‘കണ്ണ് തുറന്നപ്പോള്‍ ചുറ്റും മൃതദേഹങ്ങള്‍, എങ്ങനെ ജീവനോടെ രക്ഷപ്പെട്ടെന്ന് അറിയില്ല’; ദുരന്തനിമിഷങ്ങള്‍ ഓര്‍ത്തെടുത്ത് വിശ്വാസ് കുമാര്‍

‘കണ്ണ് തുറന്നപ്പോള്‍ ചുറ്റും മൃതദേഹങ്ങള്‍, എങ്ങനെ ജീവനോടെ രക്ഷപ്പെട്ടെന്ന് അറിയില്ല’; ദുരന്തനിമിഷങ്ങള്‍ ഓര്‍ത്തെടുത്ത് വിശ്വാസ് കുമാര്‍

ഗാന്ധിനഗര്‍: ”ഞാനെങ്ങനെ ജീവനോടെ ബാക്കിയായി എന്ന് ഇപ്പോഴും അറിയില്ല”. അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ നിന്നും ജീവനോടെ രക്ഷപ്പെട്ട വിശ്വാസ് കുമാര്‍ രമേശിന് അപകടത്തെ കുറിച്ച് പറയാനുള്ളത് ഇങ്ങനെയാണ്. അപകടത്തെകുറിച്ച് നടത്തിയ ആദ്യ പ്രതികരണത്തിലാണ് വിശ്വാസ് കുമാര്‍ ദുരന്ത നിമിഷങ്ങളെ ഓര്‍ത്തെടുക്കുന്നത്.

‘വിമാനം ടേക്ക് ഓഫ് ചെയ്ത് സെക്കന്‍ഡുകള്‍ക്കകം വായുവില്‍ കുടുങ്ങിയ പോലെ അനുഭവപ്പെട്ടു. ഇതിനൊപ്പം വിമാനത്തിനുള്ളില്‍ പച്ചയും വെള്ളയും ലൈറ്റുകള്‍ മിന്നിമറഞ്ഞു. എല്ലാം സെക്കന്‍ഡുകള്‍ക്കുള്ളില്‍ സംഭവിച്ചു. വിമാനം എന്തിലോ ചെന്ന് ഇടിച്ചുകയറുകയായിരുന്നു.’ മരിച്ചെന്നാണ് കരുതിയത്. കണ്ണു തുറന്നപ്പോഴാണ് ജീവനോടെയുണ്ടെന്ന് തിരിച്ചറിഞ്ഞത്. എങ്ങനെയത് സംഭവിച്ചു എന്ന് ഇപ്പോഴും അറിയില്ല. വിശ്വാസ് കുമാര്‍ പറയുന്നു.

എയര്‍ ഇന്ത്യ വിമാനം കെട്ടിടത്തില്‍ ഇടിച്ചിറങ്ങിയപ്പോള്‍ തകരാതെ വീണ ഭാഗത്തായിരുന്നു വിശ്വാസ് കുമാറിന്റെ ഇരിപ്പിടം എന്നതാണ് രക്ഷപ്പെടാന്‍ ഇടയാക്കിയത് എന്നാണ് വിലയിരുത്തല്‍. ബോധം വന്നപ്പോള്‍ പുറത്തേക്കുള്ള വഴി കണ്ടു. അതുവഴി പുറത്തുവരികയായിരുന്നു. വിമാനത്തിന്റെ മറുവശത്തുണ്ടായിരുന്നവര്‍ക്ക് അതിന് കഴിഞ്ഞില്ലായിക്കാം എന്നും വിശ്വാസ് കുമാര്‍ പറയുന്നു. എന്റെ കണ്‍മുന്നില്‍ ആളുകള്‍ മരിച്ചുവീഴുന്നത് ഞാന്‍ കണ്ടു. അതില്‍ എയര്‍ഹോസ്റ്റസുമാരും യാത്രക്കാരും ഉണ്ടായിരുന്നു. വിശ്വാസ് കുമാര്‍ പറയുന്നു.

വ്യാഴാഴ്ച ഉച്ചയ്ക്ക് 1.39 അഹമ്മദാബാദ് വിമാനത്താവളത്തില്‍ നിന്നും പറന്നുയര്‍ന്ന എയര്‍ ഇന്ത്യ 171 ലണ്ടന്‍ വിമാനമായിരുന്നു അപകടത്തില്‍പ്പെട്ടത്. ജീവനക്കാരുള്‍പ്പെ 242 യാത്രക്കാരുണ്ടായിരുന്ന വിമാനത്തില്‍ നിന്നും വിശ്വാസ് കുമാര്‍ മാത്രമായിരുന്നു രക്ഷപ്പെട്ടത്.

‘ഭാര്യയും മക്കളും വിചാരിച്ചതിലും ബുദ്ധിമതികളാണ്, അച്ഛനെന്ന നിലയിൽ വിജയമാണെന്ന് തോന്നിയ നിമിഷം’: കൃഷ്ണകുമാർ

‘ഭാര്യയും മക്കളും വിചാരിച്ചതിലും ബുദ്ധിമതികളാണ്, അച്ഛനെന്ന നിലയിൽ വിജയമാണെന്ന് തോന്നിയ നിമിഷം’: കൃഷ്ണകുമാർ

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വലിയ പ്രതിസന്ധികളിലൂടെയായിരുന്നു നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറിന്റെ കുടുംബം കടന്നു പോയത്. വിഷമഘട്ടങ്ങളെയെല്ലാം കൃഷ്ണകുമാറിന്റെ കുടുംബം ഒറ്റക്കെട്ടോടെയാണ് നേരിട്ടത്. ഇപ്പോഴിതാ തന്റെ 57-ാം പിറന്നാൾ ദിനത്തിൽ സോഷ്യൽ മീഡിയയിൽ വൈകാരികമായ ഒരു കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് കൃഷ്ണകുമാർ.

ഈ 57-ാമത്തെ വയസിൽ ജീവിതത്തിലെ ഏറ്റവും കഠിനമായ പ്രതിസന്ധിയിലൂടെയാണ് താനും കുടുംബവും കടന്നുപോയതെന്ന് അദ്ദേഹം കുറിച്ചു. ഈ ഒരനുഭവം ജീവിതത്തിൽ പലതും തിരിച്ചറിയാൻ അവസരം തന്നു. ഭാര്യയും മക്കളും ഞാൻ വിചാരിച്ചതിലും ശക്തരും ബുദ്ധിമതികളുമാണ്.

അച്ഛനെന്ന സ്ഥാനത്ത് ഞാനൊരു വിജയമാണെന്നു സ്വയം തോന്നിയ നിമിഷമായിരുന്നു അതെന്നും കൃഷ്ണകുമാർ കൂട്ടിച്ചേർത്തു. തകർന്നു എന്ന് തോന്നിയിടത്തു നിന്നും കുടുംബത്തോടെ ഉയിർത്തെഴുന്നേൽക്കാൻ കരുത്തു തന്ന എല്ലാവർക്കും നന്ദിയെന്നും കൃഷ്ണകുമാർ കുറിച്ചിട്ടുണ്ട്.

കൃഷ്ണകുമാറിന്റെ ഫെയ്സ്ബുക്ക് കുറിപ്പ്

ഇന്ന് എനിക്ക് 57 വയസ്സ്.. ഈ പിറന്നാളിന് സുഖവും സൗന്ദര്യവും അല്പം കൂടുതലാണ്. ഒരു പുതിയ ജന്മം ആരംഭിച്ച തോന്നൽ..

ജീവിതത്തിൽ നല്ലതും അത്ര നല്ലതല്ലാത്തതുമായ ഒരുപാടു സാഹചര്യങ്ങളിലൂടെ കടന്നുപോയിട്ടിട്ടുണ്ട്. അന്ന് പ്രയം കുറവായിരുന്നു. ഇന്നത്തേതിനേക്കാൾ ആരോഗ്യമുണ്ടായിരുന്നു. അതിനാൽ അന്ന് അത് എളുപ്പം തരണം ചെയ്തു..

ഇന്ന് ഈ 57 മത്തെ വയസ്സിൽ ജീവിതത്തിലെ ഏറ്റവും കഠിനമായ ഒരു പ്രതിസന്ധിയിലൂടെ ആണ് ഞാനും കുടുംബവും കടന്നുപോയത്.. FIR ൽ ഇട്ട വകുപ്പുകൾ കടുപ്പമേറിയതായിരുന്നു. 36 കൊല്ലം മുൻപ് ദൂരദർശനിലൂടെ മാധ്യമരംഗത്തുന്നു ജീവിതമാരംഭിച്ച എനിക്ക് ധാരാളം സുഹൃത്തുക്കൾ ഉണ്ടായിട്ടും ചില ചാനലുകൾ സത്യം എന്തെന്ന് അന്വേഷിക്കാതെ രണ്ടുമൂന്നു മണിക്കൂർ ഞങ്ങളെ പ്രതിസ്ഥാനത്തു നിർത്തി പറയാൻ കഴിയാത്ത ഒരു അവസ്ഥയിലേക്ക് കൊണ്ടുപോയി.

പ്രത്യേകിച്ച് ദിയയെ. പക്ഷേ കേരള സമൂഹം ഒന്നടങ്കം ശരിയേതെന്നു തിരിച്ചറിഞ്ഞു ഞങ്ങൾക്കനുകൂലമായി പ്രതികരിച്ചപ്പോൾ എല്ലാം മാറി മറിഞ്ഞു. ഈ ഒരു അനുഭവം ജീവിതത്തിൽ പലതും തിരിച്ചറിയാൻ അവസരം തന്നു..ഞങ്ങളുടെ കുടുംബം അനുഗ്രഹീതമാണ്.

‘ഞാന്‍ സുരക്ഷിത, സഹപ്രവര്‍ത്തകര്‍ മരിച്ചിട്ടുണ്ട്, നിരവധി പേരെ കാണ്മാനില്ല’; അഹമ്മദാബാദില്‍ നിന്നും എലിസബത്ത്

ഭൂമിയിൽ ഇന്നും ബഹുഭൂരിപക്ഷം പേരും സത്യത്തിന്റെ ഭാഗത്താണ്. ശക്തരായ സുഹൃത്തുക്കൾ എനിക്കുണ്ട്. ഭാര്യയും മക്കളും ഞാൻ വിചാരിച്ചതിലും ശക്തരും ബുദ്ധിമതികളുമാണ്. കേരള സമൂഹത്തിന്റെ പക്വത അഭിനന്ദനാർഹമാണ്. അച്ഛനെന്ന സ്ഥാനത്ത് ഞാനൊരു വിജയമാണെന്നു സ്വയം തോന്നിയ നിമിഷം.

കൃഷ്ണകുമാറിന്റേയും മകളുടേയും പരാതി; കേസ് ക്രൈംബ്രാഞ്ചിന്, പ്രതികളെ കണ്ടെത്താനാകാതെ പൊലീസ്

ഇനിയും പലതും പറയാനുണ്ട്. വലിച്ചു നീട്ടുന്നില്ല. ഇത്രയും കാലം ആരോഗ്യത്തോടെ ഇവിടെ ജീവിക്കാൻ അവസരം തന്ന ദൈവത്തിനു നന്ദി. തകർന്നു എന്നു തോന്നിയിടത്തു നിന്നും കുടുംബത്തോടെ ഉയിർത്തെഴുന്നേൽക്കാൻ കരുത്തു തന്ന എന്റെ പ്രിയ സഹോദരീ സഹോദരങ്ങൾക്കും എന്റെ നന്ദി

രഞ്ജിതയ്‌ക്കെതിരെ അധിക്ഷേപം: ഡെപ്യൂട്ടി തഹസില്‍ദാര്‍ കസ്റ്റഡിയിൽ

രഞ്ജിതയ്‌ക്കെതിരെ അധിക്ഷേപം: ഡെപ്യൂട്ടി തഹസില്‍ദാര്‍ കസ്റ്റഡിയിൽ

കാസർകോട്: അഹമ്മദാബാദ് വിമാനാപകടത്തില്‍ മരിച്ച രഞ്ജിതയെ സമൂഹമാധ്യമത്തിലൂടെ അധിക്ഷേപിച്ച ഡെപ്യൂട്ടി തഹസില്‍ദാർ എ പവിത്രനെ പൊലീസ് കസ്റ്റഡിയിലെടുത്തു. താലൂക്ക് ഓഫീസിലെത്തിയാണ് വെള്ളരിക്കുണ്ട് പൊലീസ് പവിത്രനെ കസ്റ്റഡിയിലെടുത്തത്. രജിതയ്ക്കെതിരെ നടത്തിയ അധിക്ഷേപത്തിൽ വിവിധ സംഘടനകൾ കാസർകോട് എസ്പിക്കും വിവിധ പൊലീസ് സ്റ്റേഷനുകളിലും പവിത്രനെതിരെ പരാതി നൽകിയതായാണ് വിവരം.

ഫെയ്‌സ്ബുക്ക് വഴിയാണ് കാസര്‍കോട് വെള്ളരിക്കുണ്ട് ഡെപ്യൂട്ടി തഹസില്‍ദാര്‍ പവിത്രന്‍, വിമാനാപകടത്തിൽ കൊല്ലപ്പെട്ട രഞ്ജിതയെ അപമാനിച്ചത്. രഞ്ജിതയെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചതിന് പവിത്രനെ ജോലിയിൽ നിന്നും സസ്പെൻഡ് ചെയ്തിരുന്നു. അധിക്ഷേപം ശ്രദ്ധയിൽപ്പെട്ട റവന്യൂമന്ത്രി കെ രാജന്റെ നിർദേശപ്രകാരമാണ്, ജില്ലാ കലക്ടര്‍ ഇമ്പശേഖരന്‍ പവിത്രനെ സസ്പെൻഡ് ചെയ്ത് ഉത്തരവ് പുറപ്പെടുവിച്ചത്.

വിമാനാപകടത്തിലെ അനുശോചന പോസ്റ്റിന് താഴെയായിരുന്നു പവിത്രന്‍ മോശമായ കമന്റിട്ടത്. അധിക്ഷേപ പരാമര്‍ശത്തിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. പട്ടികജാതി വിഭാ​ഗത്തിൽപ്പെട്ട പവിത്രൻ മുമ്പും പലരെയും അധിക്ഷേപിച്ചിരുന്നതായി പരാതികള്‍ ഉയര്‍ന്നിരുന്നു. മുന്‍മന്ത്രിയും എംഎല്‍എയുമായ ഇ ചന്ദ്രശേഖരനെ അധിക്ഷേപിച്ചതിന് കഴിഞ്ഞ സെപ്റ്റംബറില്‍ പവിത്രനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

ആശമാരുടെ രാപകൽ സമരയാത്രയ്ക്ക്  ആറ്റിങ്ങലിൽ സ്വീകരണം

ആശമാരുടെ രാപകൽ സമരയാത്രയ്ക്ക് ആറ്റിങ്ങലിൽ സ്വീകരണം

ആറ്റിങ്ങൽ: ആശമാരുടെ രാപകൽ സമര യാത്രയ്ക്ക് നാളെ ആറ്റിങ്ങലിൽ സ്വീകരണം നൽകും. ഓണറേറിയം വർദ്ധിപ്പിക്കുക, വിരമിക്കൽ ആനുകൂല്യം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ഫെബ്രുവരി 10 മുതൽ സെക്രട്ടേറിയറ്റ് പടിക്കൽ നടത്തുന്ന അതിജീവനസമരത്തിൻ്റെ ഭാഗമായിട്ടാണ് ആശമാർ രാപകൽ സമരയാത്ര നടത്തുന്നത്.

ആശമാരുടെ ന്യായമായ ആവശ്യങ്ങൾ ‘പൊതുജനസമക്ഷം അവതരിപ്പിച്ചുകൊണ്ടാണ് മേയ് 5 മുതൽ കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ (KAHWA) സംസ്ഥാന ജനറൽ സെക്രട്ടറി എം.എ ബിന്ദു നയിക്കുന്ന ആശമാരുടെ രാപകൽ സമരയാത്ര കാസർകോഡ് നിന്നും പര്യടനം ആരംഭിച്ചത്. ബഹുജനങ്ങളുടെ വമ്പിച്ച സ്വീകാര്യതയാണ് സമരയാത്രയ്ക്ക് ലഭിക്കുന്നത്. തെരുവുകളിൽ തന്നെ ആശമാർ അന്തിയുറങ്ങിയാണ് യാത്ര ഓരോ ദിനവും കടന്നുവരുന്നത്.

ജില്ലയിൽ 4 ദിവസം നിരവധി കേന്ദ്രങ്ങളിൽ സമരയാത്രയ്ക്ക് സ്വീകരണ നൽകും.
ജൂൺ 18 ന് സെക്രട്ടേറിയറ്റിലേയ്ക്ക് മഹാറാലി നടത്തും. 10 മണിക്ക് കലാസംഘം അവതരിപ്പിക്കുന്ന തെരുവ് നാടകം ആശാഭരിതം അവതരിപ്പിക്കും. 10.30 ന് സ്വീകരണ റാലി ആറ്റിങ്ങൽ കച്ചേരി ജംഗ്ഷനിൽ നിന്ന് ആരംഭിയ്ക്കും. ജാഥ ക്യാപ്റ്റനെ ആദരിക്കും.
11 ന് സ്വീകരണ സമ്മേളനം ആരംഭിക്കും. ജനപ്രതിനിധികളും വിവിധ സാമൂഹിക രാഷ്ട്രീയ – സാംസ്കാരിക – സമുദായിക സംഘടനാ നേതാക്കളും ആശാ വർക്കർമാരും കുടുംബാംഗങ്ങളും സ്വീകരണ സമ്മേളനത്തിൽ പങ്കെടുക്കും.

സ്വാഗത സംഘം ചെയർമാൻ എസ്. പ്രേമചന്ദ്രൻ അധ്യക്ഷത വഹിക്കും. പ്രമുഖ രാഷ്ട്രീയ-സാമൂഹിക നിരീക്ഷകൻ ജോസഫ് സി മാത്യു ഉദ്ഘാടനം ചെയ്യും. ടി. ശരത്ചന്ദ്രപ്രസാദ് (മുൻ എം എൽ എ), തോട്ടയ്ക്കാട് ശശി (BJP സംസ്ഥാന കമ്മിറ്റിയംഗം),
അഡ്വ. വി. ജയകുമാർ (മുൻ KPCC നിർവാഹക സമിതിയംഗം), അംബിരാജ
എം. ഷാജർഖാൻ (ജനറൽ സെക്രട്ടറി, കേരള സംസ്ഥാന ജനകീയ പ്രതിരോധ സമിതി)
എം.പി സാജു (സംസ്ഥാന സെക്രട്ടറി, CMP) നഹാസ് ആറ്റിങ്ങൽ (മുസ്ലിംലീഗ്, ആറ്റിങ്ങൽ മണ്ഡലം പ്രസിഡന്റ്), അനിൽ ആറ്റിങ്ങൽ (RSP ആറ്റിങ്ങൽ നിയോജക മണ്ഡലം സെക്രട്ടറി),
ശശി പള്ളിപ്പുറം (SUCI കമ്മ്യൂണിസ്റ്റ്), ശാന്തശീലൻ (KPMS, താലൂക്ക് യൂണിയൻ സെക്രട്ടറി), ലാലിജ (വക്കം പഞ്ചായത്ത് പ്രസിഡൻറ്), പി. ജയചന്ദ്രൻനായർ (സംസ്ഥാന കൗൺസിലംഗം, KSSPA), ബിഷ്ണു നൗഷാദ് (വക്കം പഞ്ചായത്ത് വൈസ് പ്രസിഡൻ്റ്), അഡ്വ. ദീപ. പി (ആറ്റിങ്ങൽ ബ്ലോക്ക് പ്രസിഡൻ്റ്, മഹിളാ കോൺഗ്രസ്), പൂജ ഇക്ബാൽ (പ്രസിഡൻറ്, വ്യാപാരി വ്യവസായി ഏകോപന സമിതി, ആറ്റിങ്ങൽ), കണ്ണൻ ചന്ദ്രപ്രസ് (ജനറൽ സെക്രട്ടറി, വ്യാപാരി വ്യവസായി ഏകോപന സമിതി, ആറ്റിങ്ങൽ), ബൈജു (BJP ആറ്റിങ്ങൽ ബ്ലോക്ക് പ്രസിഡൻ്റ്) തുടങ്ങി മറ്റു പ്രമുഖരും പങ്കെടുക്കും.

ഇരു വൃക്കകളും തകരാറില്‍; യുവാവ് സുമനസ്സുകളുടെ സഹായം തേടുന്നു

ഇരു വൃക്കകളും തകരാറില്‍; യുവാവ് സുമനസ്സുകളുടെ സഹായം തേടുന്നു

കൊച്ചി: വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലുള്ള യുവാവ് സഹായം തേടുന്നു. കാക്കനാട് തെങ്ങോട് മനക്കകടവില്‍ താമസിക്കുന്ന വാക്കാട്ടുപറമ്പില്‍ വി കെ പ്രമേഷിനാണ് (41) അടിയന്തരമായി വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചത്. നിലവില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള പ്രമേഷ് ആഴ്ചയില്‍ മൂന്ന് തവണ ഡയാലിസിന് വിധേയനാകുന്നുണ്ട്.

പ്രമേഷിന്റെ ഇളയ സഹോദരന്റെ ഭാര്യയ്ക്ക് വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ആവശ്യമായതിനാല്‍ അതിനായി പണം കണ്ടെത്താനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണ്. ഇതിനിടയിലാണ് പ്രമേഷും ഇരു വൃക്കകളും തകരാറിലായി മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ ചികിത്സയിലായത്.

പ്രമേഷിന് എല്ലാ സഹായവും നല്‍കിയിരുന്ന മൂത്ത സഹോദരന്‍ അപകടത്തില്‍ മരിച്ചതോടെ കുടുംബം കടുത്ത പ്രതിസന്ധിയിലായി. കടുത്ത ശാരീരിക അസ്വസ്ഥതകളുള്ളതിനാല്‍ ജോലിക്ക് പോകാന്‍ കഴിയാത്ത സ്ഥിതിയാണ്. ഒരാളുടെ വരുമാനം കൊണ്ട് കഴിഞ്ഞിരുന്ന ഭാര്യയും എട്ടു വയസുള്ള മകനുമുള്‍പ്പെട്ട പ്രമേഷിന്റെ കുടുംബത്തിന് വലിയ ചെലവുവരുന്ന വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കുള്ള തുക ഒറ്റയ്ക്കാന്‍ കണ്ടെത്താന്‍ സാധിക്കാത്ത സ്ഥിതിയാണ്.

ചികിത്സയ്ക്ക് തുക സമാഹരിക്കാനായി വാര്‍ഡ് കൗണ്‍സിലര്‍ അനിത ജയചന്ദ്രന്‍ ചെയര്‍പഴ്‌സനായി ‘പ്രമേഷ് ചികിത്സാ സഹായ നിധിക്ക്’ രൂപം നല്‍കിയിട്ടുണ്ട്. ഫോണ്‍ നമ്പര്‍: 99952 96649, അക്കൗണ്ട് നമ്പര്‍: 44035719585, പ്രമേഷ് വി കെ ചികിത്സാ സഹായ നിധി, എസ്ബിഐ, സിവില്‍ സ്റ്റേഷന്‍, തൃക്കാക്കര, ഐഎഫ്എസ് സി കോഡ്: SBIN0070339