യുദ്ധത്തിൽ തോൽക്കുന്നവരല്ല നിബന്ധനകൾ നിർദേശിക്കേണ്ടത് : അമേരിക്കയെ പരിഹസിച്ച് ഇറാൻ

യുദ്ധത്തിൽ തോൽക്കുന്നവരല്ല നിബന്ധനകൾ നിർദേശിക്കേണ്ടത് : അമേരിക്കയെ പരിഹസിച്ച് ഇറാൻ

ടെഹ്‌റാൻ : വെടിനിർത്തൽ നീട്ടിവെക്കുന്നുവെന്ന അമേരിക്കൻ നിലപാടിനെ പരിഹസിച്ച് ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബർഗർ ഗാലിബാഫിന്റെ മുതിർന്ന ഉപദേഷ്ടാവ് മഹ്ദി മുഹമ്മദി. തോറ്റുകൊണ്ടിരിക്കുന്ന പക്ഷമല്ല നിബന്ധനകൾ നിർദേശിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഉപരോധം തുടരുന്നത് ബോംബാക്രമണത്തിൽ നിന്നും വ്യത്യസ്തമല്ലെന്നും മുഹമ്മദി വ്യക്തമാക്കി.

“ട്രംപിന്റെ വെടിനിർത്തലിൽ കാര്യമായി ഒന്നുമില്ല. തോൽക്കുന്ന പക്ഷമല്ല നിബന്ധനകൾ നിഷ്കർഷിക്കേണ്ടത്. ഉപരോധം തുടരുന്നത് ബോംബാക്രമണത്തിനു തുല്യമാണ്. അത് സൈനികമായി നേരിടേണ്ടതാണ്. നിലവിൽ വെടിനിർത്തൽ നീട്ടിവെക്കുന്നതായുള്ള ട്രംപിന്റെ നടപടി അപ്രതീക്ഷിത ആക്രമണങ്ങൾക്കായി സമയം കണ്ടെത്താനുള്ള തന്ത്രമാണ്. ഇറാൻ മുൻകൈയെടുക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു” എന്നാണ് മഹ്ദി മുഹമ്മദി എക്‌സിൽ കുറിച്ചിരിക്കുന്നത്.

സമാധാന ചർച്ചകൾക്ക് കൂടുതൽ സമയം നൽകുന്നതിനായി ഇറാനുമായുള്ള വെടിനിർത്തൽ കരാർ അനിശ്ചിതമായി നീട്ടുന്നതായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അറിയിച്ചിട്ടുണ്ട്. ഇറാൻ നേതൃത്വത്തിന് നിർദ്ദേശം രൂപീകരിക്കാൻ കൂടുതൽ സമയം ആവശ്യമാണ് എന്നറിയിച്ച് പാകിസ്ഥാൻ അഭ്യർത്ഥന നടത്തിയതിനാലാണ് വെടിനിർത്തൽ നീട്ടിവെക്കുന്നതെന്നാണ് ട്രംപ് അറിയിച്ചത്. ഇറാന്റെ തുറമുഖങ്ങൾക്കുമേലുള്ള ഉപരോധം അപ്പോഴും തുടരുമെന്നും ട്രംപ് വ്യക്തമാക്കി. ഇറാന്റെ സമ്പദ് വ്യവസ്ഥ പൂർണമായി തകരുകയാണെന്നും ട്രൂത്ത് സോഷ്യലിലെ പോസ്റ്റിൽ പ്രസിഡന്റ് കുറിച്ചു.

അമേരിക്കൻ വനിതയെ മദ്യം നല്‍കി പീഡിപ്പിച്ചു; ഹോസ്‌റ്റേ ഉടമയും ജീവനക്കാരനും പിടിയില്‍

അമേരിക്കൻ വനിതയെ മദ്യം നല്‍കി പീഡിപ്പിച്ചു; ഹോസ്‌റ്റേ ഉടമയും ജീവനക്കാരനും പിടിയില്‍

കുടക്: കര്‍ണാടകയിലെ കുട്ടയില്‍ യുഎസ് വിനോദ സഞ്ചാരിയെ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. കുടക് ജില്ലയിലെ കുട്ട ഗ്രാമത്തില്‍ ഹോംസ്റ്റേയില്‍ വച്ചാണ് അതിക്രമം. സംഭവത്തില്‍ ഹോംസ്റ്റേ ഉടമ ഉള്‍പ്പെടെ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ജാര്‍ഖണ്ഡ് സ്വദേശിയായ പാചകക്കാരനും ഹോംസ്റ്റേയിലെ കെയര്‍ടേക്കറുമായ ജീവനക്കാരനാണ് പ്രധാന പ്രതി. ഇയാള്‍ക്കെതിരെയാണ് ലൈംഗികാതിക്രമത്തിന് കേസെടുത്തിട്ടുള്ളത്. കുറ്റകൃത്യം മറച്ചുവെക്കാന്‍ ശ്രമിച്ചതിനും അധികൃതരെ അറിയിക്കാത്തതിനും ഹോംസ്റ്റേ ഉടമയെ അറസ്റ്റ് ചെയ്തത്.

ഒരു ആഴ്ച മുമ്പാണ് നടപടിക്ക് ആധാരമായ സംഭവം ഉണ്ടായിട്ടുള്ളത്. മദ്യത്തില്‍ ലഹരിമരുന്ന കലര്‍ത്തി അബോധാവസ്ഥയിലാക്കിയാണ് അതിക്രമം നടത്തിയത് എന്നാണ് പരാതി. ലൈംഗികമായി പീഡിപ്പിക്കപ്പെടുന്നതിന് മുമ്പ് തനിക്ക് മദ്യത്തില്‍ മദ്യം കലര്‍ത്തിയിട്ടുണ്ടെന്ന് ഇര ആരോപിച്ചു.

അതേസമയം, യുഎസ് വനിത വിഷയം പുറത്തുപറയാതിരിക്കാന്‍ ഹോംസ്റ്റേ ഉടമ മൂന്ന് ദിവസത്തോളം വൈ-ഫൈ സേവനങ്ങള്‍ വിച്ഛേദിച്ചു. വിഷയം പറഞ്ഞുതീര്‍ക്കാനും ശ്രമം നടത്തിയെന്നും പരാതിയില്‍ പറയുന്നു. പിന്നീട് മൈസൂരുവിലേക്ക് പോകാനെന്ന വ്യാജേന ഹോംസ്‌റ്റേ വിട്ട യുഎസ് വനിത വിഷയം അധികൃതരെ അറിയിക്കുകയായിരുന്നു എന്ന് പൊലീസ് സൂപ്രണ്ട് ബിന്ദു മണി ആര്‍കെ പറഞ്ഞു. പ്രതികളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടതായി പോലീസ് പറഞ്ഞു.

പി രവീന്ദ്രൻ (71) അന്തരിച്ചു

പി രവീന്ദ്രൻ (71) അന്തരിച്ചു

ആറ്റിങ്ങൽ: മൃഗാശുപത്രിക്ക് സമീപം ധന്യാ നിവാസിൽ (എം.ആർ.എ:78)
പി രവീന്ദ്രൻ (71) അന്തരിച്ചു.

ഭാര്യ: കെ രാധാ മണി
മകൾ: ആർ ധന്യ
മരുമകൻ: എം ഗിരീഷ്
സംസ്കാരം നാളെ രാവിലെ 10 മണിക്ക് സ്വവസതിയിൽ.

‘കനത്ത ചൂട് അപകട കാരണമല്ല’, പെസോ വിലയിരുത്തല്‍; ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റ് റിപ്പോര്‍ട്ട് നിര്‍ണായകം

‘കനത്ത ചൂട് അപകട കാരണമല്ല’, പെസോ വിലയിരുത്തല്‍; ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റ് റിപ്പോര്‍ട്ട് നിര്‍ണായകം

തൃശൂര്‍: മുണ്ടത്തിക്കോട് വെടിക്കെട്ടുപുരയിലുണ്ടായ സ്‌ഫോടനം കനത്ത ചൂട് കാരണമല്ലെന്ന് കേന്ദ്ര ഏജന്‍സിയായ പെസോയുടെ പ്രാഥമിക വിലയിരുത്തല്‍. കേരളത്തേക്കാള്‍ കൂടിയ ചൂടുള്ള ഉത്തരേന്ത്യയിലും ചൂടുകാലത്തും കരിമരുന്ന് നിര്‍മ്മാണം നടക്കുന്നുണ്ട്. അതിനാല്‍ ചൂട് സ്‌ഫോടനത്തിന് പ്രധാന കാരണമായിട്ടില്ലെന്നാണ് പെട്രോളിയം ആന്റ് എക്‌സ്‌പ്ലോസീവ് സേഫ്റ്റി ഓര്‍ഗനൈസേഷന്റെ വിലയിരുത്തല്‍. രാവിലെ മുതല്‍ പെസോ സംഘം സ്‌ഫോടനമുണ്ടായ സ്ഥലത്ത് പരിശോധനകള്‍ നടത്തിയിരുന്നു.

ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റ് സംഘവും ദുരന്ത സ്ഥലത്ത് പരിശോധനകള്‍ നടത്തുന്നുണ്ട്. ഷോര്‍ട്ട് സര്‍ക്യൂട്ട് സ്‌ഫോടനത്തിന് വഴിവെച്ചോയെന്നാണ് ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റ് പരിശോധിക്കുന്നത്. സംഭവസ്ഥലത്തു നിന്നും ഫോറന്‍സിക് പരിശോധനയ്ക്കുള്ള തെളിവുകള്‍ ശേഖരിച്ചു. ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റ് റിപ്പോര്‍ട്ട് സംഭവത്തില്‍ നിര്‍ണായകമാണ്. എങ്ങനെ ദുരന്തം ഉണ്ടായി എന്നതാണ് മജിസ്റ്റീരിയല്‍ എന്‍ക്വയറിയില്‍ പ്രധാനമായും അന്വേഷിക്കുന്നത്.

മജിസ്റ്റീരിയല്‍ അന്വേഷണത്തിന്റെ ഭാഗമായി എഡിഎം സംഭവ സ്ഥലത്ത് പരിശോധനയും തെളിവുശേഖരണവും നടത്തിയിട്ടുണ്ട്. അളവില്‍ കൂടുതല്‍ വെടിമരുന്ന് ശേഖരം ഉണ്ടായിരുന്നോ, എന്തൊക്കെ സാധനങ്ങളാണ് സൂക്ഷിച്ചിരുന്നത്, മതിയായ വൈദഗ്ധ്യമുള്ളവരാണോ നിര്‍മ്മാണ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരുന്നത്, ഉപയോഗിക്കുന്നതിനിടെ എന്തെങ്കിലും അബദ്ധങ്ങള്‍ സംഭവിച്ചതാണോ ദുരന്തത്തിന് കാരണമായത് തുടങ്ങിയ കാര്യങ്ങളാണ് മജിസ്റ്റീരിയല്‍ അന്വേഷണത്തില്‍ നടക്കുന്നത്. കഡാവര്‍ നായകളെ അടക്കം കൊണ്ടുവന്നാണ് പ്രദേശത്ത് തിരച്ചില്‍ നടക്കുന്നത്.

മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തില്‍ സംസ്ഥാന സർക്കാർ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ജസ്റ്റിസ് സി എൻ രാമചന്ദ്രനായിരിക്കും അന്വേഷണം നടത്തുക. സവിശേഷ ദുരന്തമായി പ്രഖ്യാപിക്കുന്നതിന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ സ്റ്റേറ്റ് എക്സിക്യൂട്ടിവ് കമ്മിറ്റിക്ക് മന്ത്രിസഭായോഗം നിര്‍ദ്ദേശം നല്‍കി. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 14 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. പരിക്കേറ്റവര്‍ക്ക് രണ്ടു ലക്ഷം രൂപ വീതം നല്‍കാനും മന്ത്രിസഭായോഗം തീരുമാനിച്ചിട്ടുണ്ട്.

‘സ്ത്രീകളുടെ പ്രസവത്തെ സങ്കീര്‍ണമാക്കിയത് ആശുപത്രികള്‍’; അഖില്‍ മാരാരുടെ പരാമര്‍ശത്തില്‍ പരാതി നല്‍കി വനിതാ ഡോക്ടര്‍

‘സ്ത്രീകളുടെ പ്രസവത്തെ സങ്കീര്‍ണമാക്കിയത് ആശുപത്രികള്‍’; അഖില്‍ മാരാരുടെ പരാമര്‍ശത്തില്‍ പരാതി നല്‍കി വനിതാ ഡോക്ടര്‍

കൊച്ചി: സ്ത്രീകളുടെ പ്രസവത്തെക്കുറിച്ച് റിയാലിറ്റി ഷോ താരവും ട്വന്റി 20 സ്ഥാനാര്‍ഥിയുമായിരുന്ന അഖില്‍ മാരാരുടെ പരാമര്‍ശത്തില്‍ പരാതി നല്‍കി വനിതാ ഡോക്ടര്‍. സ്ത്രീകളുടെ പ്രസവം സങ്കീര്‍ണ്ണമാക്കിയത് ആശുപത്രികളാണെന്ന വസ്തുതാ വിരുദ്ധ പരാമര്‍ശം സമൂഹത്തില്‍ പ്രചരിപ്പിക്കുകയെന്ന ഉദ്ദേശത്തോടെ നടത്തിയ പ്രസ്താവനയില്‍ നടപടി എടുക്കണമെന്നാണ് ആവശ്യം. ആരോഗ്യ വകുപ്പിലെ മെഡിക്കല്‍ ഓഫീസറായ ഡോ. കെ. പ്രതിഭ ചീഫ് സെക്രട്ടറിക്കാണ് പരാതി നല്‍കിയത്.

നിലവിലുള്ള ആരോഗ്യ സംരക്ഷണ സംവിധാനത്തിന് മേല്‍ പൊതു സമൂഹത്തില്‍ തെറ്റിദ്ധാരണകള്‍ ഉണ്ടാക്കുവാന്‍ ശ്രമം നടത്തിയ അഖില്‍ മാരാര്‍ക്ക് എതിരെ കേരള പൊതു ജനാരോഗ്യ നിയമത്തിലെ വകുപ്പ് ഉള്‍പ്പെടുത്തി നടപടി സ്വീകരിക്കണമെന്ന് ഡോ. കെ. പ്രതിഭ പരാതിയില്‍ ആവശ്യപ്പെട്ടു.

സ്ത്രീകളുടെ പ്രസവം സങ്കീര്‍ണ്ണമാക്കിയത് ആശുപത്രികളും രക്ഷിതാക്കളുമെന്ന് സംവിധായകനും തൃക്കാക്കര എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായ അഖില്‍ മാരാര്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞത് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. സ്ത്രീകള്‍ വളരെ കൂളായും ഈസിയായിട്ടും ചെയ്തിരുന്ന പരിപാടിയായിരുന്നു പ്രസവമെന്നും ആശുപത്രികളും രക്ഷിതാക്കളും സങ്കീര്‍ണ്ണമാക്കിയെന്നുമായിരുന്നു അഖില്‍ മാരാര്‍ പറഞ്ഞത്.