by Midhun HP News | Aug 20, 2026 | Latest News, കേരളം
പെണ്‍മക്കളുള്ള രക്ഷിതാക്കള്‍ കല്യാണത്തിന്റെ ചെലവിനെ കുറിച്ച് ഓര്‍ത്ത് ഇനി ആധി കൂട്ടേണ്ട. പെണ്‍മക്കളുടെ വിവാഹത്തിനായി സംസ്ഥാന സര്‍ക്കാര്‍ ധനസഹായം നല്‍കുന്ന പദ്ധതിയാണ് മംഗല്യ സമുന്നതി സ്‌കീം. മുന്നാക്ക സമുദായത്തില്‍പ്പെട്ട സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങളിലെ പെണ്‍മക്കളുള്ള രക്ഷിതാക്കള്‍ക്കായി സര്‍ക്കാര്‍ ഒരു നിശ്ചിത തുക വിവാഹ ധനസഹായമായി നല്‍കുന്ന പദ്ധതിയാണിത്.

എന്നാല്‍ നിശ്ചിത സമയത്ത് അപേക്ഷ ക്ഷണിച്ചാണ് ധന സഹായം നല്‍കുന്നത്. ഇത് എല്ലാ വര്‍ഷവും നടപ്പിലാക്കുന്ന പദ്ധതിയാണ്. കേരള മുന്നാക്ക സമുദായ ക്ഷേമ കോര്‍പ്പറേഷന്‍ വഴിയാണ് ഇത് നടപ്പാക്കുന്നത്. അതുകൊണ്ട് തന്നെ കേരള മുന്നാക്ക സമുദായ വികസന കോര്‍പ്പറേഷന്റെ അറിയിപ്പുകള്‍ ഇടയ്ക്കിടെ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. കഴിഞ്ഞ തവണ 2025 ജനുവരി ഒന്നിനും 2025 ഒക്ടോബര്‍ 31നും ഇടയില്‍ വിവാഹിതരായിട്ടുള്ളവരില്‍ നിന്ന് അപേക്ഷ സ്വീകരിച്ചാണ് ധനസഹായം നല്‍കിയത്.

മംഗല്യ സമുന്നതി പദ്ധതി
മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങളിലെ പെണ്‍കുട്ടികളുടെ വിവാഹത്തിന് ധനസഹായം നല്‍കുന്ന പദ്ധതിയാണ് ‘മംഗല്യ സമുന്നതി’. ഒരു ലക്ഷം രൂപ വരെ കുടുംബ വാര്‍ഷിക വരുമാനമുള്ള, മുന്‍ഗണന എഎവൈ, മുന്‍ഗണന വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്നവര്‍ക്ക് അപേക്ഷിക്കാം. നിശ്ചിത സമയത്താണ് ഇതിനായി അപേക്ഷകള്‍ സ്വീകരിക്കുക. പെണ്‍കുട്ടിയുടെ രക്ഷിതാക്കളാണ് അപേക്ഷിക്കേണ്ടത്. ലഭ്യമാകുന്ന അപേക്ഷകളില്‍നിന്ന് ഏറ്റവും കുറഞ്ഞ വരുമാനമുള്ളവരിലെ യോഗ്യരായവര്‍ക്ക്, സര്‍ക്കാരില്‍നിന്നു ലഭിക്കുന്ന ഫണ്ടിന് ആനുപാതികമായി ധനസഹായം അനുവദിക്കും. അപേക്ഷാ ഫോമും വിശദവിവരങ്ങളും സംസ്ഥാന മുന്നാക്ക സമുദായ ക്ഷേമ കോര്‍പറേഷന്റെ വെബ്‌സൈറ്റായ www.kswcfല്‍ ലഭിക്കും.
ലക്ഷ്യം: മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങളിലെ പെണ്‍കുട്ടികളുടെ വിവാഹത്തിന് ധനസഹായം നല്‍കുക.
ധനസഹായം: 70,000 രൂപയാണ് ധനസഹായമായി നല്‍കുന്നത്.
അര്‍ഹത: ഒരു ലക്ഷം രൂപ വരെ കുടുംബ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് അപേക്ഷിക്കാം.
അപേക്ഷകര്‍ മുന്‍ഗണന എഎവൈ (AAY- മഞ്ഞ കാര്‍ഡ്), മുന്‍ഗണന ( പിങ്ക് കാര്‍ഡ്) വിഭാഗങ്ങളിലെ റേഷന്‍ കാര്‍ഡ് ഉടമകളായിരിക്കണം.
അപേക്ഷ സമര്‍പ്പിക്കേണ്ടത്: പെണ്‍കുട്ടിയുടെ രക്ഷിതാവാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.
അപേക്ഷ സമര്‍പ്പിക്കേണ്ട രീതി: നിശ്ചിത സമയത്താണ് അപേക്ഷകള്‍ സ്വീകരിക്കുന്നത്.
വിശദവിവരങ്ങള്‍ക്കും അപേക്ഷാ ഫോമിനുമായി കേരള മുന്നാക്ക സമുദായ വികസന കോര്‍പ്പറേഷന്റെ വെബ്സൈറ്റ് സന്ദര്‍ശിക്കുക.
ധനസഹായം നല്‍കുന്ന രീതി: ലഭ്യമായ അപേക്ഷകളില്‍ നിന്ന് ഏറ്റവും കുറഞ്ഞ വരുമാനമുള്ള യോഗ്യരായ അപേക്ഷകര്‍ക്ക് സര്‍ക്കാരില്‍ നിന്നുള്ള ഫണ്ടിനനുസരിച്ച് ധനസഹായം അനുവദിക്കും.
വിവാഹിതയായ പെണ്‍കുട്ടിയുടെ പ്രായം വിവാഹ തീയതിയില്‍ 18 വയസോ അതിന് മുകളിലോ ആയിരിക്കണം.


by Midhun HP News | Aug 20, 2026 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: കോൺഗ്രസ് ആറ്റിങ്ങൽ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ രാജീവ് ഗാന്ധി അനുസ്മരണദിനം ആചരിച്ചു. അനുസ്മരണ പരിപാടിയുടെ ഉദ്ഘാടനം ഡിസിസി ജനറൽ സെക്രട്ടറി പി ഉണ്ണികൃഷ്ണൻ നിർവഹിച്ചു.

രാജീവ്ഗാന്ധിയുടെ ഛായ ചിത്രത്തിനു മുൻപിൽ പുഷ്പാർച്ചന നടത്തി. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ആർ എസ് പ്രശാന്ത്, എസ് രഘുറാം എന്നിവർ നേതൃത്വം നൽകി. ഡിസിസി മെമ്പർമാർ, ബ്ലോക്ക് ഭാരവാഹികൾ, കൗൺസിലർമാർ, യൂത്ത് കോൺഗ്രസ് പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.



by Midhun HP News | Aug 20, 2026 | Latest News, കേരളം
പാലക്കാട്: കോളേജ് വിദ്യാർഥിനിയെ വഴിയിൽ തടഞ്ഞുനിർത്തി മോശമായി സംസാരിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ വിരമിച്ച പൊലീസ് ഉദ്യോഗസ്ഥനെതിരെ പൊലീസ് കേസെടുത്തു. പാലക്കാട് കല്ലേക്കാട് സ്വദേശിയായ റിട്ടയേർഡ് പൊലീസുകാരൻ ലക്ഷ്മണനെതിരെയാണ് പാലക്കാട് ടൗൺ നോർത്ത് പൊലീസ് കേസെടുത്തത്. കോളജിൽ നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്ന വിദ്യാർഥിനിക്ക് നേരെയാണ് അതിക്രമമുണ്ടായത്.

വഴിയിൽ വെച്ച് വിദ്യാർഥിനിയെ തടഞ്ഞുനിർത്തിയ ഇയാൾ അപമര്യാദയായി സംസാരിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് പരാതി. പരാതിയുടെ അടിസ്ഥാനത്തിൽ പാലക്കാട് നോർത്ത് പൊലീസ് ലക്ഷ്മണനെതിരെ കേസെടുത്ത് തുടർനടപടികൾ ആരംഭിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് വ്യക്തമാക്കി.



by Midhun HP News | Aug 20, 2026 | Latest News, കേരളം
തിരുവനന്തപുരം: വര്‍ഷങ്ങളുടെ ഇടവേളയ്ക്കും സാമ്പത്തിക അനിശ്ചിതത്വങ്ങള്‍ക്കും ഒടുവില്‍ കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ഓണക്കാലത്ത് വലിയ ആശ്വാസമാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഓണം ആനുകൂല്യങ്ങളും ഉത്സവബത്തയും ലഭ്യമാക്കുന്നതിനായി ധനവകുപ്പ് 33.92 കോടി രൂപ അനുവദിച്ചു. കഴിഞ്ഞ ഏഴ് വര്‍ഷത്തോളമായി മുടങ്ങിക്കിടന്ന ഉത്സവബത്തയാണ് കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ഈ വര്‍ഷം പുനഃസ്ഥാപിച്ചു നല്‍കുന്നത്.

സ്ഥിരം ജീവനക്കാര്‍ക്ക് 10,000 രൂപ സാലറി അഡ്വാന്‍സും 3,000 രൂപ ഉത്സവബത്തയും ലഭിക്കും. കൂടാതെ അര്‍ഹതയുള്ള ജീവനക്കാര്‍ക്ക് ബോണസും ലഭിക്കുന്നതാണ്. താല്‍ക്കാലിക ജീവനക്കാര്‍ക്ക് 1,000 രൂപ ഉത്സവബത്തയായി ലഭിക്കും. വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യമായി പെന്‍ഷന്‍കാര്‍ക്ക് 1,250 രൂപ ഓണം ഉത്സവബത്തയായി അനുവദിച്ചിട്ടുണ്ട്. പെന്‍ഷന്‍കാര്‍ക്കുള്ള ഓണം അലവന്‍സ് 2019ന് ശേഷം ആദ്യമായാണ് നല്‍കുന്നത്. ഓണം സാലറി അഡ്വാന്‍സ് 2023ന് ശേഷം നല്‍കിയിരുന്നില്ല.
ബോണസിന് അര്‍ഹതയില്ലാത്ത ജീവനക്കാര്‍ക്ക് ഫെസ്റ്റിവല്‍ അലവന്‍സ് അല്ലെങ്കില്‍ ഓണം അഡ്വാന്‍സ് തുക ലഭ്യമാക്കും. അനുവദിച്ച തുക ഉപയോഗിച്ച് ഓണത്തിന് മുന്‍പ് തന്നെ ജീവനക്കാരുടെ ശമ്പളവും പെന്‍ഷന്‍ കുടിശ്ശികയുടെ ഭാഗവും വിതരണം ചെയ്യും. ഗഡുക്കളായി ശമ്പളം നല്‍കുന്ന രീതിക്ക് പകരം ഓണക്കാലത്ത് ഒരൊറ്റ ഗഡുവായി ശമ്പളം പൂര്‍ണമായി ജീവനക്കാരുടെ അക്കൗണ്ടുകളിലേക്ക് എത്തിക്കാന്‍ മാനേജ്മെന്റ് നടപടി സ്വീകരിക്കും.

വിരമിച്ച ജീവനക്കാര്‍ക്കും പെന്‍ഷന്‍ കുടിശ്ശികകളും ഉത്സവബത്തയും കൃത്യമായി ലഭ്യമാക്കാന്‍ ആവശ്യമായ നിര്‍ദ്ദേശം ധനവകുപ്പ് നല്‍കിയിട്ടുണ്ട്. പ്രതിമാസം സര്‍ക്കാരില്‍ നിന്ന് കെഎസ്ആര്‍ടിസിക്ക് ലഭിക്കുന്ന ധനസഹായത്തിന് പുറമെയാണ് ഓണക്കാലത്തെ പ്രത്യേക അടിയന്തര സഹായമായി 33 കോടി രൂപ അനുവദിച്ചിരിക്കുന്നത്.
ഓണം ആനുകൂല്യ പ്രഖ്യാപനത്തിനൊപ്പം യാത്രാത്തിരക്ക് പരിഗണിച്ച് കെഎസ്ആര്‍ടിസി പ്രത്യേക സര്‍വീസുകളും പ്രഖ്യാപിച്ചിട്ടുണ്ട്. അവധിക്കാലത്തെ തിരക്ക് നേരിടാന്‍ ബംഗളൂരു, ചെന്നൈ തുടങ്ങിയ അന്തര്‍സംസ്ഥാന റൂട്ടുകളിലേക്കും സംസ്ഥാനത്തെ പ്രധാന റൂട്ടുകളിലും കൂടുതല്‍ സര്‍വീസുകള്‍ ഏര്‍പ്പെടുത്തി. എന്റെ കെഎസ്ആര്‍ടിസി ആപ്പ് വഴിയും വെബ്സൈറ്റ് വഴിയും ടിക്കറ്റുകള്‍ മുന്‍കൂട്ടി ബുക്ക് ചെയ്യാം.


by Midhun HP News | Aug 20, 2026 | Latest News, കേരളം
തിരുവനന്തപുരം: രാജ്യസഭയിലെ കേരളത്തില്‍ നിന്നുള്ള മൂന്ന് അംഗങ്ങളുടെ കാലാവധി അടുത്ത ഏപ്രിലില്‍ അവസാനിക്കും. നിലവിലെ നിയമസഭ കക്ഷിനില അനുസരിച്ച്, എല്ലാ എംഎല്‍എമാരും വോട്ടു ചെയ്താല്‍ സിപിഎമ്മിന് ഒരാളെപ്പോലും വിജയിപ്പിക്കാനാകില്ല. ഈ ദുര്‍ഘടാവസ്ഥ എങ്ങനെ മറികടക്കാമെന്നതു സംബന്ധിച്ച് സിപിഎമ്മില്‍ ചര്‍ച്ച തുടങ്ങി. നിലവിലെ സാഹചര്യത്തില്‍ ബിജെപിയുടെ സഹായം ഉണ്ടെങ്കില്‍ മാത്രമേ സിപിഎമ്മിന് മൂന്ന് ഒഴിവുകളില്‍ ഒരെണ്ണത്തില്‍ വിജയിക്കാനാകൂ.

വോട്ടെടുപ്പില്‍ പങ്കെടുക്കണോ വേണ്ടയോ എന്നതിനെക്കുറിച്ചുള്ള ബിജെപിയുടെ തീരുമാനം മൂന്ന് സീറ്റുകളില്‍ ഒരെണ്ണം ആര്‍ക്ക് ലഭിക്കുമെന്ന് നിര്‍ണ്ണയിക്കും. മുസ്ലിം ലീഗിന്റെ പി വി അബ്ദുള്‍ വഹാബ്, സിപിഎമ്മിലെ ജോണ്‍ ബ്രിട്ടാസ്, വി ശിവദാസന്‍ എന്നിവരുടെ രാജ്യസഭ കാലാവധിയാണ് 2027 ഏപ്രില്‍ 23 ന് അവസാനിക്കുന്നത്. 102 എംഎല്‍എമാരുള്ള യുഡിഎഫിന് രണ്ട് സീറ്റുകള്‍ നേടാനാകും. ശേഷിക്കുന്ന ഒരു സീറ്റിലാണ് മത്സരം നിര്‍ണ്ണായകമാകുക.

നിയമസഭയിലെ 140 അംഗങ്ങളും വോട്ട് ചെയ്താല്‍ മൂന്നാമത്തെ സീറ്റ് നേടാന്‍ 36 വോട്ടുകളാണ് വേണ്ടിവരിക. എന്നാല്‍ എല്‍ഡിഎഫിന് 35 എംഎല്‍എമാരാണുള്ളത്. വിജയിക്കാന്‍ ഇടതുപക്ഷത്തിന് ഒരു വോട്ട് കൂടി ആവശ്യമാണ്. നിയമസഭയില്‍ ബിജെപിക്ക് മൂന്ന് എംഎല്‍എമാരാണുള്ളത്. ഇതോടെയാണ് ഇവരുടെ നിലപാട് നിര്‍ണായകമാകുന്നത്. ബിജെപി എംഎല്‍എമാര്‍ വോട്ടെടുപ്പില്‍ നിന്നും വിട്ടു നിന്നാല്‍ സാധുവായ വോട്ടുകളുടെ എണ്ണം 137 ആകും. ഇതോടെ ക്വാട്ട 35 ആയി കുറയും. ഇതുവഴി എല്‍ഡിഎഫിന് മൂന്നാമത്തെ സീറ്റില്‍ വിജയിക്കാനുമാകും.
വോട്ടെടുപ്പില്‍ എന്തു നിലപാട് സ്വീകരിക്കണം എന്നതില്‍ ബിജെപി ഒരു സന്ദിഗ്ധാവസ്ഥയിലാണ്. രാജ്യസഭയിലേക്ക് വിജയിക്കാന്‍ ആവശ്യമായ അംഗസംഖ്യ ഇല്ലെങ്കിലും, പങ്കെടുക്കണോ വേണ്ടയോ എന്ന അവരുടെ തീരുമാനം ഫലത്തെ നേരിട്ട് ബാധിക്കും. 140 എംഎല്‍എമാരും വോട്ട് ചെയ്താല്‍, എല്‍ഡിഎഫിന്റെ അധിക വോട്ട് ക്രോസ് വോട്ടിംഗിലൂടെ ലഭിച്ചേക്കാം. ബിജെപി വോട്ടെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കുന്നതു വഴി വിജയിക്കുന്നത് സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം രാഷ്ട്രീയമായ തിരിച്ചടിയാണ്.
ബിജെപി വിട്ടുനില്‍ക്കുന്നതുവഴി എല്‍ഡിഎഫ് സീറ്റ് നേടിയാല്‍, സിപിഎമ്മും ബിജെപിയും തമ്മിലുള്ള ധാരണയാണെന്ന ആരോപണവുമായി യുഡിഎഫ് രംഗത്തു വരും. ഇത് രാഷ്ട്രീയമായി യുഡിഎഫ് വിനിയോഗിക്കുകയും ചെയ്യും. എന്തായാലും ബിജെപിയുടെ സഹായം തേടില്ല എന്ന നിലപാടാണ് സിപിഎം എപ്പോഴും സ്വീകരിച്ചിട്ടുള്ളത് എന്ന് ഒരു സിപിഎം കേന്ദ്ര കമ്മിറ്റി അംഗം പറഞ്ഞു. ഇതൊരു ദുഷ്‌കരമായ സാഹചര്യമാണ്. എന്നിരുന്നാലും, രാഷ്ട്രീയത്തില്‍ എന്തും സംഭവിക്കാം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 1964 ല്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ ക്രോസ് വോട്ടു ചെയ്തതിലൂടെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായ സലേ മുഹമ്മദ് സേട്ട് വിജയിച്ചിട്ടുണ്ട്.


Recent Comments