by Midhun HP News | Jul 18, 2025 | Latest News, ജില്ലാ വാർത്ത
ഉമ്മൻചാണ്ടി അനുസ്മരണദിനത്തിൽ കെപിഎസ്ടിഎ ആറ്റിങ്ങൽ ഉപജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആറ്റിങ്ങൽ താലൂക്ക് ഹെഡ്‌ക്വാർട്ടേഴ്സ് ആശുപത്രിയിൽ രോഗികൾക്കാവശ്യമായ ചക്രകസേരകൾ സംഭാവന ചെയ്തു. ഉപജില്ലാ പ്രസിഡന്റ് പി. രാജേഷ് അധ്യക്ഷത വഹിച്ച യോഗത്തിൽ കെപിസിസി സെക്രട്ടറി ബി.ആർ.എം. ഷഫീർ ആശുപത്രി സൂപ്രണ്ട് ഡോ. പ്രീത സോമന് വീൽ ചെയറുകൾ കൈമാറി.
സംസ്ഥാന എക്സി. അംഗം പ്രദീപ് നാരായൺ, ജില്ലാ സെക്രട്ടറി സാബു നീലകണ്ഠൻ, ഭാരവാഹികളായ സി. എസ്. വിനോദ്, വി. വിനോദ്, ഒ.ബി. ഷാബു, ടി.യു. സഞ്ജീവ്, പി. എസ്. ജൂലി, ആർ.എ. അനീഷ്, എസ്. ഗിരിലാൽ, എ. സീനബീവി എന്നിവർ സംബന്ധിച്ചു.
by Midhun HP News | Jul 18, 2025 | Latest News, ജില്ലാ വാർത്ത
തൊടുപുഴ: ഇടുക്കി ബൈസണ്‍വാലിയില്‍ വിദ്യാര്‍ഥികള്‍ക്ക് നേരെ പെപ്പര്‍ സ്‌പ്രേ ആക്രമണം. ഇടുക്കി ബൈസണ്‍വാലി ഗവ സ്‌കൂളിന് സമീപത്താണ് സംഭവം. സഹപാഠിയായ കുട്ടിയാണ് പെപ്പര്‍ സ്‌പ്രേ പ്രയോഗിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.
ബസില്‍ വന്നിറങ്ങിയ വിദ്യാര്‍ഥിയോടെ മറ്റൊരു വിദ്യാര്‍ഥിയുടെ രക്ഷിതാക്കള്‍ സംസാരിക്കുന്നതിനിടെയാണ് സംഭവം. മകളുമായുള്ള സൗഹൃദം ചോദ്യം ചെയ്യാനെത്തിയതായിരുന്നു വിദ്യാര്‍ഥിനിയുടെ രക്ഷിതാക്കള്‍. ഇതിനിടെയാണ് പെപ്പര്‍ സ്‌പ്രേ ഉപയോഗിക്കപ്പെട്ടത്. തിരക്കിനിടെ മറ്റ് വിദ്യാര്‍ത്ഥികളുടെ മുഖത്തും സ്‌പ്രേ പതിക്കുകയായിരുന്നു.
സ്‌പ്രേയുടെ ഉപയോഗത്തെ തുടര്‍ത്ത് വിദ്യാര്‍ഥികള്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. ഛര്‍ദിയും തലകറക്കവും അനുഭവപ്പെട്ട വിദ്യാര്‍ത്ഥികളെ അടിമാലി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എട്ടു പേരാണ് ചികിത്സ തേടിയത്. രാജാക്കാട് പൊലീസ് അന്വേഷണം ആരംഭിച്ചു.
by Midhun HP News | Jul 18, 2025 | Latest News, ദേശീയ വാർത്ത
ദുബൈ: ശരീഅത്ത് നിയമങ്ങൾ അനുസരിച്ച് പ്രവർത്തിക്കുന്ന ബാങ്കുകളും തകാഫുൽ സ്ഥാപനങ്ങളും പണമിടപാടുകളുമായി ബന്ധപ്പെട്ട് പലിശ ഈടാക്കാൻ പാടില്ലെന്ന് കോടതി വിധി. പണം അടയ്ക്കാൻ വൈകുന്നതിന് നഷ്ടപരിഹാരം എന്ന നിലയിൽ ഫീസ് ഈടാക്കാൻ ഇത്തരം സ്ഥാപനങ്ങൾക്ക് നിയമപരമായ അനുമതിയില്ലെന്ന് ദുബൈ പരമോന്നത കോടതി പുറത്തിറക്കിയ വിധിയിൽ പറയുന്നു.
ഇടപാടുകാർ മനപ്പൂർവം തിരിച്ചടവ് മുടക്കിയാലും ഈ വിധി ബാധകമാണ് എന്നും കോടതി അറിയിച്ചു. പണമിടപാടുകളിൽ വീഴ്ച്ച വരുത്തിയാൽ ഇസ്ലാമിക് ബാങ്കുകൾ നഷ്ടപരിഹാരം എന്ന പേരിൽ ഫീസ് ഈടാക്കുന്നതായി ആരോപണം ഉയർന്നിരുന്നു. ഇത് സംബന്ധിച്ച് മുൻപ് ചില കോടതി വിധികൾ വന്നിരുന്നു. അതിന്റെ അടിസ്ഥാനത്തിലായിരുന്നു ഫീസ് ഈടാക്കായിരുന്നത്.
വിവിധ കോടതി വിധികൾ നിലനിൽകുന്ന സാഹചര്യത്തിൽ നിയമത്തിൽ വ്യക്തത വരുത്തണമെന്ന് ആവശ്യപ്പെട്ട് പരമോന്നത കോടതിയിൽ പരാതികൾ ലഭിച്ചിരുന്നു.
ഇത് പരിഗണിച്ചാണ് കോടതി ഉത്തരവിറക്കിയത്. അതെ സമയം ഈ നിയമം വ്യാഖ്യാനിക്കുന്നതിനായി രാജ്യത്ത് നിലനിൽക്കുന്ന നിയമപ്രകാരം (ആർട്ടിക്കിൾ -20/13/2016) പരമോന്നത കോടതിയുടെ ജനറൽ അസംബ്ലിയിലേക്ക് കൈമാറിയിട്ടുണ്ട്.
by Midhun HP News | Jul 18, 2025 | Latest News, ദേശീയ വാർത്ത
ബംഗളൂരു: ഡല്‍ഹിയിലെ 50 ഓളം സ്‌കൂളുകള്‍ക്ക് ബോംബ് ഭീഷണി ലഭിച്ചതിന് പിന്നാലെ ബംഗളൂരുവിലെ 40 സ്‌കൂളുകള്‍ക്കും ഭീഷണി സന്ദേശം. ഇ-മെയില്‍ വഴിയാണ് ഭീഷണി. ഭീഷണിയെത്തുടര്‍ന്ന് സ്‌കൂളുകളില്‍ പരിശോധന കര്‍ശനമാക്കി.
ഇന്ന് (വെള്ളിയാഴ്ച) രാവിലെ, സിവില്‍ ലൈനിലെ സെന്റ് സേവ്യേഴ്‌സ്, പശ്ചിമ് വിഹാറിലെ റിച്ച്മണ്ട് ഗ്ലോബല്‍ സ്‌കൂള്‍, രോഹിണിയിലെ അഭിനവ് പബ്ലിക് സ്‌കൂള്‍, രോഹിണിയിലെ ദി സോവറിന്‍ സ്‌കൂള്‍ എന്നിവയുള്‍പ്പെടെ ഡല്‍ഹിയിലെ 50 ഓളം സ്‌കൂളുകള്‍ക്ക് ബോംബ് ഭീഷണി ലഭിച്ചു. തുടര്‍ച്ചയായ നാലാം ദിവസമാണ് ഡല്‍ഹിയിലെ സ്‌കൂളുകള്‍ക്ക് ഭീഷണി സന്ദേശം ലഭിക്കുന്നത്. രാജരാജേശ്വരി നഗര്‍, കെങ്കേരി എന്നിവയുള്‍പ്പെടെ വിവിധ പ്രദേശങ്ങളിലെ സ്വകാര്യ സ്‌കൂളുകള്‍ക്കും ഭീഷണി സന്ദേശം ലഭിച്ചു.
ഭീഷണി ലഭിച്ച ബംഗളൂരുവിലെ സ്‌കൂളുകളില്‍ ഒന്നിലധികം പൊലീസ് സംഘങ്ങളെ വിന്യസിച്ചിട്ടുണ്ട്. roadkill 333@atomicmail.io എന്ന ഇ മെയില്‍ ഐഡിയില്‍ നിന്നാണ് ഭീഷണി സന്ദേശം വന്നിരിക്കുന്നത്. ”സ്‌കൂളുകളില്‍ സ്‌ഫോടനാത്മകമായ ടിഎന്‍ടി ഒളിപ്പിച്ചുവെച്ചിട്ടുണ്ട്. കുട്ടികള്‍ക്ക് എന്ത് സംഭവിക്കുമെന്നറിയില്ല. നിങ്ങളെല്ലാവരും കഷ്ടപ്പെടാന്‍ അര്‍ഹരാണ്. എന്റെ ജീവിതം എനിക്ക് ശരിക്ക് വെറുപ്പാണ്”, എന്നും ഭീഷണി സന്ദേശത്തിലുണ്ട്. ഈ ആഴ്ച രാജ്യത്ത് ഏകദേശം 100 സ്‌കൂളുകള്‍ക്ക് ബോംബ് ഭീഷണി സന്ദേശം ലഭിച്ചു. ഇതില്‍ 60 സ്‌കൂളുകള്‍ ഡല്‍ഹിയിലാണ്.
by Midhun HP News | Jul 18, 2025 | Latest News, ദേശീയ വാർത്ത
മുംബൈ: ഭര്‍ത്താവുമായി ശാരീരിക ബന്ധം നിഷേധിക്കുന്നതും അയാള്‍ക്ക് വിവാഹേതര ബന്ധമുണ്ടെന്ന് സംശയിക്കുന്നതും ക്രൂരതയ്ക്ക് തുല്യമാണെന്നും വിവാഹമോചനത്തിന് കാരണമാണെന്നും ബോംബെ ഹൈക്കോടതി. കുടുംബക്കോടതിയുടെ വിവാഹമോചന ഉത്തരവിനെ ചോദ്യം ചെയ്ത ഭാര്യയുടെ ഹര്‍ജി ബോംബെ ഹൈക്കോടതി തള്ളി. ജസ്റ്റിസുമാരായ രേവതി മോഹിതെ ഡെറെ, നീല ഗോഖലെ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
ഭര്‍ത്താവ് സമര്‍പ്പിച്ച വിവാഹ മോചന ഹര്‍ജി അനുവദിച്ച കുടുംബക്കോടതി ഉത്തരവിനെ ചോദ്യം ചെയ്ത ഭാര്യയുടെ ഹര്‍ജി കോടതി തള്ളുകയായിരുന്നു. ഒരു ലക്ഷം രൂപ മാസം ജീവനാംശം ലഭിക്കണമെന്ന് ഭാര്യ ആവശ്യപ്പെട്ടിരുന്നു. 2013ലാണ് ഇരുവരും വിവാഹിതരാകുന്നത്. 2014 ഡിസംബറില്‍ ഇരുവരും വേര്‍പിരിഞ്ഞ് താമസിക്കാന്‍ തുടങ്ങി. 2015ല്‍ ഭാര്യയുടെ ക്രൂരത ആരോപിച്ച് ഭര്‍ത്താവ് പൂന കുടുംബ കോടതിയെ സമീപിച്ചു. കോടതി വിവാഹ മോചനം അനുവദിക്കുകയും ചെയ്തു.
ഭര്‍ത്താവിന്റെ വീട്ടുകാര്‍ തന്നെ ഉപദ്രവിച്ചിരുന്നുവെന്നും എന്നാല്‍ ഭര്‍ത്താവിനോട് തനിക്ക് ഇപ്പോഴും സ്‌നേഹമുണ്ടെന്നും അതിനാല്‍ വിവാഹ ബന്ധം വേര്‍പിരിയാന്‍ ആഗ്രഹിക്കുന്നില്ലെന്നും യുവതി ഹര്‍ജിയില്‍ പറഞ്ഞു. എന്നാല്‍ ശാരീരിക ബന്ധം നിഷേധിക്കല്‍, വിവാഹേതര ബന്ധങ്ങള്‍ ഉണ്ടെന്ന് സംശയിക്കല്‍ കുടുംബത്തിന്റേയും സുഹൃത്തുക്കളുടേയും ജീവനക്കാരുടേയും മുന്നില്‍ തന്നെ അപമാനിച്ചുകൊണ്ട് മാനസികമായി പീഡിപ്പിക്കല്‍ എന്നിവയുള്‍പ്പെടെ നിരവധി കാരണങ്ങളാണ് ഭര്‍ത്താവ് വിവാഹമോചന ഹര്‍ജിയില്‍ ആരോപിച്ചത്. ഭര്‍ത്താവിന്റെ സുഹൃത്തുക്കളുടെ മുന്നില്‍ വെച്ച് അപമാനിക്കുന്നതും അംഗ വൈകല്യമുള്ള സഹോദരിയോടുള്ള ഭാര്യയുടെ പെരുമാറ്റം വേദനയുണ്ടാക്കുന്നതാണെന്നും കോടതി നിരീക്ഷിച്ചു.
Recent Comments