തിരുവനന്തപുരത്ത് മത്സ്യത്തൊഴിലാളിയെ കാണാതായി; താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തില്‍, എട്ടിടത്ത് ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരത്ത് മത്സ്യത്തൊഴിലാളിയെ കാണാതായി; താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തില്‍, എട്ടിടത്ത് ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനത്തോടെ ജനജീവിതം ദുസ്സഹമായി. കണ്ണൂര്‍ ആറളം ഫാമില്‍ തെങ്ങുചെത്ത് തൊഴിലാളി തെങ്ങ് ചെത്തിനിടെ ഇടിമിന്നലേറ്റ് മരിച്ചു. തിരുവനന്തപുരം പുതുക്കുറിച്ചിയില്‍ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളിയെ കാണാതായി. പെരിയാറില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ആലുവ ശിവക്ഷേത്രം മുങ്ങി. ചൂരല്‍മഴ പുനപ്പുഴയില്‍ കുത്തൊഴുക്ക് തുടരുകയാണ്. മൂവാറ്റുപുഴയാര്‍ കരകവിഞ്ഞതിനെ തുടര്‍ന്ന് വീടുകളില്‍ വെള്ളം കയറി.

സംസ്ഥാനത്ത് ഇന്നലെ രാത്രി തുടങ്ങിയ മഴ ഇന്ന് രാവിലെയും തുടരുകയാണ്. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായാണ് സംസ്ഥാനത്ത് മഴ ശക്തമായി തുടരുന്നതെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇതിനെ തുടര്‍ന്ന് മഴ മുന്നറിയിപ്പില്‍ കാലാവസ്ഥ വകുപ്പ് മാറ്റം വരുത്തിയിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ തീവ്രമഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

കണ്ണൂരില്‍ ഇന്നലെ രാത്രി ആരംഭിച്ച ശക്തമായ മഴ രാവിലെയും തുടരുകയാണ്. കനത്തമഴയില്‍ ജില്ലയിലെ താഴ്ന്ന പല പ്രദേശങ്ങളിലും വെള്ളം കയറി. കണ്ണൂര്‍ നഗരത്തിലെ റോഡുകളിലുള്‍പ്പെടെ വെള്ളക്കെട്ട് രൂപപ്പെട്ടു. ആറളം ഫാമില്‍ തെങ്ങുചെത്ത് തൊഴിലാളി രാജീവന്‍ ആണ് തെങ്ങ് ചെത്തിനിടെ ഇടിമിന്നലേറ്റ് മരിച്ചത്. മാടപ്പീടിക മേഖലയില്‍ കാറ്റില്‍ കനത്ത നാശമുണ്ടായി. മലയോര മേഖലയിലാണ് കനത്ത മഴ പെയ്യുന്നത്. ഇരിട്ടി പഴശ്ശി ഡാമില്‍ മൂന്ന് മീറ്ററിലധികം വെള്ളം ഉയര്‍ന്നു. പഴശ്ശി ഡാമിന്റെ 16 സ്പില്‍വേ ഷട്ടറുകളില്‍ 13 എണ്ണം ആണ് തുറന്നിട്ടുള്ളത്. നിലവിലെ ജലനിരപ്പ് 24.05 മീറ്റര്‍ ആണ്. ഇരിട്ടി താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.

കോഴിക്കോടും മഴ ശക്തമായി തുടരുകയാണ്. കക്കയം ഡാമില്‍ ജലനിരപ്പ് 2484.6 അടി ആയി. ഡാമിന്റെ വൃഷ്ടിപ്രദേശത്ത് കനത്ത മഴ തുടരുകയാണ്. മഴ തുടര്‍ന്നാല്‍ ഡാം ഷട്ടര്‍ തുറന്ന് വെള്ളം കരിയാത്തുംപാറ പുഴയിലേക്ക് ഒഴുക്കും. കരിയാത്തുംപാറ, കുറ്റ്യാടി പുഴ തീരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.

തിരുവനന്തപുരം പുതുക്കുറിച്ചിയില്‍ വള്ളം മറിഞ്ഞ് ഉണ്ടായ അപകടത്തില്‍ പുതുക്കുറിച്ചി സ്വദേശി ആന്റണി ലിയോണിനെ (65) ആണ് കാണാതായത്. മൂന്നുപേര്‍ നീന്തി രക്ഷപ്പെട്ടു. വയനാട് മുത്തങ്ങയില്‍ കല്ലൂര്‍പുഴ കരകവിഞ്ഞൊഴുകുകയാണ്. കനത്തമഴയെ തുടര്‍ന്ന് ചൂരല്‍മല പുനപ്പുഴയിലെ കുത്തൊഴുക്ക് തുടരുകയാണ്. കബനിയില്‍ കാലാവസ്ഥ വകുപ്പ് പ്രളയസാധ്യത മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

രാജ്യാന്തര ലഹരിവിരുദ്ധ ദിനാചരണത്തിൻ്റെ ഭാഗമായി ജാഗ്രത സദസ്സ് സംഘടിപ്പിച്ചു

രാജ്യാന്തര ലഹരിവിരുദ്ധ ദിനാചരണത്തിൻ്റെ ഭാഗമായി ജാഗ്രത സദസ്സ് സംഘടിപ്പിച്ചു

കണിയാപുരം പടിഞ്ഞാറ്റുമുക്ക് സെൻറ് വിൻസെൻ്റ് ഹൈസ്കൂളിൽ ലഹരിക്കെതിരെയുള്ള പോരാട്ടത്തിന്റെ ഭാഗമായി ജാഗ്രത സദസ്സ് സംഘടിപ്പിച്ചു. ലഹരിവിമുക്ത വ്യക്തി, ലഹരിവിമുക്ത കുടുംബം, ലഹരിവിമുക്ത കലാലയം എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി തിരുവനന്തപുരം ജില്ലയിൽ ഒട്ടനവധി ലഹരിവിരുദ്ധ പരിപാടികൾ സംഘടിപ്പിക്കാൻ കഴിഞ്ഞുവെന്ന് ജാഗ്രത സമിതി ചെയർമാൻ എം.എ.ലത്തീഫ് പറഞ്ഞു.

ലഹരി വില്പന നടത്തുന്നവരെ നേരിൽ കണ്ടു അവരെ അതിൽ നിന്ന് പിന്തിരിപ്പിക്കാനും, നിയമ നടപടി എടുക്കുവാനും 101 പേർ അടങ്ങുന്ന കമ്മിറ്റിക്ക് രൂപം നൽകിയതായി കെ പി ആർ എയുടെയും, ജാഗ്രത സമിതിയുടെയും ചെയർമാനായ എം.എ.ലത്തീഫ് പറഞ്ഞു. എം.എ ലത്തീഫ് അധ്യക്ഷത വഹിച്ചു.

ആറ്റിങ്ങൽ ഡി വൈ എഫ്‌ ഐ മഞ്ജുലാൽ എസ് ഉദ്ഘാടനം ചെയ്തു. മെഡിക്കൽ എൻട്രൻസിൽ ഓൾ ഇന്ത്യ തലത്തിൽ 158 ആം റാങ്ക് കിട്ടിയ ഫിദ നിഷാദ് ലഹരിക്കെതിരെയുള്ള പ്രതിജ്ഞ ചൊല്ലി കൊടുത്തു. അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ ഷംഷുദ്ധീൻ, ഹെഡ് മിസ്ട്രസ് ഷീജറാണി, പി ടി എ പ്രസിഡന്റ് നാസർ, ശാന്തി ടീച്ചർ, ഹാമിൽ റാഫേൽ, സഞ്ജു, നൈസാം, റാഫി ആലായി, തൻസീർ, അസീം, ഷാജി തുടങ്ങിയവർ പ്രസംഗിച്ചു.

സിബിഎസ്ഇ പത്താം ക്ലാസ്സിൽ ഇനി രണ്ട് വാർഷിക പരീക്ഷ; 2026 മുതൽ തീരുമാനം പ്രാബല്യത്തിൽ

സിബിഎസ്ഇ പത്താം ക്ലാസ്സിൽ ഇനി രണ്ട് വാർഷിക പരീക്ഷ; 2026 മുതൽ തീരുമാനം പ്രാബല്യത്തിൽ

സിബിഎസ്ഇ പത്താം ക്ലാസിൽ രണ്ട് വാര്‍ഷിക പരീക്ഷകള്‍ അടുത്ത അധ്യയനവർഷം മുതൽ നടത്താൻ തീരുമാനം. ഫെബ്രുവരിയിലെ പ്രധാന പരീക്ഷയ്ക്ക് ശേഷം മെയ് മാസത്തിൽ രണ്ടാമത്തെ പരീക്ഷ നടത്തും. ആദ്യ ഘട്ട പരീക്ഷ വിദ്യാർത്ഥികൾ നിർബന്ധമായി എഴുതണം. രണ്ടാം ഘട്ടം ആവശ്യമെങ്കിൽ എഴുതിയാൽ മതിയാകും. രണ്ട് പരീക്ഷകളിലെ ഉയർന്ന മാർക്കാകും അന്തിമമായി പരിഗണിക്കുക.

റെയില്‍വേ ട്രാക്കിലൂടെ എട്ടുകിലോമീറ്റര്‍ കാര്‍ ഓടിച്ച് യുവതി; വിഡിയോ വൈറല്‍, കേസ്‌

റെയില്‍വേ ട്രാക്കിലൂടെ എട്ടുകിലോമീറ്റര്‍ കാര്‍ ഓടിച്ച് യുവതി; വിഡിയോ വൈറല്‍, കേസ്‌

ഹൈദരബാദ്: റെയില്‍വേ ട്രാക്കിലൂടെ യുവതി കാര്‍ ഓടിച്ചതിനെ തുടര്‍ന്ന് ഏറെ നേരെ ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു. ഹൈദരബാദിലെ ശങ്കര്‍പ്പള്ളിക്കടുത്തുള്ള റെയില്‍വേ ട്രാക്കിലൂടെയാണ് യുവതി എട്ടുകിലോമീറ്ററോളം ദൂരം കാര്‍ ഓടിച്ചത്. സംഭവത്തില്‍ യുവതിക്കെതിരെ കേസ് എടുത്തതായി പൊലീസ് പറഞ്ഞു.

34കാരിയായ വോമിക സോണി ഉത്തര്‍ പ്രദേശുകാരിയാണ്. ട്രാക്കിലൂടെ കാര്‍ ഓടിക്കുന്നത് കണ്ട് റെയില്‍വേ ജീവനക്കാര്‍ യുവതിയെ തടയാന്‍ ശ്രമിച്ചെങ്കിലും ഇവര്‍ ട്രാക്കിലൂടെ വാഹനം ഓടിക്കുകയായിരുന്നു. ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു. കാര്‍ നിര്‍ത്തിയ യുവതി നാട്ടുകാരെയും പൊലീസുകാരെയും കല്ലെറിയുകയും ചെയ്തു. കസ്റ്റഡിയിലെടുത്ത യുവതിയെ വൈദ്യപരിശോധനയ്ക്ക് അയച്ചതായും വോമികയ്ക്ക് മാനസിക പ്രശ്‌നങ്ങളുള്ളതായി സംശയിക്കുന്നതായും പൊലീസ് പറഞ്ഞു.

ഐടി ജീവനക്കാരിയാണ് യുവതി, സംഭവത്തില്‍ യുവതിക്കെതിരെ റെയില്‍വേ പൊലീസ് കേസ് എടക്കുമെന്നും അധികൃതര്‍ അറിയിച്ചു. യുവതിയുടെ കാര്‍ ഓടിക്കലിനെ തുടര്‍ന്ന് രണ്ട് ഗുഡ്‌സ് ട്രെയിനുകളും രണ്ട് പാസഞ്ചര്‍ ട്രെയിനുകളും അരമണിക്കൂറോളം നേരം തടസ്സപ്പെട്ടതായി റെയില്‍വേ അധികൃതര്‍ അറിയിച്ചു

ദിയയുടെ സ്ഥാപനത്തിലെ മൂന്നു ജീവനക്കാരികളുടെ ജാമ്യാപേക്ഷ കോടതി തള്ളി

ദിയയുടെ സ്ഥാപനത്തിലെ മൂന്നു ജീവനക്കാരികളുടെ ജാമ്യാപേക്ഷ കോടതി തള്ളി

തിരുവനന്തപുരം: നടൻ കൃഷ്ണകുമാറിൻ്റെ മകൾ ദിയയുടെ സ്ഥാപനത്തിലെ മൂന്നു ജീവനക്കാരികളുടെ ജാമ്യാപേക്ഷ കോടതി തള്ളി. സ്ഥാപനത്തിൽ സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസിൽ പ്രതികളായ വിനീത, ദിവ്യ, രാധ എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷയാണ് തള്ളിയത്. അതേസമയം, ജീവനക്കാരികള്‍ നല്‍കിയ തട്ടികൊണ്ടു പോകല്‍ കേസില്‍ കൃഷ്ണകുമാറിനും ദിയയ്ക്കും കോടതി മൂന്‍കൂര്‍ ജാമ്യം അനുവദിച്ചു. പരാതിയിൽ തെളിവ് ലഭിച്ചിട്ടില്ലെന്ന് ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ജാമ്യം അനുവദിച്ചത്.

ദിയയുടെ സ്ഥാപനത്തില്‍ നിന്നും 69 ലക്ഷം രൂപ ജീവനക്കാരികള്‍ തട്ടിയെടുത്തെന്നാണ് കേസ്. ജീവനക്കാരികള്‍ ക്യുആർ കോഡ് ഉപയോഗിച്ച് പണം തട്ടിയെടുത്തുവെന്നാണ് പരാതി. ദിയയുടെ കടയിൽ നിന്നും ജീവനക്കാരികള്‍ പണം തട്ടിയെടുത്തതിന് തെളിവുണ്ടെന്നും അന്വേഷണത്തോട് സഹകരിക്കാത്തതിനാൽ പ്രതികളെ കസ്റ്റഡയിൽ ചോദ്യം ചെയ്യണമെന്നും പൊലീസ് കോടതിയെ അറിയിച്ചിരുന്നു.