ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം; സംസ്ഥാനത്ത് തീവ്രമഴ സാധ്യത മുന്നറിയിപ്പ്; അഞ്ച് ജില്ലകളില്‍ ഓറഞ്ച്

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം; സംസ്ഥാനത്ത് തീവ്രമഴ സാധ്യത മുന്നറിയിപ്പ്; അഞ്ച് ജില്ലകളില്‍ ഓറഞ്ച്

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തെക്ക് പടിഞ്ഞാറന്‍ രാജസ്ഥാന് മുകളില്‍ ചക്രവാത ചുഴി സ്ഥിതിചെയ്യുന്നു. വടക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനു അതിനോട് ചേര്‍ന്നുള്ള പശ്ചിമ ബംഗാള്‍ – ബംഗ്ലാദേശ് തീരത്തിനും മുകളിലായി ജൂണ്‍ 29- ഓടെ ചക്രവാത ചുഴി രൂപപ്പെടാനും തുടര്‍ന്നുള്ള 24 മണിക്കൂറില്‍ ന്യുനമര്‍ദ്ദമായി ശക്തിപ്രാപിക്കാനും സാധ്യത. ഈ സാഹചര്യത്തിലാണ് സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്.

ഇന്ന് ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും; മറ്റന്നാള്‍ വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു . ജൂണ്‍ 28, 29 ന് കേരളത്തിന് മുകളില്‍ മണിക്കൂറില്‍ പരമാവധി 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റു ശക്തമാകാനും സാധ്യത.

അതിശക്തമായ മഴ കണക്കിലെടുത്ത് ഇന്ന് അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിലാണ് തീവ്രമഴ മുന്നറിയിപ്പ്. 24 മണിക്കൂറില്‍ 115.6 mm മുതല്‍ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്.

നാളെ പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, വയനാട് എന്നീ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാവകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.

മുല്ലപ്പെരിയാർ ഡാം നാളെ തുറക്കാൻ സാധ്യത

മുല്ലപ്പെരിയാർ ഡാം നാളെ തുറക്കാൻ സാധ്യത

ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ട് നാളെ തുറക്കാൻ സാധ്യതയെന്ന് ഇടുക്കി ജില്ലാ ഭരണകൂടം അറിയിച്ചു. റൂൾ കർവ് പരിധിയായ 136 അടിയിലേക്ക് ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ്. പെരിയാറിന്‍റെ തീരത്ത് താമസിക്കുന്ന ആളുകളോട് സുരക്ഷിതസ്ഥാനത്തേക്ക് മാറാൻ ജില്ലാ ഭരണകൂടം നിർദ്ദേശം നൽകിയിട്ടുണ്ട്. മാറിത്താമസിക്കുന്നവര്‍ക്ക് ഇരുപതിലധികം ക്യാമ്പുകൾ സജ്ജീകരിച്ചതായും ജില്ലാ ഭരണകൂടം അറിയിച്ചു

കൊല്ലത്ത് 17-കാരി ഓവുചാലിൽ മരിച്ച നിലയിൽ

കൊല്ലത്ത് 17-കാരി ഓവുചാലിൽ മരിച്ച നിലയിൽ

കൊല്ലം: കൊല്ലത്ത് 17-കാരിയെ ഓവുചാലിൽ മരിച്ച നിലയിൽ കണ്ടെത്തി. കിളിക്കൊല്ലൂർ സ്വദേശി നന്ദ സുരേഷി(17)നെയാണ് ഓടയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വീടിന് മുൻവശത്തെ റെയിൽവെ ട്രാക്കിനോട് ചേർന്നുള്ള ഓടയിലാണ് മൃതദേഹം കണ്ടെത്തിയത്. മൂന്നാംകുറ്റി സ്വദേശി സുരേഷിന്റെ മകളാണ് നന്ദന. ഇന്നലെ വൈകുന്നേരം മുതൽ കുട്ടിയെ കാണാനില്ലായിരുന്നു. അൽപം മുൻപാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കാലുതെറ്റി വീണതാകാമെന്നാണ് സംശയിക്കുന്നത്. സംഭവത്തിൽ കിളിക്കൊല്ലൂർ പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ ആരംഭിച്ചു

കൊച്ചി കാർ ഷോറൂമിലെ അപകടത്തെപ്പറ്റി അന്വേഷണം നടത്താൻ കളക്ടര്‍ക്ക് നിര്‍ദേശം

കൊച്ചി കാർ ഷോറൂമിലെ അപകടത്തെപ്പറ്റി അന്വേഷണം നടത്താൻ കളക്ടര്‍ക്ക് നിര്‍ദേശം

കൊച്ചി: ലോറിയിൽ നിന്നും ആഡംബര കാർ ഇറക്കുന്നതിനിടെ നിയന്ത്രണം വിട്ട കാറിനടിയിൽപ്പെട്ട് ഷോറൂം ജീവനക്കാരൻ മരിച്ച സംഭവത്തിൽ അന്വേഷണം നടത്താൻ എറണാകുളം ജില്ല കളക്ടർക്ക് മുഖ്യമന്ത്രിയുടെ ഓഫീസ് നിർദേശം നൽകി. കാർ ഡീലർമാരുടെ പരാതിയെ തുടർന്നാണ് നടപടി. ഷോറൂം ജീവനക്കാരനായ മട്ടാഞ്ചേരി സ്വദേശി റോഷൻ ആന്റണി സേവ്യർ ആണ് മരിച്ചത്.

അപകട കാരണം മാനുഷിക പിഴവോ യന്ത്രതകരാറാണോ എന്നതിലുൾപ്പടെ പൊലീസ് അന്വേഷണം നടക്കുന്നുണ്ട്. അപകടത്തിന് പിന്നാലെ കാർ ഇറക്കാൻ എത്തിയ തൊഴിലാളികളുടെ പ്രവർത്തന പരിചയത്തിലടക്കം ചോദ്യങ്ങളുയർന്നിരുന്നു. യൂണിയൻ തൊഴിലാളികളായ അൻഷാദും അനീഷുമായിരുന്നു കാർ ഇറക്കാനെത്തിയത്. ഇരുവരും മുൻപ് ഇതേ യാർഡിലടക്കം കാറുകൾ ഇറക്കിയിരുന്നതായും അപകടകാരണം അന്വേഷിക്കണമെന്നും സിഐടിയു കാർ ഡ്രൈവേർസ് യൂണിയൻ ആവശ്യപ്പെട്ടു.

അപകടം നടന്ന ദിവസം അൻഷാദായിരുന്നു ലോറിയിൽ നിന്നും ഇറക്കുന്ന കാറിന്റെ നിയന്ത്രണം ഏറ്റെടുത്തത്. അനീഷും റോഷനും വശങ്ങളിൽ നിർദേശം നൽകാനായും നിന്നു. ഇതിനിടെയാണ് നിയന്ത്രണം വിട്ട കാർ റോഷന്റെ മേൽ കയറി ഇറങ്ങിയത്. യാർഡിന് ചുറ്റുമുള്ള ഇരുമ്പുവേലിയും റോഡിന് വശത്തെ വൈദ്യുതി പോസ്‌റ്റുകളും തകർത്താണ് കാർ നിന്നത്. റോഷനെ ഉടൻ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു. ഒഴിഞ്ഞുമാറിയ അനീഷിന് നെറ്റിയിലും കൈക്കും പരുക്കേറ്റു. നാലുകോടിയോളം വിലവരുന്ന റെയ്ഞ്ച് റോവർ കാറിന്റെ പിൻവശം പൂർണമായും തകർന്നു. അൻഷാദിനെതിരെ മനപ്പൂർവമല്ലാത്ത നരഹത്യയടക്കം വകുപ്പുകൾ ചുമത്തി പൊലീസ് കേസെടുത്തിട്ടുണ്ട്. മോട്ടർവാഹന വകുപ്പും അന്വേഷണം നടത്തുന്നുണ്ട്.

‘സൂംബ ഡാന്‍സില്‍ എന്താണ് തെറ്റ്? കാലത്തിന് അനുസരിച്ച് മാറി ചിന്തിക്കാന്‍ എല്ലാവരും തയ്യാറാകണം’

‘സൂംബ ഡാന്‍സില്‍ എന്താണ് തെറ്റ്? കാലത്തിന് അനുസരിച്ച് മാറി ചിന്തിക്കാന്‍ എല്ലാവരും തയ്യാറാകണം’

തിരുവനന്തപുരം: സ്‌കൂളുകളിലെ സുംബ ഡാന്‍സിനെതിരെ സമസ്ത യുവജന വിഭാഗം ഉയര്‍ത്തിയ വിമര്‍ശനത്തില്‍ പ്രതികരിച്ച് മന്ത്രി ആര്‍ ബിന്ദു. സൂംബ ഡാന്‍സില്‍ എന്താണ് തെറ്റെന്ന് ചോദിച്ച മന്ത്രി, കാലത്തിന് അനുസരിച്ച് മാറി ചിന്തിക്കാന്‍ എല്ലാവരും തയ്യാറാകണമെന്നും ആവശ്യപ്പെട്ടു. കുട്ടികളില്‍ മാനസിക ശാരീരിക ഉല്ലാസം നല്‍കുന്നതാണ് സൂംബയെന്നും മന്ത്രി വിശദീകരിച്ചു.

സ്‌കൂളുകളിലെ സൂംബ ഡാന്‍സിനെതിരെ സമസ്ത യുവജന വിഭാഗമാണ് രംഗത്തെത്തിയത്. ധാര്‍മികതയ്ക്ക് ക്ഷതമേല്‍പ്പിക്കുന്നതാണ് സൂംബ ഡാന്‍സെന്നും രക്ഷിതാക്കള്‍ ഉയര്‍ന്നു ചിന്തിക്കണമെന്നുമായിരുന്നു എസ്‌വൈഎസ് നേതാവ് അബ്ദുസമദ് പൂക്കോട്ടൂര്‍ പ്രതികരിച്ചത്. ഇതിനെതിരെ വലിയ വിമര്‍ശനമാണ് ഉയരുന്നത്.

സ്‌കൂള്‍ കുട്ടികളിലെ മാനസിക സമ്മര്‍ദം കുറയ്ക്കാനായാണ് വിദ്യാഭ്യാസ വകുപ്പ് സൂംബ പദ്ധതിക്ക് തുടക്കമിട്ടത്. ഈ അധ്യയന വര്‍ഷം മുതല്‍ സ്‌കൂളുകളില്‍ സൂംബ പരിശീലനം നല്‍കാന്‍ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. കുട്ടികളുടെ കായികവും മാനസികവുമായ ഉല്ലാസത്തിനു വേണ്ടിയാണ് സൂംബ. പല സ്‌കൂളികളിലും പി ടി എ സഹകരണത്തോടെ ഇതിനകം സൂംബ പരിശീലനം തുടങ്ങിയിട്ടുണ്ട്.