by Midhun HP News | Jul 5, 2025 | Latest News, കേരളം
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധന. പവന് 80 രൂപയാണ് കൂടിയത്. 72,480 രൂപയാണ് ഒരു പവന് സ്വര്‍ണത്തിന്റെ ഇന്നത്തെ വില. ഗ്രാമിന് 10 രൂപയാണ് കൂടിയത്. 9060 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില. ഇന്നലെ പവന് വിലയില്‍ ഒറ്റയടിക്ക് 440 രൂപ കുറഞ്ഞ ശേഷമാണ് വിപണിയില്‍ ഇന്ന് വര്‍ധനവിന്റെ സൂചന കാണിക്കുന്നത്.
രണ്ടാഴ്ചയ്ക്കിടെ 3000 രൂപയിലധികം കുറഞ്ഞ ശേഷമാണ് മാസാദ്യം മുതല്‍ സ്വര്‍ണവില തിരിച്ചുകയറാന്‍ തുടങ്ങിയത്. ഏകദേശം അഞ്ചുദിവസത്തിനിടെ 1500 രൂപ വര്‍ധിച്ചിരുന്നു. അരിന്‍ ശേഷം ഇന്നലെ വില കുത്തനെ ഇടിഞ്ഞു. ഇന്ന് വിലയില്‍ നേരിയ വര്‍ധനവാണ് കണ്ടത്.
ജൂണ്‍ 13ന് ഏപ്രില്‍ 22ലെ റെക്കോര്‍ഡ് സ്വര്‍ണവില ഭേദിച്ചിരുന്നു. ഏപ്രില്‍ 22ന് രേഖപ്പെടുത്തിയ 74,320 രൂപ എന്ന റെക്കോര്‍ഡ് ആണ് തിരുത്തിയത്. തൊട്ടടുത്ത ദിവസവും വില വര്‍ധിച്ച് സ്വര്‍ണവില പുതിയ ഉയരം കുറിക്കുന്നതാണ് കണ്ടത്. 75,000 കടന്നും കുതിക്കുമെന്ന സൂചനയ്ക്കിടെ പിന്നിടുള്ള ദിവസങ്ങളില്‍ സ്വര്‍ണവില കുറയുന്ന കാഴ്ചയാണ് ദൃശ്യമായത്. തുടര്‍ന്ന് ഈ മാസം ഒന്നുമുതലാണ് വീണ്ടും വില ഉയരാന്‍ തുടങ്ങിയത്.
by Midhun HP News | Jul 4, 2025 | Latest News, കേരളം
തൃശൂര്‍: 2024ലെ കേരള സാഹിത്യ അക്കാദമിയുടെ എം അച്യുതന് എന്‍ഡോവ്മെന്റിന് രാഹുല്‍ രാധാകൃഷ്ണന്റെ ഉയിര്‍ഭൂപടങ്ങള്‍ എന്ന ഗ്രന്ഥം അര്‍ഹമായതായി അക്കാദമി സെക്രട്ടറി സിപി അബൂബക്കര്‍. അന്‍പത് വയസ്സില്‍ താഴെയുള്ളവര്‍ രചിക്കുന്ന മികച്ച സാഹിത്യ നിരൂപണ കൃതിക്കുള്ളതാണ് ഈ എന്‍ഡോവ്മെന്റ്.
25,000 രൂപയും ഫലകവും പ്രശസ്തിപത്രവുമാണ് പുരസ്കാരം. സാഹിത്യ അക്കാദമിയുടെ മറ്റ് പുരസ്കാരങ്ങള്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു.
by Midhun HP News | Jul 4, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം:കോട്ടയം മെഡിക്കല്‍ കോളജ് കെട്ടിടം തകര്‍ന്നു വീണ് തലയോലപ്പറമ്പ് സ്വദേശി ഡി ബിന്ദു (52) മരിച്ച സംഭവം ഏറെ വേദനിപ്പിക്കുന്നതാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ബിന്ദുവിന്റെ കുടുംബത്തിന്റെ ദുഃഖം തന്റേയും ദുഃഖമാണ്. സര്‍ക്കാര്‍ ബിന്ദുവിന്റെ കുടുംബത്തിന് ഒപ്പമുണ്ടാകുമെന്നും വീണാ ജോര്‍ജ് സമൂഹമാധ്യമത്തില്‍ കുറിച്ചു.
ചികിത്സയിലുള്ള മകള്‍ക്ക് കൂട്ടിരിക്കാനെത്തിയപ്പോഴാണ് കെട്ടിടം തകര്‍ന്ന് ബിന്ദു മരിച്ചത്. അപകടമുണ്ടായി രണ്ടേകാല്‍ മണിക്കൂറിനുശേഷമാണ് ഇടിഞ്ഞുവീണ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടിയില്‍ നിന്ന് ബിന്ദുവിന്റെ മൃതദേഹം കണ്ടെടുത്തത്. സുരക്ഷിതമല്ലെന്ന് 12 വര്‍ഷം മുന്‍പ് പൊതുമരാമത്ത് വകുപ്പ് റിപ്പോര്‍ട്ട് നല്കിയ കെട്ടിടത്തില്‍ സര്‍ജിക്കല്‍ ബ്ലോക്ക് അടക്കം പ്രവര്‍ത്തിച്ചിരുന്നു.
വീണ ജോര്‍ജിന്റെ കുറിപ്പ്
‘കോട്ടയം മെഡിക്കല്‍ കോളജില്‍ ഉണ്ടായ ദാരുണമായ അപകടത്തില്‍ പ്രിയപ്പെട്ട ബിന്ദു മരണമടഞ്ഞ സംഭവം ഏറെ വേദനിപ്പിക്കുന്നതാണ്. ആ കുടുംബത്തിന്റെ ദു:ഖം എന്റേയും ദു:ഖമാണ്. കുടുംബത്തിന്റെ ദു:ഖത്തില്‍ പങ്ക് ചേരുകയും ആദരാഞ്ജലി അര്‍പ്പിക്കുകയും ചെയ്യുന്നു. സര്‍ക്കാര്‍ പ്രിയപ്പെട്ട ബിന്ദുവിന്റെ കുടുംബത്തിന് ഒപ്പമുണ്ടാകും’.
by Midhun HP News | Jul 4, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ഹൃദയാഘാതത്തെ തുടര്‍ന്നു തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ആരോഗ്യ നില മെച്ചപ്പെട്ടതായി, പ്രതിപക്ഷ നേതാവായിരിക്കെ അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന വികെ ശശിധരന്റെ കുറിപ്പ്. വിഎസ് സ്വയം ശ്വസിക്കാന്‍ തുടങ്ങിയെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതായി ശശിധരന് ഫെയ്സ്ബുക്കില്‍ കുറിച്ചു.
ഹൃദയാഘാതത്തെ തുടര്‍ന്ന് ഇക്കഴിഞ്ഞ 23-ാം തീയതിയാണ് ആണ് വിഎസിനെ തിരുവനന്തപുരത്തെ എസ് യു ടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അന്നു മുതല്‍ അതിതീവ്ര പരിചരണ വിഭാഗത്തില്‍ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് വിഎസ് കഴിയുന്നത്.
കുറിപ്പ്:
ഒരു കാലഘട്ടം അതിന്റെ അവസാന ഘട്ടത്തിലാണ്. സിപിഐ(എം) എന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ സ്ഥാപകനേതാക്കളില്‍ ഇന്ന് ജീവിച്ചിരിക്കുന്ന ഏക മനുഷ്യന് ഇപ്പോഴും പൊരുതിക്കൊണ്ടിരിക്കുകയാണ്. പത്തിരുപത്തഞ്ച് വര്‍ഷം ആ മനീഷിയുടെ കൈവിരല്‍ത്തുമ്പില്‍ തൊട്ടു നടന്നതിന്റെ കനം എവിടെയൊക്കെയോ തൂങ്ങി നില്ക്കുമ്പോള് നാട്ടിലെത്തുക എന്നത് ഇതുവരെചിന്തിച്ചു തുടങ്ങിയിരുന്നില്ല. ഒരുപക്ഷെ, നാളെ മുതല്‍ അദ്ദേഹം സ്വയം ശ്വസിച്ചുതുടങ്ങാനിടയുണ്ട് എന്ന് അന്ന് വൈകുന്നേരം ഡോക്ടര്‍മാര്‍ പറഞ്ഞപ്പോള്‍ ആശുപത്രി മുറ്റത്ത് തടിച്ചുകൂടിയ ഒരുപിടി ആളുകളുടെ മുഖത്ത് കണ്ട പ്രതീക്ഷയോടൊപ്പം ഞാനും ആശുപത്രി മുറ്റത്ത് തുടരുകയായിരുന്നു.
ഓരോ ദിവസവും പൊരുതി മുന്നേറിയ വിഎസ് ഇന്ന് മിനിറ്റില്‍ 24 തവണ സ്വയം ശ്വസിക്കാനും വെന്റിലേറ്ററില്ലാതെ സ്പന്ദിക്കാനും തുടങ്ങിയിരിക്കുന്നു. കഴിഞ്ഞ മാസം 23ന് തിരുവനന്തപുരത്തേക്ക് വണ്ടി കയറിയതാണ്. ഇപ്പോള്‍ രാജധാനിയില്‍ തിരിച്ച് നാട്ടിലേക്ക് പുറപ്പെടുന്നു. ഒരാഴ്ച്ചക്കകം തിരിച്ച് ചെന്ന് ആ കൈവിരല്‍ തൊടാമെന്ന് പ്രതീക്ഷിക്കുന്നു.
by Midhun HP News | Jul 4, 2025 | Latest News, ദേശീയ വാർത്ത
ബംഗളൂരു: സംവിധായകന് രഞ്ജിത്തിനെതിരെയുള്ള ലൈംഗിക പീഡന കേസ് കര്‍ണാടക ഹൈക്കോടതി റദ്ദാക്കി. ജസ്റ്റിസ് എസ് ആര് കൃഷ്ണകുമാറിന്റേതാണ് വിധി.
ആരോപണ വിധേയമായ സംഭവം നടന്നതായി പറയപ്പെടുന്ന താജ്ഹോട്ടല്‍ 2016ല്‍ മാത്രമാണ് തുറന്നതെന്നും, അത് തന്നെ കേസ് സത്യസന്ധമല്ലെന്ന് തെളിയിക്കാനുള്ള കാരണമാണെന്നും രഞ്ജിത്തിന്റെ അഭിഭാഷകന് വാദിച്ചു. പരാതി ഫയല്‍ ചെയ്യുന്നതിനായി 12 വര്‍ഷത്തെ കാലതാമസം ഉണ്ടായെന്നും എന്തുകൊണ്ടാണ് വൈകിയതെന്നതിന് വ്യക്തമായ കാരണം പോലും പറയാന്‍ കഴിയുന്നില്ലെന്നും കോടതി നിരീക്ഷിച്ചു. മുതിര്‍ന്ന അഭിഭാഷകന് പ്രഭുലിംഗ് നവദ്ഗി ആണ് രജ്ത്തിന് വേണ്ടി ഹാജരായത്.
2012ല്‍ ബംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിനടുത്തുള്ള താജ് ഹോട്ടലില്‍ വെച്ച് രഞ്ജിത്ത് എന്ന സംവിധായകന് പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയെന്ന് കോഴിക്കോട് സ്വദേശിയായ യുവാവ് നല്കിയ പരാതിയെ തുടര്‍ന്നാണ് കേസ്. താജ്ഹോട്ടലിന്റെ നാലാം നിലയിലാണ് സംഭവം നടന്നതെന്നാണ് പരാതിക്കാരന്റെ മൊഴി. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 377, സ്വകാര്യത ലംഘിക്കുന്നതിനുള്ള ഐടി ആക്ട് എന്നിവ പ്രകാരമാണ് രഞ്ജിത്തിനെതിരെ കേസെടുത്തത്. തനിക്കെതിരെയുള്ള കേസ് കെട്ടിച്ചമച്ചതാണെന്നും എഫ്ഐആര്‍ റദ്ദാക്കണമെന്നും ആവശ്യപ്പെട്ടാണ് രഞ്ജിത്ത് ഹൈക്കോടതിയെ സമീപിച്ചത്.
2012ല്‍ ‘ബാവൂട്ടിയുടെ നാമത്തില്‍’ എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ നടന്മാരെ കാണാന്‍ പോയപ്പോഴാണ് രഞ്ജിത്തിനെ പരിചയപ്പെട്ടത്. അന്ന് പ്ലസ് ടു വിദ്യാര്‍ഥിയായിരുന്നു. ബംഗളൂരുവിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ വരാനാവശ്യപ്പെടുകയും അവിടെവെച്ച് സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് ക്രൂരമായി പീഡിപ്പിച്ചെന്നുമാണ് രഞ്ജിത്തിനെതിരെയുള്ള പരാതിയില്‍ യുവാവ് വെളിപ്പെടുത്തിയത്.
അന്നുതന്നെ ഇക്കാര്യം ഒരു പ്രമുഖ നടിയെ അറിയിച്ചിരുന്നുവെന്നും എന്നാല്‍ പ്രതികരിച്ചില്ലെന്നും കോഴിക്കോട് കസബ സ്റ്റേഷനില്‍ യുവാവ് നല്കിയ പരാതിയില്‍ പറയുന്നു. ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് രഞ്ജിത്തിനെതിരെ നേരത്തെ ബംഗാളി നടി പരാതി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് ചലച്ചിത്ര അക്കാദമി ചെയര്മാന് സ്ഥാനത്തുനിന്ന് രഞ്ജിത്തിന് പടിയിറങ്ങേണ്ടിവന്നു.
Recent Comments