മരിച്ചവരുടെ എണ്ണം 65 ആയി, രക്ഷാപ്രവര്‍ത്തനം തുടരുന്നു

ശ്രീനഗര്‍: ജമ്മു കശ്മീരിലെ കിഷ്ത്വാര്‍ മേഖലയില്‍ മേഘവിസ്ഫോടനത്തെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും മരണ സംഖ്യ ഉയരുന്നു. അപകടത്തില്‍ മരിച്ചവരുടെ എണ്ണം 65 ആയി. അപകടത്തില്‍ കാണാതായ 200ഓളം പേര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്.

കശ്മീരിലെ കിഷ്ത്വാര്‍ ജില്ലയിലെ ചഷോട്ടി പ്രദേശത്താണ് ദുരന്തം പെയ്തിറങ്ങിയത്. മച്ചൈല്‍ മാതാ ക്ഷേത്രത്തിലേക്കുള്ള വഴിയിലെ വാഹന ഗതാഗതയോഗ്യമായ അവസാന ഗ്രാമമാണിത്. അപകടത്തില്‍പ്പെട്ട ഭൂരിഭാഗവും ക്ഷേത്രത്തിലേക്ക് എത്തിയ തീര്‍ത്ഥാടകരാണ്. 150 ഓളം പേര്‍ക്ക് പ്രളയത്തെ തുടര്‍ന്നുള്ള അപകടങ്ങളില്‍ പരിക്കേറ്റിരുന്നു. ഇരുനൂറില്‍ ഏറെ പേരെ പ്രദേശത്തു നിന്നും സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. സൈന്യത്തിന്റെയും ദേശീയ സംസ്ഥാന ദുരന്തനിവാരണ സേനകളുടെയും നേതൃത്വത്തില്‍ പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

മലയോരത്തുള്ള ഗ്രാമത്തിലെ വീടുകളില്‍ പലതും മിന്നല്‍ പ്രളയത്തില്‍ ഒലിച്ചു പോയതായി ഡെപ്യൂട്ടി കമ്മിഷണര്‍ പങ്കജ് കുമാര്‍ ശര്‍മ വ്യക്തമാക്കി. മാതാ തീര്‍ഥാടനം താത്കാലികമായി നിര്‍ത്തിവച്ചു. പലയിടങ്ങളിലും മണ്ണിടിച്ചില്‍ മൂലം റോഡുകള്‍ തകര്‍ന്ന അവസ്ഥയിലാണ്. അതേസമയം കേന്ദ്ര മന്ത്രി ജിതേന്ദര്‍ സിങ് ഇന്ന് കിഷ്ത്വര്‍ സന്ദര്‍ശിക്കും.

സ്വര്‍ണവിലയില്‍ രണ്ടാം ദിവസവും ഇടിവ്; പവന് 40 രൂപ കുറഞ്ഞു

സ്വര്‍ണവിലയില്‍ രണ്ടാം ദിവസവും ഇടിവ്; പവന് 40 രൂപ കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും ഇടിവ്. 40 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 74,200 രൂപയിലെത്തി. ഗ്രാമിന് 5 രൂപയാണ് കുറഞ്ഞത്. 9275 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിച്ച സ്വര്‍ണവിലയില്‍ കഴിഞ്ഞ ശനിയാഴ്ച മുതലാണ് ഇടിവ് രേഖപ്പെടുത്താന്‍ തുടങ്ങിയത്. എട്ടിന് രേഖപ്പെടുത്തിയ 75,760 രൂപയാണ് റെക്കോര്‍ഡ് ഉയരം. പിന്നീട് വില കുറഞ്ഞതല്ലാതെ വര്‍ധനവുണ്ടായില്ല.

കഴിഞ്ഞ മാസം 23ന് 75,000 കടന്ന് കുതിച്ച സ്വര്‍ണവില പിന്നീടുള്ള ദിവസങ്ങളില്‍ താഴുന്ന കാഴ്ചയാണ് ദൃശ്യമായത്. 74,000ല്‍ താഴെ പോയ സ്വര്‍ണവിലയാണ് പിന്നീട് കുതിച്ച് ഉയര്‍ന്ന് പുതിയ ഉയരം കുറിച്ചത്.

ഈ മാസാദ്യം 73,200 രൂപയായിരുന്നു സ്വര്‍ണവില. ഒരാഴ്ചയ്ക്കിടെ 2500 രൂപയിലധികം വര്‍ധിച്ച ശേഷമാണ് ശനിയാഴ്ച മുതല്‍ കുറയാന്‍ തുടങ്ങിയത്. ഇന്ത്യയില്‍ നിന്നുള്ള ഇറക്കുമതിക്ക് അമേരിക്ക തീരുവ വര്‍ധിപ്പിച്ചത് അടക്കമുള്ള ഘടകങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്.

കൊല്ലത്ത് പത്താം ക്ലാസുകാരി ജീവനൊടുക്കിയ നിലയില്‍

കൊല്ലത്ത് പത്താം ക്ലാസുകാരി ജീവനൊടുക്കിയ നിലയില്‍

കൊല്ലം: പത്താം ക്ലാസുകാരിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം ആയൂര്‍ കുളഞ്ഞി കുണ്ടൂര്‍ പുതുവല്‍വീട്ടില്‍ അനില്‍-സിന്ധു ദമ്പതികളുടെ മകള്‍ അനഘ(16)യാണ് മരിച്ചത്. അനഘയെ വീട്ടുവളപ്പിലെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ആയൂര്‍ ജവഹര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയാണ്. ചടയമംഗലം പൊലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിക്കുന്നു.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)