by Midhun HP News | Aug 20, 2026 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: പാകിസ്ഥാന്‍ ഹൈക്കമ്മീഷന് പുറത്ത് അനധികൃതമായി സ്ഥാപിച്ചിരുന്ന താല്‍ക്കാലിക നിര്‍മ്മിതികള്‍ ഇന്ത്യന്‍ അധികൃതര്‍ നീക്കം ചെയ്തു. സുരക്ഷാ ഉദ്യോഗസ്ഥരുടെയും പൊലീസിന്റെയും സാന്നിധ്യത്തില്‍ വ്യാഴാഴ്ചയാണ് നടപടികള്‍ പൂര്‍ത്തിയാക്കിയത്. ഹൈക്കമ്മീഷന്റെ വിസ വിഭാഗത്തിന് സമീപം സ്ഥാപിച്ചിരുന്ന ക്യൂ മാനേജ്മെന്റ് ബാരിയറുകളും മറ്റ് നിര്‍മ്മിതികളുമാണ് നീക്കം ചെയ്തത്.

കമ്മീഷന്റെ അംഗീകൃത അതിര്‍ത്തിക്ക് പുറത്തുള്ള പാതയില്‍ അനധികൃതമായി ഇവ സ്ഥാപിച്ചിരുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ഇത് പൊതുഗതാഗതത്തിനും വഴിയാത്രക്കാര്‍ക്കും തടസ്സമുണ്ടാക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണ് അധികൃതര്‍ നടപടി സ്വീകരിച്ചത്.
ഈ സംഭവം ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര തലത്തിലുള്ള നീക്കങ്ങളുടെ ഭാഗമായാണോ എന്നതും ശ്രദ്ധേയമാണ്. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ഇസ്ലാമബാദിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന് പുറത്ത് സ്ഥാപിച്ചിരുന്ന സുരക്ഷാ ബാരിക്കേഡുകളും പാര്‍ക്കിങ് പോസ്റ്റുകളും പാകിസ്ഥാന്‍ അധികൃതര്‍ നീക്കം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യയുടെ ഭാഗത്തുനിന്നും ഇത്തരമൊരു നടപടിയുണ്ടായെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

ഇരുരാജ്യങ്ങളും തമ്മില്‍ നിലനില്‍ക്കുന്ന നയതന്ത്ര ബന്ധങ്ങള്‍ക്കിടയില്‍, ഹൈക്കമ്മീഷനുകളുടെ സുരക്ഷയും അതിര്‍ത്തി ക്രമീകരണങ്ങളും സംബന്ധിച്ച നടപടികള്‍ ഏറെ ശ്രദ്ധിക്കപ്പെടുന്നുണ്ട്. വിഷയത്തില്‍ ഔദ്യോഗിക പ്രതികരണം ലഭ്യമല്ലെങ്കിലും, നിയമപരമായ നടപടിക്രമങ്ങളുടെ ഭാഗമായാണ് ഒഴിപ്പിക്കല്‍ എന്ന് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.
കഴിഞ്ഞ ദിവസം യുഎസ് അംബാസഡര്‍, ജമ്മു കശ്മീര്‍ ഇന്ത്യയുടെ പ്രധാന ഭാഗമാണെന്ന് പ്രതികരിച്ചതും പാകിസ്ഥാനെ പ്രകോപിപ്പിച്ചിട്ടുണ്ട്. കശ്മീര്‍ തര്‍ക്ക പ്രദേശമാണെന്നും അമേരിക്ക മുന്‍ നിലപാടില്‍ ഉറച്ചുനില്‍ക്കണമെന്നും പാകിസ്ഥാന്‍ ആവശ്യപ്പെട്ടു. അമേരിക്കന്‍ നയതന്ത്ര ഉദ്യോഗസ്ഥനെ വിളിച്ചുവരുത്തിയാണ് പാകിസ്ഥാന്‍ പ്രതിഷേധമറിയിച്ചത്.


by Midhun HP News | Aug 20, 2026 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: വന്ദേമാതരം ആലപിക്കുന്നതുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങളില്‍ നിലപാട് കടുപ്പിച്ച് കോണ്‍ഗ്രസ്. പാര്‍ട്ടിയുടെ എല്ലാ ഔദ്യോഗിക പരിപാടികളിലും വന്ദേമാതരത്തിന്റെ ആദ്യ രണ്ട് ഖണ്ഡികകള്‍ മാത്രം ആലപിച്ചാല്‍ മതിയെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി തീരുമാനിച്ചു. 1937ല്‍ പാസാക്കിയ പാര്‍ട്ടി പ്രമേയത്തിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനമെന്ന് കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കി.

സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഡല്‍ഹിയിലെ എഐസിസി ആസ്ഥാനത്ത് നടന്ന ആഘോഷങ്ങള്‍ക്കിടെ വന്ദേമാതരം പാടുമ്പോള്‍ കോണ്‍ഗ്രസ് നേതാക്കള്‍ സംസാരിച്ചുവെന്നാരോപിച്ച് ബിജെപി രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെ, വന്ദേമാതരത്തിന്റെ പൂര്‍ണരൂപം ആലപിക്കാത്തതിനെതിരെയും ബിജെപി കടുത്ത വിമര്‍ശനങ്ങളുയര്‍ത്തി.

ബിജെപിയുടെ ആരോപണങ്ങളെ രാഷ്ട്രീയ പ്രേരിതമെന്ന് വിശേഷിപ്പിച്ച കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, മഹാത്മഗാന്ധിയും ജവഹര്‍ലാല്‍ നെഹ്റുവും സര്‍ദാര്‍ പട്ടേലുമടക്കമുള്ള സ്വാതന്ത്ര്യസമര സേനാനികള്‍ പിന്തുടര്‍ന്ന കീഴ്വഴക്കമാണ് തങ്ങളും പിന്തുടരുന്നതെന്ന് വ്യക്തമാക്കി. രവീന്ദ്രനാഥ ടാഗോര്‍ ഉള്‍പ്പെടെയുള്ളവരുടെ പിന്തുണയോടെയാണ് അന്ന് രണ്ട് ഖണ്ഡികകള്‍ മാത്രം പാടാന്‍ തീരുമാനിച്ചതെന്ന് പാര്‍ട്ടി ചൂണ്ടിക്കാട്ടുന്നു.
കോണ്‍ഗ്രസിന്റെ തീരുമാനത്തെ അങ്ങേയറ്റം അപലപനീയമെന്ന് വിശേഷിപ്പിച്ച ബിജെപി, കോണ്‍ഗ്രസ് പുതിയ ‘മുസ്ലിം ലീഗ്’ ആയി മാറിയെന്ന് പരിഹസിച്ചു. വന്ദേമാതരം ദേശീയ ഗാനത്തിന് തുല്യമായ നിയമപരിരക്ഷയുള്ള ഗാനമാണെന്നും, പാര്‍ട്ടി സ്വന്തം പ്രമേയത്തിന് രാജ്യത്തെ നിയമത്തേക്കാള്‍ മുന്‍ഗണന നല്‍കുന്നത് ദേശസ്‌നേഹത്തെ ചോദ്യം ചെയ്യുന്നതാണെന്നും ബിജെപി നേതാക്കള്‍ ആരോപിച്ചു.


by Midhun HP News | Aug 20, 2026 | Latest News, ദേശീയ വാർത്ത
മുംബൈ: ബാങ്കിങ് ഇടപാടുകളില്‍ ഡിജിറ്റല്‍ യുഗം പിടിമുറുക്കുമ്പോഴും, സാധാരണക്കാരുടെ ചെറിയ സമ്പാദ്യങ്ങളെ കൂട്ടുപിടിക്കുന്ന ഇടമാണ് ബേസിക് സേവിങ്‌സ് ബാങ്ക് ഡെപ്പോസിറ്റ് അക്കൗണ്ടുകള്‍ അഥവാ ബിഎസ്ബിഡി അക്കൗണ്ടുകള്‍. എന്നാല്‍, ഇടപാടുകാര്‍ക്ക് മുന്നറിയിപ്പുമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) എത്തിയിരിക്കുകയാണ്. ഒക്ടോബര്‍ 1 മുതല്‍ ബിഎസ്ബിഡി അക്കൗണ്ടുകള്‍ക്ക് പരിഷ്‌കരിച്ച സര്‍വീസ് ചാര്‍ജുകള്‍ നിലവില്‍ വരും. ചെറിയ തുക അക്കൗണ്ടില്‍ സൂക്ഷിക്കുന്നവര്‍ക്കും, ഇടയ്ക്കിടെ പണം പിന്‍വലിക്കുന്നവര്‍ക്കും ഈ മാറ്റം പ്രധാനമാണ്.

നിലവില്‍ ഒരു മാസം സൗജന്യമായി പിന്‍വലിക്കാവുന്ന നാല് തവണകള്‍ക്ക് ശേഷം, ബാങ്ക് പുതിയ സര്‍വീസ് ചാര്‍ജ് ഈടാക്കാന്‍ തുടങ്ങും. അഞ്ചാമത്തെ തവണ മുതല്‍ നടത്തുന്ന ഓരോ പിന്‍വലിക്കലിനും 15 രൂപയും കൂടെ ജിഎസ്ടിയുമാണ് ഈടാക്കുക. നേരത്തെ, ഡിജിറ്റല്‍ ഇടപാടുകളെ (എടിഎമ്മുകളില്‍ യുപിഐ വഴി പിന്‍വലിക്കുന്നത് ഉള്‍പ്പെടെ) സൗജന്യ പിന്‍വലിക്കല്‍ പരിധിയില്‍ നിന്ന് ബാങ്ക് ഒഴിവാക്കിയിരുന്നു. എന്നാല്‍ അത് ഇനി ഉണ്ടാകില്ല. ബ്രാഞ്ച് വഴിയോ, എടിഎം വഴിയോ, അല്ലെങ്കില്‍ മറ്റ് മാര്‍ഗങ്ങളിലൂടെയോ നടത്തുന്ന എല്ലാവിധ പണം പിന്‍വലിക്കലുകളും ഈ നാല് തവണയെന്ന പരിധിയില്‍ വരും. ഇതില്‍ കൂടുതല്‍ തവണകള്‍ പണം എടുക്കുന്നവര്‍ ഓരോ തവണയും അധിക തുക നല്‍കേണ്ടി വരും.

സാമൂഹികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കും സാധാരണക്കാര്‍ക്കും ബാങ്കിങ് സേവനങ്ങള്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ബിഎസ്ബിഡി അക്കൗണ്ടുകള്‍ തുടങ്ങിയത്. മിനിമം ബാലന്‍സ് സൂക്ഷിക്കേണ്ടതില്ല എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. കൂടാതെ, വാര്‍ഷിക മെയിന്റനന്‍സ് ചാര്‍ജ് ഇല്ലാത്ത റൂപേ എടിഎം കാര്‍ഡും ബാങ്ക് സൗജന്യമായി നല്‍കുന്നുണ്ട്. അമിതമായ കടമ്പകളില്ലാതെ സമ്പാദ്യം തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇത് മികച്ച അവസരമാണ്.

ബിഎസ്ബിഡി അക്കൗണ്ട് ഉള്ളവര്‍ക്ക് മറ്റ് സാധാരണ സേവിങ്‌സ് അക്കൗണ്ടുകള്‍ പാടില്ല. അങ്ങനെയുണ്ടെങ്കില്‍, പുതിയ അക്കൗണ്ട് തുറന്ന് 30 ദിവസത്തിനുള്ളില്‍ പഴയത് ക്ലോസ് ചെയ്യണം. NEFT/RTGS വഴിയുള്ള പണം നിക്ഷേപിക്കലിന് ഇപ്പോഴും ചാര്‍ജുകളില്ല. കൂടാതെ ഇന്‍ഓപ്പറേറ്റീവ് അക്കൗണ്ടുകള്‍ സജീവമാക്കുന്നതിനും ഫീസുകള്‍ ഇല്ല. ഈ അക്കൗണ്ടില്‍ ചെക്ക് ബുക്ക് സൗകര്യം ലഭ്യമാകില്ല എന്നത് പ്രത്യേകം ഓര്‍ക്കുക. ചെറിയ സമ്പാദ്യങ്ങള്‍ സൂക്ഷിക്കുന്നവര്‍ ഇനി മുതല്‍ പിന്‍വലിക്കലുകളുടെ എണ്ണം ശ്രദ്ധിക്കുന്നത് നന്നായിരിക്കും.

by Midhun HP News | Aug 20, 2026 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. ഒരു ജില്ലയിലും പ്രത്യേക മുന്നറിയിപ്പില്ല. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കാസര്‍കോട് ജില്ലകളില്‍ ഇടത്തരം മഴയ്ക്കും, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

വടക്കന്‍ ഝാര്‍ഖണ്ഡ്, തെക്കുപടിഞ്ഞാറന്‍ ബിഹാര്‍, തെക്കുകിഴക്കന്‍ ഉത്തര്‍പ്രദേശ് മുകളില്‍ തീവ്ര ന്യൂനമര്‍ദ്ദം തുടരുന്നു. ഇത് ഝാര്‍ഖണ്ഡ്, തെക്കുകിഴക്കന്‍ ഉത്തര്‍പ്രദേശ്, വടക്കന്‍ ഛത്തീസ്ഗഢ് സംസ്ഥാനങ്ങളിലൂടെ പടിഞ്ഞാറ് വടക്കുപടിഞ്ഞാറ് ദിശയില്‍ നീങ്ങാനും തുടര്‍ന്ന് ശക്തി കൂടിയ ന്യൂനമര്‍ദ്ദ മേഖലയായി ദുര്‍ബലപ്പെടാനും സാധ്യതയുണ്ട്.
ഈ ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി കേരളത്തില്‍ ഈ മാസം 23 വരെയുള്ള ദിവസങ്ങളില്‍ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ട്.
മത്സ്യത്തൊഴിലാളി ജാഗ്രത നിര്‍ദേശം
കേരളം – ലക്ഷദ്വീപ് -പുതുച്ചേരി -തെക്കന്‍ തമിഴ്‌നാട് തീരങ്ങളില്‍ ഇന്നും കള്ളക്കടല്‍ ജാഗ്രതാ നിര്‍ദേശം (റെഡ് അലര്‍ട്ട്) നിലനില്‍ക്കുന്നതിനാല്‍ മത്സ്യത്തൊഴിലാളികള്‍ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കള്ളക്കടല്‍ – റെഡ് അലര്‍ട്ട്
കേരളത്തിലെ എല്ലാ തീരദേശ ജില്ലകളിലും ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിയ്ക്കുന്നു. കേരളത്തിലെ തീരപ്രദേശങ്ങളില്‍ ശക്തമായ തിരമാലക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത. കേരള തീരത്ത് ഇന്ന് വൈകുന്നേരം 05.30 വരെ 1.1 മുതല്‍ 1.8 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം മുന്നറിയിപ്പ് നല്‍കി. തീരദേശ മേഖലകളില്‍, പ്രത്യേകിച്ച് താഴ്ന്ന പ്രദേശങ്ങളില്‍, വെള്ളം കയറാനും കടലാക്രമണത്തിനും സാധ്യതയുണ്ട്.


by Midhun HP News | Aug 20, 2026 | Latest News, കേരളം
കണ്ണൂർ: കണ്ണൂരിലെ മാലൂരിൽ സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിൽ സ്ഥാപിച്ച പന്നിക്കെണിയിൽ പുലി കുരുങ്ങി. കെ പി ആർ നഗർ സ്വദേശിയായ രാമകൃഷ്ണൻ്റെ ഉടമസ്ഥതയിലുള്ള കൃഷിയിടത്തിലെ പന്നിക്കെണിയിലാണ് പുലർച്ചെ പുലി കുരുങ്ങിയത്.

പ്രദേശവാസികൾ അസാധാരണമായ ശബ്ദം കേട്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കെണിയിൽ പുലി കുടുങ്ങിയതായി കണ്ടെത്തിയത്. തുടർന്ന് കാട്ടിയൂർ ഫോറസ്റ്റ് റേഞ്ച് ഓഫീസിൽ വിവരം അറിയിച്ചു. ഫോറസ്റ്റ് അധികൃതർ സ്ഥലത്തെത്തി പുലിയെ മയക്കുവെടി വെച്ചു.

പുലിയുടെ ആരോഗ്യനില പരിശോധിച്ച ശേഷം അതിനെ കാട്ടിലേക്ക് തിരിച്ചയക്കണമോ എന്ന കാര്യത്തിൽ വനംവകുപ്പ് അധികൃതർ തീരുമാനമെടുക്കും. കഴിഞ്ഞ ദിവസം ശ്രീ കണ്ഠാപുരം ചെങ്ങളായിയിൽ പുലി ഇറങ്ങിയതിനെ തുടർന്ന് വനം വകുപ്പ് കൂട് സ്ഥാപിച്ചിരുന്നു. വിവിധ പ്രദേശങ്ങളിൽ പുലിയെ കണ്ടതിനെ തുടർന്ന് ജനങ്ങൾ ഭീതിയിലായിരുന്നു.


Recent Comments