തിരുവനന്തപുരം കോർപ്പറേഷനിൽ അവിശ്വാസ നീക്കവുമായി യുഡിഎഫ്

തിരുവനന്തപുരം കോർപ്പറേഷനിൽ അവിശ്വാസ നീക്കവുമായി യുഡിഎഫ്

തിരുവനന്തപുരം: സത്യപ്രതിജ്ഞാ വിവാദങ്ങള്‍ക്കിടെ തിരുവനന്തപുരം കോര്‍പ്പറേഷനില്‍ അവിശ്വാസ പ്രമേയം കൊണ്ടു വരാന്‍ യുഡിഎഫ് നീക്കം. ഇന്നു വൈകീട്ടു ചേരുന്ന പാര്‍ലമെന്ററി പാര്‍ട്ടി യോഗം ഇക്കാര്യത്തില്‍ തീരുമാനമെടുത്തേക്കും. കോണ്‍ഗ്രസിന്റെ അവിശ്വാസ നീക്കത്തില്‍ ഇടതുപക്ഷത്തിന്റെ തീരുമാനം നിര്‍ണായകമാണ്.

101 അംഗ കോര്‍പറേഷനില്‍ ബിജെപിക്ക് 50 സീറ്റാണുള്ളത്. ഒരു സ്വതന്ത്രന്റെ പിന്തുണയോടെയാണ് ബിജെപി ഭരണം നടത്തുന്നത്. എല്‍ഡിഎഫിന് 29 സീറ്റും യുഡിഎഫിന് 20 സീറ്റുമാണ് നഗരസഭയിലുള്ളത്. ബിജെപി കൗണ്‍സിലര്‍ ആര്‍.സുഗതന്‍ കാപ്പ കേസില്‍ ജയിലിലാണ്. ഈ സാഹചര്യത്തില്‍ യുഡിഎഫും എല്‍ഡിഎഫും യുഡിഎഫ് വിമതനും ഒത്തുചേര്‍ന്നാണ് ഭരണപക്ഷത്തിനെതിരെ 50 പേരാകും.

പ്രതിപക്ഷം അവിശ്വാസം അവതരിപ്പിച്ചാല്‍ അതു നേരിടുമെന്ന് ബിജെപി നേതാവും മേയറുമായ വി വി രാജേഷ് പ്രതികരിച്ചു. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ അഞ്ചു വര്‍ഷത്തേക്ക് ബിജെപി സേഫ് ആണെന്നും മേയര്‍ പറഞ്ഞു. ഈ മാസം 29 ന് കൗണ്‍സില്‍ യോഗം നടക്കും. ജയിലിലുള്ള ബിജെപി കൗണ്‍സിലര്‍ സുഗതന്റെ ജാമ്യത്തിനായി കോടതിയെ സമീപിക്കുമെന്നും മേയര്‍ പറഞ്ഞു. മേയര്‍ ഓഫീസില്‍ വരുന്നത് തടയുന്നത്, ജനങ്ങളെ ബുദ്ധിമുട്ടിക്കലാണെന്നും വി വി രാജേഷ് കൂട്ടിച്ചേര്‍ത്തു.

എസ് പി ദീപക്കിന് പകരം ‘ദീപക് ദേവ്’ പ്രതിയായി, എഫ്‌ഐആറില്‍ പൊലീസിന് വന്‍അമളി, ചര്‍ച്ച

എസ് പി ദീപക്കിന് പകരം ‘ദീപക് ദേവ്’ പ്രതിയായി, എഫ്‌ഐആറില്‍ പൊലീസിന് വന്‍അമളി, ചര്‍ച്ച

തിരുവനന്തപുരം: സത്യപ്രതിജ്ഞാ വിവാദത്തില്‍ തിരുവനന്തപുരം കോര്‍പറേഷന്‍ മേയറും ഡെപ്യൂട്ടി മേയറും രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് എല്‍ഡിഎഫ് നടത്തിയ പ്രതിഷേധത്തിനിടെ ഉണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് പൊലീസ് എടുത്ത കേസില്‍ പിഴവ്. പ്രതിപ്പട്ടികയിലെ സിപിഎം കൗണ്‍സിലറുടെ പേരില്‍ പൊലീസ് പിഴവ് വരുത്തിയതാണ് രാഷ്ട്രീയരംഗത്ത് ചര്‍ച്ചയായത്.

ഒന്നാം പ്രതിയായ എസ് പി ദീപക്കിന്റെ പേരിനു പകരം ദീപക് ദേവ് എന്നാണ് എഴുതിയിരിക്കുന്നത്. പിഴവ് വന്നതോടെ എഫ്ഐആര്‍ തിരുത്തുമെന്ന് പൊലീസ് അറിയിച്ചു. സത്യപ്രതിജ്ഞാ വിവാദത്തില്‍ ഇന്നലെ ബിജെപി-സിപിഎം കൗണ്‍സിലര്‍മാര്‍ തമ്മിലടിച്ചതുമായി ബന്ധപ്പെട്ട് രണ്ടു കേസുകളാണ് പൊലീസ് എടുത്തിരിക്കുന്നത്. എല്‍ഡിഎഫ് കൗണ്‍സിലര്‍ സിന്ധു ശശിയുടെ പരാതിയില്‍ മേയര്‍ക്കും ഡപ്യൂട്ടി മേയര്‍ക്കും എതിരെയും ബിജെപി കൗണ്‍സിലര്‍ ശ്രുതിയുടെ പരാതിയില്‍ എസ്പി ദീപക്, മുന്‍ മേയര്‍ ശ്രീകുമാര്‍, വഞ്ചിയൂര്‍ ബാബു അടക്കം അഞ്ച് പേര്‍ക്കെതിരെയുമാണ് കേസെടുത്തത്. അതിനിടെയാണ് പ്രതിപ്പട്ടികയിലെ സിപിഎം കൗണ്‍സിലറുടെ പേരില്‍ പിഴവ് കടന്നുകൂടിയത്. സംഗീത സംവിധായകന്‍ ദീപക് ദേവ് ആണോ പ്രതി എന്ന തരത്തില്‍ നിരവധി ചോദ്യങ്ങളാണ് സോഷ്യല്‍മീഡിയയില്‍ നിറയുന്നത്.

ഇന്നലെ നടന്ന സംഘര്‍ഷത്തില്‍ മേയര്‍ വി വി രാജേഷ് ഉള്‍പ്പെടെയുള്ളവര്‍ക്ക് പരിക്കേറ്റു. ചികിത്സ തേടിയ മേയറുടെ കാലില്‍ പ്ലാസ്റ്ററിട്ടു. ഡെപ്യൂട്ടി മേയര്‍ ആശാനാഥ് ഉള്‍പ്പെടെ പതിനഞ്ചോളം പേര്‍ക്ക് പരിക്കുണ്ട്.

ഓഫീസില്‍ പ്രവേശിക്കാന്‍ അനുവദിക്കാതെ സിപിഎം കൗണ്‍സിലര്‍മാര്‍ മേയറെ തടഞ്ഞതാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്. പ്രതിഷേധത്തിനിടെ മേയറും ഡെപ്യൂട്ടി മേയറും ഓഫീസിലേക്കെത്തി. എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ ഇവരെ തടയാന്‍ ശ്രമിച്ചപ്പോള്‍ ബിജെപി കൗണ്‍സിലര്‍മാര്‍ പ്രതിരോധവുമായി രംഗത്തെത്തി. മേയറും ഡെപ്യൂട്ടി മേയറും ബലംപ്രയോഗിച്ച് ഓഫീസില്‍ കയറി. ഇതിനിടെ ഉന്തിലും തള്ളിലും സിപിഎം വനിത കൗണ്‍സിലറുടെ തലയ്ക്ക് പരിക്കേറ്റു. ഇവരെയും ആശുപത്രിയിലേക്ക് മാറ്റി.

മേയറെ ഓഫീസിലേക്ക് കയറ്റില്ലെന്ന് തിട്ടൂരം പുറപ്പെടുവിക്കാന്‍ എല്‍ഡിഎഫിന് ആരാണ് അധികാരം നല്‍കിയതെന്ന് വിവി രാജേഷ് ചോദിച്ചു. അക്രമങ്ങള്‍ അംഗീകരിക്കില്ലെന്നും ബിജെപി കൗണ്‍സിലര്‍മാര്‍ക്കും പരിക്കേറ്റിട്ടുണ്ടെന്നും മേയര്‍ പറഞ്ഞു. പൊലീസ് സുരക്ഷയോടെയാണ് മേയര്‍ വിവി രാജേഷ് കോര്‍പറേഷന്‍ ഓഫീസില്‍നിന്നു പുറത്തേക്കു പോയത്. ബിജെപി പ്രവര്‍ത്തകര്‍ മേയറെ അഭിവാദ്യം ചെയ്തപ്പോള്‍ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ മേയറെ കൂക്കിവിളിച്ചു.

ബിജെപി കൗണ്‍സിലര്‍മാര്‍ സ്വകാര്യമായി സത്യപ്രതിജ്ഞ ചെയ്തതിനെതിരെ സമാധാനപരമായി പ്രതിഷേധിക്കുക മാത്രമാണ് എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ ചെയ്തതെന്ന് കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. അക്രമം അഴിച്ചുവിട്ടത് ബിജെപി കൗണ്‍സിലര്‍മാരാണെന്നും കടകംപള്ളി ആരോപിച്ചു.

‘കാലിലെ നഖം വളര്‍ന്നത് വരെ മമ്മൂക്ക ശ്രദ്ധിക്കും’; അന്ന് നല്‍കിയ ഉപദേശം; അനുഭവം പങ്കിട്ട് ഹരിശ്രീ അശോകന്‍

‘കാലിലെ നഖം വളര്‍ന്നത് വരെ മമ്മൂക്ക ശ്രദ്ധിക്കും’; അന്ന് നല്‍കിയ ഉപദേശം; അനുഭവം പങ്കിട്ട് ഹരിശ്രീ അശോകന്‍

മമ്മൂട്ടിയെക്കുറിച്ചുള്ള നടന്‍ ഹരിശ്രീ അശോകന്റെ വാക്കുകള്‍ ചര്‍ച്ചയാകുന്നു. മലയാളികളുടെ പ്രിയതാരമാണ് ഹരിശ്രീ. ഒരുപാട് സിനിമകളിലൂടെ അദ്ദേഹം മലയാളികളെ ചിരിപ്പിച്ചിട്ടുണ്ട്. പിന്നീട് ക്യാരക്ടര്‍ റോളുകളും കയ്യടി നേടി. വെബ് സീരീസ് ലോകത്തും ഹരിശ്രീ അശോകന്‍ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ഇപ്പോഴിതാ അച്ഛന്റെ പാതയിലൂടെ സിനിമയിലെത്തിയ മകന്‍ അര്‍ജുന്‍ അശോകനും കയ്യടി നേടുന്നു.

മുമ്പൊരിക്കല്‍ വണ്‍ ടു ടോക്‌സിന് നല്‍കിയ അഭിമുഖത്തില്‍ ഹരിശ്രീ അശോകന്‍ മമ്മൂട്ടിയെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് വീണ്ടും ചര്‍ച്ചയാകുന്നത്. തന്റെ കഥാപാത്രത്തെക്കുറിച്ചോ ഷൂട്ടിനെക്കുറിച്ചോ മാത്രമല്ല ചുറ്റുമുള്ള എല്ലാത്തിനേക്കുറിച്ചും ശ്രദ്ധയുള്ള ആളാണ് മമ്മൂട്ടിയെന്നാണ് ഹരിശ്രീ അശോകന്‍ പറയുന്നത്.

‘മമ്മൂക്ക എല്ലാം ശ്രദ്ധിക്കുന്നയാളാണ്. മേക്കപ്പെല്ലാം അഴിച്ച് ചെന്നിരിക്കുമ്പോള്‍ കാലിലെ നഖം കണ്ടാല്‍ ഇതെന്താ നഖം വെട്ടിയില്ലേ എന്ന് വരെ ചോദിക്കും. അത്രയ്ക്ക് ശ്രദ്ധിക്കുന്നയാളാണ്.’ എന്നാണ് ഹരിശ്രീ അശോകന്‍ പറയുന്നത്. പിന്നാലെ മമ്മൂട്ടി തനിക്ക് നല്‍കിയൊരു ഉപദേശത്തെക്കുറിച്ചും അദ്ദേഹം സംസാരിക്കുന്നുണ്ട്.

‘മമ്മൂക്കയോട് ഒരു ദിവസം ഞാന്‍ പറഞ്ഞു, പടമൊക്കെ കുറഞ്ഞു. അതിനെന്താ കുഴപ്പം? എന്ന് തിരിച്ച് ചോദിച്ചു. പഴയ തിരക്കൊക്കെ എപ്പോഴും ഉണ്ടാകില്ല. കുറേക്കഴിയുമ്പോള്‍ കുറയും. നല്ല നല്ല സിനിമകള്‍ വരുമ്പോള്‍ ചെയ്യുക. പിന്നേയും കൂടും. സിനിമയില്ല എന്ന് കരുതി താന്‍ ആളുകളുടെ മനസില്‍ നിന്നും മായില്ല. കാരണം കുറേ നല്ല സിനിമകള്‍ പ്രേക്ഷകരുടെ മനസില്‍ നിങ്ങള്‍ ഇട്ടു കൊടുത്തിട്ടുണ്ട്. അതിനാല്‍ പടമില്ലാതായിലും ഔട്ട് ആയെന്നൊരു തോന്നലുണ്ടാകില്ല’ ഹരിശ്രീ അശോകന്‍ പറയുന്നു.

പ്രതിച്ഛായയിലാണ് ഹരിശ്രീ അശോകന്‍ ഒടുവിലായി അഭിനയിച്ചത്. ചിത്രത്തില്‍ പുരുഷോത്തമന്‍ എന്ന കഥാപാത്രത്തെയാണ് ഹരിശ്രീ അശോകന്‍ അവതരിപ്പിച്ചത്. 1 പ്രിന്‍സസ് സ്ട്രീറ്റ് എന്ന ചിത്രമാണ് ഹരിശ്രീ അശോകന്റേതായി അണിയറയിലുള്ളത്.

വില്‍പ്പത്രം എഴുതാതെ മാതാപിതാക്കള്‍ മരിച്ചു പോയാല്‍; എന്തൊക്കെയാണ് നടപടിക്രമങ്ങള്‍

വില്‍പ്പത്രം എഴുതാതെ മാതാപിതാക്കള്‍ മരിച്ചു പോയാല്‍; എന്തൊക്കെയാണ് നടപടിക്രമങ്ങള്‍

സ്വത്തുക്കള്‍ ഭാഗം വെക്കാതെ മാതാപിതാക്കള്‍ മരിച്ചു പോയാല്‍ എന്ത് ചെയ്യണം. മാതാപിതാക്കള്‍ മരിച്ചു കഴിഞ്ഞാല്‍ മതാചാര പ്രകാരമാണ് സ്വത്ത് വിഭജനം. എന്നാല്‍ മരണശേഷം അടിയന്തരമായി ചെയ്യേണ്ട കാര്യങ്ങള്‍ എങ്ങനെയാണെന്ന് അറിഞ്ഞിരിക്കേണ്ടത് അനിവാര്യമാണ്.

സ്വത്ത് കൈകാര്യം ചെയ്യേണ്ടത് എങ്ങനെ?

നിയമപരമായ അവകാശികള്‍ എല്ലാവരും പരസ്പരം യോജിപ്പിലെത്തി വിഭജന ആധാരം തയ്യാറാക്കി രജിസ്റ്റര്‍ ചെയ്യണം. അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടെങ്കില്‍ സെക്ഷന്‍ സര്‍ട്ടിഫിക്കറ്റിനായി കോടതിയെ സമീപിക്കേണ്ടി വരും.

ആവശ്യമായ രേഖകള്‍

മാതാപിതാക്കളുടെ മരണ സര്‍ട്ടിഫിക്കറ്റ്

അവകാശികളായ എല്ലാ മക്കളുടേയും ആധാര്‍ കാര്‍ഡ്

ബന്ധം തെളിയിക്കുന്നതിനായി റേഷന്‍ കാര്‍ഡ്

അപേക്ഷകന്റെ വോട്ടര്‍ ഐഡിയോ മറ്റ് തിരിച്ചറിയല്‍ രേഖയോ

അപേക്ഷിക്കേണ്ട വിധം

അടുത്തുള്ള അക്ഷയ കേന്ദ്രം വഴിയോ കേരള ഇ-ഡിസ്ട്രിക്ട് പോര്‍ട്ടല്‍ വഴിയോ ലീഗല്‍ ഹെയര്‍ സര്‍ട്ടിഫിക്കറ്റിനായി അപേക്ഷിക്കുക.

അപേക്ഷ സമര്‍പ്പിച്ച ശേഷം വില്ലേജ് ഓഫീസര്‍ വീട്ടില്‍ വന്ന് അന്വേഷണം നടത്തുകയും അയല്‍വാസികളില്‍ വനിന്ന് മൊഴിയെടുക്കുകയും ചെയ്യും.

വില്ലേജ് ഓഫീസറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തഹസില്‍ദാര്‍ ഡിജിറ്റല്‍ സര്‍ട്ടിഫിക്കറ്റ് അനുവദിക്കും.(സാധാരണയായി 15 മുതല്‍ 30 ദിവസത്തിനകം ഇത് ലഭിക്കും)

ഭാഗപത്ര ആധാരം രജിസ്റ്റര്‍ ചെയ്യല്‍

സര്‍ട്ടിഫിക്കറ്റ് ലഭിച്ച ശേഷം എല്ലാ മക്കളും ചേര്‍ന്ന് ഒരു ഭാഗപത്ര ആധാരം തയ്യാറാക്കണം. തുടര്‍ന്ന് എല്ലാവരും ഒന്നിച്ച് സബ് രജിസ്ട്രാര്‍ ഓഫീസില്‍ എത്തി ആധാരം രജിസ്റ്റര്‍ ചെയ്യുന്നതോടെ സ്വത്ത് ഔദ്യോഗികമായി ഓരോരുത്തരുടേയും പേരിലേയ്ക്ക് മാറും.

എബോളയില്‍ ജാഗ്രത: ഇന്ത്യയിലേക്ക് വരുന്നവര്‍ക്ക് ഹെല്‍ത്ത് സെല്‍ഫ് ഡിക്ലറേഷന്‍ നിര്‍ബന്ധം, വിശദാംശങ്ങള്‍

എബോളയില്‍ ജാഗ്രത: ഇന്ത്യയിലേക്ക് വരുന്നവര്‍ക്ക് ഹെല്‍ത്ത് സെല്‍ഫ് ഡിക്ലറേഷന്‍ നിര്‍ബന്ധം, വിശദാംശങ്ങള്‍

ന്യൂഡല്‍ഹി: ആഫ്രിക്കയിലെ ചില ഭാഗങ്ങളില്‍ എബോള രോഗബാധ പടരുന്ന പശ്ചാത്തലത്തില്‍ വിദേശത്ത് നിന്ന് ഇന്ത്യയിലേക്ക് വരുന്ന യാത്രക്കാരുടെ ആരോഗ്യ നിരീക്ഷണം ശക്തമാക്കാന്‍ ഇന്ത്യ. ഇതിന്റെ ഭാഗമായി ‘എയര്‍ സുവിധ 2.0’ പുറത്തിറക്കി. പൂര്‍ണ്ണമായും ഡിജിറ്റലായും സമ്പര്‍ക്കരഹിതമായും പ്രവര്‍ത്തിക്കുന്ന ഒരു പാസഞ്ചര്‍ ഹെല്‍ത്ത് ഡിക്ലറേഷന്‍ പ്ലാറ്റ്ഫോമാണിത്.

ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, ഉഗാണ്ട എന്നിവിടങ്ങളിലെ എബോള വൈറസ് രോഗബാധയെ ലോകാരോഗ്യ സംഘടന അന്താരാഷ്ട്ര ആശങ്കയുള്ള പൊതുജനാരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ച സാഹചര്യത്തിലാണ് വ്യോമയാന മന്ത്രാലയം ഡല്‍ഹി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡുമായി സഹകരിച്ച് പരിഷ്‌കരിച്ച പോര്‍ട്ടല്‍ അവതരിപ്പിച്ചത്. പകര്‍ച്ചവ്യാധികള്‍ പടരുന്നത് തടയുന്നതിന് അന്താരാഷ്ട്ര യാത്രക്കാരെ നിരീക്ഷിക്കുന്നതില്‍ വലിയ പങ്കുണ്ടെന്ന് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. ആഗോള യാത്രകള്‍ രോഗവ്യാപന സാധ്യത വര്‍ദ്ധിപ്പിക്കുന്ന സാഹചര്യത്തില്‍, എയര്‍ സുവിധ പോലുള്ള ഡിജിറ്റല്‍ സംവിധാനങ്ങള്‍ പൊതുജനാരോഗ്യ സുരക്ഷയില്‍ നിര്‍ണായകമാണെന്നും ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. ഇന്ത്യയിലേക്ക് വരുന്ന യാത്രക്കാര്‍ക്ക് തടസ്സമില്ലാത്ത യാത്രാനുഭവം ഉറപ്പാക്കുന്നതോടൊപ്പം തന്നെ, രോഗസാധ്യതയുള്ളവരെ വേഗത്തില്‍ തിരിച്ചറിയാന്‍ ഈ പുതിയ പ്ലാറ്റ്ഫോം അധികൃതരെ സഹായിക്കും.

യാത്രക്കാര്‍ ചെയ്യേണ്ടത് എന്ത്?

മിനിസ്ട്രി ഓഫ് ഹെല്‍ത്ത് ആന്‍ഡ് ഫാമിലി വെല്‍ഫെയറിന് കീഴിലുള്ള ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഹെല്‍ത്ത് സര്‍വീസസുമായി സഹകരിച്ചാണ് ഈ പ്ലാറ്റ്ഫോം വികസിപ്പിച്ചിരിക്കുന്നത്. അന്താരാഷ്ട്ര യാത്രക്കാര്‍ ഇമിഗ്രേഷന്‍ ക്ലിയറന്‍സിന് മുമ്പായി നിര്‍ബന്ധമായും ഓണ്‍ലൈന്‍ ഹെല്‍ത്ത് സെല്‍ഫ് ഡിക്ലറേഷന്‍ സമര്‍പ്പിക്കേണ്ടതുണ്ട്.

ഡിക്ലറേഷനില്‍ ഉള്‍പ്പെടുത്തേണ്ട വിവരങ്ങള്‍:

കഴിഞ്ഞ 21 ദിവസത്തെ യാത്രാ ചരിത്രം (21-day travel history), രോഗബാധിതരുമായി സമ്പര്‍ക്കത്തില്‍ വന്നിട്ടുണ്ടോ എന്ന വിവരങ്ങള്‍ എബോള അണുബാധയുമായി ബന്ധപ്പെട്ട എന്തെങ്കിലും ലക്ഷണങ്ങള്‍ ഉണ്ടോ എന്നി വിവരങ്ങളാണ് സമര്‍പ്പിക്കേണ്ടത്. ഇന്ത്യയില്‍ എത്തുന്നതിന് 24 മണിക്കൂര്‍ മുമ്പ് വരെ ഈ ഫോം പൂരിപ്പിക്കാന്‍ സാധിക്കും. വെബ് ചെക്ക്-ഇന്‍ സമയത്ത് തന്നെ ഇത് സമര്‍പ്പിക്കാന്‍ യാത്രക്കാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഫോം പൂരിപ്പിച്ച ശേഷം ലഭിക്കുന്ന ‘സെല്‍ഫ് ഡിക്ലറേഷന്‍ ഫോം’ അന്താരാഷ്ട്ര ട്രാവല്‍ ഹെല്‍ത്ത് ഡെസ്‌കിലോ ഇമിഗ്രേഷന്‍ കൗണ്ടറിലോ കാണിച്ചാല്‍ മതിയാകും.