തിരുവനന്തപുരം നഗരസഭയിലെ കയ്യാങ്കളി: ഇരു വിഭാഗങ്ങള്‍ക്കുമെതിരെ കേസ്; മേയറും ഡെപ്യൂട്ടി മേയറും അടക്കം പ്രതികള്‍

തിരുവനന്തപുരം നഗരസഭയിലെ കയ്യാങ്കളി: ഇരു വിഭാഗങ്ങള്‍ക്കുമെതിരെ കേസ്; മേയറും ഡെപ്യൂട്ടി മേയറും അടക്കം പ്രതികള്‍

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ഇന്നലെയുണ്ടായ സംഘര്‍ഷത്തില്‍ പൊലീസ് ഇരു വിഭാഗത്തിനെതിരെയും കേസെടുത്തു. എല്‍ഡിഎഫ് കൗണ്‍സിലര്‍ സിന്ധു ശശിയുടെ പരാതിയില്‍ മേയര്‍ വി വി രാജേഷ്, ഡെപ്യൂട്ടി മേയര്‍ ആശാനാഥ് എന്നിവര്‍ക്കെതിരെ മ്യൂസിയം പൊലീസ് കേസെടുത്തിട്ടുണ്ട്. ബിജെപി കൗണ്‍സിലര്‍ ശ്രുതിയുടെ പരാതിയില്‍ സിപിഎം അംഗങ്ങളായ എസ് പി ദീപക്, മുന്‍ മേയര്‍ ശ്രീകുമാര്‍, വഞ്ചിയൂര്‍ ബാബു അടക്കം അഞ്ച് പേര്‍ക്കെതിരെയും കേസെടുത്തു.

സത്യപ്രതിജ്ഞാ വിവാദത്തിന്റെ പശ്ചാത്തലത്തില്‍ മേയറും ഡെപ്യൂട്ടി മേയറും രാജിവെക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു എല്‍ഡിഎഫ് പ്രതിഷേധിച്ചത്. കാപ്പാ കേസില്‍ ജയിലിലുള്ള ബിജെപി കൗണ്‍സിലര്‍ സുഗതന്‍ രാജിവെക്കണമെന്നും ഇടതുപക്ഷം ആവശ്യപ്പെടുന്നു. മേയര്‍ വി വി രാജേഷും മറ്റ് ബിജെപി കൗണ്‍സിലര്‍മാരും ഓഫീസിലേക്കെത്തിയതു മുതല്‍ ഉന്തും തള്ളുമായി. ഓഫിസില്‍ പ്രവേശിക്കാന്‍ അനുവദിക്കാതെ സിപിഎം കൗണ്‍സിലര്‍മാര്‍ മേയറെ തടഞ്ഞതോടെയാണ് സംഘര്‍ഷത്തിലേക്ക് വഴിവെച്ചത്.

സംഘര്‍ഷത്തിനിടെ മേയര്‍ ഉള്‍പ്പെടെ നിലത്തുവീണു. പൊലീസ് ഏറെ പണിപ്പെട്ടാണ് മേയറെ ഓഫീസിനുള്ളിലേക്ക് മാറ്റിയത്. സംഘര്‍ഷത്തിനിടെ സിപിഎമ്മിന്റെ കാട്ടായിക്കോണം കൗണ്‍സിലര്‍ സിന്ധു ശശിയുടെ തലപൊട്ടി. മേയര്‍ വിവി രാജേഷിന്റെ കാലിന് പ്ലാസ്റ്ററിട്ടു. തലക്ക് പരിക്കേറ്റ സിന്ധു ശശിയുടെ തലയില്‍ നാലു തുന്നലുകളുണ്ട്. സംഘര്‍ഷമറിഞ്ഞ് നഗരസഭയുടെ പുറത്ത് റിലേ സത്യഗ്രഹത്തില്‍ പങ്കെടുക്കാനെത്തിയ സിപിഎം പ്രവര്‍ത്തകര്‍ കോര്‍പ്പറേഷന്‍ ഓഫീസിലേക്ക് തള്ളികയറാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു.

കാലവര്‍ഷം വീണ്ടും സജീവമാകുന്നു, അതിശക്ത മഴ മുന്നറിയിപ്പ്; കള്ളക്കടല്‍ ജാഗ്രത

കാലവര്‍ഷം വീണ്ടും സജീവമാകുന്നു, അതിശക്ത മഴ മുന്നറിയിപ്പ്; കള്ളക്കടല്‍ ജാഗ്രത

തിരുവനന്തപുരം: കേരളത്തില്‍ കാലവര്‍ഷം വീണ്ടും സജീവമാകുന്നു. ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. എന്നാല്‍ ഒരു ജില്ലകളിലും പ്രത്യേക മഴ മുന്നറിയിപ്പില്ല. നാളെ മുതല്‍ വടക്കന്‍ കേരളത്തില്‍ അതിശക്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. നാളെ വടക്കന്‍ കേരളത്തിലെ അഞ്ചു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.

കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലര്‍ട്ടുള്ളത്. ഞായറാഴ്ച സംസ്ഥാനത്ത് പരക്കെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. തിരുവനന്തപുരം, കൊല്ലം ജില്ലകള്‍ ഒഴികെ, കേരളത്തിലെ 12 ജില്ലകളിലും യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിരിക്കുകയാണ്. തിങ്കളാഴ്ച കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്.

ഏഴു ജില്ലകളില്‍ തിങ്കളാഴ്ച യെല്ലോ അലര്‍ട്ടുമുണ്ട്. വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍, എറണാകുളം, ഇടുക്കി ജില്ലകളിലാണ് യെല്ലോ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 115.6 മില്ലീ മീറ്റര്‍ മുതല്‍ 204.4 മില്ലീ മീറ്റര്‍ വരെ മഴ ലഭിക്കാന്‍ സാധ്യതയുണ്ട്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്. അതിശക്തമായ കാറ്റിനും സാധ്യതയുണ്ട്.

കള്ളക്കടൽ ജാഗ്രത നിർദേശം

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം (കാപ്പിൽ മുതൽ പൊഴിയൂർ വരെ) ജില്ലയിലെ തീരങ്ങളിൽ നാളെ (27/06/2026) രാവിലെ 05.30 മുതൽ നാളെ (27/06/2026) രാത്രി 11.30 വരെ 1.3 മുതൽ 1.5 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

കന്യാകുമാരി തീരത്ത് കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി നാളെ (27/06/2026) രാത്രി 11.30 വരെ 1.3 മുതൽ 1.5 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക.

​ലഹരിക്കെതിരെ ഫുട്ബോൾ ചലഞ്ചുമായി പെരുംകുളം എ.എം.എൽ.പി.എസ്; ജേഴ്‌സി അണിഞ്ഞ് കുട്ടികൾ മൈതാനത്തിറങ്ങി

​ലഹരിക്കെതിരെ ഫുട്ബോൾ ചലഞ്ചുമായി പെരുംകുളം എ.എം.എൽ.പി.എസ്; ജേഴ്‌സി അണിഞ്ഞ് കുട്ടികൾ മൈതാനത്തിറങ്ങി

​പെരുംകുളം-സംസ്ഥാന സർക്കാരിന്റെ ലഹരിവിരുദ്ധ ക്യാമ്പയിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് പെരുംകുളം എ.എം.എൽ.പി. സ്കൂളിൽ വേറിട്ടൊരു പ്രതിരോധക്കൂട്ടായ്മ സംഘടിപ്പിച്ചു. സ്കൂളിലെ സ്പോർട്സ് ക്ലബ്ബിന്റെയും ഹെൽത്ത് ക്ലബ്ബിന്റെയും സംയുക്താഭിമുഖ്യത്തിൽ ‘തൂഫാൻ ചലഞ്ച്’ എന്ന പേരിൽ സംഘടിപ്പിച്ച പരിപാടി ലഹരിക്കെതിരെയുള്ള കായിക മുന്നേറ്റമായി മാറി.

​കുട്ടികളിൽ ലഹരി വിരുദ്ധ ബോധവൽക്കരണം വളർത്തുന്നതിനൊപ്പം കായികക്ഷമതയും ആരോഗ്യശീലങ്ങളും പ്രോത്സാഹിപ്പിക്കുക എന്നതായിരുന്നു പരിപാടിയുടെ ലക്ഷ്യം. പ്രിയപ്പെട്ട കായികതാരങ്ങളുടെ ജേഴ്‌സികൾ അണിഞ്ഞ് ആവേശത്തോടെയാണ് കുട്ടികൾ ചലഞ്ചിന്റെ ഭാഗമായത്. മൈതാനത്ത് ഫുട്ബോൾ തട്ടിയും കായിക വിനോദങ്ങളിൽ ഏർപ്പെട്ടും കുട്ടികൾ സർക്കാരിന്റെ ലഹരിവിരുദ്ധ പ്രവർത്തനങ്ങളിൽ പങ്കാളികളായി. ലഹരി എന്ന വിപത്തിനെ കായികരംഗത്തെ കരുത്തുകൊണ്ട് നേരിടുമെന്ന സന്ദേശം ചലഞ്ച് മുന്നോട്ടുവെച്ചു.

സ്കൂൾ ഹെഡ്മാസ്റ്റർ പ്രവീൺ ചടങ്ങിന് നേതൃത്വം നൽകി. അധ്യാപകരായ കൃഷ്ണരാജ്, അനീഷ്, ശ്രീജ, എന്നിവരും ഹെൽത്ത് ക്ലബ്ബ് അംഗങ്ങളും പരിപാടിയിൽ സജീവമായി പങ്കാളികളാവുകയും കുട്ടികൾക്ക് പിന്തുണയുമായി ഒപ്പം ചേരുകയും ചെയ്തു. പിടിഎ പ്രതിനിധികളും രക്ഷിതാക്കളും ചടങ്ങിൽ സംബന്ധിച്ചു. ലഹരിക്കെതിരെ കൂട്ടായ പ്രവർത്തനം സ്കൂളിൽ നിന്നും വീട്ടിലേക്കും അത് വഴി സമൂഹത്തിലേക്കും വ്യാപിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നടത്തിയ പരിപാടിയെ സ്കൂൾ മാനേജ്മെന്റ് അഭിനന്ദിച്ചു.

പകച്ചു പോയി ജര്‍മനി; അട്ടിമറിച്ച് ഇക്വ’ഡോര്‍’ തുറക്കുക തന്നെ ചെയ്തു; പുറത്തേക്കല്ല… നോക്കൗട്ടിലേക്ക്!

പകച്ചു പോയി ജര്‍മനി; അട്ടിമറിച്ച് ഇക്വ’ഡോര്‍’ തുറക്കുക തന്നെ ചെയ്തു; പുറത്തേക്കല്ല… നോക്കൗട്ടിലേക്ക്!

ന്യൂജഴ്‌സി: അടിക്ക് തിരിച്ചടി എന്ന നിലയില്‍ പുരോഗമിച്ച പോരാട്ടത്തില്‍ മുന്‍ ലോക ചാംപ്യന്‍മാരായ ജര്‍മനിയെ അട്ടിമറിച്ച് ഇക്വഡോറിന് വമ്പന്‍ ജയം. ഫിഫ ലോകകപ്പ് ഗ്രൂപ്പ് ഇയിലെ അവസാന പോരാട്ടത്തില്‍ 2-1നാണ് ഇക്വഡോര്‍ ജയം പിടിച്ചെടുത്തത്. ജയത്തോടെ ഗ്രൂപ്പ് ഘട്ടത്തില്‍ നിന്നു പുറത്താകുമായിരുന്ന നിലയില്‍ നിന്നു മൂന്നാം സ്ഥാനക്കാരെന്ന സാധ്യതയുമായി ഇക്വഡോർ നോക്കൗട്ട് സാധ്യത സജീവമാക്കി.

അവസാന 32ൽ സീറ്റുറപ്പിച്ചാൽ 20 വര്‍ഷങ്ങള്‍ക്കു ശേഷമുള്ള ഇക്വഡോറിന്റെ ലോകകപ്പ് നോക്കൗട്ട് പ്രവേശനമായി അതു മാറും. ചരിത്രത്തില്‍ രണ്ടാം തവണയുള്ള നേട്ടം. നേരത്തെ 2006ലാണ് അവര്‍ ആദ്യമായും അവസാനമായും നോക്കൗട്ട് കളിച്ചത്. 2002, 2006, 2014, 2022, 2026 വര്‍ഷങ്ങളിലാണ് അവര്‍ ഇതുവരെ ലോകകപ്പ് കളിച്ചത്.

കളിയുടെ തുടക്കം മുതല്‍ ജര്‍മനി കടുത്ത ആക്രമണം തുടങ്ങി. അതിന്റെ ഫലം രണ്ട് മിനിറ്റ് തികയും മുന്‍പ് തന്നെ അവര്‍ക്ക് കിട്ടി. കൃത്യം പറഞ്ഞാല്‍ ഒരു മിനിറ്റും 49 സെക്കന്‍ഡും പിന്നിട്ടപ്പോള്‍ തന്നെ ജര്‍മനി ലീഡെടുത്തു. അലക്‌സാണ്ടര്‍ പാവ്‌ലോവിചിലൂടെ പുരോഗമിച്ച നീക്കമാണ് ഗോളില്‍ കലാശിച്ചത്. പാവ്‌ലോവിച് ബോക്‌സിനു പുറത്തു നിന്നു പന്ത് സ്വീകരിച്ച് ഫ്‌ളോറിയന്‍ വിയറ്റ്‌സിനു നല്‍കി. താരം ബോക്‌സില്‍ വച്ച് ലിറോയ് സനെയ്ക്ക് പന്ത് മറിച്ചു. സനെ മികച്ച രീതിയില്‍ പന്ത് വലയിലിട്ടു.

ജര്‍മനിയുടെ ഏറ്റവും വേഗത്തിലുള്ള രണ്ടാമത്തെ ലോകകപ്പ് ഗോളാണിത്. 1934ല്‍ ഓസ്ട്രിയക്കെതിരെ നടന്ന മൂന്നാം സ്ഥാനക്കാരെ കണ്ടെത്താനുള്ള പോരിലാണ് അവര്‍ ഇതിലും വേഗതയില്‍ ഗോള്‍ നേടിയത്. അന്ന് കളി തുടങ്ങി 25 സെക്കന്‍ഡ് പിന്നിട്ടപ്പോള്‍ തന്നെ ജര്‍മനി ഏണസ്റ്റ് ലെഹ്നറിലൂടെ വല ചലിപ്പിച്ചിരുന്നു.

തുടക്കം തന്നെ ജര്‍മനി ഗോള്‍ നേടിയതോടെ ഇനി എത്രയെണ്ണം ഇക്വഡോര്‍ വലയില്‍ കയറുമെന്ന കണക്കുകൂട്ടലുകളുമായി നിന്ന ജര്‍മന്‍ ആരാധകരെ ഞെട്ടിച്ച് അതിവേഗം തന്നെ ഇക്വഡോറിന്റെ മറുപടി വന്നു. 9ാം മിനിറ്റില്‍ പെനാല്‍റ്റി ബോക്‌സിനു പുറത്തു നിന്നു പാസ് സ്വീകരിച്ച് നില്‍സന്‍ ആംഗുലോ തൊടുത്ത കിടിലന്‍ ഷോട്ട് ജര്‍മന്‍ മധ്യനിരക്കാരന്‍ പാവ്‌ലോവിചിനേയും ഗോള്‍ കീപ്പര്‍ മാനുവല്‍ നൂയറിനേയും മറികടന്ന് വലയില്‍.

സമനില കിട്ടിയതോടെ ഇക്വഡോര്‍ ആക്രമണം കടുപ്പിച്ചു. അതിനൊപ്പം ജര്‍മന്‍ താരങ്ങളുടെ ഭാവനാശൂന്യതയും ഇക്വഡോറിനു തുണയായി. നിരവധി മിസ് പാസുകളാണ് ജര്‍മന്‍ താരങ്ങള്‍ നല്‍കിയത്. വേഗമില്ലായ്മയും അവരുടെ നീക്കങ്ങളെ അടിമുടി ബാധിച്ചു. ആക്രമണം കടുപ്പിച്ച് ഇക്വഡോര്‍ ജര്‍മന്‍ പോസ്റ്റിലേക്ക് കയറി ഇറങ്ങി.

ആദ്യ പകുതിയുടെ അവസാന ഘട്ടങ്ങളില്‍ ജര്‍മനി ലീഡെടുക്കാന്‍ കിണഞ്ഞു ശ്രമിച്ചെങ്കിലും ഇക്വഡോര്‍ പ്രതിരോധം കുലുങ്ങിയില്ല. ഒന്നാം പകുതി അവസാനിക്കുമ്പോള്‍ 1-1 എന്ന നില.

രണ്ടാം പകുതിയിലും ഇരു പക്ഷവും ആക്രമണം തുടരുന്ന കാഴ്ചയായിരുന്നു. അതിനിടെ ഹവെര്‍ട്‌സിനെ ഇക്വഡോര്‍ താരം ജോയര്‍ ഓര്‍ഡോണെസ് ഫൗള്‍ ചെയ്തതിനു ജര്‍മനിക്ക് അനുകൂലമായി ഒരു പെനാല്‍റ്റി കിട്ടുന്നു. എന്നാല്‍ അതിനു മുന്‍പ് ലിറോയ് സനെ ഒരു ഇക്വഡോര്‍ താരത്തെ ഫൗള്‍ ചെയ്തിരുന്നു. വാര്‍ പരിശോധനയില്‍ ജര്‍മനിക്ക് പെനാല്‍റ്റിയും ഇക്വഡോറിനു ഫൗളിനുള്ള ഫ്രീകിക്കും അനുവദിച്ചില്ല.

73ാം മിനിറ്റില്‍ ലീഡ് നേടാനുള്ള രണ്ട് സുവര്‍ണാവസരങ്ങള്‍ ഇക്വഡോറിനു കിട്ടിയെങ്കിലും മുതലാക്കാനായില്ല. സെക്കന്‍ഡുകളുടെ വ്യത്യാസത്തിലാണ് അവസരം നഷ്ടമായത്. 77ാം മിനിറ്റില്‍ ഇക്വഡോര്‍ കാത്തിരുന്ന നിമിഷമെത്തി. കോര്‍ണറില്‍ നിന്നു കെവിന്‍ റോഡ്രിഗസ് നല്‍കിയ പാസ് മാനുവല്‍ നൂയര്‍ തട്ടിമാറ്റാന്‍ ശ്രമിക്കുന്നതിനിടെ ഗോണ്‍സാലോ പ്ലാറ്റ വലയ്ക്ക് തൊട്ടരികില്‍ നിന്നു ഫ്‌ളിക്ക് ചെയ്ത് പന്ത് വലയിലിട്ട് ഇക്വഡോറിനു അവിശ്വസനീയ വിജയം സമ്മാനിച്ചു.

ജര്‍മനി സമനില പിടിക്കാനുള്ള എല്ലാ ശ്രമങ്ങളും നടത്തി. എന്നാല്‍ ഇക്വഡോര്‍ പ്രതിരോധ നിര എല്ലാ ആക്രമണങ്ങളുടേയും മുനയൊടിച്ചു. നോക്കൗട്ട് സ്വപ്‌നങ്ങള്‍ കൈവിടാന്‍ ഒരുക്കമല്ലാതിരുന്ന ഇക്വഡോര്‍ അവിസ്മരണീയ പോരാട്ടവും ഗംഭീര വിജയവുമാണ് പിടിച്ചെടുത്തത്.