യുഎഇ – ഒമാൻ യാത്രയ്ക്ക് വെറും ഒന്നര മണിക്കൂർ; 15,000 ടൺ ചരക്കുകൾ ഒറ്റ യാത്രയിൽ എത്തിക്കും

യുഎഇ – ഒമാൻ യാത്രയ്ക്ക് വെറും ഒന്നര മണിക്കൂർ; 15,000 ടൺ ചരക്കുകൾ ഒറ്റ യാത്രയിൽ എത്തിക്കും

ദുബൈ: യു എ ഇയെയും ഒമാനെയും റെയിൽ മാർഗം ബന്ധിപ്പിക്കുന്ന ‘ഹഫീത് ‘ റെയിൽ പദ്ധതിക്ക് തുടക്കമായി. ഗൾഫ് രാജ്യങ്ങളിലെ ഗതാഗത, വ്യാപാര മേഖലകളിൽ വലിയ മാറ്റങ്ങൾ കൊണ്ട് വരാൻ ഈ പദ്ധതിയിലൂടെ കഴിയുമെന്നാണ് വിലയിരുത്തൽ. ഏകദേശം 960 ദശലക്ഷം ഒമാനി റിയാൽ ചെലവ് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത്തിഹാദ് റെയിൽ, ഒമാൻ റെയിൽ, മുബദല ഇൻവെസ്റ്റ്‌മെന്റ് എന്നീ കമ്പനികൾ ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്.

യു എ ഇയിലെ അൽ ഐൻ മുതൽ ഒമാനിലെ സുഹാർ തുറമുഖം വരെയാണ് റെയിൽ പാത നിർമ്മിക്കുന്നത്. 303 കിലോമീറ്റർ ആണ് പാതയുടെ നീളം. പ്രധാനമായും ചരക്ക് നീക്കമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. 12 ൽ അധികം റെയിൽവേ സ്റ്റേഷനുകളും ഇതിന്റെ ഭാഗമായി നിർമ്മിക്കും. ചരക്ക് നീക്കവുമായി ബന്ധപ്പെട്ട പ്രത്യേക സൗകര്യങ്ങളും പദ്ധതിയുടെ ഭാഗമായി നിർമ്മിക്കും.

ഹഫീത് റെയിൽ പദ്ധതിയിലൂടെ ഒരു യാത്രയിൽ 15,000 ടണ്ണിലധികം ചരക്കുകൾ ലക്ഷ്യസ്ഥാനത്ത് എത്തിക്കാൻ കഴിയും. അതായത് 270 കണ്ടെയ്നറുകളിൽ ഉൾക്കൊള്ളുന്ന വസ്തുൾ ഒരു യാത്രയിൽ കൊണ്ട് പോകാൻ സാധിക്കും. ഇതോടെ റോഡ് മാർഗമുള്ള ചരക്ക് നീക്കം കുറയ്ക്കാൻ സാധിക്കും. ചരക്ക് ട്രെയിനുകൾ മണിക്കൂറിൽ 120 കിലോമീറ്ററായിരിക്കും സഞ്ചരിക്കുക എന്നും അധികൃതർ വ്യക്തമാക്കി.

മണിക്കൂറിൽ 200 കിലോമീറ്റർ വേഗത്തിൽ ഓടുന്ന ട്രെയിനുകളാണ് യാത്രക്കാർക്കായി തയ്യാറാകുന്നത്. ഇതോടെ യു എ ഇയിൽ നിന്നും ഒമാനിലേക്കുളള യാത്ര സമയം പകുതി ആയി കുറയും.ഉദാഹരണത്തിന്, നിലവിൽ അബുദാബിയിൽ നിന്ന് സുഹാറിലേക്ക് യാത്രയ്ക്ക് ആവശ്യമായ സമയം 3 മണിക്കൂർ 25 മിനിറ്റ് ആണ്. അത് 1 മണിക്കൂർ 40 മിനിറ്റായി കുറയും.

യാത്രക്കാർക്ക് മരുഭൂമികളും പർവതങ്ങളും ഉൾപ്പെടെയുള്ള വിവിധ തരം കാഴ്ചകൾ ആസ്വദിച്ച് യാത്ര ചെയ്യാനും അവസരം ലഭിക്കും. പദ്ധതിലൂടെ ടൂറിസം മേഖലയിലും നേട്ടമുണ്ടാക്കാൻ കഴിയുമെന്നാണ് വിലയിരുത്തൽ.

കൊല്ലത്ത് എം ഡി എം എ കേസ് പ്രതിയുടെ നാടകീയ രക്ഷപ്പെടല്‍

കൊല്ലത്ത് എം ഡി എം എ കേസ് പ്രതിയുടെ നാടകീയ രക്ഷപ്പെടല്‍

കൊല്ലം കിളികൊല്ലൂരില്‍ മയക്കുമരുന്ന് കേസ് പ്രതി ഭാര്യയുടെ സഹായത്തോടെ പൊലീസ് സ്റ്റേഷനില്‍ നിന്ന് രക്ഷപ്പെട്ടു. പൊലീസ് സ്റ്റേഷന് മുന്നില്‍ സ്‌കൂട്ടറില്‍ കാത്തുനിന്ന ഭാര്യയ്‌ക്കൊപ്പമാണ് എംഡിഎംഎ കേസില്‍ പ്രതിയായ അജു മണ്‍സൂര്‍ (26) രക്ഷപ്പെട്ടത്.

സിനിമാ സ്റ്റൈലിലായിരുന്നു അജു മണ്‍സൂറിന്റേയും ഭാര്യയുടേയും രക്ഷപ്പെടല്‍. സ്ഥിരം മയക്കുമരുന്ന് കേസ് പ്രതിയായ അജുവിനെ ഇന്നലെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കിളികൊല്ലൂര്‍ സ്റ്റേഷനില്‍ ഇയാളെ കസ്റ്റഡിയിലെടുത്ത നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനിടെയായിരുന്നു നാടകീയമായ ഈ രക്ഷപ്പെടല്‍. പൊലീസിന്റെ കണ്ണുവെട്ടിച്ച് ഇയാള്‍ സ്റ്റേഷനില്‍ നിന്ന് പുറത്തേക്ക് ഓടുകയും കിളികൊല്ലൂര്‍ സ്റ്റേഷന് മുന്നില്‍ സ്‌കൂട്ടറില്‍ കാത്തുനിന്ന ഭാര്യയുടെ വണ്ടിയിലേക്ക് ചാടിക്കയറുകയുമായിരുന്നു.

ഇന്നലെ രാത്രി മുഴുവന്‍ പൊലീസ് നഗരത്തിലാകെ പരിശോധന നടത്തിയിട്ടും അജു മണ്‍സൂറിനേയും ഭാര്യ ബിന്‍ഷയേയും കണ്ടെത്താനായില്ല. കിളികൊല്ലൂര്‍ പൊലീസിന്റെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ച സംഭവിച്ചതായി ആരോപണം ഉയരുന്നുണ്ട്. പ്രതി രക്ഷപ്പെടുന്ന സമയത്ത് പാറാവ് ഡ്യൂട്ടിക്ക് ആരുമുണ്ടായിരുന്നില്ലെന്ന് ഉത്തര പൊലീസ് ഉദ്യോഗസ്ഥര്‍ കണ്ടെത്തി. പ്രതിയുടെ ഭാര്യയ്‌ക്കെതിരെയും ചില എംഡിഎംഎ കേസുകള്‍ ഉണ്ടെന്നാണ് പൊലീസ് പറയുന്നത്. ഇരുവരും ചേര്‍ന്ന് കൊല്ലം നഗരത്തില്‍ ഏറെ നാളുകളായി എംഡിഎംഎ വില്‍പ്പന നടത്തിയിരുന്നുവെന്നാണ് കണ്ടെത്തല്‍.

സ്വന്തമായി ഗ്രീന്‍ ഹൈഡ്രജന്‍ സ്റ്റേഷനുള്ള ലോകത്തെ ആദ്യ വിമാനത്താവളം; നേട്ടത്തിനരികെ സിയാല്‍

സ്വന്തമായി ഗ്രീന്‍ ഹൈഡ്രജന്‍ സ്റ്റേഷനുള്ള ലോകത്തെ ആദ്യ വിമാനത്താവളം; നേട്ടത്തിനരികെ സിയാല്‍

കൊച്ചി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവള കമ്പനിയുടെ ഉടമസ്ഥതയില്‍ നെടുമ്പാശ്ശേരിയില്‍ ഹൈഡ്രജന്‍ സ്റ്റേഷന്‍. ഇതോടെ സ്വന്തമായി ഗ്രീന്‍ ഹൈഡ്രജന്‍ സ്റ്റേഷനുള്ള ലോകത്തെ ആദ്യ വിമാനത്താവളമായി സിയാല്‍ മാറുകയാണ്. കേന്ദ്ര പെട്രോളിയം വകുപ്പിന്റെ അന്തിമാനുമതി കൂടി ലഭിച്ചാല്‍ സ്റ്റേഷന്‍ പ്രവര്‍ത്തനമാരംഭിക്കും.

ദക്ഷിണേന്ത്യയിലെ ആദ്യ ഗ്രീന്‍ഹൈഡ്രജന്‍ സ്റ്റേഷനാണ് ഇത്. 30 കോടി രൂപ മുടക്കിയാണ് സിയാല്‍ ഹൈഡ്രജന്‍ സ്റ്റേഷന്‍ നിര്‍മിച്ചിരിക്കുന്നത്. ഭാരത് പെട്രോളിയം കോര്‍പ്പറേഷനാണ് സാങ്കേതിക പങ്കാളി. ഹൈഡ്രജന്‍ഇന്ധനത്തിന്റെ ഉത്പാദനവും വിപണനവും ഇവിടെയുണ്ടാകും. ഹൈഡ്രജന്‍ ഉത്പാദന ചുമതല ബിപിസിഎല്ലിനാണ്. പ്രതിദിനം 220 കിലോഗ്രാം ഗ്രീന്‍ ഹൈഡ്രജന്‍ ഉത്പാദിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.

ആദ്യഘട്ടത്തില്‍ വിമാനത്താവളത്തിനകത്ത് ഉപയോഗിക്കുന്ന ബസുകളിലാണ് ഹൈഡ്രജന്‍ ഇന്ധനം ഉപയോഗിക്കുക. ഈ ബസ് സിയാല്‍ ഓപ്പപ്പറേഷന്‍ ഏരിയയിലായിരിക്കും ഉപയോഗിക്കുക. അന്തരീക്ഷ മലിനീകരണം ഉണ്ടാകില്ലെന്നതിനാല്‍ സര്‍ക്കാരിന്റെ സീറോ കാര്‍ബര്‍ പോളിസിക്ക് കരുത്ത് പകരുന്നതാണ് സിയാലിന്റെ ഗ്രീന്‍ ഹൈഡ്രജന്‍ സ്റ്റേഷന്‍ പദ്ധതി.

ഇതുവരെ നടത്തിയത് 50-ലധികം സിസേറിയനുകൾ; ഓപ്പറേഷൻ തിയേറ്ററിൽ സി-സെക്ഷൻ നടത്തിക്കൊണ്ടിരിക്കെ പോലീസ് റെയ്ഡ്, വ്യാജ ഡോക്ടർ അറസ്റ്റിൽ

ഇതുവരെ നടത്തിയത് 50-ലധികം സിസേറിയനുകൾ; ഓപ്പറേഷൻ തിയേറ്ററിൽ സി-സെക്ഷൻ നടത്തിക്കൊണ്ടിരിക്കെ പോലീസ് റെയ്ഡ്, വ്യാജ ഡോക്ടർ അറസ്റ്റിൽ

സിൽച്ചാർ: അസമിലെ സിൽച്ചാറിൽ ഒരു പതിറ്റാണ്ടിലേറെയായി ഡോക്ടറായി വേഷം കെട്ടിയ യുവാവ് പിടിയിൽ. മെഡിക്കൽ യോഗ്യതയില്ലാതെ 50-ലധികം സിസേറിയൻ, ഗൈനക്കോളജിക്കൽ ശസ്ത്രക്രിയകൾ നടത്തിയ പുലോക് മലക്കർ എന്നയാളാണ് സിൽച്ചാറിൽ പിടിയിലായത്. നടൻ സഞ്ജയ് ദത്തിന്റെ ‘മുന്ന ഭായ് എംബിബിഎസ്’ എന്ന സിനിമയുമായി സാമ്യം തോന്നുന്ന യഥാർത്ഥ സംഭവമായി ഇത് മാറി. രഹസ്യ വിവരത്തെ തുടർന്നാണ് അറസ്റ്റ്. സിൽച്ചറിലെ ശിബ്സുന്ദരി നാരി ശിക്ഷ സേവാ ആശ്രമം ആശുപത്രിയിൽ ഓപ്പറേഷൻ തിയേറ്ററിൽ സി-സെക്ഷൻ നടത്തിക്കൊണ്ടിരിക്കെ പോലീസ് റെയ്ഡ് നടത്തുകയായിരുന്നു.

ഇയാളുടെ എല്ലാ സർട്ടിഫിക്കറ്റുകളും വ്യാജമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ഒരു ഗൈനക്കോളജിസ്റ്റ് എന്ന നിലയിൽ ഇയാൾ പ്രദേശത്ത് അറിയപ്പെട്ടിരുന്നു. വ്യാജ ഡോക്ടർമാർക്കെതിരെ അസം സർക്കാർ നടത്തുന്ന കർശന നടപടികളുടെ ഭാഗമാണ് ഈ അറസ്റ്റ്. 2025 ജനുവരിയിൽ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയുടെ നേതൃത്വത്തിൽ രൂപീകരിച്ച ആന്റി-ക്വാക്കറി ആൻഡ് വിജിലൻസ് സെൽ ആണ് ഇയാളെ പിടികൂടിയത്. ഈ യൂണിറ്റ് രൂപീകരിച്ച ശേഷം ഇതുവരെ 13 എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്യുകയും 10 വ്യാജ ഡോക്ടർമാരെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.

പിടിയിലായവരിൽ ഭൂരിഭാഗം പേരും താഴ്ന്ന, ഇടത്തരം വരുമാനക്കാരായ രോഗികളെ ലക്ഷ്യമിട്ടാണ് പ്രവർത്തിച്ചിരുന്നത്. അടുത്തിടെ നാഗോണിലും ജോർഹട്ടിലുമായി നാല് വ്യാജ ഡോക്ടർമാരെ അറസ്റ്റ് ചെയ്തിരുന്നു. ഇവർക്കെതിരെ വഞ്ചന, ക്രിമിനൽ വിശ്വാസവഞ്ചന തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്

കുടവൂർക്കോണം ഗവണ്മെന്റ് ഹൈസ്കൂളിൽ നാഗസാക്കി ദിനാചരണം

കുടവൂർക്കോണം ഗവണ്മെന്റ് ഹൈസ്കൂളിൽ നാഗസാക്കി ദിനാചരണം

ആറ്റിങ്ങൽ: നാഗസാക്കി ദിനത്തോടനുബന്ധിച്ച് കുടവൂർക്കോണം ഗവണ്മെന്റ് ഹൈസ്കൂളിൽ പ്രത്യേക അസംബ്ലി സംഘടിപ്പിച്ചു. അസംബ്ലിയിൽ വെച്ച് കുട്ടികൾ യുദ്ധവിരുദ്ധ പ്രതിജ്ഞയെടുത്തു. യുദ്ധത്തിനെതിരായ പോസ്റ്ററുകളുടെയും കുട്ടികൾ നിർമ്മിച്ച സുഡോക്കോ കൊക്കുകളുടെയും പ്രദർശനവൂം നടന്നു. സ്കൂൾ ഹെഡ്മാസ്റ്റർ സജികുമാർ.എസ്, അധ്യാപകൻ ജോയ്.ജി എന്നിവർ സംസാരിച്ചു.