കൊച്ചിയിൽ രേഖകളില്ലാതെ താമസം; ആറ് ബംഗ്ലാദേശ് സ്വദേശികൾ പോലീസ് പിടിയിൽ

കൊച്ചിയിൽ രേഖകളില്ലാതെ താമസം; ആറ് ബംഗ്ലാദേശ് സ്വദേശികൾ പോലീസ് പിടിയിൽ

കൊച്ചി: കൃത്യമായ രേഖകളില്ലാതെ നിയമവിരുദ്ധമായി കൊച്ചി എരൂരിൽ താമസിച്ചുവന്ന ആറ് ബംഗ്ലാദേശ് സ്വദേശികളെ കേരള പൊലീസ് അറസ്റ്റ് ചെയ്തു. ഇന്റലിജൻസ് ഏജൻസികളിൽ നിന്ന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ വ്യാഴാഴ്ച എരൂർ കുറ്റിപ്പാടം റോഡിലെ ഒരു ആക്രിക്കടയിൽ പൊലീസ് നടത്തിയ റെയ്ഡിലാണ് ഇവർ പിടിയിലായത്.പരിശോധനയ്ക്കിടെ ആക്രിക്കടയിലെ ജീവനക്കാരുടെ തിരിച്ചറിയൽ കാർഡുകളും മറ്റ് രേഖകളും പൊലീസ് പരിശോധിച്ചപ്പോഴാണ് അവ വ്യാജമാണെന്ന് കണ്ടെത്തിയത്. രാകിവ് ഷാബ, മുഹമ്മദ് സോഹൽ ഫറാസ്, താരേഖ്, സോഗിർ, മൈധി ഹാസിദ, മുഹമ്മദ് അഗിൻ എന്നിവരാണ് അറസ്റ്റിലായ ബംഗ്ലാദേശ് സ്വദേശികൾ. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ തങ്ങൾ ബംഗ്ലാദേശിൽ നിന്നുള്ളവരാണെന്നും കഴിഞ്ഞ ഏതാനും മാസങ്ങളായി കൊച്ചിയിൽ ജോലി ചെയ്തുവരികയാണെന്നും പ്രതികൾ സമ്മതിച്ചു.

പിടിയിലായ പ്രതികളെ പിന്നീട് ഹിൽ പാലസ് പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. ഇവിടെ വെച്ച് കേന്ദ്ര-സംസ്ഥാന ഇന്റലിജൻസ് ഏജൻസികൾ ഇവരെ വിശദമായി ചോദ്യം ചെയ്തു. സംഭവത്തിൽ ഭാരതീയ ന്യായ സംഹിതയിലെയും (BNS) ഇമിഗ്രേഷൻ – ഫോറിനേഴ്‌സ് ആക്റ്റിലെയും വിവിധ വകുപ്പുകൾ പ്രകാരം പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.പ്രതികൾ എങ്ങനെയാണ് കേരളത്തിൽ എത്തിയതെന്നും ഇവർക്ക് യാത്രയ്ക്കുള്ള സൗകര്യങ്ങളും വ്യാജ രേഖകളും ഒരുക്കി നൽകിയത് ആരാണെന്നും കണ്ടെത്താൻ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അറസ്റ്റിലായവരെ റിമാൻഡ് നടപടികളുടെ ഭാഗമായി കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.

വിവാദ ബജറ്റ് നിർദ്ദേശങ്ങൾ: മുഖ്യമന്ത്രി വിഡി സതീശന് പിന്തുണയുമായി ചെന്നിത്തലയും കുഞ്ഞാലിക്കുട്ടിയും

വിവാദ ബജറ്റ് നിർദ്ദേശങ്ങൾ: മുഖ്യമന്ത്രി വിഡി സതീശന് പിന്തുണയുമായി ചെന്നിത്തലയും കുഞ്ഞാലിക്കുട്ടിയും

തിരുവനന്തപുരം: സംസ്ഥാന ബജറ്റിലെ ഏറ്റവും വിവാദപരമായ രണ്ട് നിർദ്ദേശങ്ങൾക്കെതിരെ മുസ്‌ലിം സമൂഹത്തിൽ നിന്നും സംഘടനകളിൽ നിന്നും ശക്തമായ പ്രത്യയശാസ്ത്ര-രാഷ്ട്രീയ എതിർപ്പുകൾ ഉയരുന്നതിനിടയിൽ, മുഖ്യമന്ത്രി വിഡി സതീശന് ശക്തമായ പിന്തുണയുമായി ലീഗ് പാർലമെന്ററി പാർട്ടി നേതാവും വ്യവസായ മന്ത്രിയുമായ പികെ. കുഞ്ഞാലിക്കുട്ടി രംഗത്തെത്തി. കേന്ദ്ര സർക്കാരിന്റെ പിഎംശ്രീ പദ്ധതി നടപ്പിലാക്കുന്നതും, വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറയ്ക്കുന്നതുമായ ബജറ്റ് നിർദ്ദേശങ്ങളിലാണ് ലീഗ് ഔദ്യോഗിക നിലപാടിന് വിരുദ്ധമായി കുഞ്ഞാലിക്കുട്ടി മുഖ്യമന്ത്രിക്ക് പൂർണ്ണ പിന്തുണ നൽകിയത്.

ഈ രണ്ട് വിഷയങ്ങളിലും പാർട്ടിയുടെ പ്രഖ്യാപിത നിലപാടിൽ മാറ്റമില്ലെന്നും അനുയോജ്യമായ സമയത്തും വേദികളിലും പാർട്ടി അഭിപ്രായം വ്യക്തമാക്കുമെന്നും മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ, ബുധനാഴ്ച നടന്ന മന്ത്രിസഭാ യോഗത്തിൽ ഈ രണ്ട് വിഷയങ്ങളും പരിഗണനയ്ക്ക് വന്നപ്പോൾ, കോൺഗ്രസിനുള്ളിൽ നിന്നും യുഡിഎഫിൽ നിന്നും ഉയർന്ന ശക്തമായ വിമർശനങ്ങളെ പ്രതിരോധിച്ച് കുഞ്ഞാലിക്കുട്ടിയും മുതിർന്ന നേതാവും ആഭ്യന്തര മന്ത്രിയുമായ രമേശ് ചെന്നിത്തലയും മുഖ്യമന്ത്രിക്ക് പിന്നിൽ ഉറച്ചുനിൽക്കുകയായിരുന്നു.

മന്ത്രിസഭയിൽ അതൃപ്തി പരസ്യമാക്കി കുഞ്ഞാലിക്കുട്ടി; മറ്റ് മന്ത്രിമാർ കാഴ്ചക്കാരായി

പിഎംശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗിനുള്ളിൽ കടുത്ത ആശങ്കകൾ നിലനിന്നിരുന്നിട്ടും, മന്ത്രിസഭാ യോഗത്തിൽ മുഖ്യമന്ത്രി തന്റെ വാദങ്ങൾ അവതരിപ്പിച്ചതിന് പിന്നാലെ കുഞ്ഞാലിക്കുട്ടി പദ്ധതിയെ പരസ്യമായി പിന്തുണച്ചതായാണ് വിവരം. വിഷയത്തിൽ സർക്കാരിന്റെ നിലപാടിനൊപ്പമാണ് താനെന്ന് അദ്ദേഹം വ്യക്തമാക്കുകയും ചെയ്തു. തുടർന്ന് വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറയ്ക്കാനുള്ള നിർദ്ദേശം മന്ത്രിസഭ പരിഗണിച്ചപ്പോഴും കുഞ്ഞാലിക്കുട്ടി മുഖ്യമന്ത്രിയുടെ നിലപാടിനെയാണ് പിന്തുണച്ചത്. ഒരു ഘട്ടത്തിൽ, ഈ വിഷയം ഒരു പൊതുവിവാദമാക്കി മാറ്റിയ രീതിക്കെതിരെ ലീഗ് നേതാവ് ശക്തമായ അതൃപ്തി പ്രകടിപ്പിച്ചതായും റിപ്പോർട്ടുകളുണ്ട്. കുഞ്ഞാലിക്കുട്ടിയുടെ ഈ അപ്രതീക്ഷിത പിന്തുണ മന്ത്രിസഭയ്ക്കുള്ളിൽ നിന്ന് ഉയർന്നുവന്ന കടുത്ത സമ്മർദ്ദങ്ങളെ അതിജീവിക്കാൻ മുഖ്യമന്ത്രി വിഡി സതീശന് സഹായമായി.

ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും പിഎംശ്രീ പദ്ധതിയിലും മദ്യനികുതി കുറയ്ക്കുന്ന വിഷയത്തിലും മുഖ്യമന്ത്രിയുടെ നിലപാടിനെ പൂർണ്ണമായി പിന്തുണയ്ക്കുകയും കുഞ്ഞാലിക്കുട്ടിയുടെ അഭിപ്രായങ്ങളോട് യോജിക്കുകയും ചെയ്തു. മൂന്ന് പ്രമുഖ നേതാക്കളും ഒരേ നിലപാടിൽ ഉറച്ചുനിന്നതോടെ മന്ത്രിസഭയിലെ മറ്റ് അംഗങ്ങൾ വലിയ ചർച്ചകളിലേക്ക് കടക്കാനാകാതെ കാഴ്ചക്കാരായി മാറുന്ന സാഹചര്യമാണ് ഉണ്ടായത്. സ്വന്തം പാർട്ടിയിലെ ചില വിഭാഗങ്ങളിൽ നിന്ന് പരിമിതമായ പിന്തുണ മാത്രം ലഭിക്കുന്ന മുഖ്യമന്ത്രിയെ രമേശ് ചെന്നിത്തല സ്ഥിരമായി പിന്തുണയ്ക്കാറുണ്ടെങ്കിലും, യുഡിഎഫ് മന്ത്രിസഭയ്ക്കുള്ളിൽ ഇത്തരമൊരു ശക്തമായ അധികാര ചേരി രൂപപ്പെടുന്നത് ഇതാദ്യമായാണ്.

മൊഴിയില്‍ അവ്യക്തത?, വീണയെ വീണ്ടും ചോദ്യം ചെയ്യും; അന്വേഷണം വ്യാപിപ്പിച്ച് ഇഡി

മൊഴിയില്‍ അവ്യക്തത?, വീണയെ വീണ്ടും ചോദ്യം ചെയ്യും; അന്വേഷണം വ്യാപിപ്പിച്ച് ഇഡി

കൊച്ചി: സിഎംആര്‍എല്‍- എക്‌സാലോജിക് സാമ്പത്തിക ഇടപാടു കേസില്‍ ഇഡി അന്വേഷണം വ്യാപിപ്പിക്കുന്നു. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എല്‍ഡിഎഫ് സര്‍ക്കാരിലേക്കാണ് അന്വേഷണം വ്യാപിപ്പിക്കുന്നത്. സിഎംആര്‍എല്ലിന് ലഭിച്ചിട്ടുള്ള സഹായങ്ങളിലാണ് അന്വേഷണം. എല്‍ഡിഎഫ് സര്‍ക്കാര്‍ വഴിവിട്ട് സിഎംആര്‍എല്ലിന് എന്തെങ്കിലും സഹായങ്ങള്‍ നല്‍കിയിട്ടുണ്ടോയെന്നാണ് പരിശോധിക്കുന്നത്.

ഒന്നാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ കാലത്താണ് പിണറായിയുടെ മകള്‍ ടി വീണയുടെ എക്‌സാലോജിക് കമ്പനിയും സിഎംആര്‍എല്ലും തമ്മില്‍ കരാര്‍ ഒപ്പിടുന്നത്. കരാറില്‍ അവ്യക്തതയുണ്ടെന്നാണ് ഇഡി വിലയിരുത്തല്‍. കരാറിന് സിഎംആര്‍എല്ലിന് പ്രത്യുപകാരം ലഭിച്ചിട്ടുണ്ടോയെന്നാണ് ഇഡി അന്വേഷിക്കുന്നത്. കരാറിലെ അഴിമതി കേന്ദ്രീകരിച്ചാണ് അന്വേഷണം. സിഎംആര്‍എല്‍ എക്‌സാലോജികിന് നല്‍കിയ 2.78 കോടിയുടെ വിനിയോഗത്തിലും വ്യക്തതയില്ലെന്നാണ് ഇഡി വിലയിരുത്തല്‍.

കേസുമായി ബന്ധപ്പെട്ട് ടി വീണയുടെ മൊഴികളില്‍ അവ്യക്തതയുണ്ടെന്നാണ് ഇഡി നിഗമനം. സിഎംആര്‍എല്‍ ഉന്നതരുടെ മൊഴികളിലും വൈരുധ്യമുണ്ട്. കേസില്‍ വീണയെ ഇഡി വീണ്ടും വിളിപ്പിക്കും. മൂന്നാം ഘട്ട ചോദ്യം ചെയ്യല്‍ അടുത്തയാഴ്ച നടക്കും. ഇന്നലെ 10 മണിക്കൂര്‍ ആണ് ചോദ്യം ചെയ്യല്‍ നടന്നത്. എസ്എഫ്‌ഐഒ രേഖകള്‍ കോടതിയില്‍ നിന്ന് കിട്ടിയതിന് പിന്നാലെയാണ് കഴിഞ്ഞ ദിവസം വീണയെ കൊച്ചിയിലേക്ക് വിളിപ്പിച്ചത്. കരിമണല്‍ കമ്പനിയും വീണയും നടത്തിയിട്ടുള്ള സാമ്പത്തിക ഇടപാടുകളുടെ സുപ്രധാന രേഖകള്‍ അടക്കമുള്ള എസ്എഫ്‌ഐ കുറ്റപത്രത്തിന്റെ 134 അനുബന്ധ രേഖകളാണ് ഇഡിക്ക് ലഭിച്ചത്.

സംസ്ഥാനത്ത് സ്വർണവിലയിൽ വർധനവ്; അറിയാം ഇന്നത്തെ നിരക്ക്

സംസ്ഥാനത്ത് സ്വർണവിലയിൽ വർധനവ്; അറിയാം ഇന്നത്തെ നിരക്ക്

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വർധനവ്. ഇന്നലെ 103640 രൂപയായിരുന്ന ഒരു പവൻ സ്വർണത്തി​ന്റെ വില ഇന്ന് 1,03,840 രൂപയായി വർധിച്ചു. 12,980 രൂപയാണ് ഇന്നത്തെ ​ഗ്രാമിന്റെ വിപണിനിരക്ക്. ഇന്നലെത്തെ നിരക്കിനെ അപേക്ഷിച്ച് നേരിയ വർധനവ് മാത്രമാണ് സ്വർണവിലയിൽ ഇന്നുണ്ടായത്. 1,03,840 രൂപയാണ് ഒരു പവനെങ്കിലും പണിക്കൂലി ഉൾപ്പെടെ നൽകുമ്പോൾ വില ഇതിലും കൂടും. ഏതാണ്ട് ₹1,19,790 രൂപയോളമാണ് ഒരു പവൻ സ്വർണത്തിന് വില വരിക.

ന്യൂ രാജസ്ഥാൻ മാർബിൾസ് ചെയർമാൻ സി. വിഷ്ണുഭക്തന്റെ മാതാവ് സരോജിനി (94)   നിര്യാതയായി

ന്യൂ രാജസ്ഥാൻ മാർബിൾസ് ചെയർമാൻ സി. വിഷ്ണുഭക്തന്റെ മാതാവ് സരോജിനി (94) നിര്യാതയായി

ചിറയിൻകീഴ്: ന്യൂ രാജസ്ഥാൻ മാർബിൾസ് ചെയർമാനും എസ്.എൻ.സി.പി. യോഗം ചിറയിൻകീഴ് യുണിയൻ പ്രസിസൻ്റുമായ സി. വിഷ്ണുഭക്തന്റെ മാതാവും ചിറയിൻകീഴ് വി.ബി. ഹൗസിൽ പരേതനായ ചെല്ലപ്പന്റെ ഭാര്യയുമായ സരോജിനി (94) നിര്യാതയായി.

മരുമകൾ: ബീന വിഷ്ണുഭക്തൻ.

ഭൗതിക ശരീരം പൊതുദർശനത്തിനായി ഉച്ചയ്ക്ക് 1.30 വരെ ചിറയിൻകീഴ് വലിയകട ന്യു രാജസ്ഥാൻ ജ്വല്ലറിക്ക് സമീപമുള്ള വി ബി ഹൗസിൽ.

സംസ്‌കാരം: ഇന്ന് ഉച്ചയ്ക്ക് രണ്ടിന് ചിറയിൻകീഴിലെ കുടുംബവീടായ മേലതിൽ വീട്ടുവളപ്പിൽ.