നഗരൂരിൽ എം.ഡി.എം.എയുമായി യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു

നഗരൂരിൽ എം.ഡി.എം.എയുമായി യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു

നഗരൂർ: നഗരൂരിൽ എം.ഡി.എം.എയുമായി യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. നഗരൂർ തണ്ണിക്കോണം കുന്നുവിള വീട്ടിൽ താമസിക്കുന്ന അജയ് ബാബു (26) ആണ് റൂറൽ ഡാൻസഫ് സ്ക്വാഡിന്റെയും നഗരൂർ പൊലീസിന്റെയും സംയുക്ത പരിശോധനയിൽ പിടിയിലായത്.

വിളയിൽ കട ജംഗ്ഷനിൽ കാറിൽ ഇരുന്ന് ലഹരിവസ്തുക്കൾ വിൽപ്പനയ്ക്ക് തയ്യാറെടുക്കുകയായിരുന്ന സമയത്താണ് ഇയാളെ പോലീസ് പിടികൂടിയത്. പ്രതിയുടെ കൈവശം എം.ഡി.എം.എ എന്ന അപകടകരമായ ലഹരിവസ്‌തു ലഭിച്ചതായി പോലീസ് അറിയിച്ചു. കഴിഞ്ഞ ദിവസവും ചെറിയ അളവിൽ എം.ഡി.എം.എ കൈവശം വെച്ചതിന് രണ്ട് പേരെ അറസ്റ്റ് ചെയ്തിരുന്നു.

സി. മോഹന ചന്ദ്രൻ പുരസ്കാരം മംഗലപുരം എ നൗഷാദിന്  സമർപ്പിച്ചു

സി. മോഹന ചന്ദ്രൻ പുരസ്കാരം മംഗലപുരം എ നൗഷാദിന് സമർപ്പിച്ചു

സീനിയർ സിറ്റിസൺ കോൺഗ്രസ് സംസ്ഥാന കമ്മിറ്റി സംഘാടക മികവിന് ഏർപ്പെടുത്തിയ അഡ്വക്കേറ്റ് സി മോഹന ചന്ദ്രൻ പുരസ്കാരം കഴിഞ്ഞ 11 വർഷമായി മോഹന ചന്ദ്രൻ സ്മൃതി ദിനത്തിൽ അനുസ്മരണ പരിപാടികളും സമ്മേളനവും മുടങ്ങാതെ നടത്തിവരുന്ന നൗഷാദിന് കഴക്കൂട്ടം സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് ഹാളിൽ വെച്ച് നടന്ന മോഹന ചന്ദ്രൻ അനുസ്മരണ സമ്മേളനത്തിൽ പീതാംബരക്കുറുപ്പ് എക്സ് എം പി.മോഹനചന്ദ്രൻ കൾച്ചറൽ ഫോറം പ്രസിഡന്റ് മംഗലപുരം എ നൗഷാദിന് പുരസ്കാരം സമർപ്പിച്ചു.

കഴക്കൂട്ടം സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന പുരസ്കാര ദാന ചടങ്ങിൽ സി. എം. പി.സംസ്ഥാന സെക്രട്ടറി സിപി ജോൺ, ടീ ശരത് ചന്ദ്രപ്രസാദ്, പാങ്ങപ്പാറ അശോകൻ, അണിയൂർ പ്രസന്നകുമാർ തുടങ്ങിയവർ പങ്കെടുത്തു.

‘പൊതു വേദിയില്‍ പട്ടിക വിഭാഗക്കാരെ അവഹേളിച്ചു’: അടൂര്‍ ഗോപാലകൃഷ്ണനെതിരെ പൊലീസില്‍ പരാതി

‘പൊതു വേദിയില്‍ പട്ടിക വിഭാഗക്കാരെ അവഹേളിച്ചു’: അടൂര്‍ ഗോപാലകൃഷ്ണനെതിരെ പൊലീസില്‍ പരാതി

തിരുവനന്തപുരം: സിനിമാ കോണ്‍ക്ലേവ് സമാപന വേദിയിലെ വിവാദ പരാമര്‍ശത്തില്‍ സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണനെതിരെ പരാതി. സാമൂഹിക പ്രവര്‍ത്തകന്‍ ദിനു വെയില്‍ ആണ് തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. അടൂരിന്റെ പരാമര്‍ശങ്ങള്‍ എസ് സി / എസ് ടി ആക്ട് പ്രകാരം കുറ്റകരമാണെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. എസ് സി / എസ് ടി കമ്മീഷനും പരാതി നല്‍കിയിട്ടുണ്ട്.

അടൂര്‍ ഗോപാലകൃഷ്ണന്‍ നടത്തിയത് പട്ടികജാതി- പട്ടിക വിഭാഗക്കാര്‍ക്കെതിരെ വിദ്വേഷം പ്രോത്സാഹിപ്പിക്കുന്ന പരാമര്‍ശമാണ്. പൊതു വേദിയില്‍ പട്ടികജാതി- പട്ടിക വര്‍ഗ വിഭാഗത്തില്‍പ്പെട്ടവരെ അവഹേളിക്കുന്ന തരത്തിലുള്ള പ്രസ്താവനയാണ് അടൂര്‍ ഗോപാലകൃഷ്ണന്റേത്. വിവാദ പ്രസ്താവനയില്‍ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു.

പട്ടികജാതി വിഭാഗത്തില്‍ നിന്ന് സിനിമയെടുക്കാന്‍ വരുന്നവര്‍ക്ക് കുറഞ്ഞത് മൂന്നുമാസമെങ്കിലും വിദ​ഗ്ധരുടെ കീഴിൽ പരിശീലനം നല്‍കണമെന്നായിരുന്നു അടൂര്‍ ഗോപാലകൃഷ്ണൻ ഫിലിം കോൺക്ലേവ് വേദിയിൽ ആവശ്യപ്പെട്ടത്. ചലച്ചിത്ര വികസന കോർപ്പറേഷൻ വെറുതെ പണം കളയരുത്. ഒന്നര കോടി നല്‍കുന്നത് വളരെ കൂടുതലാണ്. പലരും ചെയ്തത് നിലവാരമില്ലാത്ത സിനിമകളാണെന്നും അടൂര്‍ പറഞ്ഞു. സ്ത്രീകളായത് കൊണ്ട് മാത്രം അവസരം കൊടുക്കരുതെന്നും അടൂർ കൂട്ടിച്ചേര്‍ത്തു. അടൂരിന്റെ പ്രസ്താവനക്കെതിരെ അതിരൂക്ഷ വിമർശനമാണ് ഉയരുന്നത്.

പാരസെറ്റാമോള്‍, അമോക്‌സിലിന്‍ ഉള്‍പ്പടെ 35 അവശ്യമരുന്നുകള്‍ക്ക് വില കുറയും

പാരസെറ്റാമോള്‍, അമോക്‌സിലിന്‍ ഉള്‍പ്പടെ 35 അവശ്യമരുന്നുകള്‍ക്ക് വില കുറയും

ഡല്‍ഹി: പാരസെറ്റാമോള്‍, അമോക്‌സിലിന്‍ ഉള്‍പ്പടെ 35 അവശ്യമരുന്നുകളുടെ വില കുറയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. കാര്‍ഡിയോവാസ്‌കുലര്‍, പ്രമേഹം, മാനസിക രോഗം തുടങ്ങിയവയ്ക്കുള്ള മരുന്നുകളും ആന്റി- ഇൻഫ്ലമേറ്ററി, ആന്റി ബയോട്ടിക് മരുന്നുകളും നാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍ അതോറിറ്റി വില കുറച്ചവയുടെ പട്ടികയിലുണ്ട്.

അസെക്ലോഫെനാക്, ട്രിപ്‌സിന്‍ കൈമോട്രിപ്‌സിന്‍, പൊട്ടാസ്യം ക്ലാവുലനേറ്റ്, എംപാഗ്ലിഫോസിന്‍, സിറ്റാഗ്ലിപ്റ്റിന്‍, മെറ്റ്‌ഫോര്‍മിന്‍ ഉള്‍പ്പെടുന്ന സംയുക്തങ്ങള്‍, കുട്ടികള്‍ക്കു നല്‍കുന്ന തുള്ളി മരുന്നുകള്‍, വൈറ്റമിന്‍ ഡി, കാല്‍സ്യം ഡ്രോപ്പുകള്‍, ഡൈക്ലോഫെനാക് തുടങ്ങിയവയ്ക്കും വില കുറയും.

മുസ്ലീം ഹെ‍ഡ് മാസ്റ്ററെ ഒഴിവാക്കാന്‍ സ്‌കൂള്‍ വാട്ടര്‍ ടാങ്കില്‍ കീടനാശിനി കലര്‍ത്തി; ശ്രീരാമ സേന നേതാവ് ഉള്‍പ്പടെ മൂന്നുപേര്‍ അറസ്റ്റില്‍

മുസ്ലീം ഹെ‍ഡ് മാസ്റ്ററെ ഒഴിവാക്കാന്‍ സ്‌കൂള്‍ വാട്ടര്‍ ടാങ്കില്‍ കീടനാശിനി കലര്‍ത്തി; ശ്രീരാമ സേന നേതാവ് ഉള്‍പ്പടെ മൂന്നുപേര്‍ അറസ്റ്റില്‍

ബംഗളൂരു: കര്‍ണാടകയിലെ ബെലഗാവിയില്‍ സ്‌കൂള്‍ വാട്ടര്‍ ടാങ്കില്‍ കീടനാശിനി കലര്‍ത്തിയ സംഭവത്തില്‍ ശ്രീരാമ സേന നേതാവ് ഉള്‍പ്പടെ മൂന്നു പേര്‍ അറസ്റ്റില്‍. മുസ്ലീമായ പ്രധാന അധ്യാപകനെ സ്‌കൂളില്‍ നിന്ന് സ്ഥലം മാറ്റാന്‍ വേണ്ടിയാണ് ശ്രീരാമസേന നേതാവ് വാട്ടര്‍ ടാങ്കില്‍ കീടനാശിനി കലര്‍ത്തിയത്. 13വര്‍ഷമായി ഈ സ്‌കൂളിലെ പ്രധാന അധ്യാപകനാണ് സുലൈമാന്‍ ഗൊരിനായിക്ക്. ഇയാള്‍ക്കെതിരെ സംശയം സൃഷ്ടിക്കുകയായിരുന്നു പ്രതികളുടെ നീക്കം.

വാട്ടര്‍ ടാങ്കിലെ കീടനാശിനി കലര്‍ന്ന വെള്ളം കുടിച്ച് 12 കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വന്നു. ആരുടെയും ആരോഗ്യസ്ഥിതിയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ശ്രീരാമസേന താലൂക്ക് പ്രസിഡന്റ് സാഗര്‍ പാട്ടീല്‍, കൃഷ്ണ മദാര്‍, നാഗന ഗൗഡ പാട്ടീല്‍ എന്നിവരാണ് അറസ്റ്റിലായത്. പ്രതികളെ റിമാന്‍ഡ് ചെയ്തു.

മറ്റൊരു ജാതിയില്‍പ്പെട്ട പെണ്‍കുട്ടിയുമായി കൃഷ്ണ മദാറിനുള്ള ബന്ധം പുറത്തുപറയുമെന്ന് ഭീഷണിപ്പെടുത്തിയാണ് ശ്രീരാമ സേന നേതാവ് സാഗര്‍ പാട്ടീല്‍ കൃഷ്ണ മദാറിനെ ഗൂഢാലോചനയില്‍ പങ്കെടുപ്പിച്ചത്. സാഗര്‍ നല്‍കിയ കീടനാശിനി അടങ്ങിയ കുപ്പി മദാര്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയെ കൊണ്ട് നിര്‍ബന്ധിപ്പിച്ച് വാട്ടര്‍ ടാങ്കില്‍ ഒഴിപ്പിക്കുകയായിരുന്നു. ഇതിനായി ഒരു പാക്കറ്റ് ചിപ്‌സും ചോക്ലേറ്റും 500 രൂപയും മദാര്‍ തനിക്ക് തന്നതായി കുട്ടി പൊലീസിനോട് പറഞ്ഞു. വിഷം കലക്കാന്‍ ഉപയോഗിച്ച കുപ്പി സ്‌കൂള്‍ അങ്കണത്തില്‍ നിന്നും കണ്ടെത്തി.

മതമൗലികവാദവും വര്‍ഗീയ വിദ്വേഷവും ഹീനമായ പ്രവൃത്തികളിലേക്ക് നയിക്കും, എന്നതിന്റെ തെളിവാണ് നിരപരാധികളായ കുട്ടികളുടെ കൂട്ടക്കൊലക്ക് കാരണമായേക്കാവുന്ന ഈ സംഭവമെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. അനുകമ്പയാണ് മതത്തിന്റെ അടിസ്ഥാനം എന്ന പ്രഖ്യാപിച്ച ശരണങ്ങളുടെ നാട്ടില്‍ എങ്ങനെയാണ് ഇത്രയും ക്രൂരതയും വിദ്വേഷവും ഉയര്‍ന്നുവന്നത്? ഈ നിമിഷത്തിലും തനിക്കിത് വിശ്വസിക്കാന്‍ കഴിഞ്ഞിട്ടില്ല.

മതത്തിന്റെ പേരില്‍ സമൂഹത്തില്‍ വിദ്വേഷം വിതച്ച് രാഷ്ട്രീയ നേട്ടമുണ്ടാക്കാന്‍ ശ്രമിക്കുന്ന ബിജെപി നേതാക്കള്‍ ആത്മപരിശോധന നടത്തണം. ശ്രീരാമസേന നേതാവ് പ്രമോദ് മുത്തലിക്ക് ഈ സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുമോ? സംസ്ഥാന ബിജെപി അധ്യക്ഷന്‍ വിജയേന്ദ്രയോ പ്രതിപക്ഷനേതാവ് ആര്‍.അശോകയോ ഇതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ തയ്യാറാകുമോയെന്നും സിദ്ധരാമയ്യ ചോദിച്ചു. സംഭവത്തിന്റെ സത്യാവസ്ഥ പുറത്തുകൊണ്ടുവന്ന പൊലീസിനെ മുഖ്യമന്ത്രി അഭിനന്ദിച്ചു.